ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ. വിവാഹം നിശ്ചയിച്ച വാര്‍ത്ത അപ്രതീക്ഷിതമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് സീസൺ രണ്ടിലെ താരമായ ആര്യ. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനെ (സിബിൻ ബെഞ്ചമിൻ) ആണ് ആര്യ വിവാഹം കഴിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീര്‍ഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ബോക്‌സിലെത്തിയത്.
ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്നുപറഞ്ഞാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ജീവിതപങ്കാളികളിലേക്ക് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് ആര്യ വിശദീകരിക്കുന്നത്.
‘വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.’ -ആര്യ കുറിച്ചു.
‘ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്‌നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.’ -സിബിനോടായി ആര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
തന്റെ മകള്‍ക്ക് അടിപൊളി അച്ഛനാണ് സിബിനെന്ന് പറഞ്ഞ ആര്യ തനിക്കും മകള്‍ ഖുഷിക്കും മികച്ച സുഹൃത്തുകൂടിയാണ് സിബിനെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. ‘ഇതാ, ശരിയായ സമയത്ത് എനിക്ക് അനുയോജ്യനായ വ്യക്തി’ എന്നുപറഞ്ഞാണ് ആര്യ സിബിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഖുഷിയുടെ പ്രിയപ്പെട്ടയാളാണ് സിബിനെന്നും ഇപ്പോള്‍ അവള്‍ ‘ഡാഡി’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
‘എന്റെ ‘ചോക്കി’ക്കും എന്റെ മകൻ റയാനും എന്റെ മകൾ ഖുഷിക്കുമൊപ്പം ഒരിക്കലും അവസാനിക്കാത്തൊരു കഥ, ഹൃദയം കൊണ്ട് എഴുതാന്‍ ആരംഭിക്കുകയാണ്’ എന്നാണ് സിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
തപാൽ വോട്ടുകൾ തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മുൻമന്ത്രി ജി. സുധാകരന്റെ മൊഴിയെടുത്തു. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.
അന്പലപ്പുഴ തഹസീൽദാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് മൊഴിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് സുധാകരന്റെ മൊഴിയെടുത്തതെന്ന് തഹസീൽദാർ പറഞ്ഞു.
റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും തഹസീൽദാർ അറിയിച്ചു. വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. മുൻപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്. തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്.
കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15 ശതമാനം പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാട് തള്ളി ഇന്ത്യ. ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. അത് വര്‍ഷങ്ങളായുള്ള നിലപാടാണെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ഇടപെട്ടെന്നും കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രി വ്യക്തമായ വിശദീകരണം നല്‍കിയത്.
പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷി പരമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിലപാടാണിത്. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും അദേഹം വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭീകരതയെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതു ചെയ്താല്‍ മാത്രമാണ് ചര്‍ച്ചയുള്ളൂ. ഭീകര കേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ അടച്ചു പൂട്ടണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
പാക് അധീന കാശ്മീരില്‍ നിയമ വിരുദ്ധമായി കൈയേറിയ ഇന്ത്യയുടെ പ്രദേശം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ് കാശ്മീരിനെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യാനുള്ളത്. ആ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണ്.
ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം കണ്ടു. ആരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് എന്നത് എല്ലാവര്‍ക്കും വ്യക്തമാണ്. ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തെ ആക്രമിച്ചില്ല.
അതിനാല്‍ പാക് സൈന്യത്തിന് മാറി നില്‍ക്കാനും ഇടപെടാതിരിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. ഇന്ത്യ എന്തുമാത്രം നാശനഷ്ടങ്ങള്‍ വരുത്തി എന്നത് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഈടാക്കാത്ത വ്യാപാര കരാര്‍ ഇന്ത്യ വാഗ്ദാനം ചെയ്തെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശ വാദത്തിലും ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ഇത് ഏറെ സങ്കീര്‍ണമായ ചര്‍ച്ചകളാണ്. ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഏത് വ്യാപാര കരാറായാലും രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാകണം. അതാണ് വ്യാപാര കരാറില്‍ നിന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് ജി. സുധാകരന്‍. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്.
