മാത്യൂ ചെമ്പുകണ്ടത്തിൽ
യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലും എന്ന പോലെ ഇംഗ്ലണ്ടിലും വലതുപക്ഷ രാഷ്ട്രീയം ശക്തമാവുകയാണ്. ഇവിടെ മലയാളികളും വലതുപക്ഷ രാഷ്ട്രീയ ചേരിയുടെ ഭാഗമായി മാറുന്നു എന്ന കൗതുകകരമായ കാഴ്ചയാണ് പ്രാദേശിക കൗൺസിലുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ വ്യക്തമാകുന്നത്.
വർഷം തോറും മേയ് ആദ്യ വ്യാഴാഴ്ച ഇംഗ്ലണ്ടിലേ പ്രാദേശിക കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടക്കും. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികളാണ് മത്സരരംഗത്തു കടന്നുവന്നത്. മാഞ്ചസ്റ്ററിനടുത്ത് ട്രാഫോർഡ് കൗൺസിലിലേക്കു മാത്രം 10 പേർ മത്സരത്തിനുണ്ടായിരുന്നു. കൂടാതെ, രാജ്യത്തെ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നിരവധി മലയാളികൾ ഇക്കൊല്ലം സ്ഥാനാർത്ഥികളായിരുന്നു. ഇതിൽ ഭൂരിഭാഗവും വലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥികളായാണ് ജനവിധി തേടിയത് എന്നത് ശ്രദ്ധേയമാണ്.
2010 മുതൽ യുകെ ഭരിക്കുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ സർക്കാരാണ്. ഡേവിഡ് കാമറൂൺ, തെരേസാ മേയ്, ബോറിസ് ജോൺസൺ, എലിസബത് ട്രസ്സ് എന്നിവർക്കു ശേഷം ഋഷി സുനാക് ആണ് ഇപ്പോൾ പാർട്ടിയേയും സർക്കാരിനേയും നയിക്കന്നത്. ലേബർ പാർട്ടി മുന്നോട്ടുവച്ച നയങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി കുടിയേറ്റം, അഭയാർത്ഥി വിഷയങ്ങൾ, രാജ്യത്തിനുള്ളിൽ തലപൊക്കിയ മതതീവ്രവാദവും ഇതിനോടുള്ള സർക്കാരിൻ്റെ കടുത്ത നിലപാടുകളും, രാജ്യത്തിന് ഭീഷണിയായിരുന്ന മതമൗലികവാദികളെ നാടുകടത്തിയത്, ബ്രക്സിറ്റിനോടുള്ള ഉറച്ച രാഷ്ട്രീയ നിലപാടുകൾ, ബ്രക്സിറ്റിനു ശേഷമുള്ള പ്രതിസന്ധികളിൽ തളരാതെ രാജ്യത്തേ മുന്നോട്ടു നയിച്ചത്… തുടങ്ങി നിരവധി കാരണങ്ങളാണ് കൺസർവേറ്റീവ് വലതുപക്ഷ രാഷ്ട്രീയത്തെ രാജ്യത്ത് കൂടുതൽ ജനപ്രിയമാക്കിയത്. മലയാളികൾ ഭൂരിപക്ഷവും കൺസർവേറ്റീവ് രാഷ്ട്രീയത്തേയാണ് ഇന്ന് പിന്തുണയ്ക്കുന്നത്. കൂടാതെ ഇന്ത്യൻ വംശജൻ ഋഷി സുനാക് പ്രധാനമന്ത്രിയായത് ഇന്ത്യൻ വംശജരേ പൊതുവേ കൺസർവേറ്റീവ് രാഷ്ട്രീയ ചിന്താധാരയിലേക്ക് നയിച്ചിട്ടുണ്ട്.
യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും വലതുപക്ഷ രാഷ്ട്രീയ തരംഗമാണ് ഇപ്പോൾ വീശിയടിക്കുന്നത്. 19- ഓളം യൂറോപ്യൻ രാജ്യങ്ങളിൽ യുറോപ്യൻ ദേശീയതയ്ക്കു പ്രാമുഖ്യം നൽകിയുള്ള വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുമ്പോൾ ഇറ്റലി, സ്വീഡൻ, ജർമ്മിനി, ഫ്രാൻസ്, ഹംഗറി എന്നീ രാജ്യങ്ങളിൽ യൂറോപ്യൻ ദേശീയതയ്ക്കൊപ്പം യൂറോപ്യൻ ക്രൈസ്തവ ചരിത്രബോധത്തിനും പ്രാധാന്യം നൽകിയുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയവും ശക്തമാകുന്നുണ്ട്. കൂടാതെ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലേ വലതുപക്ഷ രാഷ്ട്രീയക്കാർ തമ്മിലുള്ള അന്തർധാരകളും വളരെ സജീമാണ്.
