ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ റോഡിലേക്ക് തെറിച്ച് വീണിട്ടും ബൈക്ക് നിയന്ത്രണം തെറ്റാതെ ഓടിയത് അരകിലോമീറ്റർ. ബൈക്കിലുണ്ടായിരുന്ന ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ടാണ് ബൈക്ക് ഏവരേയും അത്ഭുതപ്പെടുത്തി അരകിലോമീറ്റർ ഓടിയത്. ഞായറാഴ്ച്ച വൈകുന്നേരം 3.30നാണ് സംഭവം നടക്കുന്നത്. ബൈക്കിന് പുറകിൽവന്ന കാറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
അമിതവേഗതയിൽ വന്ന ബൈക്ക് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽനിന്നും ദമ്പതികൾ തെറിച്ച് റോഡിലേക്ക് വീണു. എന്നാൽ മുന്നിലിരുന്ന കുഞ്ഞിനെയും കൊണ്ട് ബൈക്ക് അമിത വേഗതയിൽ പോവുകയായിരുന്നു. തുടർന്ന് റോഡിന് നടുവിലുള്ള പുൽതകിടിൽ ഇടിച്ച് ബൈക്ക് നിൽക്കുകയും കുഞ്ഞ് തെറിച്ച് പുൽതകിടിയിൽ വീഴുകയും ചെയ്തു. പിന്നീട് പുൽതകിയിടിൽ തെറിച്ച് വീണ കുഞ്ഞിനെ ചുറ്റുമുള്ളവർ രക്ഷിക്കുകയായിരുന്നു.
അപകടത്തിൽപെട്ട കുട്ടിയെയടക്കം മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നീലമംഗല സ്വദേശികളായ ദമ്പതികളും അവരുടെ കുഞ്ഞുമായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. നീലമംഗലത്തുനിന്നും ബംഗലൂരുവിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള നഷ്ടം കോടികളുടേത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നഷ്ടങ്ങളാണ് സംഭവിച്ചത്. വിമാനത്താവളത്തിന് മുഴുവൻ കറന്റ് നൽകുന്ന കോടികൾ വിലയുള്ള സോളാർ പാനലുകൾ പകുതിയോളം നശിച്ചു. പാനലുകളുടെ പുനർനിർമ്മാണത്തിനു തന്നെ 20 കോടിയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിന്റെ പവർ സംഭരണ സംവിധാനത്തെയും പ്രളയം ബാധിച്ചു. എട്ടു പവർ സ്റ്റോറേജ് സംവിധാനങ്ങളിൽ നാല് എണ്ണം മാത്രമാണ് വർക്ക് ചെയുന്നത്. 800 റൺവേ ലൈറ്റുകൾ പൂർണ്ണമായും തകർന്നു. സർവീസ് പുനഃസ്ഥാപിക്കാനായി 300 ഓളം തൊഴിലാളികളാണ് ഇപ്പോൾ നിരന്തരം ജോലിചെയ്യുന്നത്. പുനർ നിർമ്മാണത്തിനുള്ള തുക പൂർണ്ണമായും ഇൻഷുറൻസ് കമ്പിനിയിൽ നിന്നും ലഭിക്കും. കനത്ത മഴമൂലം ഈ മാസം 15ന് അടച്ച വിമാനത്താവളം ആഗസ്റ്റ് 26 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.
203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്‍ലിയാണു മൽസരത്തിലെ പ്ലേയർ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി. മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മൽസരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.
കേരളത്തിനു വേണ്ടി ട്വിറ്ററിലും കോഹ്‍ലി നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയിൽ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എൻഡിആര്‍എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നിൽക്കുക– ഓഗസ്റ്റ് 17ന് കോഹ്‍ലി സമൂഹമാധ്യമത്തിൽ കുറിച്ചു
പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കരുതലിന് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് യുഎന്‍. ഖത്തര്‍, യുഎഇ, മാലി, റഷ്യ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സഹായം കേന്ദ്രം തടഞ്ഞിരിക്കുന്നത്. ഇതോടെ യുഎഇ അനുവദിച്ച 700 കോടി രൂപയും കേരളത്തിലേക്ക് എത്തിക്കില്ലെന്ന് ഉറപ്പായി.
ഇതുസംബന്ധിച്ച തീരുമാനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്വഴക്കത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. 2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. ഇതാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന തൊടുന്യായം.
എന്നാല്‍, സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിനു ലഭിക്കുന്ന എല്ലാ സഹായങ്ങളും റദ്ദാക്കി കേരളത്തെ വലിഞ്ഞു മുറുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. കേരളത്തിന് സൗജന്യമായി അനുവദിച്ച അരിക്ക് പണം വേണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയുമായിരുന്നു. യുഎന്‍ വാഗ്ദാനം ചെയ്ത സഹായമാണ് കേന്ദ്രം ആദ്യം തടഞ്ഞത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
ദുരിതാശ്വാസ ക്യാന്പിൽ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്. കൊച്ചി നായരന്പലം ലോക്കൽ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്യാന്പിലെ വസ്ത്തുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇയാൾ പോലീസിനോട് അപമര്യാദയായി പെരുമാറിയത്. വാക്കുതർക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയർത്തി പോലീസുകാരന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചിരുന്നു. ക്യാന്പിൽ വസ്ത്തുകൾ വിതരണം ചെയ്യന്നതിൽ വിവേചനമെന്ന പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
കുത്തൊഴുക്കിലെ അപകട ഭീഷണിയും ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾക്കു വെള്ളം കയറി നേരിടാവുന്ന നാശനഷ്ടവും വകവയ്ക്കാതെ കുട്ടനാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ വലിയ ടിപ്പറുകളുമായി ഇറങ്ങിയ ഉടമകൾക്കു നാടിന്റെ ബിഗ് സല്യൂട്ട്. വിശ്രമമില്ലാതെയാണ് ചങ്ങനാശേരിയിൽ ടിപ്പറുകൾ നാലഞ്ചു ദിവസം എസി റോഡിലെ വെള്ളത്തിലൂടെ കുതിച്ചത്. തുരുത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലാത്ര കണ്‍സ്ട്രക്ഷൻസ് ഉടമകളാണ് പ്രധാനമായും ടിപ്പറുകൾ വിട്ടുനൽകിയത്. ചങ്ങനാശേരി അതിരൂപത നേതൃത്വത്തിന്റെയും സംഘടനകളുടെയും അഭ്യർഥന സ്വീകരിച്ചാണ് ഇവർ വിശ്രമമില്ലാതെ ടിപ്പറുകളുമായി രംഗത്തിറങ്ങിയത്. പാലാത്ര കൺസ്ട്രഷൻസ് ഉടമകളായ ഷാജി, ഷിബു, സോണി, പ്രിൻസ്, ചാൾസ്, മനോജ്, മോൻ എന്നീ സഹോദരന്മാരാണു വലിയ ടിപ്പറുകൾ (ടോറസുകൾ) വിട്ടുനൽകി സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചത്.
കിടങ്ങറ, രാമങ്കരി ഭാഗങ്ങളിൽനിന്നു വെള്ളത്തിൽ മുങ്ങിയ എസി റോഡിലൂടെ പാലാത്ര കണ്‍സ്ട്രക്ഷൻസിന്റെ 33 വലിയ ടിപ്പറുകളാണ് നാലു ദിവസം നീണ്ട രക്ഷാപ്രവർത്തനംകൊണ്ട് പതിനയ്യായിരത്തിലധികം കുട്ടനാട്ടുകാരെ ചങ്ങനാശേരിയിലെത്തിച്ചത്. ഈ ടിപ്പറുകൾക്കും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ നിരവധി വാഹനങ്ങൾക്കും ബോട്ടുകൾക്കും പാലാത്ര കണ്‍സ്ട്രക്ഷൻസിന്റെ ഉടമസ്ഥതയിലുള്ള പാലാത്ര ഫ്യൂവൽസിൽനിന്ന് 25,000 ലിറ്റർ ഡീസലും ഇവർ സൗജന്യമായി നൽകി.
പാലാത്ര കണ്സ്ട്രക്ഷൻസിനൊപ്പം കുറുന്പനാടം കേന്ദ്രമാക്കിയുള്ള ഷാജൻ ഓവേലിയുടെ നേതൃത്വത്തിലുള്ള ഓവേലി കണ്‍സ്ട്രക്ഷൻസിന്റെ രണ്ടും കാഞ്ഞിരപ്പള്ളിയിലുള്ള മയിൽപ്പീലി കണ്‍സ്ട്രക്ഷൻസിന്റെ രണ്ടും വലിയ ടിപ്പറുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ഒരു ടിപ്പറിൽ ഇരുനൂറുപേരെ വരെ കയറ്റി ദിനംപ്രതി 150 ട്രിപ്പുകൾവരെയാണ് നടത്തിയത്. രാവിലെ ആറു മുതൽ രാത്രി 11 വരെയുള്ള സമയത്തായിരുന്നു ഈ കൂറ്റൻ വാഹനങ്ങളിലെ രക്ഷാപ്രവർത്തനം. അപകട ഭീഷണികളെ അതിസാഹസികതയോടെ നേരിട്ടാണു വിവിധ കന്പനികളിലെ ഡ്രൈവർമാരും ജീവനക്കാരും വിലിയ ടിപ്പറുകൾ ഓടിച്ചതെന്നു പാലാത്ര കണ്‍സ്ട്രക്ഷൻസ് ഉടമ ഷിബു പറഞ്ഞു.
വെള്ളം കയറി നാശം
രക്ഷാപ്രവർത്തനത്തിനു പോയ 37 ടിപ്പറുകളുടെയും എൻജിനുകളിൽ വെള്ളം കയറിയതുമൂലം വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഈ ടിപ്പർ എൻജിനുകൾ സർവീസ് നടത്തി ഓയിൽ മാറുന്നതടക്കം അറ്റകുറ്റപ്പണികൾക്ക് ഏഴര ലക്ഷത്തോളം രൂപ ചെലവാകും. ഭാരത് ബെൻസ് കന്പനി ഇതിന്റെ പകുതി തുക കുറച്ചു നൽകാമെന്നാണ് സമ്മതിച്ചിരിക്കുന്നതെന്നും ഷിബു പറഞ്ഞു. തുരുത്തിയിലുള്ള ഓഫീസ് പരിസരത്തുവച്ച് എൻജിനുകളിൽ അത്യാവശ്യ സർവീസ് നടത്തി കോട്ടയത്തുള്ള കന്പനി ഗാരേജിലെത്തിച്ചു ബാക്കി അറ്റകുറ്റപ്പണികൾ ചെയ്തു നൽകാനും കന്പനി നടപടി ആരംഭിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ ബി.എസ്.തിരുമേനി ഇടപെട്ടു പ്രത്യേക ഉത്തരവിറക്കിയാണു ചരക്കു വാഹനങ്ങളിൽ ആളെക്കയറ്റിയുള്ള രക്ഷാപ്രവർത്തന നിരോധനം പരിഹരിച്ചത്. റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം എന്നിവരുടെ നേതൃത്വവും വലിയ ടിപ്പറുകളിലെ രക്ഷാപ്രവർത്തനത്തിനു നിർലോഭ പിന്തുണയായി. ടോറസുകളിൽ ആളെ കയറ്റിയിറക്കാൻ വിവിധ സാമുദായിക, രാഷ്ട്രീയ, സന്നദ്ധ സംഘടകളുടെ സഹായവും ശ്രദ്ധേയമായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നിസ്വാർഥ സേവനം നടത്തിയവരുടെ ടിപ്പറുകൾക്കുണ്ടായ നഷ്ടം തങ്ങളെ വേദനിപ്പിക്കുന്നുവെന്നും ഇതു സർക്കാർ പരിഹരിച്ചു നൽകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷപ്പെട്ടു ക്യാന്പിൽ കഴിയുന്നവരിൽ ചിലർ പറഞ്ഞു.
പ്രളയക്കെടുതികള്‍ക്കിടയിലും ആളുകളെ ചിരിപ്പിച്ച ചില സംഭവങ്ങളുണ്ടായിരുന്നു. അതില്‍ തന്നെ ആളുകളെ ഏറ്റവുമധികം ചിരിപ്പിച്ച സംഭവമായിരുന്നു വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ടത്. വാട്ട്സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്.
ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു. ഒടുവില്‍ ഹെലികോപ്ടര്‍ അവനെ തിരുവനന്തപുരത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.
യുവാവിന്റെ അനാവശ്യ യാത്ര എയര്‍ഫോഴ്‌സിന് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതോടെ ഇയാളെ ട്രോളി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി പറഞ്ഞു കൊണ്ട് കഥാനായകന്‍ ജോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജോബി പറയുന്നതിങ്ങനെ… ഞങ്ങളുടെ നാട്ടിലെ യുവാക്കളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സമയമായിരുന്നു അപ്പോള്‍. വെള്ളമിറങ്ങിക്കഴിഞ്ഞ് ഒരു ഞായറാഴ്ചയായിരുന്നു സംഭവം. ഞാനും ഒരു സുഹൃത്തും വീട്ടിലേക്ക് പൊയ്‌ക്കോണ്ടിരുന്നപ്പോള്‍ മര്‍ത്തോമാ പള്ളിയുടെ സമീപം ഹെലികോപ്ടര്‍ ഇറങ്ങി. ആ സമയത്ത് അങ്ങോട്ട് ചെന്നപ്പോള്‍ ഹെലികോപ്ടറില്‍ നിന്നിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങളോട് വരുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലയെന്നു ഞങ്ങള്‍ മറുപടി പറഞ്ഞു.
ഹെലികോപ്ടറിന്റെ ഫാനിന്റെ ശബ്ദം കാരണം അവര്‍ പറയുന്നതൊന്നും വ്യക്തമായി കേള്‍ക്കുന്നില്ലായിരുന്നു. കുടുങ്ങിക്കിടക്കുന്ന ആളുകളെ കാട്ടിക്കൊടുക്കാനോ മോക്ഡ്രില്‍ ചെയ്യാനോ അണ് എന്നെ വിളിച്ചത് എന്നു കരുതിയാണ് ഹെലികോപ്ടറില്‍ കയറിയത്. എന്നാല്‍ അവര്‍ എന്നെ കൊണ്ടെത്തിച്ചത് തിരുവനന്തപുരത്താണ്. പിന്നെ അവരോട് സംസാരിച്ചപ്പോഴാണ് ഇത് ഞാന്‍ ഉദ്ദേശിച്ച കാര്യമല്ലെന്നും അവര്‍ എന്നെ രക്ഷപ്പെടുത്തിയതാണെന്നും മനസ്സിലാവുന്നത്. അവരോട് ഞാന്‍ കാര്യം തുറന്നു പറയുകയും ചെയ്തു. പിന്നീടാണ് സോഷ്യല്‍ മീഡിയകളില്‍ സംഭവത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നിറയുന്നത്. എന്നെ സഹായിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുക… ഇങ്ങനെ പറഞ്ഞാണ് യുവാവ് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
ജോബി ഡ്രൈവറാണെന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ആളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇയാളുടെ വീട് തകര്‍ന്നിരിക്കുകയാണെന്നും ഡ്രൈവിംഗ് ജോലി ചെയ്താണ് ഇയാള്‍ ജീവിതം പുലര്‍ത്തുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. വീഡിയോ ഇതിനോടകം പതിനായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
പ്രളയദുരിതത്തിലകപ്പെട്ട് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ നൽകി രാജസ്ഥാനികളുടെ കൈത്താങ്. പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുൾപ്പടെ നൂറോളം പേര്‍ വരുന്ന സംഘത്തിന്റെ കാരുണ്യ പ്രവർത്തനം പി.കെ ഷിബി എന്ന യുവതിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. എറണാംകുളത്തു പനമ്പള്ളി നഗർ 11 ക്രോസ് റോഡിൽ താമസിക്കുന്ന മാർവാടികളാണ് ദുരിതക്കയത്തിൽ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ ക്യാംപ് ഒരുക്കിയത്. എട്ടു പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. രണ്ടുലക്ഷം പൂരികളാണ് ഇവർ ദിവസേന ഒരുക്കുന്നത്.
പതിനഞ്ചാം തീയതി മുതൽ ഭക്ഷണമൊരുക്കാൻ തുടങ്ങിയ സംഘം ദുരിതം തീരുംവരെ പ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവരിൽ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാരുണ്ടെന്ന് യുവതി കുറിപ്പിൽ പറയുന്നു. അഞ്ചു വയസ്സുള്ള കുട്ടി ഉൾപ്പടെ ഒത്തൊരുമയോടെ കാര്യങ്ങൾ ചെയ്യുന്നതു കാണുമ്പോൾ പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ തോന്നുന്നുവെന്നും ഷിബി പറയുന്നു. ഭക്ഷണമൊരുക്കുന്ന സംഘത്തിന്റെ വിഡിയോയും ഷിബി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം,
ഈ വിഡിയോയിൽ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല… പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആൾക്കാർ (മാർവാടികൾ) ഒരുക്കിയ ഒരു ക്യാമ്പ്… ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്…. അവരിൽ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യർ, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു…. ദിവസം 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു… ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും…. ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും….. വളരെ വൃത്തിയായി, അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തു അയക്കുന്നു…. ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്…. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ… അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം…. സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു….. യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു…. ജോലിയെടുക്കുന്ന എല്ലാവര്‍ക്കും സമയാസമയത്ത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു….. !!
അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ…. വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു….. ചുരുക്കം ചില മലയാളികളും…. ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു…. അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശരിക്കും എന്തൊരു ആത്മ സംതൃപ്തി….. പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ…. ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ…!!
ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല…. പബ്ലിസിറ്റിയില്ല….. സ്വന്തം കാശുകൊടുത്തു ഓരോ ദിവസവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ….. മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്…. ലോകം മുഴുവൻ നമുക്കായി കൈകോർക്കുന്നു.
മഹാപ്രളയത്തിൽ കേരളം മുങ്ങിത്താഴ്ന്ന കാഴ്ചയാണ് ആഗസ്റ്റ് ആദ്യവാരം മുതൽ എല്ലാവരും കണ്ടത്. പ്രളയവാർത്തകളോടൊപ്പം സമൂഹമാധ്യമങ്ങളിൽ ട്രോളായും അല്ലാതെയും ചർച്ച ചെയ്യുന്ന വിഷയമാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ വിഷുഫലം.
വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷുഫല വിഡിയോയില്‍, ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം, വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു എന്നാണ് കാണിപ്പയ്യൂരിന്‍റെ 2018ലേക്കുള്ള വിഷുഫലപ്രവചനം.
വിഷുഫല വിമർശനങ്ങളെക്കുറിച്ച് കാണിപ്പയ്യൂർ പ്രമുഖ മാധ്യമത്തിനോട് വിശദീകരിച്ചു
38 വർഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് ഞാൻ. ഇത്തരം ഒരു അനുഭവം ആദ്യമാണ്. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല. എന്നാൽ എനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി. മനുഷ്യനാകുമ്പോൾ തെറ്റുകൾ സ്വാഭാവികമല്ലെ? ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോൾ. എനിക്ക് അബദ്ധം പറ്റി. അങ്ങനെ കരുതിയാൽ മതി.
ഇന്നലെ രാത്രി പതിനൊന്നുമണി മുതൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ട്രോളിന്റെ ബഹളമാണ്. ക്യാംപിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെ കണ്ണന്താനം താൻ ഉറങ്ങുന്ന പോസിലുള്ള ചിത്രങ്ങൾ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതോടെയാണ് ട്രോളുകാർ പൊങ്കാല തുടങ്ങിയത്.
ട്രോൾ കാരണം തലക്കെട്ട് മാറ്റിയെങ്കിലും രക്ഷയില്ലെന്ന് മനസിലായതോടെ വിശദീകരണ കുറിപ്പുമായി എത്തിയിരിക്കുകയാണ് മന്ത്രി. അൽഫോൻസ് കണ്ണന്താനത്തിന്റെ കുറിപ്പ് ഇങ്ങനെ
കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് കണ്ണാന്താനം ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഫേസ് ബുക്ക് പേജില്‍, ‘ ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
തള്ള്…..
തള്ളിന്റെ കൂടെ ഒരു ഉന്തും…..