‘തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15% പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല’- അദ്ദേഹം പറഞ്ഞു.
‘എന്‍ജിഒ യൂണിയനില്‍പെട്ടവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല, അങ്ങനെ പ്രത്യേകം നിഷ്‌കര്‍ഷകളുമില്ല. രാഷ്ട്രീയമില്ലാത്ത സംഘടനയാണ് എന്‍ജിഒ. ഏത് പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും ഈ സംഘടനയില്‍ ചേരാം. പക്ഷേ, ഒരു തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ അത് തുറന്നുപറയണം, ഞാന്‍ ഈ വ്യക്തിക്കാണ് വോട്ട് ചെയ്യുക എന്ന്. അല്ലാതെ, പോസ്റ്റല്‍ ബാലറ്റ് ഒട്ടിച്ചുതന്നാല്‍ നിങ്ങളുടെ തീരുമാനം ആരും അറിയില്ല എന്ന് കരുതരുത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മത്സരിച്ചത്. യൂണിയനിലെ മിക്കവര്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവര്‍ത്തി ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പതിനെട്ടായിരം വോട്ടിന് ദേവദാസ് തോറ്റു.
കുടുംബശ്രീക്ക് കീഴില്‍ കേരളത്തില്‍ സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് അവസരം. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ (NRLM) പദ്ധതിക്ക് കീഴില്‍ ഫിനാന്‍സ് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
താല്‍പര്യമുള്ളവര്‍ മെയ് 28ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
കുടുംബശ്രീ സംസ്ഥാന മിഷന്‍, എന്‍ആര്‍എല്‍എം പദ്ധതിയില്‍ ഫിനാന്‍സ് മാനേജര്‍ റിക്രൂട്ട്‌മെന്റ്. 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി. തിരുവനന്തപുരം ജില്ലയിലാണ് നിയമനം നടക്കുക.
പരമാവധി 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 30.01.1985ന് ശേഷം ജനിച്ചവരായിരിക്കണം.
സിഎ/ സിഎ ഇന്റര്‍മീഡിയേറ്റ്/ എംകോം എന്നിവയില്‍ ഏതെങ്കിലും യോഗ്യത വേണം.
ടാലി സോഫ്റ്റ് വെയറില്‍ പരിജ്ഞാനം ആവശ്യമാണ്.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ പ്രോജക്ടുകള്‍, അല്ലെങ്കില്‍ കുടുംബശ്രീയില്‍ അക്കൗണ്ടന്റായി കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
എല്ലാ ഉദ്യോഗാര്‍ഥികളും 500 രൂപ അപേക്ഷ ഫീസായി നല്‍കണം. ഓണ്‍ലൈനായി അടയ്ക്കണം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷനില്‍ നിന്ന് എന്‍ആര്‍എല്‍എം വിജ്ഞാപനം കാണുക. ശേഷം അപ്ലൈ ഓണ്‍ലൈന്‍ ബട്ടണ്‍ തിരഞ്ഞെടുത്ത് നേരിട്ട് അപേക്ഷിക്കാം.
പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബര്‍ 22-നാണ് പതിയാരം പള്ളിയില്‍ വികാരിയച്ചനായി ലിയോ പുത്തൂർ ചാര്‍ജ്ജെടുത്തത്. ഉച്ചക്ക് പള്ളിമണിയടിക്കുന്നതിനായി കപ്പിയാര്‍ അച്ചനെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടർന്ന് പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലേക്ക് ജനലിലൂടെ കൈക്കാരന്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
പള്ളി ജീവനക്കാരും നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആറ് വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. പനന്തോട്ടത്തില്‍ നൗഷാദിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃപീഡനം, കൊലപാതകശ്രമം, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് നൗഷാദ് ഭാര്യയെയും മകളെയും ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയില്‍ വീടിനകത്തുവെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദിച്ചശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചെന്നായിരുന്നു നൗഷാദിന്റെ ഭാര്യ നസ്ജയുടെ പരാതി.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുള്ള മകള്‍ക്കും തന്റെ വല്ല്യുമ്മയ്ക്കും പരിക്കേറ്റതായും നസ്ജയുടെ പരാതിയിലുണ്ട്. ഗത്യന്തരമില്ലാതെ വീടുവിട്ടോടിയ ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്.
