മന്ത്രി എം.എം. മണിയുടെ ഇളയസഹോദരൻ എം.എം. സനകൻ(56) അന്തരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനകൻ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു.
രണ്ടു ദിവസം മുമ്പ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയിൽ വഴിയരുകിൽ അബോധാവസ്ഥയിൽ നാട്ടുകാർ സനകനെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കർണാടകയിലെ ബന്നേരുഘട്ട ബയോളജിക്കൽ പാർക്കിൽ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങൾ കടിച്ചുകൊന്നു. മൃഗശാല കാവൽക്കാരനായ ആഞ്ജനേയ (ആഞ്ജി–41) ആണ് കഴുത്തിൽ കടിയേറ്റ് കൊല്ലപ്പെട്ടത്. ആഞ്ജിയുടെ മാംസം കടുവകൾ ഭക്ഷിച്ചതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് കടുവകൾക്കു ഭക്ഷണം നൽകാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു സംഭവം. താത്കാലിക ജീവനക്കാരനായിരുന്ന ആഞ്ജി ഒക്ടോബർ ഒന്നിനാണ് മൃഗശാലയിൽ സ്ഥിരജോലിക്കാരനായി പ്രവേശിച്ചത്.
അഞ്ചുമണി വരെയാണു മൃഗശാലയിൽ പൊതുജനങ്ങൾക്ക് പ്രവേശനം. അതിനുശേഷം കൂടുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കി കൂടു വൃത്തിയാക്കി ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ആ സമയത്ത് സഫാരി മേഖലയിൽ കടുവകളെ നിർത്തി മറ്റൊരു ഭാഗത്താണ് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാൽ ആഞ്ജി കയറുമ്പോൾ ഭക്ഷണം നൽകുന്നയിടത്തിനും സഫാരി മേഖലയ്ക്കും ഇടയിലുള്ള മതിലിന്റെ വാതിൽ അടച്ചിരുന്നില്ല.
മറ്റൊരു ജീവനക്കാരനായ ഹച്ചെഗൗഡയ്ക്കൊപ്പം ഭക്ഷണവുമായി അകത്തേക്കു കയറിയപ്പോൾ കടുവക്കുഞ്ഞുങ്ങൾ പാഞ്ഞു വരികയായിരുന്നു. സൗഭാഗ്യ എന്ന കടുവയുടെ കുട്ടികളായ വന്യയും ത്സാൻസിയുമായിരുന്നു ആക്രമിച്ചത്. എന്നാൽ ഹച്ചെഗൗഡ ഓടി രക്ഷപ്പെട്ടു.
കടുവകളിലൊന്ന് ആഞ്ജിയുടെ കഴുത്തിലാണ് കടിച്ചത്. തൊട്ടുപിന്നാലെ രണ്ടാമത്തെ കടുവയും ആക്രമിച്ചു. സംഭവം അറിഞ്ഞതിനെത്തുടർന്ന് മറ്റു ജീവനക്കാരെത്തിയാണ് കടുവകളെ മാറ്റി ആഞ്ജിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തെപ്പറ്റി മൃഗശാല അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കേസന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയാനാകില്ലെന്ന് മൃഗശാല അധികൃതർ പറഞ്ഞു. രണ്ടു വർഷം മുൻപ് ഇതേ പാർക്കിൽത്തന്നെ സിംഹത്തിന്റെ ആക്രമണത്തിൽ മറ്റൊരു കാവൽക്കാരന് ഗുരുതര പരുക്കേറ്റിരുന്നു. അടുത്തിടെ അഞ്ച് ബംഗാൾ കടുവകൾ ചേർന്ന് ഒരു വെള്ളക്കടുവയെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി.
പ്രതിരോധ മന്ത്രാലയം ആക്രമിക്കപ്പെടുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട സൗദിക്ക് അപ്രതീക്ഷിതമായ പ്രഹരമായിരുന്നു അൽ സലാം കൊട്ടാരത്തിന് മുന്നിൽ നടന്ന ഏറ്റുമുട്ടൽ.
