Latest News

കപ്പൽ ജീവനക്കാരനായ കൊച്ചി സ്വദേശിയെ ഹോങ്‌ കോങ്ങിൽ കാണാതായി. നാലുദിവസമായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഷിപ്പിങ് കമ്പനിക്കോ കുടുംബാംഗങ്ങൾക്കോ ലഭിച്ചിട്ടില്ല. പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടി വെളിപ്പറമ്പിൽ വീട്ടിൽ ജിജോ അഗസ്റ്റിനെയാണ് (26) ഹോങ്‌ കോങ്ങിൽ കാണാതായതായി അമ്മ ഷേർളി ജേക്കബ്ബിന് ഷിപ്പിങ് കമ്പനിയിൽനിന്ന്‌ സന്ദേശം ലഭിച്ചത്.

തായ്‌ലാൻഡിൽനിന്ന്‌ ഹോങ്‌ കോങ്ങിലേക്കു പോയ കെസ്ട്രൽ കമ്പനിയുടെ കണ്ടെയ്‌നർ കപ്പലിലെ ജീവനക്കാരനാണ് ജിജോ അഗസ്റ്റിൻ. മുംബൈയിലെ എക്സ്-ടി ഷിപ്പിങ് കമ്പനിയിലാണ് കപ്പലിലെ വൈപ്പർ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023 ജനുവരി മുതൽ ഈ ഏജൻസിക്ക് കീഴിലായിരുന്നു ജിജോ.

മേയ് 12-നാണ് അമ്മ ഷേർളിയെ ജിജോ അവസാനം വിളിച്ചത്. പിന്നീട് 14-നാണ് മുംബൈ എക്സ്-ടി ഷിപ്പിങ്ങിൽനിന്ന്‌ ക്യാപ്റ്റൻ അനിൽ സൂദ് എന്ന് പരിചയപ്പെടുത്തിയ ആൾ ജിജോയെ കാണാനില്ലെന്ന വിവരം ഷേർളിയെ അറിയിച്ചത്. ജിജോയുടെ അച്ഛൻ 24 വർഷം മുന്നേ മരിച്ച ശേഷം കൂലിവേലയെടുത്താണ് ഷേർളി മകനെ പഠിപ്പിച്ചത്. മകനെ കാണാനില്ലെന്നറിഞ്ഞതോടെ മാനസികമായി തളർന്ന അവസ്ഥയിലാണ് ഷേർളി.

കപ്പൽ ജോലിക്കിടെ ഉത്തരേന്ത്യക്കാരായ മൂന്നുപേർ സ്ഥിരമായി കളിയാക്കിയിരുന്നുവെന്നും ഇതിന്റെ പേരിൽ ചില പ്രശ്നങ്ങളുണ്ടായെന്നും ഷേർളിയോട് നേരത്തേ ജിജോ പറഞ്ഞിരുന്നു. ഈ മൂന്നു പേരെ കമ്പനി ജോലിയിൽനിന്നു പറഞ്ഞുവിട്ടെന്നും പിന്നീട് തന്റെ ഫോണിലേക്ക് ഒരുപാട് ഭീഷണി കോളുകൾ വന്നിരുന്നതായും ജിജോ അമ്മയോട് പറഞ്ഞിരുന്നു. കപ്പലിൽ ഗുരുതരമായ എന്തോ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഷേർളി സംശയിക്കുന്നത്.

കപ്പൽ കമ്പനിയിൽനിന്ന്‌ വിവരങ്ങൾ ലഭിക്കാതായതോടെ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ ഷേർളി പരാതി നൽകിയിരുന്നു. ഇതിനു ശേഷം ഹൈബി ഈഡൻ എം.പി.ക്ക് നിവേദനം നൽകി. പിന്നീട് ഷിപ്പിങ് കമ്പനിയിൽനിന്ന്‌ വീണ്ടും അറിയിപ്പു വന്നു. ഹോങ്‌ കോങ്ങിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെന്നും ജിജോയെ കണ്ടെത്താനായില്ലെന്നുമായിരുന്നു സന്ദേശം. കപ്പൽ തീരം വിടുകയാണെന്ന അറിയിപ്പും ഷിപ്പിങ് കമ്പനി നൽകി.

ഫോട്ടോയെടുക്കാൻ വേണ്ടി പാപ്പരാസികളുടെ തിരക്കുകൂട്ടലിൽ ഹാരി രാജകുമാരനും ഭാര്യ മേഗനും ഭാര്യമാതാവും സഞ്ചരിച്ച കാർ, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ന്യൂയോർക്കിൽ വെച്ചായിരുന്നു സംഭവമെന്ന് ഹാരിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്കിൽ ഒരു അവാർഡ് ദാന ചടങ്ങില്‍ സംബന്ധിച്ച് മടങ്ങുമ്പോഴാണ് സംഭവമുണ്ടായത് എന്നാണ് വിവരം.

രാജകുമാരനും കുടുംബവും സഞ്ചറിച്ച കാറിന് പിന്നാലെ ഫോട്ടോഗ്രാഫർമാർ കൂടിയതോടെ റോഡിൽ തിരക്കനുഭവപ്പെടുകയും മറ്റു ഡ്രൈവർമാർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. കാൽനടയാത്രക്കാരേയും ബുദ്ധിമുട്ടിലാക്കി. രണ്ട് മണിക്കൂറോളം തടസ്സം നേരിട്ടതായും ഹാരി രാജകുമാരന്റെ വക്താവ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

1997-ൽ ഇത്തരത്തിൽ പാപ്പരാസികളുടെ കണ്ണുവെട്ടിച്ച് പോകുന്നതിനിടെയായിരുന്നു ഹാരിയുടെ മാതാവ് ഡയാന രാജകുമാരി അപടകത്തിൽപെടുന്നത്. തുടർന്ന് ഇവരെ പിന്തുടർന്നിരുന്ന ഫോട്ടോഗ്രാഫർമാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമാനരീതിയിലാണ് ഇപ്പോൾ ഹാരിയേയും പാപ്പരാസികൾ പിന്തുടർന്നതെന്നാണ് റിപ്പോർട്ടുകൾ.

യുകെയിലുള്ള തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഒത്തു ചേരലിനു മിഴിവേകി.

1986 മുതൽ 2021 വരെ ജിഇസിയിൽ നിന്നും പഠിച്ചിറങ്ങിയവർ ഈ കൂട്ടായ്മയുടെ അംഗങ്ങളാണ്. ഐ ടി, ബാങ്കിങ്ങ് , കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, എനർജി, ട്രാൻസ്പോർറ്റേഷൻ എന്നീ മേഖലകളിലെ വിദഗ്ദ്ധരെകൂടാതെ ഓക്സ്ബ്രിഡ്ജ് അധ്യാപകരും , വ്യവസായികളും യു കെയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ജിഇസിയുടെ യശസ്സിന് മങ്ങലേൽപ്പിക്കാതെതന്നെ വ്യാപൃതരാണ്‌. എഞ്ചിനീയറിംഗ് രംഗത്തെ തങ്ങളുടെ അനുഭവപരിചയം യുവതലമുറക്ക് പകർന്നു നൽകാനായി യു കെയിലും ഇന്ത്യയിലുമുള്ള വിവിധ സംഘടനകളുമായി ചേരുന്നു വിവിധ ക്ലാസ്സുകളും, ജോലിസാധ്യത മാർഗനിദേശങ്ങളും നൽകുന്നതിൽ അംഗങ്ങൾ മുൻപന്തിയിലാണ്. പല അംഗങ്ങളും വിവിധ ചാരിറ്റി, സാമൂഹിക സംഘടനകളുടെ ഉപദേശകരോ പ്രവർത്തകരോ ആണ്. ഇതിലൂടെ സാമൂഹികനന്മക്കായി സേവനങ്ങൾ അർപ്പിക്കാൻ ഈ കൂട്ടായ്മയിലെ അംഗങ്ങൾ കൈകോർത്തു പ്രവർത്തിക്കുന്നു.

കോവിഡ് കാലത്തു ജിഇസി യുകെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പൂർവ്വവിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ “ടെക്റ്റാൾജിയ” എന്ന വെർച്ച്വൽ കലാമേള വളരെ ശ്രദ്ധ നേടിയിരുന്നു. അടുത്ത ടെക്റ്റാൾജിയ സംഘടിപ്പിയ്ക്കുന്ന യുഎഇ ചാപ്റ്റർ (ട്രേസ്) പ്രസിഡൻ്റ് അഷറഫ്, ജിഇസി യുകെ ചാപ്റ്ററിലെ റെയ്മോൾ നിധിരിയ്ക്ക് കോളേജിന്റെ ഉപഹാരം സമർപ്പിച്ചു.

