ഡെങ്കിപ്പനി ബാധിച്ച് മരിച്ച് ഏഴു വയസ്സുകാരിയുടെ മാതാപിതാക്കളില്‍ നിന്ന് ആശുപത്രി അധികൃതര്‍ ഈടാക്കിയത് 18 ലക്ഷം രൂപ. 15 ദിവസം കുട്ടി ഐസിയുവില്‍ കിടന്നതിനാണ് ഇത്രയും ഭീമമായ തുക നല്‍കേണ്ടി വന്നത്. എന്നാല്‍ വിലകൂടിയ മരുന്നുകള്‍ നല്‍കിയെന്നും മികച്ച ചിക്ത്‌സ നല്‍കിയെന്നും അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
ആഗസ്റ്റ് 27 നാണ് കടുത്ത പനിയെത്തുടര്‍ന്ന് ആദ്യ സിങ് എന്ന് ഏഴു വയസ്സുകാരിയെ റോക്ക്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനു ശേഷവും പനിക്ക് മാറ്റമില്ലാതെ വന്നതോടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് 31ന് വിദഗ്ധ ചികിത്സയ്ക്കായി ആദ്യയെ ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ദിവസം കഴിയുംതോറും കുട്ടിയുടെ നില കൂടുതല്‍ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
പിന്നീടുള്ള പത്ത് ദിവസങ്ങള്‍ വെന്റിലേറ്റര്‍ വഴിയാണ് കുട്ടിയുടെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്. ആദ്യ ഐസിയുവിലുള്ള ദിവസങ്ങളില്‍ ഉയര്‍ന്ന തുകയാണ് ഈടാക്കിയിരുന്നതെന്നും ഇതിനു പുറമേ 1600 ഗ്ലൗസും 660 സിറിഞ്ചുകളും വിലകൂടിയ മരുന്നുകളും വാങ്ങിപ്പിച്ചുവെന്നും ആദ്യയുടെ പിതാവ് ജയന്ത് സിങ് പറഞ്ഞു. എന്നാല്‍ ഇതൊക്കെ തങ്ങളുടെ മകള്‍ക്ക് വേണ്ടി ഉപയോഗിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജയന്ത് സിങ്ങ് ആരോപിച്ചു.
സെപ്റ്റംബര്‍ 14ന് നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ കുട്ടിയുടെ ബ്രെയിന്‍ പൂര്‍ണ്ണമായും തകരാറിലായി കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ ഇനി പ്രതീക്ഷയില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മകളെ കൊണ്ടുപൊയ്‌ക്കോളാം എന്ന് ജയന്ത്‌സിങ് പറഞ്ഞെങ്കിലും കുട്ടിയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 14ന് അര്‍ധരാത്രിയോടെ കുട്ടി മരിക്കുകയും ചെയ്തു.
പിന്നീട് കുട്ടിയുടെ ഇതുവരെയുള്ള ചികിത്സാച്ചെലവെന്ന് കാണിച്ച് 16 ലക്ഷം രൂപയുടെ ബില്ലാണ് മാതാപിതാക്കള്‍ക്ക് ലഭിച്ചത്. ബില്ലടയ്ക്കാനായി സ്വരുക്കൂട്ടിയ തുക തികയാതെ വന്നതോടെ അഞ്ച് ലക്ഷം രൂപ ലോണെടുക്കേണ്ടി വന്നുവെന്ന് ജയന്ത് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ ഭീമമായ തുട ഈടാക്കിയ ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ശക്തമാകുകയാണ്. ജയന്ത് സിങ്ങിന്റെ സുഹൃത്തിന്റെ ട്വീറ്റിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ആയിരക്കണക്കിന് ആളുകളാണ് ട്വീറ്റ് ഷെയര്‍ ചെയ്യുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ വിഷയത്തില്‍ ഇടപെടുകയും അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. വിഷയത്തില്‍ കേന്ദ്രമന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമുണ്ടായിട്ടില്ലെന്ന് ആശുപത്രി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ഓരോ ദിവസവും കുട്ടിയുടെ നില വഷളാകുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഈയൊരവസ്ഥയില്‍ മെഡിക്കല്‍ നിയമത്തിനെതിരായി കുട്ടിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നുവെന്നും എന്നാല്‍ അന്ന് രാത്രി തന്നെ കുട്ടി മരണപ്പെട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി. പീഡിയാട്രിക് ഐസിയുവില്‍ 15 ദിവസം കുട്ടിയെ കിടത്തിയിരുന്നുവെന്നും ഹൈ ഫ്രീക്വന്‍സി വെന്റിലേറ്ററാണ് ഉപയോഗിച്ചതെന്നും ദിവസവും ഡയാലിസിസ് നടത്തേണ്ടി വന്നുവെന്നും ഇതിനൊക്കെ ചെലവായ തുക മാത്രമേ ഈടാക്കിയിട്ടുള്ളുവെന്നും ആശുപത്രിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു
രാജ്യത്തുണ്ടാകുമായിരുന്ന മഹാദുരന്തം കൊച്ചിയില്‍ ഒഴിവായത് തലനാരിഴക്ക് .വ്യോമസേനയുടെ ആളില്ലാ വിമാനം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സ്വകാര്യ ഇന്ധന സംഭരണശാലയ്ക്ക് അടുത്ത് തകര്‍ന്ന് വീണത് കണ്ട ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പോലും ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടില്ല.തീ ആളിപ്പടര്‍ന്നിരുന്നുവെങ്കില്‍ വന്‍ സംഭരണ ശേഷിയുള്ള എച്ച്എച്ച്എ ഇന്ധന ടാങ്ക് പൊട്ടിതെറിക്കുകയും സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യുമായിരുന്നു.