അകത്തേക്ക് കടക്കാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ സേന വെടിവെച്ച് കൊന്നെങ്കിലും മൂന്ന് ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.നിരവധി സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു.
സൗദി പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഐ.എസ് ശ്രമം പരാജയപ്പെടുത്തിയതിന് തൊട്ടു പിന്നാലെ നടന്ന ആക്രമണം സൗദി ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം 3.15 ഓടെ നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരം രാത്രി വളരെ വൈകിയാണ് അധികൃതർ പുറത്തുവിട്ടത്.
അക്രമി സൗദി പൗരനാണ് എന്നു പറയുമ്പോഴും ഐ.എസ് ബന്ധം സ്ഥിരീകരിക്കാൻ സൗദി ഇതുവരെ തയ്യാറായിട്ടില്ല.
അടിക്കടി ആക്രമണമുണ്ടാകുന്ന വാർത്ത പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന ‘പ്രത്യാഘാതം’ മുൻനിർത്തിയാണ് ഈ നിലപാടെന്നാണ് സൂചന.
സൗദി പൗരനായ മൻസൂർ ബിൻ ഹസ്സൻ അൽ അമീരി എന്ന 28 കാരനായിരുന്നു രാജ്യത്തെ ഞെട്ടിച്ച അക്രമി.
നേരത്തെ പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഐ.എസ് പദ്ധതി തകർത്ത് സൗദി സുരക്ഷാ സേന നടത്തിയ റെയ്ഡിൽ കുതിരാലയം ഐ.എസ് സെൻട്രൽ ഓഫീസ് പോലെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
കുറ്റവാളികളെ പരസ്യമായി തല വെട്ടിക്കൊല്ലുന്ന രാജ്യത്ത് തന്നെ സ്വന്തം പൗരന്മാർ ഐ.എസിന്റെ ചാവേറുകൾ ആകുന്നത് സൗദി ഭരണകൂടത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പ്രതിരോധ മന്ത്രാലയം ആക്രമിക്കാൻ ഒരുങ്ങിയ സംഘത്തിൽ സൗദി പൗരന്മാരോടൊപ്പം യെമൻ, സിറിയ രാജ്യങ്ങളിലെ പൗരന്മാരും ഉണ്ടായിരുന്നു.
റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ച് ഒരു ചാവേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മുൻകൂട്ടി വിവരം ലഭിച്ചില്ലായിരുന്നുവെങ്കിൽ വൻ നാശനഷ്ടം ഉണ്ടാകുമായിരുന്നുവെന്ന് ഭീകരരുടെ തയ്യാറെടുപ്പിൽ നിന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.
വിശുദ്ധ പുണ്യസ്ഥലമായ മക്ക സ്ഥിതി ചെയ്യുന്ന സൗദി പിടിച്ചെടുത്ത് ‘യഥാർത്ഥ’ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ഐ.എസിന്റെ ലക്ഷ്യം.
ഇതിനിടെ അനവധി ഐ.എസ് പ്രവർത്തകർ ഇപ്പോൾ സൗദിയിൽ എന്തിനും തയ്യാറായി നിൽക്കുന്നുണ്ട് എന്ന അപകടകരമായ വിവരമാണ് രാജ്യാന്തര രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
മാധ്യമങ്ങൾക്ക് സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ കർശന ‘ നിയന്ത്രണം’ ഉള്ളതിനാൽ അറിഞ്ഞ വിവരങ്ങൾ പോലും മിക്ക മാധ്യമങ്ങൾക്കും റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ ഉള്ളത്.
പാക്കിസ്ഥാനികളേക്കാൾ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വലിയ പരിഗണന ലഭിക്കുന്ന രാജ്യമാണ് സൗദി.
ഇതിൽ അസംതൃപ്തരായ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെ ഐ.എസ് തങ്ങളുടെ വരുതിയിൽ കൊണ്ടുവരുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.
സൗദിയിൽ വിവിധ കുറ്റങ്ങൾക്ക് കൊടും ശിക്ഷക്ക് വിധേയരായവരുടെ ബന്ധുക്കളെയും സംഘടനയിലേക്ക് ഐ.എസ് ആകർഷിക്കുന്നതായ റിപ്പോർട്ടുകളും ഭരണകൂടത്തിനു മുന്നിലെത്തിയിട്ടുണ്ട്.
