Latest News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനമായ കേരളത്തിൽ ആത്മഹത്യകൾ പെരുകുകയാണ്. ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തികമായ സുസ്ഥിരത ഉള്ളവരും വരെ പെട്ടെന്നുള്ള എടുത്തുചാട്ടത്തിൽ ആത്മഹത്യയുടെ വഴികൾ തിരഞ്ഞെടുക്കുന്ന സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ.ഷഹന ആത്മഹത്യ ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല .

ഡോ.ഷഹന മരിച്ച സംഭവത്തിൽ പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഷഹന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെയെന്ന് കുടുംബം ആരോപിച്ചു. ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും ഷഹനയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തത്.

‘‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് ഷഹന ജീവനൊടുക്കിയതെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

യുകെയിലേക്കുള്ള തള്ളി കയറ്റം അവസാനിപ്പിച്ചതിന് ഏജൻസികളെ മാത്രം കുറ്റം പറഞ്ഞു സായൂജ്യ മടഞ്ഞിട്ട് കാര്യമില്ല ….എന്തായിയുന്നു പന്തിയിൽ വന്ന് ഇലകിട്ടിയവരുടെ കോപ്രായങ്ങൾ ……

യൂട്യൂബ് അണ്ണന്മാരുടെ ചോദ്യങ്ങളായി ….അവർക്കുള്ള ഉത്തരങ്ങളായി …..മേടിക്കുന്ന പൗണ്ടുകളുടെ ഇക്കിളി കഥകളായി ….ഡാൻസായി ….പാട്ടായി ….കൂത്തായി ….
വിവാഹ മോചനമായി ….
കൊല്ലലായി ….ആത്മഹത്യയായി …..
അങ്ങനങ്ങനെ പവനായി ശവമായി എന്നുള്ള രീതിയിൽ ആയിരിക്കുന്നു ഇന്ന് യുകെയുടെ അവസ്ഥ ….

ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെയൊക്കെ ആക്രാന്തം …
പണത്തിനോടും പ്രശസ്തിയോടുമുള്ള ആഗ്രഹത്തെക്കാൾ അധികം ആക്രാന്തം ……
അവ നമ്മളായി തന്നെ സോഷ്യൽമീഡിയകളിലൂടെ അവർക്ക് മുമ്പിൽ വിവിധ രീതികളിൽ നന്നായി വിളമ്പി വച്ചു …അവർ നന്നായി ആ ഇല വടിച്ചു വാരി പുറത്തെറിഞ്ഞു എന്ന് വേണം പറയാൻ ….

കാരണം നമ്മൾ ഓർക്കുന്നത് നമ്മളെ ആരും കാണുന്നില്ല കേൾക്കുന്നില്ല എന്നാണ് . നമ്മുടെ പ്രത്യേകിച്ചു ഏഷ്യൻ രാജ്യത്തു നിന്ന് വന്നവരുടെ നീക്കങ്ങൾ അറിയാൻ ഒരു പ്രത്യേക ഏജൻസികൾ തന്നെ നമ്മെ വട്ടമിട്ട് പറക്കുന്നുണ്ട് ….കാരണം നമ്മുടെ രക്തവംശത്തിലുള്ളവരുടെ കയ്യിൽ തന്നാണ് ഇന്ന് യുകെയുടെ കീ. എന്ന് മറന്നുകൂടാ ….അപ്പോൾ നമ്മുടെ നീക്കങ്ങൾ നമ്മുടെ ചിന്തകൾ ഒക്കെ അവർക്ക് നമ്മളെക്കാൾ മുന്നേ അറിയാൻ പറ്റുമെന്ന് സാരം .

എങ്ങനാണെന്നല്ലേ ? നമ്മൾക്ക് മാത്രമേ അറിയൂ കാശുണ്ടാക്കാനായുള്ള നമ്മുടെ കായിക ബലം . ഇവിടെ ഉള്ളവർക്ക് അതറിയേണ്ട കാര്യമില്ല . അവരുടെ കണക്ക് കൂട്ടലുകളിൽ നമ്മൾ ചെയ്യുന്ന ജോലിയുടെ ക്വാളിറ്റിയാണ് വേണ്ടത് …അല്ലാതെ ക്വാണ്ടിറ്റിയല്ല . അതുകൊണ്ടാണ് നമ്മുടെ ജോബ് ഡിസ്ക്രിപ്ഷൻ സൈൻ ചെയ്യുമ്പോൾ നിങ്ങൾക്ക്‌ ഒരു ആഴ്ച 40 മണിക്കൂറിലേറെ ജോലി ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു സൈൻ ചെയ്യിക്കുന്നത് . ഒരു മനുഷ്യന് നല്ല പ്രൊഡക്ടീവായി ജോലിചെയ്യാൻ മിനിമം 40 മണിക്കൂർ ആണെന്ന് സാരം .

പക്ഷെ അത് മനസിലാക്കാതെ നമ്മൾ നമ്മുടെ ആക്രാന്തം മൂത്തു 40 മണിക്കൂറോ അതുകൊണ്ടെന്നാ ആകാനാ എന്റെ സാറെ എന്നും പറഞ്ഞു നമ്മൾ 60 ഉം 70 മണിക്കൂർ ജോലിചെയ്തു നമ്മുടെ കായിക ശക്തി അവർക്ക് മനസിലാക്കി കൊടുക്കുമ്പോൾ മുകളിൽ ഇരിക്കുന്നവർക്കറിയാം എന്തായിരിക്കും നമ്മുടെ ക്വാളിറ്റി ഓഫ് വർക് എന്ന് …..

അതും കൂടാതെ നമ്മുടെ ടാക്സിന്റെ എമൗണ്ട് ….അതും ഇവർ തന്നെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് …
പിന്നെ നമ്മൾ യുകെയിൽ വന്നിട്ട് മേടിക്കുന്ന വീടുകളുടെ വില . നമുക്ക് മാത്രമേ അറിയൂ നമ്മൾ പണ്ട് ആനയുണ്ടായിരുന്ന വീട്ടിൽ നിന്നുമാണ് ഇവിടെ വന്നതെന്ന് . ഇവിടുള്ളവർക്ക് അതൊക്കെ വിശ്വസിക്കാൻ ഇത്തിരി പാടാണ് . അപ്പോൾ പറഞ്ഞു വന്നത് …
നമ്മുടെ ഇവുടുത്തെ സാമ്പത്തിക ഇടപാടുകൾ …ജോലി ചെയ്യുന്ന മണിക്കൂറുകൾ ….ടാക്സ് അടക്കുന്ന എമൗണ്ടുകൾ …. ഏജൻസി ചൂണ്ടകൾ …. കൂടാതെ റോഡിലും ട്രെയിനിലുമൊക്കെ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ …..ഇവയൊന്നും ഒരൊറ്റ രാത്രികൊണ്ട് മാഞ്ഞു പോകുന്നവയല്ല .

കാരണം നമ്മൾ പ്രൊഫെഷനുകൾക്ക് , പ്രത്യേകിച്ചു ഹെൽത്ത് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് ഇവർ ഇച്ചിരി സ്റ്റാൻഡേർഡൊക്കെ പ്രതീക്ഷിക്കുന്നുണ്ട് .
അതായത് promote professionalism and trust എന്നത് ഇവർ പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡുകളിൽ മുമ്പന്തിയിൽ വരുന്ന ഒന്നാണ് . അങ്ങനെ വരുമ്പോൾ , നമ്മുടെ നീക്കങ്ങൾ പെരുമാറ്റങ്ങൾ ഇവയെല്ലാം നോക്കീം കണ്ടും നമ്മളെ നന്നായി വിലയിരുത്തിയാണ് ഇന്നത്തെ ഈ നിയമമാറ്റം എന്ന് നിസംശയം പറയാം …..

അപ്പോൾ പറഞ്ഞു വന്നത് പയ്യെ തിന്നാൽ പനയും തിന്നാം എന്നുള്ള പഴമൊഴിയൊക്കെ മറന്നതിന്റെ ഫലമാണിന്ന് വന്ന യുകെ നിയമം …. ഇനി മുതൽ തിക്കും തിരക്കും അവസാനിപ്പിച്ച് ദയവായി ക്യൂ പാലിക്കുക …..

കേംബ്രിഡ്ജ്: ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ (യു കെ), പ്രവാസികളായ ഇന്ത്യൻ തൊഴിലാളികളുടെ സംരക്ഷണത്തിനും, ക്ഷേമത്തിനും, അവകാശങ്ങൾക്കുമായി യു കെ യിലെ ട്രേഡ് യൂണിയനുമായി കൈകോർത്തു കൊണ്ട് ശക്തമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നു. പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി അതുവഴി കൂടുതൽ സമ്മർദ്ധവും, സ്വാധീനവും ചെലുത്തുവാനും, അസംഘടിതരായ തൊഴിലാളികളെ ഒരു കുടക്കീഴിൽ അണി നിരത്തി സാമൂഹ്യമായും, തൊഴിൽ മേഖലയിലും നേരിടുന്ന വിഷയങ്ങളിലും, പ്രശ്‍നങ്ങളിലും ഒരു കൈത്താങ്ങായി മാറുവാനുമാണ് ‘ഐ.ഡബ്ല്യു.യു’ പദ്ധതിയിടുന്നത്.

തൊഴിലാളികളെ പ്രബുദ്ധരാക്കുവാനും, ആവശ്യമെങ്കിൽ സൗജന്യ നിയമ സഹായം നൽകുവാനും ഉതകുന്ന പദ്ധതികൾക്കു പ്രാമുഖ്യം നൽകി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കർമ്മപരിപാടികൾ ആവിഷ്ക്കരിച്ചു വരുന്നു. തൊഴിലാളികളുടെ ശബ്ദവും സഹായവുമായി പ്രവർത്തിക്കും.

വിവിധ മേഖലകൾ സന്ദർശിച്ചും, ‘സൂം’ പ്ലാറ്റുഫോമിലൂടെയും, സംവാദങ്ങളും, സെമിനാറുകളും, ക്ലാസ്സുകളും സംഘടിപ്പിക്കുകയും, പരാതികൾക്ക് പരിഹാരവും, സംശയങ്ങൾക്ക് മറുപടിയും നല്കൂവാൻ ഉതകുന്ന ത്വരിത സംവിധാനം ഒരുക്കുമെന്ന് ഐ.ഡബ്ല്യു.യു കോർഡിനേറ്ററും,കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാല അറിയിച്ചു.

മാസം തോറും വിവിധ വിഷയങ്ങളിൽ ഡിബേറ്റ്സ് സംഘടിപ്പിക്കുവാനും, അതിലൂടെ വിവിധ തലങ്ങളിൽ പ്രവാസികളെ പ്രബുദ്ധരാക്കുവാനും ഉതകുന്ന പരിപാടികളുടെ ആദ്യ ഘട്ടമായി, വീടുടമസ്ഥരും, വാടകക്കാരും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ യുകെ സ്‌റ്റുഡൻസും, ലാൻഡ്‌ലോർഡ്‌സും തമ്മിൽ ഒരു സംവാദത്തിനുള്ള ഒരുക്കത്തിലാണ് ഐ.ഡബ്ല്യു.യു.

ഡിസംബർ 8 നു വെള്ളിയാഴ്ച വൈകുന്നേരം 8:00 മണിക്ക് ‘സൂം’ പ്ലാറ്റ്‌ഫോമിലൂടെയാണ് ഡിബേറ്റ് നടത്തുന്നത്. കൗൺസിലർ ബൈജു തിട്ടാല ഡിബേറ്റ് ലീഡ് ചെയ്യുമ്പോൾ, യു കെ യിലെ പ്രമുഖ സോളിസിറ്റേഴ്‌സായ അഡ്വ. ഷിൻടോ പൗലോസ്, അഡ്വ. ജിയോ സെബാസ്റ്റ്യൻ എന്നിവർ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടിയും നിയമവശങ്ങളും വിവരിക്കുകയും ചെയ്യും.

സംശയങ്ങളും ചോദ്യങ്ങളും അറിയിക്കുവാൻ +447398968487
എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

ടോം ജോസ് തടിയംപാട്

ഇടുക്കി ചുരുളിയിൽ താമസിക്കുന്ന തൊട്ടുമൂലയിൽ വീട്ടിൽ സുഗതൻ പി. വി. വർഷങ്ങളായി തളർന്നു കട്ടിലിൽ കിടപ്പാണ് കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന സുഗതന്റെ കുടുംബം അതോടെ കടുത്ത കഷ്ടപ്പാടിലായി ഭാര്യ പാർട്ട് ടൈം ക്ളീനിങ് ജോലിക്കുപോയിട്ടാണ് കുടുംബം പുലർത്തുന്നത് സുഗതന്റെ ആഗ്രഹം ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു വീൽ ചെയറിൽ വീടിനു പുറത്തിറങ്ങി ആകാശവും ഭൂമിയും കാണണം . ഞങ്ങൾ അന്വഷിച്ചപ്പോൾ ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു വീൽ ചെയറിനു 57000 രൂപയാകുമെന്നാണ് അറിഞ്ഞത് . നിങ്ങൾ സഹായിക്കണം ക്രിസ്തുമസിന് സുഗതന്റെ ആഗ്രഹം നമുക്ക് സാധിച്ചുകൊടുക്കണം സുഗതന്റെ വേദന ഞങ്ങളെ അറിയിച്ചത് ചെറുതോണിയിലെ പൊതുപ്രവർത്തകനായ സതീശൻ കോട്ടപ്പിള്ളിയാണ് .സതീശന് നന്ദി അറിയിക്കുന്നു.

പാലക്കാടു ജില്ലയിലെ വടക്കാംചേരി സ്വദേശി മങ്കൊമ്പിൽ വീട്ടിൽ സിബി തോമസ് ചെറിയ ജോലികൾ ചെയ്തു രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലർത്തികൊണ്ടിരുന്നപ്പോളാണ് പ്രമേഹം പിടിപെട്ടു കിഡ്‌നി തകരാറിലായി ഡയലൈസ് നടത്താൻ പോലും പണമില്ലാത്ത കഴിയാത്ത അവസ്ഥയിൽ എത്തിയത് രണ്ടുകുട്ടികളെ പഠിപ്പിക്കണം ചികിത്സ മുൻപോട്ടുകൊണ്ടുപോകണം നിവർത്തിയില്ലാതെ ഉഴലുകളാണ് ആ കുടുംബം . സിബിയുടെ വേദന ഞങ്ങളെ അറിയിച്ചത് സിബിയുടെ നാട്ടുകാരനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹയാത്രികനുമായ ലിങ്കൻ ഷെറിൽ താമസിക്കുന്ന എബി അബ്രഹാമാണ് ,എബിയ്ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇവരെ രണ്ടുപേരെയും സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിയിലേക്കു നിങ്ങളെ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നൽകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഉഴവൂർക്കാരുടെ ഈ വർഷത്തെ സംഗമം വെയിൽസിലെ കഫൻലീ പാർക്കിൽ സമാപിച്ചപ്പോൾ മനസ്സും, കാതും, കണ്ണും, ഹൃദയവും, എല്ലാം നിറഞ്ഞ് ആണ് ഉഴവൂർക്കാർ പിരിഞ്ഞത്. സന്തോഷത്തിന്റെ മൂന്നു ദിവസം കണ്ണടച്ച് തുറന്നപ്പോൾ തീർന്നു എന്നും പറഞ്ഞാണ് എല്ലാവരും ഞായറാഴ്ച പിരിഞ്ഞത്.

അമേരിക്കയിൽ നിന്നും, ന്യൂസിലാന്റിൽ നിന്നും, അയർലണ്ടിൽ നിന്നും ഒക്കെ ഉഴവൂർ സംഗമംത്തിൽ പങ്കെടുക്കാൻ ഉഴവൂർക്കാർ വന്നത് യുക്കെ ഉഴവൂർ സംഗമത്തിന്റെ സ്വീകാര്യത ലോകം വിളിച്ചോതുന്നതാണെന്ന് അധ്യക്ഷൻ ശ്രീ അലക്സ് തൊട്ടിയിൽ അഭിപ്രായപ്പെട്ടു.

മാതാപിതാക്കൾ തിരി തെളിച്ച് ഉത്ഘാടനം ചെയ്ത പൊതു പരുപാടി ശ്രീ അലക്സ് തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.

ഫാദർ മനു കൂന്തനാനിക്കൽ ആശംസയിലൂടെ ഉഴവൂർക്കാരുടെ സംഗമം സ്നേഹവും സാഹോദര്യവും വിളിച്ചോതുന്നതാണെന്നും ഈ സ്നേഹമാണ് അച്ചനെ രണ്ടാം തവണയും വരാൻ പ്രേരിപ്പിച്ചത് എന്നും ആശംസാ പ്രസംഗത്തിലൂടെ അറിയിച്ചു.


ഉഴവൂർ സംഗമംത്തിൽ അമേരിക്കയിൽ നിന്നും വന്ന ശ്രീ അവറാച്ചൻ വാഴപ്പിള്ളിയും, ശ്രീ ബിജു അഞ്ചംകുന്നത്തും പറഞ്ഞത് ലോകത്തിലെ തന്നെ മികവുറ്റ സംഗമം എന്നാണ്. അതുപോലെ സംഗമത്തിന്റെ ഒരുക്കങ്ങളും ധാരാളം ഉഴവൂർക്കാരെയും കണ്ടപ്പോൾ കണ്ണ് തള്ളി പോയി എന്ന് പറഞ്ഞതും കരഘോഷത്തോടെയാണ് എല്ലാവരും വരവേറ്റത്.

അളിയൻമാരുടെ പ്രതിനിധിയായി ശ്രീ ഷാജി ചരമേൽ ആശംസ അറിയിച്ചു.

ഉഴവൂർ സംഗമത്തിന്റെ മെഗാ സ്പോൺസർ ആയിരുന്നത് ലൈഫ് ലൈൻ സർവീസസ് ആയിരുന്നു. അതുപോലെ സംഗമത്തെ ചെറുതും വലുതുമായി സഹായിച്ച സ്പോൺസേഴ്സിനെ ശ്രീ സിബി വാഴപ്പിള്ളി നന്ദിയോടെ ഓർത്തു.

കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് ശ്രീ ബിജു കൊച്ചിക്കുന്നേൽ അവതരിപ്പിച്ചു.

അടുത്ത വർഷത്തെ സംഗമം നടത്താൻ ലണ്ടൻ ടീം മുന്നോട്ട് വന്നു.

മിസ്സ് നിയാ സോണീസ് വെൽക്കം ഡാൻസിന്റെ കൊറിയോഗ്രഫി ചെയ്തപ്പോൾ ശ്രീ മനോജ് ആലക്കൽ മിസ് ഷിയോണ ലൂക്കോസ്, ശ്രീ ഷിൻസൺ മാത്യു എന്നിവർ ചേർന്ന് കലാപരിപാടി എല്ലാവർക്കും ആസ്വാദനപരമാക്കി. ശ്രി ബെന്നി വേങ്ങാച്ചേരി സ്വാഗതവും, ശ്രീ സിബി വാഴപ്പിള്ളിയിൽ നന്ദിയും അറിയിച്ചു.

വിവിധ കലാപരിപാടികളായ ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി, വിവിധ തരത്തിലുള്ള മറ്റ് ആഘോഷങ്ങളും, ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികൾക്കും, ടീനേജേഷ്സിനും എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്നതായിരുന്നു. ശ്രീ സാജൻ കരുണാകരന്റെ നേതൃത്വത്തിലുള്ള ടീം ഇടക്കോലി ഈ വർഷവും ഒന്നാം സ്ഥാനവും, ഉഴവൂർ ടൗൺ ടീം രണ്ടാം സ്ഥാനവും നേടി.

അവസാനം ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന മഞ്ഞിനും, അതിനെ അലിയിച്ചു കളഞ്ഞ മഴയ്ക്കും തളർത്താൻ പറ്റാത്ത സംഘടനാ മികവ് പുറത്തെടുത്ത കമ്മിറ്റി അംഗങ്ങൾക്കും, അണയാത്ത ഒത്തൊരുമയും ആവേശവും പുറത്തെടുത്ത ഉഴവൂരിനെ അതിയായി സ്നേഹിക്കുന്ന ഉഴവൂരിന്റെ മക്കൾക്ക് ഓരോരുത്തർക്കും നന്ദിപറഞ്ഞും അടുത്ത വർഷം ഉഴവൂർ സംഗമം നടത്തുന്ന ലണ്ടൻ ടീമിന് ആശംസകൾ നേർന്നും ഫാദർ മനുവിന്റെ ഭക്തിസാന്ദ്രമായ വിശുദ്ധ കുർബാനയ്ക്കും ശേഷം എല്ലാവരും പിരിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.

മാളിയേക്കല്‍ ജോസ് വര്‍ഗീസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയ റിന്റു മോള്‍ നവംബര്‍ 13 -നാണ് തിരിച്ച്‌ ജോലിയില്‍ പ്രവേശിച്ചത്.

ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും. റോബിന്‍ ജോസ് ഏക സഹോദരനാണ്.

റിന്റു മോളുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ: ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ, പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററും, സെന്റ് മോണിക്കാ മിഷൻ പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രൂഷകളിലൂടെയും, ഫാമിലി കൗൺസിലിങ്ങിലൂടെയും പ്രശസ്തയും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ ലണ്ടനിൽ നടത്തുന്ന നൈറ്റ് വിജിൽ, ഹോൺചർച്ചിലെ സെന്റ് മോണിക്കാ മിഷന്റെ നേതൃത്വത്തിൽ ജനുവരി 26 വെള്ളിയാഴ്ച സെന്റ് ആൽബൻസ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌, രാത്രിയാമങ്ങളിൽ ത്യാഗപൂർവ്വം ഉണർന്നിരുന്ന് നീതി വിധി ലക്‌ഷ്യം വെച്ച് നടത്തുന്ന പ്രാർത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവിൽ അനുരഞ്ജനവും, കൃപകളും, കരുണയും പ്രാപ്തമാകുവാൻ അനുഗ്രഹദായകമാണ്.

നൈറ്റ് വിജിലിൽ വിശുദ്ധ കുർബ്ബാനയും, തിരുവചന ശുശ്രുഷയും, ആരാധനയും, ജപമാലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനും, കൗൺസിലിംഗിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പുതുവർഷത്തെ ക്രിസ്തുവിൽ സമർപ്പിച്ച്‌, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധരുടെയും മാധ്യസ്ഥത്തിൽ ഒരുക്കുന്ന അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

മാത്തച്ചൻ വിലങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം: ജനുവരി 26, വെള്ളിയാഴ്ച, രാത്രി 8:00 മുതൽ 12:00 വരെ.

പള്ളിയുടെ വിലാസം:
St. Albans Church, Langadel Gardens, Hornchurch, RM12 5JX

നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും.’ -രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി, ‘പ്രജാലു തെലങ്കാന’ (ജനങ്ങളുടെ തെലങ്കാന) യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നല്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. പാര്‍ട്ടി ഇതിനെ അതിജീവിക്കുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് എം. ജെ.

അറിവ് ജീവിതത്തിന്റെ അടിസ്ഥാനമാകുന്നു. നാം സദാ അറിവിൽ വളർന്നുകൊണ്ടേയിരിക്കുന്നു. ഒരാളുടെ ജീവിതം അറിവു സമ്പാദിക്കുവാൻ വേണ്ടി മാത്രം മാറ്റിവയ്ക്കുമ്പോൾ അയാൾ ‘ജ്ഞാനയോഗി’ ആകുന്നു. ജ്ഞാനയോഗി സദാ പഠിച്ചു കൊണ്ടേയിരിക്കുന്നു. നിരീക്ഷണമാകുന്നു അയാളുടെ ഏക കർമ്മം. അയാൾ ബാഹ്യലോകത്തെയും ആന്തരിക ലോകത്തെയും ഒരു കാഴ്ചക്കാരനെ പോലെ നോക്കി കാണുന്നു. കർമ്മം ചെയ്യാത്തതിനാൽ അയാളിൽ സ്വാർത്ഥതയോ അഹമോ ഉണ്ടാകുകയില്ല. യാഥാർഥ്യത്തെ മാറ്റുവാനുള്ള പരിശ്രമമാകുന്നു ഓരോ കർമ്മവും. അതിനാൽ തന്നെ കർമ്മം ചെയ്യുന്നവർക്ക് യാഥാർഥ്യത്തെ അതായിരിക്കുന്ന നിലയിൽ സ്വീകരിക്കുവാനാകുന്നില്ല. ആഗ്രഹത്താൽ പ്രചോദിതനായാണ് മനുഷ്യൻ കർമ്മം ചെയ്യുന്നത്. ഉദാഹരണത്തിന് മാർക്സിസത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ എല്ലായിടത്തും വർഗ്ഗസമരത്തെ(അങ്ങനെ ഒന്ന് ഇല്ലെങ്കിൽ പോലും) കാണുന്നു. അല്ലെങ്കിൽ പണമുണ്ടാക്കുവാൻ ശ്രമിക്കുന്ന ഒരാൾ എല്ലായിടത്തും പണത്തെയും ലാഭത്തെയും കാണുന്നു. യാഥാർഥ്യം അപ്രകാരം ആകണമെന്നില്ല. ഒരു രാഷ്ട്രീയക്കാരന്റെ ചിന്താഗതി അയാൾ പ്രവർത്തിക്കുന്ന പാർട്ടിക്ക് അനുകൂലമായി മാത്രം പോകുന്നു. അതിനു വിരുദ്ധമായി ചിന്തിക്കുവാൻ അയാളെ കൊണ്ടാകുന്നില്ല. പുരുഷൻമാർ നോക്കുമ്പോൾ തങ്ങൾ സ്ത്രീകളേക്കാൾ ശ്രേഷ്ഠർ. സ്ത്രീകൾ നോക്കുമ്പോൾ തങ്ങൾ പുരുഷൻമാരേക്കാൾ ശ്രേഷ്ഠർ. മുതലാളികൾ നോക്കുമ്പോൾ തൊഴിലാളികൾ അധമൻമാർ. തൊഴിലാളികൾ നോക്കുമ്പോൾ മുതലാളികൾ ചൂഷകർ. നാം എന്തിലെങ്കിലും പങ്കെടുത്താൽ അതിനനുകൂലമായി മാത്രം ചിന്തിക്കുന്നു. ഇവിടെ യാഥാർഥ്യം വളച്ചൊടിക്കപ്പെടുന്നു.

അതിനാൽ തന്നെ സത്യം അറിയണമെങ്കിൽ യാതൊന്നിലും പങ്കെടുക്കാതെയിരിക്കുവിൻ. നിങ്ങൾ ഒരു കാഴ്ചക്കാരനാകുവിൻ. അപ്പോൾ നിങ്ങൾക്ക് യാതൊന്നിനെയും വളച്ചൊടിക്കേണ്ട ആവശ്യമില്ല. എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. ജീവിതം ഒരു നിരീക്ഷണമായി മാറട്ടെ. ബാഹ്യലോകത്തെയും ആന്തരിക ലോകത്തെയും ഒരുപോലെ നിരീക്ഷിക്കുവിൻ. സാധന (അതൊരുതരം കർമ്മമാകുന്നു) യുടെ ആവശ്യം വാസ്തവത്തിൽ ഇല്ല. അറിവ് മാത്രമാണ് ശാശ്വതമായിട്ടുള്ളത്. നേട്ടങ്ങൾ ഒന്നും തന്നെ ശാശ്വതമല്ല. വിജയവും അപ്രകാരം തന്നെ. ജയാപജയങ്ങൾക്ക് നടുവിലും വർദ്ധിച്ചുവരുന്ന ഒന്നുണ്ട്. അതറിവാണ്. നിങ്ങൾ സമ്പാദിച്ച പണം നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. സത്പേര് തിരോഭവിച്ചേക്കാം. വിജയം പരാജയത്തിന് വഴിമാറിയേക്കാം. എന്നാൽ അറിവാകട്ടെ സദാ വർദ്ധിച്ചുവരുന്നു. അതൊരിക്കലും പുറകോട്ടടിക്കില്ല. നേട്ടങ്ങളും, വിജയങ്ങളും, ഭോഗങ്ങളും നിങ്ങളുടെ മനസ്സിന്റെ മാത്രം സൃഷ്ടിയാണ്. അത് വസ്തുതകളോടുള്ള നിങ്ങളുടെ സമീപനത്തിന്റെ പരിണതഫലം മാത്രം. പണത്തെ സ്നേഹിക്കുന്നവന് മാത്രമേ അത് നേട്ടമായി അനുഭവപ്പെടൂ. ഈ ജഗത് മുഴുവൻ ഭോഗാത്മകമാണ്. അറിവാകട്ടെ അതിനുമപ്പുറത്താണ്. അറിവിനെ സ്നേഹിക്കുന്നവന് സുഖദു:ഖങ്ങളില്ല. അയാൾ എല്ലാറ്റിൽനിന്നും എന്തെങ്കിലും ഒക്കെ പഠിക്കുന്നു. ആ പഠനം ഒരാനന്ദമാണ്. വിജയിക്കുമ്പോൾ അയാൾ ചില കാര്യങ്ങൾ പഠിക്കുന്നു. പരാജയപ്പെടുമ്പോൾ വേറെ ചില കാര്യങ്ങളും. ആ അർത്ഥത്തിൽ വിജയവും പരാജയവും തമ്മിൽ വ്യത്യാസമില്ല. രണ്ടും അറിവ് സമ്പാദിക്കുവാനുള്ള ഉപാധികൾ മാത്രം. വിജയിക്കുമ്പോൾ ആനന്ദിച്ചുന്മാദിക്കേണ്ട കാര്യമില്ല; പരാജയപ്പെടുമ്പോൾ നിരാശയുടെ പടുകുഴിയിലേക്കു വീഴേണ്ടതുമില്ല. രണ്ടിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കുവിൻ! ആ അറിവാകട്ടെ നമ്മുടെ ഏക ആസ്വാദനം. സുഖത്തിൽ നിന്നും നിങ്ങൾ പഠിക്കുന്നു; ദുഃഖത്തിൽ നിന്നും നിങ്ങൾ പഠിക്കുന്നു. അറിവ് സമ്മാനിക്കുന്ന കാര്യത്തിൽ അവ രണ്ടും സമം സമം. സുഖദു:ഖങ്ങളിലെ ഈ സമത നിങ്ങളെ നിർവ്വാണത്തിലേക്ക് നയിക്കും.

നമ്മുടെ മുന്നിൽ പ്രത്യേകിച്ച് ആഗ്രഹമോ ലക്ഷ്യമോ ഉണ്ടാകേണ്ട ആവശ്യമില്ല. അവ ലൗകികമാകുന്നു. അറിവാകട്ടെ ലൗകികതക്കും അപ്പുറത്താണ്. യാഥാർഥ്യത്തെ അതായിരിക്കുന്നതുപോലെ തന്നെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ നിങ്ങളുടെ അറിവും ബുദ്ധിയും എല്ലാ പരിമിതികളും ലംഘിക്കുകയും അനന്തതയിലേക്ക് പ്രവേശിക്കുകയും ചെയ്യും. അപ്പോൾ നിങ്ങൾ എല്ലാം അറിയുന്നു. നിങ്ങൾ ഈശ്വരനിൽ ലയിക്കുന്നു. പിന്നീട് നിങ്ങൾക്ക്അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്നല്ലാതെ മറ്റൊരു പ്രർത്ഥനയോ ആഗ്രഹമോ ഉണ്ടായിരിക്കുകയില്ല. കാരണം നിങ്ങളുടെ പരിമിതമായ ഇഷ്ടാനിഷ്ടങ്ങളെയും മനസ്സിനെയും നിങ്ങൾ ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഈശ്വരൻ അനന്താനന്ദസ്വരൂപിയാണെന്ന് നിങ്ങൾ അറിയുന്നത്. സ്വാർത്ഥമോഹങ്ങളുടെ പിറകേ പോകുന്നത് മഠയത്തരമാണെന്ന് അപ്പോൾ മാത്രമേ നമുക്ക് മനസ്സിലാകൂ. സ്വാർത്ഥത പരിമിതിയെ സൂചിപ്പിക്കുന്നു. അവിടെ മനസ്സും, അറിവും, ബുദ്ധിയും പരിമിതപ്പെടുന്നു. ആശയക്കുഴപ്പങ്ങളും, മനോസംഘർഷങ്ങളും, അൽപത്തവും നിങ്ങളെ വിട്ടു പിരിയുകയില്ല. മരണഭയം നിങ്ങളെ വേട്ടയാടും. ഈ ലൗകികമായ കാര്യങ്ങളിൽ മനസ്സ് ഉടക്കി പോകാതെയിരിക്കുവാൻ അതിനുമപ്പുറത്തുള്ള അറിവിൽ നിങ്ങളുടെ മനസ്സിനെ പ്രതിഷ്ഠിക്കുവിൻ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

വിനോദ് വൈശാഖി

ഓരോ പെണ്ണിലും
ഓരോ സൂര്യോ ദയമുണ്ട്.
പുരികക്കളിയാൽ
ഹൃദയത്തെ ഒടിച്ചു മടക്കി
ഓരോ ആണിനെയും
ചുരുട്ടിയെറിയുന്ന
പുരികങ്ങൾക്കിടയിലെ
സൂര്യോദയം.

രണ്ടു ചുരിക പോലെ
വാൽ കൂർപ്പിച്ച്
നടുവിൽ പരിച പോലെ
പയറ്റുന്ന സൂര്യൻ

പുരിക വില്ലുകളാൽ
എയ്തെയ്ത്
അശോകവും
അരവിന്ദവും ചൂതവും
നവമാലികയും
മേലാകെ
കൊതിച്ചു വിടരാതെ
തടുത്തു

രണ്ടു കുന്നുകൾ പോലെ
പുരികങ്ങൾ
രാത്രിയിലെ മങ്ങലിൽ നിന്നും
പ്രഭാതത്തിലേക്കൊരു
വിടരൽ.

കാർമേഘങ്ങളുടെ
മണം കൊഴിഞ്ഞ
കടലിൽ നിന്നും
ചാടിയെഴുന്നേറ്റ്
സ്ഫടികത്തുള്ളികളാൽ
ഉടലെഴുതി
കാർമേഘക്കുതിരകളെ
ചുരുട്ടിക്കെട്ടി
പുരികക്കുന്നിലേക്ക്
വലം കയ്യാലൊരു
സൂര്യനെ വച്ച്
നെടുനീളത്തിലവൾ
ചുവന്നു

ചോറ്റുപാത്രത്തിലേക്കും
മകൻ കിളിയായ് പറക്കും
പാഠശാലയിലേക്കും
ഊളിയിട്ട്
അവൾ സൂര്യനെ ഉയർത്തി

ഒറ്റപ്പുരികം പോലെ
മേൽക്കൂര
മഴക്കൂരയായ
കലികയറിയ
പ്രഭാതത്തിൽ
പുരികക്കൂനകളിലേക്ക്
പനി പിടിച്ച സൂര്യൻ

ഓരോ പെണ്ണിലും
ഓരോ സൂര്യാസ്തമയമുണ്ട്
അവളുടെ
ജലപ്പൂവുകൾക്കിടയിൽ
സൂര്യൻ
അസ്തമിക്കുന്ന ഒരു ദിവസം

ഉള്ളഴിഞ്ഞ്പടപടാന്ന്
പിഴിഞ്ഞ് ചുവന്ന്
കടലാഴത്തിലേക്കെടുത്തു ചാടി
തണുക്കുന്ന അസ്തമയം

പുരികങ്ങൾക്കിടയിലേക്ക്
ഏന്തി വലിഞ്ഞ്
നാളെയും
ഒന്നുദിക്കണം.

വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ

പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021)

RECENT POSTS
Copyright © . All rights reserved