ന്യൂഡെല്‍ഹി : രാജ്യ തലസ്ഥാനം ഞായറാഴ്ചയ്ക്ക് ശേഷം വീണ്ടും യുദ്ധക്കളമാകും. ഞായറാഴ്ചയ്ക്കുള്ളില്‍ ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രി മോദിയായിരിക്കും കുടുങ്ങുന്നത് . ഉദ്യോഗസ്ഥവൃന്ദം തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ . വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ് മുന്നറിയിപ്പു നല്‍കി. രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനായിരിക്കും ഞായറാഴ്ചയ്ക്ക് ശേഷം ഡെല്‍ഹി സാക്ഷ്യം വഹിക്കുക.
ലോകസഭാ ഇലക്ഷന്‍ തൊട്ട് മുമ്പില്‍ നില്‍ക്കുമ്പോള്‍ തലസ്ഥാനം വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷിയാകുന്നു. 2013 ല്‍ കോണ്‍ഗ്രസ്സിന്റെ അഴിമതിക്കെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതെങ്കില്‍, ഇന്ന് ബി.ജെ.പിയുടെ ഫാസിസത്തിനെതിരെയാണ് സമരം നടക്കുന്നത് എന്നതാണ് വ്യത്യാസം. കോണ്‍ഗ്രസ്സിനും മന്‍മോഹനുമെതിരെ സമരം ആരംഭിച്ചത് India Against Corruption (IAC) എന്ന സംഘടനയായിരുന്നെങ്കില്‍, ബി.ജെ.പിക്കും മോദിക്കുമെതിരെ പ്രക്ഷോഭം നടത്തുന്നത് ഒരു സംസ്ഥാന മുഖ്യമന്ത്രിയും സര്‍ക്കാറും അഴിമതി വിരുദ്ധ സമരത്തിലൂടെ ഉയര്‍ന്നു വന്നഅവരുടെ പാര്‍ട്ടിയുമാണ്. കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും!
ഗവര്‍ണ്ണര്‍ക്കെതിരെയാണ് ആദ്യം സമരം ആരംഭിച്ചത്. ഡല്‍ഹി സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക് ഗവര്‍ണ്ണര്‍ തുടര്‍ച്ചയായി അംഗീകാരം നല്‍കിയില്ല. ഉദ്യേഗസ്ഥരുടെ നിസഹകരണത്താല്‍ പല പദ്ധതികളും നിലച്ചു. ഇവര്‍ക്കെതിരെ തീരുമാനമാകാതെ പോകില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെജ്രിവാളും മുന്ന് മന്ത്രിമാരും (മനിശ് സിസോദിയ, സത്യേന്തര്‍ ജയിന്‍, ഗോപാല്‍ റായ്) ഗവര്‍ണ്ണറുടെ വസതിയില്‍ 4 – മം ദിവസവും സമരം തുടരുകയാണ്. ഇവരെ കാണാന്‍ പോലും ഗവര്‍ണ്ണര്‍ തയ്യാറാകുന്നില്ല. രണ്ടാം ദിവസം മുതല്‍ മന്ത്രി സത്യേന്തര്‍ ജയിനും ഇന്നലെ മുതല്‍ (സമര ദിവസം 3) ഉപമുഖ്യമന്ത്രി മനിശ് സിസോദിയും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയില്‍ നിന്ന് ഗവര്‍ണ്ണറുടെ വസതിയിലേക്ക് കാല്‍ ലക്ഷം ദില്ലിക്കാര്‍ അണിനിരന്ന ബഹുജന മാര്‍ച്ച് നടന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും മാര്‍ച്ചില്‍ അണിനിരന്നു. കെജ്രിവാളും മുതിര്‍ന്ന നേതാക്കളും ഗവര്‍ണ്ണറുടെ വീട്ടില്‍ സമരത്തിലായതിനാല്‍, പങ്കജ് ഗുപ്ത, സഞ്ചയ് സിംഗ്, ആരതി മെര്‍ലിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാര്‍ട്ടികളായ CPIM, SP, JDU, RLD, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ പ്രക്ഷോഭത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു . കേന്ദ്ര സര്‍ക്കാറാണ് ഗവര്‍ണ്ണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ തടസ്സപ്പെടുത്തുന്നത്. സമരത്തിന്റെ 4 – മം ദിവസമായ ഇന്ന് സമരക്കാര്‍ രാജ്ഘടില്‍ ഒത്തുകൂടും.
