സ്‌പെയിനിലെ ബാര്‍സലോണയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 50പേര്‍ക്ക് പരിക്കേറ്റു. ബാര്‍സലോണയിലെ റാംബ്ലാസ് തെരുവില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു.

ആക്രമണത്തിന് ശേഷം വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെള്ള ഫോര്‍ഡ് ഫോക്കസ് കാറില്‍ കടന്നുകളഞ്ഞയാളെയാണ് വധിച്ചത്. ബാഴ്‌സലോണയ്ക്ക് സമീപം സാന്റ് ജസ്റ്റ് ഡെസ്‌വേര്‍ണിലായിരുന്നു സംഭവം. ചെക്ക്‌പോസ്റ്റില്‍ രണ്ട് പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ സാന്റ് ജസ്റ്റ് ഡെര്‍വേണില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടതോടെയാണ് അക്രമി പൊലീസ് വലയിലായത്. ഇതോടെ കാറിന്റെ ഡ്രൈവറെ പൊലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ അറസ്റ്റിലുമായി. മൊറോക്കന്‍ പൗരനായ ദ്രിസ് ഔകബിര്‍(28) ആണ് അറസ്റ്റിലായത്. ഇയാള്‍ കറ്റാലന്‍ നഗരമായ ഫിഗ്യൂറസില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2012ല്‍ ആണ് ഇയാള്‍ പുറത്തിറങ്ങിയത്.

അതേസമയം, രണ്ടാമതൊരു ആക്രമണത്തിന് ശ്രമം നടന്നു. അഞ്ച് ഭീകരരെ വെടിവച്ചുകൊന്നതായി സ്പാനിഷ് പൊലീസ് അറിയിച്ചു. കാംബ്രിൽസ് എന്ന സ്ഥലത്ത് വീണ്ടും ഭീകരാക്രമണം നടത്താനൊരുങ്ങുകയായിരുന്നു സംഘമെന്നാണ് പൊലീസ് നൽകുന്ന വിവരം. കാംബ്രിൽസ് തുറമുഖത്തും വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്.
ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ് സംഭവം നടന്ന സെന്‍ട്രല്‍ ബാര്‍സലോണയിലെ ലാസ് റാംബ്ലലാസ്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനവിലക്കുള്ളതാണ്. ഈ മേഖലയില്‍ കാല്‍നടക്കാര്‍ക്കിടയിലേക്കാണ് വാന്‍ ഓടിച്ചുകയറ്റുകയറ്റിയത്. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാന്‍ കൂടി പൊലീസ് നഗരപ്രാന്തത്തില്‍നിന്നു കണ്ടെത്തി. ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്‍കി. 2004ല്‍ മഡ്രിഡില്‍ ട്രെയിനില്‍ അല്‍ ഖായിദ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറിലേറേപ്പേരാണു നീസ്, ബെര്‍ലിന്‍,ലണ്ടന്‍, സ്റ്റോക്കോം എന്നിവിടങ്ങളില്‍ മരിച്ചത്.

അതേസമയം സംഭവസ്ഥലത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. സായുധരായ രണ്ടുപേര്‍ സ്ഥലത്തെ ബാറില്‍ ഒളിച്ചിട്ടുള്ളതായി വാര്‍ത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു. ആക്രമണം നടന്ന ലാസ് റാംബ്‌ലാസ് 1.2 കിലോമീറ്റര്‍ നീളത്തിലുള്ള തെരുവ് തിരക്കേറിയ വ്യാപാരകേന്ദ്രമാണ്. ഇവിടെ കാല്‍നട മാത്രമാണ് അനുവദിക്കുക. ഈ തെരുവിന്റെ ഒരു അറ്റത്തുനിന്ന് മറ്റേയറ്റത്തേക്കാണു വാന്‍ അമിതവേഗത്തില്‍ ഓടിച്ചുകയറ്റിയത്.
പി.സി.ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. വനിത കമ്മീഷന് മുമ്പാകെയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു. ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു.
