ഏറ്റുമാനൂർ : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് തല ബാലമിത്ര അംഗൻവാടി സ്കൂൾതല പ്രോഗ്രാം ഉദ്ഘാടനം സെന്റ്
അലോഷ്യസ് ഹൈസ്ക്കൂൾ ആഡിറ്റേറിയത്തിൽ വച്ച് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ് സ്വഗതവും അതിരമ്പുഴ മെഡിക്കൽ ഓഫിസർ ഡോ. ഇന്ദു ജി. മുഖ്യ പ്രഭാഷണവും നടത്തി. ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് അനുപ് കുമാർ കെ.സി, PHNS പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ഷൈലജ ഇ എൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷീനാമോൾ മാത്യു തുടങിയവർ പ്രസംഗിച്ചു.
ജെഗി ജോസഫ്
ബ്രിസ്‌കയുടെ ഓണാഘോഷം മറക്കാനാകാത്ത ഒരു ദിവസമാണ് ഏവര്‍ക്കും സമ്മാനിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ചരിത്രപ്രധാനമായ ബ്രിസ്റ്റോൾ സിറ്റി ഹാളിലാണ് ആഘോഷം നടന്നത് . ആയിരത്തി ഒരുന്നൂറിലേറെ പേര്‍ പരിപാടിയുടെ ഭാഗമായി. ബ്രിസ്റ്റോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഓണം ഇവന്റ് ബ്രിസ്‌ക ഒരുക്കിയത്. അവസാന നിമിഷം മേയറുമായി ബന്ധപ്പെട്ടാണ് സിറ്റി ഹാള്‍ ആഘോഷത്തിനായി ലഭ്യമാക്കിയത്. ഒത്തൊരുമയോടെ അസോസിയേഷന്‍ നേതൃത്വവും അംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായതോടെ അച്ചടക്കത്തോടെയുള്ള ഒരു പരിപാടിയാണ് അരങ്ങേറിയത്. ബ്രിസ്‌കയുടെ അംഗ അസോസിയേഷനുകൾ അവതരിപ്പിച്ച പരിപാടികള്‍ കാണികളുടെ കൈയ്യടി നേടി.മനോഹരമായ പൂക്കളമാണ് ഒരുക്കിയിരുന്നത്. ശ്രുതി സുദര്‍ശനന്‍ നായര്‍, വര്‍ണ്ണ സഞ്ജീവ് , ഷൈല നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മനോഹരമായ പൂക്കളം ഒരുക്കിയത്.

വെൽക്കം ഡാൻസിനു ശേഷം ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനമാണ് ആദ്യം നടന്നത്. പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

ഒരു സമയത്ത് ഓണാഘോഷം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന സാഹചര്യം വന്നിരുന്നു, എന്നാല്‍ എല്ലാവരും സഹകരിച്ചതോടെ ഇത് സാധ്യമാവുകയായിരുന്നുവെന്ന് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും സാജൻ നന്ദി പറഞ്ഞു. പിന്നീട് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു. ഏവര്‍ക്കും മാവേലി ഓണാശംസകള്‍ നേര്‍ന്നു.ജിസിഎസ് ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മാവേലി അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഓണപ്പാട്ടും ഡാന്‍സും നാടകവും ഒക്കെയായി ബ്രിസ്‌കയുടെ വിവിധ അംഗ അസോസി യേഷനുകളിലെ കുട്ടികള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഷേക്‌സ്പിയറിന്റെ മാക്ബത്ത് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണികളില്‍ പുതിയ അനുഭവമായി. വേഷവിധാനത്തിലും അവതരണ മികവിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി മലയാളത്തില്‍ അവതരിപ്പിച്ച മാക്ബത്ത്.ജിജോയാണ് നാടകം സംവിധാനം ചെയ്തത്. പശ്‌ചാത്തല സംഗീതം ക്ലമന്‍സ് ഭംഗിയായി തന്നെ നിര്‍വ്വഹിച്ചു. അഭിനയിച്ച ഓരോരുത്തരും മികവ് പുലര്‍ത്തി.

അനുശ്രീ തന്റെ അവതരണ മികവില്‍ വേദിയെ കൈയ്യിലെടുത്തു. ജിജി ലൂക്കോസിന്റെ നേതൃത്വത്തില്‍് ലൈറ്റ് ആന്‍ഡ് സൗണ്ട് വേദിയെ കൂടുതല്‍ മികവുറ്റതാക്കി. ഫോട്ടോ അജി സാമുവല്‍ മനോഹരമായി ഒപ്പിയെടുത്തു.എക്‌സിക്യൂട്ടിവ് അംഗങ്ങളും അയല്‍ക്കൂട്ട അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതാണ് ആയിരത്തി ഒരുന്നൂറിലേറെ പേരുടെ ആഘോഷം ഭംഗിയായി പൂര്‍ത്തിയാക്കാനായത്.സമയ ക്രമം പാലിച്ചുള്ളതായിരുന്നു പരിപാടി. ബ്രിസ്‌കയുടെ വലിയൊരു ഇവന്റായിരുന്നു, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നല്ലൊരു ഓണാഘോഷമാക്കി ഇക്കുറി ബ്രിസ്‌കയുടെ ഓണം മാറി. ഇതിനുള്ള വലിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നു ഈ ആഘോഷത്തിന്റെ വലിയ വിജയത്തിന് കാരണവും.അസോസിയേഷന്‍ നേതൃത്വവും കമ്മറ്റി അംഗങ്ങളും നല്‍കിയ നൂറുശതമാനം ആത്മാര്‍ത്ഥത തന്നെയായിരുന്നു ഈ ഓണാഘോഷത്തിന്റെ വിജയവും.ബ്രിസ്ക ആർട്സ് കോഡിനേറ്റർമാരായ ബ്രിജിത്തും മിനി സ്കറിയയും ലിസി പോളും, സ്പോർട്ട് സ് കോഡിനേറ്റർമാരായ ജെയിംസും സജിൻ സ്വാമിയും എല്ലാ പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി.

പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും, ബിജു രാമനും, ഷാജി വര്‍ക്കിയും സജി വര്‍ഗീസും ഉള്‍പ്പെടെ വലിയൊരു ബ്രിസ്‌ക ടീം തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.
എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഏവര്‍ക്കും സമ്മാനിച്ചത്.
എറണാകുളം ജില്ലയിലെ, കോലഞ്ചേരി നിവാസികളുടെ യൂ . കെ . കൂട്ടായ്മയായ യൂ. കെ. കോലഞ്ചേരി സംഗമം അതിന്റെ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.
