രജിസ്റ്റർ വിവാഹത്തിന് കാമുകൻ എത്തിയില്ല. മനോവിഷമം താങ്ങാനാവാതെ യുവതി ജീവനൊടുക്കി. കൊല്ലം തുടയന്നൂർ കാട്ടാമ്പള്ളി സ്വദേശിനി ധന്യ (23) ആണ് ജീവനൊടുക്കിയത്. ഒരു വർഷത്തോളമായി ധന്യയും നാട്ടുകാരനായ അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു. ഫെബ്രുവരി പതിനാലാം തീയതി ധന്യയെ വീട്ടിൽ നിന്നും കാണാതാവുമായും തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിനിടെ ധന്യയെ അഖിലിനൊപ്പം കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ യുവാവ് വിവാഹം കഴിക്കുമെന്ന് ധന്യയ്ക്ക് വാക്ക് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇട്ടിവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയും ധന്യയും വീട്ടുകാരും എത്തുകയും ചെയ്തു. എന്നാൽ ഏറെ നേരം കാത്തിരുന്നിട്ടും അഖിൽ വിവാഹത്തിനെത്തിയില്ല. തുടർന്ന് വീട്ടുകാരും വിവാഹത്തിനെത്തിയ നാട്ടുകാരും തിരിച്ച് പോയി. എല്ലാവരുടെയും മുൻപിൽ നാണംകെട്ട ധന്യ കരഞ്ഞ് കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.
അഖിൽ വഞ്ചിച്ചെന്ന് മനസിലാക്കിയ ധന്യ വ്യാഴാഴ്ച രാത്രി ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകൻ വഞ്ചിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയത്ത് പോലീസുകാരനെ കാണാതായി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ബഷീറിനെയാണ് ശനിയാഴ്ച്ച പുലർച്ചയോടെ കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടുന്നതിനായി പോകാനിരിക്കെയാണ് പുലർച്ചെ അഞ്ച് മണിയോടെ ബഷീറിനെ കാണാതായത്. പോലീസ് ക്വട്ടേഴ്‌സിൽ താമസിച്ചിരുന്ന ബഷീറിന്റെ ഫോൺ ഉൾപ്പടെയുള്ളവ മുറിയിൽ നിന്നും പോലീസ് കണ്ടെത്തി.
അതേസമയം അമിത ജോലിഭാരം കാരണം മാറി നിൽക്കുന്നതാണെന്നാണ് വിവരം. കുറെ കാലങ്ങളായി മുങ്ങി നടക്കുന്ന വാറണ്ട് പ്രതികളെ പിടികൂടണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും കർശന നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാറണ്ട് പ്രതിയെ പിടികൂടാൻ പോകുന്നതിന് മുൻപാണ് ബഷീറിനെ കാണാതായത്.
അൻപതോളം എൽവി വാറണ്ട് കേസുകൾ ബഷീറിന്റെ ചുമതലയിലുള്ളതായും ഇതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ മാറി നിൽക്കുന്നതാണോ എന്നും പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആദ്യ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ സംവിധായകൻ ന്യുമോണിയ ബാധിച്ച് മരിച്ചു. കോട്ടയം കുരുവിലങ്ങാട് സ്വദേശി മനു ജെയിംസ് (31) ആണ് മരിച്ചത്. അജുവർഗീസ്,അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മനു ജെയിംസ് സംവിധാനം ചെയ്ത നാൻസി റാണി എന്ന സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് മനു ജെയിംസ് ന്റെ മരണം.
2004 ൽ പുറത്തിറങ്ങിയ ഐ ആം ക്യൂരിസ് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മനു ജെയിംസ് സിനിമയിലെത്തുന്നത് തുടർന്ന് മലയാളം,കന്നഡ,ഹിന്ദി ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. 1992 എന്നോടിഷ്ട്ടം കൂടാമോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം പിനീട് നായക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ ചെയ്തുകൊണ്ട് മലയത്തിലെ ജനപ്രിയ നായകൻ സ്ഥാനം നേടിയെടുത്തു. കോമഡി രംഗങ്ങളും സീരിയസ് രംഗങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ ദിലീപിന് സാധിച്ചിട്ടുണ്ട്. കുഞ്ഞിക്കൂനൻ, ചാന്ത്‌പൊട്ട്, മായാമോഹിനി, സി ഐ ഡി മൂസ, രാമ ലീല, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം ജീവിതത്തിൽ ഇപ്പോൾ നിരവധി വിമർശനങ്ങളിലൂടെയും വിവാദങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.
