Latest News

മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിനി ഐശ്വര്യയുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സ്വയം എടുത്ത തീരുമാനമാണിതെന്നും ഐശ്വര്യ വ്യക്തമാക്കിയ കുറിപ്പ് പൊലീസ് കണ്ടെത്തി. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. മലപ്പുറം എടപ്പാൾ പരിയപ്പുറത്ത് ആനന്ദഭവനിൽ ഐശ്വര്യ മെഡിക്കൽ കോളേജിലെ വനിതകളുടെ പി.ജി ഹോസ്റ്റലിൽ സ്വയം മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തൽ. രോഗം കാരണം ഞാൻ ഇവിടം വിട്ട് പോകുന്നുവെന്നും എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പാണ്  പൊലീസിന് ലഭിച്ചത്.

വിഷാദ രോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഏത് മരുന്നാണ് കുത്തിവച്ചതെന്ന് വ്യക്തമാകൂവെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

‘രോഗം കാരണം ഞാന്‍ ഇവിടം വിട്ട് പോകുന്നു. ഭര്‍ത്താവിനെയും മകനെയും സ്‌നേഹിച്ച് കൊതി തീര്‍ന്നില്ല. എല്ലാവരും ക്ഷമിക്കണം, പൊറുക്കണം. എന്നെ മരിക്കാതെ കിട്ടുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കരുത്’ എന്നാണു കുറിപ്പില്‍ ഐശ്വര്യ പറയുന്നത്.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് ഐശ്വര്യയെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വയം മരുന്നു കുത്തിവച്ചാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. മലപ്പുറം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസ്‌കരന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയുടെയും മകളാണ് ഐശ്വര്യ. ഏക സഹോദരൻ അമേരിക്കയിലാണ്. എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടറായ രാഹുൽരാജ് ആണ് ഭർത്താവ്. നാല് വയസുള്ള മകനുണ്ട്.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഡോക്ടർമാർ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പിന്നീട് അച്ഛന്റെ സ്വദേശമായ എടപ്പാൾ വട്ടംകുളത്തേക്ക് കൊണ്ട് പോയി. എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഐശ്വര്യ ലീവെടുത്താണ് പിജി പഠനത്തിനുചേർന്നത്.

എം എം മണിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് പെമ്പിളൈ ഒരുമൈ 18 ദിവസമായി മൂന്നാറില്‍ തുടരുന്ന സത്യാഗ്രഹത്തിന് പിന്തുണയുമായി മെയ് 12ന് വിവിധ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ മൂന്നാറില്‍ സമര പന്തലില്‍ എത്തുന്നു. ഇന്ദിര കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ്, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. പെമ്പിളൈ ഒരുമൈ നേതാക്കളായ രാജേശ്വരി,ഗോമതി, കൌസല്യ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് പെമ്പിളൈ ഒരുമൈക്ക് വേണ്ടി രാജേശ്വരി അറിയിച്ചു.