പി.സി ജോര്‍ജിനെതിരായ പരാതിയില്‍ ഇന്നു രാവിലെയാണ് നടിയുടെ വീട്ടിലെത്തി വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയിലും നടിയുടെ മൊഴി രേഖപ്പെടുത്തി. അതേ സമയം ഇക്കാര്യങ്ങള്‍ വനിതാ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നത് വനിതാ കമ്മീഷന്‍ സ്വമേധയാ ആണെന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ സാങ്കേതികമായി രേഖപ്പെടുത്താത്തത് എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ട് പോകുന്ന ചലചിത്ര രംഗത്തെ വനിതാ കൂട്ടായ്മയോടൊപ്പം താനും ഉണ്ട്. വനിതാ കമ്മീഷനും സര്‍ക്കാരും വനിതാ കൂട്ടായ്മയും എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കുമെന്നും നടി കമ്മീഷന്‍ അധ്യക്ഷക്ക് ഉറപ്പ് നല്‍കി. പി.സി.ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ നടി നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
നടിക്കെതിരായി നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിടാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ പറഞ്ഞിരുന്നു.
ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ജോര്‍ജിനെതിരെ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കും. ഉന്നത പദവി വഹിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ് ആവര്‍ത്തിച്ചതിനോടാണ് സ്പീക്കറുടെ പ്രതികരണം.
ഇതിന് പിന്നാലെ സ്പീക്കർക്കെതിരെ പി.സി.ജോര്‍ജ് വിമര്‍ശനമുന്നയിച്ചു. എല്ലാവരെയും ഒരേ പോലെ കാണാന്‍ ബാധ്യതയുള്ള ഒരാൾ, ഒരാളെ മാത്രം തിരഞ്ഞുപിടിച്ചു പരാമശിക്കുന്നതു ശരിയല്ല. തന്നെ വിമർശിക്കുന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. എം.എം.മണി മൂന്നാറിൽ പെമ്പളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ചപ്പോൾ ഈ പ്രതിഷേധം ഉണ്ടായില്ല. മാത്രമല്ല, കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഒരു എംഎൽഎയുടെ ഡ്രൈവർ കൂടിയായിരുന്നുവെന്നും പി.സി.ജോർജ് ഓർമിപ്പിച്ചു.
പി.സി.ജോർജിന്റെ നിലപാടിനെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ജോർജിനെ വിമർശിച്ച് രണ്ട് കുറിപ്പുകളാണ് സ്പീക്കർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നത്. ജോർജിന്റെ പരാമർശങ്ങൾ മനുഷ്യത്വ വിരുദ്ധമാണെന്നും സാധ്യമായ എല്ലാ നടപടിയുമെടുക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അർധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുകയാണെന്നാണ് സ്പീക്കർ അഭിപ്രായപ്പെട്ടത്.
ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടാന്‍ തീരുമാനിച്ചിരുന്നു. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 24നു ശേഷമാകും എത്തിക്സ് കമ്മിറ്റി ചേരുന്നത്. എത്തിക്സ് കമ്മിറ്റിയിൽ പി.സി.ജോർജും അംഗമായതിനാൽ അന്വേഷണവേളയിൽ അദ്ദേഹത്തിനോടു മാറിനിൽക്കാൻ ആവശ്യപ്പെടും.
നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി.ജോര്‍ജിനെ സ്പീക്കര്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു. വിടുവായത്തം സകല അതിരും കടന്നിരിക്കുകയാണെന്നും സാംസ്കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പലാണ് പിസി ജോർജ് ഇപ്പോൾ ചെയ്യുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. മുഖത്ത് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‍വഴക്കമുണ്ട് ആരും അത് മറക്കരുതെന്നും സ്പീക്കർ പറഞ്ഞു.
നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പി.സി ജോര്‍ജ് നേരത്തെയും വ്യക്തമാക്കിയിരുന്നു. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞു. പരാതിയെ ഭയപ്പെടുന്നില്ല. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു. തനിക്കെതിരെ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാടു കടുപ്പിച്ച് ജോര്‍ജിന്റെ രംഗപ്രവേശം.
യോഗ്യത ഇല്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നത്. പല തവണ തോറ്റവരെയല്ല കമ്മീഷന്റെ തലപ്പത്ത് ഇരുത്തേണ്ടത്. തനിക്കെതിരെ ഒരു കുന്തവും ചെയ്യാന്‍ കഴിയില്ലെന്നും പി.സി ജോര്‍ജ്. പറഞ്ഞു. നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ പരാതി നല്‍കുന്നതെന്തിനാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.
ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് എനിക്കറിയില്ല. എനിക്ക് അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണ്. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നത്. ഇരയെ അറിഞ്ഞുകഴിഞ്ഞാല്‍ നടിയെക്കുറിച്ച് ഞാന്‍ പറയാം. സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതിയെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.
ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മീരാ മോഹന്‍ മരിച്ചു. കടയ്ക്കാവൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വര്‍ക്കല ചാവര്‍കോട് സിഎച്എംഎം കോളെജിലാണ് സംഭവം. ഇന്നലെ രാവിലെ 11 മണിയോടെ അമിത വേഗത്തിലെത്തിയ കാര്‍ മീരയെ ഇടിക്കുകയായിരുന്നു. പ്രൊജക്ട്റ്റ് സമര്‍പ്പിക്കാനായാണ് മീര കോളെജിലെത്തിയതായിരുന്നു മീര. കോളെജിന് സമീപം കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കയറിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പുറത്ത് കാത്തുനില്‍ക്കുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. കാറില്‍ ഉണ്ടായിരുന്ന 5 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭര്‍ത്തൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 60 കാരനായ ഒമാനി ഷെയ്ഖിന് വിവാഹം കഴിച്ചു കൊടുത്ത 16 കാരിയായ മകളെ തിരികെ ഇന്ത്യയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാതാവിന്റെ പരാതി.
ഹൈദരാബാദില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സെയ്ദാ ഉന്നിസ ബുധനാഴ്ച പോലീസില്‍ പരാതി നല്‍കി. മസ്‌ക്കറ്റിലേക്ക് കൊണ്ടുവന്ന മകളെ മടക്കി കൊണ്ടുവരാന്‍ സഹായിക്കണമെന്നാണ് ഉന്നയിച്ചിരിക്കുന്ന ആവശ്യം.
റംസാന്‍ ആഘോഷത്തിനായി ഹൈദരാബാദില്‍ എത്തിയ ഭര്‍ത്തൃസഹോദരി ഗൗസിയയും ഭര്‍ത്താവ് സിക്കന്ദറും മകളെ കൊണ്ടുപോകുകയും ഷെയ്ഖുമായി മകളുടെ വിവാഹം നടത്തിയതെന്നും ആരോപിച്ചു. തന്റെ എതിര്‍പ്പിനെ മറികടന്നാണ് എല്ലാം ചെയ്തതെന്നും പറഞ്ഞു.
അഞ്ചു ലക്ഷം രൂപയ്ക്കാണ് പെണ്‍കുട്ടിയെ വാങ്ങിയതെന്നും പണം സിക്കന്ദര്‍ കൈപ്പറ്റിയെന്നും തുക തിരിച്ചു നല്‍കിയാല്‍ മകളെ തിരിച്ചു കൊടുക്കാമെന്ന് ഷെയ്ഖ് പറഞ്ഞതായും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഉന്നീസ ഫലക്കുനുമാ പോലീസിന് പരാതി നല്‍കി. ഷെയ്ഖിനെ വിവാഹം കഴിച്ചാല്‍ കിട്ടുന്ന ആഡംബര ജീവിതത്തിന്റെ വീഡിയോകള്‍ കാണിച്ചാണ് സിക്കന്ദര്‍ മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം നാലുദിവസം കൗമാരക്കാരിയായ ഭാര്യയുമായി ഒമാന്‍ പൗരന്‍ നഗരത്തിലെ ഹോട്ടലില്‍ കഴിയുകയും അതിന് ശേഷം തീഗല്‍കുണ്ടയിലെ സിക്കന്ദറിന്റെ വീട്ടിലേക്ക് പോകുകയും പിന്നീട് ഇന്ത്യ വിടുകയും ചെയ്തു. കിട്ടിയ ചുരുങ്ങിയ സമയത്തിനകത്ത് സിക്കന്ദര്‍ ഒമാനിലേക്ക് പോകാനുള്ള പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ശരിയാക്കുകയും ചെയ്തു.
മകളെ കാണാതായതോടെ ഉന്നീസ പലതവണ സിക്കന്ദറിന്റെ വീട്ടില്‍ ചെന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് അന്വേഷിച്ച് വിവരം അറിഞ്ഞത്. മകളെ തിരിച്ചു നല്‍കാന്‍ സിക്കന്ദറിനോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. കുറ്റവാളികളെ എത്രയും വേഗം പിടിച്ച് മകളെ സുരക്ഷിതമായി മടക്കിക്കിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്ന് ഉറപ്പുള്ള അതിരപ്പിള്ളി ജല വൈധ്യുതി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണ്. ഇതുപോലെ ഉപേക്ഷിക്കപെട്ട പദ്ധതികളില്‍ പണം മുടക്കുക എന്നതും സര്‍ക്കാരിന്റെ സ്ഥിരം രീതിയാണ്. ഇതിനിടയില്‍ ആണ് പദ്ധതി പ്രദേശത്ത് KSEB ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. ഇനി പദ്ധതിക്ക് വേണ്ടി ഒരു പൈസയും ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി ആഗസ്റ്റ് 17, 3 മണിക്ക് അതിരപ്പിള്ളി പദ്ധതിയുടെ ഓഫീസ് അടച്ച് പൂട്ടി പുതിയതായി പണിത ട്രാന്‍സ്ഫോര്‍മറിന് റീത്ത് സമര്‍പ്പിച്ചു.