ലോകസഭാ ഇലക്ഷന്‍ തൊട്ട് മുമ്പില്‍ നില്‍ക്കുമ്പോള്‍ തലസ്ഥാനം വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷിയാവുകയാണ്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. 2012 ജന്‍ ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച BJP, പിന്നീട് ലോക്പാല്‍ ബില്ലിനെ മറന്നു. ഇവയെല്ലാം പൊളിച്ചടുക്കുന്ന പ്രക്ഷോഭമായി ഇത് മാറുമോ എന്നാണ് രാഷ്ട്രം ഒറ്റുനോക്കുന്നത്. കെജ്രിവാള്‍ വീണ്ടും ജന്തര്‍ മന്ദറിലേക്ക്!
‘ ഉദ്യോഗസ്ഥരുടെ സമരം ഞായറാഴ്ചയോടെ പരിഹരിച്ചില്ലെങ്കില്‍ എ.എ.പി നേതാക്കന്മാരും പ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ധര്‍ണ നടത്തും. വ്യാഴാഴ്ച പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും മെഴുകുതിരി മാര്‍ച്ച് നടത്തും.’ അദ്ദേഹം പറഞ്ഞു.
ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് എ.എ.പി സര്‍ക്കാര്‍ പ്രതിഷേധം നടത്തുന്നത്. ഈ ആവശ്യമുന്നയിച്ച് മൂന്നു ദിവസമായി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. റേഷന്‍ ഡെല്‍ഹിയിലെ ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന നിര്‍ദേശം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
അതിനിടെ, ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ താനും പങ്കുചേരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന കെജ്രിവാളിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് എ.എ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കു സമീപമുള്ള തെരുവില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. ‘കെജ്രിവാള്‍ നിങ്ങള്‍ പൊരുതൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു എ.എ.പി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം.
റഷ്യന്‍ വിസ്മയത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ പൂരത്തിന് അരങ്ങുണരുമ്പോള്‍ കേരളത്തിലെ മനസ്സും അവിടെയാണ്. ഫുട്ബോൾ ആരാധകർ കണ്ണുംനട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ കാഴ്ചകള്‍ക്കായി. ലോകമാകെ കാല്‍പന്തിന്റെ ആവേശം സിരകളിലേറ്റിയിരിക്കുകയാണ്. കേരളവും ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ആവേശത്തിമിര്‍പ്പിലാണ്. അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് മിക്കവരും ഇഷ്ട ടീമിനെ പ്രഖ്യാപിക്കുന്നത്.
ഈ ആവേശം കേരള മുഖ്യമന്ത്രിയിലേക്കും പകർന്നിരിക്കുകയാണ്. തന്റെ കൊച്ചു മകനൊപ്പം ഫുട്‌ബോള്‍ തട്ടുന്ന ചിത്രം ഫെയ്‌സ്ബുക്ക് കവറില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് അദ്ദേഹം തന്റെ ആവേശം പ്രകടമാക്കിയത്
.
തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി തന്റെ ഫുട്‌ബോള്‍ ടീം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോട്ടോ നിരവധി അര്‍ജന്റീന ആരാധകരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്റ് കണ്ട അര്‍ജന്റീന് ആരാധകര്‍ ആവേശത്തിലാണെങ്കില്‍ ‘ആശാനേ ഇത് കൊലചതി ആയി പോയി നിങ്ങ ബ്രസീല്‍ ആരാധകരുടെ ചങ്കില്‍ ആണ് ഈ പോസ്റ്റ് ഇട്ടതു’ എന്നാണ് ബ്രസീല്‍ ആരാധകരുടെ പരിഭവം.