യൂ. കെ.യിലെ ഏതാനും ചില കോലഞ്ചേരിക്കാരുടെ നിതാന്തപരിശ്രമത്തിൻറ ഫലമായി 2012-2013 കാലത്ത് ആണ് ബ്രിസ്റ്റോളിൽ വച്ച് ആദ്യത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. അന്നുമുതൽ ഇങ്ങോട്ട് യു. കെ. യിലും, നാട്ടിലുമുള്ള കോലഞ്ചേരിക്കാരുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോലഞ്ചേരി മേഖലയുടെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ സംഘടനയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടിയുള്ള ധനസഹായം, കോവിഡ്-19 കാരണം നാട്ടിലെ സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് കോലഞ്ചേരി മേഖലയിലെ വിവിധ സ്കൂളുകളിൽ ടെലിവിഷൻ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ,തുടങ്ങിയ പഠനോപകരണങ്ങൾ എത്തിക്കാനും, വിവിധങ്ങളായ രോഗങ്ങളാൽ വലഞ്ഞ് ബുദ്ധിമുട്ടനുഭവിക്കുന്ന 10 ൽ ഏറെ രോഗികൾക്ക് സാമ്പത്തിക സഹായം നൽകാനും, സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന കോലഞ്ചേരിയിലും പരിസരത്തുമുള്ള ഏതാനും ചിലർക്ക് കൈത്താങ്ങ് നല്കാനും സാധിച്ചു എന്നത് ഈ അവസരത്തിൽ അഭിമാനത്തോടെ ഓർക്കുന്നു.
ഈ വർഷത്തെ സംഗമം, 2023 ഒക്ടോബർ മാസം 7 -ന് ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ബർമിംഗ്ഹാമിന് സമീപം വാൽസാളിൽ ഉള്ള ആൽഡ്രിഡ്ജ് കമ്മ്യൂണിറ്റി സെന്റർ, ws9 8an എന്ന സ്ഥലത്തുവച്ച് നടത്തപ്പെടുന്നു. ഇപ്പോൾ യൂ. കെ. യിൽ താമസ്സമാക്കിയിട്ടുള്ള കോലഞ്ചേരി പരിസരവാസികളെ ഒരുമിച്ച് ചേർത്ത് ഓർമ്മകൾ പങ്കുവയ്ക്കാനും, ബന്ധങ്ങൾ പുതുക്കുവാനും, നാട്ടിലെ നമ്മുടെ പരിസരപ്രദേശങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്നത്പോലെ കൈത്താങ്ങ് നൽകുന്നതോടൊപ്പം നമ്മുടെ കുട്ടികൾക്ക് നമ്മുടെ നാടിനേയും, നാട്ടുകാരെയും അറിയുവാനും, പരിചയപ്പെടുവാനും ഈ സംഗമം വേദിയാകുമെന്ന് വിശ്വസിച്ചുകൊണ്ട്, കൊലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള യൂ. കെ., Ireland നിവാസികളെ സംഗമത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.
യൂ. കെ. കോലഞ്ചേരി സംഗമം കമ്മറ്റി.
Please Contact:
Jaby Chakkappan – 07772624484
Naisent Jacob – 07809444940

ഡോ. ഐഷ വി
നിങ്ങൾക്ക് നിങ്ങളുടെ മരിച്ചു പോയ മുത്തശ്ശനേയോ മുത്തശ്ശിയേയോ മറ്റു പ്രിയപ്പെട്ടവരേയോ വീഡിയോയിൽ കാണുകയോ അവരോട് സംവദിക്കുകയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങളുടെ വാഹനം നിങ്ങളുടെ ബന്ധുവോ സുഹൃത്തോ ഓടിക്കാനായി എടുത്തു കൊണ്ടുപോയി . അയാൾ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നു എന്ന് നിങ്ങൾ മനസ്സിലാക്കി അത് നിയന്ത്രിക്കാനുള്ള നിർദ്ദേശം നിങ്ങൾക്ക് നൽകണം എന്നാഗ്രഹമുണ്ടോ? അതെല്ലാം ഇന്ന് സാധ്യമാണ്. ജെൻ എ ഐ എന്ന ജനറേറ്റീവ് നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ ആപ്ലിക്കേഷനുകളാണ് ഇതൊക്കെ സാധ്യമാക്കുന്നത്. വിദ്യാഭ്യാസ , വിനോദ, വിജ്ഞാന, വാണിജ്യ, വാഹന, ആരോഗ്യ മേഘലകളിൽ വൻ കുതിച്ചാട്ടത്തിന് അവസരമൊരുക്കിയ ഒന്നാണ് ജനറേറ്റീവ് എ ഐ.
പല തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെങ്കിലും പുതിയ ചില തൊഴിലവസരങ്ങൾ തുറന്നു കിട്ടും എന്ന ഒരു പ്രത്യേകത ഈ മേഘലയ്ക്കുണ്ട്.
ദുരുപയോഗം ചെയ്യപ്പെടാനുള്ള . സാദ്ധ്യതയും ഇതിനുണ്ട്. അതിനൊരുദാഹരണമാണ് ഒരിന്ത്യൻ പ്രൊഫസർക്ക് കൊച്ചു വെളുപ്പാൻ കാലത്ത് വന്ന വീഡിയോ കാൾ. നോക്കുമ്പോൾ സൃഹൃത്ത് വീഡിയോ കാളിലൂടെ നേരിട്ട് ധനസഹായാഭ്യർത്ഥന നടത്തുകയാണ്. താൻ ഒരു വിദേശ എയർപോർട്ടിലാണെന്നും പണത്തിന് അത്യാവശ്യമുണ്ടെന്നും അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം പണം ട്രാൻസ്ഫർ ചെയ്ത് കൊടുക്കുകയും ചെയ്തു. എന്നാൽ അത്രയും പണം പോരെന്നും വീണ്ടും പണം ആവശ്യമാണെന്നും പറഞ്ഞു മെസ്സേജ് അയച്ചപ്പോഴാണ് പ്രൊഫസർക്ക് എന്തോ പന്തികേട് തോന്നിയത് . പ്രൊഫസർ പിന്നെ അമാന്തിച്ചില്ല. ഫോണെടുത്ത് സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് ആ എയർപോർട്ടിൽ ഉണ്ടെന്നുള്ള കാര്യം ശരിയാണ്. എന്നാൽ താൻ പണം ആവശ്യപ്പെട്ടിട്ടില്ല എന്നയാൾ തീർത്തു പറഞ്ഞു . പ്രൊഫസർക്ക് പണം നഷ്ടപ്പെട്ടു എന്നുറപ്പാക്കാൻ സാധിച്ചു.
വിദ്യാഭ്യാസരംഗത്താകട്ടെ സമയ ലാഭമുണ്ടാക്കുമെങ്കിലും ഞൊടിയിടയിൽ വിവരം ലഭിക്കുമെങ്കിലും ഒരേ വിഷയത്തെ സംബന്ധിച്ച് വിവിധ വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന ഉത്തരങ്ങൾ ജനറേറ്റ് ചെയ്യാനും റീജനറേറ്റ് ചെയ്യാനും സാധിക്കുന്ന ഓപ്പൺ എ ഐ രൂപപ്പെടുത്തി എടുത്ത ഒരു ജെൻ എ ഐ പ്ലാറ്റ് ഫോമാണ് ചാറ്റ് ജി. പി.റ്റി . ദശലക്ഷക്കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പ്രതിദിനം ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നു. അങ്ങനെ പ്രയോജനപ്പെടുത്തുന്നവർക്ക് സമയ ലാഭം ഉണ്ടാകുകയും ഞൊടിയിടയിൽ വിവിധ ഭാഷകളിലുള്ള അറിവ് ലഭിക്കുകയും ചെയ്യുന്നു. സേർച്ച് എഞ്ചിനായ ഗൂഗിൾ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെങ്കിലും കൃത്യതയാർന്ന ഒറ്റയുത്തരം ഒരു സമയം നൽകാൻ കഴിയുന്നത് ചാറ്റ് ജിപി റ്റി യ്ക്കാണ്. ഈ പ്രത്യേതയാണ് അതിനെ ജനങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതാക്കുന്നതും.