ഒരു തീപ്പൊരി വീണാല്‍ പോലും വന്‍ അപകടം ഉണ്ടാക്കുന്ന ഇത്തരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിരവധി സംഭരണശാലകള്‍ കൊച്ചിയിലുണ്ട്.പതിനായിരങ്ങളുടെ ജീവനും ദക്ഷിണേന്ത്യയിലെ നാവികാ ആസ്ഥാനം ഉള്‍പ്പെടെ എല്ലാ മേഖലയെയും ബാധിക്കുന്ന കൊടിയ ദുരന്തം ഒഴിവായതില്‍ ദൈവത്തോട് നന്ദി പറയുകയാണ് നഗരം.ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാന്‍ വാര്‍ത്തയുടെ ഗൗരവം കുറച്ചാണ് മിക്ക മാധ്യമങ്ങളും വിമാനം തകര്‍ന്ന് വീണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഉപരാഷ്ട്രപതി എത്തുന്നതിനു മുന്‍പ് നടന്ന അപകടം എന്ന നിലയിലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യം നല്‍കിയത്.എന്നാല്‍ കൊച്ചി നഗരം തന്നെ ചാരമാകുമായിരുന്ന വന്‍ അപകടമാണ് ഒഴിവായതെന്നതാണ് യാഥാര്‍ത്ഥ്യം.എങ്ങനെ ആളില്ലാ വിമാനം വെല്ലിങ്ടണ്‍ ഐലന്‍ഡിന് മുകളിലൂടെ നിരീക്ഷണ പറക്കല്‍ നടത്തി എന്നതിനെ സംബന്ധിച്ചും ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൊച്ചി റേഞ്ച് ഐജി പി വിജയനാണ് അന്വേഷണ ചുമതല. ഇതിന് പുറമെ വ്യോമസേനയും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
37 വര്‍ഷക്കാലത്തെ ഭരണത്തിനൊടുവില്‍ സിംബാബ്‍വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവെച്ചു. സിംബാബ്‍വെ സ്പീക്കറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റ് വിളിച്ചുകൂട്ടി മുഗാബെയെ ഇംപീച്ച് ചെയ്യാനുളള നടപടികളിലേക്ക് നീങ്ങവെയാണ് അദ്ദേഹം നാടകീയമായി രാജിവെച്ചത്. തുടര്‍ന്ന് സ്പീക്കര്‍ സ്പീക്കര്‍ ജേക്കബ് മുടെണ്ട ഇംപീച്ച്മെന്റ് നടപടികള്‍ റദ്ദാക്കി. മുഗാബെയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ലമെന്റിന് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടി ആഹ്ളാദപ്രകടനം നടത്തി.
പട്ടാള അട്ടിമറിക്ക് പിന്നാലെ മുഗാബെയെ ഭരണപാര്‍ട്ടിയായ സാനു പിഎഫ് (സിംബാബ്‍വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍- പാട്രിയോട്ടിക് ഫ്രണ്ട്) നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഔദ്യോഗികമായി ഇംപീച്ച് ചെയ്ത് പുറത്താക്കാനുളള നടപടിയിലേക്ക് നീങ്ങിയത്. ആരാണ് പുതിയ പ്രസിഡന്റ് എന്ന് വ്യക്തമല്ല. വൈസ് പ്രസിഡന്റ് ആയിരുന്ന എമേഴ്‌സന്‍ മന്‍ഗാഗ്വയെ തത്സ്ഥാനത്ത് നിയമിക്കുമെന്നാണ് വിവരം. മന്‍ഗാഗ്വേയെ നേരത്തേ മുഗാബെ ഡെപ്യൂട്ടി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.
93കാരനായ മുഗാബെ ഏകാധിപത്യ രീതിയിലാണ് ഭരണത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന മുറവിളി ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ട് നീണ്ട ഭരണം ചോദ്യം ചെയ്യപ്പെട്ടത്.
മുഗാബെയ്ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രതിഷേധവും നടന്നിരുന്നു. വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെയെ മുഗാബെ പുറത്താക്കിയത് സ്ഥിതി വഷളാക്കുകയായിരുന്നു.
‘ചീങ്കണ്ണി’യെന്നു വിളിപ്പേരുള്ള മന്‍ഗാഗ്വയും മുഗാബെയുടെ ഭാര്യ ഗെയ്‌സും തമ്മില്‍ ഉടലെടുത്ത അഭിപ്രായ തര്‍ക്കത്തിനൊടുവിലാണ് സിംബാബ്വെയില്‍ നാടകീയമായ നീക്കങ്ങള്‍ നടന്നത്. ഗെയ്‌സിനെ സര്‍ക്കാര്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മുഗാബെയുടെ നീക്കത്തിനെതിരേ മന്‍ഗാഗ്വ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ഗ്രെയ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മന്‍ഗാഗ്വയെ പുറത്താക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടിരുന്നു.
പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു ടാക്സ് വെട്ടിച്ചതിനെത്തുടർന്നു മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു. ആലപ്പുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫിസിൽ ദൂതൻ മുഖേനയാണ് ഇന്നു നികുതിയടച്ചത്. പിവൈ 05 9898 റജിസ്ട്രേഷൻ നമ്പരിലുള്ള ബെൻസ് കാർ കേരള റജിസ്ട്രേഷനിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഫഹദിന് ആർടിഒ ഒരാഴ്ചത്തെ സമയം അനുവദിച്ചു. 95 ലക്ഷം രൂപയാണു വാഹനവില.
നികുതി വെട്ടിച്ച് പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത 1500 വാഹനങ്ങൾ 7500 തവണ ട്രാഫിക് നിയമം ലംഘിച്ചതായി മോട്ടോർ വാഹനവകുപ്പ്. നൂറിൽ കൂടുതൽ വാഹനങ്ങൾ പത്തിലേറെ തവണ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കോഴിക്കോട് സ്വദേശി ഡോ.കെ അലക്സാണ്ടറുടെ ആഡംബര കാറാണ് ഏറ്റവും കൂടുതൽ തവണ , 72 തവണ നിയമലംഘനം നടത്തിയത്.
സുരേഷ് ഗോപിയുടെ കാർ പത്ത് തവണയും ഫഹദ് ഫാസിലിന്റ കാർ ആറ് തവണയും അമിതവേഗത്തിന് പിടിയിലായിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ പോണ്ടിച്ചേരിയിലെ മേൽവിലാസത്തിൽ ആയതിനാൽ ഇവരിൽ നിന്ന് യഥാസമയം പിഴ ഈടാക്കാനോ, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനോ കഴിഞ്ഞിരുന്നില്ല. യഥാർഥ ഉടമകൾ ആരെന്ന് വ്യക്തമായ സാഹചര്യത്തിൽ എല്ലാവർക്കും നോട്ടീസ് അയച്ചതായി മോട്ടോർവാഹന വകുപ്പ് അറിയിച്ചു.