ഇതിനിടെ സൗദി നേരിടുന്ന ഭീഷണി മുൻ നിർത്തി മിസൈൽ പ്രതിരോധ സംവിധാനം ഉൾപ്പെടെ കൂടുതൽ ആധുനിക സംവിധാനങ്ങൾ നൽകാൻ അമേരിക്കയും തീരുമാനിച്ചു.
രാജ്യത്തിനു പുറത്തെ ശത്രുക്കളെ തടുക്കാൻ തങ്ങൾക്ക് കഴിയുമെങ്കിലും അകത്തെ വെല്ലുവിളിക്ക് സൗദി തന്നെ പരിഹാരം കാണേണ്ടതുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.
ഇനിയും ഐ.എസ് ഭീകരർ ആക്രമണം തുടർന്നാൽ സൗദിയിൽ നിന്നും കൂട്ട പലായനം തന്നെയുണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ നൽകിയിട്ടുണ്ട്.
സിറിയയിലും യെമനിലും ഇറാഖിലും ഐ.എസ് നടത്തിയ കിരാത ആക്രമണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ ആയി ഇപ്പോഴത്തെ സംഭവങ്ങളെ കണ്ട് കർശന നടപടി സ്വീകരിക്കാൻ വൈകരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
നെല്ലിയാമ്പതി കാണാൻ എത്തിയ യുവാവ് അപ്രത്യക്ഷനായി – പ്രകൃതി രമണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ് നെല്ലിയാമ്പതി ..ഒക്ടോബർ നാല് ബുധനാഴ്ച വൈകുന്നേരം നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയിന്റിൽ ബൈക്ക് നിർത്തിയ യുവാവ് സ്ഥലം കാണുവാൻ ആയി നടന്നു നീങ്ങി .
എന്നാൽ അതിനു ശേഷം ആ യുവാവിനെ കണ്ടിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു .ബൈക്കിൽ എത്തിയ യുവാവ് തിരിച്ചെത്താത്തതിൽ സംശയം തോന്നി പാർക്കിംഗ് ഗ്രൗണ്ടിലെ ജീവനക്കാർ ആണ് പോലീസിനെ വിവരം അറിയിച്ചത് .ഷൊർണൂർ സ്വദേശിയും ജ്യോത്സ്യനും ആയ രാകേഷ് (28) ആണ് കാണാതായത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി . അന്വേഷണത്തിൽ രാകേഷ് തനിച്ചു ആണ് നെല്ലിയാമ്പതിയിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടുണ്ട് .എന്നാൽ എങ്ങനെ ആണ് യുവാവിനെ കാണാതായതെന്നു പോലീസിനെ കുഴപ്പിക്കുന്നു .
വിവരം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തു എത്തിയിട്ടുണ്ട് .അവിവാഹിതനായ ചെറുപ്പക്കാരന് യാതൊരു വിധത്തിൽ ഉള്ള പ്രശ്നങ്ങൾ ഇല്ലെന്നാണ് ഇവർ അറിയിച്ചത് .എല്ലാവരും സജീവമായി രാകേഷിനു വേണ്ടിയുള്ള തിരച്ചലിൽ ആണ് .കുറച്ചു ദിവസം മുമ്പ് വടക്കാഞ്ചേരിയിൽ നിന്ന് വന്ന വിനോദ സഞ്ചാരികൾ ഇവിടുത്തെ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ പെട്ടിരുന്നു .കൂട്ടത്തിലെ ഒരു വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരിക്കുകയും ചെയ്തു .