വിദ്യാർത്ഥിയുടെ തലച്ചോറിലേയ്ക്ക് ഒരക്ഷരം കയറാതെ മാർക്കു നേടാൻ സഹായിക്കുന്ന ഒരേ സമയം മേന്മയും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കുട്ടിയെ ശരിയ്ക്ക് വിലയിരുത്താൽ കഴിയാതെയും വരുന്ന സാഹചര്യമുണ്ടാക്കാൻ കഴിയുന്ന ഒരു ആപ്ലിക്കേഷനാണ് ജനറേറ്റീവ് എഐ എന്ന ജെൻ നിർമ്മിത ബുദ്ധി. ശ്രദ്ധിച്ചില്ലെങ്കിൽ പറ്റിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനും ഇതവസരമൊരുക്കുന്നു.. എന്നാൽ ഡ്രൈവർ ഇല്ലാത്ത വാഹനം, വാഹന നിയന്ത്രണ സംവിധാനങ്ങൾ, തത്സമയ ട്രാക്കിംഗ് സംവിധാനം, ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ആപ്പുകൾ , ചാറ്റ് ബോട്ടുകൾ, വീഡിയോ എഡിറ്റിംഗ് സംവിധാനങ്ങൾ, ആഡിയോ ടൂളുകൾ , നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ ടൂളുകൾ എല്ലാം ഈ രംഗത്തിന്റെ സംഭാവനയാണ്. ഭാവനയിൽ കാണാൻ കഴിയുന്നതൊക്കെ സാധ്യമാക്കാൻ കഴിയുന്ന തരത്തിൽ നിർമ്മിത ബുദ്ധി വളർന്നു കഴിഞ്ഞു.
എന്താണ് ജെൻ എ ഐ എന്ന് നമുക്ക് പരിശോധിയ്ക്കാം, നിർമ്മിത ബുദ്ധി പ്രായോഗിക തലത്തിൽ എത്തിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രോഗ്രാമിംഗ് രീതികളാണ് മഷീൻ ലേണിംഗ് , ഡീപ് ലേണിംഗ് എന്നിവ. നമ്മൾ ഉദ്ദേശിക്കുന്ന മേഘലയിലെ ഒരു ആപ്ലിക്കേഷൻ രൂപപ്പെടുത്താൻ വേണ്ടി ആദ്യം ആ അറിവിന്റെ മേഘലയെ സംബന്ധിച്ച ഡാറ്റാ സെറ്റ് രൂപപ്പെടുത്തണം. പിന്നെ ആ സോഫ്റ്റ് വേയറിന് ട്രെയിനിംഗ് നൽകണം. ട്രെയിനിംഗ് നൽകുമ്പോൾ സോഫ്റ്റ് വെയർ ഇതെല്ലാം പഠിക്കും. പിന്നീട് ഇത്തരം ഡാറ്റാ സെറ്റുകൾ ഇൻപുട്ടായി കൊടുത്താൽ അതിന് അനുയോജ്യമായ ഔട്ട്പുട്ട് തരാൻ ആ സോഫ്റ്റ് വേയറിന് സാധിക്കും. വീഡിയോ , ആഡിയോ , ടെക്സ്റ്റ് തർജ്ജമ , കഥയെഴുത്ത്, തിരക്കഥയെഴുത്ത്, കവിതയെഴുത്ത് , വാർത്താ വായന എന്നിവയൊക്കെ ഇതിലൂടെ സാധ്യമാണ്. ശബ്ദ നിർദ്ദേശങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുന്ന അലക്സ, സിരി എന്ന വിർച്ച്വൽ അസിസ്റ്റന്റ് ഒക്കെ നിർമ്മിത ബുദ്ധിയുടെ സംഭാവനകളാണ്.
ഡിജിറ്റൽ യുഗത്തിൽ സാധാരണക്കാരനും ടെക്ക്നോളജി അറിയുന്നവരും തമ്മിൽ അന്തരം നിലനിൽക്കുന്നുണ്ട്. ജനറേറ്റീവ് നിർമ്മിത ബുദ്ധി സർവ്വസാധാരണമാകുന്നതോടു കൂടി ഈ അന്തരം വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ് . എന്നാൽ വിദ്യാഭ്യാസ മേഘലയിൽ കേരളത്തിലുടനീളം മുന്നിട്ട് നിൽക്കുന്ന ഐഎച്ച് ആർ ഡി സെപ്റ്റംബർ 30 ഒക്ടോബർ ഒന്ന് തീയതികളിലായി തിരുവനന്തപുരം ഐ എം ജി യിൽ വച്ച് നടത്തുന്ന ‘ ജനറേറ്റീവ് എ ഐ യും ഭാവി വിദ്യാഭ്യാസവും” എന്ന അന്താരാഷ്ട്ര സമ്മേളനത്തിലൂടെയും അതിന് മുന്നോടിയായി കേരളത്തിലുടനീളമുള്ള ഐഎച്ച് ആർ ഡി സ്ഥാപനങ്ങളിൽ നടത്തുന്ന വിവിധ പരിപാടികളിലൂടെ കേരള സമൂഹത്തിൽ മാത്രമല്ല ആഗോള തലത്തിൽ ഈ അന്തരം കുറച്ചു കൊണ്ടുവരുവാൻ ഐ എച്ച് ആർഡിക്ക് കഴിയും എന്നുള്ള വസ്തുത ശ്ലാഘനീയമാണ്.
ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
ടീം തുറുപ്പുഗുലാൻ ബെർമിംഗ്ഹാം സംഘടിപ്പിക്കുന്ന ഓൾ യുകെ റമ്മി ടൂർണമെൻറ് ഒക്ടോബർ ഒന്നിന് ബെർമിംഗ്ഹാമിൽ 20 പൗണ്ട് രജിസ്ട്രേഷൻ ഫീസുള്ള മത്സരത്തിൽ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 11 .30 വരെ മത്സരം നടത്തപ്പെടും എന്നും സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം ക്രമീകരിച്ചതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ജയ്സൺ : 07721703173
ജോബി കോശി : 07525924366
സിറിൽ : 07877033169
venue
DINGLE SOCIAL CLUB
NEW STREET RUBERY
BIRMINGHAM
R45 0RP
ബിനോയ് എം. ജെ.