വന്‍ പാരിസ്ഥിതിക ദോഷങ്ങള്‍ ഉണ്ടാകുന്ന, സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന, ആദിവാസികള്‍ കുടിയിറക്കപ്പെടുന്ന, കൃഷി നാശം വരുത്തുന്ന അതിരപ്പിള്ളി പദ്ധതിക്ക് അനുമതി കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞന്നിരിക്കെ, ഈ പദ്ധതിക്ക് വേണ്ടി പണം ചിലവഴിക്കരുത് എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ഡി.ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ മോഹന്‍ദാസ് അതിരപ്പിള്ളി, ഷൗക്കത്തലി എറോത്ത്, ഷക്കീര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.



നാടിനെ നടുക്കിയ നന്തന്‍കോട്ട് കൊലയ്ക്കു പിന്നില്‍ ബ്ലൂവെയ്ല്‍ ഗെയിം എന്ന് അഭ്യൂഹം.തലസ്ഥാനനഗരിയിലെ നന്തന്‍കോട്ട് മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ കൂട്ടക്കൊലചെയ്ത കേഡല്‍ ജയ്‌സണ്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നെന്നു സൂചന. അറസ്റ്റിലായ കേഡല്‍ മാനസികരോഗ ചികിത്സയ്ക്കുശേഷം ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.അറസ്റ്റിനുശേഷം ജില്ലാജയിലില്‍ കഴിയവേ സഹതടവുകാരോടാണു കേഡല്‍ ഒരു പ്രത്യേക ഗെയിം കളിക്കാറുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയത്.
ഗെയിം കളിക്കുമ്പോള്‍ തനിക്കു ചില നിര്‍ദേശങ്ങള്‍ (കമാന്‍ഡ്) ലഭിക്കുമായിരുന്നെന്നും അപ്പോള്‍ വിഭ്രാന്തി അനുഭവപ്പെട്ടിരുന്നെന്നുമാണു കേഡല്‍ സഹതടവുകാരോടു പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം തലസ്ഥാനത്ത് അരങ്ങേറിയത്. റിട്ട. പ്രഫ. രാജ്തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കാരള്‍, ബന്ധു ലളിത എന്നിവരാണു കൊല്ലപ്പെട്ടത്. ലളിതയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മറ്റു മൂന്നുപേരുടേത് കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.
സംഭവത്തേത്തുടര്‍ന്ന് അപ്രത്യക്ഷനായ കേഡലിനെ പിന്നീട് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.cപ്രതി വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്നും ചില നിഗൂഢ വെബ്െസെറ്റുകള്‍ പതിവായി സന്ദര്‍ശിച്ചിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായെങ്കിലും അന്ന് ബ്ലൂവെയ്ല്‍ ഗെയിം എന്ന മരണക്കളിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. സംസ്ഥാനത്ത് ഒന്നിലധികം ബ്ലൂവെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
കര്‍ഷകന് നീതി, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 90% ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക, കാര്‍ഷിക കടം അല്ല കൃഷിക്കാരന്റെ കടം ആണ് എഴുതി തള്ളേണ്ടത്, സ്വാമി നാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക തൊഴിലാളിയെ കൃഷിക്കാരന്‍ ആയി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു രാജ്യത്തുടനീളം ആം ആദ്മി പാര്‍ട്ടി നടത്തി വരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി, തൊടുപുഴയില്‍ ആഗസ്റ്റ് 18 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് തൊടുപുഴ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ കണ്‍വന്‍ഷനും വൈകുന്നേരം 5 മണിക്ക് ഗാന്ധി സ്‌ക്വയറില്‍ കാര്‍ഷിക സെമിനാറും പൊതു സമ്മേളനവും നടത്തുന്നു. സെമിനാറില്‍ ആന്റണി കണ്ടിരിക്കല്‍(കാഡ്സ് ചെയര്‍മാന്‍), സി ആര്‍ നീലകണ്ഠന്‍, എന്‍.യു ജോണ്‍, പദ്മനാഭന്‍ ഭാസ്‌കരന്‍, വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി ഏരോത്ത്, പ്രഭാകരന്‍ പണായിക്കല്‍, ജോസ് കഞ്ഞിക്കുഴി എന്നിവര്‍ പങ്കെടുക്കുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യഹര്‍ജി മാറ്റിവെച്ചത്. രണ്ടാമത്തെ തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി ദിലീപ് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിക്കാനിരുന്ന ഹര്‍ജി ഇന്നത്തേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
പൊലീസിനെതിരെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. പള്‍സര്‍ സുനി വിളിച്ച കാര്യം ബെഹ്റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. ജയിലില്‍ നിന്ന് സുനി വിളിച്ചത് മറച്ചുവെച്ചു എന്ന പോലീസ് വാദത്തെ ഖണ്ഡിക്കാനാണ് ഈ പരാമര്‍ശം. സുനി വിളിച്ച അന്നുതന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ഏപ്രില്‍ 10നാണ് ബെഹ്റയെ വിളിച്ചത്. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് അടക്കമുള്ള വിവരങ്ങള്‍ വാട്ട്സാപ്പ് ചെയ്യുകയും എല്ലാ വിവരങ്ങളും അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.
എന്നാല്‍ ഡിജിപിക്ക് അയച്ച് വാട്ട്‌സാപ്പ് സന്ദേശം പരാതിയായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് നിലപാട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പോലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.നടിയും മുന്‍ ഭാര്യയുമായിരുന്ന മഞ്ജു വാര്യര്‍ക്കും എഡിജിപി ബി. സന്ധ്യയ്ക്കുമെതിരെയും ദിലീപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി സുപ്രീം കോടതി നിഷേധിച്ച പത്തുവയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കി. ചണ്ഡീഗഢിലെ സ്വകാര്യആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2.2 കിലോ തൂക്കമുള്ള കുഞ്ഞിപ്പോള്‍ നവജാതശിശുക്കള്‍ക്കായുള്ള ഐ സി യുവിലാണ്. അമ്മയുടെ സഹോദരന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതിക്കായി ആദ്യം കീഴ്‌ക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജൂലായ് 28-നായിരുന്നു പെണ്‍കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചത്.
പെണ്‍കുട്ടിയുടെ പ്രായവും ശാരീരിക അവസ്ഥയും പരിഗണിച്ചായിരുന്നു കോടതിയെ സമീപിച്ചത്. പെല്‍വിക് അസ്ഥികള്‍ ശരിയായ വിധത്തില്‍ വളര്‍ച്ച പ്രാപിക്കാത്തതു മൂലം കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നതും പ്രസവിക്കുന്നതും പെണ്‍കുട്ടിയുടെ ജീവനു തന്നെ ഭീഷണിയാണെന്ന് നേരത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്ന കാര്യത്തെ കുറിച്ച് പെണ്‍കുട്ടി ബോധവതിയല്ലെന്നും, വയറിനുള്ളില്‍ ഒരു കല്ലുണ്ടെന്നും അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണെന്നുമാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. മാത്രമല്ല, കുഞ്ഞിനെ ദത്തുനല്‍കാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.
യുവനടി ആക്രമിച്ച കേസിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് പള്‍സര്‍ സുനി പറഞ്ഞ മാഡത്തിൻറെയും വമ്പൻ സ്രാവിൻറെയും പേര് വെളിപ്പെടുത്തിയതായി സൂചന .സുനി കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല . എന്നാൽ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ കാക്കനാട് സബ്ജയിലില്‍ നിന്നും സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
കാക്കനാട് സബ് ജയിലില്‍ വച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ് അങ്കമാലി കോടതി ഈ ഉത്തരവ് നല്‍കിയത്.അതേസമയം സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണ സംഘം ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് കരുതപ്പെടുന്നത് .ഇവിടെ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ജയിലില്‍ ചെന്ന് അനുഭവിക്കേണ്ടി വരുമെന്ന് സുനി പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോടു പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുനി പറഞ്ഞു. ആഗസ്റ്റ് 30 വരെ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.