നാലു വര്‍ഷം നീണ്ട ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി റഷ്യയില്‍ പന്തുരുളും. കിക്കോഫിന് അര മണിക്കൂര്‍ മുമ്ബ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ‘കൂടെ’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി ചെയ്യുന്ന ചിത്രമാണിത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ ‘ആരാരോ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.
റഫീക്ക് ആഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി, നസ്രിയ നസീം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് എം. ജയചന്ദ്രനാണ്.
കേവലം രണ്ടായിരം രൂപയ്ക്ക് വേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ് ഡോക്ടറേ… എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചുതരാന്‍ പറ്റുമോ…’ നെഞ്ചുപൊട്ടി ഒരമ്മ കരഞ്ഞുകൊണ്ട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടർക്കെതിരെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഞെക്കാട് സ്വദേശിയായ ശ്രീജയായിരുന്നു മരണമടഞ്ഞത്. ഇതിനെതുടര്‍ന്നാണ് ബന്ധുക്കൾ ഡോക്ടറുടെ കാർ തടഞ്ഞത്.
സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പ്പെടുത്തതാണു മരണകാരണമെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാർജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നതോടെ വിശദീകരണവുനമായി ഡോക്ടര്‍ ബേബി ഷെറിൻ രംഗത്തെത്തി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ നടന്ന സംഭവങ്ങൾ പറയുന്നത്. പോസ്റ്റിനൊപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ കുറിപ്പ് വായിക്കാം
പ്രിയമുള്ളവരെ, ഞാൻ ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.
ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.
സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ.
താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിൽ മൂന്നുകുട്ടികളും വീട്ടമ്മയും മരിച്ചു. അഞ്ചുവീടുകള്‍ തകര്‍ന്നു. മൂന്നെണ്ണം മണ്ണിനടിയിലായി. ഒൻപതു പേരെ കാണാനില്ല.
വെട്ടിയൊഴിഞ്ഞതോട്ടം സലിമിന്റെ മകള്‍ ദില്‍ന (7), മകന്‍ മുഹമ്മദ് ഷഹബാസ് (3), ജാഫറിന്റെ ഏഴുവയസുകാരനായ മകന്‍, അര്‍മാന്റെ ഭാര്യ എന്നിവരാണ് മരിച്ചവർ. സലിമും ഭാര്യയും മൂത്ത മകന്‍ മുഹമ്മദ് ഹമ്മാസും മെഡി. കോളജ് ആശുപത്രിയിലാണ്.
കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരെ പുറത്തെടുത്തു. അബ്ദുൾ സാലീമിന്റെ മകനെയാണ് പുറത്തെടുത്തത്. ഉരുൾപൊട്ടലിൽ മരിച്ച ദിൽനയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കു ശേഷമാണ് ഇവരെ പുറത്തെടുത്തത്.
ഇവരെ താമശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്. ഹസൻ, അബ്ദുൾ റഹ്മാൻ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഹസന്റെ കുടുംബത്തിലെ ഏഴ് പേരെയും റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്.
പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യുകെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. പാലാ ഫുട്‌ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ്‌സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത് ബ്രിട്ടീഷ് ബ്ലാസ് റ്റേഴ്‌സ് ടീമിലേയ്ക്കുള്ള പതിനെട്ട് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷന്‍ നോട്ടിംഗ് ഹാമില്‍ വെച്ചാണ് നടത്തുക. താത്പര്യമുള്ളവര്‍ കോച്ച് ആന്റ് റിക്രൂട്ടിംഗ് മാനേജര്‍: Byju Menachery Ph.07958439474, Assistant Manager:Anzar Ph.07735419228, Manager:Joseph Mullakuzhy Ph.07780905819, Coordinator& Technical Manager: Raju George Ph.07588501409, Assistant Coordinator: Jijo Ph.07946597946, co-oridinator: Binoy Thevarkunnel Ph.07857715236. Tiby. Thomas07906763113, George. 07790300500, Giby.07882605030, Joby. 07710984045 Thomas07906763113, Joby. 0782072366 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക
കോഴിക്കോട്: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മലബാറില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് പ്രദേശങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കോഴിക്കോട് കരിഞ്ചോലയില്‍ 9 വയസുകാരി മരിച്ചു. അപകട സമയത്ത് വീടിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വകാര്യ വ്യക്തി മലമുകളില്‍ നിര്‍മ്മിച്ച തടയിണ തകര്‍ന്നാണ് 9 വയസുകാരി ദില്‍ന മരിച്ചത്. കൂടരഞ്ഞി കുളിരാമൂട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടലുണ്ടായി. പ്രദേശത്ത് നിന്ന് 10 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരെച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഇവര്‍ ഒഴുകി പോയതാകാമെന്നാണ് സംശയം.
കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. ദുരന്ത നിവാരണ സേനയുടെയും റവന്യൂ ഉദ്യേഗസ്ഥരുടെയും അടിയന്തര യോഗം ഇന്ന് കോഴിക്കോട് കളക്ട്രേറ്റില്‍ നടക്കും. രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും നടക്കുക. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. വയനാട്ടിലെ വൈത്തിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പി.എസ്.സി, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ – പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീണു. കൊട്ടിയൂര്‍ – ബോയ്‌സ് ടൗണ്‍ – മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക് വെടിവെപ്പില്‍ നാല് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ബി.എസ്.എഫ് അസിസ്റ്റന്റ് കമാഡന്റാണ്. ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയാണ് മേഖലയില്‍ വെടിവെപ്പാരംഭിച്ചത്. ഇത് പുലര്‍ച്ചെ നാലുവരെ നീണ്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതോടെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.
രാംഗഡ് സെക്ടറില്‍ ഇന്നലെ രാത്രി പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് യാതൊരു പ്രകോപനവുമില്ലാതെ വെടിവെപ്പ് നടത്തിയെന്നും നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടെന്നും ബി.എസ്.എഫ് ഐ.ജി റാം അവതാര്‍ പറഞ്ഞു. സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് അനുശോചനം രേഖപ്പെടുത്തി.
ഈ മാസം രണ്ടാംതവണയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വലിയ തോതില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. മെയ് 29നാണ് 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ശക്തമായി പാലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഈ മാസം മൂന്നിനുണ്ടായ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഗ്രാമവാസികളടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കെ, സ്പാനിഷ് കോച്ച് ജുലന്‍ ലോപ്ടെജ്യുയിയെ പുറത്താക്കി. ദേശീയ ടീമുമായി കരാര്‍ നിലനില്‍ക്കെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായി കരാറിലെത്തിയതിനെ തുടര്‍ന്നാണ് നടപടി. റഷ്യയില്‍ കപ്പുയര്‍ത്താന്‍ സാധ്യത കല്‍പിക്കപ്പെട്ടവരില്‍ മുന്‍നിരയിലുള്ള സ്പാനിഷ് ടീമിനെ കടുത്ത സമ്മര്‍ദത്തിലാക്കുന്നതാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. ജുലന്‍ ചുമതലയേറ്റശേഷം ഒറ്റ മല്‍സരത്തിലും ടീം തോറ്റിട്ടില്ല.
ലോകകപ്പിന് ശേഷം യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലകനായി ജുലന്‍ ലോപ്ടെജ്യുയി ചുമതലയേല്‍ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. സിനദീന്‍ സിദാന് പകരക്കാനായി സ്ഥാനമേല്‍ക്കുന്ന കാര്യം റയല്‍ മഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് അഞ്ചു മിനിറ്റ് മുന്‍പ് മാത്രമാണ് ലോപ്ടെജ്യുയി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനെ ഇക്കാര്യം അറിയിച്ചത്.