ശാന്തമായ ഒരു ജലാശയത്തിലേക്ക് ഒരു വലിയ കല്ലെടുത്തിടുമ്പോൾ അതിലെ ജലം എപ്രകാരം പ്രക്ഷുബ്‌ധമാകുന്നുവോ അപ്രകാരം വികാരവിചാരങ്ങൾ മനുഷ്യമനസ്സിനെ സദാ പ്രക്ഷുബ്ധമാക്കുന്നു. ജലം പ്രക്ഷുബ്‌ധമാകുമ്പോൾ എപ്രകാരമാണോ ജലാശയത്തിന്റെ അടിത്തട്ട് കാണുവാനാവാത്തത് അപ്രകാരം തന്നെ വികാരവിചാരങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിലുള്ള ആത്മാവിനെ കാണുവാൻ കഴിയാതെ പോകുന്നു. ഇപ്രകാരം ആത്മാവ് മറക്കപ്പെടുമ്പോൾ അനന്താനന്ദവും ,അനന്ത ജ്ഞാനവും, അനന്ത ശക്തിയും നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. മനസ്സ് തന്നെ പ്രക്ഷുബ്ധതയുടെ പര്യായമായതിനാൽ പ്രക്ഷുബ്‌ധത തിരോഭവിക്കുമ്പോൾ മനസ്സും തിരോഭവിച്ചതായി കരുതാം. അതിനാൽതന്നെ പ്രക്ഷുബ്‌ധതകളിൽ നിന്നും മനസ്സിനെ മോചിപ്പിക്കുക എന്നത് ആത്മാവിനെ അറിയുന്നതിനും അതിനെ സാക്ഷാത്ക്കരിക്കുന്നതിനും ഉള്ള ഏകമാർഗ്ഗമാകുന്നു.
വികാരവിചാരങ്ങളിൽ, വിചാരങ്ങളേക്കാൾ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ധമാക്കുന്നത് വികാരങ്ങളാണെന്ന് വേണമെങ്കിൽ പറയാം. നമുക്ക് ഒരു പ്രശ്നം ഉണ്ടായി എന്ന് കരുതുക. ആദ്യമായി (നിഷേധാത്മക) വികാരങ്ങൾ മനസ്സിൽ അലയടിക്കുന്നു. അത് മനസ്സിനെ അത്രയധികം പ്രക്ഷുബ്ധമാക്കുന്നതിനാൽ ആത്മാവ് മറക്കപ്പെടുകയും നമ്മുടെ അറിവും ആനന്ദവും തത്കാലത്തേക്ക് ഒന്ന് മങ്ങുകയും ചെയ്യുന്നു. ആനന്ദം മറയുന്നതിനാൽ ദുഃഖവും അറിവു മറയുന്നതിനാൽ ആശയക്കുഴപ്പവും സംഭവിക്കുന്നു. കുറേക്കാലം കഴിയുമ്പോഴേക്കും വികാരത്തിന്റെ ഊക്ക് ഒന്ന് കുറയുകയും നാം ചിന്തിച്ചുതുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ആനന്ദത്തിന്റെയും വിവേകത്തിന്റെയും ഒരു നേരിയ പ്രകാശം ഉള്ളിൽ കണ്ടുതുടങ്ങുന്നു. ചിന്തയിൽ അൽപം കൂടി പ്രതീക്ഷയ്ക്ക് വകയുണ്ട്.
എന്നിരുന്നാലും ചിന്തയും വിജ്ഞാനത്തെ മറക്കുന്നുണ്ട്. ചിന്ത അസ്വസ്ഥതയുടെ ഒരു പുകമറ മനസ്സിൽ സൃഷ്ടിക്കുകയും അനന്തജ്ഞാനത്തെ മറക്കുകയും ചെയ്യുന്നു. അല്പം നിരീക്ഷിച്ചാൽ ഇത് കാണുവാൻ സാധിക്കും. നമ്മുടെ ചിന്തകളുടെയെല്ലാം അടിസ്ഥാനപരമായ കാരണം ജിജ്ഞാസയാകുന്നു. ചിന്തകൾ എപ്പോഴും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുവാൻ ഉള്ള പരിശ്രമമാകുന്നു. എന്നാൽ ചോദ്യത്തിന് പിറകിൽ തന്നെ ഉത്തരവും കിടപ്പുണ്ട്. ചിന്തയാവട്ടെ അതിനെ മറക്കുന്നു. ചിന്തിക്കാതിരുന്നാൽ ചോദ്യം ചോദിക്കുന്ന അടുത്ത നിമിഷം തന്നെ ഉത്തരവും കിട്ടുന്നു. നമ്മുടെ പല ചോദ്യങ്ങൾക്കും ഉത്തരം വർഷങ്ങൾക്ക് ശേഷമാണ് കിട്ടുന്നത്. ചിന്ത ഇടക്കുവന്നു കയറുന്നതാണ് ഇതിന്റെ കാരണം.
പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുമ്പോൾ വികാരങ്ങൾ നമ്മെ കീഴടക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിക്കുമ്പോൾ ചിന്ത മനസ്സിനെ ബാധിക്കുന്നു. വാസ്തവത്തിൽ പ്രശ്നങ്ങളുമില്ല പരിഹാരങ്ങളും ഇല്ല. ചോദ്യങ്ങളുമില്ല ഉത്തരങ്ങളുമില്ല. സത്യം ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരമോ ചോദ്യത്തിനുള്ള ഉത്തരമോ അല്ല. പ്രശ്നവും ചോദ്യവും പരിമിതങ്ങളായ ഉത്തരങ്ങളെയേ ജനിപ്പിക്കൂ. സത്യമാവട്ടെ എല്ലാ പരിമിതികൾക്കും അപ്പുറത്തുള്ള അനന്തമായ ജ്ഞാമാകുന്നു. നിങ്ങളാകട്ടെ അപരിമിതമായ ആ സത്തയുമാകുന്നു. നിങ്ങൾ പരിമിതരാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അതിനുത്തരവാദി പരിമിതമായ നിങ്ങളുടെ മനസ്സ് തന്നെ. വികരവിചാരങ്ങൾ മനസ്സിന്റെ പ്രത്യേകതയാണ്. ആത്മാവിന്റേതല്ല.
വികരവിചാരങ്ങളെ ജയിക്കേണ്ടിയിരിക്കുന്നു. നാമവയുടെ അടിമകളായി പോയി. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം കാരണം. വികാരം കൊണ്ടാൽ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറുമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ വികാരം കൊള്ളാതിരുന്നാൽ പ്രശ്നങ്ങളുടെ പിറകിൽ തന്നെ പരിഹാരവും കിടക്കുന്നതായി കാണാം. അത് ഉടനടി തന്നെ നമുക്ക് കിട്ടുകയും ചെയ്യും. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങളുടെ പിറകേ ഓടാതെയിരിക്കുവിൻ. ബാഹ്യപ്രപഞ്ചമാണ് പ്രശ്നങ്ങളുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വന്നവതരിക്കുന്നത്. അത് ഏതൊക്കെയോ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനുവേണ്ടിയും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനുവേണ്ടിയും മനസ്സ് സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമാണ്. അത് മായയാണ്. ചോദ്യങ്ങളും പ്രശ്നങ്ങളും തിരോഭവിക്കുമ്പോൾ പ്രപഞ്ചവും തിരോഭവിക്കുന്നു. മനസ്സ് പരിപൂർണ്ണമായി വിശ്രാന്തിയിലേക്ക് വരുമ്പോൾ പ്രപഞ്ചത്തിന് നിലനിൽക്കുവാനാവില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഡോ. ഐഷ വി
വിവാഹത്തിന് മുമ്പ് എന്റെ ഭർത്താവ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കൊടൈക്കനാലിൽ കൊണ്ടുപോകാമെന്നത് . അങ്ങനെ ഈ വർഷം ജൂൺ രണ്ടാം തീയതി രാത്രി അദ്ദേഹം എന്നോട് പറഞ്ഞു. “നാളെ വെളുപ്പിനേ തന്നെ തയ്യാറാകുക. നമ്മൾ നാളെ കൊടൈക്കനാലിന് പോകുന്നു.”
