സംവിധായകനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (65) കൊച്ചിയില്‍ അന്തരിച്ചു. കച്ചവട സിനിമകള്‍ക്ക് തന്‍റേതായ ഭാഷ തീര്‍ത്ത സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. ഐവി ശശിക്ക് ശേഷം ആള്‍ക്കൂട്ട സിനിമകളുടെ സംവിധായകന്‍. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്‌ചകൾ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, മാസ്‌മരം, ഒന്നാമന്‍ എന്നിവ പ്രശസ്ത സിനിമകള്‍. അഞ്ച് സിനിമകള്‍ നിര്‍മിച്ചു, ജനനം കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ 1953 ഡിസംബര്‍ 11നായിരുന്നു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ‘രാജാവിന്റെ മകന്‍’ ആണ് ഇക്കൂട്ടത്തില്‍ പ്രധാനചിത്രം. 1983ലാണ് അദ്ദേഹം തന്‍റെ കരിയര്‍ ആരംഭിക്കുന്നത്.
പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില് നടക്കും.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ’ ആണ് പ്രശസ്തനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.
മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.
സംവിധാനം ചെയ്ത സിനിമകൾ: പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)
കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പോലീസ് കോസെടുത്തു. കന്യാസ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കുറവിലങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഐപിസി 509 അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ എം.എല്‍.എയ്ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിച്ചേക്കും.
പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ ജോര്‍ജ് സംസാരിച്ചത്. 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ മാത്രമാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരെ സമരം നയിച്ച കുറവിലങ്ങാട് മഠത്തിലെ മറ്റു കന്യാസത്രീകളെയും അപമാനിക്കുന്ന രീതിയില്‍ എം.എല്‍.എ പ്രസ്താവന ഇറക്കിയിരുന്നു.
കോട്ടയം എസ്.പിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പിന്നീട് കുറവിലങ്ങാട് പോലീസ് സ്റ്റേഷന് കീഴില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മുന്‍പും ജോര്‍ജ് സംസാരിച്ചിട്ടുണ്ട്. കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേസില്‍ ജോര്‍ജിനോട് ഹാജരാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വരാനുള്ള പണം നല്‍കിയാല്‍ ഹാജരാകാം എന്നായിരുന്നു എം.എല്‍.എയുടെ നിലപാട്.
“ഞാൻ മരിക്കണമെങ്കിൽ എന്നെ ആരെങ്കിലും കൊല്ലണം, അത്ര പെട്ടന്ന് ഒന്നും ചാകില്ല, ഇരട്ടചങ്കനാണ്.” – എന്ന സിനിമയിലെ ഡയലോഗും ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
ഒരു കലാകാരൻ അനശ്വരനാകുന്നത് മരണശേഷവും അദ്ദേഹത്തിന്റെ സംഭാവനകൾ ജനങ്ങൾ ഓർക്കുമ്പോഴാണ്. കലാഭവൻ മണിയെന്ന കലാകാരൻ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് രണ്ടുവർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രം പുറത്തുവരുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ മണിയോടുള്ള പ്രേക്ഷകരുടെ സ്നേഹം കൂടിയാണ്.
സംവിധായകൻ വിനയൻ മണിയുടെ ഗോഡ്ഫാദറും സുഹൃത്തും കൂടിയാണെന്ന വസ്തുതയും കാണികളെ സിനിമ കാണാൻ പ്രേരിപ്പിച്ചു. രണ്ടരമണിക്കൂറിലധികം നീളമുള്ള ചിത്രം കലാഭവൻ മണിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ചാലക്കുടിയിലെ സാധാരണതെങ്ങുകയറ്റക്കാരനിൽ താരത്തിന്റെ സിംഹാസനത്തിലേക്കുള്ള ജൈത്രയാത്ര അതിഭാവുകത്വമില്ലാതെയാണ് വെള്ളിത്തിരയിലെത്തുന്നത്. മണി ജീവിച്ച കാലഘട്ടത്തിലുള്ള പ്രേക്ഷകർക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിലുമുള്ളത്.
സിനിമയുടെ ക്ലൈമാക്സിലെ വിവാദ രംഗങ്ങൾ കണക്കിലെടുത്ത് സംവിധായകൻ വിനയന്റെ മൊഴിയോടുക്കാനൊരുങ്ങുകയാണ് സിബിഐ. പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ വിനയൻ.
സിനിമയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാൻ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കാണിച്ചത്. പിന്നെ സിനിനമയ്ക്ക് വേണ്ടതായ ചിലകാര്യങ്ങളും ചേർത്തിട്ടുണ്ട്. മണിയുടെ മരണം കൊലപാതകമായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അതാണ് സിബിഐക്ക് സംശയമുണ്ടാക്കിയിരിക്കുന്നത്. എനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച സിബിഐക്കുമുമ്പിൽ ഹാജരാകും.
താൻശക്തനാണെന്നും പെട്ടെന്ന് മരിക്കില്ലെന്നും അല്ലെങ്കിൽ ആരെങ്കിലും കൊല്ലണമെന്നും സിനിമയിൽ മണി പറയുന്നരംഗമുണ്ട്. അതേതുടർന്നുണ്ടാകുന്ന മണിയുടെ മരണവും വ്യക്തമായി സിനിമയിൽ കാണിക്കുന്നുണ്ട്. മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാൻ കഴിയില്ല. ക്ലൈമാക്സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്.
മണിയുടെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കരിയറിൽ മണിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പരാമർശിക്കുന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും വലിയ ചർച്ചയായിരുന്നു. രാജാമണിയാണ് സിനിമയിൽ കലാഭവൻമണിയുടെ വേഷം ചെയ്തിരിക്കുന്നത്. സിനിമ കണ്ട് എല്ലാവരും നിറകണ്ണുകളോടെയാണ് പുറത്തിറങ്ങുന്നത്.
ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്, സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്, വിനയൻ പറഞ്ഞു.
മണിയുടെ മരണം ദുരൂഹമായി ചിത്രീകരിക്കില്ല എന്ന് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ വിനയനെ ചോദ്യം ചെയ്യാൻ വിളിച്ചതിനുള്ള കാരണവും ശക്തമായ ആ വ്യക്തമാക്കൽ തന്നെയാണ്. തിരക്കഥയുടെ പിൻബലത്തോടെ വിനയൻ ചുരളഴിക്കാൻ ശ്രമിച്ചത് മണിയുടെ മരണകാരണത്തിലേക്കുള്ള തുമ്പാകുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി മെത്രാന്‍മാര്‍ ജയിലിലെത്തി. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് ബിഷപ്പ് ഫ്രാങ്കോയെ കണ്ടശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിച്ചത്. പാലാ സബ് ജയിലിലെത്തി കണ്ടശേഷം പ്രാര്‍ത്ഥനാ സഹായത്തിന് വന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി സഭ മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വേദനിപ്പിച്ചെന്ന് സിബിസിഐ. ഇത്തരം പ്രചാരണങ്ങള്‍ സത്യത്തിന് നിരക്കാത്തതാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നടന്ന സിബിസിഐ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിഷപ്പിനെതിരായ പരാതി സഭ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. സത്യം പുറത്തുവരാന്‍ പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോട് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. കേസ് നടപടികള്‍ കോടതിയില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
ചലച്ചിത്രനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റിനെ ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .73 വയസ്സായിരുന്നു ആദ്യമായി അദ്ദേഹം അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതു മൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് പൊലീസ്.
രാവിലെ ആലുവാ മണപ്പുറത്തെത്തിയ ഏണസ്റ്റ് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏണസ്റ്റിനെ കാണാനില്ലെന്ന വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്‌കാരം ഇന്ന് സെമിത്തേരി മുക്കിലുള്ള സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.
അമ്പോ മഹാ ഭാഗ്യം തന്നെ ! തിരുവനന്തപുരത്ത്ചീറിപായുന്ന റോഡില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടവര്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ ഒരാള്‍ മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ട സംഭവം, കല്ലമ്പലം എന്ന സ്ഥലത്തെ തിരക്കേറിയ ജംഗ്ഷനിലാണ് സ്‌കൂട്ടര്‍ യാത്രക്കാരി മരണത്തെ തോല്‍പ്പിച്ചത്.
ആദ്യം ഒരു വാഹനത്തില്‍ ഇടിച്ച് വീണ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ പരിക്കൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും അതേ സ്‌കൂട്ടറില്‍ യാത്ര തുടരാനാണ് യുവതി തുനിഞ്ഞത്. എന്നാല്‍ സ്‌കൂട്ടറില്‍ കയറിയയുടന്‍ നിയന്ത്രണം വിട്ട് അത് വഴി വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ പിൻ ചക്രങ്ങൾ അവരുടെ ദേഹത്ത് കയറാതെ രക്ഷപ്പെടുകയായിരുന്നു. വീഡിയോ കാണാം
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. മണിയെക്കുറിച്ചുള്ള പുതിയ സിനിമയില്‍ മരണം സംബന്ധിച്ചുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയനാണ് സംവിധാനം. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്.
മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. 2016 മാർച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുൾപ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.
എന്നാൽ ആരോപിക്കുംവിധം മനഃപൂർവം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി. സത്യം പുറത്തുകൊണ്ടുവരാൻ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.
വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോർട്ടുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ദേശീയപുരസ്കാരം നിരസിച്ചതിൽ വിഷമമില്ലെന്ന് നടൻ ഫഹദ് ഫാസിൽ. അവാർഡ് കിട്ടിയില്ലായിരുന്നെങ്കിലും വിഷമമില്ലായിരുന്നു. പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.
”പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാർഡ് തരുന്നതെന്ന്. അപ്പോ അടുത്ത ഫ്ലൈറ്റിന് ഞാൻ ഇങ്ങോട്ടു പോന്നു.” ഷൂട്ടിങ് നിർത്തിവെച്ചാണ് അവാർഡ് വാങ്ങാൻ പോയത്. ശേഖർ കപൂർ സർ വിളിച്ചിരുന്നു. അഭിനന്ദനമറിയിക്കാനാണ് വിളിച്ചത്. വേറാരും വിളിച്ചില്ല”, ഫഹദ് പറഞ്ഞു.
സിനിമകളുടെ എണ്ണം കുറയാൻ കാരണം താൻ സെലക്ടീവ് ആയതല്ലെന്ന് ഫഹദ് പറയുന്നു. ”ഞാൻ സെലക്ടീവല്ല. 2013ല്‍ 11 സിനിമകളാണ് ചെയ്തത്. ഡയമണ്ട് നെക്ക്‌ലസ് കഴിഞ്ഞ് ഒരുവർഷം വെറുതെയിരുന്നു. അതിനുശേഷമാണ് അന്നയും റസൂലും ചെയ്യുന്നത്. ആ വർഷം കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ മാത്രമാണ് ചെയ്തത്.
”വർക്കിങ് രീതികൾ മാറിയതാകാം സിനിമകളുടെ എണ്ണം കുറയാൻ കാരണം. വെറുതെ തിരക്കഥ കേൾക്കുന്നതിൽ നിന്ന് സംവിധായകനുമായി കൂടുതൽ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഒരു വർഷം ഇത്രം സിനിമകൾ ചെയ്യണം എന്ന പ്ലാൻ ഇപ്പോഴുമില്ല.
”സിനിമകളുടെ എണ്ണം കുറച്ചതാണ് വിജയത്തിന് പിന്നിലെന്ന് കരുതുന്നില്ല. പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ തുടങ്ങിയതാകാം വിജയത്തിന് പിന്നിൽ. രണ്ടുവർഷം മുൻപാണ് വരത്തന്‍ ചെയ്തതെങ്കിൽ ഇത്ര ഭംഗിയായി എബിയെ അവതരിപ്പിക്കാൻ കഴിയില്ലായിരുന്നു, ഫഹദ് പറഞ്ഞു
കൊട്ടിയം പൊലീസ് പരിധിയിലെ ചെറിയേല ഭാഗത്ത് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ഉൾപ്പെട മൂന്ന് പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയോടെയാണ് പെൺകുട്ടികളെ രണ്ട് പേർ ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുപോയത്.രണ്ട് പേർ സഹോദരിമാരുടെ മക്കളും ഒരാൾ അവരുടെ അയൽവാസിയുമാണ്.
ഒരാൾ 19 വയസുകാരിയും മറ്റ് രണ്ട് പേർ പ്രായപൂർത്തിയാകാത്തവരുമാണ്. പരവൂർ കലയ്ക്കോട് സ്വദേശികളായ ദീപുവും ഉല്ലാസുംചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു.
ഇന്നലെ അർദ്ധരാത്രി ഒരു മണിക്കുശേഷം മുഖത്തലക്ഷേത്ര പരിസരത്ത് നിന്നാണ് പെൺകുട്ടികൾപോയത്. പൊലീസ് ആശയവിനിമയം നടത്തിയപ്പോൾ ഇന്ന് രാവിലെ പെൺകുട്ടികളിൽ ഒരാൾ ഫോണെടുത്ത് രഹസ്യമായി സംസാരിച്ചു. ദീപുവിന്റെ വീട്ടിലാണ് തങ്ങൾ ഉള്ളതെന്നും രക്ഷിക്കണമെന്നും പറഞ്ഞ പെൺകുട്ടിക്ക് സ്ഥലം കൃത്യമായി പറയാൻ കഴിഞ്ഞില്ല.
ദീപുവും ഉല്ലാസും ഉറക്കമായിരുന്നവേളയിലാണ് ഈ പെൺകുട്ടി പൊലീസുമായി സംസാരിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കൃത്യമായ ടവർ ലൊക്കേഷൻ വച്ച് പെൺകുട്ടികളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 5 ദിവസം മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തെക്കുറിച്ച് അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ന്യൂനമര്‍ദസാധ്യത മൂന്നുമണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ചവരെ തുടരും. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.