കൊട്ടാരക്കര: കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എത്തിയ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലാണ് ഹരി കൊട്ടരക്കരയില്‍ എത്തിയത്.
കൊട്ടാരക്കയില്‍ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. സമീപ പ്രദേശത്തെ കടകള്‍ക്കു കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റുമായി ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ഹരി മരണപ്പെട്ടത്.
യുജിസി നെറ്റ് പരീക്ഷയെന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ബാലികേറാമല തന്നെയാണ്. ഉറക്കമിളച്ചും കഠിനാദ്ധ്വാനം ചെയ്തുമൊക്കെ തന്നെയാണ് പല വിദ്യാര്‍ത്ഥികളും അദ്ധ്യാപനമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ കടമ്പ കടക്കുന്നത്. ഇക്കുറി നെറ്റ് വന്നപ്പോഴും നമ്മള്‍ കേട്ടു. ഭഗീരഥ പ്രയത്‌നത്തിനൊടുവില്‍ നെറ്റ് നേടിയ കുറേ മിടുക്കന്‍മാരുടേയും മിടുക്കികളുടേയും കഥകള്‍. എന്നാല്‍, പത്ത് നെറ്റുണ്ടായിട്ടും ഒരു കാര്യവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുപമ എം ആചാരി എന്ന വിദ്യാര്‍ത്ഥി.
ജാതിയും മതവും പണവുമാണ് മിക്ക കോളേജുകളിലും ജോലി കിട്ടാന്‍ മാനദണ്ഡമെന്നും അനുപമ പറയുന്നു. മുപ്പത്തിയഞ്ച് ലക്ഷം വരെ ചോദിക്കുന്ന സ്ഥാപനങ്ങളുണ്ട്. അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി പി.എസ്.സി ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു. എന്നും അനുപമ ഫേസ്ബുക്കിലെഴുതിയിരിക്കുന്നു.
അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ യുജിസി നെറ്റ് എക്‌സാമിന്റെ റിസല്‍ട്ട് വന്നു. ഫ്രണ്ട്‌ലിസ്റ്റില്‍ ഉള്ള പലരുടെയും വിജയം അവര്‍ പോസ്റ്റിലൂടെ എക്‌സ്പ്രസ്സ് ചെയ്യുകയും അതിനു ഞാന്‍ വരവ് വക്കുകയും ചെയ്തു. എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍. അതോടൊപ്പം കയ്‌പേറിയ ഒരു സത്യം വിജയികള്‍ക്കായി പങ്ക് വയ്ക്കുന്നു. Anupama m nath എന്ന എനിക്ക് english ലിറ്ററേച്ചറില്‍ പത്തു നെറ്റ് ആണ് ഉള്ളത്. Jrf കിട്ടാനായി പലതവണ എഴുതിയപ്പോഴും അത് കിട്ടാതെ വരികയും അങ്ങനെ പത്തു നെറ്റില്‍ എത്തി നില്‍ക്കുകയും ചെയ്തു. കോളേജ് അധ്യാപിക ആവുക എന്നത് മാത്രം ആയിരുന്നു പത്താം ക്ലാസ്സ് മുതല്‍ക്കുള്ള സ്വപ്നം. പ്ലസ് ടു സയന്‍സ് എടുത്തു പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയെങ്കിലും. ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എടുത്തു.