മൊബൈല്‍ : 9495777347

‘ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കണ്ട അവസ്ഥ വന്നവരാണ് മലയാളികളായ  ഇപ്പോളത്തെ സെലിബ്രറ്റികളിൽ മിക്കവരും  അതിന്റെ അവസാനത്തെ ഇരയായി മാറിയത് ഇന്നലെ വിജയരാഘവനാണ് മരിച്ചോ എന്ന് ചോദിച്ചു   വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് ഇപ്പോഴെനിക്ക്’ . വിജയരാഘവന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനിടെ വിളിച്ചപ്പോഴാണ്, അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ എന്ന് മകനാണ് ആദ്യം പറഞ്ഞതെന്നും വിജയരാഘവന്‍ ചിരിയോടെ പറയുന്നു. ഇന്നലെ വൈകിട്ടു മുതലാണ് നടന്‍ വിജയരാഘവന്‍ അന്തരിച്ചെന്ന വ്യാജവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘മൃതദേഹം’ കൊണ്ടുപോകുന്ന ആംബുലന്‍സിന്റെ ചിത്രം എന്ന പേരില്‍ ഒരു ഫോട്ടോ സഹിതമാണ് വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. ഒരു മാസം മുമ്പ് എറണാകുളത്ത് ഫിഷറീസ് കോളേജില്‍ വെച്ച് നടന്ന ‘രാമലീല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആരോ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. രാമലീലയില്‍ താന്‍ മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളുണ്ട്. ഇതാണ് യഥാര്‍ത്ഥ മരണമാക്കി മാറ്റി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ആരെപ്പറ്റിയും എന്തും പറയാമെന്ന് വന്നിരിക്കുന്ന കാലത്ത് ഇനി എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു. അല്ലെങ്കില്‍ തന്നെ ആരാണ് ഇവിടെ നിയമം പാലിക്കുന്നത്? ഇതിനൊക്കെ എന്ത് നിയമമാണ് ഈ നാട്ടിലുള്ളത്’-വിജയരാഘവന്‍ ചോദിക്കുന്നു. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും പരാതി നല്‍കാനോ നിയമ നടപടി സ്വീകരിക്കാനോ ഒന്നും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെയൊക്കെ വെറുതെയങ്ങ് അവഗണിക്കാം അത് മാത്രമാണ് ഇതിനുള്ള വഴിയെന്നാണ് വിജയരാഘവന്റെ നിലപാട്. ദിലീപ് നായകനാകുന്ന രാമലീല നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയരാഘവനോടൊപ്പം മുകേഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് നായിക.

മാതാ അമൃതാനന്ദമയിക്ക് കേന്ദ്രം സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ മുഴുവന്‍ സമയവും ഇവര്‍ക്കൊപ്പമുണ്ടാകും. അമൃതാനന്ദമയിയുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണു സുരക്ഷ അനുവദിച്ചത്.

24 മണിക്കൂറും അമൃതാനന്ദമയിക്കും സുരക്ഷ ഉദ്യോഗസ്ഥരുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഇതിന്റെ ഭാഗമായി അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിനും സുരക്ഷയ്ക്കായി 40 സിആര്‍പിഎഫ് ജവാന്‍മാരെ നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി അമൃതാനന്ദമയിക്ക് രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. യോഗ ഗുരു ബാബ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി.

ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയ വാര്‍ത്ത‍യ്ക്ക് ഒപ്പം തന്നെ വൈറല്‍ ആയ വാര്‍ത്തയാണ് ബീബറിനു ഇന്ത്യയില്‍ വേണ്ട സൗകര്യങ്ങളുടെ നീണ്ടനിര. സംഗീത നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ എസ്. രവിയാണ് ബീബറിന്റെ നിബന്ധനകളുടെ പട്ടിക പുറത്ത് വിട്ടത്. മുംബൈയില്‍ പരിപാടി അവതരിപ്പിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള തിരുമ്മുകാരിയെ ഉള്‍പ്പെടെയാണ് ബീബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ബീബര്‍ മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനകള്‍ ആരെയും ഞെട്ടിക്കുന്നതാണ്.

ബീബറുടെ നിബന്ധനകള്‍ ഇങ്ങനെ:

തന്റെ സംഘത്തിലുള്ളവരുടെ യാത്രയ്ക്ക് 10 ആഡംബര സെഡാനുകളും രണ്ട് വോള്‍വോ ബസുകളും. തന്റെ യാത്രയ്ക്കായി റോള്‍സ് റോയ്‌സ് കാര്‍. പരിപാടി കഴിഞ്ഞ് വിശ്രമിക്കുന്നതിന് പിങ്‌പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ്. ഹോട്ടല്‍ മുറിയില്‍ ആഡംബര സോഫകളും വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, മസാജ് ടേബിള്‍ അടക്കമുള്ള സൗകര്യങ്ങള്‍. പരിപാടി നടക്കുന്ന സ്‌റ്റേജിലേക്ക് പറക്കാന്‍ പ്രത്യേക ഹെലികോപ്റ്റര്‍, വാനില റൂം ഫ്രെഷര്‍, ബീബര്‍ക്ക് മാത്രമായി പ്രത്യേക ലിഫ്്റ്റ്, ചൂടുജല പ്രവാഹമുള്ള പ്രത്യേക നീന്തല്‍ക്കുളം. കേരളത്തില്‍ നിന്നുള്ള അംഗീകാരമുള്ള തിരുമ്മുകാരി, പാചകം ചെയ്യാന്‍ പ്രശസ്തരായ അഞ്ച് പാചകക്കാര്‍. വേദിക്ക് പിന്നില്‍ 30 വിശ്രമമുറികള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

 

മുറിയില്‍ വെള്ളിപാത്രങ്ങള്‍, സുഗന്ധ മെഴുകുതിരികള്‍, കരിക്കിന്‍വെള്ളം, ബദാം, പാല്‍, തേന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും മുറിയില്‍ വേണം. വെളുത്ത നിറമുള്ള കിടക്ക, വിരിപ്പ്, പുതപ്പ് കര്‍ട്ടണ്‍ എന്നിവ മാത്രമേ നല്‍കാന്‍ പാടുള്ളൂ. പരിപാടി സമയത്തും കിടപ്പ് മുറിയിലും 24 വെള്ളക്കുപ്പികള്‍, 24 ആല്‍ക്കലൈന്‍ വെള്ളക്കുപ്പികള്‍, എനര്‍ജി ഡ്രിങ്കുകള്‍, പ്രോട്ടീന്‍ ഡ്രിങ്കുകള്‍ എന്നിവയും ഉണ്ടാകണം. സംഘത്തിലുള്ളവര്‍ക്ക് കഴിക്കുന്നതിനായി ബ്രഡ്, ചോക്ലേറ്റ്, ധാന്യങ്ങള്‍, വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള ച്യുയിംഗ് ഗം. യോഗ ചെയ്യാന്‍ പ്രത്യേക മുറി, യോഗാവിധികള്‍ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍. ഒരുങ്ങാനായി പ്രത്യേക ബ്യുട്ടി പാര്‍ലര്‍, സൂക്ഷി വിഭവങ്ങള്‍ ലഭിക്കുന്ന റെസ്‌റ്റോറന്റ്, തീയറ്ററുകള്‍, ബീബര്‍ക്കും സംഘത്തിനുമായി പ്രത്യേക നിശാ ക്ലബ്ബുകള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

പോപ് സംഗീതത്തിൽ പുതുതരംഗമായ ജസ്റ്റിൻ ബീബർ എന്ന അഭിനവ മൈക്കൽ ജാക്സൻ ഇന്ത്യയിലെത്തി. വേൾഡ് ടൂറിന്റെ ഭാഗമായി ദുബായില്‍ അവതരിപ്പിച്ച സംഗീത പരിപാടിക്കു ശേഷം സ്വകാര്യ ജറ്റ് വിമാനത്തിൽ പുലർച്ചെ 1.30 നാണ് അദ്ദേഹം മുംബൈയിലിറങ്ങിയത്. ജസ്റ്റിൻ ബീബറിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ഷേരയും ബീബറെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നും കാറിൽ കയറിയ സംഘം നേരെ ബീബറിന് ഒരുക്കിയ ആഡംബര ഹോട്ടലിലേക്ക് പോയി. അഞ്ച് ദിവസമാണ് ഇന്ത്യയിലെ സന്ദർശനം. അറുപതിനായിരം പേരെ ഉൾക്കൊള്ളുന്ന മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബീബറിന്റെ സംഗീത പരിപാടി നടക്കുക. ഒന്നരമണിക്കൂർ ദൈർഘ്യം വരുന്ന പരിപാടി കാണാൻ നിർധനരായ നൂറ് കുട്ടികള്‍ക്കും അവസരം നൽകിയിട്ടുണ്ട്.

ബീബറിനെ കാണാനും സംഗീത പരിപാടി ആസ്വദിക്കാനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു പോലും ആസ്വാദകർ എത്തിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ മിക്ക ഹോട്ടലുകളും നിറഞ്ഞുകഴിഞ്ഞു.