ദിലീപിനെതിരേ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരേ ഗുണ്ട് എറിഞ്ഞ സംഭവത്തില്‍ അന്വേഷണം നടന്റെ അടുപ്പക്കാരിലേക്ക് നീളുന്നതായി സൂചന. ദിലീപിന്റെ ഉടമസ്‌ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന പരാതിയുമായി രംഗത്തുവന്ന മുന്‍ സുഹൃത്തും അഭിഭാഷകനുമായ കെ.സി. സന്തോഷിന്റെ വീടിനു നേരെയാണ് ചൊവ്വാഴ്‌ച ആക്രമണമുണ്ടായത്. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ അന്നു രാത്രി 10 മണിയോടെയാണ് അഭിഭാഷകന്റെ പറവൂര്‍ കവലയിലുള്ള വീട്ടിലേക്ക് ഗുണ്ടും കല്ലുകളും എറിഞ്ഞത്. കല്ലേറില്‍ മുറ്റത്തിരുന്ന സ്‌കൂട്ടറിന് കേടുപാടുണ്ട്. സംഭവം അറിഞ്ഞെത്തിയ പോലീസിന് സ്‌ഥലത്തുനിന്നും ഗുണ്ടിന്റെ അവശിഷ്‌ടങ്ങള്‍ കിട്ടിയിരുന്നു. കറുത്ത നിറത്തിലുള്ള കാറില്‍ വന്ന രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നു സന്തോഷ് പോലീസിനു മൊഴി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ദേശം സ്വദേശികളായ രണ്ടുപേരെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സമീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സൂചനകള്‍ ലഭിച്ചില്ലെങ്കിലും സംശയമുള്ള രണ്ടുപേരുടെ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോള്‍ അഭിഭാഷകന്റെ വീടിനു സമീപമാണ് കാണിക്കുന്നത്. ദിലീപിന്റെ മോചനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്ക് ഇവര്‍ ഉണ്ടായിരുന്നതായും പോലീസിനു വ്യക്‌തമായി. ഇവരുടെ നീക്കങ്ങള്‍ പോലീസ് സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണ്. ദിലീപുമായി അടുപ്പമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു തെളിഞ്ഞാല്‍ ജാമ്യത്തെ എതിര്‍ക്കാന്‍ പോലീസിനു സാധിക്കും.
ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ രക്ഷിച്ച പോലീസ് ഓഫിസര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി. ഹൈദരാബാദില്‍ മാഫിയാ സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പതിനഞ്ച് മണിക്കൂറിനുള്ളില്‍ പോലീസ് സംഘം രംക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തി തന്റെ കയ്യില്‍വച്ച് ഓമനിക്കുന്ന പൊലീസ് ഓഫീസറെ നോക്കി മോണകാട്ടിച്ചിരിക്കുന്ന പിഞ്ചോമനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
നാലുമാസം മാത്രം പ്രായമുള്ള ഫൈസന്‍ ഖാന്‍ എന്ന കുഞ്ഞിനെയാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ ചിലര്‍ തട്ടിയെടുത്തത്. നമ്പള്ളിയിലെ ഫുട്പാത്തില്‍ ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അന്വേഷിച്ചിറങ്ങിയ നമ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സഞ്ജയ്കുമാറും സംഘവുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
ഇക്കാര്യം വ്യക്തമാക്കി കുഞ്ഞിനൊപ്പമുള്ള പൊലീസുകാരുടെ ചിത്രം ഐപിഎസ് ഓഫീസര്‍ സ്വാതി ലക്‌റ ട്വീറ്റ് ചെയ്തതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഇതിനകം ആയിരക്കണക്കിന് തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു.
കുഞ്ഞിനെ ഇത്രയും പെട്ടെന്ന് വീണ്ടെടുക്കാനായതില്‍ പൊലീസ് സംഘത്തിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. ‘തട്ടിക്കൊണ്ടുപോയ ഈ കുഞ്ഞിനെ നമ്പള്ളിയിലെ ഇന്‍സ്‌പെക്ടര്‍ രക്ഷിച്ചിരിക്കുന്നു. കുഞ്ഞിന്റെ ചിരിതന്നെ എല്ലാം പറയുന്നുണ്ട്.’ എന്ന് കുറിച്ചാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹൈദരാബാദിലെ നമ്പള്ളി മേഖലയില്‍ വച്ച് അമ്മ ഹുമേര ബീഗത്തിന്റെ (21) അരികില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ വില്‍ക്കാനായിരുന്നു തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിന്റെ പരിപാടി. കുഞ്ഞിനെ തട്ടിയെടുത്ത മുഹമ്മദ് മുഷ്താഖ് (42), മുഹമ്മദ് യൂസഫ് (25) എന്നിവര്‍ പിടിയിലായി.