സ്വന്തം ലേഖകന്‍
മംഗളം ചാനലിന്‍റെ സിഇഒ സുനിത ദേവദാസ് തന്‍റെ ജോലി രാജി വച്ചിറങ്ങിയ വാര്‍ത്ത തെറ്റായ രീതിയില്‍ കൊടുത്ത് അപമാനിക്കാന്‍ മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ ശ്രമം. രാജി വച്ചിറങ്ങിയ സുനിതയെ കോണ്ട്രാക്റ്റ് പുതുക്കി കൊടുക്കാതെ മംഗളം പിരിച്ച് വിടുകയായിരുന്നു എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയാണ് ഷാജന്‍ അപമാനിക്കാന്‍ ശ്രമിച്ചത്. മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ആയിരുന്നപ്പോള്‍ ജനശ്രദ്ധ നേടിയ പല വാര്‍ത്തകളും പുറത്ത് കൊണ്ട് വന്ന് മികച്ച മാധ്യമപ്രവര്‍ത്തക എന്ന പേരെടുത്തിട്ടുള്ള സുനിത പിന്നീട് ക്യാനഡയില്‍ സെറ്റില്‍ ആയതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും താത്ക്കാലികമായി വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ മംഗളം ചാനല്‍ തുടങ്ങുകയും വിവാദത്തില്‍ അകപ്പെടുകയും ചെയ്തപ്പോള്‍ സ്ഥാപനത്തിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച മാധ്യമ പ്രവര്‍ത്തക എന്ന് പേരെടുത്തിട്ടുള്ള സുനിതയെ മംഗളത്തിന്റെ സിഇഒ ആയി നിയമിക്കുകയായിരുന്നു.
എന്നാല്‍ മംഗളത്തില്‍ ചുമതല ഏറ്റെടുത്ത് അധികം കഴിയും മുന്‍പേ കാര്യങ്ങള്‍ എളുപ്പമല്ല എന്നത് സുനിത മനസ്സിലാക്കിയിരുന്നു. സ്ഥാപനത്തോടോ ചെയ്യുന്ന തൊഴിലിനോടോ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാത്ത ചിലര്‍ തുടക്കം മുതല്‍ സുനിതയ്ക്കെതിരെ നീങ്ങുകയായിരുന്നു. സുനിതയെ പുകച്ച് ചാടിക്കുക ഒപ്പം തങ്ങളുടെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്‌ഷ്യം.
എന്തായാലും സുനിത രാജി വച്ച അവസരം വ്യക്തി വിരോധം തീര്‍ക്കാന്‍ ഷാജന്‍ ഉപയോഗിച്ച വിധമാണ് ഷാജന്‍ സ്കറിയ എന്ന വ്യാജവാര്‍ത്താ സൃഷ്ടാവിന്റെ തനിനിറം പുറത്ത് കൊണ്ട് വന്നത്. മുന്‍പ് മറുനാടനില്‍ ജോലി ചെയ്തിരുന്ന സുനിത സ്ഥാപനം വിട്ടു പോയതിന്റെ പ്രതികാരം മനസ്സില്‍ കൊണ്ട് നടന്നിരുന്നതിനാല്‍ സുനിത രാജി വച്ചതല്ല മംഗളം പുറത്താക്കിയതാണ് എന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ഇതിനായി മംഗളം സിഇഒ അജിത് കുമാര്‍ പറഞ്ഞു എന്ന ആധികാരികതയും വാര്‍ത്തയ്ക്ക് നല്‍കി. എന്നാല്‍ ഷാജന്‍ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും അജിത്കുമാര്‍ ഇങ്ങനെ സംസാരിച്ചിട്ടില്ല എന്നും തെളിഞ്ഞു. തുടര്‍ന്ന് ഈ ഭാഗം വാര്‍ത്തയില്‍ നിന്നും നീക്കി ഷാജന്‍ തടിയൂരുകയായിരുന്നു.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യുകെ കോടതിയില്‍ നിന്നും മുപ്പത് ലക്ഷം രൂപ പിഴ നല്‍കണമെന്ന് വിധി വന്നതിന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ വീണ്ടും വ്യക്തിഹത്യ തുടര്‍ന്നതില്‍ നിന്നും തന്‍റെ ബ്ലാക്ക് മെയില്‍ പത്രപ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് ഷാജന്റെ തീരുമാനം എന്ന് വ്യക്തമായിരിക്കുകയാണ്. ഇത് പോലെ നൂറ് കേസില്‍ നഷ്ടപരിഹാരം നല്‍കാനുള്ള തുക ഇന്ന് തന്‍റെ കൈയില്‍ ഉണ്ടെന്നാണ് കൂലിപ്പണിക്കാരനില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ ആയി മാറി എന്നവകാശപ്പെടുന്ന ഷാജന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മറ്റൊരു മാധ്യമ പ്രവര്‍ത്തകനും ഉണ്ടാകാത്ത ഈ സാമ്പത്തിക വളര്‍ച്ച എങ്ങനെ ഉണ്ടായി എന്നത് ദുരൂഹമാണ്.
മംഗളം ചാനലില്‍ നിന്നും താന്‍ എന്ത് കൊണ്ട് വിട്ടു പോരുന്നു എന്ന് വ്യക്തമാക്കി സുനിത ദേവദാസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ചുവടെ:
മംഗളത്തില്‍ സംഭവിച്ചത് എന്ത്?
നവംബര്‍ 11 ശനിയാഴ്ച്ച മംഗളം ടെലിവിഷനില്‍ സംഭവിച്ചത് എന്ത്? മിന്നല്‍ സമരം നടത്തി മംഗളത്തില്‍ വാര്‍ത്ത പോലും മുടങ്ങിയ ആ ദിവസത്തെക്കുറിച്ചാണ് സുനിത ദേവദാസ് ആദ്യം തന്നെ പറയുന്നത്. സാധാരണ പോലെ തുടങ്ങിയ ഒരു ദിവസം . ‘മാരിവില്‍ പോലെ മനസിജര്‍’ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഷോയുടെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ രാവിലെ 8 മണിക്ക് തന്നെ ഓഫീസില്‍ എത്തിയിരുന്നു. പിന്നീടെന്തുണ്ടായി? ഏകദേശം 10 മണിയായപ്പോള്‍ ഒരു കൂട്ടം ജീവനക്കാര്‍ പെട്ടന്ന് പുറത്തിറങ്ങി പണിമുടക്കുകയാണെന്നു പ്രഖ്യാപിച്ചു.