കഴിഞ്ഞ ദിവസം തൈക്കാട്ട് ശിവ ക്ഷേത്ര മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ദിലീപ് പറഞ്ഞവാക്കുകൾ ശ്രദ്ധനേടുന്നു. താനിപ്പോൾ കുറച്ചു കാലമായിട്ട് പൊതുപരിപാടികളിൽ നിന്ന് മാറി നിൽക്കുകയാണ്. കാരണം താനിപ്പോൾ ഒരു വലിയ നിയമപോരാട്ടത്തിലാണെന്ന് ദിലീപ് പറയുന്നു. ഒരു പാട് പേരുടെ പ്രാർത്ഥന എന്നോടൊപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞോരാളാണ് താൻ. ആ സ്നേഹത്തിനും പ്രാർത്ഥനയിക്കും മുൻപിൽ താൻ തലകുനിക്കുകയാണെന്ന് താരം പറയുന്നു.
ഒരു കലാകാരനെ സംബന്ധിച്ചു അവന്റെ എനർജി എന്ന് പറയുന്നത് നിങ്ങളുടെ കൈയ്യടികളാണ്. തൊണ്ണൂറ്റി അഞ്ചുമുതൽ വ്യത്യസ്തമായിട്ടുള്ള ഒരുപാട് വേഷങ്ങൾ ചെയ്യാൻ തനിക്ക് അവസരങ്ങൾ തന്നത് തന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണെന്നും തന്റെ സിനിമകൾ വിജയിപ്പിച്ചത് നിങ്ങളുടെ സ്നേഹമാണെന്നും ദിലീപ് പറയുന്നു. പ്രേക്ഷകർ അവരുടെ വിലയേറിയ സമയവും പൈസയും ഞങ്ങൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്ത് തിയറ്ററുകളിൽ വന്നത്കൊണ്ട് മാത്രമാണ് തന്നെ പോലൊരു കലാകാരന് ഇന്ന് ഈ വേദിയിൽ സംസാരിക്കാൻ കഴിയുന്നത്. കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തോളം ഞാൻ ചെയ്ത സിനിമകളും വേഷങ്ങളും കണ്ട് തന്നെ നേരിട്ട് കാണാത്തവർക്കും നന്ദി പറയുകയാണ് ദിലീപ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമ്മാമിലേയ്ക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി. ഐ.എക്‌സ് 385 എന്ന വിമാനമാണ് രണ്ടര മണിക്കൂറിന് ശേഷം അടിയന്തര ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടായെന്ന സംശയത്തെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്താന്‍ തീരുമാനിച്ചത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയതായി സംശയം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന സംശയമുണ്ടായത്. വിമാനത്തില്‍ 183 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ആശങ്കയുടെ രണ്ടര മണിക്കൂര്‍ പറക്കലിനൊടുവിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. കോഴിക്കോട്ടു നിന്ന് ദമ്മാമിലേക്ക് രാവിലെ 9.44 -ന് ടേക്ക്ഓഫ് ചെയ്ത വിമാനത്തിനാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്.
കരിപ്പൂരില്‍നിന്ന് ഉയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ IX 385 വിമാനം ടേക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തിലാണ് എമര്‍ജെന്‍സി ലാന്‍ഡിങ്ങ് നിശ്ചയിച്ചത്. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ് സാധിക്കാത്തതിനാല്‍ കൊച്ചിയും തിരുവനന്തപുരവും പരിഗണിക്കുകയും ഒടുവില്‍ തിരുവനന്തപുരത്ത് ലാന്‍ഡിങ് നിശ്ചയിക്കുകയായിരുന്നു.