നാലുമണിയോടെ അമ്മ ഉറക്കമുണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയുന്നത്. തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പറ്റി സൂചന ലഭിച്ചതോടെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇരുവരേയും പിടികൂടി കുഞ്ഞിനെ വീണ്ടെടുക്കുകയുമായിരുന്നു.
ഹൈദരാബാദില്‍ ഇത്തരം തട്ടിക്കൊണ്ടുപോകല്‍ സ്ഥിരം സംഭവമാണെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം പത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പല കേസുകളിലും ഭാഗ്യംകൊണ്ടാണ് കുട്ടികളെ വീണ്ടെടുക്കാനാവുന്നതെന്ന് പൊലീസ് പറയുന്നു. റോഡരികിലും ചേരികളിലും ഉറങ്ങുന്നവര്‍ക്കിടയില്‍ നിന്നോ റെയില്‍വെ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മാതാപിതാക്കളുടെ ശ്രദ്ധ മാറുമ്പോഴോ ഒക്കെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറുന്നത്. കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയക്കോ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കോ വില്‍ക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറയുന്നു.
ഏറ്റെടുത്ത 30 മീറ്ററില്‍ തന്നെ 6 വരിപ്പാത സാധ്യമാണ് എന്നിരിക്കെ ഈ സ്ഥലം പോലും ഉപയോഗിക്കാതെ കാടു പിടിച്ചു കിടക്കുമ്പോള്‍ വീണ്ടും 45 മീറ്റര്‍ പദ്ധതിക്ക് വേണ്ടി വാശി പിടിക്കുന്നത് ചുങ്കപ്പാത കൊള്ളയടിക്ക് വേണ്ടി മാത്രമാണ്. രണ്ടാമതും ജനങ്ങളെ കുടിയൊഴിപ്പിക്കാതിരിക്കുക, ഏറ്റെടുത്ത് 30 മീറ്ററില്‍ തന്നെ ഉടന്‍ ആറുവരിപ്പാത നിര്‍മിക്കുക, ആവശ്യമുള്ള സ്ഥലങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുക, ജനങ്ങളുടെ മണ്ണും വീടും ജീവനും ജീവിതോപാധികളുംസംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ റാലി ഒക്ടോബര്‍ 9 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് വരാപ്പുഴ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുകയും കൂനമ്മാവ് ചിത്രകവലയില്‍ 5 മണിക്ക് പൊതു സമ്മേളനത്തോടു കൂടി സമാപിക്കുകയും ചെയ്യുന്നു.
കൂടാതെ നാഷണല്‍ ഹൈവേ ഏറ്റെടുത്ത് വെറുതെ ഇട്ടിരിക്കുന്ന സ്ഥലത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി വേലി കെട്ടി അടയ്ക്കുകയും ചെയ്യുന്നു. സമ്മേളനം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാക്കളും സംയുക്ത സമരസമിതി നേതാക്കളും അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
തിരുവനന്തപുരം: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെ പരിഗണിക്കാന്‍ നീക്കം. സംസ്ഥാന ബിജെപി ഘടകത്തില്‍ ഇതേച്ചൊല്ലി ഭിന്നത ഉടലെടുത്തിട്ടുണ്ട്. ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം പരാതി അയച്ചു.
ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കണ്ണന്താനത്തിന് കേരളത്തില്‍ നിന്നുള്ള സെക്രട്ടറി തന്നെ വേണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. മുന്‍ സര്‍ക്കാരില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ പരിഗണിക്കരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പ്രശാന്തിനെ നിയമിക്കാനുള്ള നീക്കം ഇതിനു വിരുദ്ധമാണെന്നാണ് ആരോപണം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. എം.കെ.രാഘവന്‍ എംപിയുമായുണ്ടായ ഏറ്റമുട്ടല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഇവര്‍ പരാതിയില്‍ ഉന്നയിക്കുന്നു.
റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള 2017 ഒക്ടോബര്‍ 7 ശനിയാഴ്ച ബാസില്‍ഡണ്‍ ഹോണ്‍സ്ബി സ്‌കൂള്‍ സമുച്ചയത്തില്‍ നടന്നു. നാല് വേദികളിലായി നടന്ന കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് നിര്‍വഹിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍, യുക്മ മുന്‍ പ്രസിഡണ്ട്.അഡ്വ. ഫ്രാന്‍സിസ് മാത്യു, ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് തുടങ്ങിയവര്‍ സന്നിഹിതരായായിരുന്നു.
റീജിയന്റെ അംഗ അസോസിയേഷനുകളില്‍ നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം അവതരിക്കപ്പെട്ട കലാപരിപാടികള്‍ ഉന്നത നിലവാരം പുലര്‍ത്തി. കടുത്ത മത്സരങ്ങള്‍ക്കൊടുവില്‍ 94 പോയിന്റ് നേടി നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം നേടി. 93 പോയിന്റ് നേടി ഇപ്സ്വിച്ച് കേരളം കള്‍ച്ചറല്‍ അസോസിയേഷന്‍ രണ്ടാം സ്ഥാനവും 55 പോയിന്റുമായി ഇപ്സ്വിച് മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും നേടി. കേംബ്രിഡ്ജ്, ബാസില്‍ഡണ്‍, ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനുകളും നല്ല മത്സരം കാഴ്ചവച്ചു. ആദ്യമായി കലാമേളയില്‍ പങ്കെടുത്ത എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനും ഹാര്‍ലോ മലയാളി അസോസിയേഷനും പങ്കെടുത്ത മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കി.
കലാതിലകപ്പട്ടം ആന്‍ മേരി ജോജോയും ആനി അലോഷ്യസും പങ്കു വച്ചു. രണ്ടു പേര്‍ക്കും 16 പോയിന്റ് വീതം. ഇപ്സ്വിച്ചില്‍ നിന്നുള്ള ഷോണ്‍ സിബി കലാപ്രതിഭാ പട്ടവും കരസ്ഥമാക്കി. കിഡ്‌സ് വ്യക്തിഗത വിഭാഗത്തില്‍ നോര്‍വിച്ച് മലയാളി അസോസിയേഷനിലെ മേഘ്‌ന ഗോപുരത്തിങ്കല്‍ ചാമ്പ്യനായി. ഇപ്സ്വിച് മലയാളി അസോസിയേഷനിലെ ഡെലീന ഡേവിഡ് രണ്ടാം സ്ഥാനവും എന്‍ഫീല്‍ഡിലെ ദേവനന്ദ ബിബിരാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ആന്‍ മേരി ജോജോ ചാമ്പ്യനുമായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ നോര്‍വിച്ച് മലയാളി അസോസിയേഷനിലെ ഷാരോണ്‍ സാബു മണി ഒന്നാം സ്ഥാനവും ടെസ്സ സൂസന്‍ ജോണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍, കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ്, റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ എന്നിവരുടെ മികച്ച സംഘാടക മികവ് കലാമേളയുടെ വിജയത്തില്‍ മുഖ്യ പങ്കു വഹിച്ചു. ജിജി നട്ടാശേരി, ബാബു മങ്കുഴിയില്‍, ഷാജി വര്‍ഗീസ് ,ബിജീഷ്, സോണി ജോര്‍ജ്, ജെയിംസ് ജോസ് ഇവരെല്ലാവരും കലാമേളയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ചു.
വൈകിട്ട് നടന്ന സമ്മേളനത്തില്‍ കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ്, റീജിയന്‍ പ്രസിഡണ്ട് രഞ്ജിത് കുമാര്‍, യുക്മ സാംസ്‌കാരിക വിഭാഗം വൈസ് ചെയര്‍മാന്‍ സി. എ.ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡന്റ് സിമി സതീഷ്, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്വന്തം ലേഖകന്‍
യുകെയിലെ കലാകായിക വേദികളില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത ഒരു മലയാളി കൂട്ടായ്മയാണ് ഗ്ലോസ്സ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇന്നലെ ഓക്സ്ഫോര്‍ഡിലുള്ള വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി നടന്ന എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം നേടികൊണ്ട് യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയിലെ വിജയയാത്ര തുടരുകയാണ് ജി എം എ .