” എങ്ങിനെയാണ് യാത്ര ? മഴ കാണില്ലേ?” ഞാൻ ചോദിച്ചു.
“മഴയൊന്നും സാരമില്ല. മഴ അധികം പെയ്ത് തുടങ്ങിയില്ലല്ലോ. നമുക്ക് കാറിൽ വടക്കഞ്ചേരിയിൽ നിന്നും പാലക്കാട് പോയി പൊള്ളാച്ചി വഴി കൊടൈക്കനാലിന് പോകാം . ഹൈറേഞ്ചിൽ ഏതാണ്ട് എറണാകുളത്തിന് കിഴക്ക് ഭാഗത്തായി വരുന്ന സ്ഥലമാണ് കൊടൈക്കനാൽ . നമ്മുടെ യാത്ര തമിഴ്നാട്ടിൽ കൂടിയായിരിക്കുമെന്ന് മാത്രം. നാളെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനൊന്നും നിൽക്കേണ്ട. നമുക്ക് പോകുന്ന വഴിക്ക് കഴിക്കാം. വെളുപ്പിന് 5 മണിയ്ക്ക് ഇവിടെ നിന്നും തിരിക്കാം. നാളെത്തന്നെ തിരികെ വരാം”
ഒറ്റ ദിവസത്തെ യാത്രയായതു കൊണ്ട് പ്രത്യേകിച്ച് പാക്കിംഗിന്റെ ആവശ്യമൊന്നുമില്ല. കുടിവെള്ളം കരുതാം. പിന്നെ വീട്ടിലിരിയ്ക്കുന്ന പഴങ്ങളും കരുതാം. അങ്ങനെ യാത്രയെ കുറിച്ച് വലിയ മുന്നൊരുക്കങ്ങളൊന്നും കൂട്ടാതെ ഞാൻ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് ചായയും മുട്ട പുഴുങ്ങിയതും കഴിച്ച് ഞങ്ങൾ യാത്ര തുടങ്ങി. നാഷണൽ ഹൈവേ 544 നല്ല കണ്ടീഷനിലുള്ള പുതിയ റോഡായതിനാൽ പാലക്കാട് വരെയുള്ള യാത്ര സുഖം. പൊള്ളാച്ചിയിലേയ്ക്ക് കടന്നപ്പോൾ ഹൈവേ യാത്ര കുഴപ്പമില്ല. ചില ഭാഗത്ത് റോഡുപണി നടക്കുന്നതിനാൽ ഡീവിയേഷൻ എടുക്കണമെന്ന ഗൂഗിൾ മാപ്പിലെ മദാമ്മയുടെ നിർദ്ദേശം അനുസരിച്ച് ഞങ്ങൾ യാത്ര തുടർന്നു. പൊള്ളാച്ചിയിൽ റോഡിനിരുവശത്തും വൻ പുളിമരങ്ങൾ തണൽ വൃക്ഷങ്ങളായി നട്ടുപിടിപ്പിച്ചിരുന്നു. പുളിയിൽ നിന്നുള്ള തണലും ആദായവും ഓക്സിജനും കിട്ടും. ആ വഴിയിലെ മറ്റൊരു പ്രത്യേകത എങ്ങും സ്റ്റ്രീറ്റ് ലൈറ്റില്ല എന്നതാണ്. ഉദയമൊക്കെ ആസ്വദിച്ച് നല്ല കാറ്റുള്ള കാറ്റാടിപ്പാടത്തു കൂടെ യാത്ര തുടർന്നപ്പോൾ ഭർത്താവ് വണ്ടി നിർത്തി. നമുക്കിവിടെ നിന്നും കുറച്ച് ഫോട്ടോകളെടുക്കാം. ഞങ്ങളങ്ങനെ അവിടെയിറങ്ങി. ആ പശ്ചാതലത്തിൽ കുറച്ച് ഫോട്ടോകൾ എടുത്തു.
തമിഴ് നാടിന്റെ പ്രത്യേക പോളിസിയാണത്. വർഷത്തിൽ ആറുമാസത്തിലധികം കാറ്റ് ലഭിക്കുന്ന സ്ഥലത്ത് കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നത്. ആര് വൻ വ്യവസായങ്ങൾ തുടങ്ങിയാലും കാറ്റാടി യന്ത്രങ്ങൾ വഴി വൈദ്യുതി കൂടി ഉത്പാദിപ്പിക്കണം മിച്ചമുള്ള വൈദ്യുതി തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡിന് കൈമാറണം. വ്യവസായവും പച്ചപിടിയ്ക്കും വൈദ്യുതിയും ലഭിക്കും. അങ്ങനെ ചുരങ്ങളിലൂടെ വീശുന്ന കാറ്റിന്റെ ഊർജ്ജത്തെ അവർ വൈദ്യുതിയാക്കി മാറ്റും. ഓരോ സാധ്യതകളും അവസരങ്ങളായി മാറ്റുന്നവർക്കാണ് വിജയം.
സമീപത്തുള്ള ഹോട്ടലിൽ നിന്നും ആവി പറക്കുന്ന ഇഢലിയും ഉഴുന്നുവടയും ചായയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
ഗൂഗിൾ മദാമ്മ പറഞ്ഞ വഴികളിലൂടെ കുറേ ദൂരം യാത്ര തുടർന്നപ്പോൾ പളനി മല ദൃശ്യമായി. പിന്നേയും മുന്നാട്ട് പോയി വലത്തോട്ട് തിരിഞ്ഞ് പുളിമരങ്ങൾ അതിരിടുന്ന വഴികളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. റോഡിനിരുവശത്തും മാന്തോപ്പുകൾ കാണാമായിരുന്നു. ആകെ മൊത്തം തണലുള്ള പ്രദേശം. റോഡരികിൽ പലയിടത്തായി സ്ത്രീകളും പുരുഷന്മാരും നല്ല മാമ്പഴങ്ങൾ വിൽക്കുന്നു. തിരികെ വരുമ്പോൾ കുറച്ച് മാമ്പഴം വാങ്ങിക്കൊണ്ടുവരുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ മാന്തോപ്പുകൾക്ക് നടുവിലുള്ള റോഡിലൂടെ വീണ്ടും മുന്നോട്ട് . കൊടൈക്കനാനിലിലേയ്ക്ക് സ്വാഗതം ചെയ്യുന്ന സൈൻ ബോർഡ് കണ്ടു. ഹൈറേഞ്ച് കയറാനുള്ള സമയമടുത്തു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തമിഴ് നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് കൊടൈക്കനാൽ . മലകയറുമ്പോൾ റോഡിനിരുവശത്തും വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ പിടിക്കുന്ന ചെടികൾ പ്രകൃത്യാ തന്നെ കാണാമായിരുന്നു.
ചെങ്കുത്തായ കയറ്റങ്ങളും 17 ഓളം ഹെയർ പിൻ വളവുകളുമുള്ള മലകയറി 12 കിലോ മീറ്ററോളം ആ മല മുകളിലൂടെ മുന്നോട്ട് പോയി പെരുമാൾ മലൈ എന്ന ജങ്ഷനിലെത്തി. ഞങ്ങളവിടെ വണ്ടി നിർത്തി അടുത്തു കണ്ട ചായക്കടയിൽ നിന്നും ചായയും ഉന്നക്ക പോലെ ഒരു കടിയും കഴിച്ചു. ഞങ്ങൾ വന്നതിന്റെ എതിർ ദിശയിൽ അടുത്ത മലമുകളിലൂടെ 12 കിലോമീറ്ററോളം മുന്നോട്ട് പോയാലേ കൊടൈക്കനാലിൽ എത്താനാകൂ എന്ന് മനസ്സിലായി. ആ വഴി കുറേ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ ഒരു ടോൾ ബൂത്ത് കാണാനിടയായി. കൊടൈക്കനാലിലേയ്ക്ക് പ്രവേശിക്കുമെങ്കിൽ നമ്മൾ എത്ര സമയം അവിടെ തങ്ങുന്നുവോ അതിനനുമ്പരിച്ച് പാസ്സെടുക്കണമായിരുന്നു. ഞങ്ങൾക്ക് കിട്ടിയ പാസ്സ് 24 മണിക്കൂർ സമയത്തേയ്ക്കുള്ളതായിരുന്നു.
പിറ്റേന്ന് 10.30 am വരെ അവിടെ തങ്ങാം എന്ന് സൂചന. കുറച്ച് മുന്നോട്ട് പോയപ്പോൾ അതുവരെ കാണാത്തത്രയും വാഹനങ്ങളുടെ ക്യൂ കാന്നാനിടയായി. ഞങ്ങളെത്തുന്നതിന് വളരെ മുന്നയെത്തി ക്യൂവിൽ കിടക്കുന്നവർ. ആ ക്യൂവിൽ ഒരു മണിക്കൂറിലധികം ത്തങ്ങളും പെട്ടു. മലമുകളിലെ ഇടുങ്ങിയ വഴികളിൽ ഇരുവശത്തേയ്ക്കും വണ്ടികൾ കടന്നുപോവുക പ്രയാസമുള്ള കാര്യമായിരുന്നു. ഇതിനിടയിൽ ഒരു വെള്ളച്ചാട്ടവും കണ്ടു.
അങ്ങനെ മുന്നോട്ട് പോയപ്പോൾ കൊടൈ തടാകം കാണായി. 5 കിലോമീറ്ററിലധികം നീളത്തിൽ ഇംഗ്ലീഷിലെ വല്യക്ഷരം എച്ച് ആകൃതിയിലുള്ള തടാകം. താടകത്തിന് ചുറ്റും വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയും മനുഷ്യർക്ക് നടക്കാനുള്ള നടപ്പാതയമുണ്ട്. അവിടെ ബോട്ടിംഗിനുള്ള സൗകര്യമുണ്ട്. ഞങ്ങൾ ക്യൂവിൽ പെട്ടു പോയതു കൊണ്ട് മുന്നോട്ടു തന്നെ പോകുവാനും തിരികെ വരുമ്പോൾ തടാകം കാണുവാനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ മല കയറി റോസ് ഗാർഡനിലെത്തി. ടിക്കറ്റെടുത്ത് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ഉദ്യാനത്തിൽ പ്രവേശിച്ചു. മല കയറി വന്നപ്പോൾ ഓക്സിജന്റെ കുറവുണ്ടായതിനാലാകാം ഞങ്ങൾക്ക് രണ്ട് പേർക്ക് ഒരു ചെറിയ തലകറക്കം അനുഭവപ്പെട്ടു. ഉദ്യാനത്തിലെ പുൽത്തകിടിയിലിരുന്ന് കുറച്ച് വിശ്രമിച്ച് കഴിഞ്ഞപ്പോൾ ആ പ്രശ്നം മാറി. പിന്നെ ഞങ്ങൾ അവിടൊക്കെ നടന്നു കണ്ടു. അവിടത്തെ നേഴ്സറിയിൽ നിന്നും കുറച്ച് തൈകൾ വാങ്ങി. കേരളത്തിൽ കാണാത്ത വ്യത്യസ്ഥ ഇലയുള്ള പാഷൻ ഫ്രൂട്ട് തൈയ്യും അവിടെ ലഭ്യമായിരുന്നു.
കാലാവസ്ഥ മാറുമ്പോൾ വേരു പിടിക്കുമോ എന്ന സംശയമുണ്ടായിരുന്നു. പകുതിയോളം പിടിച്ചു കിട്ടി. പിന്നെ ഞങ്ങൾ മലയിറങ്ങി തടാകം കാണാനുള്ള വ്യൂ പോയിന്റിലെത്തി. സമതലത്തിൽ നിന്നും രണ്ടു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിലെ മഴ വെള്ള സംഭരണിയാണ് ഈ തടാകമെന്ന് നമുക്ക് വിശേഷിപ്പിക്കാം. തടാകത്തിന് ചുറ്റുമുള്ള മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ മുഴുവൻ ഈ തടാകം സംഭരിക്കുന്നു എന്ന് പറയാം. കൊടൈ നിവാസികളുടെ വറ്റാത്ത നീരുറവ കൂടിയാണിത്. തടാകം ഈ വെള്ളമത്രയും സംഭരിച്ചില്ലെങ്കിൽ ആ ചെങ്കുത്തായ മലമുകളിൽ ഒരു തുള്ളി വെള്ളവും ലഭിക്കില്ലായിരുന്നു എന്ന് പറയാം.
വ്യൂ പോയിന്റിൽ നിന്നും കോഫി കഴിച്ചു ഞങ്ങൾ തടാകം ചുറ്റിവരുന്ന ഉയർന്ന പാതയിലൂടെ ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. കോക്കേഴ്സ് വാക്കും , ബൈഡൻസ് പാർക്കും അത്രയും നേരം ഡ്രൈവ് ചെയ്ത ഭർത്താവ് ഒന്ന് വിശ്രമിച്ച ശേഷം കാണാമെന്ന് തീരുമാനിച്ചു. ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. വഴിയോര കച്ചവടക്കാരിൽ നിന്നും നിലക്കടല ഉപ്പിട്ട് പുഴുങ്ങിയതും പൈനാപ്പിളും വാങ്ങിക്കഴിച്ച് ഞങ്ങൾ മുന്നോട്ട്. കാറൊതുക്കിയിടാൻ പറ്റിയ സ്ഥലത്തെത്തിയപ്പോൾ ഭർത്താവ് കാറിലിരുന്നുറങ്ങി. ഞാൻ പുറത്തിറങ്ങി നടന്നു. തടാകത്തിലെ ബോട്ടിംഗും , തടാകത്തിനു ചുറ്റും മുതിർന്നവരും കുട്ടികളും നടത്തുന്ന സൈക്ലിങ്ങും കണ്ട് ഒറ്റയ്ക്കു നടന്നു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയായപ്പോൾ ശക്തിയായ മഴയും കാറ്റും തുടങ്ങി. ഞാൻ കുട നിവർത്തിപിടിച്ച് നടന്ന് കാറിനടുത്തെത്തി. മഴ പെയ്യുന്നതിനാൽ തിരികെപ്പോരാൻ രണ്ടു പേരും കൂടി തീരുമാനിച്ചു.
