പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഇടപെടല്‍.
‘കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം എത്രപേരുണ്ട്, ഇതുവരെ എത്രപേര്‍ക്ക് കൊടുത്തു. കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ആക്ഷന്‍ എടുക്കും’ എന്നെല്ലാം ആദ്യം തന്നെ കളക്ടര്‍ പറഞ്ഞു. കിറ്റൊന്നും കിട്ടിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. നിങ്ങള്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് കളക്ടര്‍ തിരിച്ച് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് മറുപടിയില്ല.
നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി, ക്ഷുഭിതനായി കളക്ടര്‍ ചോദിച്ചു. ‘ഈ വില്ലേജ് ഒഫീസിലെ മുഴുവന്‍ ആളുകളുടെയും കാര്യങ്ങള്‍ അന്വേഷിക്കലല്ലെ ജോലി. ഇതൊന്നും അറിയാതെ എന്താണ് നിങ്ങള്‍ രാവിലെ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആകെ 84 പേരല്ലേ ഉള്ളു. ഈ ജില്ലയിലുള്ള 45000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ’. നാട്ടുകാരുടെയും പോലീസുകാരുടെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് കളക്ടര്‍ ചോദിച്ചു.
ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയ ബാധിതര്‍ക്കായി സ്തുത്യര്‍ഹമായ സേവനം നല്‍കിയ കേരളത്തിലെ വിവിധ ജില്ലകളിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് പത്തനംതിട്ട ജില്ലാ കളക്ടറായ പിബി നൂഹ്. ദുരന്ത ബാധിതര്‍ക്ക് സഹായങ്ങളെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കളക്ടര്‍ക്ക് വന്‍ ജനപിന്തുണയുണ്ടായിരുന്നു.
കടപ്പാട്: Tech Travel Eat by Sujith Bhakthan
ഓവലില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.
അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല.
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു
ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. ടി.പിയുടെ നാടായ ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു. മാഹി പന്തക്കല്‍ സ്വദേശിയായ മനോജിന്റെ വിവാഹം പുതുച്ചേരിയില്‍വെച്ച് മതാചാര ചടങ്ങുകളോടെയായിരുന്നു. ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന മനോജ് മൂന്നുദിവസം മുമ്പാണ് 15 ദിവസത്തെ പരോളിലിറങ്ങിയത്.
പൂജാരിയുടെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും ചില പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. ടി.പി വധക്കേസിലെ മറ്റൊരു പ്രതി ഷാഫിയും ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങി വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത് വിവാദമായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും കിര്‍മാണി മനോജ് പ്രതിയാണ്.
ടെക് ലോകത്തെ ഞെട്ടിക്കാൻ പുതിയ മോഡലുകൾ പുറത്തിറക്കി ആപ്പിൾ. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ചടങ്ങിൽ ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആര്‍ എന്നീ മൂന്നു മോഡലുകളും ആപ്പിൾ വാച്ച് സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്.
5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളാണ് പുതിയ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാൻ ആദ്യമായി ഡ്യുവൽ സിം കൂടി ഫോണിനൊപ്പം ഉൾപ്പെടുത്തി. ഇന്ത്യയിലെയും ചൈനയിലെയും മാർക്കറ്റു കൂടി ലക്ഷ്യമിട്ടാണ് ആപ്പിളിന്‍റെ ഈ നീക്കം.
ആപ്പിളിന്‍റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന മാറ്റങ്ങളാണ് പുതിയ ഫോണിലും ഒരുക്കിയിട്ടുള്ളത്. സുപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയും 12 മെഗാപിക്സലിന്റെ ഇരട്ട പിൻ കാമറകളും നൽകിയിട്ടുണ്ട്. ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും.
ആപ്പിള്‍ വാച്ചിന്‍റെ നാലാമത് പതിപ്പും കന്പനി പുറത്തിറക്കി. ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷന്‍ തുടങ്ങിയവ അറിയാനുള്ള അവസരവും വാച്ചിൽ നൽകിയിരിക്കുന്നു. വാച്ചിന് 18 മണിക്കൂർ ചാർജ് നിലനിൽക്കുമെന്നും കന്പനി അറിയിച്ചിട്ടുണ്ട്.
ഹെൽത്ത് ആപ്പുവഴി 30 സെക്കൻഡിനുള്ളിൽ ഇസിജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിന്‍റെ അവകാശവാദം. വാച്ച് ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ ഉടൻതന്നെ എമർജൻസി കോൺടാക്ട് നന്പരുകളിലേക്ക് കോളുകൾ പോകുന്നതും പ്രത്യേകതയാണ്.
പ്രണയവിവാഹത്തെ എതിര്‍ത്ത കുടുംബത്തോട് മകള്‍ പക തീര്‍ത്തത് വിചിത്രമായ രീതിയില്‍. തിരുവല്ല സ്വദേശി രശ്മിനായരും മാവേലിക്കരക്കാരന്‍ ബിജുകുട്ടനും 2009ലാണ് വിവാഹിതരായത്. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാല്‍ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു വിവാഹം. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പക തുടങ്ങുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടു വന്നു. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛന്‍ രവീന്ദ്രന്റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും നാട്ടിലേക്ക് പോയിട്ട് നാല് വര്‍ഷമായി.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസുനല്‍കി. വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി ശ്രീദേവി പറയുന്നു.
പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ രവീന്ദ്രന് തിരിച്ച് ഗള്‍ഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്. വിസാകാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലുവര്‍ഷമായി ഒറ്റമുറിക്കകത്തുകഴിയുകയാണ് ഈ മലയാളി കുടുംബം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇതോടെ ഈമാസം മാത്രം പെട്രോളിനു 2.34 രൂപയുടെയും ഡീസലിനു 2.77 രൂപയുടെയും വർധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 84.40 രൂപയും ഡീസൽ വില 78.30 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ വില 83.00 രൂപയും ഡീസൽ വില 77.00 രൂപയുമായപ്പോൾ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയർന്നു.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകാന്‍ കാരണം മൊഴിയിലെ വൈരുദ്ധ്യങ്ങളെന്ന് പോലീസ്. പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 13ന് ബിഷപ്പിനെ ജലന്ധറിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്. പരാതിക്കാരിയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം. അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍വെന്റിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ പോലും പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു.
ഗുവാഹത്തി: ഐ.ഐ.ടി ഗുവാഹത്തിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ശിവ്‌മോഗയില്‍ നിന്നുള്ള നാഗശ്രീ(18) യെ ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എനിക്ക് ഒരു ടീച്ചർ ആകാനാണ് ഇഷ്ടമെന്നും എഞ്ചിനീയർ ആകാൻ ആഗ്രഹമില്ല, എന്നാൽ തന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നെഴുതിയ കുറിപ്പ് വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലിസ് ദി ഹിന്ദുവിനോട് പറഞ്ഞു.
റൂംമേറ്റിനോട് തനിക്ക് സുഖമില്ലെന്നും ക്ലാസില്‍ വരുന്നില്ലെന്നും പറഞ്ഞ് റൂമിലിരിക്കുകയായിരുന്നു നാഗശ്രീ. തിരിച്ച് വന്ന സുഹൃത്ത്, വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും എന്നും പോലീസ് അറിയിച്ചു.
പെട്രോള്‍ വില കുതിച്ചതോടെ മോഷണവും വര്‍ധിക്കുന്നു. എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ അടഞ്ഞു കിടന്ന ബൈക്ക് വര്‍ക്ക് ഷോപ്പില്‍ പെട്രോള്‍ മോഷണശ്രമം. പോലീസ് സ്റ്റേഷൻ, ഫോറസ്റ്റ് ഓഫീസ്, പോലീസ് എആര്‍ ക്യാമ്പ് എന്നിവയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോണസ് വര്‍ക്ക് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത്. പതുങ്ങിയെത്തിയ മോഷ്ടാവ്‍ ഗേറ്റ് ചാടി അകത്തു കയറി ബൈക്കില്‍ നിന്നു കുപ്പിയിലേക്ക് പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ചപ്പോള്‍ വര്‍ക്ക് ഷോപ്പിനുള്ളില്‍ ഉറങ്ങിക്കിടന്ന ബംഗാളി ശബ്ദം കേട്ടുണര്‍ന്നു. ഇത് കണ്ടപാടെ കള്ളന് അതിവേഗം ഗേറ്റ് ചാടി കടന്ന് രക്ഷപ്പെട്ടു. സംഭവം വര്‍ക്ക് ഷോപ്പിലെ സിസി കാമറയില്‍ പതിഞ്ഞിരുന്നു.
ദൃശ്യങ്ങളില്‍ നിന്നു മോഷ്ടാവിനെ തിരിച്ചറിഞ്ഞെന്ന് വര്‍ക്ക് ഷോപ്പ് ഉടമ എരുമേലി കിഴക്കേതില്‍ നെഗി പറഞ്ഞു. കഴിഞ്ഞ ദിവസം ടൗണിന് സമീപം ടിബി റോഡില്‍ താഴത്തേക്കുറ്റ് വര്‍ക്ക് ഷോപ്പിലും നേര്‍ച്ചപ്പാറ റോഡില്‍ ഫ്ളാറ്റിലെ കാര്‍ പോര്‍ച്ചിലും പെട്രോള്‍ മോഷണ ശ്രമം നടന്നിരുന്നു. ടിബി റോഡിലെ വര്‍ക്ക് ഷോപ്പില്‍ രാത്രിയില്‍ വാഹനത്തില്‍ നിന്നു കുപ്പിയിലേക്ക് പെട്രോള്‍ ഊറ്റികൊണ്ടിരിക്കുമ്പോള് വര്‍ക്ക് ഷോപ്പ് ഉടമ ദിലീപിന്റെ മകന് ദിനു ശബ്ദം കേട്ടുണര്ന്നെത്തി. ഇതോടെ കള്ളന് മോഷണം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ്. നായരെ കാണാനില്ലെന്ന് പോലീസ്. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് സരിതയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചത്. കാറ്റാടി യന്ത്രവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സരിതയ്ക്കെതിരെ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വാറണ്ട് നടപ്പിലാക്കാൻ പ്രതിയെ കാണാനില്ലെന്നാണ് വലിയതുറ പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. സരിത, ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് മറ്റ് പ്ര തികൾ. തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണത്തിന്റെ അവകാശം നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ഇതിലേക്കായി 4,50,000 രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിക്കുകയും ചെയ്തു. കാറ്റാടി യന്ത്രങ്ങൾ എത്താതായപ്പോൾ നടത്തിയ അന്വേഷ ണത്തിൽ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന മനസിലാക്കുകയും ഇതേ തുടർന്ന് പൊലീസിന് പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.