Latest News

ഗര്‍ഭിണിയായ സെറീന ഒരു മാസികയ്ക്ക് നല്‍കിയ കവര്‍ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. വാനിറ്റി ഫെയര്‍ എന്ന മാഗസിനിലാണ് സെറീനയുടെ പുതിയ ചിത്രവും അഭിമുഖവുമുള്ളത്

സുഖമുള്ളൊരു കാത്തിരിപ്പിന്റെ ചിത്രമാണത്. ടെന്നീസ് കോര്‍ട്ടിലെ റാണി അമ്മയാകാന്‍ കാത്തിരിക്കുന്നു. മൂന്ന് ചിത്രങ്ങളാണ് കവര്‍ഫോട്ടോ ഷൂട്ടില്‍ നിന്നും ലോകത്തിന് മുന്നിലേക്കെത്തിയത്. കരുത്തും അഴകും മിഴിവേറ്റുന്ന മൂന്ന് വൈറലുകള്‍. മാസികയില്‍ സെറീന ഉള്ളു തുറക്കുന്നുണ്ട്. അമ്മയാകുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ അമ്പരന്ന പോയ ആദ്യദിവസങ്ങളും, ആകാംക്ഷയടങ്ങാത്ത ഈ ദിനങ്ങളും. ആറ് തവണ പരിശോധിച്ച ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന് സ്വയം വിശ്വസിപ്പിച്ചതെന്ന് സെറീന പറയുന്നു. അടുത്ത ജനുവരിയോടെ കോര്‍ട്ടിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയും സെറീന പങ്കുവയ്ക്കുന്നുണ്ട്.

യുവനടിയെ ആക്രമിച്ചതിന് പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. ഇക്കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആളൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാക്കനാട്ടെ ജില്ലാ ജയിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആളൂരിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകൻ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാൽ, വക്കാലത്ത് ഒപ്പിട്ടുവാങ്ങാൻ ജയിലധികൃതർ സമ്മതിച്ചില്ല. ഇക്കാരണത്താലാണ് അദ്ദേഹം ഇന്ന് നേരിട്ടെത്തിയത്.

സിനിമ മേഖലയില്‍ ഉള്ളവര്‍ക്കും കേസില്‍ ബന്ധമുണ്ടെന്നും മാര്‍ട്ടിന്‍ ഒഴികെയുള്ളവരുടെ കേസ് താന്‍ ഏറ്റെടുക്കുമെന്നും ആളൂര്‍ വ്യക്തമാക്കി. കേസില്‍ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുക്കുന്നുണ്ട്.

താൻ നൽകിയ ബ്ലാക്മെയിൽ പരാതിയിൽ മൊഴി നൽകാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതിൽ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനോട് ചോദിക്കുമെന്നാണ് സൂചന. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.

നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്നാണ് കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. സഹതടവുകാരൻ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനിൽ കുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണ സംഘം ദിലീപിനോട് ചോദിച്ചേക്കും.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ എന്നിവരുടെ മൊഴിയെടുപ്പ് ഏഴാം മണിക്കൂറിലേയ്ക്ക് കടക്കുന്നു. ആലുവ പോലീസ് ക്ലബില്‍ ഉച്ചയ്ക്ക് 12.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പാണ് തുടരുന്നത്. ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ എഴുതിയെടുക്കുന്നതുകൊണ്ടാണ് മൊഴിയെടുപ്പ് മണിക്കൂറുകള്‍ നീളുന്നത്.

നിലവില്‍ രണ്ട് തരം അന്വേഷണളെ കേന്ദ്രീകരിച്ചാണ് മൊഴിയെടുപ്പ് പുരോഗിക്കുന്നത്. ഒന്ന് നടിയെ ആക്രമിച്ച സംഭവത്തില്‍ പുറത്തുവന്ന ചില വിവരങ്ങളും, ഈ കേസില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പ രാതിയുടെയും അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് പുരോഗമിക്കുന്നത്.

അന്വേഷണ സംഘവുമായി സഹകരിച്ച മൂന്നുപേരും നല്‍കിയത് നിര്‍ണായക വിവരങ്ങളാണെന്ന് സൂചനയുണ്ട്. കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ഗൂഢാലോചന ആരോപണത്തിനുള്ള കാരണവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള സംശയങ്ങളും ദിലീപ് പോലീസിന് കൈമാറിയെന്നാണ് വിവരം. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതുമായി ഇതിനുബന്ധമുണ്ടെന്നാണ് ദിലീപിന്റെ നിലപാട്.ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത് എന്ന് പോലീസ് അറിയിച്ചിരുന്നു. ദിലീപിനെയും നാദിര്‍ഷയേയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപ് സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

1993 ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായ മുസ്തഫ ദോസ മരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. കടുത്ത രക്തസമ്മർദത്തിനും പ്രമേഹത്തിനുമൊപ്പം നെഞ്ചുവേദനയും അനുഭപ്പെട്ടതിനെത്തുടർന്ന് ഇന്നു പുലർച്ചെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെ മരിക്കുകയായിരുന്നു.

സ്ഫോടനത്തിനായി ദുബായിൽനിന്നും പാക്കിസ്ഥാനിൽനിന്നും ആയുധമെത്തിക്കാൻ ഗൂഢാലോചന നടത്തിയത് ദോസയെന്ന് ടാഡ കോടതി കണ്ടെത്തിയിരുന്നു. ദുബായിൽവച്ച് സഹോദരൻ മുഹമ്മദ് ദോസയ്ക്കൊപ്പം ഗൂഢാലോചന നടത്തിയശേഷമാണ് ആയുധങ്ങൾ മുംബെയിലെത്തിച്ചത്. മുഖ്യപ്രതി ദാവൂദ് ഇബ്രാഹിമിനെ കാണാന്‍ മറ്റു പ്രതികള്‍ക്ക് അവസരം ഒരുക്കിയതും മുസ്തഫ ദോസയായിരുന്നു.

തനിക്ക് ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് വിചാരണയ്ക്കിടെ, ദോസ മുംബൈ ടാഡ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനാറിനാണ് അബുസലേം, മുസ്തഫ ദോസ എന്നിവരടക്കം ആറുപേർ കുറ്റക്കാരാണെന്ന് കോടതിവിധിച്ചത്.

1993 ലെ മുംബൈ സ്ഫോടനത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ 12 ഇടങ്ങളിലായാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ 700 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ആലുവ പൊലീസ് ക്ലബ്ബില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.  ഏകദേശം രണ്ടരമണിക്കൂറോളമായി ദിലീപിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട്. സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷായും പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്.

ഇരുവരെയും വെവ്വേറെ മുറികളിലായിട്ടാണ് ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. മാധ്യമവിചാരണയ്ക്ക് താന്‍ നിന്നുതരില്ലെന്നായിരുന്നു മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിലാണ് പൊലീസ് മൊഴിയെടുക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും പൊലീസ് ദിലീപിനോട് കാര്യങ്ങള്‍ ചോദിച്ചറിയും. നടി നല്‍കിയ പരാതിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായിട്ടാണ് ചോദ്യം ചെയ്യല്‍.

റാഞ്ചി: വീടിനു പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ജനക്കൂട്ടം വീടിന് തീവയ്ക്കുകയും വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ദിയോരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബരിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ഉസ്മാന്‍ അന്‍സാരി എന്നയാളാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ വീടിനു സമീപം ഒരു പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. അന്‍സാരിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് തീവെക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തി പോലീസ് സംഘമാണ് അന്‍സാരിയെയും കുടുംബാംഗങ്ങളെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിനെ തടയുകയും പോലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേയ്ക്ക് നിരവധി തവണ നിറയൊഴിച്ചതായി പോലീസ് വക്താവ് എഡിജി ആര്‍ കെ മല്ലിക് പറഞ്ഞു.

പോലീസ് വെടിവെപ്പില്‍ കൃഷ്ണ പണ്ഡിറ്റ് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ കല്ലേറില്‍ 50ല്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഇരുന്നൂറിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മലയാളസിനിമ ഉലഞ്ഞു നില്‍ക്കുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ചയും ജനറല്‍ ബോഡി വ്യാഴാഴ്ചയും ചേരും. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും കൂടിയായ രമ്യ നമ്പീശന്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. ചലച്ചിത്ര രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറല്‍ ബോഡിയാണ് വ്യാഴാഴ്ച്ച ചേരുന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ രൂപീകരണത്തിലും രമ്യ മുന്‍പന്തിയിലുണ്ടായിരുന്നു. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു.

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഈ വിഷയത്തെക്കുറിച്ച് അമ്മ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ദിലീപിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കായി പ്രമുഖ അഭിഭാഷകന്‍ ബി.ഐ ആളൂർ ഹാജരാകും . കേസില്‍ തനിക്കായി ഹാജരാകണമെന്ന് സുനിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇന്ന് കാക്കനാട്ടെ ജില്ലാ ജയിലെത്തി ആളൂര്‍ പള്‍സര്‍ സുനിയെ കാണും. കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകന്‍ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാല്‍, വക്കാലത്ത് ഒപ്പിട്ടുവാങ്ങാന്‍ ജയിലധികൃതര്‍ സമ്മതിച്ചില്ല. ഇക്കാരണത്താലാണ് താന്‍ നേരിട്ട് സുനിയെ കാണുന്നത്.

അതേസമയം, ദിലീപിന് പള്‍സര്‍ സുനി എഴുതിയെന്ന് കരുതുന്ന കത്തില്‍ താന്‍ ഒരാഴ്ച കഴിഞ്ഞ് അഭിഭാഷകനെ മാറ്റുമെന്ന് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആളൂരിന്റെ രംഗപ്രേവശനം കത്തിന്റെ ആധികാരികത ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ഈ കത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പള്‍സര്‍ സുനി ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചിട്ടുള്ള കോളുകള്‍ അന്വേഷണ സംഘം പരിശോധിച്ചു  വരികയാണ്.

 

പള്‍സര്‍ സുനിക്കെതിരായ ബ്ലാക്ക്‌മെയിലിംഗ് പരാതിയില്‍ തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയുമെന്നു ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൊഴി നല്‍കാനായി ആലുവ പൊലീസ് ക്ലബിലേക്ക് പോകും വഴി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടും സുനി ബ്ലാക്‌മെയില്‍ ചെയ്തതായ പരാതിയിലും വ്യക്തത വരുത്താനാണ് ദിലീപിന്റെ മൊഴി എടുക്കുന്നത്. സംവിധായകന്‍ നാദിര്‍ഷയും പൊലീസ് ക്ലബില്‍ എത്തി. അമ്മ യോഗത്തിന് മുന്‍പ് മൊഴി എടുക്കാനാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട സംഭവം സംബന്ധിച്ചും സുനിയുടെ കത്ത് സംബന്ധിച്ചും പൊലീസ് മൊഴിയെടുക്കുമെന്നാണ് വിവരങ്ങള്‍. ഒന്നര കോടി രൂപ നല്‍കണം അല്ലെങ്കില്‍ കേസില്‍ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു സുനിയുടെ ഭീഷണി. കാക്കനാട് ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിന് പള്‍സര്‍ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ്‍ വിളിക്കുന്നതിനുമാണ് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാത്രമല്ല, പള്‍സര്‍ സുനി നിയമവിദ്യാര്‍ത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നല്‍കിയാണെന്നും വിവരവുണ്ട്. ഇത്തരത്തില്‍ ഒരു കത്ത് തനിക്ക് എഴുതി നല്‍കിയാല്‍ പുറത്തുള്ള തന്റെ ആള്‍ക്കാര്‍ ജാമ്യമെടുക്കാന്‍ സഹായിക്കുമെന്നും സുനി ഇയാളെ വിശ്വാസിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം: ടി.പി.സെന്‍കുമാര്‍ വിരമിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ വീണ്ടും പോലീസ് മേധാവിയുടെ പദവിയിലേക്ക്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ബെഹ്‌റയുടെ തിരിച്ചുവരവില്‍ തീരുമാനമായി. സെലക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്തിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇന്നലെയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡിജിപിയി നിയമിക്കുന്ന സമിതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് സെലക്ഷന്‍ കമ്മിറ്റി. വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്. അന്നുതന്നെ ബെഹ്റ ചുമതലയേല്‍ക്കും. പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത കാര്യം തന്നെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു ബെഹ്‌റയുടെ ആദ്യ പ്രതികരണം.

അങ്ങനെ തീരുമാനിച്ചെങ്കില്‍ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്‌റ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ടത്.

Copyright © . All rights reserved