ലിബറൽ, ഇടതുപക്ഷ രാഷട്രീയം വരുത്തിവയ്ക്കുന്ന അപകടം മനസ്സിലാക്കി അമേരിക്ക, കാനഡ രാജ്യങ്ങളിലും വലതുപക്ഷ ചിന്തകളും തീവ്രമായ വലതുപക്ഷ രാഷ്ട്രീയവും ശക്തമാകുന്നുണ്ട്.
പടിഞ്ഞാറൻ രാജ്യങ്ങൾ ലിബറൽ, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നും വലതുചേരിയിലേക്ക് നീങ്ങിയപ്പോൾ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഇസ്ളാമിക രാജ്യങ്ങളുടെ രാഷ്ട്രീയചിന്തകളിൽ കടന്നുവന്ന മാറ്റങ്ങളാണ്. വിപ്ളവകരമായ ലിബറൽ രാഷട്രീയ ബോധ്യങ്ങളാണ് ഇന്ന് ഇസ്ളാമിക രാജ്യങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. “മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ” (MENA) രാജ്യങ്ങൾ, തുർക്കി, തുടങ്ങിയ തീവ്ര ഇസ്ളാമിക വലതുപക്ഷ രാഷട്രീയ ഭരണങ്ങൾ നിലനൽകുന്ന രാജ്യങ്ങളാണ്. എന്നാൽ ഈ രാജ്യങ്ങൾ കൂടുതൽ ലിബറൽ പൊളിറ്റിക്സിലേക്ക് നീങ്ങുന്നു എന്നത് രാഷ്ട്രീയമായി കൗതുകകരമായ കാഴ്ചയാണ്. സൗദി അറേബ്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ളവകരമായ ലിബറൽ ചിന്തകൾ ഇസ്ളാമിക രാജ്യങ്ങളുടെയെല്ലാം രാഷ്ട്രീയഗതിയേ വരും കാലങ്ങളിൽ ഏറെ മാറ്റിമറിക്കും എന്നു വേണം കരുതാൻ.
ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ വളർച്ചയും വ്യാപനവും മുന്നേറ്റവും ആഗോള തലത്തിൽ രൂപപ്പെടുന്ന വലതുപക്ഷ പ്രതിഭാസത്തിൻ്റെ ഭാഗമാണ് എന്നു വേണം കരുതാൻ. ഇതിനേ ഹിന്ദുവർഗീയത, ആർഎസ്എസ് അജണ്ട എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുന്നത് യാഥാർത്ഥ്യബോധത്തോടെ രാഷ്ട്രീയത്തേ മനസ്സിലാക്കാൻ തയ്യാറാകാത്തവരാണ്.
കഴിഞ്ഞ ഒരു ദശകത്തിനുളളിൽ ആഗോള രാഷട്രീയ സ്പെക്ട്രത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇന്ത്യയിലും പ്രതിഫലിച്ചു എന്നു വേണം കരുതാൻ. ഈ ആഗോള രാഷ്ട്രീയ പ്രതിഭാസം മലയാളികളുടെ രാഷ്ട്രീയ ആഭിമുഖ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഇംഗ്ലണ്ടിലും പ്രതിഫലിക്കുന്നു. ഇവിടുള്ള മലയാളികളിൽ ഭൂരിഭാഗവും കൺസർവേറ്റീവ് രാഷട്രീയത്തെയാണ് ഇന്ന് ഇഷ്ടപ്പെടുന്നത്. ദേശീയതയെ തള്ളിക്കളഞ്ഞ ഇടത്, ലിബറൽ സർക്കാരുകൾ വരുത്തിവച്ച പ്രതിസന്ധികളിൽ നിന്ന് ലോകം തെറ്റുതിരുത്തുന്നു എന്നു വേണം കരുതാൻ. അടുത്ത അരനൂറ്റാണ്ടുകാലമെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ വലതുപക്ഷ ചേരിയിൽ തുടരുമെന്നാണ് നിരീക്ഷകർ പറയുന്നത്
ജോസ്‌ന സാബു സെബാസ്റ്റ്യൻ
പത്തു പന്ത്രണ്ടു വർഷം കൂടെ കൊണ്ട് നടന്നിട്ട് ഒരു സുപ്രഭാതത്തിൽ എടുത്തു കളയുന്നതിനോട് എന്താണ് അഭിപ്രായം എന്ന് ചോദിച്ച കൂട്ടുകാരനോട് …..
ഒരുകാലത്തു നിങ്ങൾക്ക് ഏറ്റവും അത്ഭുതകരമായ വ്യക്തിയാണെന്ന് തോന്നിയ സ്വീറ്റ്ഹാർട്ട് പെട്ടെന്നൊരു ദിവസം വിരൂപനായി/ വിരൂപയായി തോന്നുന്നുവെങ്കിലത് പരസ്പരം ഒരാളുടെ വളർച്ചയെ,മാറ്റത്തിനെ അംഗീകരിക്കാൻ തയ്യാറല്ല എന്നത് തന്നെ കാരണം. വ്യത്യസ്തതയെ അംഗീകരിക്കാത്ത മനസ് പക്വമല്ല .
മേല്പറഞ്ഞ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അത് പൂർണമാകില്ല . അതിനാൽ വളരെ ബേസിക്കിലിൽ നിന്ന് തുടങ്ങാം . നമ്മളെ നമ്മുടെ ‘അമ്മ പ്രസവിച്ച അന്ന് മുതലിന്ന് വരെ നമ്മൾ എന്ന് പറയുന്ന സംഭവം മുഴുവൻ മെമ്മറിയുടെ ഒരു പാക്കേജ് മാത്രമാണ് . കാരണം നമ്മുടെ ശരീരം അങ്ങനെയാണ്
അത് വഹിക്കുന്ന ജനിതക മെമ്മറിയിലൂടെ അമ്മയുടെ മൂക്കിന്റെയും അപ്പന്റെ കണ്ണിന്റെയുമെല്ലാം ഒരു ഓർമ്മ നമ്മുടെ ശരീരത്തിൽ എന്നും നിലനിൽക്കുന്നു .
നമ്മുടെ മനസും ഏതാണ്ടൊക്കെ അങ്ങനെതന്നെ . നമ്മൾ കണ്ടിട്ടുള്ളവരുടെയും കേട്ടിട്ടുള്ളവരുടെയും ഒക്കെ ഒരു ഓർമ്മ മരിക്കുവോളം നമ്മുടെ മനസ്സിൽ മാറാതെ നിലനിൽക്കുന്നു .
ഒരുദാഹരണം പറയുകയാണെങ്കിൽ ഫേസ്ബുക്ക് , കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത എത്രയോ പേരുടെ പേരുകളും അപ്ഡേറ്റുകളും , കൂട്ടായി ഇരുന്നവരുടെയും പിണങ്ങി പോയവരുടേയുമൊക്കെ പേരുകൾ നമ്മുടെ മനസ്സിൽ ഉണ്ട് . അതായത് നമ്മൾ ആകെ മൊത്തം പലവിധ മെമ്മറികളുടെ ഒരു വലിയ കൂമ്പാരമാണ്.
അതായത് നമ്മൾ കാണുന്നതിലൂടെയും കേൾക്കുന്നതിലൂടെയും ഓർമ്മിക്കുന്നതിലൂടെയും
മണം, രുചി, സ്പർശനം വ്യത്യസ്ത രീതികളിൽ അത് നമ്മൾ ശേഖരിക്കുന്നു . അതിൽ പ്രത്യേകിച്ച് നമ്മുടെ സ്പർശനമെമ്മറി അതാണേറ്റവും ആഴമുള്ളത് .
അങ്ങനെയിരിക്കെ നമ്മുടെ ‘അമ്മ,അപ്പൻ ,ഇണ ഇവരെല്ലാം നമ്മളെ മാനസികമായും ശാരീരികമായും വളരെ ആഴത്തിൽ സ്പർശിച്ചു കടന്നുപോകുന്നവരാണ് . അതിനാൽ തന്നെ, എന്തുതന്നെ ആയാലും ഒരു ചെറിയ കാലത്തേക്കായാലും നിങ്ങളുടെ എല്ലാമായിരുന്ന ഒരാളെ എടുക്കാൻ പറ്റാത്ത ഒരു ഭാരമായി സ്വമേധയാ മാറ്റി വച്ചാലും ആ ഓർമ്മ നിർബന്ധപൂർവ്വം നമ്മളോട് പറ്റിനിൽക്കുന്നു. വിവാഹമോചനം എന്ന ഓർമ്മയെ എത്രയേറെ കൊട്ടിഘോഷിക്കാൻ/ പാടെ കീറിമുറിക്കാൻ ശ്രമിച്ചാലും വിവിധ കാരണങ്ങളാൽ അത് അത്ര എളുപ്പമായിരിക്കില്ല. കാരണം ഭാഗമായതിനെ കീറിമാറ്റുമ്പോൾ ഉള്ളിൽ അതൊരു വേദന തന്നെയാണ് .