മഹാരാജാസില്‍ പിജി ചെയ്യുമ്പോഴും മനസ്സ് നിറയെ ആ കോളേജില്‍ തന്നെ ഭാവിയില്‍ പഠിപ്പിക്കുന്ന അനുപമ ടീച്ചര്‍ ആയിരുന്നു. കൂടെ ഉള്ള കൂട്ടുകാര്‍ പലരും മുപ്പതും, നാല്പത്തി അഞ്ചു ലക്ഷവും ഒക്കെ കൊടുത്തു മാനേജ്‌മെന്റ് കോളേജുകളില്‍ കയറിപ്പറ്റിയപ്പോള്‍ അതൊക്കെ നോക്കി നിന്നതേയുള്ളൂ. നിരാശപെട്ടില്ല. നേരത്തെ തന്നെ ഒരു കുട്ടിയോട് ലക്ഷങ്ങള്‍ വാങ്ങി സീറ്റ് ഉറപ്പിച്ചിട്ട് നമ്മളെ ഇന്റര്‍വ്യൂ എന്ന നാടകത്തിനു ക്ഷണിച്ചു മണ്ടി യാക്കിയപ്പോഴാണ് ഇതിനു പിന്നിലെ മാഫിയയെ കുറിച്ച് വ്യക്തമായി അറിയുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റില്‍ ക്രിസ്ത്യാനിക്ക് ജോലി, മുസ്ലിം മാനേജ്‌മെന്റില്‍ മുസ്ലിമിന്.
ഹിന്ദുക്കള്‍ക്ക് പിന്നെ ഒരു ജാതി ഒരു മതം ആയതു കൊണ്ട്, ഏറ്റവും കൂടുതല്‍ കാശ് കൊടുക്കുന്നവരെ എടുക്കും. പറവൂര്‍ കോളേജിലെ മാനേജ്‌മെന്റിന്റെ തലപ്പത്തെ ഒരാള്‍ എന്നെ രഹസ്യമായി മാറ്റിനിര്‍ത്തി പറഞ്ഞത് ഇങ്ങനെ ‘അറിയാലോ, ഇവിടെ ടെന്‍ഡര്‍ സിസ്റ്റം ആണ്, ഇപ്പോള്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം ആണ് ‘. 22വയസുള്ള എനിക്ക് ആകെ കേട്ടു കേള്‍വി രാവണപ്രഭുവിലെ concealed ടെന്‍ഡറിന്റെ സീന്‍ ആണ് ! അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി psc ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു.
ഈ വര്‍ഷം വളരെ കഷ്ടപ്പെട്ട് psc നൂറു അപ്പോയിന്റ്‌മെന്റ് നടത്തി. എഴുന്നൂറു പേരോളം ഉള്ള ലിസ്റ്റില്‍ നിന്നാണെന്ന് ഓര്‍ക്കണം. എന്റെ റാങ്ക് 275. ഈ ലിസ്റ്റില്‍ നിന്നു 300 പേരെ എങ്കിലും എടുക്കാന്‍ സര്‍ക്കാരിന് കഴിയും. പക്ഷെ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ് സമ്മതിക്കില്ല എന്നാണ് കേള്‍ക്കുന്നത്. സര്‍ക്കാരിന് ഇത് വലിയ ബാധ്യത ആയി തീരും എന്നാണ് പറയുന്നത്. മാനേജ്‌മെന്റ് കോളേജുകളില്‍ ലക്ഷങ്ങള്‍ മേടിച്ചു അപ്പോയിന്റ്‌മെന്റ് നടത്തുന്ന അധ്യാപകര്‍ക്ക് salary നല്കുന്നത് ഗവണ്‍മെന്റ് ആണ്. അതിനു ബാധ്യത ഒന്നും ഇല്ലപോലും !! അധ്യാപകരുടെ salary അറിയാമല്ലോ. മാനേജ്‌മെന്റ് കോളേജുകളില്‍ 9 മണിക്കൂറിനാണ് ഒരു അധ്യാപകന്‍ എങ്കില്‍, govt കോളേജുകളില്‍ അത് പതിനാറു മണിക്കൂറാണ്. എന്തൊരു വിവേചനം ആണ് ഇതെന്ന് ഓര്‍ക്കണം.
പല കോളേജുകളിലും ഗസ്റ്റ് അധ്യാപകര്‍ ആണ് പഠിപ്പിക്കുന്നത്. മനപ്പൂര്‍വം ആണ് അപ്പോയിന്റ്‌മെന്റ് നടത്താത്തത്. ഗസ്റ്റുകള്‍ക്ക് കുറച്ചു കാശ് കൊടുത്താല്‍ മതിയല്ലോ. പലര്‍ക്കും salary കിട്ടാറില്ല എന്നുതന്നെ കേള്‍ക്കുന്നു. നല്ല പ്രായത്തില്‍ ldc എഴുതിയത് കൊണ്ട് ഇപ്പോള്‍ സര്‍വീസ് എട്ടുവര്‍ഷം ആയി.
അതുകൊണ്ട് നെറ്റ് കിട്ടിയവര്‍ സന്തോഷിച്ചോളു. നല്ലത് തന്നെ. ഞങ്ങളുടെ നളന്ദ അക്കാഡമിയില്‍ ഞാന്‍ പഠിപ്പിച്ച രണ്ടു പേര്‍ക്ക് ഇത്തവണ നെറ്റ് കിട്ടി. പക്ഷെ നിങ്ങള്‍ നേരിടാന്‍ പോകുന്നത് വലിയൊരു സമസ്യ ആണ്. ഞങ്ങളുടെ list ഇനിയും മൂന്നുവര്‍ഷം കൂടി ഉണ്ട്. അത് കഴിഞ്ഞേ അടുത്ത നോട്ടിഫിക്കേഷന്‍ വരികയുള്ളു. ഒരുപാടു പഠിച്ചിട്ടും റാങ്ക്‌ലിസ്റ്റില്‍ വന്നിട്ടും ജോലി കിട്ടാതെ നില്‍ക്കുന്ന ഞങ്ങളില്‍ പലരുടെയും ഗതികേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആത്മഹത്യ ചെയ്യും എന്നുവരെ പറയുന്ന പലരെയും എനിക്കു പരിചയം ഉണ്ട്. അഞ്ചു വര്‍ഷങ്ങള്‍ ആണ് ഒരു പരീക്ഷ എഴുതി റിസല്‍റ്റ് വന്നു റാങ്ക്‌ലിസ്‌റ് ആവാന്‍ എടുക്കുന്നത്. യുവജനങ്ങളോടുള്ള വെല്ലുവിളി ആണ് പല psc പരീക്ഷകളും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെ. റാങ്ക്‌ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇനി വല്ല മീന്‍ കച്ചവടവും നടത്തി മീഡിയ അറ്റന്‍ഷന്‍ നേടേണ്ടി വരും.
തൊടുപുഴ : വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. പാങ്ങോട് നിന്നും ഷിബു, മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായ ഇര്‍ഷാദ്, റിട്ട.അസിസ്റ്റന്റ് കമാഡന്റ് രാജശേഖരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായിരിക്കുന്നത്. ഇവരെ ഉടന്‍ ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകും.
സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലായവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. കൊലപാതകത്തില്‍ ഒന്നിലേറെപ്പേരുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ബുധനാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
മോഷണമാണോ മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന സംശയത്തിലാണ് പോലീസ്. പൂജചെയ്തു കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശങ്ങളിലുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ കോള്‍ വിവരങ്ങളും പരിശോധിക്കും.
തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കൊല്ലപ്പെട്ട കൃഷ്ണന് തനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണങ്ങളെ നേരിടാനായി ഇയാള്‍ വീട്ടിലെ എല്ലാ മുറിയിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ആയുധം പണിത കൊല്ലനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് സൂചന.
കൃഷ്ണന്റെ അരയില്‍ എപ്പോഴും കത്തിയുണ്ടാകുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ഇത് മന്ത്രവാദ ആവശ്യങ്ങള്‍ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണെന്നാണ് പോലീസ് നിഗമനം. വീടിന്റെ പല ഭാഗങ്ങളില്‍ നിന്നായി പലതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പു വടി തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണനെയും കുടുംബത്തെയും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നവയാണെന്ന് തിരിച്ചറിഞ്ഞു. നാലുപേരെയും കൊലപ്പെടുത്തിയത് അടുത്തറിയാവുന്നവരെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകം നടത്തിയത് പ്രൊഫഷണല്‍ ഗുണ്ടകളെല്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
30 പവനിലധികം സ്വര്‍ണ്ണം കൊല നടന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൂജ നടത്തി കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ ധാരാളം സ്വര്‍ണ്ണം വാങ്ങിയിരുന്നുവെന്നും വീട്ടില്‍ സ്വര്‍ണ്ണമുണ്ടെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കും കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. മൂന്ന് പേര്‍ ശ്രമിച്ചാല്‍ പോലും കീഴ്‌പ്പെടുത്താനാവാത്ത ശരീരമുള്ള വ്യക്തിയാണ് കൃഷ്ണന്‍.
കുടുംബത്തെ അടുത്തറിയാവുന്നവരില്‍ ആരോ വീട്ടിലെത്തി സംസാരിക്കുന്നതിനിടയില്‍ കൃഷ്ണനെ പിറകില്‍ നിന്ന് ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൃഷ്ണന്റെ തല തകര്‍ന്നിരുന്നു. കുത്തേറ്റ് മകന്‍ അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. വീടിനു സമീപത്തെ ചാണകക്കുഴിയില്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊലയ്ക്ക് പിന്നില്‍ മോഷണ ശ്രമമോ അല്ലെങ്കില്‍ മന്ത്രവാദമോ പൂജയോ സംബന്ധിച്ച തര്‍ക്കമോ ആകാമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ നേരെ വിപരീതമാണ്. അതേസമയം മോഷണത്തിനിടെ തന്നെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് ബന്ധുക്കളുടെ വാദം.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കക്ഷിചേരാന്‍ അഭിനേതാക്കളുടെ സംഘടനയിലെ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍കുട്ടിയും ഹണിറോസും.
കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണം, വിചാരണ തൃശൂര്‍ ജില്ലയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ നടിമാരും ഒപ്പം ചേര്‍ന്നിരിക്കുന്നത്.
കേസ് വിചരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു.തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല, ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജഡ്ജി കേസ് പരിഗണിക്കുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ വിദ്വേഷപ്രചാരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ ഇവരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് സുരേന്ദ്രൻ പറയുന്നു.
ബംഗാൾ, അസം എന്നിവങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിൽ ഈിടെയായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കണക്കിലെടുത്ത് ഇവരെ തിരിച്ചയക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അടിയന്തരനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂർണരൂപം;
കേരളത്തിൽ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തിൽ ആയിരക്കണക്കിനാളുകൾ ബംഗ്ളാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബംഗാൾ ആസാം എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടർപട്ടികയിൽ ഇവരിൽ ചിലരെങ്കിലും പേരും ചേർത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാൻ പോകുന്നത്. കേരളത്തിൽ ഈ അടുത്തകാലത്തായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരൻമാരെ കണ്ടെത്തി തിരിച്ചയക്കാൻ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.
പത്തനംതിട്ട ഇലവുംതിട്ട അയത്തിൽ സുഗതാലയത്തിൽ എം.സുഗതകുമാരിയുടെ മകൻ വിജയ് ജഗദിഷിന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. രണ്ടു വർഷമായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് വിജയ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ 15 ലക്ഷം രൂപ വേണം. ഇതിനിടെയിലാണ് കുടുംബം ജപ്തി ഭീഷണി നേരിടുന്നത്.
2016 ഒക്ടോബർ 3ന് ഇലവുംതിട്ടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തെ തുടർന്നാണ് വിജയ് ജഗദിഷ് കോമ അവസ്ഥയിൽ ആയത്. അന്ന് മുതൽ അമ്മ സുഗതകുമാരി ഈ മകനൊപ്പം കരഞ്ഞും പ്രാർത്ഥിച്ചും ഉണ്ട്. നിരവധി തവണ തലയോട്ടിക്ക് ശസ്ത്രക്രിയക്ക് വിധേയമായി ഇതിനോടകം ചെലവായത് 33 ലക്ഷം രൂപയാണ്. ചികിൽസയുടെ ഫലയമായി വിജയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട്. വിജയ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് ഈ കുടുംബം.
വിജയ് ജഗദീഷിന്റ ഭാര്യ നാലു മാസം ഗർഭിണിയായപ്പോഴയായിരുന്നു അപകടം നടക്കുന്നത്. പിന്നീട് തനിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചതും താൻ ഒരച്ഛനായതും തന്റെ മകൾ പിച്ചവെച്ചു നടക്കുന്നതും ഒന്നും ഈ ചെറുപ്പക്കാരൻ അറിഞ്ഞിരുന്നില്ല.
ഫയർ ആന്റ് സേഫറ്റി പഠനത്തിന് ശേഷം ദുബായിലായിരുന്നു വിജയ്. വിദേശത്ത് വച്ച് പിതാവ് വാഹനപകടത്തിൽ മരിച്ചപ്പോഴാണ് വിജയ് നാട്ടിലേക്ക് വന്നത്. എന്നാൽ അധികം നാൾ കഴിയും മുൻപ് വിജയക്കും അപകടം ഉണ്ടായി. ഇതോടെ നല്ല നിലയിലായിരുന്ന കുടുംബത്തിന്റെ താളം തെറ്റി. ഉള്ളതെല്ലാം വിറ്റു പറക്കിയും പണയപ്പെടുത്തിയും ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ ഗഡുക്കൾ തിരിച്ചടക്കാനായില്ല. അതിനാൽ ജപ്തിയുടെ വക്കിലാണ് ഈ കുടുംബം. ഇളയ മകൻ ജോലി തേടി വിദേശത്താണ്. സുഗതകുമാരിയമ്മയുടെ മുന്നിൽ ഇപ്പോൾ വഴികളൊന്നും ഇല്ല.
ഇനി പണയം വെക്കാനും വില്ക്കാനും ഈ അമ്മയ്ക്ക് മറ്റൊന്നുമില്ല. മകനെ ഡിസ്ചാർജ് ചെയ്ത് തിരിച്ചെത്തുമ്പോൾ കയറികടക്കാൻ വീടുമില്ല. കാരുണ്യ മനസ്സുള്ള പൊതുസമൂഹത്തിന്റെ സഹായത്തിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായി ഇലവുംതിട്ട യൂണിയൻ ബാങ്ക് ശാഖയിൽ സുഗതകുമാരിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ട്.
Sugathakumari M, Union Bank, Elavumthitta Branch
അകൗണ്ട് നമ്പർ: 684502010002071
ഐ.എഫ്.എസ് കോഡ് : UBIN0568457
ഫോൺ: 8547789704
ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന്‍ (52) ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ പേര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന. പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൃഷ്്ണനും കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണന്‍ നടത്തി വന്നിരുന്ന മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടാണോ ക്രൂരമായ കൊല നടന്നതെന്ന് പോലീസ് സംശയിക്കുന്നതെങ്കിലും മോഷണ ശ്രമവും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണം സംഘം പറഞ്ഞു.
ഇവരുടെ വീട്ടില്‍ നാല്‍പ്പതു പവനോളം സ്വര്‍ണം സൂക്ഷിച്ചിരുന്നതായും ഇവ കാണാനില്ലെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. അതിനാല്‍ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. കേസന്വേഷണത്തിനായി കൊല നടന്ന വീടിനു സമീപം പോലീസ് പ്രത്യേക ക്യാമ്പ് തുറന്നിട്ടുണ്ട്. മൃഗീയമായ രീതിയില്‍ ആക്രമിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
എല്ലാവരുടെയും തലക്കേറ്റ പരിക്കാണ് മരണകാരണമായത്. മരിച്ച അര്‍ജുന്റെ തലയില്‍ മാത്രം 17 വെട്ടുകളേറ്റിട്ടുണ്ട്. മാരകമായി തലക്കേല്‍പ്പിച്ച പ്രഹരത്തിനു പുറമെ മരണം ഉറപ്പാക്കുന്നതിനായി ശരീരത്തേല്‍പ്പിച്ച വെട്ടുകളും ആഴത്തിലുള്ളതാണ്. ക്രൂരമായ ആക്രമണമാണ് നടത്തിയതെങ്കിലും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധന നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് സര്‍ജനോട് ആവശ്യപ്പെട്ടിരുന്നു.ഇന്നലെ ബന്ധുക്കളും നാട്ടുകാരുമാണ് മോഷണമെന്ന സംശയം പോലീസിനു മുന്നില്‍ പ്രകടിപ്പിച്ചത്.
പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലും ആഭരണങ്ങളോ പണമോ കണ്ടെത്താനായില്ല. ഇതാണ് മോഷണം ആയിരിക്കാമെന്ന സംശയം ബലപ്പെടാന്‍ കാരണം. പൂജയ്ക്കും മന്ത്രവാദത്തിനുമായി കൃഷ്ണന്റെ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം എങ്കിലും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയുന്ന സ്വഭാവം ഇവര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ ഇതിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചില്ല.
മുന്‍പ് മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണനെതിരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ഉണ്ടായിരുന്നുവെങ്കിലും കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കിയിരുന്നു.കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളിലേക്ക് വന്നതും പോയതുമായ ഒരു വര്‍ഷത്തെ കോളുകളുടെ ലിസ്റ്റ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോണുകളില്‍ നിന്നും ലഭിച്ച നമ്പരുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരുടെ വീട്ടിലേക്ക് ആയുധം നിര്‍മിച്ചു നല്‍കിയവരെ ഉള്‍പ്പെടെയാണ് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ചോദ്യം ചെയ്യുന്നത്.
കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.35 വരെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നതായി പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും പോലീസിനു മൊഴി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇതിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.കൊലപാതകങ്ങള്‍ നടന്നത് വീട്ടിലാണെങ്കിലും ഇവിടെ നിന്നും മൃതദേഹങ്ങള്‍ കുഴിക്കരികിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയതായുള്ള തെളിവുകള്‍ ഒന്നും ഇവിടെ നടത്തിയ പരിശോധനയില്‍ ലഭിച്ചില്ല.
അതിനാല്‍ കൊലപ്പെടുത്തിയ കുഴിയുടെ സമീപത്തേക്ക് ഒന്നിലേറെ പേര്‍ ചേര്‍ന്ന് എടുത്തു കൊണ്ടു പോയതായാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞ് രണ്ടു ദിവസമായിട്ടും പ്രതികളെക്കുറിച്ചുള്ള ഒരു സൂചന പോലും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സിഐമാരും എസ്ഐമാരും അടങ്ങുന്ന പ്രത്യേക പോലീസ് സംഘം ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
അതേസമയം നാലുപേരുടെയും മൃതദേഹം ഒരു കുഴിയില്‍ നാട്ടുകാരും ബന്ധുക്കളും അന്ത്യയാത്രയൊരുക്കിയത്. കോട്ടയം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മുണ്ടന്‍മുടിയിലെത്തിച്ചത്.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം പഞ്ചാബിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്യനാണ് സാധ്യത. വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറ് ഉദ്യോഗസ്ഥരാണുള്ളത്. കേസിലെ പ്രഥമിക ചോദ്യം ചെയ്യലായിരിക്കും ഇത്. നേരത്തെ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് എത് തരം അന്വേഷണത്തെയും സ്വാഗതം ചെയ്തിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെ നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട സംഘം ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും പഞ്ചാബിലെ ജലന്ധറിലേക്ക് പുറപ്പെടുക. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളെയും വിഷയത്തില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. തന്റെ ഭര്‍ത്താവും കന്യാസ്ത്രീയുമായി അവിഹിതബന്ധം ആരോപിച്ച് യുവതി സഭയ്ക്ക് പരാതി നല്‍കിയിരുന്നു. കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന.
ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത. രണ്ട് വര്‍ഷത്തോളം ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രി നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ ബിഷപ്പ് ഇടനിലക്കാരന്‍ വഴി വന്‍ തുക വാഗ്ദാനം ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു.
നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.
കെട്ടിടം പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ്. ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
കെട്ടിടത്തിനുള്ളില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.