Latest News

ദോഹ : കൊട്ടാരക്കര പനയ്ക്കൽ പുത്തൻ വീട്ടിൽ ചിപ്പി ജെറിനാണ് (26 വയസ്സ്) മാർച്ച്‌ 15 ചൊവ്വാഴ്ച്ച ഖത്തറിൽ വച്ചുണ്ടായ വാഹനാ അപകടത്തിൽ മരണമടഞ്ഞത്.

ഭർത്താവ് ജെറിൻ ജോൺസനോടും കുഞ്ഞിനോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടായത്. ഭർത്താവും കുഞ്ഞും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ് . അമ്പലത്തുംകല പോസ്റ്റ് സി .വി. വില്ലയിൽ വർഗീസ് ഷൈനി ദമ്പതികളുടെ മകളാണ് ചിപ്പി.

ചിപ്പി ജെറിൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയെ യു.എസിലേക്ക് കൈമാറാനുള്ള ബ്രിട്ടീഷ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതിയില്ല. ചാരവൃത്തിക്കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി അനുവദിച്ചത്.അദ്ദേഹത്തെ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്നാണ് സൂചന.
യു.എസിന് കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്‌ജെയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.

കൈമാറ്റം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമായി ഈ തീരുമാനം. യു.എസിന്റെ കൈമാറല്‍ അഭ്യര്‍ത്ഥന വിലയിരുത്തിയ ജില്ലാ ജഡ്ജി വനേസ ബറൈറ്റ്സര്‍ ആയിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.അസാഞ്‌ജെയെ ബ്രിട്ടനില്‍ നിന്നു വിട്ടു കിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാകാനുള്ള എല്ലാ തന്ത്രങ്ങളും തുടര്‍ന്നുപോന്നു അസാഞ്‌ജെ.

യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് അസാഞ്‌ജെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്. 2010 ലും 2011 ലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ വിവിധ സൈനിക നീക്കങ്ങളുടെ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത യുഎസ് സൈനിക നടപടികളില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളായിരുന്നു വിക്കിലീക്സ് പുറത്തുവിട്ടത്.

ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ കാറിനുള്ളില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂഗീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലാണ് 40 വയസുള്ള സ്ത്രീയുടെയും 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിനശിച്ചത്.

എട്ടു വയസുള്ള ആണ്‍കുട്ടിയും 10 വയസുള്ള പെണ്‍കുട്ടിയുമാണ് അമ്മയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്. മൂന്നു പേരുടെ മരണത്തില്‍ ആര്‍ക്കും പങ്കുള്ളതായി കരുതുന്നില്ലെന്ന് മേജര്‍ ക്രൈം ഡിവിഷന്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 11.45-നാണ് കാറിനു തീപിടിച്ചതായുള്ള വിവരം ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനു ലഭിക്കുന്നത്. പന്ത്രണ്ട് മണിയോടെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയെങ്കിലും കാറിന്റെ പിന്‍സീറ്റില്‍ മൂന്നു പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കാറില്‍ തീ ആളിക്കത്തുന്നത് കണ്ടതായും പൊട്ടിത്തെറിക്കുന്നതു പോലുള്ള വലിയ ശബ്ദങ്ങള്‍ കേട്ടതായും ഒരു സാക്ഷി പറഞ്ഞു.

ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും പ്രദേശത്ത് പരിശോധന നടത്തി ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍നിന്നു തീ പടര്‍ന്നതായാണ് പോലീസ് നിഗമനം. കത്തിയ കാറിനുള്ളില്‍ ഒരാള്‍ മരിച്ചെന്നാണ് ആദ്യം പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ പിതാവ് ഞായറാഴ്ച രാത്രിയാണ് പെര്‍ത്തില്‍നിന്നു വിദേശത്തേക്കു യാത്ര തിരിച്ചത്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതായും ഇപ്പോള്‍ പെര്‍ത്തിലേക്ക് മടങ്ങിയെന്നും ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

ഔറംഗബാദിലെ റോഡുകളില്‍ ചീറിപ്പായുന്ന കാറുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കിടയില്‍ സ്ഥിരമായി കാണാന്‍ കഴിയുന്ന കാഴ്ചയാണ് കുതിപ്പുറത്തുള്ള യൂസഫിന്റെ സവാരി. ഇന്ധനവില താങ്ങാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് യൂസഫ് കുതിരയെ തന്റെ വാഹനമായി തിരഞ്ഞെടുത്തത്.

കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുകയും പെട്രോളിനും ഡീസലിനുമെല്ലാം നിരന്തരം വില കൂടുകയും ചെയ്ത സാഹചര്യത്തിലാണ് യൂസഫ് യാത്ര ചെയ്യാനായി കുതിരയെ വാങ്ങിയത്. വൈ.ബി ചവാന്‍ കോളേജ് ഓഫ് ഫാര്‍മസിയിലെ ലാബ് അസിസ്റ്റന്റാണ് യൂസഫ്. ജിഗര്‍ എന്നാണ് കുതിരയുടെ പേര്.

താമസ സ്ഥലത്ത് നിന്നും ദിവസം 15 15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇയാള്‍ ജോലിക്ക് പോയിരുന്നത്. ലോക്ഡൗണ്‍ കാലത്ത് ബൈക്ക് തകരാറിലാകുകയും ഇന്ധനവില വര്‍ധിക്കുകയും ചെയ്തപ്പോഴാണ് കുതിരയെ വാങ്ങാം എന്ന് തോന്നിയത് എന്ന് യൂസഫ് പറയുന്നു.

കോവിഡ് വ്യാപനം മൂന്ന് വര്‍ഷം പിന്നിടുമ്പോളും ജിഗര്‍ എന്ന കുതിരയുടെ പുറത്ത് തന്നെയാണ് യൂസഫ് യാത്ര ചെയ്യുന്നത്. ‘ഖൊഡാവാല’ എന്നാണ് ഇയാളെ ഇപ്പോള്‍ ആളുകള്‍ വിളിക്കുന്നത്. കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന ഇയാളുടെ വീഡിയോ എഎന്‍ഐയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് , സൈജു തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിയായ സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. റോയ് വയലാട്ടും സൈജുവും ദുരുദ്ദേശത്തോടെ മോഡലുകളോട് ഹോട്ടലില്‍ തങ്ങാന്‍ ആവശ്യപ്പെട്ടതായും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

നവംബര്‍ ഒന്നിനാണ് മോഡലുകളായ മിസ് കേരള 2019 അന്‍സി കബീര്‍, റണ്ണറപ്പായ അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചത്. മോഡലുകള്‍ ഹോട്ടലില്‍ നിന്ന് മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇവരുടെ കാര്‍ രാത്രി ഒരുമണിയോടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.

കഷ്ടപ്പെട്ട് അധ്വാനിച്ച് വാങ്ങിയതായിരുന്നു സുഭദ്ര രണ്ടു പവന്റെ മാല. പട്ടാഴി ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയപ്പോഴായിരുന്നു ആശിച്ചു മോഹിച്ച് വാങ്ങിയ മാല മോഷണം പോയത്. ആ വേദന താങ്ങാന്‍ കഴിയാതിരുന്നതു കൊണ്ടായിരുന്നു സകല ദൈവങ്ങളെയും വിളിച്ച് വാ വിട്ടു കരഞ്ഞത്. അപ്പോഴാണ് ദേവി പ്രത്യക്ഷപ്പെട്ട പോലെ ഒരു സ്ത്രീ വന്ന് രണ്ട് വളകള്‍ നല്‍കി അപ്രത്യക്ഷമായത് രണ്ടു ദിവസമായി ആ ദൈവത്തിന്റെ കരങ്ങളെ തേടുകയായിരുന്നു ലോകം.

ഇപ്പോഴിതാ ആ ദൈവ സ്പര്‍ശമുള്ള കൈകളെ കണ്ടെത്തിയിരിക്കുകയാണ്. ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് ലോകം മുഴുവന്‍ തേടുന്ന ആ അജ്ഞാത സ്ത്രീ. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ശ്രീലത.

കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ മാല മോഷണം പോയപ്പോള്‍ കരഞ്ഞ് നിലവിളിച്ച വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണവളകള്‍ ഊരി നല്‍കിയത് വലിയ സംഭവമൊന്നുമല്ലെന്നാണ് ശ്രീലത പറയുന്നു.

കൊല്ലം കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവം കൂടാന്‍ പോയതായിരുന്നു സുഭദ്ര. കൊട്ടാരക്കരയില്‍ നിന്നു ബസിലെത്തി ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവെയാണ് രണ്ടുപവന്റെ മാല മോഷണം പോയതറിഞ്ഞത്.

പരിസരം മറന്നു നിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തി. തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരിനല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.’അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളു. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയില്‍ എത്തി പ്രാര്‍ഥിക്കണം’. അതു പറഞ്ഞ് ആ യുവതി എങ്ങോട്ടോ മറഞ്ഞു.

തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരി നല്‍കി ശ്രീലത പോകുകയായിരുന്നു.
അന്നു മുതല്‍ ഒരു നാടാകെ തിരിയുന്നതാണ് ആ വള ഊരി നല്‍കിയ സ്ത്രീയെ. ക്ഷേത്രത്തിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല.

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.

മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തലയ്ക്ക് മടങ്ങുകയായിരുന്നു. അതേസമയം, സുഭദ്രയുടെ കണ്ണീരൊപ്പാന്‍ സാക്ഷാല്‍ ദൈവം തന്നെ വന്നുവെന്ന് നാട്ടില്‍ പ്രചരിച്ചു.

കഴിഞ്ഞ 11ന് സംഭവം നടന്നതുമുതല്‍ ശ്രീലതയെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല. ഒറ്റ കളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീ പിന്നെ എങ്ങോട്ടുപോയെന്ന് സുഭദ്രയ്ക്കുമറിയില്ലായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്കും രണ്ടുപവനോളം തൂക്കം വരുന്ന വളകള്‍ സമ്മാനിച്ച ശ്രീലതയെ കണ്ടെത്താനായിരുന്നില്ല.

ക്ഷേത്ര ഭാരവാഹി ലെജു വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങുകയായിരുന്നു. മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്ര കശുവണ്ടി തൊഴിലാളിയാണ്.

വളകള്‍ സമ്മാനിച്ച ശ്രീലത പറഞ്ഞപ്രകാരം സുഭദ്ര പട്ടാഴി ദേവീക്ഷേത്ര സന്നിധിയില്‍ വീണ്ടുമെത്തി, വളകള്‍ വിറ്റു വാങ്ങിയ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല ശ്രീകോവിലിനുമുന്നില്‍ വന്ന് പ്രാര്‍ഥനാപൂര്‍വം ഭക്തജനങ്ങളെ സാക്ഷിയാക്കി സ്വന്തം കഴുത്തിലിട്ടു. ദേവിക്ക് സ്വര്‍ണപ്പൊട്ട് കാണിക്കയായി അര്‍പ്പിച്ചശേഷമായിരുന്നു പുത്തന്‍മാല ധരിച്ചത്.

കല്ലമ്പലത്ത് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരനുൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു. കൂട്ടിയിടിയിൽ വ്യത്യസ്ത ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന നാവായിക്കുളം ഇടപ്പണ താളിക്കല്ലിൽ ഹൗസിൽ പരേതനായ അലിയുടെയും നൂർജഹാന്റെയും മകൻ സാദിഖ് അലി (28), ചെമ്മരുതി വടശ്ശേരിക്കോണം ചരുവിള വീട്ടിൽ അശോകന്റെയും ഉഷയുടെയും മകൻ അജീഷ് (25) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ദേശീയപാതയിൽ കല്ലമ്പലം ഡബ്ലൂൺ ബാറിന് സമീപത്ത് വെച്ച് 11.45ഓടെയായിരുന്നു അപകടമുണ്ടായത്. സാദിഖ് അലിയുടെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ഫൗസിയയും (20), അജീഷിന്റെ കൂടെ യാത്ര ചെയതിരുന്ന തെറ്റിക്കുളം സ്വദേശി മിഥുനും (35) തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് സാദിഖ്. ഫെബ്രുവരി 17നായിരുന്നു വിവാഹം. മാർച്ച് 18 ന് തിരിച്ചുപോകനിരിക്കെയാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്.

ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം സ്‌കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാദിഖും ഭാര്യയും. അതേസമയം, പാരിപ്പള്ളിക്ക് സമീപം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജീഷും മിഥുനും. റോഡിൽ തെറിച്ചുവീണ നാലുപേരെയും കല്ലമ്പലം പോലീസെത്തിയാണ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും സാദിഖും അജീഷും മരിച്ചിരുന്നു.

ഫൗസിയെയും മിഥുനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

ചട്ടം ലംഘിച്ച് കൊച്ചിയിലെ ഹോട്ടലിൽ മദ്യം വിളമ്പാൻ വനിതകളെ നിയമിച്ച് ഹോട്ടൽ വിവാദത്തിൽ. വിദേശ വനിതകളാണ് ഹോട്ടലിൽ മദ്യം വിളമ്പിയിരുന്നത്. സംഭവത്തിൽ ഹാർബർ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു.

കൊച്ചി ഷിപ്യാർഡിനടുത്താണ് ഹാർബർ വ്യൂ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അടുത്തിടെയാണ് ഫ്‌ലൈ ഹൈ എന്ന പേരിൽ ഹോട്ടൽ നവീകരിച്ച് പബ് അടക്കം ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം.

സിനിമാ മേഖലയിലെ നിരവധിയാളുകൾ അതിഥികളായി എത്തിയിരുന്നു. ഈ ഡാൻസ് ബാറിലാണ് മദ്യവിതരണത്തിന് വിദേശത്ത് നിന്നടക്കം വനിതകളെ എത്തിച്ചത്.

അബ്കാരി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ചതിനാണ് കേസെടുത്തത്. ഹോട്ടൽ മാനേജരെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്. ഡാൻസ് പബ് എന്ന പേരിലാണ് ബാർ പ്രവർത്തിച്ചിരുന്നത്. വിദേശത്ത് നിന്നും വനിതകളെ ഇറക്കിയാണ് ഇവിടെ മദ്യം വിതരണം ചെയ്തത് എന്ന് പരിശോധനയിൽ കണ്ടെത്തി. വനിതകളെ മദ്യം വിളമ്പാൻ നിയമിക്കരുതെന്നാണ് കേരള അബ്കാരി ചട്ടം അനുശാസിക്കുന്നത്.

ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥർ ബാറിൽ പരിശോധന നടത്തിയത്. സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ ക്ഷണിതാക്കളായി കോണ്‍ഗ്രസ് നേതാക്കളായ കെ വി തോമസും ശശി തരൂരും. സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയം കൈകാര്യം ചെയ്യുന്ന സെമിനാറിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചത്. ഏപ്രില്‍ ഒമ്പതിന് കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിനും പങ്കെടുക്കും. ഏപ്രില്‍ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം കൈകാര്യം ചെയ്യുന്ന സെമിനാറിലാണ് തരൂര്‍ പങ്കെടുക്കുന്നത്.

ഏപ്രില്‍ ആറു മുതല്‍ പത്തു വരെ അഞ്ചു ദിവസമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഇതാദ്യമായാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നതെന്നതും ശ്രദ്ധേയമാണ്. ഇത് അഞ്ചാം തവണയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം ആതിഥേയത്വം വഹിക്കുന്നത്.1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു. നാലു വര്‍ഷം കൂടുമ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.

അന്തരിച്ച അനശ്വര നടി സുകുമാരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ്. സിനിമയില്‍ എത്തുന്ന പുതുമുഖ താരങ്ങളെ കുറിച്ച് പ്രിയദര്‍ശനോടും സത്യന്‍ അന്തിക്കാടിനോടും സുകുമാരി പറയുന്നതിനെ കുറിച്ചും തുടര്‍ന്ന് നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് മുകേഷ് പങ്കുവയ്ക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ പെര്‍ഫോമന്‍സ് കണ്ട് മലാളത്തിലേക്ക് കൊണ്ടു വരാന്‍ സണ്‍ ടിവിയില്‍ വിളിച്ച് നമ്പറും അഡ്രസും അന്വേഷിച്ചതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

പ്രിയന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ പടത്തിന്റെ സെറ്റില്‍ ഇരിക്കുമ്പോള്‍ ചേച്ചിയാണ് തമിഴിലെയും തെലുങ്കിലെയും ന്യൂസ് തരുന്നത്. ചേച്ചി പറയും ‘പ്രിയാ പുതിയൊരു പെണ്‍കുട്ടി വന്നിട്ടുണ്ട് ഇപ്പൊ ബുക്ക് ചെയ്താല്‍ കൊള്ളാം അല്ലെങ്കില്‍ തമിഴന്മാരോ തെലുങ്കന്മാരോ കൊണ്ടുപോകുമേ’ അപ്പോള്‍ ഇവരെല്ലാം ആ പെണ്‍കുട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ എഴുതിയെടുക്കും. ചിലപ്പോള്‍ ചേച്ചി മദ്രാസില്‍ ഒക്കെ ആയിരിക്കുമ്പോള്‍ പലരും വിളിച്ച് ചേച്ചി നമുക്ക് ഒരു ആര്‍ട്ടിസ്റ്റിനെ വേണം എന്ന് പറയും അപ്പോള്‍ ചേച്ചി അവിടെയിരുന്നു വിളിച്ച് അത് അറേഞ്ച് ചെയ്യും. അങ്ങനെ ഒരുപാടുപേരെ കുറിച്ച് ചേച്ചി പറഞ്ഞിട്ടുണ്ട്.

ഒരു ദിവസം ഞങ്ങള്‍ എല്ലാവരുംകൂടി ഇരിക്കുമ്പോള്‍ സുകുമാരി ചേച്ചി വന്നു പറഞ്ഞു, ‘ഒരുത്തന്‍ ഇറങ്ങിയിട്ടുണ്ട് കേട്ടോ.. ഡാന്‍സ് എങ്കില്‍ ഡാന്‍സ്, പാട്ടെങ്കില്‍ പാട്ട് എക്‌സ്പ്രഷന്‍ എങ്കില്‍ എക്‌സ്‌പ്രേഷന്‍, അവിടെ സണ്‍ ടിവിയില്‍ ഞാന്‍ പ്രോഗ്രാം കണ്ടു ഞാന്‍ ഞെട്ടിപ്പോയി. ആളെ കണ്ടിട്ട് തമിഴനോ തെലുങ്കനോ എന്നാണു തോന്നുന്നത് മലയാളി അല്ല. ഞാന്‍ രണ്ടു ഡാന്‍സ് കണ്ടു അന്തംവിട്ടിരുന്നുപോയി, പ്രിയാ ഇപ്പൊ വേണമെങ്കില്‍ ബുക്ക് ചെയ്‌തോ. അവന്‍ പാട്ടും പാടും.’ കേട്ടപ്പോള്‍ ആണുങ്ങള്‍ക്കൊന്നും അത്ര രസിച്ചില്ല ഇവന്‍ വന്നിട്ട് നമ്മുടെ ചാന്‍സ് പോകുമോ എന്ന ഭാവം.

ഇക്കാര്യം വലിയ ചര്‍ച്ചയായി. പ്രിയന്‍ പറഞ്ഞു, ‘ചേച്ചി അടുത്ത സിനിമ ബോംബെയില്‍ ആണ്. ചേച്ചി പറയുന്ന ആള്‍ എന്ന് പറയുമ്പോള്‍ എനിക്ക് ഒന്നും ആലോചിക്കാനില്ല. ചേച്ചി എത്രയും പെട്ടെന്ന് നമ്പര്‍ എടുത്തു തരു’. ചേച്ചി സണ്‍ ടിവിയില്‍ വിളിച്ച് നോക്കി പലയിടത്തും വിളിച്ചിട്ടു ആളെ കിട്ടുന്നില്ല. അപ്പോള്‍ ഷൂട്ടിങ് നടക്കുന്ന വീട്ടിലെ ഒരു മുറിയില്‍ നിന്ന് ഒരു പാട്ടുകേട്ടു. അപ്പൊ ചേച്ചി പറഞ്ഞു ‘അയ്യോ ഇതുപോലെ ഒരു പാട്ടാണല്ലോ ഞാന്‍ കേട്ടത്’ ചേച്ചി ചെന്ന് കതകില്‍ തട്ടി. അപ്പൊ ആ വീട്ടിലെ ഒരു പയ്യന്‍ ടിവിയില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്യുകയാണ്. ചേച്ചി പറഞ്ഞു മോനെ ഇയാളുടെ അഡ്രസ്സ് വേണമല്ലോ. അപ്പൊ അവന്‍ പറഞ്ഞു അയ്യോ അഡ്രസ്സ് ഒക്കെ കിട്ടുമോ ഇയാളുടെ പരിപാടി ഭയങ്കര ഹിറ്റാണ്.

ചേച്ചി ഉടനെ ‘പ്രിയാ ഓടി വാടാ’ എന്നുപറഞ്ഞു വിളിച്ചു. ‘ഇവനാണ് ഞാന്‍ പറഞ്ഞത് ഇവനെ ഇപ്പൊ പിടിച്ചാല്‍ നമുക്ക് കിട്ടും’… അപ്പോള്‍ എല്ലാവരും ടിവിയില്‍ നോക്കിയിട്ടു തമ്മില്‍ തമ്മില്‍ നോക്കി ‘ആ ചേച്ചി ഇങ്ങു പോരെ നമ്പര്‍ ഒക്കെ കിട്ടി’ എന്ന് പറഞ്ഞു. ചേച്ചി ചോദിച്ചു നമ്പര്‍ കിട്ടിയോ എങ്ങനെ കിട്ടി ആര് തന്നു? അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ചേച്ചി അതാണ് മൈക്കിള്‍ ജാക്‌സണ്‍. അത് തമിഴും തെലുങ്കും ഒന്നുമല്ല അത് ലോകോത്തര ആര്‍ട്ടിസ്റ്റാണ്. അയാള്‍ ഒരു പാട്ട് പാടണമെങ്കില്‍ കേരളം എഴുതിക്കൊടുക്കേണ്ടി വരും.’ ‘അത്രക്ക് വലിയ ആളാണോ’ ചേച്ചി ചോദിച്ചു. ഞങ്ങള്‍ക്കൊക്കെ ചിരി വന്നെങ്കിലും ചേച്ചിയുടെ ആ ഉത്സാഹം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്തരത്തില്‍ പവിത്രമായ ഒരു കലര്‍പ്പില്ലാത്ത മനസ്സാണ്. ഇത്രയും അബദ്ധം പറ്റിയിട്ടും ജാള്യതയോന്നും ഇല്ലാതെ പിറ്റേ ദിവസം പുതിയൊരു ആളുമായി വരും അതാണ് ചേച്ചിയുടെ പ്രത്യേകത.

സുകുമാരി ചേച്ചിയുടെ നിഷ്‌കളങ്കത വിളിച്ചോതുന്ന ഒരു കഥകൂടിയുണ്ട്. എറണാകുളത്തുനിന്ന് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോവുകയാണ്. എറണാകുളത്തെ സിനിമയില്‍ ഞാനും ചേച്ചിയും അമ്മയും മകനുമാണ് തിരുവനന്തപുരത്തും അമ്മയും മകനും തന്നെ. പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പോകൂ. അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. ചേച്ചി കാറിന്റെ ബാക്കില്‍ കിടന്നുഉറങ്ങുന്നു ഞാന്‍ മുന്നില്‍ ഇരിക്കുന്നു. ചേച്ചി പുറത്തോട്ടു നോക്കി ഇരുന്നു ആലപ്പുഴ കഴിഞ്ഞപ്പോള്‍ ചേച്ചി സംസാരം തുടങ്ങി

‘ചെന്നൈയില്‍ ഉള്ള ആളുകള്‍ പാവങ്ങളാണ്. മലയാളികള്‍ക്കാണെങ്കില്‍ ബുദ്ധി കൂടിയിട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല.’ ഞാന്‍ ചോദിച്ചു, ‘ചേച്ചി എന്താ ഇങ്ങനെ പറയുന്നേ’

‘എടാ നമ്മള്‍ ഓരോ കാര്യങ്ങള്‍ വച്ചല്ലേ തീരുമാനം എടുക്കുന്നെ. മലയാളികള്‍ക്ക് കളിയാക്കാന്‍ വലിയ താല്‍പര്യമാണ്. നിറം വച്ചും ബോഡി ഷേപ്പ് വച്ചുമൊക്കെ കളിയാക്കുന്നത് എനിക്കിഷ്ടമല്ല. തമിഴില്‍ ഇങ്ങനെയൊന്നും ഇല്ല കറുത്തിരുന്നാലും ഉയരം കുറഞ്ഞാലും കാണാന്‍ മോശമായാലും അഭിനയം നന്നായാല്‍ പിന്നെ ഒരു കുഴപ്പവുമില്ല.’

ഞാന്‍ പറഞ്ഞു, ‘ചേച്ചി കാര്യത്തിലോട്ടു വാ എന്താ ഇപ്പൊ ഇങ്ങനെ പറയാന്‍ കാരണം? ‘

‘എടാ ഏതോ ഒരു പാവപ്പെട്ട മനുഷ്യന്‍ ഇലക്ഷന് നില്‍ക്കുന്നു, അയാള്‍ കുറച്ച് തടിച്ച പ്രകൃതമാണ്. ഈ മതിലുകളില്‍ ഒക്കെ ഇയാളെ കളിയാക്കാന്‍ എഴുതി വച്ചിരിക്കുന്നു. എന്ത് പൈസ കൊടുത്തു മെനക്കെട്ടാണ് എഴുതി വച്ചിരിക്കുന്നത് പാവം മനുഷ്യന്‍ അയാള്‍ക്ക് എന്ത് വിഷമമായിരിക്കും?’.

അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എവിടെ എഴുതി വച്ചിരിക്കുന്നു?’

ചേച്ചി പറഞ്ഞു, ‘നീ പുറത്തോട്ടു നോക്ക് എഴുതിയേക്കുന്ന കണ്ടോ ‘തടിച്ച പ്രഭാകരന് വോട്ട് ചെയുക’ അങ്ങനെ പറയാന്‍ പാടുണ്ടോ മുകേഷേ. ഞാന്‍ ബാനറില്‍ നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു അപ്പൊ ചേച്ചി ‘ആ നീയും കളിയാക്കുവാ എനിക്കറിയാം’. ഞാന്‍ പറഞ്ഞു ‘ചേച്ചി അതല്ല, അത് വലിയൊരു നേതാവാണ്. തടിച്ച പ്രഭാകരനല്ല തച്ചടി പ്രഭാകരനാണ്, കോണ്‍ഗ്രസിന്റെ വലിയ നേതാവാണ്. അദ്ദേഹം സ്ഥിരമായി ഇവിടെ ജയിക്കുന്ന ആളാണ്. തടിച്ച എന്നല്ല തച്ചടി എന്നാണ് എഴുതിയിരിക്കുന്നത്’.

അപ്പൊ ചേച്ചി ഒന്നും മിണ്ടിയില്ല കുറച്ചു കഴിഞ്ഞു പറഞ്ഞു ‘ഓ നിനക്ക് നാളത്തേക്കും മറ്റന്നാളത്തേക്കും ആയല്ലോ’. വര്‍ഷങ്ങള്‍ക്ക് ശേഷം തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകരന്‍ കലക്ടര്‍ ആയി ഇപ്പൊ വലിയ പോസ്റ്റില്‍ ഇരിക്കുകയാണ്. ഞാന്‍ ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരുപാടു ചിരിച്ചു. സുകുമാരി ചേച്ചി നമ്മെ വിട്ടുപോയെങ്കിലും ചേച്ചിയുടെ തമാശയും സാമീപ്യവും സേവനമനസ്ഥിതിയും മലയാളികള്‍ ഒരിക്കലും മറക്കില്ല.

സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ത്ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ. സ്വന്തം കാര്യത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ത്ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള്‍ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്’ മുകേഷ് പറഞ്ഞു.

 

RECENT POSTS
Copyright © . All rights reserved