കാരണം നാളേറെ രണ്ടുപേർ അവരുടെ വികാരം,ശരീരം, സംവേദനങ്ങൾ ഒക്കെ പങ്കുവച്ചതിന് ശേഷം,കീറിമുറിക്കുമ്പോൾ ഏതാണ്ട് സ്വയം കീറുന്നത് പോലെയാണ് . കാരണം രണ്ട് ഓർമ്മകൾ പലതിലും ലയിച്ചു മെമ്മറിയുടെ ഒരു കെട്ടായി നിലനിൽക്കുന്നു .
ഇനി ഇങ്ങനൊന്നുമല്ല എന്ന് നിങ്ങൾ അക്കമിട്ടു പറഞ്ഞാലും നിങ്ങളുടെ മരണം സംഭവിക്കുമ്പോൾ , നിങ്ങളുടെ ജീവിതപങ്കാളിയെക്കുറിച്ചുള്ള ഓർമ്മ ഓരോ കോശത്തിലൂടെയും കടന്നു പോകും . ഇത് സത്യമാണെന്നത് മനസിലാക്കാൻ ധാരാളം near-death experiences വായിക്കാൻ അവൈലബിളാണ് .ഞാൻ ഈ പറയുന്നത് നിങ്ങളുടെ വൈകാരിക, മാനസിക, ഓർമ്മയെ കുറിച്ചല്ല ഇത് വളരെ ശാരീരികമായ ഒരു പ്രക്രിയയായുള്ള മെമ്മറിയായി നിലനിൽക്കും .
കാരണം ശരീരത്തെ സംബന്ധിച്ചു (മനസിനെ സംബന്ധിച്ചല്ലട്ടോ ) വിവാഹമോചനം സ്വമേധയാ ഉള്ള മരണമാണ്. നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായി മാറിയ കൈയ്യോ കാലോ വെട്ടിമാറ്റാൻ ശ്രമിക്കുന്നതുപോലെ നിങ്ങളുടെ ഭാഗമായ ഒന്നിനെ നിങ്ങൾതന്നെ വെട്ടിമാറ്റാൻ അല്ലെങ്കിൽ തലയോ കൊല്ലാൻ സ്വയമേ തീരുമാനിച്ചു.
കാരണം ഫിസിക്കൽ മെമ്മറി, കൂടാതെ ശരീരത്തിന് ബാലൻസ് ഇല്ല. മനസ്സിന് ചിലപ്പോൾ തീരുമാനിക്കാനും മറക്കാനുമൊക്കെ കഴിയും പക്ഷേ ശരീരത്തിന് അങ്ങനെ കഴിയില്ല. ശരീരം കൂടുതൽ ആശയക്കുഴപ്പത്തിലാകുന്നു.
ചുരുക്കം ചിലരെങ്കിലും ചിന്തിക്കുന്നത് ഒരു ബന്ധം ഒഴിവാക്കി ഉടനടി മറ്റൊന്നിലേക്ക് പ്രേവേശിക്കുമ്പോൾ ജീവിതം സുന്ദരമാകുമെന്നാണ് . പക്ഷെ നിങ്ങൾ നിങ്ങൾക്ക് തന്നെ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കി വെക്കുകയാണ് . കാരണം പഴയ ഒർമ്മയിൽനിന്ന് അകലാൻ ബോഡിക്ക് നല്ല സമയം വേണം. മനസിനായാലും ബോഡിക്ക് അതത്ര എളുപ്പമല്ല . മാത്രവുമല്ല ആ ബന്ധത്തിൽ നിങ്ങൾക്ക് ഒരു കുട്ടികൂടെയുണ്ടെങ്കിൽ നിങ്ങൾ ഏകദേശം ഒരു ഇരുപത് വർഷത്തെ പ്രൊജക്റ്റിൽ ഏർപ്പെട്ടുകഴിഞ്ഞു എന്ന് സാരം . ആ ഒരു കമ്മിറ്റ്മെന്റിന് തയ്യാറല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെക്കൂടി അതിലൊരു ഭാഗമാക്കാൻ തുനിയരുത് .
(സാധാരണത്തേതു പോലെ തന്നെ ഈ എഴുത്തിലൂടെ ഡിവേഴ്സ് നല്ലതല്ലന്നോ
ത്യാഗം സഹിച്ചു കൂടെ ജീവിച്ചു തീർക്കണമെന്നോ അല്ല പറഞ്ഞത് .മറിച്ചു ഒരു ബ്രെക്കപ്പ് മൂലം മനുഷ്യ ജീവിതത്തിൽ വരുത്താവുന്ന ചില സത്യങ്ങൾ മാത്രമാണ് പറഞ്ഞു വെക്കുന്നത് )
കുവൈത്തിൽ മലയാളി ദമ്പതികളെ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് പോലീസ് എത്തുകയും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ച നിലയിൽ ഭാര്യയെയും കണ്ടെത്തുകയിരുന്നു. ഇന്ന് കാലത്ത് സാൽമിയായിലാണ് സംഭവം. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ. ഇവർ തമ്മിൽ കഴിഞ്ഞ വർഷമാണ് വിവാഹിതരായത്.
കാർട്ടൂണിൻ്റെ ശക്തി പരിധിക്കപ്പുറമാണ്. ചിരിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കാർട്ടൂണിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.
ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല കാർട്ടൂൺ. കലയുടെ വ്യത്യസ്ഥമായ ഒരു ഭാവത്തിനപ്പുറം സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന വിമർശകാത്മകമായ വിഷയങ്ങളെ വരകളിലൂടെയും ആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്യുകയാണ് കർട്ടൂണിസ്റ്റുകൾ സാധാരണ ചെയ്യുന്നത്. കാർട്ടൂണുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതല്ല.

റോയി സി. ജെ.
കേരളം കണ്ടതിൽവെച്ചേറ്റവും പ്രശസ്തരായ കാർട്ടൂണിസ്റ്റിലൊരാൾ. മനോരമ, മംഗളം, മാതൃഭൂമി തുടങ്ങിയ മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന മാധ്യമങ്ങളെ കൂടാതെ നൂറ് കണക്കിന് പ്രസിദ്ധീകരണങ്ങളിലും സ്ഥിരം കോളം കൈകാര്യം ചെയ്തിട്ടുണ്ട്. യുകെയിൽ കേംബ്രിഡ്ജിലെ പാപ്വർത്തിൽ ആണ് താമസം.
കാലഘട്ടത്തിനനുസരിച്ചുള്ള
റോയി CJയുടെ ആക്ഷേപഹാസ്യങ്ങൾ കാർട്ടൂണായി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കും..
Contact details:-
Roy C J
Mobile # 0044 7440468924
സബ്‍വേ ട്രെയിനിൽ ബഹളംവച്ചയാളെ സഹയാത്രികൻ കഴുത്തിന് ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ന്യൂയോർക്കിലെ ട്രെയിനിലാണ് സംഭവം. മരിച്ച മുപ്പതു വയസ്സു തോന്നിക്കുന്ന ആളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ട്രെയിനിലുണ്ടായിരുന്ന ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ചിത്രീകരിച്ച വിഡിയോ ഇതിനിടെ സമൂഹമാധ്യമത്തിൽ വൈറലായി. സംഭവത്തിൽ 24 വയസ്സുള്ള സഹയാത്രികനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുപ്പതു വയസ്സു തോന്നിക്കുന്ന ആൾ ട്രെയിനിൽ കയറിയത്. തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇയാൾ ബഹളംവയ്ക്കാനും ശല്യപ്പെടുത്താനും തുടങ്ങിയതായി ദൃക്സാക്ഷിയായ മാധ്യമപ്രവർത്തകൻ പറഞ്ഞു. ഇയാളുടെ അലർച്ച കേട്ട് ട്രെയിനിലുള്ളവർ ഭയപ്പെട്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് സഹയാത്രികരിൽ ഒരാൾ പുറകിലൂടെ വന്ന് ഇയാളുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു. ഇരുവരും നിയന്ത്രണം വിട്ട് താഴെ വീഴുന്നതും വിഡിയോയിലുണ്ട്.
തുടർന്ന് മറ്റു രണ്ടു യാത്രക്കാർ കൂടി വന്ന് ഇയാളുടെ കയ്യും കാലും ബന്ധിക്കുന്നുണ്ട്. ഇവരുടെ കരവലയത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. കഴുത്തിന് ചുറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം. കഴുത്തിന് ചുറ്റിപ്പിടിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. മുൻ നാവിക ഉദ്യോഗസ്ഥനാണ് ഇയാൾ. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമാകും തുടർനടപടികൾ എന്നാണ് വിവരം.
പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല നഗരസഭ പന്ത്രണ്ടാം വാർഡിൽ ലക്ഷ്മി ഭവനിൽ നന്ദകുമാർ – സോമലത ദമ്പതികളുടെ മകൾ പൂജ (16) യാണ് മരിച്ചത്. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ അൾസർ ബാധിച്ചതിനെ തുടർന്ന് പൂജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. സഹോദരി: പൂജിത.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാക്കി അകാലത്തിൽ വിടപറഞ്ഞ സിസിലി ജോയിയുടെ മൃതസംസ്കാര ശുശ്രൂഷകൾ മെയ് 4-ാം തീയതി വ്യാഴാഴ്ച നടക്കും. അന്നേദിവസം രാവിലെ 10 30 മുതൽ വെസ്റ്റ് ബ്രോംവിച്ചിലെ ഹോളിക്രോസ് കത്തോലിക് ചർച്ചയിലാണ് പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.
ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന സിസിലി ജോയ് ഏപ്രിൽ 21-ാം തീയതി വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാല്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു സിസിലി. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി ഇടവകാംഗമാണ്. താമരക്കാട് (അമനക്കര) പുളിക്കിയില്‍ ജോയ് ആണ് ഭര്‍ത്താവ്. താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളി ഇടവകാംഗമായ ജോയ് നിലവില്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ്. മൂത്ത മകള്‍ ജോയ്സി ജോയ് ബര്‍മിംഗ്ഹാം ആപ്പിള്‍ കമ്പനി സ്റ്റോറില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ജ്യോതിസ് ജോയ് കീല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.
സഹോദരങ്ങള്‍ : ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ് വി എം കോട്ടയം) , ജിജി വരിക്കാശ്ശേരി (ബര്‍മിംഗ്ഹാം യുകെ), ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍ ആസ്ട്രേലിയ).

പൊതുദർശനം ക്രമീകരിച്ചിരിക്കുന്ന പള്ളിയുടെ വിലാസം
HOLY CROSS CATHOLIC CHURCH, B 71 3LA
മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന ക്രിമിറ്റോറിയത്തിന്റെ വിലാസം
STREETLY CREMATORIUM, LITTLE HARDWICK ROAD, WS9 0SG
പൊതുദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്തുന്നവർ പൂക്കൾ സമർപ്പിക്കുന്നതിന് പകരം വാൽസാൽ പാലിയേറ്റീവിന് സംഭാവന നൽകാനായി സിസിലി ജോയിയുടെ ബന്ധുക്കൾ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചിട്ടുണ്ട്.
താഴെ കൊടുത്തിരിക്കുന്ന യൂട്യൂബിൽ ലിങ്കിൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം.
വിവാദങ്ങൾ സൃഷ്ട്ടിച്ച ‘ദ് കേരള സ്റ്റോറി’ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. സിനിമയിൽ ഒരു മതത്തേയും അവഹേളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമർശം. ചിത്രത്തിൻെറ ട്രെയ്‌ലർ റിലീസ് ചെയ്‌തതിന് പിന്നാലെയാണ് സംവിധായകൻ മാധ്യമങ്ങളോട് സംസാരിച്ചത്. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല എന്നും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെൻ പറഞ്ഞു.

ചിത്രത്തതിൽ ലൗ ജിഹാദ് എന്ന പരാമർശമില്ലെന്നും രണയം നടിച്ച് പെൺകുട്ടികളെ ചതിയിൽ പെടുത്തുന്നത് മാത്രമാണ് പരാമർശിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട 32,000 പെൺകുട്ടികളുടെ കണക്കിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കായി താൻ 7 വർഷം ഗവേഷണം നടത്തി. സെൻസർ ബോർഡ് 2 മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിടപ്പുരോഗിയായ വയോധികയെ വീടുകയറിയാക്രമിച്ച് പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണിഗോപി(67)യെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്. അയല്‍വാസിയായ കുറ്റിച്ചിറ വീട്ടില്‍ മേഴ്സിയെ(58)യാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മിണിയുടെ വീട്ടിലെത്തിയ മേഴ്സി ആഭരണങ്ങള്‍ കവരുകയായിരുന്നു. വയോധിക തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങളുമായി കടക്കുകയായിരുന്നുന്നെന്ന് പുളിങ്കുന്ന് പോലീസ് പറഞ്ഞു. ഇവരുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തിലധികം മുറിവുകളുണ്ടെന്ന് മകന്‍ മനോജ് പറഞ്ഞു.
അയല്‍വാസികളാണ് അമ്മിണി മുറിവേറ്റു കിടക്കുന്നതുകണ്ടത്. ഇവരെ പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാല, മൂന്നു വള, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.
സാമ്പത്തികബാധ്യതയാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്നു മേഴ്‌സി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, മറ്റൊരാള്‍കൂടി സംഭവസമയത്ത് മേഴ്‌സിക്കൊപ്പമുണ്ടായിരുന്നതായി വിവരംലഭിച്ചെന്നു ബന്ധുക്കള്‍ പറയുന്നു.
മറുനാടന്‍ തൊഴിലാളി പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ ഇടുക്കി സ്വദേശിനിയായ 15-കാരിയെ പോലീസ് സംഘം കണ്ടെത്തിയത് പശ്ചിമബംഗാളിലെ അതിര്‍ത്തിഗ്രാമത്തില്‍നിന്ന്. ഏപ്രില്‍ 22-ന് അര്‍ധരാത്രി ഇടുക്കിയിലെ തൊടുപുഴയില്‍നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചത്. മറുനാടന്‍ തൊഴിലാളിയായ പ്രതിയുടെ സ്വദേശവും വിലാസവുമെല്ലാം തിരിച്ചറിഞ്ഞ് ഇടുക്കി ജില്ലാ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിലൂടെയാണ് 15-കാരിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സുഹൈലി(23)നെയും പോലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏപ്രില്‍ 22-ാം തീയതി രാത്രിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ തൊടുപുഴ എസ്.ഐ. അജയകുമാറും സംഘവും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ വീട്ടില്‍തന്നെ ഉപേക്ഷിച്ചാണ് പെണ്‍കുട്ടി യുവാവിനൊപ്പം കടന്നുകളഞ്ഞിരുന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് സംഘം പിന്തുടരുന്നത് ഒഴിവാക്കാനായായിരുന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വന്തം വീട്ടില്‍തന്നെ ഉപേക്ഷിച്ചത്. എന്നാല്‍ ഫോണിലെ വിവരങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് ഒരു നമ്പറില്‍നിന്ന് പതിവായി ഫോണ്‍കോളുകള്‍ വന്നിരുന്നതായി കണ്ടെത്തിയത്. ഈ നമ്പര്‍ ആരുടേതാണെന്ന് തിരിച്ചറിയാനായിരുന്നു പോലീസിന്റെ ശ്രമം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളിയായ സുഹൈലിന്റെ നമ്പറാണിതെന്ന് വ്യക്തമായി. 23-ാം തീയതി പുലര്‍ച്ചെയോടെ പെരുമ്പാവൂരില്‍വെച്ച് നമ്പര്‍ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി. ഇതോടെ സുഹൈല്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവരെയെല്ലാം ചോദ്യംചെയ്തു. ഇവരില്‍നിന്ന് ഇയാള്‍ എങ്ങോട്ടാണ് പോയതെന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ പ്രതിയുടെ നാട്ടില്‍ പോയി അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ഇടുക്കി എസ്.പി. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍. മധുബാബു എന്നിവര്‍ ഈ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. ബംഗാളിലേക്ക് പോലീസ് സംഘത്തെ അയക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.
എസ്.ഐ. ജി.അജയകുമാര്‍, എ.എസ്.ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് മറുനാടന്‍ തൊഴിലാളിയെയും പെണ്‍കുട്ടിയെയും കണ്ടെത്താനായി ബംഗാളിലേക്ക് യാത്രതിരിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്തും ഒട്ടുംസമയം പാഴാക്കാനില്ലാത്തതിനാലും വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയില്‍നിന്ന് വിമാനം കയറിയ പോലീസ് സംഘം കൊല്‍ക്കത്തയിലെത്തി. അവിടെനിന്ന് ഏഴുമണിക്കൂറോളം യാത്രചെയ്ത് മൂര്‍ഷിദാബാദിലെ ഡോങ്കോളിലും. തുടര്‍ന്ന് ഡോങ്കോള്‍ പോലീസിന്റെ സഹായംതേടി. നേരത്തെ ശേഖരിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള പ്രതിയുടെ വീടും മറ്റുവിവരങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുഹൈലിന്റെ ഒരു ബന്ധുവീട്ടില്‍നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. പരിസരപ്രദേശത്തുണ്ടായിരുന്ന പ്രതിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു.
തൊടുപുഴയില്‍നിന്ന് പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ പ്രതി ട്രെയിന്‍ മാര്‍ഗമാണ് മൂര്‍ഷിദാബാദിലെ വീട്ടിലെത്തിയത്. പ്രതിയും പെണ്‍കുട്ടിയും മൂര്‍ഷിദബാദില്‍ ട്രെയിനിറങ്ങിയ അതേസമയത്ത് കൊച്ചിയില്‍നിന്ന് യാത്രതിരിച്ച പോലീസ് സംഘം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. വിമാനമാര്‍ഗം അതിവേഗം പോലീസ് സംഘം മൂര്‍ഷിദാബാദില്‍ എത്തുമെന്ന് പ്രതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുമായി മറ്റൊരിടത്തേക്ക് കടക്കാനുള്ള ശ്രമവും വിഫലമാവുകയായിരുന്നു.
പ്രതിയും പെണ്‍കുട്ടിയും ബംഗാളിലെത്തിയ സമയത്തുതന്നെ പോലീസ് സംഘത്തിനും അവിടെ എത്താന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്. പ്രതി നേരത്തെ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് പെരുമ്പാവൂരില്‍വെച്ച് സ്വിച്ച് ഓഫ് ആയത് അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു. ഇവിടംമുതല്‍ പുതിയ സിംകാര്‍ഡാണ് പ്രതി ഉപയോഗിച്ചിരുന്നത്. അതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. ഇതോടെയാണ് പ്രതി പെണ്‍കുട്ടിയുമായി ബംഗാളിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ അവിടെയെത്തി അന്വേഷണം നടത്താന്‍ പോലീസ് സംഘം തീരുമാനിച്ചത്. ബംഗാളിലെ ഡോങ്കോള്‍ പോലീസും അന്വേഷണത്തില്‍ സഹായിച്ചു. പ്രാദേശികമായ സഹായമില്ലാതെ ഒരിക്കലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോയി അന്വേഷണം നടത്താന്‍ പോലീസ് സംഘത്തിന് കഴിയുമായിരുന്നില്ല. എന്നാല്‍ ഡോങ്കോള്‍ പോലീസ് ഇതിനുവേണ്ട എല്ലാസഹായവും നല്‍കിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വിവാഹിതനായ പ്രതി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ വശീകരിച്ചതെന്നാണ് പോലീസ് പറയുന്നത്. ബംഗാളില്‍ ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും വേര്‍പിരിഞ്ഞായിരുന്നു താമസം. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചത്. തൊടുപുഴയില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു സുഹൈലിന്റെ ജോലിയും താമസവും. ഇവിടെവെച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. മൊബൈല്‍ഫോണ്‍ വഴിയും ബന്ധം തുടര്‍ന്നു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
അന്വേഷണസംഘം എത്താന്‍ വൈകിയിരുന്നെങ്കില്‍ പെണ്‍കുട്ടിയുമായി പ്രതി ബംഗ്ലാദേശിലേക്ക് കടക്കാനും സാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. സുഹൈലിന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് ബംഗ്ലാദേശിലാക്കാണ്. അതിര്‍ത്തിഗ്രാമങ്ങളിലുള്ളവര്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയാല്‍ വെള്ളിയാഴ്ച ദിവസം ബംഗ്ലാദേശില്‍ പോയിവരാന്‍ അനുമതിയുണ്ട്. ഈ മാര്‍ഗം ഉപയോഗപ്പെടുത്തി പെണ്‍കുട്ടിയുമായി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍ ഇത്രയുംവേഗം പോലീസ് സംഘം പെണ്‍കുട്ടിയെ തിരഞ്ഞ് ഗ്രാമത്തില്‍ എത്തുമെന്ന് ഇയാള്‍ ഒരിക്കലും കരുതിയിരുന്നില്ല.
കസ്റ്റഡിയിലെടുത്ത പ്രതിയെ ഡോങ്കോള്‍ സ്‌റ്റേഷനിലാണ് ആദ്യം എത്തിച്ചത്. പിറ്റേദിവസം ബെര്‍ഹാംപുര്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വിമാനമാര്‍ഗം കേരളത്തിലേക്കും കൊണ്ടുവന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലവില്‍ തട്ടിക്കൊണ്ടുപോയതിന് മാത്രമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഇടുക്കി എസ്.പി. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍.മധുബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്.ഐ. ജി.അജയകുമാര്‍, എ.എസ്.ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ മോചിപ്പിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. പോലീസിന്റെ സൈബര്‍സെല്‍ വിഭാഗവും അന്വേഷണത്തില്‍ സഹായിച്ചു.