മിന്നല്‍ സമരം തുടങ്ങുന്നു
എം ബി സന്തോഷിന്റേയും പ്രദീപിന്റെയും ഫിറോസ് സാലിയുടെയും ലക്ഷ്മി മോഹന്റെയും നേതൃത്വത്തിലായിരുന്നു സമരം. ജീവനക്കാര്‍ ഇറങ്ങി വന്നു പുറത്തു നടന്നിരുന്ന ശ്യാമയുടെ ഷൂട്ട് പോലും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. വാര്‍ത്ത മുടങ്ങി. മിന്നല്‍ പണിമുടക്ക് നടത്തേണ്ട ഒരു സാഹചര്യവും അന്നേദിവസം മംഗളത്തില്‍ ഉണ്ടായിരുന്നില്ല. നോട്ടീസ് തരാതെയാണ് ഇവര്‍ സമരം ചെയ്തത്. ഒരു ന്യൂസ് ചാനലിനെ സംബന്ധിച്ച് കോടികളുടെ നഷ്ടം ഡയറക്റ്റ് ആയും ഇന്‍ഡയറക്ട് ആയും അന്നുണ്ടായി ഇതാണ് സമരം കൊണ്ട് മംഗളത്തിലുണ്ടായത്. സുനിത തുടരുന്നു.
സുനിത ന്യൂസ് റൂമില്‍ കയറരുത്
തുടര്‍ന്ന് കെ യു ഡബ്ലിയു ജെയുടെ ഭാരവാഹികളെ ഇവര്‍ വിളിച്ചു വരുത്തുകയുണ്ടായി. അത്ഭുതകരം എന്ന് പറയട്ടെ ഇവര്‍ അവരോട് ആവശ്യപ്പെട്ട ഒന്ന് പത്രപ്രവര്‍ത്തകയായ സുനിത വാര്‍ത്തകളിലും ന്യൂസ് റൂമിലും ഇടപെടരുത് എന്നായിരുന്നു . പത്രപ്രവര്‍ത്തകരുടെ ‘മനുഷ്യാവകാശങ്ങള്‍ക്ക്’ വേണ്ടി നിലകൊള്ളുന്ന സംഘടനയായതിനാലാവും അവര്‍ അതൊക്കെ കേട്ട് സന്തോഷമായി തിരിച്ചു പോയി. പിന്നീട് ടെലിവിഷന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍ അജിത്കുമാറുമായി നടത്തിയ ചര്‍ച്ചയിലും ഈ ആവശ്യം അവര്‍ മുന്നോട്ട് വച്ചു.
എന്തിനായിരുന്നു ഇത്?
ഹണി ട്രാപ് കേസില്‍ പ്രതികളായവരുടെ ഒരു ഉദ്ദേശം എന്നെ ന്യൂസില്‍ നിന്നും മാറ്റുക എന്നതാണെന്നും ഞാന്‍ ന്യൂസില്‍ ഇടപെടുകയാണെങ്കില്‍ ഇവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയാത്തതാവും കാരണം എന്നും അന്ന് എനിക്ക് മനസ്സിലായി. അന്ന് ആ നിമിഷം ഞാന്‍ മംഗളത്തില്‍ നിന്നും രണ്ടാമതൊന്നു ആലോചിക്കാതെ മാറി നില്ക്കാന്‍ തീരുമാനിച്ചു . കാരണങ്ങള്‍ ഇതാണ് ഞാന്‍ മംഗളം ടെലിവിഷന്റെ സി ഒ ഒ ആണ്. അടിസ്ഥാനപരമായി പത്രപ്രവര്‍ത്തകയും ആണ്. സ്ഥാപനത്തിന്റെ ചില ഇടത്ത് കയറാത്ത, ചില കാര്യങ്ങളില്‍ ഇടപെടാത്ത ഒരു സി ഒ ഒ ആയിരിക്കാന്‍ താല്പര്യമില്ല.
ഇവരുടെ താല്‍പര്യം വേറെയാണ്
ഈ പിഗ് ഫൈറ്റില്‍ പങ്കു ചേര്‍ന്ന് എന്റെ ദേഹത്ത് ചെളി പറ്റിക്കാന്‍ തീരെ താല്പര്യമില്ല. സ്ഥാപനം പൂട്ടിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 5 പേരെങ്കിലും അവിടെയുണ്ട്. അതവര്‍ ഘട്ടം ഘട്ടമായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അതിനു ആക്കം കൂട്ടുന്ന ഒന്നായിരുന്നു നോട്ടീസ് തരാതെയുള്ള ഈ മിന്നല്‍ പണിമുടക്ക് പോലും. സമരം കഴിഞ്ഞു ഒരു പത്രപ്രവര്‍ത്തകന്‍ എന്നോട് നടന്നതെന്താണ് എന്ന് വിശദീകരിക്കുകയുണ്ടായി. അത് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഹൃദയ ഭേദകമായിരുന്നു.
സമരത്തിന്റെ കാരണം ഇതാണോ?
ബാര്‍ക്ക് റേറ്റിങ് കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഒരവസ്ഥ ആയിരുന്നു. ന്യൂസിന്റെ ചുമതലയുള്ള വ്യക്തി , അതില്‍ പൂര്‍ണ പരാജയമാണെന്ന് മനസ്സിലാക്കിയ മാനേജ്‌മെന്റ് അദ്ദേഹത്തെ പത്രത്തിലേക്ക് മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു . അതിന്റെ മുന്നോടിയായി അദ്ദേഹത്തെ റീഡെസിഗ്‌നേറ്റ് ചെയ്ത ഓര്‍ഡര്‍ നവമ്പര്‍ 10 നു വൈകുന്നേരം നല്‍കി. സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന അദ്ദേഹത്തിന്റെ തോന്നലില്‍ നിന്നും ഉടലെടുത്ത സമരമായിരുന്നു 11 നു നടന്നത്. സമരത്തിന് നേതൃത്വം നല്‍കിയവരുടെ ഉദ്ദേശം അയാളുടെ ജോലിയും ശമ്പളവും സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു. സമരം ചെയ്യാന്‍ ഒരാള്‍ തീരുമാനിച്ചു. അയാള്‍ മറ്റേയാളോട് പറഞ്ഞപ്പോള്‍ അയാള്‍ ബുദ്ധി ഉപദേശിച്ചു .
സമരം സുനിതയ്ക്ക് എതിരെ തിരിക്കുന്നു
ഇക്കാര്യത്തിന് സമരം ചെയ്താല്‍ പരാജയപ്പെടും. ഇത് യുദ്ധമാണ്. ഇവിടെ ജയിക്കാനായി എന്ത് തന്ത്രവും പ്രയോഗിക്കണം എന്ന്. അവര്‍ യുദ്ധം വിജയിക്കാനുള്ള തന്ത്രം പ്ലാന്‍ ചെയ്തു. സുനിതയെ ടാര്‍ഗറ്റ് ചെയ്താലേ മീഡിയ അറ്റെന്‍ഷന്‍ കിട്ടു. അപ്പോള്‍ അതിനായി സമരം ചെയ്യണം. വിഷയം സുനിതയുടെ തൊഴില്‍ പീഡനം, ശമ്പളമില്ലായ്മ , അത്, ഇത് ഒക്കെ. അതിനിടക്ക് അപ്രധാനമായ ഒരാവശ്യമായി ന്യൂസ് ചുമതലയുള്ള വ്യക്തിയുടെ ജോലിക്കാര്യം പറയാം. സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ തന്നെ എന്നോട് ഇത് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എത്ര അപകടകരമായ ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത് എന്നെനിക്ക് വീണ്ടും ഉറപ്പായി.
കാര്യങ്ങള്‍ സുനിത റിപ്പോര്‍ട്ട് ചെയ്തിരുന്നു
അതിനു മുന്‍പത്തെ ആഴ്ച സോളാര്‍ റിപ്പോര്‍ട്ട് വന്ന ദിവസം (9112017) ന്യൂസ് റൂമില്‍ നടന്ന ചില ഗുരുതര വീഴ്ചകള്‍ ഞാന്‍ മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പരിഹാരമില്ലാത്ത മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സ്ഥാപനം പൂട്ടാനാണ് ചിലരുടെ ശ്രമം എന്നും അതിനു നടപടിയും പരിഹാരവും ഉണ്ടായില്ലെങ്കില്‍ നവംബര് 15 മുതല്‍ ഞാന്‍ ജോലി അവസാനിപ്പിക്കുകയാണെന്നും ഒഫീഷ്യല്‍ ലെറ്റര്‍ ആയി എഴുതി മാനേജ്‌മെന്റിന് നല്‍കിയിരുന്നു.
എന്ത് കൊണ്ട് മംഗളത്തില്‍ തുടരുന്നില്ല
ഞാന്‍ ചൂണ്ടി കാട്ടിയ ഗുരുതര വീഴ്ചകളില്‍ നടപടിയുണ്ടായില്ല. കൂട്ടത്തില്‍ എന്നെ അപകടത്തില്‍ പെടുത്താനും നാണം കെടുത്താനും ഉള്ള ആസൂത്രിത ശ്രമവും കൂടി ചില ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായപ്പോള്‍ നിലവിലെ അവസ്ഥയില്‍ മംഗളത്തില്‍ തുടരേണ്ടതില്ല എന്ന് ഞാന്‍ തീരുമാനിച്ചു. അതിനുള്ള കാരണങ്ങള്‍ ഇതാണ് എന്റെ സമയം ഞാന്‍ മംഗളത്തില്‍ ചെലവഴിക്കുന്നുണ്ടെങ്കില്‍ സ്ഥാപനം നന്നാവണം എന്നെനിക്ക് നിര്‍ബന്ധമുണ്ട് . മാറ്റം വേണം . ഹണി ട്രാപ് വാര്‍ത്ത ചെയ്ത അതെ സംസ്‌ക്കാരത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല.
ജീവനും കൊണ്ട് രക്ഷപ്പെട്ടാല്‍ മതി എന്നായി
സ്ഥാപനം പൂട്ടാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു കാരണവശാലും കഴിയില്ല. എന്നെ അപകടത്തില്‍ ചാടിച്ചു കുഴപ്പങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്നെ മുന്നില്‍ നിര്‍ത്തി പഴയ പണി തുടരുന്നവര്‍ക്കൊപ്പം നില്ക്കാനും ആവില്ല. ചിലര്‍ തങ്ങളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി ഒരു മാധ്യമസ്ഥാപനത്തെയും അവിടത്തെ ചില ജീവനക്കാരെയും ഉപയോഗിക്കുന്നത് മിണ്ടാതെ കണ്ടു കൊണ്ടിരിക്കാന്‍ ആവില്ല. ഇതിനൊക്കെ പുറമെ മാര്‍ക്കറ്റിങ് പണി എടുക്കാം എന്ന് പറഞ്ഞു ഇതിനു മുന്‍പ് ജോലി ചെയ്ത എല്ലാ സ്ഥാപനവും തകര്‍ക്കുകയും ചെയ്ത പുതിയ ഒരവതാരം സ്ഥാപനത്തിന്റെ ഭാഗമാവുകയും ആ പണിയൊഴികെ ബാക്കി എല്ലാവരും ചെയ്യുന്ന എല്ലാ പണികളിലും അദ്ദേഹം ഇടപെട്ട് സ്വസ്ഥത പോലും നശിപ്പിക്കുകയും ചെയ്തപ്പോള്‍ സത്യത്തില്‍ മതിയായി . ജീവനും കൊണ്ട് രക്ഷപ്പെട്ടാല്‍ മതി എന്നായി.