യു കെ യിൽ താമസിക്കുന്ന ജി ഇ സിലെ പൂർവവിദ്യാർത്ഥികൾക്കു ഈ കൂട്ടായ്മയെക്കുറിച്ചു കൂടുതൽ അറിയാനും ഭാഗമാകാനും ‘Tectalgia’ എന്ന ഫേസ്ബുക് പേജിലൂടെ ബന്ധപ്പെടാവുന്നതാണ്.

https://www.facebook.com/tectalgia

ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്.

ചൊവ്വാഴ്ച വൈകിട്ട്‌ മൂന്നോടെയാണ് സതീഷ് പോലീസ് സ്റ്റേഷനിലെത്തി ദേവികയെ കൊലപ്പെടുത്തിയെന്നറിയിച്ചത്. ജീവിക്കാനനുവദിക്കാത്തതിനാലാണ് കൃത്യം നിർവഹിച്ചതെന്ന്‌ പറഞ്ഞ സതീഷ് മുറിയുടെ താക്കോലും പോലീസിന് കൈമാറി. ഉടൻ ഇൻസ്പെക്ടർ കെ.പി.ഷൈനും പോലീസുകാരും ലോഡ്ജിലെത്തി. നാലാം നിലയിലെ മുറി തുറന്നപ്പോൾ ദേവിക രക്തം വാർന്നൊഴുകിയ നിലയിൽ കിടക്കുന്നതാണ് കണ്ടത്.

കാസർകോട് ‘മൈൻ’ ബ്യൂട്ടിപാർലർ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജൻസി നടത്തുന്ന സതീഷും ഒൻപത്‌ വർഷത്തോളമായി പരിചിതരാണെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസത്തോളമായി സതീഷ് ലോഡ്ജിൽ താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോയി 11 മണിയോടെയാണ് ദേവികയുമായെത്തിയത്. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട്‌ പറഞ്ഞത്.

തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നിൽക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.

ഉച്ചയ്ക്ക്‌ 2.45-ഒാടെ സതീഷ് ഭാസ്കർ ഇറങ്ങിപ്പോകുന്നത്‌ കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന്‌ മൊഴി നൽകി. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡ്ജിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്.

ഉദുമ കുണ്ടോളംപാറയിലെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക. സതീഷിന് ഭാര്യയും മക്കളുമുണ്ട്. ദേവികയ്ക്ക് ഭർത്താവും മക്കളുമുണ്ട്.

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ  ഇരട്ട കൂട്ടക്കൊല കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി തുടങ്ങി ഹൈക്കോടതി. ഇതിന് മുന്നോടിയായി പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിൽ വധ ശിക്ഷയിൽ ഇളവ് വരുത്തുന്നതിൽ ഹൈക്കോടതി തീരുമാനം എടുക്കും.ഏറെ ചർച്ചയായ പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യൂ  എന്നിവർക്ക് വധ ശിക്ഷയിൽ ഇളവ് വേണമോയെന്നതിൽ തീരുമാനം എടുക്കാനാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടത്. വധ ശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപകാലത്തെ നിർദേശങ്ങൾ പരിഗണിച്ചാണ് ഉത്തരവ്.

കുറ്റകൃത്യം നടത്തുന്നതിന് മുന്പുള്ള കുറ്റവാളികളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, മാനസിക നില, ഇവർ നേരിട്ടിട്ടുളള പീഡനം എന്നിവ അന്വേഷണത്തിന്‍റെ  ഭാഗമായി പരിശോധിക്കും. ദേശീയ നിയമ സർവകലാശാലയിലെ  പ്രൊജക്ട് 39 എയിലെ വിദഗ്ധരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റവും പരിഗണനാ വിഷയമാകും.  ഇക്കാര്യത്തിൽ ജയിൽ ഡിജിപി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ശിക്ഷാ ഇളവിൽ തീരുമാനം എടുക്കുക.കോടതി നിയോഗിച്ച അമിക്കസ് ക്യൂറികളായ  സായ് പല്ലവി, മിത്താ സുധീന്ദ്രൻ എന്നിവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.. ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വരും ദിവസങ്ങളിൽ വാദം കേൾക്കും

കൊച്ചി : കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ പൊലീസ് നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിൽ വെച്ച് സംഘർഷം കണ്ടു നിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

റാസ്പുട്ടിൻ ഗാനം മദ്യപാനി അവതരിപ്പിക്കുന്ന രീതിയിൽ ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായ തൃശൂർ സ്വദേശി സനൂപ്, വീഡിയോ എഡിറ്റർ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രി കലൂർ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം. തട്ടുകടയ്ക്ക് സമീപം ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്ത ഇവരുമായി പൊലീസ് തർക്കത്തിലായി. വാഹനത്തിന്റെ രേഖകൾ ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷൻ ഹൗസ് ഇൻസ്പെകടറെയും സംഘത്തെയും ആക്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റും രേഖപ്പെടുത്തി.

