Latest News

ലീഡ്സ്: വിശുദ്ധവാരത്തിനായി ആത്മീയമായി ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ ഇടവകാംഗങ്ങളായ വിശ്വാസ സമൂഹം. ഇതിൻറെ ഭാഗമായി ആത്മശുദ്ധീകരണത്തിനായുള്ള വാർഷിക ധ്യാനം മാർച്ച് 22 ,23 ,24 തീയതികളിൽ ലീഡ്സിലെ ഇടവക ദേവാലയമായ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലും മാർച്ച് 18, 19, 20 തീയതികളിൽ കീത്തിലി സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചും നടത്തപ്പെടും.


പ്രമുഖ വചനപ്രഘോഷകനായ ഫാ. ജിൻസ് ചെൻങ്കല്ലിൽ HGN ലീഡ്സിലും ഫാ. ടോണി CSSR കീത്തിലിയിലും വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും. വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ആത്മ വിശുദ്ധീകരണം പ്രാപിക്കാൻ ഇടവക വികാരി ഫാ.ജോസ് അന്ത്യാംകുളം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു .വാർഷിക ധ്യാനത്തിന്റെ വിശദമായ സമയക്രമം താഴെ പറയും പ്രകാരം ആയിരിക്കും.

ലീഡ്സ്

22/03/24 – വെള്ളി – 4.30 PM to 9 PM

23103/24 – ശനി – 9.30 AM to 5 PM

24103124- ഞായർ – 10.00 AM to 5 PM

കീത്തിലി

മാർച്ച് 18 19 20 തീയതികളിൽ 4 . 30 PM To 9 PM

ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്തത്തോടെ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ലണ്ടനിൽ നടന്ന പതിനേഴാമത് പൊങ്കാല ഈസ്റ്റ്ഹാം പാർലിമെന്റ് മെംബർ സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അദ്ധ്യക്ഷ കൗൺസിലർ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കം നേതാക്കളുടെ മഹനീയ സാന്നിദ്ധ്യം ശ്രീ മുരുകൻ ക്ഷേത്ര പൊങ്കാല മതസൗഹാർദ്ധ വേദിയാക്കി.

ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതു വരെയായി നേതൃത്വം നൽകിപോരുന്നത്.

രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ച പൊങ്കാലക്ക് സ്ഥല പരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങൾക്ക് വിളമ്പി നൽകി. ഊണും പച്ചക്കറികളും അടങ്ങിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

സ്റ്റീഫൻ ടിംസ് എംപി, മേയർ രോഹിന, കൗൺസിലർ ഷാ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. ഓമന ഗംഗാധരൻ നന്ദി പ്രകാശിപ്പിച്ചു.

നവാഗതരായ നിരവധി ആറ്റുകാൽ ഭഗവതി ഭക്തരുടെ സാന്നിദ്ധ്യവും, ഒഴിവു ദിവസം പൊങ്കാല നടന്നതിനാലും ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടായത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന ദേശീയ ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റില്‍ പേരാട്ടം കനക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ ഇപ്‍സ്വിച്ച് റീജിയണല്‍ മത്സരത്തില്‍ അർജുൻ സജി- മുഹമ്മദ് അലി സഖ്യത്തിന് വിജയം. ഷാജഹാൻ ഹുസൈൻ-ലട്‍ഫർ റഹ്മാൻ സഖ്യം രണ്ടാം സ്ഥാനവും സുഷില്‍ ആര്യ-ശ്രീനിവാസ അലജാങി സഖ്യം മൂന്നാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനക്കാർക്ക് ബുക്കോട്രിപ്പ് ട്രാവൽസ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. എജെ ജോയിനറി വർക്ക്സ് സ്പോൺസർ ചെയ്ത 51 പൌണ്ടും ട്രോഫിയുമാണ് രണ്ടാം സ്ഥാനം നേടിയ ടീമിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയവർക്ക് സെന്‍റ് ജോൺ കേരള സ്റ്റോർ സ്പോൺസർ ചെയ്ത 31 പൗണ്ടും ട്രോഫിയും നല്‍കി. ബുക്കോട്രിപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ജെവിൻ തോമസ് , ഗോള്‍ഡൻ ഈഗിള്‍സ് മാനേജർ ട്വിങ്കിള്‍ സഹദേവൻ, ജിതിൻ ആർ (എ ജെ ജോയിനറി വർക്ക്സ്), സമീക്ഷ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ, സമീക്ഷ ഇപ്‍സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോൺ തോമസ്, ട്രഷറർ യൂജിൻ ചാക്കോ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മജോ ജോസ് ഊക്കൻ, ജസ്റ്റിൻ അലനി, സിബി കുറ്റിപ്പറിച്ചല്‍, ജോജോ പഴയാറ്റിൽ, കെവിൻ ക്ലിന്‍റ് എന്നിവർ മത്സരം നിയന്ത്രിച്ചു. സമീക്ഷ ഇപ്‍സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോൺ തോമസ് മത്സരം ഉദ്ഘാനം ചെയ്തു.
കിയാൻ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്സ്വിച്ച് റീജണൽ ടൂർണ്ണ മെൻറിന്റെ പ്രധാന സ്പോൺസർ ആയിരുന്നു. വിജയികള്‍ കെവൻട്രിയില്‍ അടുത്ത മാസം 24ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കും.

18 റീജിയണല്‍ മത്സരങ്ങളില്‍ നിന്നും വിജയിച്ച ടീമുകളാണ് ഗ്രാൻഡ് ഫിനാലെയില്‍ ഏറ്റുമുട്ടുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 പൌണ്ടും എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. 501 പൗണ്ടും ട്രോഫിയുമാണ് രണ്ടാംസ്ഥാനക്കാർക്ക്. മൂന്നും നാലും സ്ഥാനക്കാർക്ക് 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും
നല്‍കും. യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്‍റൺ ടൂർണമെന്‍റിനെ വരവേല്‍ക്കാൻ കെവന്‍ട്രി ഒരുങ്ങിയതായി സംഘാടക സമിതി അറിയിച്ചു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ വ്യക്തമായി. രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.

അറസ്റ്റിലായവർ

1 ബിൽഗേറ്റ് ജോഷ്വാ
സുൽത്താൻബത്തേരി സ്വദേശി

2 അഭിഷേക് എസ്
ഇടുക്കി സ്വദേശി

3 ആകാശ് എസ് ഡി
കൊഞ്ചിറവിള
തിരുവനന്തപുരം

4 ഡോൺസ് ഡായി
തൊഴുപുഴ സ്വദേശി

5 രഹൻ ബിനോയ്
തിരുവനന്തപുരം സ്വദേശി

6 ശ്രീഹരി ആർ ഡി
തിരുവനന്തപുരം സ്വദേശി

അതേസമയം സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക വലുതാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിൽ 6 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എസ് എഫ് ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. താനൂര്‍ സി.ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ജുമൈലത്തിന്റെ മൊഴി പ്രകാരം കഴിഞ്ഞ 26-ാം തിയ്യതിയാണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്.

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത പോലീസിന് മൊഴി നല്‍കിയത്.

ഒരുവര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇവർ താമസിക്കുന്നത്. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താന്‍ കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെത്തിയ ശേധം വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിള്ള ദൗ കല്യാണ്‍ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച്‌ സെൻ്ററിലാണ് സംഭവം. ദിവസ വേതനമുള്ള ജോലിക്കാരാണ് ഓപ്പറേഷൻ തിയ്യറ്ററുകളിൽ റീൽസ് ചെയ്തത്. തുടർന്ന് സോഷ്യൽ മീഡിയിൽ വീഡിയോ വൈറലാവുകയും ചെയ്തു. ആശുപത്രിയിലെ നിയമപ്രകാരം ഓപ്പറേഷൻ തിയറ്ററുകളിൽ ഫോട്ടോസുകളോ വിഡിയോകളോ എടുക്കാൻ അനുവദീനിയമല്ല.

എന്നാല്‍ ഫെബ്രുവരി അഞ്ചിന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ വെച്ച്‌ മൂവരും ചേർന്ന് റീല്‍ ചിത്രീകരിച്ചത് അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ ശ്രദ്ധയില്‍ പെട്ടിരുന്നു . കൂടാതെ റീല്‍സ് ഷൂട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ഒരു സീനിയർ നഴ്സിനോട് മൂവരും മോശമായി പെരുമാറിയതായും പരാതിയുണ്ട്. പരാതി ലഭിച്ചതിനെ തുടർന്നാണ് കർശനമായ നടപടിയുണ്ടായി നേഴ്സുന്മാരെ പിരിച്ച് വിട്ടതെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഹേമന്ത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്.

തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു.

മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്ക് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ടി പി വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നില്‍ വന്നിട്ടില്ല. ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് എന്നും നിയമ പോരാട്ടം തുടരുമെന്നും മേല്‍ക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി വധശിക്ഷ നല്‍കിയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്.ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്.

ഇവര്‍ക്കെതിരെ വിചാരണ കോടതി കൊലപാതകത്തിന് മാത്രമാണ് ശിക്ഷിച്ചിരുന്നത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്.

രാജസ്ഥാനിലെ ആൽവാരിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 24 വയസ്സുകാരിയെ ചിരാഗ് യാദവ് എന്നയാൾ ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് പീഡിപ്പിച്ചതായാണ് ആരോപണം.

എതിർക്കാതിരിക്കാൻ കുത്തിവയ്പ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. ബോധം വന്നപ്പോൾ ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളോടും യുവതി പീഡന വിവരം അറിയിക്കുകയായിരുന്നു.

പരാതിയെത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. നഴ്സിങ് അസിസ്റ്റന്റ് ബെഡിനു സമീപത്തേക്ക് പോയി കർട്ടനിട്ടു മറയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രെസ്റ്റണിൽ അന്തരിച്ച ഡോ. ജേക്കബ് ജോസഫിന് (64 ) മാർച്ച് 6-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 മണി മുതൽ 11:00 മണി വരെ പ്രെസ്റ്റണിലെ സെൻറ് ജോസഫ് കത്തീഡ്രലിലാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടർന്ന് 11 മണിക്ക് കുർബാനയും സെന്‍റ് ആൻഡ്രൂസ് ചർച്ച് സെമിത്തേരിയിൽ വെച്ച് സംസ്കാരവും നടക്കും.

യുകെയിലെ ആദ്യകാല മലയാളികളിൽ ഒരാളായ ഡോ. ജേക്കബ് ജോസഫ് ഫെബ്രുവരി 22-ാം തീയതിയാണ് മരണമടഞ്ഞത് . ഡോക്ടർ എ. ജെ. ജേക്കബ് പ്രമുഖ എൻഎച്ച്എസ് ആശുപത്രികളിൽ ഒന്നായ പ്രെസ്റ്റണിലെ ലങ്കഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ ന്യൂറോപതോളജിസ്റ്റ് കൺസൾട്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം 22 നാണ് മരിച്ചത്. പാലാ ഇടമറ്റം ആയത്തമറ്റം പരേതരായ ഡോ. എ. എം. ജോസഫിന്‍റെയും പ്രഫസർ മോളി ജോസഫിന്‍റെയും (അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി) മകനാണ്.

ഭാര്യ: ഡോ. ദീപ ലിസാ ജേക്കബ് (തോട്ടയ്ക്കാട് ചെമ്പിത്താനം കുടുംബാംഗം). മക്കൾ: ഡോ. ജോ ജേക്കബ്, ഡോ. ജെയിംസ് ജേക്കബ്.

പ്രെസ്റ്റണിലെ സെൻറ് ജോസഫ് കത്തീഡ്രൽ ഇടവകാംഗമാണ്.

ഡോ.എ.ജെ.ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved