Latest News

തൃശൂര്‍: പോലീസ് മര്‍ദ്ദനത്തേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന് നീതി ലഭിച്ചില്ലെന്ന് ദളി്ത് സംഘടനകള്‍. തിരുവോണ ദിനത്തില്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് ഇവര്‍. വിനായകനും കുടുംബത്തിനും നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പട്ടിണി സമരം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു. ദളിത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വിനായകനെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കടുത്ത മര്‍ദ്ദനമാണ് പോലീസ് സ്‌റ്റേഷനില്‍ വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്തായ ശരത് പറഞ്ഞിരുന്നു. ശരത്തിനെയും വിനായകനൊപ്പം കസ്റ്റഡിയില്‍ എടുത്തിരുന്നു.

മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടിയത്. വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞിരുന്നു. ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ മനോനില തകിടം മറിഞ്ഞതായി വിവരം. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജയിലിലെ സാധാരണ തടവുകാരനെന്ന പരിഗണന തന്നെയാണ് ഗുര്‍മീതിനു ലഭിക്കുന്നതെന്നും, വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സകഹതടവുകാരന്‍ പറയുന്നു.

ഗുര്‍മീത് ജയിലില്‍ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോടെ സംസാരമായിരുന്നുവെന്നും, പഞ്ചാബിയില്‍ ‘എന്റെ വിധി എന്താ ദൈവമേ’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാള്‍ പറയുന്നു. നേരത്തെ, 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച് അന്ന് റോത്തഹ് ജയിലില്‍ ഗുര്‍മീത് റാം ഉറങ്ങാതെ രാത്രി കഴിച്ചുകൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്തായാലും ആള്‍ദൈവത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ സഹതടവുകാര്‍ക്ക് തമാശയാവുകയാണെന്നാണ് വിവരം.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് താനും മന്ത്രിസഭയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) നേതാവും കോട്ടയം എംപിയുമായ ജോസ് കെ.മാണി രംഗത്ത്.

കേരളാ കോണ്‍ഗ്രസ് (എം) എന്‍ഡിഎയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമോ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റെയോ പാര്‍ട്ടിയുടെയോ അജണ്ടയിലില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

പുനഃസംഘടനയോടെ ജോസ് കെ.മാണി നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിശദീകരണവുമായി ജോസ് കെ. മാണി രംഗത്തുവന്നത്. ”ബിജെപി ബന്ധമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.”- ജോസ് കെ. മാണി സമൂഹമാധ്യമത്തില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം നടന്ന ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നു. അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാണിച്ച് ഡല്‍ഹി ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് പരിശോധന. കേസ് അന്വേഷിക്കുന്ന ഡിസിപി മനീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നര വര്‍ഷമായി ഈ മുറി പൂട്ടി മുദ്രവച്ചിരിക്കുകയാണ്. ഇതിനെതിരെ ഹോട്ടല്‍ അധികൃതര്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. മുറി പൂട്ടിക്കിടക്കുന്നതു മൂലം 50 ലക്ഷം രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടായി എന്നും വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണത്തില്‍ യാതൊരു പുരോഗമനവുമില്ലാത്ത സാഹചര്യത്തില്‍ മുറി തുറന്നു കൊടുക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മുറി തുറന്നു കൊടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതിനു മുമ്പ് പരിശോധന നടത്താനും കോടതി അനുമതി നല്‍കിയിരുന്നു.

സുനന്ദയുടെ ദുരൂഹ മരണത്തില്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. കലാകാരന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച പിന്തുണയുടെ പാതി ലഭിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ മുന്നേറുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസനെ പോലുള്ള സാമൂഹികപ്രതിബദ്ധതയുള്ള കലാകാരന്‍മാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഒഴിവുള്ള എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുന്നതില്‍ തെറ്റില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍. ഇക്കാര്യത്തില്‍ നിയമപ്രശ്‌നം ഇല്ലെന്നും കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഒഴിവു വന്ന 111 എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കി സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ രംഗത്തു വന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