ഇതാണ് പുറത്താക്കലിന് വഴിയൊരുക്കിയത്. 2020 വരെ സ്പെയിന്‍ ദേശീയ ടീമുമായി കരാറുണ്ടായിരുന്ന ലോപ്ടെജ്യുയിയെ പുറത്താക്കാന്‍ നിര്‍ബന്ധിതമായെന്നാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ വിശദീകരണം. സ്പെയിന്‍ അണ്ടര്‍19, അണ്ടര്‍21 ടീമുകളെ യൂറോ ചാംപ്യന്‍മാരാക്കിയ ലോപ്ടെജ്യുയിയെ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത് 2016ലാണ്. സ്പെയിന്‍ ദേശീയ ടീമിന്റേയും ബാര്‍സിലോന, റയല്‍ മഡ്രിഡ് ക്ലബുകളുടേയും മുന്‍ ഗോള്‍കീപ്പറാണ്. സഹപരിശീലകനായ പാബ്ലോ സാന്‍സ് പകരം ചുമതലയേല്‍ക്കുമെന്നാണ് സൂചന.
വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനെച്ചൊല്ലി കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന അമ്മ ഷീനയെ ഇരുവരും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.
‘നിന്നെ കൊന്നുകളയുെമടാ.. (അസഭ്യം) നീ കേസിനു പോടാ… ഞാനാ ഇവിടെ ഭരിക്കുന്നേ… ഗണേഷ് ആരാണെന്ന് നിനക്കിറിയില്ലേടാ…(അസഭ്യം)..’ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന തല്ലിയെന്ന ആരോപണവുമായി എത്തിയ യുവാവ് പറഞ്ഞതാണ് ഇൗ വാക്കുകള്‍. തന്നോട് പറഞ്ഞത് ഇത്തരത്തിലാണെങ്കില്‍ എന്റെ അമ്മയോട് പറഞ്ഞത് തുറന്നു പറയാന്‍ പറ്റില്ല. അത്രയ്ക്ക് മോശമായ വാക്കുകളാണ് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞത്– യുവാവ് പറഞ്ഞു.
എന്‍റെ മകനെ എന്‍റെ മുന്നിലിട്ടു ഇങ്ങനെ തല്ലല്ലേ സാറെ എന്ന് കരഞ്ഞുപറഞ്ഞതായി അമ്മയും സാക്ഷ്യപ്പെടുത്തുന്നു.
ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇൗ സംഭവം. ഇരുകൂട്ടരും മരണവീട്ടിലേക്ക് എത്തിയതാണ്. കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയുള്ള റോഡില്‍ പരാതിക്കാരന്റെ വാഹനം സൈഡ് നല്‍കിയില്ലെന്ന ആരോപിച്ചാണ് മര്‍ദനം. ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് അഞ്ചല്‍ പൊലീസില്‍ യുവാവ് പരാതി നല്‍കി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഗണേശ് കുമാറിനെ നേരില്‍ കാണുന്നത്. സാര്‍ എന്നുതന്നെ വിളിച്ചാണ് അമ്മയും ഞാനും സംസാരിച്ചത്.ഞാൻ ബിജെപിക്കാരാണ്, എന്റെ കയ്യില്‍ കിടന്ന രാഖിയാവാം അദ്ദേഹത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് തോന്നുന്നതായി അനന്തകൃഷ്ണന്‍ പറഞ്ഞു.
സാറിന്റെ വാഹനം ഒന്നു പിറകോട്ടെടുത്താല്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും സുഖമായി പോകാമല്ലോ എന്ന് അമ്മ ചോദിച്ചതാണ് ഗണേശ് കുമാറിനെ പ്രകോപിപ്പിച്ചത്. പിന്നീട് അദ്ദേഹം ആദ്യം കാറില്‍ നിന്നിറങ്ങി അമ്മയെ തെറി വിളിച്ചു. ഇതിനുശേഷം വാഹനത്തിന്റെ താക്കോല്‍ ഉൗരിയെടുക്കാന്‍ നോക്കി. പക്ഷേ അതിന് കഴിയാതെ വന്നതോടെയാണ് യുവാവിനെ മര്‍ദിച്ചത്. ഗണേശ്കുമാറിന്റെ ഡ്രൈവറും മര്‍ദിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.