പഴങ്ങൾ ധാരാളം വിൽക്കുന്ന തെരുവിലെത്തിയപ്പോൾ ഞങ്ങൾ കോളേജിലും വീട്ടിലുമുള്ളവർക്ക് കൊടുക്കാനായി കുറേ ചോക്ക്ലേറ്റ് , മരത്തക്കാളി , ലോങ്ങൻ, മങ്കോസ്റ്റിൻ എന്നിവ വാങ്ങി. കാറിന് പെട്രോളടിച്ചു. അങ്ങനെ ഞങ്ങൾ കൊടൈ യാത്ര അപൂർണ്ണമാക്കി പെരുമാൾ മലൈയിലെത്തി അടുത്ത മലമ്പാതയിലൂടെ മുന്നോട്ട് പന്ത്രണ്ട് കിലോമീറ്റർ പിന്നിട്ട് മലയിറങ്ങാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പലയിടത്തും മരങ്ങൾ വീണ് ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. പ്രദേശവാസികളും വനം വകുപ്പുകാരും ചേർന്ന് കത്താൾ കോടാലി എന്നിവ ഉപയോഗിച്ച് മരങ്ങൾ വെട്ടിമാറ്റാനും വഴിയിൽ നിന്നും നീക്കം ചെയ്തു തടസങ്ങൾ മാറ്റാനും നിരന്തരം പരിശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.
മലയടിവാരം വരെ കണക്കാക്കിയാൽ ഇരുപതോളം മരങ്ങൾ വീണിട്ടുണ്ട്. മഷീൻ കട്ടർ ഒന്നേയുള്ളൂ. ഒരു വനം വകുപ്പദ്യോഗസ്ഥൻ സ്കൂട്ടറിൽ കൊണ്ടുപോയി കട്ടർ പല സ്ഥലങ്ങളിലും എത്തിക്കുന്നുണ്ട്. മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ കിട്ടിയ വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് മലയിറങ്ങി. മരങ്ങൾ വീണു കിടക്കുന്ന സ്ഥലമെത്തുമ്പോൾ വീണ്ടും വണ്ടി നിർത്തും. ഇതിനിടെ തമിഴ്നാട് വനം വകുപ്പ് ഓഫീസർമാർ വീണ മരങ്ങൾ കാണാനെത്തിയതിനാൽ അവർക്ക് വഴിയൊഴിഞ്ഞ് കൊടുക്കുന്നത് ചെങ്കുത്തായ താഴ്‌വര വരുന്ന ഭാഗത്തു വച്ച് പ്രയാസമുള്ള കാര്യമായിരുന്നു. എന്നിരുന്നാലും സന്നദ്ധരായ യുവാക്കൾ വനം വകുപ്പിനോട് സഹകരിച്ച് ഗതാഗതം നിയന്ത്രിച്ച് അവരെ സഹായിച്ചു.
വനം വകുപ്പ് മൂന്ന് മണിയ്ക്ക് ശേഷം മലമുകളിലേയ്ക്കുള്ള യാത്ര നിരോധിച്ചതിനാൽ മലയിറങ്ങുന്നവരുടെ ട്രാഫിക്ക് പ്രശ്നം മാത്രം പരിഹരിച്ചാൽ മതിയായിരുന്നു. അങ്ങനെ ഊർജ്ജ്വസ്വലരായ വനം വകുപ്പുദ്യോഗസ്ഥരും പ്രദേശത്തെ സന്നദ്ധ സംഘടനയിലെ യുവാക്കളും നന്നായി പണിപ്പെട്ട് മരങ്ങൾ മുറിച്ച് മാറ്റിയപ്പോൾ ഞങ്ങൾക്ക് മലയിറങ്ങാൻ സാധിച്ചു. വഴിയിലെല്ലാം കുറ്റാക്കറ്റിരുട്ടായിരുന്നു. രാത്രി ഏഴര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ താഴ് വാരത്തെത്തി. പിന്നെ മാമ്പഴത്തോട്ടങ്ങൾക്കും പുളിമരങ്ങൾക്കും ഇടയിലൂടെ ഞങ്ങൾ തിരികെയുള്ള യാത്ര തുടർന്നു. വഴിയിൽ മാമ്പഴക്കച്ചവടക്കാരെ ആരേയും കാണാനില്ലല്ലോ എന്നു കരുതിയിരിയ്ക്കുമ്പോഴാണ് ദൂരെ ഒരു റാന്താൻ വെളിച്ചം കാണുന്നത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരിയാണ്. വഴിയോര വിളക്കുകളില്ലാത്ത ആ പാതയിൽ കുറ്റാകുറ്റിരുട്ടിൽ മാമ്പഴ കച്ചവടം നടത്തുകയാണവർ .
മലയിറങ്ങി വന്നവർ വേഗം വീടുപിടിയ്ക്കാനുള്ള ധൃതിയിലാകണം. ഞങ്ങൾ മാത്രമേ അവിടെ വണ്ടി നിർത്തി മാമ്പഴം വാങ്ങാൻ തയ്യാറായുള്ളൂ. ഞങ്ങൾ റോഡ് മുറിച്ച് കടന്ന് റാന്തൽ വെളിച്ചത്തിനരികിലെത്തി. ആ യുവതി ഞങ്ങളെ സ്വാഗതം ചെയ്ത് എന്തൊക്കെ മാമ്പഴം വേണമന്ന് തമിഴിൽ ചോദിച്ചു. ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ തുടങ്ങി. ഒരു മാമ്പഴ കച്ചവടക്കാരി അങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് കൗതുകമായി. അവരുടെ പേരെന്തെന്നും എന്തു വരെ പഠിച്ചിട്ടുണ്ടെന്നും ഞങ്ങൾ ചോദിച്ചു. ഗൗരി എന്നാണ് പേരെന്നും എം എസ്സി മൈക്രോ ബയോളജിയാണ് ക്വാളിഫിക്കേഷനെന്നും അവർ പറഞ്ഞു. കുറച്ചു കാലം ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നോക്കിയിട്ടുണ്ടത്രേ. ഭർത്താവ് സുബ്രമണ്യന് 12 ഏക്കറോളം കൃഷിയുണ്ട് . അതിലെ ഉത്പന്നങ്ങൾ വിൽപന നടത്തി ഗൗരി ഭർത്താവിനെ സഹായിക്കുന്നു. ഭർത്താവും മക്കളും ഗൗരി ചൂണ്ടിക്കാണിച്ച ദിശയിലുള്ള വീട്ടിലുണ്ടെന്ന് പറഞ്ഞു. നല്ല ഇരുട്ടാണല്ലോ , സ്ട്രീറ്റ് ലൈറ്റില്ലല്ലോ എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവിടെങ്ങും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലെന്നും ആന ഇറങ്ങുന്ന സ്ഥലമാണെന്നും ഗൗരി സൂചിപ്പിച്ചു. അരശി കൊമ്പൻ ( നമ്മുടെ അരിക്കൊമ്പൻ) അവിടെ ഇറങ്ങുമത്രേ.
ഗൗരിയുടെ പക്കൽ നിന്നും മല്ലിക, ഉദുമ, മൽഗോവ എന്നീ മാമ്പഴങ്ങളും നല്ല മധുരമുള്ള കൊടൈ പാഷൻ ഫ്രൂട്ടും വാങ്ങി ഗൗരിയുടെ ഭർത്താവ് സുബ്രഹ്മണ്യന്റെ പേരിൽ ഗൂഗിൾ പേ ചെയ്ത് കൊടുത്ത് ഞങ്ങൾ ഗൗരിയോട് യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.
പൊള്ളാച്ചിയിലെത്തിയപ്പോൾ അത്താഴം കഴിച്ച് ഞങ്ങൾ തിരികെ പോകുന്ന വഴിയൊന്നു മാറ്റി ഗോവിന്ദാപുരം, കൊല്ലംങ്കോട് , നെമ്മാറ, ചിറ്റിലം ഞ്ചേരി , മുടപ്പല്ലൂർ, വള്ളിയോട് വഴി വടക്കഞ്ചേരിക്കാക്കി . രാത്രി 2 മണിയോടുകൂടി ഞങ്ങൾ വീട്ടിലെത്തി.
മരം വീണ് ഗതാഗതം തടസ്സമുണ്ടായി എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ മകൾ പറഞ്ഞു. മഴക്കാലത്ത് യാത്ര വേണ്ടിയിരുന്നില്ല. നവംബർ ഡിസംബർ മാസങ്ങളാണ് കൊടൈക്കനാലിലെ സീസൺ 16-17 ഡിഗ്രി സെന്റിഗ്രേഡായിരിയ്ക്കും. ഇനിയൊരു കൊടൈ യാത്ര മക്കളേയും കൂട്ടി ആ സീസണിലാക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
യുകെയിലെ ടാംസൈഡ് (TAMESIDE) കൗൺസിൽ താമസിക്കുന്ന 200 മലയാളി ഫാമിലികൾ സംഘടിച്ചു ടാംസൈഡ് മലയാളി അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. കൗൺസിൽ അംഗങ്ങൾക്കിടയിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനും കലാ കായിക സാമൂഹ്യ സാംസ്‌കാരിക ഉന്നമനത്തിനും ആരോഗ്യ ബോധവല്‍ക്കരണം, കുട്ടികളുടെ വിദ്യാഭ്യാസ പ്രോല്‍സാഹനം, വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനുമാണ് സംഘടന രൂപീകരിച്ചത്. നൂറില്‍പരം വീടുകളിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
അരുൺ ബേബി സ്വാഗതവും മാർട്ടീന മിൽടൺ നന്ദിയും പറഞ്ഞു. യോഗത്തിൽ അസോസിയേഷൻ ലോഗോ പ്രകാശനവും സോഷ്യൽ മീഡിയ സൈറ്റുകളുടെ വിക്ഷേപണവും നടത്തി. 2023 /20025 കാല എക്സിക്യൂട്ടീവ് കമ്മിറ്റയെയും ഇലക്ഷൻെറ തദവസരത്തിൽ നടന്നു. അനീഷ് ചാക്കോ പ്രസിഡന്റായും, സിനി സാബു വൈസ് പ്രസിഡന്റായും ബ്രിട്ടോ പരപ്പിൽ ജനറൽ സെക്രട്ടറിയായും റീജോയ്‌സ് മുല്ലശേരി, ചിക്കു ബെന്നി എന്നിവർ ജോയിന്റ് സെക്രട്ടറിയായും സുജാദ് കരീം ട്രഷററായും നിതിൻ ഷാജു സ്പോർട്സ് സെക്രട്ടറിയായും മാർട്ടീന മിൽടൺ ആർട്സ് സെക്രട്ടറിയായും സുധീവ് എബ്രഹാം സ്വീറ്റി ഡേവിസ് ആക്ഷിത ബ്ലെസ്സൺ നോബി വിജയൻ നിതിൻ ഫ്രാൻസിസ് പ്രിൻസ് ജോസഫ് കമ്മിറ്റി അംഗങ്ങളും, ജിബിൻ പോൾ അരുൺ രാജ് അരുൺ ബേബി എന്നിവരെ ബിനോയ് സെബാസ്റ്റ്യൻ ഉപദേഷ്ട അംഗമായും തെരഞ്ഞെടുത്തു.

മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോ ഷ പരിപാടികളോടെയാണ് യു.കെ. മലയാളികൾ എന്നും ഓണത്തെ വരവേൽക്കാറ്. ഓഗസ്റ്റ് – സെപ്തംബർ മാസത്തോടെ ആരംഭിക്കുന്ന ആഘോഷപാടികൾ ഒക്ടോബർ – നവംബർ വരെ നീണ്ടു നിൽക്കാറുണ്ട്.
പിറന്ന നാടിനോടുള്ള ആത്മബന്ധവും, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും, ഒരു ദേശീയോത്സവമായി നെഞ്ചിലേറ്റിയ ഓണത്തിനോടുള്ള വൈകാരികതയുമാണ് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷ മായി ഓണാഘോഷത്തെ മാറ്റുന്നത്.
ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള വിപുലമായ ആഘോഷ പരിപാടികളോടെയായിരിക്കും യു.കെ. മലയളികളുടെ ഈ വർഷത്തെ ഓണാഘോഷം കൊടിയിറങ്ങുന്നത്. സെപ്തംബർ 9 ന് നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 22 ലേക്ക് മാറ്റുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ സമ്മേളനം കൂടിയായി ‘ഓണഗ്രാമം 23’ മാറ്റുവാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യു.കെ. യിലെ പ്രഗത്ഭ ടീമുകള അണിനിരത്തിക്കൊണ്ടുള്ള വടംവലി മത്സരവും, തിരുവാതിര മത്സരവുമാണ് ആഘോഷത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ടീം റജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്.
വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ ആഘോഷവേദിയിൽ അരങ്ങേറും. രുചിയൂറുന്ന വൈവിധ്യമാർന്ന കേരള വിഭങ്ങളോടു കൂടിയ ഫുഡ്കോർട്ടും ഉണ്ടാകും.
യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
വാർത്ത :
ഉണ്ണികൃഷ്ണൻ ബാലൻ
ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും.
കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള വിജയാ പാർക്ക് ഹോട്ടലിൽ വരുന്ന ഞായറാഴ്ച്ച പന്ത്രണ്ട് മണിക്ക് ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടക്കുന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ സന്നിഹിതരാകും.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. .
സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.