കലാതിലകമായി ഷാരോണ്‍ ഷാജിയും, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ദിയ ബൈജുവും, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബിന്ദു സോമനും തെരഞ്ഞെടുക്കപ്പെട്ടു. ജി എം എ യുടെ മികച്ച കലാകാരികളായ ബെനിറ്റ ബിനുവും, സാന്ദ്ര ജോഷിയും, ലിസ സെബാസ്റ്റ്യനും, ശരണ്യ ആനന്ദും, സിന്റ വിന്‍സെന്റും, രഞ്ജിത മൈക്കിളും, സിയന്‍ മനോജും, റ്റാനിയ റോയിയും അടങ്ങുന്ന ടീം മത്സരവേദികളെ കയ്യടക്കിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന എതിരാളികളെയാണ് ഇന്നലെ ഓക്സ്ഫോര്‍ഡില്‍ കാണാന്‍ കഴിഞ്ഞത്.
ബസ്സിലും കാറുകളിലുമായി എത്തിയ ജി എം എ യുടെ 90 ല്‍ പകരം അംഗങ്ങള്‍ റീജിയണല്‍ കലാമേളയുടെ വേദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു. ജി എം എ കുടുംബത്തിലെ ഓരോ കലാകാരന്മാരും നിരവധി സമ്മാനങ്ങള്‍ വാരി കൂട്ടുന്ന കാഴ്ചയ്ക്കാണ് ഇന്നലെ വെല്ലിംഗ്ഫോര്‍ഡ് സ്കൂള്‍ സാക്ഷ്യം വഹിച്ചത്.
കലാമൂല്യമുള്ളതും, കണ്ണിനും കാതിനും ഇമ്പം നല്‍കുന്നതുമായ ഒട്ടനവധി കലാരൂപങ്ങളാണ് ജി എം എ ഇന്നലെ വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി അവതരിപ്പിച്ചത്. ജി എം എ യുടെ കലാകാരമാര്‍ അവതരിപ്പിച്ച പല കലാരൂപങ്ങളെയും ആര്‍പ്പുവിളികളോടും കരഘോഷത്തോടും കൂടിയാണ് കാണികള്‍ എതിരേറ്റത്. ജി എം എ യിലെ കുരുന്നുകള്‍ അവതരിപ്പിച്ച പല മത്സര ഇനങ്ങളും ഒരു മത്സരത്തെക്കാള്‍ ഉപരി കാണികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നല്ല സ്റ്റേജ് പ്രോഗ്രാമുകളുടെ നിലവാരം പുലര്‍ത്തുന്നതായിരുന്നു.
ജി എം എ പ്രസിഡന്റ് ടോം സാങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ആര്‍ട്സ് കോഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍, യുക്മ പ്രതിനിധികളായ ഡോ : ബിജു പെരിങ്ങത്തറ, റോബി മേക്കര, തോമസ് ചാക്കോ തുടങ്ങിയവര്‍ എല്ലാവിധ സഹായങ്ങളുമായി ജി എം എ ടീമിനൊപ്പം ഉണ്ടായിരുന്നു.
റീജിയണല്‍ ചാമ്പ്യന്‍, കലാതിലകപട്ടം, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍, ഏറ്റവും കൂടുതല്‍ കലാകാരന്മാര്‍ പങ്കെടുത്ത അസോസിയേഷനുള്ള അവാര്‍ഡ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ആണ് ജി എം എ ഇന്നലെ ഓക്സ്ഫോര്‍ഡില്‍ വച്ച് നടന്ന യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയില്‍ വാരികൂട്ടിയത്. ഈ മാസം അവസാനം നടക്കുന്ന നാഷ്ണല്‍ കലാമേളയിലും ഈ വിജയം ആവര്‍ത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍.