ശ്രീകുമാരി അശോകൻ
ശ്രാവണ ചന്ദ്രിക പുഞ്ചിരി തൂകയോ
കൈരളീ നിന്നുടെ തിരുനടയിൽ
മാവേലിമന്നനെ എതിരേൽക്കാനവൾ
താലമെടുത്തങ്ങു നിൽക്കയാണോ
താരക സുന്ദരികൾ വാനത്തിൻ മുറ്റത്തു
മുല്ലപ്പൂ മാല കൊരുക്കയാണോ
താരിളം തെന്നലിൽ ഒഴുകിയെത്തുന്നത്
മഞ്ഞണി മാലേയ സുഗന്ധമാണോ
ഓണസ്‌മൃതികളുണർത്തുന്ന രാവിന്നു
നവനീതചന്ദ്രിക തോഴിയായോ
പറയുവാനാകാത്ത പരിഭവമൊഴികളാ
ചൊടികളിൽ തുള്ളിക്കളിക്കയാണോ
ഓണമേ നീയെന്റെ മധുര സ്‌മൃതികളിൽ
കുളിരർചിതറുന്നൊരു പനിനീർമഴയോ
ഇനിയുമൊടുങ്ങാത്ത മോഹപ്പൂംചിപ്പിയിൽ
ഒളിഞ്ഞിരിക്കുന്നൊരു തൂമുത്താണോ.
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം
എം.ജി.ബിജുകുമാർ
”നന്ദേട്ടൻ യക്ഷിയെ ഇത്രയധികം പേടിക്കുന്നതെന്തിനാണ്..?”
സ്കൂൾ പഠനകാലത്ത് അപ്പച്ചിയുടെ മകൾ മിക്കവാറും ചോദിക്കുന്ന ചോദ്യമായിരുന്നു അത്. “അത്… അത്.. എനിക്ക് യക്ഷിയെ ഒത്തിരി പേടിയാ..കുഞ്ചൂ … ” എന്നു പറയണമെന്ന് തോന്നുമെങ്കിലും പറയുമായിരുന്നില്ല.
” ഇതാരാ കുഞ്ചൂ നിന്നോട് പറഞ്ഞു തന്നത് ?
“അത് അമ്മായിയും നന്ദേട്ടൻ്റ കൂട്ടുകാരും എല്ലാം പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്..!
അത് പറഞ്ഞ് അവൾ ചിരിച്ചു.
ഈ അമ്മ എന്തിനാണ് ഇതൊക്കെ അവളോട് പറഞ്ഞത് എന്ന് ഓർത്തു ഞാൻ അതിശയപ്പെടാറുണ്ട്.
രാവിൽ തുറന്നിട്ട ജാലകത്തിലൂടെയെത്തുന്ന തൂവാനച്ചിന്തുകൾ എഴുതി നിറച്ച കടലാസുകളിൽ ചിതറി വീഴുമ്പോൾ കുപ്പിവള കിലുക്കം കേൾക്കുമ്പോലെ തോന്നുമ്പോൾ അത് യക്ഷിയുടേതാവുമോ എന്ന് സംശയിച്ചിട്ടുണ്ട്. ഉറക്കെയുള്ള ചിരി ഉടൻ കേൾക്കും എന്നോർത്തിരിക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ ചില്ലുജാലക വാതിലുകൾ വലിച്ചടയ്ക്കപ്പെടുമ്പോൾ യക്ഷിയുടെ ആഗമനമാകുമെന്ന് ഭയന്നിട്ടുണ്ട്.
വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമായ കഥകൾ എല്ലാം പേടിപ്പെടുത്തുന്നതായിരുന്നതിനാൽ യക്ഷിയെ എന്നും എനിക്ക് ഭയമായിരുന്നു.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോളുണ്ടായ ഒരു സംഭവമറിഞ്ഞതോടെയാണ് എന്റെ യക്ഷിപ്പേടി എല്ലാവരിലും എത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് സ്കൂളിൽ എത്തിയപ്പോൾ രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. പോറ്റി സാറായിരുന്നു ഞങ്ങളെ എല്ലാവരെയും കലോത്സവത്തിന് കൊണ്ടു പോയിട്ട് തിരിച്ചു സ്കൂളിൽ എത്തിച്ചത്. അവിടെ നിന്നും രണ്ടു കിലോമീറ്റർ നടന്നാലാണ് വീട്ടിലെത്തുക. എല്ലാ വീടുകളിലും വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമം.സ്ട്രീറ്റ് ലൈറ്റുകൾ കത്താറില്ലാത്തതിനാൽ വഴിയിൽ നല്ല ഇരുട്ടായിരുന്നു. സ്വല്പം പേടി ഉണ്ടായിട്ടും വീട്ടിലേക്ക് പതുക്കെ നടന്നു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പാദസരം കിലുങ്ങുന്ന പോലെ ചെറിയ ശബ്ദം കേൾക്കുന്നതായി തോന്നി. തിരിഞ്ഞുനോക്കാൻ ധൈര്യം ഇല്ല. ഞാൻ അവിടെ നിന്നു. അപ്പോൾ ശബ്ദവും നിലച്ചു. വീണ്ടും നടന്നു തുടങ്ങിയപ്പോൾ ആ കിലുക്കം വീണ്ടും കേൾക്കുന്നു. ദേശദേവനെയും ദേവിയേയും ഒക്കെ മനസ്സിൽ വിളിച്ച് നടന്നു തുടങ്ങി. എന്നിട്ടും ശബ്ദം നിലച്ചില്ല. യക്ഷി ബ്രഹ്മരക്ഷസ് ആണെന്ന് മുത്തശ്ശി പറഞ്ഞിട്ടുള്ളത് മനസ്സിലെത്തി. രക്തം കുടിയ്ക്കുന്ന പിശാചാണത് എന്നോർത്ത് പേടിയോടെ നടന്നു.വീട്ടിലെത്താറായപ്പോൾ ഓടി മുറ്റത്തേക്ക് കയറി. അപ്പോഴും ആ കിലുക്കും കൂടെവരും പോലെ തോന്നി. മുറിയിൽ കയറി ജനലിലൂടെ വെളിയിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. ഒന്നും കഴിക്കാൻ പോലും നിൽക്കാതെ വന്ന വേഷത്തിൽ കിടക്കയിലേക്ക് മറിഞ്ഞു.
മിഴികളെ പൊതിഞ്ഞ് നിദ്രയുടെ ചിറകു മെല്ലെ ചലിച്ച് സ്വപ്നരഥം ഉരുളുന്നുണ്ടായിരുന്നു. ചുവരിലെ ഘടികാരത്തിൽ നിമിഷ സൂചികൾ ചലിച്ചുകൊണ്ടേയിരുന്നു. എന്തോ പേടിപ്പെടുത്തുന്ന സ്വപ്നം കണ്ടു ഞെട്ടിയുണർന്ന ഞാൻ അലറിവിളിച്ചു.
യക്ഷി….യക്ഷി…!
വീട്ടിൽ എല്ലാവരും ഉണർന്ന് എന്റെ അടുത്തേക്ക് ഓടിയെത്തി.
” എന്താടാ എന്തുപറ്റി..?” അമ്മയുടെ ഭയത്തോടെയുള്ള ചോദ്യം.
“യക്ഷി.. .യക്ഷി…..” എന്ന് ഞാൻ പുലമ്പുന്നുണ്ടായിരുന്നു.
“ഇവനേതോ സ്വപ്നംകണ്ടതാ അമ്മേ….! യക്ഷിയേയും പ്രേതത്തിനെയുമൊക്കെ ഇവന് ഭയങ്കര പേടിയല്ലേ..!”
പെങ്ങള് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ മുഖമുയർത്തിയില്ല. സ്വപ്നത്തിൻ്റെ ഹാങ്ങോവർ വിട്ടുമാറിയിരുന്നില്ല.
നേരം പുലരുമ്പോൾ എഴുന്നേറ്റ് കട്ടൻകാപ്പിയും കുടിച്ചിരിക്കുമ്പോൾ തലേദിവസം നടക്കുമ്പോൾ കേട്ട കിലുക്കം മനസ്സിൽ നിന്നു പോയിരുന്നില്ല. എണ്ണയും തേച്ച് തോർത്തും സോപ്പുമൊക്കെയെടുത്ത് പലവിധ ചിന്തകൾ കടന്നു പോകുന്ന മനസ്സുമായി പുഴയിലേക്ക് നടന്നു. പെട്ടെന്നാണ് ശ്രദ്ധിച്ചത്, തലേ ദിവസം രാത്രിയിൽ കേട്ട അതേ കിലുക്കം വീണ്ടും കേൾക്കുന്നു. അമ്പരപ്പോടെ തിരിഞ്ഞു നോക്കി. പിന്നിൽ ആരുമില്ല. വീണ്ടും നടന്നപ്പോൾ അതേ ശബ്ദം കേൾക്കുന്നു.
‘അത് എവിടെ നിന്നാണ് വരുന്നത് ” ഒന്നുകൂടി ശ്രദ്ധിച്ചു.അപ്പോഴാണ് ശരിക്കും ഞെട്ടിയത്. കിലുക്കം തൻ്റെ നിക്കറിന്റെ പോക്കറ്റിൽ നിന്നാണ് വരുന്നത്. നടക്കുമ്പോൾ നാണയത്തുട്ടുകൾ കിലുങ്ങുന്നതായിരുന്നു. ഉള്ളിൽ ഭയമുണ്ടായിരുന്നതിനാൽ , രാത്രി അത് തിരിച്ചറിയാൻ കഴിയാഞ്ഞതായിരുന്നു ഈ പൊല്ലാപ്പിനെല്ലാം കാരണം.
നീന്തിത്തുടിച്ച് വിസ്തരിച്ചു കുളിച്ചതിനുശേഷം തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ട്യൂഷന് പോകാനായി കുഞ്ചു നടന്നുവരുന്നത് കണ്ടു. മഞ്ജുള എന്നാണ് പേരെങ്കിലും കുട്ടിക്കാലം മുതലേ അവളെ എല്ലാവരും ഓമനപ്പേരായ ‘കുഞ്ചു” എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ തന്നെയാണ് ഞാനും വിളിക്കാറുള്ളത്. എന്റെ അടുത്തു വന്നപ്പോൾ അവൾ കൈകൊണ്ട് വായ് പൊത്തിപ്പിടിച്ച് ഒന്ന് ചിരിച്ചു. ഞാനാകെ ചൂളിപ്പോയി. വീട്ടിൽ കയറിയിട്ടാണ് ഇവള് വരുന്നതെന്നും യക്ഷിയെ സ്വപ്നം കണ്ട് പേടിച്ച് ഞെട്ടിയുണർന്ന് ബഹളമുണ്ടാക്കിയത് പെങ്ങൾ ഇവളോട് വിസ്തരിച്ച് പറഞ്ഞിട്ടുണ്ടെന്നും എനിക്ക് മനസ്സിലായി. ഞാൻ ഭാവഭേദം പുറത്തു കാട്ടാതെ ഉള്ളിൽ ചമ്മലോടെ മുന്നോട്ടു നടന്നു.
സ്കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് കോളേജിലെത്തുമ്പോഴും യക്ഷിപ്പേടി മാറിയിരുന്നില്ല. അന്നൊരിക്കൽ പാടവരമ്പിലൂടെ നടന്നു വരുമ്പോൾ എതിരെ വന്ന കുഞ്ചു എൻ്റെയടുത്തെത്തിയപ്പോൾ ചോദിച്ചു.
” യക്ഷിയായി ഞാനാണ് വരുന്നതെങ്കിൽ നന്ദേട്ടൻ പേടിക്കുമോ..? ”
അതും ചോദിച്ച് അവൾ ഇമവെട്ടാതെ എൻ്റെ കണ്ണിലേക്ക് നോക്കി.
അവളുടെ കണ്ണിന് എന്തോ കാന്തശക്തിയുള്ളതുപോലെ തോന്നി. ഞാൻ നോട്ടം പിൻവലിച്ച് മറുപടി പറയാതെ മുന്നോട്ട് നടന്നു.
സ്വല്പം നടന്നതിനു ശേഷം ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. കുഞ്ചു നടന്നു പോകുന്നു. സമൃദ്ധമായ നീണ്ട മുടി ഇളകുന്നുണ്ട്. ഇവളുടെ മുടിയും യക്ഷിയേപ്പോലെയാണല്ലോ എന്നു മനസ്സിൽ തോന്നി. ഇവളിനി ശരിക്കും യക്ഷിയാണോ എന്നൊരു ചെറിയ സംശയം ഉള്ളിൽ മിന്നി മറഞ്ഞു. കൂടുതലൊന്നുമാലോചിക്കാതെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു.
വാകപ്പൂവിതളുകളിലുടെ ഓർമ്മകൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു.
ഉച്ചയൂണും കഴിഞ്ഞ് സഹപാഠികളെല്ലാം കൂടി കോളേജ് വരാന്തയിൽ കഥ പറഞ്ഞിരിക്കുമ്പോൾ ആരോ എൻ്റെ യക്ഷിപ്പേടിയെപ്പറ്റി പറഞ്ഞു ചിരിച്ചു.പിന്നെ അതിനെപ്പറ്റിയായി ചർച്ച.
“യക്ഷി വന്നാലും പേടിക്കാതെ രക്ഷപ്പെടാനുള്ള വഴിയൊക്കെയുണ്ട്…” ചങ്ങാതി വേണു പറയുന്നത് കേട്ട് എല്ലാവരും അത് എന്തെന്നറിയാനായി ആകാംക്ഷയോടെയിരുന്നു.
” യക്ഷി വന്ന് ചുണ്ണാമ്പുണ്ടോന്ന് ചോദിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യപ്പെടും.പിന്നെ വശീകരിക്കാൻ ശ്രമിക്കും. അടുത്ത് വന്ന് ആശ്ളേഷിക്കും..”
അവൻ ഇത്രയും പറഞ്ഞു നിർത്തി.
അപ്പോൾ കേട്ടുകൊണ്ടിരുന്നതിലൊരാൾ അൽപ്പം ശുണ്ഠിയോടെ പറഞ്ഞു.
” അല്ലെങ്കിലും ഇതൊക്കെ എല്ലാവർക്കുമറിയാം, പേടിക്കാതെ രക്ഷപെടാനുള്ള വഴി അറിയാമെങ്കിൽ പറയ് ”
കേട്ടിരുന്നവർക്കും അറിയേണ്ടത് അതു തന്നെയായിരുന്നു.
” പറയാം, തോക്കിൽ കയറി വെടി വെക്കാതെ…”
അവന് ഹരം കയറി. അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
” യക്ഷി ആശ്ളേഷിക്കുമ്പോൾ നഖം നീണ്ട് നമ്മുടെ ദേഹത്ത് അമർന്ന് രക്തം പൊടിയുമ്പോഴേ യക്ഷിയുടെ ദംഷ്ട്രകൾ നീണ്ടു വരൂ. അപ്പോൾ മാത്രമേ അവൾക്ക് ശക്തിയുണ്ടാവൂ. ആശ്ളേഷിക്കും മുമ്പ് തഞ്ചത്തിൽ കൈകൾ പിറകിലേക്ക് പിടിച്ചങ്ങ് കെട്ടിവെക്കാൻ നോക്കണം.അത് നടന്നാൽ പിന്നെ യാതൊന്നും പേടിയ്ക്കണ്ട.” അവൻ ഗമയിൽ പറഞ്ഞു നിർത്തി.
“ഓ.. പിന്നെ… എന്നാര് പറഞ്ഞു….. ?”
അൽപ്പം കളിയാക്കലോടെയാണ് മായ ചോദിച്ചത്.
“എൻ്റെ മുത്തശ്ശി പറഞ്ഞു തന്നതാ.., നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. കാര്യം സത്യമാവാനേ തരമുളളു. ” അവൻ അല്പം നീരസത്തോടെയാണത് പറഞ്ഞത്.
“ഇതൊക്കെ ശരിയായിരിക്കുമാേ…?
എല്ലാവരിലെയും പോലെ എന്റെയുള്ളിലും ആ ചോദ്യം നിറഞ്ഞു. സ്വപ്നത്തിൽ വന്നാൽ ഇതൊന്നും നടക്കില്ലല്ലോ…! പേടിച്ചു ഞെട്ടിയുണർന്ന് ബഹളം വെക്കാനല്ലേ കഴിയൂ എന്ന ചിന്തയിൽ ഞാനെഴുനേറ്റ് ക്ളാസ് മുറിയിലേക്ക് നടന്നത് ഇന്നും ഓർക്കുന്നുണ്ട്.
അഴിഞ്ഞുലഞ്ഞ പനങ്കുല പോലെയുള്ള കാർകൂന്തൽ, മുറുക്കി ചുവന്ന ചുണ്ടുകൾ, സ്വർണ്ണ നിറമുള്ള കടഞ്ഞെടുത്ത മേനി. കാന്തശക്തിയുള്ള നോട്ടം എന്നിങ്ങനെയൊക്കെയുള്ള യക്ഷിയെ അങ്ങ് പ്രണയിച്ചാൽ രസമായിരിക്കുമെന്ന് ചുമ്മാ നേരമ്പോക്കിനായി ചിന്തിച്ചിട്ടുണ്ട്. ചേർത്ത് പിടിച്ച് കവിളിലൊരു ചുംബനം നൽകിയിട്ട്
“നിന്റെ കവിളിലെ ചുംബനപ്പാടുകൾക്ക് സാക്ഷിയായ്
എന്നും എന്നെ നോക്കി കുണുങ്ങിച്ചിരിക്കുന്ന കമ്മലിനോടും
എനിക്ക് പ്രണയം തോന്നിപ്പോകുന്നു.. ” എന്ന് വിളിച്ചു പറയണമെന്ന് കൗതുകത്തോടെ ഓർത്തിരുന്നിട്ടുണ്ട്. സ്വപ്നങ്ങളിൽ യക്ഷി നിലവിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ വാൽകണ്ണാടി നോക്കി അണിഞ്ഞാെരുങ്ങുന്നതു വരെ തെളിഞ്ഞു കണ്ടിട്ടുണ്ട്. എങ്കിലും പിന്നീടെപ്പൊഴൊക്കെയോ കൂർത്ത ദംഷ്ട്രകളും ചോരയൂറുന്ന നാവും സ്വപ്നത്തിൽ കണ്ട് പേടിച്ചു ഞെട്ടിവിറച്ചുണർന്നിട്ടുണ്ട്.
പഞ്ചമി നിലാവ് വീണ രാവിൽ കഥകളിയും കണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ഒപ്പം ആരോ നടക്കുന്നതുപോലെ തോന്നി. മരങ്ങൾ തിങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ ഇരുട്ടായതിനാൽ മുഖം വ്യക്തമായില്ല. കൊലുസുകിലുങ്ങുന്ന ശബ്ദം. യക്ഷി തന്നെ, സംശയമില്ല എന്ന് മനസ്സിൽ പറഞ്ഞു. ഓടാനുള്ള ശക്തിയില്ല. മുന്നോട്ട് നടക്കുക തന്നെ. പോക്കറ്റിൽ നിന്നും തീപ്പെട്ടിയെടുത്ത് കയ്യിലിരുന്ന ചുട്ടുകറ്റ കത്തിച്ചു. ആ വെളിച്ചത്തിൽ അടുത്തുള്ള പാലമരം കണ്ടപ്പോൾ ഉള്ളൊന്നു കാളി. ഇലകളുടെ മർമ്മരങ്ങളിലും പേടിപ്പെടുത്തലിനെ ഓർമ്മിപ്പിക്കും പോലെ തോന്നി. കരീലകളിലൂടെ സർപ്പങ്ങൾ ഇഴയുന്ന ശബ്ദം. ഞാൻ ചൂട്ടും വീശി പതുക്കെ നടന്നു.അവൾ തന്റെ തോളിൽ കൈ വെച്ചിട്ട് എന്നോട് ചോദിച്ചു.
“ഞാനൊരു കാര്യം ചോദിച്ചാൽ തരുമോ ?”
ഇവളിപ്പോൾ ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കും എന്ന മുൻവിധിയോടെ മറുപടി പറഞ്ഞു.
“പിന്നെന്താ, ചോദിച്ചോളൂ”
ഭയം പുറത്തുകാട്ടാതെയാണ് ഞാൻ അവളോടത് പറഞ്ഞത്. എൻ്റെ പിൻകഴുത്തിലെ നീല ഞരമ്പുകളിലൂടെ അവൾ വിരലോടിച്ചു.
“എനിക്കൊരു ഉമ്മ തരുമോ …? ”
അവളുടെ മൃദുലമായ ശബ്ദം.
എൻ്റെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്നു പോയി.
ഉമ്മ വെക്കുമ്പോൾ ആശ്ലേഷിച്ച് പുറത്ത് നഖം ഇറക്കി ദംഷ്ട്രകൾ കഴുത്തിൽ അമർത്തി ചോരകുടിച്ചു കൊല്ലാനാണ് ഉദ്ദേശമെന്ന് ഞാൻ ചിന്തിച്ചു പോയി. അപ്പോഴേക്കും കയ്യിലിരുന്ന ചൂട്ടുകറ്റയിലെ തീ അണഞ്ഞു. ഇരുട്ടിലും ഞാൻ പതുക്കെ മുന്നോട്ടു നടന്നു.ഒപ്പം പാദസരക്കിലുക്കവുമായി അവളും.
ഇനി എങ്ങനെ രക്ഷപ്പെടും??
അപ്പോൾ കോളേജ് പഠനകാലത്ത് ചങ്ങാതി പറഞ്ഞ ഉപായം മനസ്സിലെത്തി. ഇവളുടെ കൈകൾ എങ്ങനെയെങ്കിലും ബന്ധിക്കണം.അതേ ഇനി രക്ഷയുള്ളൂ എന്ന് ഞാൻ ചിന്തിച്ചു.
” എന്താ മിണ്ടാത്തത് ” അവളുടെ കാതരമായ ശബ്ദം വീണ്ടും ചെവിയിലെത്തി.
” തരാം ”
ഞാൻ പേടി പുറത്തുകാട്ടാതെ പറഞ്ഞു. ഒപ്പം വന്ന അവൾ എനിക്ക് അഭിമുഖമായി നിന്നു. “എങ്കിൽ വേഗം തരൂ”
അവൾ മെല്ലെ മൊഴിഞ്ഞു.
” തരാം, പക്ഷേ അതിനു മുമ്പ് ആദ്യം കണ്ണടയ്ക്കണം.”
“ശരി… അടച്ചു. ” അവൾ മന്ദഹസിച്ചു.
“ഇനി കൈകൾ പിന്നിലേക്ക് ചേർത്ത് വെക്കൂ…”
ഞാൻ ബുദ്ധിപൂർവ്വം പറഞ്ഞു.
അവൾ കൈകൾ രണ്ടും പിന്നിലേക്ക് ചേർത്തുപിടിച്ചു.
ഞാൻ മെല്ലെ അവളുടെ ചേലത്തലപ്പ് കൈക്കലാക്കി. എന്നിട്ട് അതുകൊണ്ടവളുടെ കൈകൾ പിന്നിലേക്ക് വെച്ചു ബന്ധിച്ചു.
മേഘക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച ചന്ദ്രൻ പുറത്തുവന്നപ്പോൾ അതിൻറെ പ്രഭ അവളുടെ മുഖത്ത് വീണു. ഞാൻ അത്ഭുതപ്പെട്ടുപോയി. അവൾക്ക് കുഞ്ചുവിൻ്റെ മുഖം. ശരിക്കും കുഞ്ചു യക്ഷിആയിരുന്നോ..? എന്റെയുള്ളിൽ പേടിയും സംശയവും നിറഞ്ഞു.
“പറഞ്ഞത് ഞാൻ അനുസരിച്ചില്ലേ… ഒരു ഉമ്മ തരുമോ?” അവൾ പ്രണയാതുരയായി മൊഴിഞ്ഞു.
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. ഞങ്ങളുടെ മിഴികളുടക്കി. അവളുടെ കരിങ്കൂവള നയനങ്ങളിൽ നിന്നും നോട്ടം പിൻവലിക്കാൻ കഴിയുന്നില്ല.
“ഇതിനി ശരിക്കും കുഞ്ചുവാണോ?? അവൾ എൻ്റെയൊപ്പം നടന്നുവന്നതാവുമോ…?” എനിക്കാകെ എന്തോ പോലെ തോന്നി.
“എന്തിനാ നന്ദേട്ടാ മടിക്കുന്നേ..?
ഒരു ഉമ്മ തരുന്നേ…!”
അവൾ വീണ്ടും പറഞ്ഞു.
ഞാൻ നന്നായി വിയർത്തു.
അവളുടെ കാലുകൾ നിലത്ത് തൊട്ടിട്ടുണ്ടോന്ന് നോക്കാൻ ധൈര്യം വന്നില്ല.
യക്ഷി എന്തായാലും ഉമ്മ ചോദിക്കില്ല. ഇത് കുഞ്ചു തന്നെ. അവളുടെ പ്രണയം തുറന്നു പറയാൻ ഇതിലൂടെ ശ്രമിച്ചതാവും.
ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു. അവളുടെ കവിളിൽ കൈകൾ ചേർത്തു വെച്ച്.മുഖം കോരിയെടുത്തു. മഷിയെഴുതിയ മനോഹരമായ കണ്ണിലേക്ക് തന്നെ ഞാൻ നോക്കി നിന്നു. അവളിലെ പ്രണയം എന്നിലേക്ക് പകരുന്നതായി എനിക്ക് തോന്നി. എന്നിലെ ഭയം വിട്ടൊഴിഞ്ഞു. ചുംബനം കൊതിക്കുന്ന ചുണ്ടുകളിൽ ഞാൻ അമർത്തി ചുംബിച്ചു. അൽപ്പനേരത്തേക്ക് രണ്ടുപേർക്കും ചുണ്ടുകൾക്ക് വിശ്രമം നൽകാൻ കഴിഞ്ഞില്ല. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ ഭാരമേറിയതെന്തോ എൻ്റെ പുറത്തുവന്നു. ഞാൻ ഭയന്ന്
അലറിവിളിച്ചു.
” യക്ഷി….യക്ഷി…. ”
എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. പെട്ടെന്ന് ചുറ്റും വലിയ പ്രകാശം വിടർന്നു.
” നന്ദേട്ടാ… ഏട്ടാ… എന്താ പറ്റിയേ?”
“യക്ഷി… യക്ഷി… ”
വീണ്ടും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.
“നന്ദേട്ടാ…” എന്നു വിളിച്ചു കൊണ്ട് ആരോ കുറച്ച് ജലം മുഖത്തേക്കൊഴിച്ചപ്പോളാണ് ശരിക്കും ബോധം വീണത്. കണ്ണു തുറന്നു നോക്കുമ്പോൾ കുഞ്ചു അരികിൽ കിടക്കയിലിരിപ്പുണ്ട്.
“യക്ഷി.. കുഞ്ചൂ… നീ…യക്ഷി… ” എന്നല്ലാതെ അല്പനേരത്തേക്ക് എനിക്കൊന്നു പറയാൻ സാധിച്ചില്ല.
അവളുടെ കയ്യിലിരുന്ന വെള്ളം വാങ്ങി കുടിച്ചു കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.
“നന്ദേട്ടൻ്റെ ബഹളം കേട്ട് മോൻ ഉണർന്നു.എന്നാ ഇനി ഈ യക്ഷിപ്പേടിയൊന്നു മാറുക.അവൾ അത് പറഞ്ഞപ്പോഴാണ് താൻ സ്വപ്നം കണ്ടതാണ് എന്ന് മനസ്സിലായത്.
“നീ ഇത് രാവിലെ അമ്മയോടൊന്നും പറഞ്ഞേക്കല്ലേ…”
ഞാൻ ചമ്മലോടെയാണ് അത് പറഞ്ഞത്.
” അലർച്ചകേട്ട് അമ്മായി ഉണർന്നു കാണും. കാര്യം എന്താണെന്ന് അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ച് പറയേണ്ടി വരില്ല. അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്. എന്തുപറയണമെന്നറിയാതെ ഞാൻ കുനിഞ്ഞിരുന്നു.
” മായയക്ഷിയമ്മയുടെ കോവിലിൽ ഉത്സവം നടക്കുകയാണല്ലോ. അവിടെ നിന്നും ഒരു രക്ഷ എഴുതി കെട്ടിക്കണം.” കുഞ്ഞിനെ തൊട്ടിലിൽ കിടത്തിക്കൊണ്ടാണ് അവളത് പറഞ്ഞത്.
” അതൊന്നും വേണ്ടെടീ… ഞാൻ അവളെ നോക്കി പറഞ്ഞു.
“അതു പറഞ്ഞാൽ പറ്റില്ല ഇനി പേടി മാറാൻ അതേയൊരു മാർഗ്ഗയുള്ളൂ.”
അത് പറഞ്ഞപ്പോഴേക്കും ഞാൻ അവളെ കിടക്കയിൽ എന്നിലേക്ക് ചേർത്തിരുത്തി. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി.
“എനിക്കിനി യക്ഷിയെ പേടിയില്ല കുഞ്ചു… എന്നിലെ യക്ഷിയ്ക്ക് ഇപ്പോൾ നിന്റെ മുഖമാണ്.”
ചെമ്പകം പൂത്ത കാവിൽ വെച്ച് തൻ്റെ പ്രണയം തുറന്നുപറഞ്ഞപ്പോൾ കണ്ട നന്ദേട്ടൻ്റ മുഖം കുഞ്ചുവിൻ്റെ ഉള്ളിൽ നിറഞ്ഞു. ആദ്യമായി നന്ദേട്ടനോട് ഒരു ചുംബനം ചോദിച്ചതും ആ ചെമ്പകച്ചുവട്ടിൽ വെച്ചായിരുന്നു.
” നിന്നെ എനിക്ക് പേടിക്കാൻ കഴിയില്ലല്ലോ, പ്രണയിക്കാനല്ലേ കഴിയൂ.”
അത് പറയുമ്പോൾ കുഞ്ചു ഓർമ്മയിൽ നിന്നുണർന്നു. ഞങ്ങളുടെ കണ്ണുകളുsക്കി. അവളുടെ ചുണ്ടുകൾ തുടിക്കുന്നപോലെ തോന്നി.
അവളുടെ മുഖം കൈകളിൽ കോരിയെടുക്കുമ്പോൾ ചെമ്പകപ്പൂവിൻ്റെ സുഗന്ധം അവിടെമാകെ നിറയുന്നതുപോലെ തോന്നി. അവളുടെ ചുണ്ടുകളിൽ അമർത്തിചുംബിച്ചുകൊണ്ട് കിടക്കയിലേക്ക് വീഴുമ്പോഴും ഉച്ചഭാഷിണിയിലൂടെ ക്ഷേത്രത്തിലെ കഥകളിസംഗീതം ഒഴുകുന്നുണ്ടായിരുന്നു, പനങ്കുല പോലെയുള്ള അവളുടെ മുടിയിൽ തഴുകുമ്പോഴും ചുണ്ടുകൾ വിടർന്നു മാറിയിരുന്നില്ല. മേളപ്പദങ്ങൾ കുഞ്ചുവിൻ്റെ കാതിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. “കുഞ്ചൂ.. ഇപ്പോൾ എൻ്റെയുള്ളിലെ യക്ഷി നീയാണ്.. ” എന്ന വാക്കുകളായിരുന്നു അവളുടെ കാതിൽ. അതോർത്തുകൊണ്ട് അവൾ എന്നെ ഇറുകെ പുണരുമ്പോൾ തൊടിയിലെ വലിയ പനമരമൊന്നുലഞ്ഞു.
പനയോലയ്ക്കുള്ളിൽ നിന്നും വാവലുകൾ ചിറകടിച്ചു പറന്നു.
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്കാര ജേതാവ് പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.
മോഹന്‍ദാസ്
കൂടല്ലൂരിന്‍റെ ഹൃദയത്തെ തൊടുന്ന ജലവിരല്‍സ്പര്‍ശമാണ് നിള. സാന്ധ്യശോഭയില്‍ കവിള്‍ത്തടങ്ങളില്‍ കുങ്കുമവര്‍ണ്ണമണിഞ്ഞ് വ്രീളാഭരിതയായി ഒഴുകുന്ന നിളയില്‍ പ്രണയത്തിന്‍റെ നീലാമ്പലുകള്‍ വിരിയിച്ച കഥയുടെ മാന്ത്രികനാണ് എം. ടി.
എം.ടി തന്നെ അത് പറയുന്നുണ്ട്.
‘’അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രത്തേക്കാൾ അറിയുന്ന എന്‍റെ നിളാനദിയെ ആണെനിക്കിഷ്ടം ”
കൂടല്ലൂരിന്‍റെ ജീവചരിത്രകാരൻ
അറിയാത്ത അത്ഭുതങ്ങളെ ഗർഭം ധരിച്ച മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്‍റെ നിളാനദിയാണെനിക്കിഷ്ടമെന്ന് ആവർത്തിച്ചു പറയാന്‍ എം.ടി.യെ പ്രേരിപ്പിക്കുന്നത് എന്താണ്?
അദ്ദേഹത്തിന്‍റെ ഓർമ്മകളുടെ കലവറ ജനിച്ചുവളര്‍ന്ന ഗ്രാമമായ കുടല്ലൂരാണെന്നതിന്‍റെ സാക്ഷ്യങ്ങളാണ് അദ്ദേഹമെഴുതിയ കഥകളും നോവലുകളും.
എം. ടി എഴുതുന്നു:
‘എന്‍റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുമുള്ളതിലധികം ഞാൻ കടപ്പെട്ടിരിക്കുന്നതു കൂടല്ലൂരിനോടാണ്. വേലായുധേട്ടന്‍റെയും ഗോവിന്ദന്‍ കുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ, . ജ്യേഷ്ഠൻമാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ – ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്‍റെ ചെറിയ അനുഭവ മണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്‍റെ സാഹിത്യത്തിൽ ഭൂരിഭാഗവും.
നവതിയുടെ നിറവില്‍
എം. ടി . വാസുദേവൻ നായർ 90-ാമത് പിറന്നാൾ ആഘോഷിക്കുമ്പോള്‍ അത് മലയാളത്തിന്‍റെ പിറന്നാള്‍ കൂടിയാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിൽയോക്തിയില്ല. ഭാവനയിലും ഭാവുകത്വത്തിലും സൂര്യോദയങ്ങള്‍ വിരിയിച്ച എഴുത്തുകാരന്‍റെ നവതി.
പിറന്നാളുകള്‍ ആഘോഷിക്കാത്ത ബാല്യം
പിറന്നാളുകള്‍ ആഘോഷിച്ചിട്ടില്ലെന്ന് എം. ടി പറഞ്ഞിട്ടുണ്ട്. മകന്‍റെ പിറന്നാള്‍ പായസത്തിനുള്ള ഇടങ്ങഴി അരിചോദിച്ചപ്പോള്‍ അമ്മയ്ക്ക് കിട്ടിയ മുഖമടച്ചുള്ള അടിയെപ്പറ്റി പിറന്നാളിന്‍റെ ഓര്‍മ്മയ്ക്ക് എന്ന കഥയില്‍ എം. ടി എഴുതിയിട്ടുണ്ട്.
പൊന്നാനി താലൂക്കില്‍ 1933 ജൂലൈ 15 നാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായരുടെ ജനനം. അച്ഛന്‍ – ടി. നാരാണന്‍നായര്‍, അമ്മ – അമ്മാളുവമ്മ.
എം. ടി എന്ന രണ്ടക്ഷരങ്ങളില്‍ ഒരു മഹാവിസ്മയം തന്നെയുണ്ട്. ഒറ്റ വാക്കില്‍ വ്യാഖ്യാനിക്കാന്‍ അസാധ്യമായ ഒരു വിസ്മയം . നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രാധിപര്‍, സംവിധായകന്‍ തുടങ്ങി അദ്ദേഹത്തിന് ഒരുപാട് വിശേഷണങ്ങളുണ്ട്.
സ്കൂളില്‍ പഠിക്കുന്നകാലത്തു തന്നെ കഥകളെഴുതിത്തുടങ്ങി.
രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത് പാലക്കാട് വിക്റ്റോറിയ കോളേജിൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത് കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ്. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ മത്സരമായിരുന്നു ഇത്.
എം. ടി യുടെ കരിയറിലെ വഴിത്തിരിവായിരുന്നു 1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ സബ് എഡിറ്ററായി ചേർന്നത്.
പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട് ആണ്.
നാലുകെട്ട്, സ്വർഗ്ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വാനപ്രസ്ഥത്തിന് ഓടക്കുഴല്‍ അവാർഡും ലഭിച്ചിട്ടുണ്ട്.
നിര്‍മ്മാല്യവും വെളിച്ചപ്പാടും – എം.ടിയുടെ ഓര്‍മ്മകള്‍
…ഞാന്‍ നിര്‍മ്മാല്യം മനസ്സില്‍ കൊണ്ടുനടക്കുന്ന കാലം. വെളിച്ചപ്പാടായി ആരഭിനയിക്കും? നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ മറ്റൊരു അനുഗൃഹീത നടനുണ്ട് – ശങ്കരാടി. ശങ്കരാടിയുമായി ചര്‍ച്ചചെയ്തു. അടുത്ത സുഹൃത്തായ ശങ്കരാടി പറഞ്ഞു.
‘ചെയ്യാന്‍ എനിക്ക് മോഹമുണ്ട്. പക്ഷേ, എന്‍റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിനുചേര്‍ന്നതല്ലല്ലോ?’
ആന്‍റണിക്കു പറ്റും എന്ന് ശങ്കരാടി പറഞ്ഞു. ആന്‍റണി ഇനി സിനിമയേ വേണ്ട എന്നുപറഞ്ഞ് മടങ്ങി വന്നിരിക്കുകയാണല്ലോ എന്ന സംശയം തോന്നാതിരുന്നില്ല. ഒരു സുഹൃത്തിനെ എറണാകുളത്തേക്ക് ഒരു കത്തും കൊടുത്തയച്ചു.കാര്യം വിശദമായി എഴുതിയിരുന്നു. പ്രതിഫലക്കാര്യമടക്കം.
ദൂതന്‍ മടങ്ങിവന്നപ്പോള്‍ എഴുതിയ മറുപടിയില്ല.
ഞാന്‍ മതിയെങ്കില്‍ എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാല്‍ മതി എന്നായിരുന്നു. സന്ദേസം.
ഷൂട്ടിംഗിന് അഞ്ചുദിവസം മുന്‍പ് ആന്‍റണി ശുകപുരത്തുള്ള ഞങ്ങളുടെ ക്യമ്പിലെത്തി. ആയിടയ്ക്ക് അമിതമായി കുടിയ്ക്കുന്നു എന്ന കിംവദന്തി ഉണ്ടായിരുന്നു. ആന്‍റണിയെപ്പറ്റി. ഞാന്‍ ആദ്യദിവസം തന്നപറഞ്ഞു.
‘’ആശാന്‍ ജോലിയുള്ളപ്പോള്‍ കുടിയ്ക്കരുത്. രാത്രി വേണമെങ്കില്‍ ആവാം. എന്നെ കുഴപ്പത്തിലാക്കരുത്.’’
ആന്‍റണി ചിരിച്ചു.
‘’പേടിക്കേണ്ട. കേട്ട അത്ര കുഴപ്പമൊന്നുമില്ല വാസു.’’
നിര്‍മ്മാല്യത്തിലെ തന്‍റെ മൊത്തം പ്രകടനത്തില്‍ ആന്‍ണി തൃപ്തനായിരുന്നു…..
എം.ടിയുമായുള്ള തന്‍റെ ആത്മബന്ധത്തെക്കുറിച്ച് എസ്. ജയചന്ദ്രന്‍നായര്‍ കഥാസരിത്സാഗരം എന്ന പുസ്തകത്തില്‍
വികാരനിര്‍ഭരമായി എഴുതിയത് വായനക്കാന് ഹൃദയസ്പര്‍ശിയായി അനുഭവപ്പെടും:
‘എന്‍റെ കൈയ്യിലുള്ള പുസ്തകശേഖരം തീയിൽപ്പെട്ട് കത്തി നശിക്കുകയെന്ന അത്യാപത്ത് യാദൃശ്ചികമായി സംഭവിച്ചാൽ അതിൽ ഒരു പുസ്തകം പെടരുതേയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. “രണ്ടാമൂഴമാണ് ആ പുസ്തകം എന്തെന്നാൽ അതൊരു സംസ്കാരമാണ്. അത് തീയിൽപെട്ട് വെന്തുനശിച്ചാൽ എനിക്ക് നഷ്ടപ്പെടുന്നത് ആ സംസ്കാരമായിരിക്കും.’
അംഗീകാരങ്ങള്‍:
1996-ൽ ജ്ഞാനപീഠം പുരസ്കാരത്തിനർഹനായി.
2005-ലെ പത്മഭൂഷൺ ലഭിച്ചു.
2005-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.
2011-ൽ കേരള സർക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് അർഹനായി.
2013-ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്കി ആദരിച്ചു.
മാതൃഭൂമി പീരിയോഡിക്കൽസ് പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസി ഡണ്ട്, കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ:
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകൾ)
ഇരുട്ടിന്‍റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം ക്കുന്ന സമയം, നിന്‍റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ, – ഡാർ എസ്. സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദന യുടെ പൂക്കൾ, ഷെർലക്ക് (കഥകൾ)
ഗോപുരനടയിൽ (നാടകം)
കാഥികന്‍റെ കല കഥ കന്‍റെ പണിപ്പുര, ഹെമിംഗ് വേ ഒരു മുഖവുര, കണ്ണാന്തളിപ്പൂക്കളുടെ കാലം (പ്രബന്ധങ്ങൾ)
ആൾക്കൂട്ടത്തിൽ തനിയെ (യാത്രാവിവരണം)
എം.ടിയുടെ തിരക്കഥകൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം ഒരു ചെറുപുഞ്ചിരി, നീലത്താമര, പഴശിരാജ (തിരക്കഥകള്‍)
സ്നേഹാദരങ്ങളോടെ അമ്മയ്ക്ക് (ഓർമ്മകൾ)
ചിത്രത്തെരുവുകള്‍ (ചലച്ചിത്രസ്മരണകള്‍)
വാക്കുകളുടെ വിസ്മയം (പ്രസംഗങ്ങള്‍)
കെ. ആര്‍. മോഹന്‍ദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
ബിനോയ് എം. ജെ.
സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും, സദ്ഭരണത്തിന്റെയും സ്മരണ ഉണർത്തിക്കൊണ്ട് വീണ്ടും ഒരു തിരുവോണം കൂടി. സമകാലീന സമൂഹവും ഭരണവ്യവസ്ഥിയും അത്ര നല്ലതല്ലാത്തതുകൊണ്ടാവാം ഇത്തരം ഒരു സ്വപ്നത്തെ നാം താലോലിച്ചുകൊണ്ടിരിക്കുന്നത്. സമൂഹം മാറും, ഭരണ സംവിധാനങ്ങൾ മാറും, മൂല്യങ്ങൾ ക്ഷയിക്കും. അധ:പതനത്തിന്റെ നീണ്ട നാളുകൾക്ക് ശേഷം പുരോഗതിയുടെ കാലം ആരംഭിക്കും. അതിനു ശേഷം വീണ്ടും അധ:പതനം. വീണ്ടും പുരോഗതി. ഇതാണ് ലോകത്തിന്റെ ഗതി. “നൂറാണ്ട് കാട്, നൂറാണ്ട് നാട് ” എന്നൊരു ചൊല്ലുതന്നെയുണ്ട്. സമൂഹം അതിദ്രുതം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയൊരധ:പതനം സംഭവിക്കുകയില്ലെന്നും നാം ദൃഢമായി വിശ്വസിക്കുന്നത്, നാം പുരോഗതിയുടെ കാലത്ത് ജീവിക്കുന്നത് കൊണ്ടാണ്. മനുഷ്യൻ സുന്ദരസങ്കൽപങ്ങൾ മെനയുന്ന കാലം. അനന്തമായ സ്വാതന്ത്ര്യവും അനന്തമായ അച്ചടക്കവും മറ്റും നാം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച വൈജ്ഞാനിക വിപ്ലവം വരും നൂറാണ്ടുകളിൽ കൂടുതൽ ശക്തമായി തന്നെ തുടരുമെന്ന് ഉറപ്പ്. സാമ്പത്തിക പുരോഗതി അതിന്റെ പാരമ്യത്തിൽ എത്തുകയും ഇനി കൂടുതൽ പുരോഗതി സാധ്യമല്ലെന്ന് വരികയും ചെയ്യുമ്പോൾ മനുഷ്യൻ ഉള്ളിലേക്ക് ശ്രദ്ധ തിരിക്കുകയും ആദ്ധ്യാത്മികതയുടെ ഉണർവ്വ് ആരംഭിക്കുകയും ചെയ്യും. ഇപ്രകാരം നൂറ്റാണ്ടുകളിലൂടെയും സഹസ്രാബ്ദങ്ങളിലൂടെയും നീളുന്ന പുരോഗതി.
ആദ്ധ്യാത്മിക പ്രതിഭകളുടെയും യോഗീവര്യന്മാരുടെയും ഒരു കാലം ഉണ്ടായിരുന്നു. അന്ന് യൂറോപ്പിലും അമേരിക്കയിലും മറ്റും മനുഷ്യവാസം പോലും ഉണ്ടായിരുന്നില്ല. സഹസ്രാബ്ദങ്ങൾ പുറകോട്ട് പോകുമ്പോൾ ആർഷഭാരത സംസ്കാരം അതിന്റെ സകല പ്രൗഡിയിലും വിരാജിച്ചിരുന്ന കാലം. ആദ്ധ്യാത്മിക തത്വങ്ങളും പ്രപഞ്ചരഹസ്യങ്ങളും മെനയപ്പെട്ട കാലം. അന്ന് മനുഷ്യൻ മരണത്തെ പോലും ജയിച്ചിരുന്നു. സകല ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുകയും അനന്ത വിജ്ഞാനം ആർജ്ജിച്ചെടുക്കുകയും ചെയ്തവർ അന്ന് സുലഭമായിരുന്നു. രാജാക്കന്മാർ പോലും ൠഷിവര്യന്മരുടെ മുൻപിൽ താണുവണങ്ങിയിരുന്നു. അന്നവർ വികസിപ്പിച്ചെടുത്ത സനാതന തത്വങ്ങൾ ആധുനിക ശാസ്ത്രകാരന്മാർക്കും ,മന:ശ്ശാസ്ത്രജ്ഞന്മാർക്കും, തത്വചിന്തകന്മാർക്കും ഇന്നും ദുർഗ്രാഹ്യമായി അവശേഷിക്കുന്നു. സഹസ്രാബ്ദങ്ങൾ പലത് കഴിഞ്ഞപ്പോൾ അതൊക്കെ ക്ഷയിച്ചു. വിജ്ഞാനമെല്ലാം തിരോഭവിച്ചു. ആദ്ധ്യാത്മികതയുടെ പ്രഭാവം മങ്ങിപ്പോയി. തമസ്സ് ലോകത്തെ വിഴുങ്ങി. നോക്കൂ.. ‘നൂറാണ്ട് നാട്, നൂറാണ്ട് കാട്.’
കാലക്രമേണ വീണ്ടും പുരോഗതി ആരംഭിച്ചു. അതങ്ങനെയേ വരൂ. ഇത്തവണ ശാസ്ത്രം അതിന്റെ കരുത്ത് തെളിയിച്ചു. യുക്തി ചിന്തയും കണ്ടുപിടുത്തങ്ങളും ലോകത്തിന് ഒരു പുത്തൻ ഉണർവ്വ് നൽകി. വീണ്ടും പ്രതീക്ഷയുടെ ഒരു കാലം കൂടി. ആലസ്യത്തിലും, തമസ്സിലും, നിദ്രയിലുമാണ്ടിരുന്ന മാനവരാശിയെ ഒരു കുളിർകാറ്റുപോലെ അത് തട്ടുണർത്തുന്നു. മാനവരാശി ഒരിക്കൽ കൂടി ഉണരുകയാണ്. ഇരുണ്ട മദ്ധ്യയുഗത്തിൽ നിന്നും നാമെത്രയോ മുന്നോട്ട് പോയിരിക്കുന്നു! അതങ്ങനെയേ വരൂ. ഭാവാത്മകമായ ഓരോ ചിന്തയും ഒരു നൂറ് ഭാവാത്മക ചിന്തകളെ ജനിപ്പിക്കുന്നു. ഓരോ സത്പ്രവൃത്തിയും നൂറ് നൂറ് പുതിയ സത്പ്രവൃത്തികൾക്ക് ജന്മം കൊടുക്കുന്നു. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ ഒരായിരം പ്രശ്നങ്ങൾ താനെ പരിഹരിക്കപ്പെടുന്നു. തിന്മയുടെ കാര്യവും ഇങ്ങനെ തന്നെ. ഓരോ ദുഷ്പ്രവൃത്തിയും കൂടുതൽ ദുഷ്പ്രവൃത്തികളെ ജനിപ്പിക്കുന്നു. അടിക്കടി; നിന്ദക്ക് നിന്ദ – ഇതാണ് ലോകത്തിന്റെ പ്രകൃതം. നിങ്ങളെ ഒരാൾ പ്രഹരിക്കുകയോ നിന്ദിക്കുകയോ ചെയ്താൽ നിങ്ങൾ പ്രതിക്രിയ ചെയ്യാതെയിരിക്കുമോ? അതിനാൽ പുരോഗതി വേണമെങ്കിൽ ഭാവാത്മകതയിലും ,നന്മയിലും ശരിയായ ജ്ഞാനത്തിലും വളരേണ്ടിയിരിക്കുന്നു. അവ പതിന്മടങ്ങായി പെരുകിക്കൊണ്ടേയിരിക്കും.
അധോഗതി ആരംഭിച്ചു കഴിഞ്ഞാൽ അതിന് തടയിടുക സാധ്യമല്ല. നാമൊരിക്കലും മദ്ധ്യയുഗത്തിലേക്ക് മടങ്ങി പോയിക്കൂടാ. പിന്നീട് തിരിച്ച് വരിക വളരെ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ മണിപ്പൂരിൽ കലാപം നടന്നുകൊണ്ടിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഹീനമായ പ്രവൃത്തികൾ മദ്ധ്യയുഗത്തെപോലും ലജ്ജിപ്പിക്കുന്നവയാണ്. അവിടെ സംഭവിച്ചതും സംഭവിക്കുന്നതുമായ ദുഷ്കർമ്മങ്ങൾ തിരിച്ചെടുക്കുവാൻ ആർക്കും കഴിയുകയില്ല. അവ മനുഷ്യമനസ്സുകളിൽ സൃഷ്ടിക്കുന്ന നിഷേധാത്മകമായ വികാരവിചാരങ്ങളെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അവ അവിടെയവിടെയായി തങ്ങിനിന്ന് കൂടുതൽ കൂടുതൽ തിന്മയെ ജനിപ്പിക്കുന്നു. നമുക്ക് പറ്റുന്ന ഓരോ പിഴവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
സൗഭാഗ്യത്തിന്റെ ഗതകാല സ്മരണകളുമായി വരുന്ന ഓണം ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന നമുക്ക് പ്രചോദനമായി ഭവിക്കട്ടെ. ലോകത്തിൽ ഒരിക്കൽ സംഭവിച്ചവ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഒരിക്കൽ ഒരു നല്ല കാലം ഉണ്ടായിരുന്നുവെങ്കിൽ അത് വീണ്ടും സംഭവിക്കുക തന്നെ ചെയ്യും. ഒരിക്കൽ ആവിർഭവിച്ച ആശയങ്ങൾ പുതിയ രൂപഭാവങ്ങളിലൂടെ പുനരാവിഷ്കരിക്കപ്പെടും. അദ്വൈതവും മായാവാദവും മറ്റും ശാസ്ത്ര തത്വങ്ങളായി രൂപാന്തരപ്പെടും. ഭാരതം അതിന്റെ നഷ്ടപ്പെട്ട പ്രൗഡി വീണ്ടെടുക്കുകയും ചെയ്യും. ഏവർക്കും ഓണാശംസകൾ
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ശബ്ന രവി
തെല്ലും നിനയ്ക്കാതെയാകൊടുങ്കാറ്റിലൊരു
പടുവിത്തന്നുള്ളിൽ വന്നു വീണു
പൊള്ളുന്ന ചൂടിലാ ഊഷര ഭൂമിയിൽ
മുളപൊട്ടി ഇലനീട്ടി മെല്ലെ മെല്ലെ.
ചില്ലകൾ വളർന്നു പൂമരമായ് മാറി
ചോലക്കുളിരിലന്നുള്ളം തണുത്തു
എങ്ങും വാസനപ്പൂമണം പരന്നു
തേനൂറും കനികൾ കുലകളിലാടി.
പിന്നെയും പടർന്നുപന്തലിച്ചൊടുവിലൊരു
വടവൃക്ഷമായ് മാറി വേരുകളാഴ്ന്നുപോയ്
ഹൃത്തിൽ നിണത്തിൽ പ്രാണനിൽപ്പോലും
പ്രണയവടവൃക്ഷത്തിൻ വേരുകളാഴ്ന്നു.
പിന്നെയാ വടവൃക്ഷം രാക്ഷസരൂപിയായ്
വരിഞ്ഞുമുറുക്കുന്നു ദംഷ്ട്രങ്ങളാഴ്ത്തുന്നു
ജീവശ്വാസത്തിനായ് കേണു പിടയുന്നു
ഒടുവിലൊരുചിതയിൽ എരിഞ്ഞടങ്ങുന്നു.
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .
വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]
റോബിൻ എബ്രഹാം ജോസഫ്
അഖിൽ പി ധർമജൻ എന്ന പ്രമുഖ യുവ എഴുത്തുക്കാരന്റെ റാം c/o ആനന്ദി എന്നുള്ള നോവൽ ആരംഭിക്കുന്നത് ഈ വാക്യത്തോടെയാണ്. ചെന്നൈ കഥാപരിസരമായി എഴുതപ്പെട്ടിരിക്കുന്ന നോവൽ ഉയർത്തുന്ന ചോദ്യങ്ങൾ പോലെ തന്നെ പ്രധാനമാണ് അപരിചിത സമൂഹത്തിന് മുൻപിൽ ചെന്നൈ നഗരത്തെ വരച്ചുക്കാട്ടുന്നത് മികച്ച രീതിയിലാണ്. ഈ കഴിഞ്ഞ ഇടയ്ക്ക് ചെന്നൈയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോൾ ആദ്യം മനസിലേക്ക് കടന്നുവന്നതും ഈ വാക്യമാണ്.
യാതൊരു പരിചയവും ഇല്ലാതെ തികഞ്ഞ അപരിചതത്വത്തിന് നടുവിലേക്ക് ചെന്നൈയിലേക്ക് ചെന്നുപ്പെട്ട ഒരാൾ എന്ന നിലയിൽ ഈ വാക്കുകൾ തികച്ചും പൂർണമായിരുന്നു. ട്രെയിൻ ഇറങ്ങി കാലു കുത്തിയപ്പോൾ തന്നെ സ്വീകരിക്കാൻ ഒരു മനുഷ്യരും ഇല്ലാത്ത അവസ്ഥയിൽ നിന്ന് സ്റ്റേഷന് പുറത്തെത്തിയപ്പോൾ ഓട്ടോ ചേട്ടന്മാരും അവിടുത്തെ ആളുകളും നൽകിയ കരുതലും പിന്തുണയും വളരെ വലുതാണ്. പൊതുവെ ട്രെയിൻ യാത്രയോട് താല്പര്യമില്ലാത്ത ഒരാൾ എന്നത് കൊണ്ട് തന്നെ മുഴിച്ചിലിന് തീരെ കുറവില്ലായിരുന്നു. ഒരു ഘട്ടത്തിൽ യാത്ര വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു എന്ന് തന്നെ പറയാം. എന്നാൽ അപരിചിതരായിരുന്ന ആളുകളുടെ നടുവിൽ നിന്ന് ചെന്നൈ സെൻട്രലിൽ കാലുകുത്തിയപ്പോൾ പലവഴിക്ക് പിരിഞ്ഞത് കഴിഞ്ഞ 12 മണിക്കൂറിൽ അധികം ഒരുമിച്ച് കഥപറഞ്ഞ, രാഷ്ട്രീയം സംസാരിച്ച, യാത്രയുടെ പിന്നാമ്പുറങ്ങൾ പങ്കുവെച്ച കുറച്ചധികം മനുഷ്യരെയാണ്. ജോലിക്കായി എത്തിയവർ, പഠിക്കാൻ അഡ്മിഷൻ കിട്ടി വന്നവർ, ആശുപത്രിയിൽ വന്നവർ എന്നിങ്ങനെ ആ ലിസ്റ്റ് നീളുകയാണ്.
ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. ചിലത് നല്ലതായിരിക്കും, ചിലത് വളരെ മോശവും. എന്നാൽ ചെന്നൈ യാത്ര സമ്മാനിച്ചത് കുറെയധികം നല്ല ഓർമകളും നിമിഷങ്ങളുമാണ്. മറീനയും സെന്റ് തോമസ് മൗണ്ടും എന്നു തുടങ്ങി വിട്ടുപോരാൻ മടിക്കുന്ന ചില അവശേഷിപ്പുകൾ അവിടെ പാറി നടക്കുന്നുണ്ട് എന്നുള്ളത് നിശ്ചയമാണ്. പൊതുഗതാഗതത്തിൽ കേരളത്തെക്കാൾ വളരെ മുൻപന്തിയിലുള്ള സംസ്ഥാനമാണ് തമിഴ്നാട്. സ്ത്രീകൾക്ക് സൗജന്യ യാത്രയും ടിക്കറ്റ് നിരക്കിലെ കുറവും എടുത്ത് പറയേണ്ട കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ കൂടുതൽ യാത്രകളും ബസ് മാർഗം ആയിരുന്നു. മികച്ച നിലവാരത്തിലുള്ള റോഡുകളും, ട്രാഫിക് സംവിധാനവും യാത്രയുടെ മാറ്റ് കൂട്ടി. പണ്ടത്തെ കാലത്തെ ബസുകൾ മാറ്റി ഉന്നത നിലവാരത്തിലുള്ള ലോ ഫ്ലോർ ബസുകൾ ചെന്നൈ നഗരത്തിൽ പറന്നു നടക്കുകയാണ്. കെ എസ് ആർ ടി സി എന്ന നമ്മുടെ സംവിധാനത്തെ ഇട്ട് തള്ളുന്ന ആളുകൾക്ക് തികച്ചും അനുകരണീയമാണ് തമിഴ് നാട്ടിലെ പൊതുഗതാഗത മോഡൽ.
പൊതുവെ തിരക്കൊഴിയാത്ത പ്രതീതിയാണ് ചെന്നൈ പട്ടണത്തിന്. ദാസനും വിജയനും പ്രതീക്ഷകളുടെ കളിവഞ്ചിയുമായി തീരം പിടിച്ചതും ഇതേ പട്ടണത്തിൽ തന്നെയാണ്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും ചെന്നൈക്ക് കൂടുതൽ സൗന്ദര്യം നൽകിയിട്ടുണ്ട്. കെട്ടിലും മട്ടിലും അവ തികഞ്ഞ വ്യത്യസ്തത കാത്ത് സൂക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും, ചെന്നൈയിലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ യാതൊരു വിധ പുരോഗതിയും ഇല്ല എന്നുള്ളത് യഥാർത്ഥ്യമാണ്. ചേരി പ്രദേശങ്ങളിൽ കഴിയുന്ന മനുഷ്യരുടെ സാഹചര്യങ്ങൾ വളരെ പരിതാപകരമാണ്. സമൂഹത്തിനും സംസ്ഥാനത്തിനും പൊതുവായി ഉയർച്ച ഉണ്ടാകുമ്പോഴും അടിസ്ഥാന വിഭാഗം ജനങ്ങൾ ദുരിതത്തിൽ തന്നെയാണ് എന്നുള്ളത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. പക്ഷെ വസ്തുതയേ കേവല സാധ്യതയുടെ പേരിൽ തള്ളുവാനോ കഴിയില്ല.
ചെന്നൈ യാത്ര ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്. അത് സമ്മാനിച്ച അനുഭവങ്ങളുടെയും ഓർമകളുടെയും ശേഖരം ഹൃദയത്തിന്റെ ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുന്ന സുന്ദര നിമിഷങ്ങൾക്ക് ഒപ്പം ഉണ്ടാകും. അപരിചതമായ ചെന്നൈ നഗരം എന്നെ സ്വീകരിച്ചത് നോവലിസ്റ്റ് അഖിൽ പി ധർമജൻ പറഞ്ഞത് പോലെ തികഞ്ഞ അൻപോട് തന്നെയാണ്.
റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി .ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം, കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്.
ജെഗി ജോസഫ്
പല സ്വപ്നങ്ങളും അവശേഷിപ്പിച്ചാകും പലപ്പോഴും ഒരു ജീവന്‍ നഷ്ടമാകുന്നത്. ചില ആഗ്രഹങ്ങള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോമലബാര്‍ കാതലിക്ക് ചര്‍ച്ചിലെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വോക്ക് വിത്ത് ബിന്ദു എന്ന ചാരിറ്റി പ്രോഗ്രാം ഇത്തരത്തിലൊരു ആഗ്രഹ പൂര്‍ത്തീകരണമാണ്. അറുപതോളം പേര്‍ നാലു മൈല്‍ ദൂരം ഒരേ മനസോടെ നടന്നു, ബിന്ദുവിനെ അനുസ്മരിച്ചുകൊണ്ട്. കഴിഞ്ഞ വർഷം ഒപ്പമുണ്ടായിരുന്ന ഒരാള്‍… എല്ലാത്തിലും നേതൃ നിരയിലുണ്ടായ വ്യക്തി പെട്ടെന്നൊരു ദിവസം ക്യാന്‍സര്‍ തിരിച്ചറിയുകയും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്താല്‍ ആ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണ്. അത്തരമൊരു വേര്‍പാടായിരുന്നു വുമണ്‍സ് ഫോറത്തിനെ സംബന്ധിച്ച് ബിന്ദുവിനെ നഷ്ടമായപ്പോഴുണ്ടായത്.

ഈ വര്‍ഷം ഫെബ്രുവരി 28നാണ് വുമണ്‍സ് ഫോറത്തിന്റെ കോര്‍ഡിനേറ്റർമാരില്‍ ഒരാളായിരുന്ന ബിന്ദു ലിജോ ക്യാന്‍സര്‍ ബാധിച്ചു മരിച്ചത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സാമൂഹിക ആത്മീയ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ബിന്ദു. ചാരിറ്റിക്ക് വേണ്ടി വുമണ്‍സ് ഫോറത്തിന് ബിന്ദു പറഞ്ഞു നല്‍കിയ ഒരു പ്ലാന്‍ ആയിരുന്നു ഈ ‘ നടത്തം’ . ഞായറാഴ്ച രാവിലെ കുര്‍ബാന കഴിഞ്ഞ് ഒരു വാക്ക് . കുറച്ച് വനിതാ അംഗങ്ങള്‍ പങ്കെടുത്ത് അന്ന് ആ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അധികം വൈകാതെ ബിന്ദുവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു, ചികിത്സയിലിരിക്കേ മരണവും സംഭവിച്ചു. ബിന്ദു എല്ലാവരേയും ഒരുമിപ്പിച്ച വ്യക്തിയായിരുന്നു. ജീവിതത്തിൻറെ അവസാന നിമിഷത്തില്‍ പോലും നൂറുകണക്കിന് ജപമാലയും വലിയ പ്രാര്‍ത്ഥനയായിരുന്നു ബിന്ദുവിനായി വനിതാ അംഗങ്ങള്‍ നടത്തിയത്. അത്ര പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഏവര്‍ക്കും ബിന്ദു.

ഇപ്പോഴിതാ വുമണ്‍സ് ഫോറം ബിന്ദുവിന്റെ ഓര്‍മ്മയിലൂടെ ആ നടത്തം ഒരിക്കല്‍ കൂടി പൂര്‍ത്തിയാക്കി.
മാറ്റ്സൺ സെൻറ് അഗസ്‌റ്റിൻ ദേവാലയത്തിൽ നിന്ന് കോണിഹിൽ സെമിത്തേരിയിലെ ബിന്ദുവിന്റെ കുഴിമാടത്തിലേക്ക് വുമണ്‍സ് ഫോറം അംഗങ്ങളും ബിന്ദുവിനെ സ്‌നേഹിക്കുന്നവരും നടന്നു. സംഘം ബിന്ദുവിന്റെ കുഴിമാടത്തിലെത്തി പ്രാര്‍ത്ഥിച്ചു. വികാരി ഫാ ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വലിയൊരു പങ്കാളിത്തവും ശ്രദ്ധേയമായി. ബില്‍ജി ലോറന്‍സ് പല്ലിശ്ശേരി, അല്‍ഫോണ്‍സ് ആന്റണി, ഷൈനി ജെഗി , എൽസ റോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ വോക്ക് വിത്ത് ബിന്ദുവില്‍ പങ്കെടുത്തു. ചാരിറ്റിക്ക് വേണ്ടി മുന്നൂറോളം പൗണ്ട് സമാഹരിക്കുകയും ചെയ്തു.

എല്ലാവര്‍ഷവും ബിന്ദുവിന്റെ ഓര്‍മ്മയ്ക്കായി ഒരു ചാരിറ്റിവാക്ക് നടത്താനും സംഘം തീരുമാനിച്ചു. എപ്പോഴെങ്കിലുമൊക്കെ ജീവിതത്തില്‍ കളം ഒഴിയേണ്ടവരാണ് നമ്മള്‍. ആ കളം ഒഴിയുമ്പോള്‍ ചില നന്മകള്‍ മറ്റുപലരിലേക്കും പകര്‍ന്നു നല്‍കും. അത്തരത്തില്‍ ബിന്ദു തന്റെ പ്രിയപ്പെട്ടവരിലേക്ക് കൈമാറിയതാണ് ഈ ചാരിറ്റി വാക്ക്. ഇനിയും ഇതു തുടരും. സമൂഹ നന്മയ്ക്കായി മറ്റുപലരും ഇത് ഏറ്റെടുക്കുമ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ബിന്ദുവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.

വുമണ്‍സ് ഫോറത്തിന് തങ്ങളുടെ പ്രിയ സുഹൃത്തിന് മനസു കൊണ്ട് നല്‍കാനുള്ള വാക്കും ഇതാണ്… ഈ നടത്തം തുടരും ,വരും വര്‍ഷങ്ങളിലും… നീ നല്‍കിയ നന്മ അണയാതെ സൂക്ഷിക്കാന്‍ എന്നും ശ്രമിക്കും. …



ടോം ജോസ് തടിയംപാട്
കാഴ്ച നഷ്ടപ്പെട്ട കുറുമുള്ളൂരിലെ ഓട്ടോ ഡ്രൈവർ കുര്യാക്കോസിനെയും നേഴ്‌സിംഗ് പഠിക്കുന്ന കുട്ടിയേയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 610 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധീകരിക്കുന്നു ചാരിറ്റി ഓണം വരെ തുടരും. നിങ്ങൾ നൽകുന്ന തുക ഓണസമ്മാനമായി ഞങ്ങൾ ആ കുടുംബത്തിനു കൈമാറുമെന്ന് അറിയിക്കുന്നു. കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക് സമീപം താമസിക്കുന്ന കോട്ടേരിൽ കുര്യാക്കോസിനു മൂന്ന് മക്കളാണുള്ളത്. ഓട്ടോ ഓടിച്ച് ഉപജീവനം നയിച്ചിരുന്ന ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട് കണ്ണിനും ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യമുണ്ടായി.
മറ്റുള്ളവരുടെ സഹായത്താൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്. അതിനാൽ തന്റെ ഉപജീവനമാർഗമായ ഓട്ടോ ഓടിക്കുവാൻ ഇദ്ദേഹത്തിനു സധിക്കുന്നില്ല. പെൺമക്കളിൽ ഇളയ കുട്ടി ഇപ്പോൾ നേഴ്സിംഗ് പഠിക്കുന്നതിനാൽ അതിനുള്ള ഫീസും കണ്ടെത്തണം. കൂടാതെ കുടുംബം മുൻപോട്ടു കൊണ്ടുപോകണം നിങ്ങൾ ദയവായി സഹായിക്കണം.

കുര്യാക്കോസിന്റെ നാട്ടുകാരനും ബെർക്കിൻഹെഡിൽ താമസക്കാരനുമായ ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു .
നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക ”
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35 ) , മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വർഷമായി സോഫ്റ്റ്‌വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്. ബാൾട്ടിമോർ പോലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഓണക്കഥയിലെ രാജാവിന്റെയും പ്രജകളുടെയും കഥകേട്ട് മടുത്തില്ലേ …. അതിനാൽ ഈ ഓണത്തിന് നമുക്ക് പോകാം ഇച്ചിരി റിയാലിറ്റിയിലേക്ക് …
അപ്പോൾ കേട്ട കഥയോക്കെയോ ? കഥ ഉള്ളത് തന്നാണ് , കാരണം മനുഷ്യന് സയന്റിഫിക് പരമായി യാതോരറിവുകളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രകൃതിയും മിത്തുമെല്ലാം അന്നത്തെ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ,ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
ഐതിഹ്യങ്ങളുടെ ഐക്യം… അതിന്നും പല മതക്കാരുടെയും ഉത്സവങ്ങളിൽ നമുക്ക് കാണാം. കാരണം, ഐത്യഹങ്ങളില്ലാതെ ഒന്നും അന്നത്തെ ജനങ്ങളിലേക്ക് എത്തപ്പെട്ടിരുന്നില്ല എന്നത് തന്നെ കാരണം….
അതിനാൽ ഓണമെന്നാൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഒരു സിംഫണിയാണ് .…….
അതായത് ,പ്രകൃതിയും മനുഷ്യരും തമ്മിൽ എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന പ്രകൃതിയുടെ ഒരു കലാവിരുന്ന് ……
അതാണ് ഓണം .
ഓണനാളുകളിൽ മഴയെല്ലാം കെട്ടടങ്ങി …
സൂര്യൻ പതിയെ കിഴക്ക് വിളക്ക് കൊളുത്തുമ്പോൾ ഭൂമിയിലെങ്ങും സന്തോഷമായി …
പാറിപ്പറക്കുന്ന പൂമ്പാറ്റകളായി …
വിവിധ വർണ നയന മനോഹര വിസമയമൊരുക്കി വിരിഞ്ഞു വരുന്ന പൂക്കളുകളായ് ….
വിളവെടുപ്പിന് പാകമായ നെല്ലുകൾ …..
ഞങ്ങളും പുറകിലല്ലെന്ന് കാണിക്കാൻ വിളവേറെ വാരിവിളമ്പുന്ന വിവിധയിന പച്ചക്കറികൾ …..
ഇല നിറയെ വിളമ്പുന്ന സദ്യകൾ …
വട്ടമിട്ട് പറക്കുന്ന തുമ്പികൾ ….
വട്ടമിട്ട് കളിക്കുന്ന പെണ്ണുങ്ങൾ …
വിരിഞ്ഞുനിൽക്കുന്ന ആമ്പലുകൾ താമരകൾ …
ഊഞ്ഞാലാടുന്ന കുഞ്ഞുങ്ങൾ …..
പുലികളിക്കുന്ന, വള്ളം തുഴയുന്ന ആണുങ്ങൾ …
അങ്ങനെ അങ്ങനെ , പ്രകൃതിയുടെ നൂലുകളാൽ നെയ്യപ്പെട്ട ഓണക്കോടി മുതൽ, അത്തപ്പൂക്കളം, സദ്യയൊരുക്കുന്ന അസംസ്കൃത വസ്തുക്കൾ, പുലികളി, വള്ളംകളി… അങ്ങനെ നമ്മോടു ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിയുടെ എല്ലാ ഘടകങ്ങളെയും നമ്മൾ നമ്മളോടൊപ്പമിരുത്തി , ഓരോന്നിനും അവയുടേതായ പങ്ക് ഈ ലോകത്തിലുണ്ട് എന്ന് നാം ഈ ഉത്സവത്തിലൂടെ പറഞ്ഞറിയിക്കുന്നു .
കൂടാതെ യാത്ര പറഞ്ഞു പിരിഞ്ഞു നീങ്ങുന്ന കൂട്ടുകാരെപോൽ മൺസൂൺ ദക്ഷിണേന്ത്യയോട് വിടപറയുമ്പോൾ ….
ആകാശവും വെള്ളവും തെളിയുന്നു ….
കേരളത്തിലെ മനോഹരമായ കായലുകളിൽ ഭീമാകാരമായ പാമ്പ് ബോട്ടുകൾ റാലി ആരംഭിക്കുന്നു…..
ഒരേ സ്വരത്തിൽ, ഒരേതാളത്തിൽ ആർത്തു പാടുന്ന പാട്ടുകൾ എവിടെനിന്നോ ആർത്തിരമ്പിൽ നമ്മുടെ കാതുകളിൽ അലയടിക്കുന്നു …..
അങ്ങനെ ജലാശയങ്ങളും നമ്മളോടൊപ്പം ആഘോഷമാക്കുന്നു …
തീർന്നില്ല , അത്തപ്പൂക്കളമെന്ന പുഷ്പ ഡിസൈനുകളെ , ഒരു പ്രദർശനം മാത്രമായി മാത്രമേ നമുക്കറിയൂ . പക്ഷെ അവയും , ഈ നാളുകളിൽ പ്രകൃതിയുമായുള്ള ശക്തമായൊരു ബന്ധത്തെ ചിത്രീകരിക്കുന്നു.
കാരണം ഇന്നത്തെ പോലെ, ദേഹമനങ്ങാതെ കടയിൽ നിന്നും മേടിച്ചു കൊണ്ട് വന്ന് ഇടുന്ന പൂക്കളങ്ങളായിരുന്നില്ല പണ്ട് .
പകരം പണ്ട് നമ്മൾ അത്ത പൂക്കളമൊരുക്കാൻ മലകേറിയിറങ്ങി പറിച്ചു കൊണ്ട് വന്നിരുന്ന ഓരോ പൂക്കൾക്കും നമ്മോടു പറയാനൊരു കഥയുണ്ടായിരുന്നു .
കാരണം അവയെല്ലാം , തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നവയുമായിരുന്നു . അതിൽ ഏറ്റവും മികച്ചു നിന്നിരുന്നത് തുമ്പയാണ് . തുമ്പ എന്നത് വിശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന വെളുത്ത പുഷ്പമാണ് .
പിന്നെ തുളസി ,കൃഷ്ണകിരീടം ചുവന്ന ഹൈബിസ്കസ് , പച്ചയും നീല യും കലർന്ന കാക്കപ്പൂ, മുക്കുറ്റിയുടെ ചെറുപുഷ്പങ്ങൾ അങ്ങനെ കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ മറ്റ് പല പൂക്കളും അന്നത്തെ ജനത ഉപയോഗിച്ചിരുന്നു ….
അതുപോലെ തന്നെ, ഇന്നത്തെ ഫേസ്‌ബുക്ക് , ഇൻസ്റ്റാഗ്രാം , വാട്സാപ്പ് ബന്ധങ്ങൾ പോലെ …..
പഴയ തലമുറയുടെ ഏകത്വവും സന്തോഷവുമെല്ലാം ഉടലെടുത്തത് അവരുടെ കൃഷിയിൽ നിന്നാണ്.
കൃഷിയില്ലെങ്കിൽ അവർ ഇല്ലായിരുന്നു .
ഈ മേല്പറഞ്ഞ പ്രകൃതിയുടെ ശേഖരങ്ങൾ മുഴുവൻ നമുക്കായൊരുക്കിയ ആവാസ കേന്ദ്രമായ മൺസൂണിനും പശ്ചിമഘട്ടത്തിനും നന്ദി…..
കാരണം ,നമ്മൾ നിറങ്ങളാൽ ഒരുങ്ങിയിറങ്ങുന്നത് പോലെ ….
ഓണക്കാലങ്ങളിൽ പ്രകൃതിയും, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ നിറങ്ങളിൽ നമ്മുടെ സംസ്ഥാനത്തെ ആകെമൊത്തമായി ഒരു പൂക്കളം പോലെ പ്രകൃതിയുടെ നിറങ്ങളാൽ വരച്ചുവയ്ക്കുന്നു ….
അങ്ങനെ , ആകെമൊത്തം ,ഗ്രഹത്തിൽ ഒരിടത്തും കാണാത്ത, മനുഷ്യ സസ്യജന്തുജാലങ്ങളുടെ അപൂർവമായൊരു കൂടിച്ചേരലാണ് നമ്മളിന്ന് പേരിട്ടു വിളിക്കുന്ന ഓണം ….
പക്ഷെ ഇന്ന് നമുക്ക് കൃഷിചെയ്യാൻ പറമ്പുകളില്ല , കൃഷിക്കാർ ഇല്ല , വിളവെടുപ്പുകളില്ല ….
പൂക്കളമൊരുക്കാൻ തുമ്പയില്ല …..പെണ്ണില്ല …മുറ്റമില്ല …
തുമ്പി തുള്ളാൻ തുമ്പിയില്ല …ഊഞ്ഞാലാടാൻ അമ്പാടിപൈതങ്ങളില്ല ….
ഇന്നെല്ലാമെല്ലാം ഫിൽറ്ററുകൾ ഇട്ട ഫോട്ടം പോലെ….പച്ചക്കറികളടക്കം നമുക്കായിന്ന് ലാബുകളിൽ നിന്ന് ഒരുങ്ങിയിറങ്ങുന്നു ….
അതിനാൽ പ്രകൃതിയും മനുഷ്യനുമായുള്ള ഈ സിംഫണിയെ വെറും സ്‌ക്രീനിനുള്ളിൽ മാത്രമായി തളച്ചിടാതെ നമ്മുടെ ഈ ഓണക്കാലം , അത് പ്രകൃതിക്കൊപ്പമാകട്ടെ …..
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ …..
ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .