കൊച്ചി കായലിൽ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ക്രോണിന് അല്കസാണ്ടറുടെ പങ്കു സ്ഥിരീകരിക്കുന്നത് ഇനിയും വൈകും. ക്രോണിന് തന്റെ ഫോണില്‍നിന്നു മിഷേലിനു വാട്സ് ആപ് മുഖാന്തരവും അല്ലാതെയും അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് ഫോണ്‍ അയച്ചെങ്കിലും അവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗിച്ചു സന്ദേശങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്നുള്ള മറുപടിയാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കിന്റെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം.
കൊച്ചി കായലിൽ പിറവം സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഇന്നു മൂന്നു മാസം തികയുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചിട്ടു രണ്ടര മാസത്തിലേറെയായപ്പോഴാണ് തിരുവനന്തപുരം ലാബില്‍ നിന്നു വിവരങ്ങള്‍ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മറുപടി ലഭിച്ചിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ക്രോണിന്റെ മേലുള്ള കുറ്റം ഇതോടെ തെളിയിക്കാനാകുമോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിനും അവ്യക്തതയുണ്ട്.
ക്രോണിന് മാനസികമായി സമ്മര്‍ദത്തിലാക്കിയതാണ് മിഷേലിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാല്‍, ഇതു തെളിയിക്കണമെങ്കില്‍ ഫോണിലെ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കണം. മിഷേലിനെ കാണാതായതിനു തലേന്നു ക്രോണിന്റെ ഫോണില്‍നിന്നു മിഷേലിന് 57 സന്ദേശങ്ങള്‍ അയക്കുകയും നാലു തവണ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, മിഷേല്‍ മരിച്ച ശേഷം അയച്ച സന്ദേശങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. മിഷേലും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ സന്ദേശങ്ങളിലുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക്12 എസ്എംഎസുകളാണ് ക്രോണിന് അയച്ചത്. എന്നാല്‍, സംഭവ ദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ ഡീലീറ്റ് ചെയ്തുവെന്നാണ് സംശയിക്കുന്നത്. ഈ സന്ദേശങ്ങള്‍ ലഭിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കു അയച്ചത്.
കാണാതായതിന് തലേന്ന് അയച്ച സന്ദേശത്തില്‍, മിഷേലിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. മിഷേലിന്റെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ക്രോണിന്റെതാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും അടിസ്ഥാനത്തിലാണ് ക്രോണിനെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതാവുന്നത്. വൈകുന്നേരം കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കാനായി ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങി ഗോശ്രീ പാലത്തിലേക്കു നടക്കുന്നതു വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മിഷേല്‍ കായലിലേക്ക് ചാടുന്നതു കണ്ട ആരെയെങ്കിലും കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഏറെ ശ്രമിച്ചെങ്കിലും ദൃക്സാക്ഷികളാരും രംഗത്തുവന്നിട്ടില്ല. മിഷേലിനെ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമലും മൊഴി നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് മരണം ആത്മഹത്യയെന്ന് പോലീസ് അനുമാനിക്കുന്നത്.
ചോദ്യം ചെയ്യലും മറ്റും കഴിഞ്ഞതോടെ ക്രോണിനു കോടതി ജാമ്യവും അനുവദിച്ചിരുന്നു. മരണം ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇതു സ്ഥിരീകരിക്കണമെങ്കില്‍ ക്രോണിൻ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ലഭിക്കണമെന്നു ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദര്ശന് വ്യക്തമാക്കി.
പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉറപ്പുനല്‍കിയെന്ന വെളിപ്പെടുത്തലുമായി സരിത നായര്‍. സംഭവത്തെ കുറിച്ചു ക്രൈംബ്രാഞ്ചിന് സരിത എസ് നായര്‍ പരാതിയും നല്‍കി.
കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകന്റെയും യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവിന്റെയും പേരുകളാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത 2016 ജൂലൈയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പുനരന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി.
ചില പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് നേതാവിന്റെ മകന്‍ വാക്ക് നല്‍കിയെന്നും സരിത പറയുന്നു. താനുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരടക്കം നല്‍കിയാണ് സരിതയുടെ പരാതി. ഖനനക്കേസിലും എംബിബിഎസ് പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്റെ മകനെ പരിചയപ്പെടുത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയതും ഈ വ്യക്തിയാണെന്നും വ്യക്തമാക്കുന്ന പരാതിയില്‍ ഒരു ഡിവൈഎസ്പിയുടെയും അമേരിക്കന്‍ വ്യവസായിയുടെയും പേരുളളതായിട്ടാണ് വിവരം.