വിവാഹം കഴിഞ്ഞതുമുതല്‍ തുടങ്ങിയ ഉപദ്രവമാണെന്ന് യുവതി പറയുന്നു. കൊല്ലുമെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചു. കൊടുവാളുകൊണ്ട് വെട്ടാന്‍ വന്നപ്പോഴാണ് ഓടിയത്. രക്ഷപ്പെടാനായിരുന്നില്ല, വണ്ടിയുടെ മുന്നില്‍ ചാടാനാണ് ഓടിയത്. പക്ഷേ, അത് കണ്ടപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവലിച്ച് കൊണ്ടുപോയി. കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയ ഉപദ്രവമാണ്. എല്ലാം ശരിയാകുമെന്ന് കരുതി ക്ഷമിച്ച് നിൽക്കുകയായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്.
മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. നസ്ജയും മകളും വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറഞ്ഞു.
ജെഗി ജോസഫ്
ആ മൂന്നു കുഞ്ഞുങ്ങളുടെ മുഖം ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന് നല്‍കുന്നത് തീരാ വേദനയാണ്. അമ്മയുടെ വിയോഗത്തിന് പിന്നാലെ അവരുടെ നിസഹായതയും അരക്ഷിതാവസ്ഥയും ഒരു നൊമ്പരമാവുകയാണ്. ഈ കുരുന്നുകളുടെ കൈ പിടിക്കാന്‍ ഗ്ലോസ്റ്റര്‍ മലയാളി സമൂഹം ഒരുമിക്കുകയാണ്. അവര്‍ ഇനി ഗ്ലോസ്റ്ററിന്റെ കൂടി മക്കളാണ്…
ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി റിജോയുടെ ആകസ്മികമായ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് നാമോരോരുത്തരും. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി അവര്‍ യാത്രയായത്. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധിച്ചിരുന്ന വിന്‍സി അസഹനീയമായ തന്റെ ശാരീരിക വേദനകളെ പ്രതീക്ഷകളോടെയാണ് നേരിട്ടത്.
അസുഖങ്ങളെല്ലാം മാറി,ഒരു സാധാരണ കുടുംബജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു വിന്‍സിയും കുടുംബവും ഏകദേശം രണ്ട് വര്‍ഷം മുമ്പ് മാത്രം യു. കെ യില്‍ എത്തിയ വിന്‍സിയും കുടുംബവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹവുമായി അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിപ്പോന്നത്. അവരുടെ മൂന്നുപെണ്‍കുട്ടികള്‍, അന്ന, ഏഞ്ചല്‍, ആഗ്ന
സ്ട്രൗഡിലെ സ്‌കൂളില്‍ 9, 8, 6 ക്ലാസ്സുകളില്‍ പഠിക്കുന്നു, അസുഖം മൂലം ബുദ്ധിമുട്ടിയപ്പോഴും, തന്റെ ശാരീരിക വേദനയേക്കാള്‍ വിന്‍സിയിയെ അലട്ടിയിരുന്നത് കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
യു.കെ യിലേക്ക് വരുന്നതിനു വേണ്ടിയെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഈ കുടുംബം വീണ്ടും പരീക്ഷണത്തിന് ഇരയായത്. ഇതേ തുടര്‍ന്ന് ചികിത്സക്കായും നാട്ടിലേക്കുള്ള അനുബന്ധ യാത്രകള്‍ക്കായും, കടമായും അല്ലാതെയും വലിയൊരു തുക അവര്‍ക്ക് കണ്ടെത്തേണ്ടി വന്നു. വിന്‍സിയെ നഷ്ടപ്പെട്ട തീരാവേദനക്കൊപ്പം തുടര്‍ന്നുള്ള അവരുടെ യുകെ ജീവിതവും ആശങ്കയിലായിരിക്കുന്നു.
വിന്‍സി നമ്മളെയെല്ലാം വിശ്വസിച്ച് ഏല്‍പ്പിച്ച് പോയ മൂന്ന് ചെറിയ പെണ്‍കുട്ടികളടങ്ങുന്ന അവളുടെ കുടുംബത്തെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളായ നമുക്കോരോരുത്തര്‍ക്കും കഴിയുന്ന രീതിയില്‍ ചേര്‍ത്ത് പിടിക്കാം. അവരോടൊപ്പം മാനസികമായി ചേര്‍ന്ന് നില്‍ക്കുന്നതിനൊപ്പം സാമ്പത്തികമായി സഹായിക്കുന്നതും നമ്മുടെയൊക്കെ ധാര്‍മ്മികമായ ബാധ്യതയാണെന്നു തിരിച്ചറിയുന്നു.
ഇതാണ് ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. ഒരാവശ്യം വന്നപ്പോള്‍ വാശിയോ മത്സരങ്ങളോ ഇല്ലാതെ എല്ലാവരും കുടുംബത്തിനായി ഒരു കുടകീഴിലെത്തി. എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒരേ സ്വരത്തോടെ പിന്തുണയുമായി എത്തുകയായിരുന്നു.
അതനുസരിച്ച് ഗ്ലോസറ്റര്‍ഷെയറിലെ സെന്റ് മേരീസ് ചര്‍ച്ചിനൊപ്പം മറ്റ് മലയാളി സംഘടനകളും ഒരുമിക്കുകയാണ്. വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിഎംഎ , കെസിഎ, ജിഎംസിഎ, കേരളീയം മാക് ചെല്‍റ്റന്‍ഹാം എന്നിങ്ങനെ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒത്തൊരുമിച്ച് കുടുംബത്തിനായി കൈകോര്‍ക്കുകയാണ്. ചാരിറ്റി പ്രവര്‍്ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവമാണ് സംഘടനകള്‍.
ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മറ്റ് അസോസിയേഷന്‍ ഭാരവാഹികളായ അനിൽ തോമസ് , ബിസ് പോൾ മണവാളൻ , ലിജോ ജെയിംസ് , മനോജ് സെബാസ്റ്റ്യൻ , ഫിലിപ്പ് കണ്ടോത്ത്, ജിജി ജോൺ , വിനോയ് പി.എ , ലോറൻസ് പെല്ലിശ്ശേരി , ആൻ്റണി ജെയിംസ് , ജെഗി ജോസഫ് തുടങ്ങിയവർ ചേർന്ന് ഒരു മീറ്റിംഗ് കൂടുകയുണ്ടായി . തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിന്‍സിയുടെ കുടുംബത്തെ സഹായിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളുടെ ഭാവി ഉറപ്പ് വരുത്തുന്നതിനും വേണ്ടി ഗ്ലോസ്റ്റര്‍ഷെയര്‍ കേന്ദ്രീകരിച്ച് ഒരു ഫണ്ട് റേസിങ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഗ്ലോസ്റ്റര്‍ഷെയറിന്റെ സഹോദരി വിന്‍സി ബാക്കി വെച്ച സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍, അവളുടെ കുരുന്നുകള്‍ക്ക് വേണ്ടി ഈ ചാരിറ്റിയുടെ ഭാഗമാകാൻ സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് , ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷൻ (GMA) , കേരള കൾച്ചറൽ അസോസിയേഷൻ (KCA) ,ഗ്ലോസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (GMCA) , കേരളീയം , മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൻഹാം (MAC) എന്നിവയുടെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. .
താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും ഈ കുടുംബത്തെ സഹായിക്കാം.
കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി), നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്‌പോര്‍ട്ട്‌സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.
വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പഹൽഗാം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അഷ്‌റഫി(45)നാണ് പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്‌നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീര്‍ വിനോദയാത്രക്കിടെ തന്‍റെ സഹപ്രവർത്തകന്‍റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അഷ്റഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അഷ്‌റഫ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. പിന്നീട് കേസ് പഹല്‍ഗാം പൊലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു. തുടര്‍ന്നാണ് അവിടെ നിന്നും പൊലീസുകാര്‍ പേരാമ്പ്രയിലുള്ള പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.