സ്ഥാപിത താല്‍പര്യക്കാരാണ് മംഗളത്തില്‍
ഒരു കൂട്ടം സ്ഥാപിത താല്‍പര്യക്കാര്‍ കയ്യടക്കിയ സ്ഥാപനം ഇങ്ങനെയൊക്കെയേ ആവു. സത്യത്തില്‍ ഹണി ട്രാപ് പ്രതികള്‍ കേസിന്റെ പേരും പറഞ്ഞു സ്ഥാപനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. വ്യക്തികളെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ് ചെയ്യുകയാണ് . അതില്‍ നിന്നും സ്ഥാപനവും വ്യക്തികളും രക്ഷപ്പെടാന്‍ കുറച്ച് സമയം എടുക്കും. ഈ വൃത്തികെട്ട ബ്ലാക്ക് മെയിലിങ് കണ്ടു കൊണ്ടിരിക്കാനുള്ള ക്ഷമ ഇല്ലാത്തതിനാല്‍ പടിയിറങ്ങുന്നു. ചില തോല്‍വികള്‍ വലിയ വിജങ്ങളാണ്. ഹണി ട്രാപ് പ്രതികളുടെ പിഗ് ഫൈറ്റില്‍ ഞാന്‍ തോറ്റതായി കരുതി അവര്‍ സന്തോഷിക്കുന്നുണ്ടാവും.
ചീത്തപ്പേരും കേസുമില്ലാതെ രക്ഷപ്പെട്ടു
എന്നാല്‍ എന്നെ സംബന്ധിച്ച് ജീവനും കൊണ്ട്, പ്രത്യേകിച്ച് ഒരു ചീത്തപ്പേരും ഇല്ലാതെ, ഒരു കേസിലും പ്രതിയാവാതെ മംഗളം ടെലിവിഷനില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയം. ഇവരുടെ ഇടയില്‍ നിന്നും രക്ഷപ്പെടുന്നതാണ് ഏറ്റവും വലിയ ആശ്വാസം. 90 ദിവസം മംഗളത്തില്‍ ജോലി ചെയ്തു. അതില്‍ 88 ദിവസവും മംഗളത്തിനകത്തു തന്നെ ഉണ്ടായിരുന്നു. എനിക്ക് ആവുന്നത് ചെയ്യാന്‍ കഴിഞ്ഞു. ചെയ്യണമെന്ന് ആഗ്രഹിച്ച പലതും അവിടത്തെ സ്ഥാപിത താല്‍പര്യക്കാര്‍ കാരണം ചെയ്യാന്‍ കഴിഞ്ഞില്ല.
മംഗളത്തില്‍ ചെന്നത് കൊണ്ട് എന്ത് സംഭവിച്ചു
പക്ഷെ അവിടെ ചെന്നത് കൊണ്ടുണ്ടായ പ്രധാന നേട്ടമായി പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. സ്ഥാപനം പൂട്ടാനായി പ്രവര്‍ത്തിക്കുന്ന 5 പേര് അവിടെയുണ്ടെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. അവരെ മറ്റു ചിലര്‍ക്ക് ചൂണ്ടി കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞു. അതെ അത് തന്നെയാണ് ഞാന്‍ സ്ഥാപനത്തോട് ചെയ്ത ഏറ്റവും വലിയ പുണ്യ പ്രവൃത്തി. എന്റെ മംഗളത്തിലെ ദൗത്യവും നിയോഗവും. അത് പൂര്‍ത്തിയാക്കിയതിനാല്‍ തിരിച്ചു പോകുന്നു.
ഗുണമുണ്ടായി എന്ന് കരുതുന്നു
മാനേജ്‌മെന്റിന് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടെന്നു കരുതുന്നു . അതിനാല്‍ ഇനിയുള്ള അവരുടെ ഇടപെടല്‍ സ്ഥാപനത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു , ആഗ്രഹിക്കുന്നു. മംഗളം എന്നാല്‍ ഈ വിരലിലെണ്ണാവുന്ന നാലോ അഞ്ചോ വ്യക്തികള്‍ അല്ല്‌ലാത്തതിനാല്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ സ്ഥാപനത്തിനും അമരക്കാര്‍ക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചു ദിവസമെങ്കിലും സ്ഥാപനത്തിന്റെ ഭാഗമായിരുന്നു വ്യക്തി എന്ന നിലയില്‍ മുന്‍നിര ന്യൂസ് ചാനെല്‍ ആവാന്‍ മംഗളത്തിന് ഭാവിയില്‍ കഴിയട്ടെ എന്നാശംസിക്കുന്നു . ആഗ്രഹിക്കുന്നു.
ആരാണ് മംഗളത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം
പടിയിറങ്ങുമ്പോള്‍ ആര്‍ അജിത്കുമാറിനോടും മാനേജ്‌മെന്റിന്റെ ഭാഗമായിരിക്കുന്നു എല്ലാവരോടും നന്ദി ഉണ്ട് . കാരണം എല്ലാ തരത്തിലുമുള്ള മാറ്റത്തിനു അവര്‍ തയ്യാറായിരുന്നു. സത്യത്തില്‍ അവരുടെ എല്ലാ ബ്രാന്‍ഡിനെയും തകര്‍ക്കുന്ന പോലെ പ്രവര്‍ത്തിക്കുന്ന കുറച്ചു മനുഷ്യരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അവരൊട്ടു സ്ഥാപനം വിട്ടു പോകുകയുമില്ല. നന്നാവുകയുമില്ല, മറ്റുള്ളവരെ പണിയെടുക്കാന്‍ അനുവദിക്കുകയുമില്ല. അപ്പൊ ഞാന്‍ അങ്ങ് മതിയാക്കി. ഞാനായിട്ട് തന്നെ മതിയാക്കി. നിങ്ങള്‍ ആരും എന്നോട് അവിടെ ഇനിയും തുടരാന്‍ പറയില്ലെന്ന് എനിക്ക് അറിയാം .
ഒരു വരി കൂടി പറഞ്ഞേക്കാം
കേരളത്തിലെ എല്ലാ മികച്ച മാധ്യമപ്രവര്‍ത്തകരെയും ഞാന്‍ മംഗളത്തിന്റെ ഭാഗമാവാന്‍ വിളിച്ചിരുന്നു. സംസാരിച്ചിരുന്നു . അപ്പോഴൊക്കെ അവര്‍ വരാതിരിക്കാനുള്ള കാരണമായി ചൂണ്ടി കാണിച്ചത് ഞാന്‍ ഇപ്പോള്‍ പറയുന്ന ഈ കാരണങ്ങള്‍ ഒക്കെ തന്നെയാണ്. എന്നിട്ടും ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു പുറത്തു നിന്നും കുറച്ചു പേര് വന്നു കഴിയുമ്പോള്‍ ഇതൊക്കെ ശരിയാവും എന്ന്. എന്നാല്‍ മിന്നല്‍ പണിമുടക്കോടെ എനിക്ക് മനസ്സിലായി സ്ഥാപനത്തിനകത്തു നിന്ന് സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് സ്ഥാപനം എന്ന് പറയുന്നത് ഒരു വിഷയമേ അല്ലെന്നു. അവനവന്‍ കാര്യം മാത്രമേ ഉള്ളു എന്ന് .
നന്ദി പറഞ്ഞുകൊണ്ട് സുനിത നിര്‍ത്തുന്നു
ഈ സമരക്കാരില്‍ ഒരാള്‍ പോലും ഞാന്‍, ഞാന്‍ എന്നല്ലാതെ മംഗളം എന്ന് പറയുന്നത് ഇക്കാലത്തിനിടക്ക് ഒരിക്കല്‍ പോലും കേട്ടിട്ടില്ല. അതെ അത് തന്നെയാണ് കുഴപ്പം. സ്ഥാപനവും സ്ഥാപനത്തിന്റെ ഭാവിയും ഇവര്‍ക്കൊന്നും പ്രശ്‌നമേയല്ല. ഇത് പൂട്ടി പോയാലും കുഴപ്പമൊന്നുമില്ലെന്ന് ചിലര്‍ പറയുകയും ചെയ്തു. അതവര്‍ ഇപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു. അപ്പൊ എല്ലാരും എന്നെ കുറച്ചു സ്‌നേഹിച്ചോളൂ. എനിക്ക് കുറച്ചു മുറിവേറ്റിട്ടുണ്ട്. അത് പെട്ടന്നുണങ്ങാന്‍ സ്‌നേഹം നല്ല മരുന്നാണ്. തിരിച്ചു കാനഡയിലേക്ക്. പഠിച്ച എല്ലാ പുതിയ പാഠങ്ങള്‍ക്കും നന്ദി. ഇങ്ങനെയാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Also Read :
സണ്ണിമോന്‍ മത്തായി
മലയാളികള്‍ക്ക് സുപരിചിതമായ ഒരു പേരാണ് ഇന്ന് സൂരജ് പാലാക്കാരന്‍ എന്നത്. അനീതിക്കും അഴിമതിക്കും എതിരെ പ്രതികരിച്ചും അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പിയും മലയാളി മനസ്സുകളില്‍ ഇടം കണ്ടെത്തിയ ചെറുപ്പക്കാരന്‍ ആണ് സൂരജ് പാലാക്കാരന്‍. സ്വന്തം നേട്ടങ്ങള്‍ക്കായി ആരെയും തട്ടി വീഴ്ത്തി മുന്നേറുന്ന യുവ തലമുറയ്ക്കിടയില്‍ തികച്ചും വ്യത്യസ്തനാണ് സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരെ കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായി നിരന്തരം പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം.
സൂരജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു കൈത്താങ്ങാകാന്‍ യുകെയില്‍ നിന്നും ഒരു ചാരിറ്റബിള്‍ സംഘടന മുന്നോട്ട് വന്നിരിക്കുകയാണ്. ഇതിനു മുന്‍പും മാതൃകാ പരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃക ആയിട്ടുള്ള കെസിഎഫ് വാറ്റ്ഫോര്‍ഡ് എന്ന സംഘടനയാണ് സൂരജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ രംഗത്ത്. ഗോത്ര വര്‍ഗ്ഗ സമൂഹത്തിന് വേണ്ടി സൂരജ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു സംഭാവന നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആണ് കെസിഎഫ് മുന്നോട്ട് വന്നിരിക്കുന്നത്.
കെസിഎഫിന്‍റെ ചാരിറ്റബിള്‍ അക്കൌണ്ട് വഴി യുകെ മലയാളികള്‍ക്ക് സൂരജ് പാലാക്കാരന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് അവസരം ഒരുങ്ങിയിരിക്കുന്നത്. തങ്ങളുടെ അക്കൌണ്ടിലേക്ക് വരൂ ദിവസങ്ങളില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും സൂരജിന്‍റെ നന്മ പ്രവര്‍ത്തികള്‍ക്ക് നല്‍കുക എന്ന തീരുമാനം ആണ് കെസിഎഫ് അടുത്തിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് ജാതിയുടെ മതത്തിന്റെയോ ഒന്നും വിശേഷണങ്ങള്‍ കൂടാതെ തന്നെ അരിയും, ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുക എന്ന പ്രവര്‍ത്തനമാണ് സൂരജ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തി വരുന്നത്. എന്നാല്‍ ഇതിന് പറ്റിയ ഒരു വാഹനം ഇല്ലാത്തത് പലപ്പോഴും പ്രതിബന്ധമായി മാറുന്നു എന്ന് അദ്ദേഹം പറയുന്നു.
വീഡിയോ കാണുക
കെസിഎഫിന്‍റെ ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെയുള്ള ചാരിറ്റബിള്‍ അക്കൌണ്ടിലേക്ക് നിങ്ങള്‍ക്ക് കഴിയുന്ന ചെറിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്,
മദ്യലഹരിയിലെന്ന് കരുതുന്നയാൾ എയർഹോസ്റ്റസിന്റെ കാലിൽ പിടിച്ച് പരാതി നൽകരുതെന്ന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഹൈദരാബാദിലാണ് സംഭവം. ഭരത് എന്നയാൾ എയർഹോസ്റ്റസിനോട് ആവർത്തിച്ച് ക്ഷമപറയുന്നതാണ് വീഡിയോയിൽ. ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവള പൊലീസ് സ്റ്റേഷന്റെ ഒൗട്ട് പോസ്റ്റിലാണ് സംഭവം അരങ്ങേറിയത്.
ഭരതും സഹോദരൻ കല്യാണും പാർക്കിങ് മേഖലയിൽവെച്ച് വിമാന ജീവനക്കാരിയെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. ഇൻഡിഗോ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. രണ്ടുപേർ ഇവർക്കെതിരെ മോശം പരാമർശം നടത്തുകയായിരുന്നു. ജീവനക്കാരി ഉടൻ തന്നെ അടുത്തുള്ള ട്രാഫിക് പൊലീസുകാരനെ സമീപിച്ചു. രണ്ട് പേരെയും പിടികൂടി വിമാനത്താവളത്തിലെ പൊലീസ് ഒൗട്പോസ്റ്റിൽ എത്തിച്ചു.പാരാതി കേസായാലുള്ള പ്രത്യാഘാതങ്ങള് ഭയന്ന് രണ്ടുപേരും പൊലീസിൽ പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് പലതവണ ജീവനക്കാരിയോട് ക്ഷമാപണം നടത്തി.