പൊലീസ് ഇവരെ നിലത്തിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. സംഭവം കണ്ടുനിന്ന ആളുകളാണ് ദൃശ്യം പകർത്തിയത്. അകാരണമായി പൊലീസ് തങ്ങളെ നിലത്തിട്ട് ചവിട്ടി എന്നാണ് സനൂപും രാഹുൽ രാജും പറയുന്നത്. എന്നാൽ പ്രതികൾ ജീപ്പിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള പിടിവലി ദൃശ്യമാണിതെന്നാണ് പൊലീസ് വാദം.

 

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബീമാപ്പള്ളി സ്വദേശിനി അസ്മിയയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയെ ഇന്നലെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല.

ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി.

അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്‍റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.

കേരളത്തിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമിയുടെ അഴിഞ്ഞാട്ടം.കളമശ്ശേരിയില്‍ ഇന്നലെ രാത്രിയില്‍ നടന്ന സംഭവത്തില്‍ രോഗി ഡോക്ടറെ ആക്രമിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അപകടത്തെ തുടര്‍ന്ന് എത്തിച്ച രോഗി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ മുഖത്തടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

കൊട്ടാരക്കര ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം അടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകർ കടുത്ത ആശങ്കയിലാണ്.

 

ചിത്രം, വന്ദനം തുടങ്ങി മലയാളി നെഞ്ചേറ്റിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് പി കെ ആര്‍ പിള്ള(79) അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓര്‍ക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പിറന്നത്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളില്‍ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആര്‍ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 18 വര്‍ഷത്തിനിടെയാണ് 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചത്.

1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. ചിത്രം സിനിമയുടെ വിജയം തലവരമാറ്റി. പിന്നീട് ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. ഓണത്തുമ്ബിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പങ്കെടുത്ത പരിപാടിയുടെ വീഡിയോ, വാര്‍ത്തയില്‍ കാണിക്കുകയും അതിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശം നടത്തുകയും ചെയ്തതിന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനും, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിനും എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

പരാതിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പങ്കെടുത്ത വീഡിയോ ചര്‍ച്ചയില്‍ കാണിക്കുകയും അതില്‍ കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തതായി കമ്മീഷന്‍ വിലയിരുത്തി. വിനു വി ജോണ്‍ പിറ്റേ ദിവസം മാപ്പു പറഞ്ഞെങ്കിലും പോക്സോ  നിയമത്തിലെ കുറ്റകൃത്യങ്ങള്‍ മാപ്പപേക്ഷയില്‍ തീര്‍ക്കാന്‍ സാദ്ധ്യമല്ലന്ന് കമ്മീഷന്‍ വിലയിരുത്തി.

പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഭാരവാഹിയായിരുന്ന പുരാവസ്തു ശേഖരമുണ്ടെന്ന് അവകാശപ്പെട്ടു പലരെയും കബളിപ്പിച്ചു കോടികള്‍ തട്ടിയതിന് ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച ഈ സംഘടനയുടെ പരിപാടിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെ ആദരിച്ചിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് മോശം പരാമര്‍ശങ്ങള്‍ പരാതിക്കാരുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെ അന്നത്തെ ചര്‍ച്ചയിലെ പാനലിസ്റ്റായിരുന്ന റോയ് മാത്യു നടത്തിയത്.

കുട്ടിയുടെ പിതൃത്വം ചോദ്യം പോലും ചെയ്തുവെന്നും ലോകം മുഴുവനുമുളള പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരാതിക്കാരിയെയും മകളെയും മോശക്കാരിയായി ചിത്രീകരിച്ചുവെന്നും പരാതിക്കാരി കുറ്റപ്പെടുത്തുന്നു. കുട്ടിയുടെ പിതൃത്വം സംശയകരമായി തോന്നുന്നു എന്ന പ്രസ്താവനയെ വാര്‍ത്ത അവതാരകന്‍ പിന്തുണയ്ക്കുക കൂടി ചെയ്തത് കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പരാതി.

RECENT POSTS
Copyright © . All rights reserved