കാസര്‍കോട് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. പ്രതി ഇവരില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്.
ഡി.ഐ.ജി. നേരിട്ടെത്തിയ ശേഷമായിരിക്കും പ്രതി ആരാണ് എന്നത് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 200-ഓളം സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കാഞ്ഞങ്ങാട്, പടന്നക്കാട്, ഹോസ്ദുര്‍ഗ് പരിധിയിലെ നാനൂറോളം വീടുകളിലാണ് പോലീസ് ഇതുവരെ പരിശോധന നടത്തിയത്.
കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുക, സമാന സ്വഭാവമുള്ള കേസില്‍പ്പെടുകയും അടുത്തകാലത്ത് ജയിലില്‍നിന്ന് ഇറങ്ങുകയും ചെയ്തിട്ടുള്ള പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കുക, ലഹരി-മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള പരിശോധന എന്നീ കാര്യങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പരിശോധിക്കുന്നതിനായി അന്വേഷണ സംഘത്തെ വീണ്ടും തരംതിരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.
നാലു വയസുകാരിയ്ക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ശസത്രക്രിയ നടത്തിയ ഡോക്ടർ ബിജോൻൺ ജോൺസനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.
ശസ്ത്രക്രിയ പിഴവ് സംഭവിച്ചതിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുടുംബം പറയുന്നു. കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടി മാറിപോയെന്നാണ് അധികൃതർ പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് സംഭവത്തിനിടയാക്കിയതെന്ന് കുടുംബം വിമർശിച്ചു.
ബ്രിട്ടീഷ് എയര്‍വേയ്സിനെതിരെ 52.88 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യാത്രക്കാരന്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ബിസിനസുകാരനായ ആന്‍ഡ്രിയാസ് വുച്‌നര്‍ ആണ് പരാതിക്കാരന്‍. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് സൂറിച്ചിലേക്ക് പോകവെ ചെക്ക്-ഇന്‍ കൗണ്ടറിന് സമീപം നിലത്തുണ്ടായിരുന്ന ബെയ്‌ലീസ് ഐറിഷ് ക്രീം എന്ന മദ്യത്തില്‍ ചവിട്ടി കാല്‍ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റതിന് കാരണം വിമാനക്കമ്പനിയുടെ വീഴ്ചയാണെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. 50 ലക്ഷം പൗണ്ട് (ഏകദേശം 52 കോടി 88 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. മദ്യത്തില്‍ ചവിട്ടി കാല്‍ വഴുതി നിലത്തുവീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം കടുത്ത തലവേദനയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് വുച്‌നര്‍ പറയുന്നു. മസ്തിഷ്‌കത്തിനേറ്റ പരിക്ക് കാരണം ഏകാഗ്രതക്കുറവ്, മറവി എന്നിവ ബാധിച്ചുവെന്നും ഇതുകാരണം ജോലി ചെയ്യാന്‍ കഴിയാതെ തന്റെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. എങ്ങനെയാണ് മദ്യം നിലത്തുവീണത് എന്ന് വ്യക്തമല്ല. എന്നാല്‍ മദ്യം വീണ ഭാഗം വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയ വിമാനക്കമ്പനി ആണ് തന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദിയെന്ന് യാത്രക്കാരന്‍ പറയുന്നു.
ഇതേ വിഷയത്തില്‍ 2021-ല്‍ ആന്‍ഡ്രിയാസിന് 130,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ലണ്ടനിലെ കോടതി വിധിച്ചിരുന്നു. കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള തുടര്‍നിയമനടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
അപകടമുണ്ടായ ദിവസത്തെ സംഭവങ്ങള്‍ കൃത്യമായി തന്നെ അദ്ദേഹം ജഡ്ജിയോട് വിശദീകരിച്ചു. ‘സ്റ്റാര്‍ബക്‌സില്‍ നിന്ന് കാപ്പി വാങ്ങിയ ഉടന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിലെ ജീവനക്കാരന്‍ എന്നോട് ഉറക്കെ ആക്രോശിച്ചു. ഞാനാണ് വിമാനത്തിലെ അവസാന യാത്രക്കാരനെന്നും അതിനാല്‍ വേഗം വിമാനത്തിലേക്ക് പോകണമെന്നുമാണ് ജീവനക്കാരന്‍ പറഞ്ഞത്. ഉടന്‍ ഞാന്‍ ബോര്‍ഡിങ് ഗെയ്റ്റിലേക്ക് കുതിച്ചു. എന്റെ കയ്യില്‍ നാല് കാപ്പിയുണ്ടായിരുന്നു. ഞാന്‍ ഓടുകയായിരുന്നില്ല, പക്ഷേ സാധ്യമായത്ര വേഗത്തിലാണ് ഞാന്‍ ഗെയ്റ്റിലേക്ക് പോയത്. കയ്യില്‍ നാല് കാപ്പിയുണ്ടെന്ന ബോധ്യത്തോടെയാണ് ഞാന്‍ വേഗത്തില്‍ നടന്നത്. ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഡെസ്‌ക് ലക്ഷ്യമാക്കി പോയ ഞാന്‍ നിലത്തുകിടന്ന ബെയ്‌ലീസ് മദ്യത്തില്‍ ചവിട്ടുകയായിരുന്നു. രണ്ട് മീറ്ററോളം വായുവില്‍ മലക്കം മറിഞ്ഞ ശേഷം തല ഇടിച്ച് ഞാന്‍ നിലത്തുവീണു. എന്റെ കയ്യിലെ കാപ്പിക്കപ്പുകള്‍ പറന്നുപോയി.’ -ആന്‍ഡ്രിയാസ് ജഡ്ജിയോട് വിശദീകരിച്ചു.
എന്നാല്‍, ഇത്രവലിയ തുക നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വ്യക്തമാക്കി. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള പരമാവധി നഷ്ടപരിഹാരം മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വാദം. ലണ്ടന്‍ കൗണ്ടി കോടതിയിലാണ് കേസ് നടക്കുന്നത്.
പീറ്റർബറോ: പീറ്റർബറോയിൽ നിര്യാതയായ സ്‌നോബിമോൾ സനിലിന് മെയ് 20 ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. യു കെ യിൽ പുതുജീവിത മോഹവുമായെത്തിയ സ്‌നോബിമോളെ മരണം ക്യാൻസറിന്റെ രൂപത്തിൽ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റർബറോയിൽ സീനിയർ കെയർ വിസയിൽ സ്‌നോബിമോൾ എത്തുന്നത്. ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോൺ ക്യാൻസർ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും സ്‌നോബിയുടെ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയായിരുന്നു.
സ്‌നോബിമോൾ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും മെയ്ന് 20 ന് തിങ്കളാഴ്ച നടക്കും. അന്ത്യോപചാര ശുശ്രുഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും പൊതുദർശ്ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.
സ്‌നോബിമോൾ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യു കെ) ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്. ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് – റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിൽ തന്നെ ഒരു നേഴ്സിങ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർത്ഥിയാണ്.
സ്‌നോബിയുടെ സഹോദരി മോളി സൈമൺ പീറ്റർബറോയിൽ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭർത്താവ് സൈമൺ ജോസഫ് അടക്കം കുടുംബാംഗങ്ങളടക്കം മലയാളി സമൂഹവും ദുംഖാർത്തരായ സനിലിനും, ആന്റോക്കും ഒപ്പം സദാ സഹായഹസ്തവും സാന്ത്വനവുമായി കൂടെ ഉണ്ട്. അകാലത്തിൽ വിടചൊല്ലിയ സ്‌നോബിക്ക് പീറ്റർബറോയിൽ യാത്രാമൊഴി നേരുവാൻ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേർന്ന പീറ്റർബറോയുടെ മണ്ണിൽ തന്നെയാണ് സ്‌നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്ക്കാരത്തിലും പങ്കുചേരുവാനായി പരേതയുടെ സഹോദരികൾ നാട്ടിൽ നിന്നും എത്തുന്നതാണ്.

ശവസംസ്ക്കാര ശുശ്രുഷകൾക്ക് ശേഷം, സെന്റ് ഓസ്വാൾഡ്സ് ചർച്ച് ഹാളിൽ ചായയും ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് പിന്തുണയും സാന്ത്വനവും അറിയിക്കുന്നതിനും, സ്‌നോബിമോളുടെ അനുസ്മരണത്തിൽ പങ്കുചേരുവാനുമുള്ള അവസരമാവും ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് :
സൈമൺ ജോസഫ് -07727641821
അന്ത്യോപചാര ശുശ്രുഷകൾ :
മെയ് 20 ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും.
Parish Of Sacred Heart & St. Oswald, 933 Lincoln Road, Walton,
Peterborough PE4 6AE
Interment: 14:30 PM
Fletton Cemetery, 20 St Johns Road , Peterborough PE2 8BN
Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR
സ്ലോവാക്യയിലെ ജനകീയ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോയ്ക്കുനേരെ വധശ്രമം. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഫികോയ്ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രിയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റുവെന്നാണ് ചില പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയറിലും തലയ്ക്കും പരിക്കേറ്റ ഫികോയുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്കുനേരെയുണ്ടായ അക്രമത്തെ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ അപലപിച്ചു.
സ്ലോവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്‍ലാവയില്‍ നിന്ന് 150 കിലോമീറ്ററോളം വടക്കുകിഴക്കായി സ്ഥിയ്യുന്ന ഹാന്‍ഡ്‌ലോവ നഗരത്തില്‍ വെച്ചാണ് അക്രമമുണ്ടായത്. 59-കാരനായ റോബര്‍ട്ട് ഫികോയെ ഹെലികോപ്റ്ററില്‍ ബന്‍സ്‌ക ബൈസ്ട്രിക നഗരത്തിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
ഡെപ്യൂട്ടി സ്പീക്കര്‍ ലുബോസ് ബ്‌ലാഹ പാര്‍ലമെന്റ് സമ്മേളനത്തിനിടെ അക്രമവാര്‍ത്ത സ്ഥിരീകരിച്ചു. പിന്നാലെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. സ്ലോവാക്യന്‍ പ്രസിഡന്റ് സുസാന കപുറ്റോവ പ്രധാനമന്ത്രിക്കുനേരെ നടന്ന അക്രമത്തെ അപലപിച്ചു. സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്കുനേരെ നടന്ന വധശ്രമത്തില്‍ വിവിധ ലോകരാജ്യങ്ങളും ഞെട്ടല്‍ രേഖപ്പെടുത്തി.
ഇരുപത്തിനാലുകാരിയായ ഗർഭിണി നാലു വയസുകാരൻ മകനെയും, ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരം ആറരയോടെ യാണ് സംഭവം.താമരശ്ശേരിസ്വദേശിയായ ഭർത്താവിന്റെ വീടിന് സമീപത്തു നിന്നും ചുവപ്പുനിറമുള്ള വാഗണർ കാറിൽ കയറി പോയതായും, പിന്നെതിരികെയെത്തിയില്ലായെന്നും കാണിച്ച് ഭർത്താവ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിൽ അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ യുവതി വടകര സ്വദേശി യുവാവിനൊപ്പം വടകരയിൽ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. താമരശ്ശേരി യിൽ പരാതി ഉള്ളതിനാൽ ഇവരെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഭർത്താവിനേയും ബന്ധുക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പരസ്പരം സംസാരിച്ചെങ്കിലും താൻ കാമുകനൊപ്പമാണ് പോകുന്നതെന്ന് യുവതി വ്യക്തമാക്കി .ഇതേ തുടർന്ന് രാത്രി 10 മണിയോടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
5 വർഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹ നടന്നത്, നാട്ടുകാരുടെ സഹകരണത്തോടെ യാണ് വിവാഹം നടത്തിയത്. നാലു വയസ്സായ കുഞ്ഞിന്റെ മാതാവായ യുവതി നിലവിൽ രണ്ടു മാസം ഗർഭിണിയാണ്.
വടകര സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. യുവാവുമായുള്ള ബന്ധം പുറത്തറിഞ്ഞിരുന്നില്ല. മുൻകൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.
നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടെ പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. 2019 ജൂണിൽ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീരയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് മഞ്ജു കഴിഞ്ഞിരുന്നത്. ഇവിടെവെച്ച് അനീഷിനൊപ്പം മഞ്ജുവിനെ മീര കണ്ടു.
ഇവരുടെ ബന്ധം എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ സഹായത്തോടെ മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് നാലു കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇവരെ നാഗർകോവിലിൽ വച്ചാണ് പിടിയിലാവുന്നത്.
തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി സുരേഷ് ആണ് പിടിയിലായത്. വിദേശ വ്‌ലോഗര്‍ ആയ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തി രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ചിത്രീകരിക്കുന്ന വ്‌ലോഗര്‍ ദമ്പതിമാരിലെ യുവതിയെ ആണ് പ്രതി തൃശൂര്‍ പൂരത്തിനിടെ അപമാനിക്കാന്‍ ശ്രമിച്ചത്. പൂരവിശേഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പ്രതി ബലമായി യുവതിയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ യുവതി ഇമെയില്‍ വഴി തൃശൂര്‍ സിറ്റി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാലക്കാട് ആലത്തൂര്‍ കുനിശ്ശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഈസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഉത്തരാഖണ്ഡില്‍ വിദേശ ദമ്പതികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കേരളം സുരക്ഷിതമാണ് എന്ന തരത്തില്‍ വീഡിയോ ചെയ്ത വ്‌ലോഗര്‍മാര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
ടൂർണമെന്റിന് വേദിയാവുന്നത് പ്രസ്റ്റൺ കോളജ് ക്യാമ്പസ് ആണ്. മെയ് 25 ശനിയാഴ്ച 25/05/2024 രാവിലെ 9 മുതൽ 6 വരെയാണ് മൽസരം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്റർമിഡിയറ്റ് ലെവലിലുള്ള കളിക്കാർക്ക് മാത്രം മുൻഗണന കൊടുത്തു കൊണ്ട് പുതിയ കളിക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ് (FOP) ഈ ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത് .
ഒരു ടൂർണമെന്റിൽ പോലും ട്രോഫി കിട്ടാത്തവർക്കും തുടക്കക്കാരായ ഇന്റർമീഡിയേറ്റ് ടീമിനും ആണ് ഈ ടൂർണമെന്റ് കൂടുതൽ പ്രചോദനമാകുക.മലയാളി അസോസിയേഷൻ നടത്തുന്ന ടൂർണമെന്റ് ആയതുകൊണ്ട് പങ്കെടുക്കുന്ന ടീം അംഗങ്ങളിൽ ഒരാൾ മലയാളി ആയിരിക്കണം എന്നതു നിർബന്ധമാണ്. ഒന്നാം സ്ഥാനം നേടുന്നവർക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ എവർ റോളിങ്ങ് ട്രാഫിയും ലൈഫ് ലൈൻ ഇൻഷുറൻസ് & മോർഗേജ് കമ്പനി അഡ്വൈസർ ജോർജ്കുട്ടി സ്പോൺസർ ചെയ്യുന്ന 501 പൗണ്ടും , ഒരു കുപ്പി നാടൻ വാറ്റും (ഒറ്റകൊമ്പൻ ) രണ്ടാം സ്ഥാനം നേടുന്നവർക്ക് ട്രോഫിയും 301 പൗണ്ടും ഒരു കുപ്പി നാടൻ വാറ്റും (ഒറ്റ കൊമ്പൻ ), മൂന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് ട്രോഫിയും അതുപോലെ മഹാറാണി റെസ്റ്റുറന്റ്,പയ്യന്നൂർ കിച്ചൻ, ജോയ്സ് കിച്ചൻ, സാൾട്ട് & പെപ്പർ (ഗാർലിക് റൂട്ട് ) എന്നിവർ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും ഒരു കുപ്പി നാടൻ വാറ്റും (ഒറ്റ കൊമ്പൻ )സമ്മാനമായി നൽകുന്നതായിരിക്കും.
അതുപോലെ നമ്മുടെ ടൂർണമെന്റിൽ പങ്കെടുത്തു ഏറ്റവും കുറവ് പോയിന്റ് കിട്ടി ആദ്യ റൗണ്ടിൽ പുറത്താകുന്ന ടീം (പങ്കെടുക്കാൻ മനസ് കാണിച്ച )അംഗങ്ങൾക്ക്.. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നാടൻ വാറ്റ് ഓരോ കുപ്പി വീതം സ്പോൺസർ ചെയ്തിരിക്കുന്നത് ഒറ്റ കൊമ്പൻ ആണ് . FOP യുടെ മൂന്നാം എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ..ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂർണമെൻറിൻ്റ് വിജയത്തിനായ് സിന്നിജേക്കബ് , ബെന്നി ചാക്കോ ബിജു സൈമൺ, നിതിൻ, റിച്ചു എന്നിവരുടെ നേതൃതത്തിൽ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തന രംഗത്തുണ്ട് .
ബാർകോഡ് സ്കാൻ ചെയ്തോ. ലിങ്കിലൂടെയോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. അതുപോലെ ടീം അംഗങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി മെയ് 20 ആണെന്നും സംഘടനാ സമിതി അറിയിക്കുന്നു.

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ആന്‍ഡ് ഡാന്‍സ് പ്രോഗ്രാം ഈ മാസം 18 ശനിയാഴ്ച ബ്രിസ്റ്റോളിലെ ലോക്ക് ലീസിലുള്ള ട്രിനിറ്റി ഹാളില്‍ വെച്ച് നടത്തുന്നു.
അയര്‍ലന്‍ഡില്‍ നിന്നുള്ള ഷെറിന്റെ നേതൃത്വത്തിലുള്ള 14 അംഗ ലൈവ് ഓര്‍ക്കസ്ട്ര ടീം സോള്‍ ബീറ്റ് പ്രോഗ്രാം ഏവരുടേയും ഹൃദയം കവരുന്ന പ്രോഗ്രാമാണ്. ഒപ്പം ഫോര്‍ ഓള്‍ 2 എന്‍വി എന്റര്‍ടെയ്ന്‍മെന്റിന്റെ ഡാന്‍സ് പ്രോഗ്രാം കൂടിയെത്തുന്നതോടെ ആവേശമായ ഒരു പ്രോഗ്രാമാകും കാണികള്‍ക്ക് ആസ്വദിക്കാനാകുക. ഷോയുടെ വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രം ഇനി ലഭ്യമായുള്ളൂ. എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കുക. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്.

വികാരി റവ ഫാദര്‍ വര്‍ഗീസ് ജോണ്‍, ട്രസ്റ്റി ബിജോയ് ജോര്‍ജ്, സെക്രട്ടറി ഷോണ്‍ ജോണ്‍ എന്നിവര്‍ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഫണ്ട് റെയ്‌സിങ് ഇവന്റ് കമ്മറ്റി അംഗങ്ങളായ സുനിൽ ജോർജ്ജ് , തോമസ് ഡേവിഡ്, ജോണ്‍സണ്‍ സാമുവല്‍, മാത്യു വര്‍ഗീസ്, വിനോദ് ഊമ്മന്‍, ദിലീപ് തോമസ്, സണ്ണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. ഈ ഇവന്റ് ചര്‍ച്ച് നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥമാണ് നടത്തുന്നത്. ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക 2002 ലാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് 2013 ല്‍ പരിശുദ്ധ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് II ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ ഇപ്പോഴുള്ള ദേവാലയത്തിന്റെ കൂദാശ നടത്തപ്പെട്ടത്.

സഭയുടെ ആദ്ധ്യാത്മിക കാര്യങ്ങളിലെന്ന പോലെ സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം സമാജം തുടങ്ങിയ മേഖലകളിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഈ കൂട്ടായ്മ യു.കെ യിലെ ഒരു സുപ്രധാന ഇടവകയായി മാറിയിരിക്കുന്നു.
2019 മുതല്‍ കൂടുതല്‍ വിശ്വാസികള്‍ യുകെയിലേക്കു കുടിയേറിക്കൊണ്ടിരിക്കുകയാണ്. ദേവാലയത്തിന് ഇന്നത്തെ വിശ്വാസ സമൂഹത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വന്നിരിക്കുന്നതിനാല്‍ ദേവാലയത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ഇടവകാംഗങ്ങള്‍. അതനുസരിച്ച് 2024 ഏപ്രില്‍ മാസം 7ന് യു. കെ. ഭദ്രാസനാധിപന്‍ അഭി: എബ്രഹാം മാര്‍ സ്‌തെഫനോസ് തിരുമേനി ദേവാലയത്തിന്റെ പുനര്‌നിര്മാണത്തിന്റെ കല്ലിടീല്‍ കര്‍മ്മം നടത്തിയിരിക്കുന്നു . തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസത്തില്‍ തന്നെ തുടങ്ങാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് .
ദേവാലയ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം £500,000/ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നല്ലൊരു ഭാഗം ലോണിലൂടെയും ബാക്കി ഇടവകാംഗങ്ങളില്‍ നിന്നും മറ്റു സഭാ വിശ്വാസികളില്‍ നിന്നുമായി സ്വരൂപിക്കാനാണ് ശ്രമം. വലിയൊരു ഉദ്യമത്തിന്റെ ഭാഗമാകാന്‍ നിങ്ങളെ ഏവരേയും ക്ഷണിക്കുകയാണ്. ഈ ചാരിറ്റി ഇവന്റിന്റെ ഭാഗമാകുമ്പോള്‍ ചര്‍ച്ച് നവീകരത്തിന്റെ കൂടി ഭാഗമാകുകയാണ് നിങ്ങള്‍ ഓരോരുത്തരും…