മസ്‌കറ്റ്: ഒമാനില്‍ സ്വദേശിവത്കരണം മൂലം മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പ്രധാനമായും ആരോഗ്യ മേഖലയില്‍ ജോലിയിലുള്ള നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് തൊഴില്‍ നഷ്ടമാകുക. 415 വിദേശി നഴ്‌സുമാര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. 80 വിദേശ ഡോക്ടര്‍മാരെ മാറ്റി സ്വദേശികളെ നിയമിക്കാനാണ് ഏറ്റവും അവസാനമായി തീരുമാനിച്ചിരിക്കുന്നതെന്നാണ് ഒമാന്റെ സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമമായ ഒമാന്‍ ഒബ്‌സര്‍വര്‍ പുറത്തുവിട്ട വാര്‍ത്ത.
ആരോഗ്യമേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വദേശി ഡോക്ടര്‍മാര്‍ക്കായി ആരോഗ്യമന്ത്രാലയം നടത്തിയ പ്രവേശന പരീക്ഷ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ ഉടന്‍ തന്നെ ഇവരെ നിയമിക്കാനാണ് തീരുമാനം. കൂടാതെ പ്രവേശന യോഗ്യതകള്‍ പൂര്‍ത്തിയാക്കിയ 120 ദന്തഡോക്ടര്‍മാരേയും സ്വദേശികളില്‍ നിന്നു തന്നെ നിയമിക്കാന്‍ തീരുമാനമായതായും റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികളടക്കം 415 നേഴ്‌സുമാര്‍ക്ക് നേരത്തെ തന്നെ ലഭിച്ച നോട്ടീസ് പ്രകാരം അടുത്ത മാസം ഒന്ന് വരെ മാത്രമേ ജോലിയില്‍ തുടരാന്‍ ആവുകയുള്ളൂ. ആരോഗ്യമേഖലയിലെ സ്വദേശിവത്കരണം നിലവില്‍ 65 ശതമാനമായി ഒമാനില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കാലങ്ങളായി ജോലിയില്‍ പരിചയമുള്ള വിദേശികളെ മാറ്റി പുതിയ ആളുകളെ എടുക്കുന്നത് ആരോഗ്യ സേവന രംഗത്തെ മോശമായി ബാധിക്കുമെന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ക്രിസ്ത്യാനിയായ ഡോ. ജേക്കബിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ സെറ്റില്‍ ചെയ്ത മാതു മതംമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, മതം മാറിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് മാതു പറയുന്നു.
‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ഞാന്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി വളരെ നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചു.
വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് വന്നിരുന്നത്. വിവാഹം ചെയ്തത് ക്രിസ്ത്യനെ ആണ്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്, അതാണ് എന്റെ ശക്തിയും, മാതു പറയുന്നു.
ജ്യേഷ്ഠന് വേണ്ടി പെണ്ണുകാണല്‍ ചടങ്ങിനു എത്തിയ അനുജന്‍ ചേട്ടന് വേണ്ടി കണ്ട പെണ്ണുമായി പ്രണയത്തിലാകുക. ആറ് മാസത്തിന് ശേഷം വിവാഹ വേദിയില്‍ വെച്ച് ജ്യേഷ്ഠനെ തള്ളിമാറ്റി വധുവിനു അനുജന്‍ താലിചാര്‍ത്തുക. സിനിമാ കഥകളെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഒരു വിവാഹവേദിയില്‍ നടന്നത്.
തിരൂപ്പൂരിനടുത്ത് ചെല്ലാറപ്പാട്ടിയിലുള്ള കാമരാജിന്റെ രണ്ടാമത്തെ മകന്‍ രാജേഷിന്റെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. രാജപാളയം സ്വദേശിയായ കാളീശ്വരിയായിരുന്നു വധു. തിരുപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി വധുവിന്റെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തിരുപ്പൂരില്‍ എത്തിയിരുന്നു. വിവാഹ ദിവസം ഇരു കുടുംബങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. ചടങ്ങുകളനുസരിച്ച് വരനും വധുവുമൊക്കെ കാരണവന്മാരുടെ അനുഗ്രഹം വാങ്ങി. പൂജകള്‍ക്ക് ശേഷം താലി വരന്റെ കൈയ്യില്‍ കൊടുത്ത ശേഷം വധുവിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ പൂജാരി ആവശ്യപ്പെട്ട സമയത്തായിരുന്നു കഥയിലെ ട്വിസ്റ്റ്.
വരന്‍ രാജേഷിന്റെ അനിയന്‍ വിനോദ് അവിടേക്ക് ഓടിയെത്തി രാജേഷിനെ തള്ളി താഴെയിട്ടു. ബന്ധുക്കളെല്ലാം അമ്പരന്ന് നില്‍ക്കെ തന്റെ പോക്കറ്റില്‍ കരുതിയിരുന്ന താലിയെടുത്ത് വിനോദ് വധുവിന്റെ കഴുത്തില്‍ കെട്ടി. കോപാകുലരായ ബന്ധുക്കളെല്ലാം ചേര്‍ന്ന് വിനോദിനെ തല്ലാന്‍ നോക്കിയപ്പോഴും വധുവിന് മാത്രം ഒരു ഭാവ വ്യത്യാസവുമില്ല. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിനോദ് ഒടുവില്‍ ആ രഹസ്യം തുറന്നു പറഞ്ഞു. താനും കാളീശ്വരിയും തമ്മില്‍ പ്രണയത്തിലായിരുന്നു.
ആറ് മാസം മുമ്പ് ജ്യേഷ്ഠന്റെ വിവാഹ നിശ്ചയ സമയത്താണ് ഇരുവരും ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയബദ്ധരായി പോയത്രെ. പിന്നെ ഫോണ്‍ വഴി ബന്ധം ദൃഢമായി. വിവാഹത്തിന് തൊട്ട് മുമ്പ് വരെ ആരോടും പറയാതെ ഇവര്‍ സംഗതി രഹസ്യമാക്കി വെച്ചു. കാളീശ്വരിയും വിനോദും എല്ലാം നേരത്തെ തീരുമാനിച്ചിരുന്നുവെന്നറിഞ്ഞതോടെ ബന്ധുക്കളും പല തട്ടിലായി. ഏറെ നേരത്തെ സംസാരങ്ങള്‍ക്കൊടുവില്‍ എന്തായാലും കെട്ടിയ താലി അങ്ങനെ തന്നെ ഇരുന്നോട്ടെയെന്ന് തീരുമാനിച്ചു. വിനോദ് വധുവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. എല്ലാം കണ്ടു താലികെട്ടാന്‍ വന്ന ചേട്ടന്‍ മാത്രം ശശിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പുത്തൻവേലിക്കരയിൽ കാർ തോട്ടിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തുരുത്തൂര്‍ കൈമാതുരുത്തി പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മേരി (64), ഇവരുടെ മകന്‍ മെല്‍ബിയുടെ ഭാര്യ ഹണി (31), ഹണിയുടെ മകന്‍ ആരോണ്‍ (രണ്ടര) എന്നിവരാണു മരിച്ചത്. കാര്‍ ഓടിച്ചിരുന്ന മെൽബി അത്ഭുതകരമായി രക്ഷപ്പെട്ടു. മെല്‍ബി കാറിന്റെ ഗ്ലാസ് താഴ്ത്തിയാണ് പുറത്തിറങ്ങിയത്.
ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ പുത്തന്‍വേലിക്കര ഇളന്തിക്കര – ചിറക്കല്‍ പമ്പ്ഹൗസ് റോഡിലായിരുന്നു അപകടം. ബന്ധുവീട്ടിൽ പോയി മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. കണക്കന്‍കടവ് ഷട്ടര്‍ തുറന്നതിനാല്‍ തോട്ടിൽ ശക്തിയായ ഒഴുക്കും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. വെള്ളം നിറഞ്ഞു കിടന്നിരുന്നതിനാൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഈ ഭാഗത്ത് വെട്ടവും ഇല്ലായിരുന്നു. അപകടം നടന്നത് വിജനമായ സ്ഥലത്തായതിനാൽ സമീപവാസികളാരും സംഭവമറിഞ്ഞില്ല.
കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് താഴ്ത്തി പുറത്തിറങ്ങിയ മെല്‍ബി ഭാര്യ ഹണിയെ പുറത്തെടുത്തെങ്കിലും കരയ്ക്കു കയറ്റാനായില്ല. ഈ സമയം ഹണിയുടെ മടിയിലുണ്ടായിരുന്ന കുട്ടി തോട്ടിലൂടെ ഒഴുകിപ്പോകുകയായിരുന്നു.
കടയടച്ച ശേഷം ഇതുവഴി വന്ന സനോജ്, സിനൻ എന്നിവരാണ് തോട്ടില്‍നിന്നു മെല്‍ബിയുടെ നിലവിളി കേട്ട് സംഭവമറിയുന്നത്. തുടർന്ന് സമീപവാസികളെ ഫോണില്‍ വിവരം അറിയിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
മാളയില്നിന്നെത്തിയ ഫയര്‍ഫോഴ്സും പുത്തന്‍വേലിക്കര പോലീസും രാത്രി പന്ത്രണ്ടോടെ സംഭവസ്ഥലത്തെത്തി. തുടർന്ന് കാര്‍ ജെസിബികൊണ്ട് ഉയർത്തി കരയിലെത്തിച്ചു. ഹണിയും മേരിയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം 100 മീറ്റര്‍ അകലെനിന്നാണ് കണ്ടെത്തിയത്. നാലു പേരെയും മാഞ്ഞാലി – ചാലാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മെല്‍ബിക്ക് പ്രഥമശുശ്രൂഷ നല്‍കി. ഇരിങ്ങാലക്കുടയില്‍ പാത്താടന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനിയറാണ് മെല്‍ബി.
മൂന്നു പേരുടെയും മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തുരുത്തൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്കാരം നാലരയോടെ തുരുത്തൂര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തി.
മുംബൈയിലെ കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ മെയ് 19നായിരുന്നു സംഭവം. ബന്ദുപില്‍ താമസിക്കുന്ന പ്രതീക്ഷ നടേകര്‍ എന്ന 19കാരി ഏഴാം പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. ഇയര്‍ഫോണില്‍ സംസാരിച്ചു കൊണ്ട് പാളം മുറിച്ചു കടക്കുകയായതിനാല്‍ എതിരെ വന്ന തീവണ്ടി കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടില്ല. ഉടന്‍ തന്നെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങിയെങ്കിലും കഴിയാതെ വന്നപ്പോള്‍ പരിഭ്രാന്തയായ കുട്ടി ട്രാക്കിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പാളത്തിലൂടെ ഓടിയ കുട്ടിയെ എല്ലാവരും നോക്കി നില്‍ക്കെയാണ് തീവണ്ടി ഇടിച്ചിട്ടത്. ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ലോക്കോപൈലറ്റ് തീവണ്ടി നിര്‍ത്തി.
കണ്ടുനിന്നവരെല്ലാം കുട്ടി മരിച്ചെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു അപകടം. എന്നാല്‍ വണ്ടിക്കടിയില്‍ പരിക്കുകളൊന്നുമില്ലാതെ കിടക്കുന്ന കുട്ടിയെ യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. ഇടത്തെ കണ്ണിനടുത്തായി ചെറിയ മുറിവൊഴിച്ചാല്‍ കാര്യമായ പരിക്കുകളൊന്നുമില്ല. സ്‌റ്റേഷന്‍ പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം 30 ലക്ഷം പേരാണ് കണ്ടത്.
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണു നാലുപേര്‍ മരിച്ചു. മരിച്ചവരിൽ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. മരിച്ചവര്‍: വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാറുകാരന്‍ ഹരണാദ് ബര്‍മന്‍ ബംഗാളികളായ ജോണ്‍, സപന്‍ എന്നിവര്‍ മരിച്ചു. വേങ്ങോട് സ്വദേശി സുദര്‍ശനെ (45) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലാറ്റ് നിര്‍മാണത്തിനായെടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞത്.
ഭീകരബന്ധം ആരോപിച്ചു ഖത്തറുമായുള്ള നയതന്ത്രബന്ധം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കി. അബുദാബിയിലെ എത്തിഹാദ് എയർവെയ്സ് ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് ഉണ്ടായിരിക്കില്ല. ദിവസവും നാലോളം സര്‍വീസുകളാണ് എത്തിഹാദിന് ദോഹയില്‍ നിന്നുള്ളത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു എന്നാണ് എത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കിയിരിക്കുന്നത്.
നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്ലൈ ദുബായിയും സര്‍വീസ് നിര്‍ത്തി. ഖത്തര്‍ ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍. ഒരുപക്ഷേ ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയേക്കാം എന്ന് പോലും അഭ്യൂഹങ്ങളുണ്ട്.
മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഒരു രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ ഖത്തറിന് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കുക സാധ്യമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യം എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നത് നിര്‍ണായകമാണ്. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും.
ഇന്നലെ നടന്ന ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടന്ന മല്ല്യ വെളുത്ത കോട്ടുമണിഞ്ഞ് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് കൂളായി മത്സരം കാണുന്ന ചിത്രങ്ങളാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ വല വിരിച്ച് കാത്തിരിക്കുകയാണെങ്കിലും അതൊന്നും കൂസാതെ ലണ്ടനില്‍ അടിപൊളി ലൈഫിലാണ് വിജയ് മല്യ ഇപ്പോഴും.
ഏറെ നാളുകള്‍ക്ക് ശേഷം പഴയ അതേ സ്റ്റൈലിലാണ് മല്യ ഇന്നലെ ഇന്ത്യാ-പാക്ക് മത്സരം കാണാന്‍ എഡ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. സ്‌റ്റേഡിയത്തില്‍ ഇരുന്ന് മല്യ കളി കാണുന്നതിന്റെയും, മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉടമയായിരുന്ന മല്യ ഇന്നലെ കളി കാണാനെത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയായതും യാദൃശ്ചികം. സാമ്പത്തിക തട്ടിപ്പു മൂലം ബാംൂരിന്റെ ഉടമസ്ഥ സ്ഥാനം മല്യ ഒഴിയുകയായിരുന്നു.