തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്ന് സഭ ആരംഭിച്ചത്. സ്പീക്കര്‍ എല്ലാവരോടും ശാന്തമായി ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അനുസരിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പ്രതിഷേധവുമായി നടത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കി. തുടര്‍ന്നായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. ഇവരെ ഐ.സി ബാലകൃഷ്‌ണെ ഹൈബി ഈഡനും കെ.എം ഷാജിയും ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. ഇതോടെ സഭാ നടപടികള്‍ അവസാനിപ്പിച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ചോദ്യോത്തര വേളയുടെ അവസാനഘട്ടത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ചോദ്യോത്തര വേളയുടെ സമയത്ത് പ്രസംഗിച്ച മുഖ്യമന്ത്രി 45 മിനിറ്റെടുത്തെന്നും അത് മറ്റു അംഗങ്ങളുടെ സമയം കവര്‍ന്നെടുക്കുന്ന നടപടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ സഭ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ ബഹളം ആയതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്പീക്കര്‍ മറുപടി നല്‍കി. മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്ത് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയിരിന്നു. എന്നാല്‍ ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.
വിവാഹ വാർഷികാഘോഷം കഴിഞ്ഞ് ഭാര്യയോടൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങവെ ഭർത്താവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. പ്രിയതമൻ മരിച്ച വിവരം ഭാര്യ അറിയുന്നതാകാട്ടെ ട്രെയിൻ കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ. തൃശൂർ വെങ്കിടങ്ങ് തോയകാവ് കാസർകോട് ഇറച്ചേം വീട്ടിൽ ഇ.കെ.മുഹമ്മദലി(24) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ വെബ് ഡിസൈനറായ മുഹമ്മദലി ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം തിങ്കളാഴ്ച രാത്രി തിരുവനന്തപുരം–നേത്രാവതി എക്സ്പ്രസിൽ എസ് 3 സ്ലീപർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ കളനാട് തുരങ്കത്തിനടുത്താണ് അപകടം. സീറ്റിൽ നിന്നു കൈ കഴുകാനായി പോയതായിരുന്നു.
എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഭർത്താവ് തിരിച്ചുവരാത്തതിനാൽ മറ്റു കോച്ചുകളിൽ തിരിച്ചൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നു കങ്കനാടി ജംക‍്ഷനിലെത്തിയപ്പോഴാണ് ട്രെയിനിൽ നിന്നു ഒരാൾ വീണ വിവരം സ്റ്റേഷനിൽ നിന്ന് അറിയുന്നത്. തുടർന്നു രാത്രിയോടെ താഹിറ ജനറൽ ആശുപത്രിയിലെത്തി മൃതദേഹം കണ്ടപ്പോഴാണ് മരിച്ചത് മുഹമ്മദലിയാണെന്ന് തിരിച്ചറിഞ്ഞത്. 2017 നവംബർ 26 നായിരുന്നു മുഹമ്മദലിയുടെയും താഹിറയുടെയും വിവാഹം കഴിഞ്ഞത്. ഇതു ആഘോഷിക്കാനാണ് ഇരുവരും ഒരു മാസം മുൻപാണ് തൃശൂരിലെത്തിയത്.
കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. മുംബൈയിൽ ട്രാവൽ ഏജൻസി നടത്തുന്ന അബ്ദുൽഖാദറിന്റെയും ഭാനുവിന്റെയും മകനാണ് മുഹമ്മദലി.സഹോദരങ്ങൾ.റിഹാൻ, യാസിൻ, ഷാനാസ്.
മംഗളൂരുവിൽ കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ പിടിച്ചുകൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു. ബണ്ട്വാൾ സ്വദേശിയായ യുവതിയെയാണു പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ 7 പേർ ചേർന്നു മാനഭംഗപ്പെടുത്തിയത്. സംഭവത്തിൽ 14, 17 വയസുള്ള 2 പേരടക്കം 6 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചിൽ എത്തിയപ്പോഴാണു മാനഭംഗപ്പെടുത്തിയത്. സംഭവത്തിനു ശേഷം കമിതാക്കൾ പരാതി നൽകാതെ വീട്ടിലേക്കു മടങ്ങി. ബീച്ചിൽ കൂട്ടമാനഭംഗം നടന്നെന്ന് അഭ്യൂഹം പരന്നതോടെ പനമ്പൂർ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇരയായ യുവതിയെ കണ്ടെത്തിയത്.
യുവതിയെ മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി രേഖപ്പെടുത്തി. തുടർന്ന് 6 പ്രതികളെ കസ്റ്റഡിയിൽ എടുത്തതോടെയാണു സംഭവം പുറത്തറിയുന്നത്.
തലപ്പത്തു ഇരിക്കുന്ന ചിലരാണ് തന്നെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന ആരോപണവുമായി സീനിയര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരവും, ഏകദിന ക്യാപ്റ്റനുമായ മിതാലി രാജ് രംഗത്ത്. കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എഡുല്‍ജി, കോച്ച് രമേഷ് പൊവാര്‍ എന്നിവര്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൂപ്പര്‍താരം വിരല്‍ ചൂണ്ടുന്നത്.
ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങിയ ടീമില്‍ മിതാലിക്ക് സ്ഥാനം നല്‍കാതിരുന്നത് വന്‍വിവാദമായിരിക്കുകയാണ്. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇതുവരെ നിശബ്ദയായിരുന്ന താരം വെളിപ്പെടുത്തലുമായി പുറത്തുവന്നത്. എഡുല്‍ജി തന്നെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരിക്കാന്‍ അധികാരം വിനിയോഗിച്ചെന്ന് മിതാലി രാജ് ആരോപിക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ തികച്ച ശേഷമായിരുന്നു 35-കാരിയെ ടീമിന് പുറത്തിരുത്തിയത്. ’20 വര്‍ഷത്തെ കരിയറില്‍ ആദ്യമായി ആത്മവിശ്വാസം കുറഞ്ഞ്, വിഷാദത്തിലാണ്. രാജ്യത്തിന് നല്‍കുന്ന സേവനങ്ങള്‍ക്ക് എന്തെങ്കിലും മൂല്യമുണ്ടോയെന്ന് ചിന്തിക്കുകയാണ്. അധികാരത്തിലുള്ള ചിലര്‍ എന്നെ തകര്‍ക്കാനും, ആത്മവിശ്വാസം ഇല്ലാതാക്കാനും ശ്രമിക്കുന്നു’, ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിക്കും, ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജിഎം സാബാ കരീമിനും അയച്ച കത്തില്‍ മിതാലി വ്യക്തമാക്കി.
ഇലവനില്‍ തന്നെ കളിപ്പിക്കരുതെന്ന് കോച്ച് പൊവാറിന് നിര്‍ബന്ധമായിരുന്നു, ടി20 ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗറിന് ഇത് അനുസരിക്കാതെ മാര്‍ഗ്ഗമില്ലായിരുന്നു. രാജ്യത്തിനായി ലോകകപ്പ് നേടണമെന്നായിരുന്നു ആഗ്രഹം. അത് നഷ്ടമായപ്പോള്‍ എനിക്ക് വേദനിച്ചു, മിതാലി രാജ് പറഞ്ഞു. കോച്ച് പൊവാര്‍ തന്നെ സ്ഥിരമായി അപമാനിച്ചിരുന്നതായും കത്തില്‍ താരം കുറ്റപ്പെടുത്തി.
പി.സി. ജോര്‍ജിന്‍റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയോടു ജോര്‍ജ് കാണിച്ച അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടുന്ന ബി.ജെ.പി. നേതൃത്വം പി.സി ജോര്‍ജിന്‍റെ ജനപക്ഷത്തെ അടക്കം കൊണ്ടുവന്ന് സീറ്റ് നേടാനുളള ശ്രമമാണ് നടത്തുന്നത്. അതേസമയം ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ജോര്‍ജിന്‍റെ പാര്‍ട്ടി എന്‍ഡിഎ ഘടകകക്ഷി ആയാല്‍ പത്തനംതിട്ടയില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കി പോരാടാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ക്കു പുറമെ ചാലക്കുടി, തിരുവനന്തപുരം സീറ്റുകളാണ് കേരളാ ജനപക്ഷം മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സാമുദായിക ഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ജനപപക്ഷം.
ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തിരയുന്നത്. ശബരിമല വിഷയത്തില്‍ പി. സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബി.ജെ.പിയെ അടുപ്പിക്കുന്നത്. കൂടാതെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും പി.സി ജോര്‍ജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്.
ബുധനാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. അടുത്തകാലത്തുയര്‍ന്ന ചില സാമുദായിക സംഭവവികാസങ്ങളില്‍ സ്വീകരിച്ച നിലപാടിന് ലഭിച്ച പിന്തുണ കൂടി പരിഗണിച്ചാണ് എന്‍ഡിഎയിലേക്ക് ചേക്കേറാമെന്ന ചിന്ത ജോര്‍ജിനുണ്ടായത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ജോര്‍ജ് ബിജെപി നേതാക്കളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമല വിഷയത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പി.സി.ജോർജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിശ്വാസികളെ ദ്രോഹിക്കുന്ന സിപിഎമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി.ജോർജ് എരുമേലിയിൽ പറഞ്ഞിരുന്നു.
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായെത്തിയ പഞ്ചാബ് നിബ്ബ സ്വദേശിയായ വിശാല്‍ ശര്‍മ്മയെയാണ് വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൊറാന്റോയില്‍ നബ്ബയില്‍ നിന്നുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താമസിച്ചിരുന്ന വിശാൽ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയപ്പോൾ അന്ന് വളരെ സന്തോഷവാനായിരുന്നെന്നും പ്രകടമായ ഒരു ദുഖവും ഉണ്ടായിരുന്നില്ലന്നും അമ്മാവന്‍ പറഞ്ഞു
അതേ സമയം വിശാലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ മാത്രം ദു:ഖം വിശാലിനുള്ളതായി അറിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ വീടിന് പുറത്ത് പോയത് എന്തിനാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കാണ് വിശാലിന്റെ അച്ഛന്‍. എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് മകനെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനായി കാനഡയിലേക്ക് അയച്ചത്. കേസ് അന്വേഷിച്ച് വരികയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പൊലീസ് പറഞ്ഞു.
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ ചത്തൊടുങ്ങുന്നു. സ്റ്റുവര്‍ട്ട് ദ്വീപിന്റെ സമുദ്രതീരത്ത് 145 തിമിംഗലങ്ങളാണ് കൂട്ടത്തോടെ അടിഞ്ഞത്. ഇവയില്‍ പകുതിയിലധികം തിമിംഗലങ്ങള്‍ക്കും ജീവനുണ്ടായിരുന്നു. അതിനാല്‍ കടലിലേക്ക് തന്നെ തിരിച്ചിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവ ചാകുകയായിരുന്നു.
ദ്വീപിന്റെ തീരത്ത് തിമിംഗലങ്ങള്‍ അടിഞ്ഞ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
രോഗബാധ, സഞ്ചരിക്കുന്ന ദിശ മാറിപ്പോകുക, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനുളള പലായനം എന്നിവയെല്ലാം തിമിംഗലങ്ങള്‍ കരയിലെത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറെ ദുഖകരമായ സംഭവമാണിതെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്‍ ലെപ്പന്‍സ് പറഞ്ഞു. ശരീരത്തിന്റെ പകുതിയിലധികവും മണലിലുറച്ച നിലയിലായിരുന്നു. ഒരു ദിവസത്തിലധികം ആ നിലയില്‍ കുടുങ്ങിക്കിടന്നു. മരണാസന്നരായ തിമിംഗലങ്ങളെ വെടിവച്ചു കൊല്ലേണ്ടി വന്നുവെന്നും ലെപ്പന്‍സ് പറഞ്ഞു.
ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു- ലെപ്പന്‍സ് പറഞ്ഞു.
വര്‍ഷത്തില്‍ 80തിലധികം തിമിംഗലങ്ങള്‍ ചാകാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയധികം ചാകുന്നത് ആദ്യമായാണ്.
മകളുടെ ദുരൂഹമരണത്തിൽ ഭർതൃവീട്ടുകാർക്കു പങ്കുണ്ടെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ വിശ്വാസമില്ലെന്നും മാതാപിതാക്കൾ. മൂലംകുഴി പാറയ്ക്കൽ വീട്ടിൽ ഹൈജിനസ്, ഭാര്യ ലീലാമ്മ എന്നിവരാണു മകൾ അപർണ എന്ന ആൻലിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുന്നയിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 28നു രാത്രിയാണ് ആൻലിയയുടെ മൃതദേഹം ജീർണിച്ച നിലയിൽ വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിയാറിൽ നിന്നു കണ്ടെടുത്തത്. മകളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതു വരെ നിയമപരമായും ജനകീയമായും പോരാട്ടം നടത്തുമെന്നും ഇതിനു വേണ്ടി സൗദി അറേബ്യയിലെ ജോലി രാജിവച്ചതായും ഇരുവരും പറഞ്ഞു.
ഹൈജിനസിന്റെയും ലീലാമ്മയുടെയും ആരോപണങ്ങളിൽ നിന്ന്: ‘ഭർതൃവീട്ടുകാരിൽ നിന്ന് ആൻലിയ കൊടിയ മർദനത്തിനിരയായെന്നതിന് അവൾ നേരത്തെ കടവന്ത്ര പൊലീസിനു നൽകാൻ എഴുതിയ പരാതി, ഡയറിക്കുറിപ്പുകൾ, വരച്ച ചിത്രം, അവളെ കാണാതായ ഓഗസ്റ്റ് 25ന് സഹോദരന് അയച്ച വാട്സാപ് സന്ദേശം എന്നിവ ശക്തമായ തെളിവുകളാണ്. മർദനമേറ്റതിനു സാക്ഷിമൊഴികളുമുണ്ട്.
ഒന്നും പൊലീസ് പരിഗണിച്ചിട്ടില്ല. ആൻലിയ 25ന് ട്രെയിനിൽ ബെംഗളൂരുവിലേക്കു പോയെന്നാണു ഭർത്താവ് പറഞ്ഞത്. പക്ഷേ, അതേ ദിവസം തന്നെ അവളെ കാണാതായെന്നു പരാതി നൽകിയതു ദുരൂഹമാണ്. മകളുടെ മരണാനന്തര ചടങ്ങുകൾക്കൊന്നും ഭർത്താവോ ഭർതൃവീട്ടുകാരോ പങ്കെടുത്തിട്ടില്ല. ഭർത്താവിനെയോ വീട്ടുകാരെയോ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.
‘ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍ കമിഴ്ത്തും..’ സോഷ്യൽ ലോകം താരമാക്കുകയും തൊട്ടുപിന്നാലെ സൈബർ ആക്രമണവും നേരിടേണ്ടി വന്ന ഹനാൻ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. ഇന്നലെ സോഷ്യൽ ലോകത്ത് പ്രചരിച്ച ഒരു വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയാണ് ഹനാന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വിഡിയോയും. ഹനാന്‍ സ്റ്റാർ ഹോട്ടലിരുന്ന് ഹുക്ക വലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. അനുവാദമില്ലാതെ വിഡിയോ പകർത്തിയതിനും ചിത്രമെടുത്തതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഹനാൻ വിഡിയോയിൽ വ്യക്തമാക്കുന്നു.
‘മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍ പിന്നാലെ കൂടിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുക്കയേ കുറിച്ചറിയാൻ ഒരു കൗതുകം തോന്നി’. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഹുക്ക വലിച്ചതെന്നും ഹനാൻ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍പിന്നാലെ കൂടിയിരിക്കുകയാണ്. മഞ്ഞയില്‍ മാത്രം വാര്‍ത്തകള്‍ കാണുന്ന ചിലര്‍. എന്റെ ആദ്യത്തെ വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. ദാരിദ്രമല്ല, പല ജോലികള്‍ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികള്‍ ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്റെ ചര്‍ച്ചക്കായി എന്നെ ഹോട്ടലില്‍ വിളിച്ചാല്‍ ഞാന്‍മീന്‍ വില്‍പ്പനക്കാരിയാണ്, എനിക്ക് ഹോട്ടല്‍അയിത്തമാണെന്ന് പറയാനാകുമൊ ഞാനും സ്റ്റാര്‍ഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ..
പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുകയേ കുറിചറിയാൻ ഒരു കൗതുകം തോന്നി. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം. കൂടാതെ പലരും അവിടേ ചെയ്യുന്നുണ്ടായിരുന്നു.
എന്നാല്‍ ചിലര്‍ക്ക് എന്റെ ജീവിത രീതിയാണ് പ്രശ്‌നം. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു. പിന്നെ മീന്‍ വില്പന അത്ര മോശം പണിയല്ലട്ടോ. അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ല. ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍കമിഴ്ത്തും.
ആൻഡമാനിലെ സെന്റിനൽ എന്നു കൊച്ചു ദീപിലേക്കാണ് ഇപ്പോൾ ലോകത്തിന്റെ കണ്ണ്. 27 കാരനായ യുഎസ് പൗരൻ ജോൺ അലൻ ചൗ എന്ന യുവാവിന്റെ മൃതദേഹം ആ ദ്വീപിലെ മണ്ണിൽ ജീർണിച്ചു കിടക്കുകയാണ്. ദ്വീപിലെ ഗോത്രവർഗക്കാരുടെ അമ്പേറ്റാണ് അലൻ കൊല്ലപ്പെടുന്നത്. എന്തു വില കൊടുത്തും മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ അതത്ര എളുപ്പമുള്ള ജോലിയല്ല.
ആൻഡമാൻ നിക്കോബാർ ഐലൻഡ് പൊലീസ് കഴിഞ്ഞ ദിവസം ദ്വീപ് തീരത്തിന്റെ 400 മീറ്റർ അടുത്ത് വരെയെത്തി. എന്നാൽ മുന്നോട്ടു അധികം പോകാനായില്ല. അമ്പും വില്ലുമേന്തി ഗോത്രവർഗക്കാരെ ബൈനോക്കുലറിലൂടെ വളരെ ദൂരെ നിന്നേ കാണാനായെന്ന് പൊലീസ് ചീഫ് ദിപേന്ദ്ര പഥക് വാർത്താ ഏജൻസികളോടു പറഞ്ഞു. അവർ തങ്ങളെ തുറിച്ചു നോക്കി നിന്നു. ഇനിയും അവിടെ തുടർന്നാൽ ഒരു പക്ഷെ അവർ ആക്രമിച്ചേക്കാം. അതോടെ പിൻവാങ്ങാൻ തീരുമാനിച്ചു– ദിപേന്ദ്ര പറഞ്ഞു.
മതപ്രചാരണത്തിനായാണ് അലൻ ദ്വീപിലെത്തിയത്. കൊലപ്പെട്ട ജോണ്‍ അലന്‍ ചോയുടെ മൃതദേഹം അടക്കം ചെയ്ത് സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ദ്വീപിലേക്ക് കടക്കാന്‍ സഹായിച്ച മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സ്ഥലത്തെക്കുറിച്ച് ഏകദേശസൂചന ലഭിച്ചത്
ജോണിന്‍റെ മൃതദേഹം ആദിവാസികള്‍ വലിച്ചു കൊണ്ടു വരുന്നത് നേരിട്ടു കണ്ട മത്സ്യത്തൊഴിലാളികള്‍ ആ സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. മരണം കൈകാര്യം ചെയ്യുന്നതിന് ഏതൊരു സാമൂഹിക വിഭാഗത്തിനും സ്വന്തമായ രീതികളും ആചാരങ്ങളുമുണ്ടാവും. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ ഒരു മൃതദേഹം അതും പുറത്ത് നിന്നും വരുന്ന ഒരാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.
കൊലപ്പെടുത്തിയവരുടെ മൃതദേഹം ആദ്യം കുഴിച്ചിടുന്ന നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ അല്‍പ ദിവസങ്ങള്‍ക്ക് ശേഷം അതു പുറത്തെടുക്കും എന്നാണ് ചില നരവംശവിദഗ്ദ്ധരുടെ അഭിപ്രായം. ഇങ്ങനെ പുറത്തെടുക്കുന്ന മൃതദേഹം മുളയില്‍ കുത്തി തീരത്ത് പ്രദര്‍ശിപ്പിക്കും. ദ്വീപിലേക്ക് അതിക്രമിച്ചു കയറുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന തരത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.
2006-ല്‍ ബോട്ട് തകര്‍ന്ന് ദ്വീപിലെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ വധിച്ചിരുന്നു. ഇവരുടെ മൃതദേഹം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ശ്രമങ്ങള്‍ ഇവര്‍ തടയുകയും തിരച്ചിലിന് പോയ ഹെലികോപ്ടറിനും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നേരെ അമ്പെയ്യുകയും ചെയ്തിരുന്നു. അന്ന് അതിസാഹസികമായി ദ്വീപിലിറങ്ങിയ കമാന്‍ഡന്‍റെ പ്രവീണ്‍ ഗൗറിന്‍റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് സംഘം തീരത്ത് മത്സ്യത്തൊഴിലാളികളുടെ കുഴിമാടം കണ്ടെത്തുകയും അതിലൊന്ന് കുഴിച്ച് ഒരാളുടെ മൃതദേഹം വീണ്ടെടുക്കുകയും ചെയ്തിരുന്നു