ക്ഷമാപണത്തിനിടയിൽ യുവതി യുവാവിനോട് കാലിൽ പിടിക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയോയിൽ കാണാം . ഏതാനും മണിക്കൂർ നേരത്തേക്ക് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വെക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ പറഞ്ഞു.
എന്നാൽ എയർപോർട്ടിൽ ശല്യമുണ്ടാക്കിയതിന് കേസെടുത്താണ് പൊലീസ് ഇവരെ വിട്ടതെന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.മഹേഷ് അറിയിച്ചത്. പരാതിയില്ലാത്തതിനാൽ പീഡനത്തിന് കേസെടുത്തിട്ടില്ലെന്നും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസെടുത്തെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി ശ്രീകുമാര്‍, മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ‘എല്ലാം പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത ഒരു ചിത്രമായിരുന്നു ഈ വിവാഹാശംസകള്‍ക്ക് പിന്നില്‍. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആശംസകള്‍ പാറി നടന്നു.
എന്നാല്‍, അടുത്ത ഒരു പോസ്‌റ്റോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ‘വിവാഹാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. പക്ഷേ ചെറിയൊരു തിരുത്ത്. എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍… ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്. തെളിവിനിതാ ഒരു ഫോട്ടോ കൂടി. എന്റെ കല്ല്യാണം പ്രിയപ്പെട്ടവരായ നിങ്ങളെയൊക്കെ അറിയിക്കാതെ നടത്തുമോ? നല്ല കാര്യമായിപ്പോയി….’
ഇതോടെയാണ് ഹാസ്യ നടന്റെ ഭാഗത്തു നിന്നുണ്ടായ ‘ആ തമാശ’ ആരാധകര്‍ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് പി.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഫോണ്‍വിളി ഉണ്ടായ സാഹചര്യവും ഫോണ്‍ വിളിയുടെ ശബ്ദരേഖയും കമ്മീഷന്‍ പരിശോധിച്ചു. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന നിര്‍ദേശം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്നോട്ട് വെക്കുന്നു. മാധ്യമങ്ങളെ നയിക്കേണ്ടത് സാമൂഹിക സാഹചര്യങ്ങളാണെന്നും വാണിജ്യ താല്‍പര്യങ്ങളാകരുതെന്നും റിപ്പോര്‍ട്ടിലുണ്ട്. പല തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാര്‍ കമ്മീഷന് മുന്നില്‍ ഹാജരായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനും പ്രസ് കൗണ്‍സിലിനും അയക്കും. എന്‍സിപി എംഎല്‍എമാരില്‍ കുറ്റവിമുക്തരായി എത്തുന്നയാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനാണ് ധാരണയെന്നതിനാള്‍ എ.കെ.ശശീന്ദ്രന് നിര്‍ണ്ണായകമാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു.
കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന് മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ച സാഹചര്യത്തില്‍ നവംബര്‍ 15ന് നടന്ന മന്ത്രസഭായോഗത്തിലെ തീരുമാനങ്ങളും അസാധുവാക്കണമെന്നു ആം പാര്‍ട്ടി കണ്‍വീനര്‍ കേരള സംസ്ഥാന സമിതി കേരള ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ പി. സദാശിവത്തെ നേരില്‍ കണ്ടാണ് ആവശ്യമുന്നയിച്ചത്. അന്ന് നടന്ന മന്ത്രിസഭായോഗത്തിനു ഇല്ലായിരുന്നു എന്ന് നാല് സി പി ഐ മന്ത്രിമാര്‍ വിട്ടു നില്‍ക്കാന്‍ നല്‍കിയ കത്തിലൂടെ വ്യക്തമായിരിക്കുന്നു. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന ക്യാബിനറ്റ് സംവിധാനത്തിന്റെ തത്വങ്ങളുടെ ലംഘനമാണ്.
മന്ത്രിസഭായോഗത്തിനു ശേഷം ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളെ നേരിട്ട് അറിയിച്ചതാണ്. സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുക വഴി മന്ത്രിയായി തുടരാന്‍ അധികാരമില്ലെന്ന് കേരള ഹൈക്കോടതി തന്നെ നിരീക്ഷിച്ച ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നാണ് സി പി ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. ഫലത്തില്‍ ആ മന്ത്രി പങ്കെടുത്ത മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ തങ്ങള്‍ക്കു കൂട്ടുത്തരവാദിത്തമില്ലെന്നാണ് അവരുടെ നിലപാട്. ഗതാഗതമന്ത്രി മണിക്കൂറുകള്‍ക്കകം രാജി വച്ചു. പുറത്ത് നിന്ന മന്ത്രിമാര്‍ ഇപ്പോഴും മന്ത്രിസഭയിലെ അംഗങ്ങളായി തുടരുകയും ചെയ്യുന്നു. ഈ മന്ത്രിസഭയുടെ തീരുമാനങ്ങളില്‍ നാല് മന്ത്രിമാരുടെ നിലപാടുകള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആ മന്ത്രിസഭാ തീരുമാനങ്ങള്‍ അസാധുവാക്കപ്പെടണം.
ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം കൂടി ഉള്‍പ്പെട്ടിരിക്കുന്നു എന്നത് ഈ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണത്. തൊഴില്‍ സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം സ്വീകരിക്കുന്നത് ഭരണഘടനയുടെ മൗലികാവകാശതത്വങ്ങളുടെ ലംഘനമാണെന്ന് 2016ല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടുണ്ടെന്നും ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സുപ്രധാനമായ ഒരു വിഷയത്തില്‍ നാല് മന്ത്രിമാര്‍ക്ക് കൂട്ടുത്തരവാദിത്തമില്ലെന്നു വരിക വഴി അത് അസാധുവാക്കപ്പെടണമെന്നു ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ് എന്നതും തീരുമാനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ നവംബര്‍ 15നു കേരളം മന്ത്രിസഭാ എടുത്ത എല്ലാ തീരുമാനങ്ങളും അസാധുവാക്കണമെന്നു ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.