കനത്ത സുരക്ഷയാണ് വേദിക്ക് ഒരുക്കിയിരിക്കുന്നത്. സംഗീത പരിപാടിയെ കൂടാതെ ഡൽഹി, ജയ്പൂർ, ആഗ്ര എന്നീ നഗരങ്ങളും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, കാലാഘോഡ തുടങ്ങിയ സ്ഥലങ്ങളും ബീബര്‍ സന്ദർശിക്കും.

റോൾസ് റോയിസ്, സ്വകാര്യ ജെറ്റ്, ഹെലികോപ്ടർ എന്നിവ അടക്കം പറഞ്ഞാൽ തീരാത്ത അത്യാ‍ഡംബര സൗകര്യങ്ങൾ ഒരുക്കണമെന്നാണു താരം ആവശ്യപ്പെട്ടത്. സെഡ് പ്ലസ് സുരക്ഷയാണ് ഇരുപത്തിമൂന്നുകാരനായ ആഗോള താരത്തിനുള്ളത്. ഒപ്പമെത്തുന്ന 120 അംഗ സംഘത്തിനും ആഡംബര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബീബർ താമസിക്കുന്ന നക്ഷത്ര ഹോട്ടലിന്റെ മൂന്നുനിലകൾ അദ്ദേഹത്തിന്റെ ‘സ്വകാര്യ വില്ല’യാക്കി മാറ്റി.

525 പൊലീസുകാരടക്കം 1,500 സുരക്ഷാ ഭടന്മാരാണു പരിപാടിക്കു സുരക്ഷയൊരുക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക നടപടികൾ സ്വീകരിച്ചു. ആരാധകർ വൻ ആഘോഷത്തിലാണെങ്കിലും ബീബർ ആർക്കും ഓട്ടോഗ്രാഫ് നൽകില്ല. താരവുമായി ഇടപഴകാനും ആർക്കും അവസരമുണ്ടാകില്ല. സെൽഫോണും അനുവദിക്കില്ല.

ആന്ധ്ര പ്രദേശ് മന്ത്രി പി നാരായണയുടെ മകന്‍ നിതീഷ് നാരായണ വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു. 23 വയസായിരുന്നു. നിതീഷിന്റെ സുഹൃത്ത് രാജാ രവി വര്‍മയും അപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ആന്ധ്ര പ്രദേശിലെ മുനിസിപ്പല്‍-അര്‍ബന്‍ വികസന വകുപ്പ് മന്ത്രിയാണ് നാരായണ.

ഇരുവരും സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ മെട്രോ റെയിലിന്റെ തൂണില്‍ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പെടമ്മ ക്ഷേത്രത്തിലേക്കുള്ള റോഡില്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപമുള്ള കൊടുംവളവിലാണ് അപകടം ഉണ്ടായത്.

 

Image result for ANDHRA MINISTER'S SON KILLED IN ROAD ACCIDENT
അമിത വേഗതയില്‍ വന്ന കാര്‍ വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണില്‍ ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിലെ എയര്‍ ബാഗ് പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

ബാഹുബലി കണ്ടു ആവേശം മൂത്തു ചെറുപ്പക്കാർ കാണിച്ചുകൂട്ടുന്ന ആവേശം നവമാധ്യമങ്ങളിൽ വൈറൽ ആണ്, അതോടൊപ്പം വരുന്ന ട്രോളുകൾ ചിരി പടർത്തും, കറിക്ക് വാളെടുത്ത് അരിയുന്ന പ്രഭാസിന്റെ ട്രോളുപോലും നവമാധ്യമങ്ങളില്‍ ഹിറ്റാണ്. അപ്പോളാണ് മറ്റൊരു ബാഹുബലി കൊല്ലത്ത് ഇറങ്ങിയത്. കൊല്ലം അഞ്ചലില്‍ ബാഹുബലിയിറങ്ങി, തിരിച്ചു കയറിയപ്പോള്‍ പൊളിഞ്ഞത് ഒമ്പത് കാറുകളായിരുന്നു. മഹിഷ്മതിയായി തീയറ്റര്‍ പരിസരം മാറിയപ്പോളായിരുന്നു, കാലകേയന്റെയോ ബല്ലാദേവന്റെയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത കാറുകളുടെ ചില്ലുകള്‍ പൊടിപൊടിയായത്. യുവാവ് ബാഹുബലി കണ്ട് ആവേശം മൂത്ത് ചെയ്തതാണ് ഇതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം, പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. കൊല്ലം അഞ്ചലിലെ അര്‍ച്ചന തീയറ്ററിന്റെ പരിസരത്താണ് സംഭവം അരങ്ങേറിയത്. ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് താന്‍ ബാഹുബലിയാണെന്ന് പറഞ്ഞായിരുന്നു പരാക്രമമത്രയും. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു 9 കാറുകള്‍ ഇതിനിടയില്‍ ഇയാള്‍ തകര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷനിലെ സാധന സാമഗ്രികളും യുവാവ് അടിച്ചുതകര്‍ത്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പ്രാഥമികമായുള്ള പൊലീസ് നിഗമനം. അഞ്ചല്‍ അര്‍ച്ചന തീയറ്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബാഹുബലി ചിത്രം കണ്ട് പുറത്തിറങ്ങിയ യുാവാവ് താന്‍ ബാഹുബലിയാണെന്ന് മറ്റുള്ളവരോട് വിളിച്ച് കൂവി. തുടര്‍ന്ന് ഇയാള്‍ തീയറ്ററിന്റെ ഗേറ്റ് തകര്‍ത്തു. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 9 കാറുകളും യുവാവ് അടിച്ച് തകര്‍ത്തു. ഇതിലും അരിശം തീരാതായതോടെ തീയറ്റര്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള ബിയര്‍ വൈന്‍ പാര്‍ലറിനു നേരെയും യുവാവ് കല്ലെറിഞ്ഞു. പൊലീസ് പിടികൂടി ഇയാളെ സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷനിലെ പൈപ്പും ബക്കറ്റുകളും അടിച്ച് തകര്‍ത്തു. അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും കോടികളുടെ ഒന്നാംസമ്മാനം. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു. ശാന്തി അച്യുതന്‍കുട്ടി എന്ന വീട്ടമ്മയ്ക്കാണ് ഏകദേശം ആറരക്കോടി രൂപ സമ്മാനം ലഭിക്കുക.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലിയനൈര്‍ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെയാണ് അപൂര്‍വ ഭാഗ്യം ലഭിച്ചത്. 4664 എന്ന നമ്പറിനാണ് സമ്മാനം.
നേരത്തെ ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ലഫ്റ്റനെന്റ് ഉമാര്‍ ഫയാസാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ചൊവ്വാഴ്ച രാത്രി ഇയാളെ ഭീകരര്‍ തട്ടികൊണ്ടുപോയത്. തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
ശിരസിലും അടിവയറ്റിലും വെടിയേറ്റാണ് ഉമാര്‍ ഫയാസ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉമാര്‍ സൈന്യത്തില്‍ ചേര്‍ന്നത്. ദക്ഷിണ കാശ്മീരിലെ കുല്‍ഗാമിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ സൈനികനെ ഭീകരര്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഭീകരാക്രമണം പതിവായുളള ദക്ഷിണ കാശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ്, കുല്‍ഗാം എന്നീ ജില്ലകളില്‍ ഭീകരര്‍ക്ക് പ്രദേശ വാസികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ഷോപ്പിയാനില്‍ കഴിഞ്ഞയാഴ്ച സുരക്ഷാ സൈന്യം ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനു ശേഷം മടങ്ങിയ സൈനികര്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഡ്രൈവര്‍ കൊല്ലപെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അനന്തനാഗില്‍ ഒരു പൊലീസുകാരനും, കുല്‍ഗാമില്‍ ബാങ്കില്‍ പണം എത്തിച്ച് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കശ്മീരില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നതിനിടെയാണ് സൈനികന് നേരെയുളള ആക്രമണം. അടുത്തിടെ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തി കടന്നെത്തിയ സൈനികര്‍ വികൃതമാക്കിയത് കടുത്ത പ്രതിഷേധത്തിനിട വരുത്തിയിരുന്നു.

Copyright © . All rights reserved