111 സീറ്റുകള്‍ ഒഴിവുണ്ടെന്ന വാദം ശരിയല്ലെന്നായിരുന്നു മാനേജ്‌മെന്റുകള്‍ പറഞ്ഞത്. സര്‍ക്കാര്‍ നടപടി ഒരു കോടിയിലേറെ നഷ്ടമുണ്ടാക്കുമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. സീറ്റുകള്‍ മാറ്റാന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. എന്നാല്‍ ചട്ടപ്രകാരമാണ് നടപടിയെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

20 ലക്ഷം രൂപ വരെ ഫീസ് ലഭിക്കുന്ന എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുമ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ കുറവുണ്ടാകും. ഇതാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിക്കുന്നത്. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന ആരോപണമാണ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തിയത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെതിരെയുള്ള ആരോപണങ്ങൾ ശക്തിയാർജിക്കുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്ന് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.

ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.

കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ അഭിമുഖം സംസാരവിഷയമാകുന്നു. സിനിമയിലേക്ക് വന്ന സമയത്ത് താന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്ന് പറയുന്നതിനോടൊപ്പം ഹൃത്വിക് റോഷനുമായുള്ള പ്രശ്‌നത്തെക്കുറിച്ചും തുറന്നടിക്കുകയാണ് കങ്കണ. സത്യം പറഞ്ഞാല്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങളാണെന്നും മലയാള നടിക്ക് സംഭവിച്ചത് ഇതിനുദാഹരണമാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

‘തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഹൃത്വിക് ഇതെല്ലാം നിരസിച്ചു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഹൃത്വികിന്റെ പിതാവുമായി ഞാന്‍ ഒരു കൂടികാഴ്ച നിശ്ചയിച്ചിരുന്നു പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങിനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം.

ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ഭയപ്പെട്ടു. മലയാള നടിയുടെ സംഭവം തന്നെ ഉദാഹരണം. നടന്റെ ഭാര്യയോട് പരാതി പറഞ്ഞ അവര്‍ക്ക് എന്ത് സംഭവിച്ചു. അവളെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു. എനിക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം അല്‍പ്പം ഭയമുണ്ട്. സ്ത്രീകള്‍ക്ക് പലതും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ മാപ്പ് പറയണമെന്നാണ് പലരുടെയും ഉപദേശം. അവര്‍ വലിയ പിടിപാടുള്ളവരാണ് പോലും’-.കങ്കണ പറഞ്ഞു.

ജീവിതത്തിലാദ്യമായാണ് പൊലീസ് കേസില്‍പ്പെടുന്നതെന്ന് നടന്‍ അജുവര്‍ഗീസ്. ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തതിന്റെ പേരില്‍ കേസില്‍പ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായതെന്നാണ് അജു പറയുന്നത്. ‘പഴയ ആളുകള്‍ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്.’ ഒരു വാരികയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നു.സുഹൃത്തിനെ പേരല്ലേ നമ്മള്‍ വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും.’ അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ഇനി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ പരാമര്‍ശം തങ്ങള്‍ക്കൊക്കെ തിരിച്ചറിവാണെന്നും അജു വര്‍ഗീസ് പറഞ്ഞു.‘അഡല്‍ട്ട് കോമഡി പ്രയോഗിക്കാതെ ഞങ്ങളും സൂക്ഷിക്കുന്നു. ധ്യാനിന്റെ സ്‌ക്രിപ്റ്റില്‍ അത്തരം പരാമര്‍ശങ്ങളൊന്നുമില്ലായിരുന്നു. നീരജിന്റെ തിരക്കഥയില്‍ ഒന്നു രണ്ടെണ്ണമുണ്ടായിരുന്നത് അവന്‍ തന്നെ നീക്കി. സിറ്റുവേഷന്‍ കോമഡി ഉള്ളപ്പോള്‍ പരാമര്‍ശങ്ങള്‍ അത്തരത്തില്‍ വേണ്ട.’ അജു പറയുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേരുപരാമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിട്ടതിനു പിന്നാലെയാണ് അജുവര്‍ഗീസിനെതിരെ കേസുവന്നത്.

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കവെ ഇതിന് കളമൊരുക്കുന്നതിനായി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍ രാജിവെച്ചു. ഇനിയും നിരവധി പേര്‍ രാജിവയ്ക്കുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഞായറാഴ്ച്ച ചൈനയ്ക്ക് തിരിക്കും. ഇതിനകം കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടനയുണ്ടാവും എന്നാണ് കരുതുന്നത്.

ജലവിഭവമന്ത്രി ഉമാ ഭാരതി, നൈപുണ്യവികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്, ജലവിഭവസഹമന്ത്രി സജ്ഞീവ് ബല്യന്‍, ചെറുകിട സംരഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, സഹമന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവര്‍ ഇതിനോടകം രാജിവയ്ക്കുകയോ ഇന്ന് രാജിവയ്ക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പ്രതിരോധ വകുപ്പിന്റെ അധികചുമതല വഹിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റലിയില്‍ നിന്ന് ഒരു വകുപ്പ് എടുത്തു മാറ്റും എന്നുറപ്പാണ്. വനംപരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന അനില്‍ ദാവെ അന്തരിച്ച ശേഷം ഈ വകുപ്പിന്റെ അധികചുമതല ഹര്‍ഷവര്‍ധനാണ് നല്‍കിയിരിക്കുന്നത്.

രാജീവ് പ്രതാപ് റൂഡ് രാജിവച്ചതായി സ്ഥിരീകരിച്ചു. തനിക്ക് പാര്‍ട്ടിയില്‍ ചുമതലകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഉമാഭാരതി രാജിസന്നദ്ധത അറിയിച്ചത്. കല്‍രാജ് മിശ്രയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കും എന്നാണ് സൂചന. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനായി നിയമിക്കപ്പെട്ട കേന്ദ്രമാനവവിഭവ സഹമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ ഇന്ന് രാജിവച്ചേക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്നലെ ഡല്‍ഹിയില്‍ എട്ടോളം കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. വൈകുന്നേരം പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച്ച നടത്തി പുനഃസംഘടനയ്ക്കുള്ള അന്തിമരൂപം നല്‍കി. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ടരാജി.

അടിക്കടിയുണ്ടാവുന്ന ട്രെയിനപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു നേരത്തെ പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും കാത്തിരിക്കാനായിരുന്നു മോദിയുടെ നിര്‍ദേശം. പുനഃസംഘടനയിലൂടെ സുരേഷ് പ്രഭുവിനെ മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റി പുതിയ റെയില്‍വെമന്ത്രിയെ നിയമിക്കുമെന്നാണ് കരുതപ്പെടുന്നത്. റെയില്‍ വകുപ്പ് കൂടി ഉപരിതല ഗതാഗതതുറമുഖ മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഈ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഗതാഗതവകുപ്പ് സൃഷ്ടിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

ബീഹാറില്‍ നിന്നുള്ള ജെഡിയു എന്‍ഡിഎയില്‍ എത്തിയ സാഹചര്യത്തില്‍ അവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കും. എന്‍സിപി എന്‍ഡിഎയില്‍ ചേരും എന്നും അഭ്യൂഹമുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ക്കും മന്ത്രിസഭയില്‍ സീറ്റുണ്ടാവും. അതേസമയം എഐഎഡിഎംകെ ഉടന്‍ എന്‍ഡിഎയില്‍ ചേരില്ലെന്നാണ് പുതിയ വിവരം. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ഇക്കുറി കേരളത്തിന് പ്രാതിനിധ്യവുണ്ടാവുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. സുരേഷ് ഗോപിക്കും കുമ്മനം രാജശേഖരനും മന്ത്രിസഭയിലേക്ക് സാധ്യതയുണ്ടെങ്കിലും അങ്ങനെയൊരു നീക്കം അമിത്ഷാ നടത്തുമോ എന്ന് വ്യക്തമല്ല

RECENT POSTS
Copyright © . All rights reserved