11.03ന് ആണ് ആദ്യം ലാന്‍ഡിങ് നിശ്ചയിച്ചത്. എന്നാല്‍, അതിന് സാധിച്ചില്ല. പിന്നെയും ആശങ്കയേറി. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന്, കോവളം ഭാഗത്ത് കടലിലേക്ക് ഇന്ധനം ഒഴുക്കിക്കളഞ്ഞാണ് ലാന്‍ഡിങ്ങിന് തയ്യാറെടുത്തത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാന്‍ഡിങ്ങും നിര്‍ത്തിവെച്ചാണ് ലാന്‍ഡിങ്ങിനായി തയ്യാറെടുത്തത്.
ലാന്‍ഡിങ്ങിനുള്ള ഇന്ധനം മാത്രമായിരുന്നു വിമാനത്തില്‍ ബാക്കിയുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയാല്‍ അത്യാഹിതം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ധനം ഒഴുക്കിക്കളഞ്ഞത്. ഒടുവില്‍ ഉച്ചയ്ക്ക് 12.15-ന് നിശ്ചയിച്ച സമയത്ത് വിമാനം ഇറങ്ങി. വിമാനത്താവളത്തില്‍ അപ്പോള്‍ ഏത് പ്രതിസന്ധിയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിരുന്നു. സുരക്ഷിത ലാന്‍ഡിങ്ങിനായി ഏവരും കാത്തു. കൃത്യസമയത്ത് തന്നെ റണ്‍വേയിലേക്ക് വിമാനം വന്നിറങ്ങി. അതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്ക ഒഴിവാകുകയായിരുന്നു.കൂടുതല്‍ പരിശോധനയ്ക്കായി ചാക്കയിലെ ഹാങ്ങര്‍ യൂണിറ്റിലേക്ക് വിമാനം മാറ്റും.
ടോം ജോസ് തടിയംപാട്
കേരളത്തിലെ അറിയപ്പെടുന്ന അധ്യാപകനും ,എഴുത്തുകാരനും ,ചിന്തകനും ടി വി , ഡിബേറ്ററും ,പ്രസംഗികനുമായ എം എൻ കാരശേരി മാഷ്, മാർച്ചു മാസം പതിമൂന്നാം തിയതി( 13/3/ 2023 )കാരശേരി മാഷിനോട് സംസാരിക്കാം എന്നപരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി ലിവർപൂളിൽ എത്തിച്ചേരുന്നു. മാഷിനെ കാണുന്നതിനും സംവദിക്കാനും ആഗ്രഹിക്കുന്ന എല്ലാവരെയും, ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
മാർച്ച് 13 വൈകുന്നേരം 5 മണിക്ക് ഹോട്ടൽ അക്ഷയിൽ ആരംഭിക്കുന്ന പരിപാടി 9 മണിവരെ തുടരും കാരശേരി മാഷുമായി നേരിട്ടു സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂൾ പബ്ലിക് ഫോറം ആണ് പരിപാടി സംഘടിപ്പിക്കുന്നത് ..പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .
തമ്പി ജോസ് 07576983141
ലാലു തോമസ് 07872612685
തോമസുകുട്ടി ഫ്രാൻസിസ് 07882193199
ജോയ് ആഗസ്തി 07979188391
ബിജു ജോർജ് 07886247099
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്
.286 Kensington ,Liverpool .L72RN.
വളർത്ത് മീൻ ചത്ത വിഷമം താങ്ങാനാവാതെ പതിമൂന്നുകാരൻ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരം കുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകൻ റോഷൻ (13) ആണ് തൂങ്ങി മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീടിന് മുകളിലെ കൂടുകളിലുള്ള പ്രാവിന് തീറ്റ കൊടുക്കുവാൻ പോയ റോഷനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം റോഷൻ ഓമനിച്ച് വളർത്തിയിരുന്ന മീൻ ചത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോഷനെന്ന് വീട്ടുകാർ പറയുന്നു. അക്വറിയത്തിൽ മീൻ ചത്തത് കണ്ടത് മുതൽ റോഷൻ മാനസിക പ്രയാസം അനുഭവിച്ചിരുന്നു. കുറച്ച് കഴിയുമ്പോൾ മാറുമെന്നാണ് കരുതിയതെന്നും ബന്ധുക്കൾ പറയുന്നു. മൂക്കുതല ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് റോഷൻ.
ഭീഷണിപ്പെടുത്തി അശ്ലീല വെബ്‌സീരിസിൽ അഭിനിയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ സംവിധായിക ലക്ഷ്മി ദീപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി ദീപ്ത ശ്രമിച്ചെങ്കിലും ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. തിരുവനന്തപുരം അരുവിക്കര പോലീസാണ് ലക്ഷ്മി ദീപ്തയെ അറസ്റ്റ് ചെയ്തത്.
യെസ്‌മ എന്ന ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത വെബ് സീരിസിൽ ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചതെന്ന് യുവാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇത് കൂടാതെ ഇതേ വെബ്‌സീരിസിൽ അഭിനയിച്ച യുവതിയും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവ് ലക്ഷ്മി ദീപ്തയ്ക്കെതിരെയും യെസ്‌മയ്‌ക്കെതിരെയും പോലീസിൽ പരാതി നൽകിയത്.
അശ്ലീല ചിത്രമാണ് എന്ന് പറയാതെയാണ് അഭിനയിപ്പിച്ചതെന്നും സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തതിന് ശേഷമാണ് കരാറിൽ ഒപ്പ് വെപ്പിച്ചതെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. പിന്നീടാണ് അശ്ലീല ചിത്രമാണെന്ന് മനസിലായതെന്നും തുടർന്ന് ഭീഷണിപ്പെടുത്തിയാണ് ചിത്രത്തിൽ അഭിനയിപ്പിച്ചെതെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.
അരുവിക്കരയിലെ ഫ്ലാറ്റിൽവെച്ചാണ് അശ്ലീല ചിത്രം ഷൂട്ട് ചെയ്തത്. അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോൾ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ടെന്നും യുവാവ് പറയുന്നു. അതേസമയം എല്ലാം പറഞ്ഞുറപ്പിച്ച ശേഷമാണ് യുവാവ് അഭിനയിച്ചതെന്നാണ് ലക്ഷ്മി ദീപ്തയുടെ വിശദീകരണം.
തിരുവനന്തപുരം മംഗലപുരത്തിന് വേദനയായി ആതിരയുടെ (25) മരണം. ഇന്നലെ ലണ്ടനില്‍ കാറിടിച്ച് മരിച്ച ആതിര മംഗലപുരം സ്വദേശിയാണ്. രണ്ടു മാസം മുന്‍പാണ് ഒരു വയസും രണ്ടുമാസവും മാത്രം പ്രായമുള്ള യാമിനിയെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് ആതിര ലണ്ടനിലേക്ക് തിരിച്ചത്.
ഇവരുടെ ബന്ധുക്കള്‍ പലരും ലണ്ടനിലുണ്ട്. അതുകൊണ്ട് തന്നെയാണ് ലണ്ടനില്‍ പഠിക്കാനായി ആതിര കൂടി യാത്ര തിരിച്ചത്. മസ്ക്കറ്റിലുള്ള രാഹുലാണ് ഭര്‍ത്താവ്. ഭര്‍തൃ സഹോദരിയും ലണ്ടനിലാണ്. ഇതെല്ലാം കോഴ്സ് ചെയ്യാന്‍ ആതിരയ്ക്ക് പ്രേരണയായി. പുതുജീവിതം തേടിയാണ് ആതിര ലണ്ടനിലേക്ക് യാത്രയായത്. പക്ഷെ യാത്ര മരണത്തിലേക്കാണ് യുവതിയെ നയിച്ചത്. തിങ്കളാഴ്ചയോടെ മൃതദേഹം ലണ്ടനില്‍ നിന്നു വീട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
മംഗലപുരത്ത് സജീവമായിരുന്ന ആതിരയുടെ പെട്ടെന്നുള്ള മരണം നാട്ടില്‍ നടുക്കമാണ് ഉണ്ടാക്കിയത്. ആതിരയുടെ അച്ഛന്‍ അനില്‍കുമാര്‍ മുന്‍പ് ഗള്‍ഫിലായിരുന്നു. പിന്നെ നാട്ടില്‍ വന്നു കടയിട്ടു. പിന്നീട് കട ഒഴിവാക്കി. ഇപ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിയ്ക്ക് പോവുകയാണ്. അമ്മ ലാലി വീട്ടമ്മയാണ്. ഒരു സഹോദരനുണ്ട്.
മരണമരണമറിഞ്ഞതോടെ മാതാപിതാക്കള്‍ തളര്‍ന്ന അവസ്ഥയിലാണ്. രണ്ടു മാസം മുന്‍പ് മാത്രം പോയ മകള്‍ ഇനി തിരികെ വരില്ലെന്നത് സഹിക്കാന്‍ വയ്യാത്ത വേദനയാണ് വീട്ടിലുണ്ടാക്കിയത്. ഒരു വയസുമാത്രം പ്രായമുള്ള യാമിനിയുടെ കാര്യമോര്‍ത്താണ് പലരും വേദനിക്കുന്നത്. ആതിരയുടെ അമ്മയാണ് യാമിനിയെ നോക്കുന്നത്.
ഭര്‍ത്താവായ രാഹുല്‍ മസ്ക്കറ്റില്‍ നിന്നും വീട്ടിലെത്തിയിട്ടുണ്ട്. രാഹുല്‍ കൂടി എത്തിയതോടെ വീട് സങ്കടക്കടലായി മാറി. ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളാണ് ബന്ധുക്കള്‍ തേടുന്നത്. കാരമൂടുള്ള ബിഷപ്പ് പെരേര ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. തോന്നയ്ക്കല്‍ എജി കോളെജിലായിരുന്നു ഡിഗ്രിയ്ക്ക് പഠിച്ചത്.
ഡിഗ്രിയ്ക്ക് ശേഷം വിവാഹമായി. നാല് വര്‍ഷം മുന്‍പാണ് ആതിരയും രാഹുലും തമ്മിലുള്ള വിവാഹം നടക്കുന്നത്. ചിറയിന്‍കീഴ് സ്വദേശിയാണ് രാഹുല്‍. വീട്ടുകാര്‍ തമ്മിലുള്ള ആലോചനകള്‍ക്ക് ശേഷം നടന്ന വിവാഹമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ബന്ധുക്കളെയും ഈ മരണം ഉലയ്ക്കുകയാണ്.
ഇന്ത്യന്‍ സമയം രാവിലെ എട്ടരയോടെയാണ് ലണ്ടനില്‍ കാറിടിച്ച് പരിക്കേറ്റ് ആതിര ഇന്നലെ മരിച്ചത്. ആതിര ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കു നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ആതിര മരിച്ചു. ഒരു ഫിലിപ്പിയന്‍ യുവതിയാണ് കാറോടിച്ചത് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആതിരയുടെ ലീഡ്സിലുള്ള കസിൽ ബ്രദറുമായും മലയാളി അസോസിയേഷൻ ഭാരവാഹികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.
പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്നും പെട്ടന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ജോയ് ആലൂക്കാസിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയിഡ്. തൃശൂരിലെ ഹെഡ് ഓഫീസുകളില്‍ അടക്കമാണ് പരിശോധന നടന്നത്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുളള ഇ ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടിനെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. കേരളത്തില്‍ ജോയ് ആലുക്കാസിന്റെ തൃശൂരിലെ വീട്ടിലും റെയിഡ് നടത്തിയിരുന്നു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കമ്പനി തൃപ്തികരമായ മറുപടി നല്‍കിതായാണ് പുറത്തു വരുന്ന വിവരം.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.
സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യ സാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തളളിയിരുന്നു.
ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്. എന്നാല്‍, ഇഡി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജോയ് ആലുക്കാസ് തയാറായിട്ടില്ല.