Latest News

17കാരി ഗർഭിണിയായതിൽ കാമുകൻ അറസ്റ്റിൽ.പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്ന ഏനാത്ത് സ്വദേശി ശരണ്‍ മോഹന്റെ വീട്ടിൽ അടുത്തിടെ പെണ്‍കുട്ടി ഒരുമിച്ച്‌ താമസമാരംഭിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.

18 വയസ്സ് തികയുമ്ബോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് രണ്ട് വീട്ടുകാരും സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒത്തുതീര്‍പ്പ്.എന്നാല്‍ വീട്ടില്‍ തിരികെ എത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പോക്‌സോ കേസ് ചുമത്തി ബലാത്സംഗ കേസില്‍ ശരണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രണയബന്ധത്തിലായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് ശരണിനെതിരായ കേസ്. ഏനാത്ത് പൊലീസ് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.പെണ്‍കുട്ടി പത്താം ക്ലാസ് പഠനത്തിന് ശേഷം അവധിക്കാലത്ത് സമീപത്തെ ഒരു തുണിക്കടയില്‍ ജോലിക്ക് പോയിരുന്നു. ഈ സമയത്തെ പരിചയമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്ക് എത്തിയത്.

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാന്‍ സാദ്ധ്യതയില്ലെന്ന് തോന്നിയതിനാലാണ് കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച്‌ താമസം തുടങ്ങിയത്. കുട്ടിയെ തിരികെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ എത്തിയത്.

വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംശയം തോന്നി വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.ഇതോടെ ബലാത്സംഗ കേസ് നല്‍കുകയും ചെയ്തു. ശരണിനെ വീട്ടില്‍ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മരണങ്ങളുടെ വിശദീകരിക്കാനാകാത്ത സ്വഭാവം ആശങ്കാജനകമാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ ഒമർ അബ്ദുള്ള പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രി സക്കീന, ചീഫ് സെക്രട്ടറി അടല്‍ ദുല്ലൂ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.

ഇത് സാംക്രമികരോഗമാണെന്ന് കരുതാവുന്ന സാഹചര്യമില്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും വിഷയത്തിൽ അന്വേഷണം നടത്തിയെങ്കിലും മരണങ്ങൾ സംബന്ധിച്ച് ശരിയായ വസ്തുതകള്‍ കണ്ടെത്താനായില്ലെന്ന് കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.

കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏര്‍പ്പെടുത്തിയ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ക്രിസ്തുമസ്സ്-നവവത്സര ആഘോഷം പ്രൗഢഗംഭീരമായി. മേയർ ജിം ബ്രൗൺ, എം പി കെവിൻ ബൊണാവിയ , മേയറസ്സ് പെന്നി ഷെങ്കൽ, സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർ ഹിലാരി സ്പിയർ, യുഗ്മ പ്രതിനിധി അലോഷ്യസ് ഗബ്രിയേൽ, കൗൺസിലർ കോണർ മക്ഗ്രാത്ത്, മുൻ മേയർ മൈല ആർസിനോ തുടങ്ങിയ സ്റ്റീവനേജിന്റെ നായക നിരയോടൊപ്പം സർഗ്ഗം സ്റ്റീവനേജിന്റെ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, സജീവ് ദിവാകരൻ, ജെയിംസ് മുണ്ടാട്ട്, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ, ഹരിദാസ് തങ്കപ്പൻ, അലക്‌സാണ്ടർ തോമസ്, ചിന്ദു ആനന്ദൻ ചേർന്ന് സംയുക്തമായി നിലവിളക്കു തെളിച്ച് സർഗം ക്രിസ്തുമസ്സ് ആഘോഷത്തിന് ഔദ്യോഗികമായ നാന്ദി കുറിച്ചു. ഉദ്‌ഘാടന കർമ്മത്തിനു ശേഷം മേയറും, എം പി യും, ഹിലാരിയും, അലോഷ്യസും സദസ്സിന് സന്ദേശം നൽകി ആശംസകൾ നേർന്നു സംസാരിച്ചു.

 

പരിപാടിയുടെ പ്രാരംഭമായി പ്രവീൺകുമാർ തോട്ടത്തിൽ തയ്യാറാക്കിയ ‘ഹോമേജ് ടു ലെജൻഡസ് ‘ ഈ വർഷം വിടപറഞ്ഞ ഇന്ത്യയുടെ അഭിമാന വ്യക്തിത്വങ്ങളായ മുൻ പ്രധാന മന്ത്രിയും, പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ്, ലോകോത്തര ബിസിനസ്സ് മേധാവിയും, ജീവകാരുണ്യ മാതൃകയുമായ രത്തൻ ടാറ്റ, പ്രശസ്ത തബലിസ്റ്റും, സംഗീതജ്ഞനുമായ സാക്കിർ ഹുസൈൻ, ഗസൽ വിദഗ്ദ്ധനും, പിന്നണി ഗായകനുമായ പങ്കജ് ഉദാസ്, പത്മഭൂഷൺ ജേതാവും മലയാള മനസ്സുകളിൽ എഴുത്തിന്റെ മുദ്ര ചാർത്തുകയും ചെയ്ത എം ടി വാസുദേവൻ നായർ, മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും, ശ്രദ്ധാഞ്ജലി സമർപ്പണവും അനുചിതവുമായി.

എൽ ഈ ഡി സ്‌ക്രീനിൽ മനോഹരമായ അനുബന്ധ പശ്ചാത്തലങ്ങൾ സൃഷ്ടിച്ച് ബെത്‌ലേഹവും, മംഗളവാർത്ത മുതൽ ദർശ്ശനത്തിരുന്നാൾ വരെ കോർത്തിണക്കി അവതരിപ്പിച്ച ‘പുൽത്തൊട്ടിലിലെ ദിവ്യ ഉണ്ണി’ നേറ്റിവിറ്റി പ്ളേ ആഘോഷത്തിലെ ഹൈലൈറ്റായി. തിരുപ്പിറവി പുനാരാവിഷ്‌ക്കരിക്കുന്നതിൽ ബെല്ലാ ജോർജ്ജ്, ജോസഫ് റോബിൻ, മരീസ്സാ ജിമ്മി, ബെനീഷ്യ ബിജു, അയന ജിജി, സാവിയോ സിജോ, ആബേൽ അജി,ജോഷ് ബെന്നി, ആരോൺ അജി, ജോൺ അഗസ്റ്റിൻ എന്നിവർ ബൈബിൾ കഥാപാത്രങ്ങളായി. അഭിനേതാക്കളെയും മേക്കപ്പ് ആർട്ടിസ്റ്റ് സിജോ ജോസ് കാളാംപറമ്പിൽ, സംവിധായക ടെറീന ഷിജി എന്നിവരെയും നിലക്കാത്ത കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്‌. സ്റ്റീവനേജ് മേയർ ജിം ബ്രൗൺ, മേയറസ്സ് പെന്നി ഷെങ്കൽ, എംപി കെവിൻ ബോണാവിയ അടക്കം മുഴുവൻ വിഷ്‌ടാതിഥികളും എഴുന്നേറ്റു നിന്ന് ഹർഷാരവം മുഴക്കിയാണ് തങ്ങളുടെ അഭിനന്ദനം അറിയിച്ചത്.

തുടർന്ന് നടന്ന കരോൾ ഗാനാലാപനത്തിൽ ജെസ്ലിൻ, ഹെൻട്രിൻ, ആൻ മേരി ജോൺസൺ, ഏഞ്ചൽ മേരി ജോൺസൺ എന്നിവരോടൊപ്പം ക്രിസ്തുമസ് പാപ്പയായി ജെഫേർസനും കൂടി ചേർന്നപ്പോൾ ക്രിസ്തുമസ്സിന്റെ ദിവ്യാനുഭൂതി സദസ്സിനു പകരാനായി.

സർഗ്ഗം പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി ‘സർഗ്ഗം’ സംഘടിപ്പിച്ച പുൽക്കൂട്, ഭവനാലങ്കാര മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽ വിശിഷ്‌ടാതിഥികൾ വിതരണം ചെയ്തു. പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം അപ്പച്ചൻ-അനു, രണ്ടാം സമ്മാനം ജോയി -മെറ്റിൽഡ എന്നിവരും, ഭവനാലങ്കാരത്തിൽ അലക്സ്-ജിഷ ഒന്നാം സമ്മാനവും, രണ്ടാം സമ്മാനം സോയിമോൻ-സുജ എന്നിവരും നേടി. യുഗ്മ റീജണൽ കലോത്സവത്തിൽ വിജയിയായ ടിന തോംസനു ട്രോഫിയും സമ്മാനിച്ചു. ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്വരൂപിച്ച ജീവ കാരുണ്യ നിധി നേരത്തെ കൈമാറിയിരുന്നു.

പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ക്രിബ്ബിന്റെ മാതൃക അനു അഗസ്റ്റിൻ പ്രവേശന കവാടത്തിൽ ഒരുക്കിയും, ഹരിദാസിന്റെ നേതൃത്വത്തിൽ മുത്തുക്കുടകൾ നിരത്തിയും, അലങ്കാര തോരണങ്ങൾ തൂക്കിയും വീഥിയും, ഹാളും ‘ തിരുന്നാൾ’ പ്രതീതി പുൽകിയപ്പോൾ ആഗതരിൽ ഒരു തിരുപ്പിറവിയുടെ നവ്യാനുഭവം പകരുന്നതായി.

അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പ്രൗഢവും വർണ്ണാഭവുമായ കലാസന്ധ്യയിൽ അരങ്ങേറിയ നടന-സംഗീത-നൃത്ത വിസ്മയ പ്രകടനങ്ങൾ, മേയറും എംപി യും മറ്റു വിശിഷ്‌ടാതിഥികളും മണിക്കൂറുകളോളം ഇരുന്നു ആസ്വദിക്കുകയും,സംഘാടകരെയും കലാകാരെയും അഭിനന്ദിക്കുകയും ചെയ്തു. ക്രിസ്തുമസ്സ് ഡിന്നറും രുചിച്ചാണ് അവർ വേദി വിട്ടത്.

സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർപേഴ്സ ൻ ഹിലാരി സ്പിയേഴ്‌സ് കലാ പ്രതിഭകളെ നേരിൽ കണ്ടു അഭിനന്ദിക്കുകയും, വ്യക്തിഗത മികവ് പുലർത്തിയവരിൽ ചിലർക്ക് സ്റ്റീവനേജിന്റെ അഭിമാന വേദിയായ ഗോർഡൻ ക്രൈഗ് തിയേറ്ററിൽ അവതരണ അവസരം നൽകുമെന്നും പറഞ്ഞു. കലാകാർക്ക് വേദികളും അവസരങ്ങളും പ്രോത്സാഹനവും നൽകുന്ന സർഗ്ഗം സ്റ്റീവനേജ് അസോസിയേഷനെ പ്രശംസിക്കുകയും, ഭാവിയിൽ സംയുക്തമായി പദ്ധതികൾ രൂപം ചെയ്യണമെന്നും ഹിലാരി അഭിപ്രായപ്പെട്ടു.

ക്രിസ്തുമസ്സിന്റെ ഭാഗമായി ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി, അസിൻ ജോർജ് എന്നിവർ പങ്കുചേർന്നു നടത്തിയ പ്രെയർ ഡാൻസ് പ്രാർത്ഥനാനിർഭരമായി. നോയലും ആൽഫ്രഡും ചേർന്ന് നടത്തിയ’യുഗ്മ ഡാൻസ്’ നൃത്തച്ചുവടുകളുടെ വശ്യതയും, വേഗതയും, ഹാസ്യാൽമ്മകമായ ഭാവ ചടുലതയുമായി സദസ്സിന്റെ കയ്യടി നേടി.
കലാ സന്ധ്യയിൽ അതിഥികളായെത്തിയ യുഗ്മ കലാതിലകം ആൻ അലോഷ്യസും, കലാപ്രതിഭ ടോണി അലോഷ്യസും തങ്ങളുടെ ഗാനവും, നൃത്തങ്ങളുമായി വേദി കീഴടക്കിയപ്പോൾ, അതിഥി ഗായകരും, മ്യൂസിക്കൽ ട്രൂപ്പംഗങ്ങളുമായ ശ്രീജിത്ത് ശ്രീധരൻ, അജേഷ് വാസു എന്നിവർ സദസ്സിനെ സംഗീതാമാരിയിൽ കോരിത്തരിപ്പിച്ചു.

മികവുറ്റ സംഗീത-നടന-നൃത്തങ്ങൾ സമന്വയിച്ച ക്രിസ്തുമസ്സ് ആഘോഷത്തിൽ പ്രമുഖ മോർട്ടഗേജ് ഇൻഷുറൻസ് കമ്പനിയായ ‘ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ്’, സെൻറ് ആൽബൻസിലെ ‘ചിൽ@ചില്ലീസ്’ കേരള ഹോട്ടൽ, യു കെ യിലെ പ്രമുഖ ഹോൾസെയിൽ ഫുഡ്- ഇൻഗ്രിഡിയൻസ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ ‘ബെന്നീസ് കിച്ചൺ’ അടക്കം സ്ഥാപനങ്ങൾ സർഗ്ഗം ആഘോഷത്തിൽ സ്പോൺസർമാരായിരുന്നു. വിത്സി, അലക്സാണ്ടർ, പ്രവീൺകുമാർ എന്നിവർ പ്രോഗ്രാം കോർഡിനേഷനിലും, ജെയിംസ്, അലക്സാണ്ടർ എന്നിവർ അഡ്മിനിസ്ട്രേഷനിലും അപ്പച്ചൻ, സജീവ് എന്നിവർ പൊതു വിഭാഗത്തിലും ആഘോഷത്തിന് നേതൃത്വം നൽകി.

ദുശ്യ- ശ്രവണ വിരുന്നൊരുക്കിയ കലാസന്ധ്യയിൽ അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികൾ കോർത്തിണക്കി ടെസ്സി ജെയിംസ്, ജിൻറ്റു ജിമ്മി, അനീറ്റ സജീവ് എന്നിവർ അവതാരകരായി തിളങ്ങി. ‘ബെന്നീസ്സ് കിച്ചൻ’ ഒരുക്കിയ വിഭവസമൃദ്ധവും സ്വാദിഷ്‌ടവുമായ ത്രീ കോഴ്സ് ക്രിസ്തുമസ്സ് ഗ്രാൻഡ് ഡിന്നർ ഏവരും ഏറെ ആസ്വദിച്ചു. സജീവ് ദിവാകരൻ വെളിച്ചവും ശബ്ദവും നൽകുകയും, ബോണി
ഫോട്ടോഗ്രാഫിയും, റയാൻ ജെയിംസ് വീഡിയോഗ്രാഫിയും ചെയ്തു.

സർഗ്ഗം സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു. സർഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാപരിപാടികളിൽ ആൻറണി പി ടോം, ഇവാ അന്നാ ടോം, ടാനിയാ അനൂപ്, അഞ്ജു മരിയാ ടോം, ഹെൻട്രിൻ, ജെസ്ലിൻ വിജോ, ആനി അലോഷ്യസ്, ക്രിസ്റ്റിന, ഏഞ്ചൽ മേരി, ആൻ മേരി എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീതസാന്ദ്രത പകരുന്നവയായി.

എഡ്നാ ഗ്രേസ് ഏലിയാസ്, നൈനിക ദിലീപ് നായർ, ദ്രുസില്ല ഗ്രേസ് ഏലിയാസ്, സാരു ഏലിയാസ്, ടെസ്സ അനി ജോസഫ്, മരിയാ അനി ജോസഫ്, ഇഷ നായർ എന്നിവർ നടത്തിയ നൃത്തങ്ങൾ ഏറെ ആകർഷകമായി.

ഇവാനിയ മഹേഷ്, സൈറ ക്ളാക്കി, ആദ്യാ ആദർശ്, ഹന്നാ ബെന്നി, അമാൻഡ എന്നിവരും, നിനാ ലൈജോൺ, നിയ ലൈജോൺ എന്നിവരും അലീന വർഗ്ഗീസ്, മരിറ്റ ഷിജി, ഹന്നാ ബെന്നി,ബെല്ല ജോർജ്ജ് എന്നിവരും ചേർന്നു നടത്തിയ ഗ്രൂപ്പ് ഡാൻസുകൾ നയന മനോഹരങ്ങളായി.

അദ്വിക്, ഷോൺ, ഫെലിക്സ്, ഫ്രഡ്‌ഡി, ഡേവിഡ്, മീര എന്നിവരും, മരീസ ജോസഫ്, ജിസ്ന ജോയ്, സൈറ ക്ലാക്കി എന്നിവരും, അക്ഷര സന്ദീപ്, അദ്വ്യത ആദർശ്, അനിക അനീഷ് എന്നിവരും ഗ്രൂപ്പുകളായി നടത്തിയ സംഘ നൃത്തങ്ങൾ വേദി കയ്യടിയോടെയാണ് സ്വീകരിച്ചത്. നോയൽ, ആൽഫ്രഡ്‌, ജോവൻ, ജോഷ്, നേഹ. മരിറ്റ, ബെല്ല എന്നിവരും ആതിര,ടെസ്സി, അനഘ, ശാരിക എന്നിവരും ചേർന്ന് നടത്തിയ ‘യൂത്ത് ഗൈറേറ്റ് ‘ സദസ്സിനെ നൃത്തലയത്തിൽ ആറാടിച്ചു.

അടുത്തവർഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബർമാരുടെ നോമിനേഷനുകൾക്ക് ശേഷം, ക്രിസ്മസ് ഗ്രാൻഡ് ഡിന്നറോടെ സർഗ്ഗം ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനമായി.

റോമി കുര്യാക്കോസ്

അയർക്കുന്നം: അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ‘ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ’ ഉദ്ഘാടനവും നാട്ടുകാരിയായ ഒ ഐ സി സി (യു കെ) പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് സ്വീകരണവും സംഘടിപ്പിച്ചു.

അയർകുന്നം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിൽ (ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ) വച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിന്റെ ഉദ്ഘാടനം ബഹു. ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച കോട്ടയം ഡി സി സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ഒ ഐ സി സി (യു കെ) പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് മൊമെന്റോ നൽകി ആദരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി കുഞ്ഞ് ഇലംപള്ളി, മുൻ കോട്ടയം ഡി സി സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ഡി സി സി – ബ്ലോക്ക്‌ – മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി, യു ഡി ഫ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ജിജി നാകമറ്റം ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ഡി സി സി സെക്രട്ടറി ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്, മുതിർന്ന കോൺഗ്രസ്‌ നേതാക്കന്മാരായ ജയിംസ് കുന്നപ്പള്ളി, യു ഡി എഫ് ചെയർമാൻ, ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കോട്ടയം ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ പെരുമ പേറുന്ന മണ്ഡലം കമ്മിറ്റി ഓഫീസുകളിൽ ഒന്നായ അയർക്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക നൽകിയ നാട്ടുകാരിയും ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്റുമായ ഷൈനു ക്ലെയർ മാത്യൂസിന് നന്ദിയും സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷയായി കെ പി സി സി ചുമതലയേല്പിച്ചതിന്റെ അനുമോദനവും യോഗം രേഖപ്പെടുത്തി. ഓഫീസ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മണ്ഡലം പ്രസിഡന്റ്‌ ജിജി നാകമറ്റത്തിനും യോഗം നന്ദി രേഖപ്പെടുത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം പുലർത്തുകയും പരമ്പാരാഗത കോൺഗ്രസ്‌ കുടുംബവുമായ ചാമക്കാലയിലെ ഷൈനു ക്ലെയർ മാത്യൂസ് കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്

യു കെയിലും ഗൾഫ് രാജ്യങ്ങളിലുമായി മൂന്ന് കെയർ ഹോമുകളും ‘ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റ്’ എന്ന പേരിൽ ഹോട്ടൽ ശൃംഗലകളും നടത്തുന്ന ഷൈനു ക്ലെയർ മാത്യൂസ് ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. വയനാട് പ്രകൃതി ദുരന്തത്തിലകപ്പെട്ടവരുടെ പുനരദിവാസ പ്രവർത്തനങ്ങൾക്കും കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ നഴ്സിംഗ് പഠന സഹായത്തിനായുമുള്ള തുക സമാഹരിക്കുന്നതിനായി ബ്രിട്ടീഷ് ചാരിറ്റി ഫൗണ്ടേഷനുമായി ചേർന്നു യു കെയിൽ പതിനയ്യായിരം അടി മുകളിൽ നിന്നും ‘സ്കൈ ഡൈവിങ്’ നടത്തുകയും 10 ലക്ഷത്തോളം തുക സമാഹരിച്ചു അർഹതപ്പെട്ടവർക്ക് വിതരണം നടത്തുകയും ചെയ്തത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഒ ഐ സി സി (യു കെ) വയനാട് പുനരദിവാസ പ്രവർത്തനങ്ങൾക്കായി 4170 പൗണ്ട് തുക സമാഹരിക്കുന്നതിനും ചുക്കാൻ പിടിച്ചത് സംഘടനയുടെ നാഷണൽ പ്രസിഡന്റ്‌ കൂടിയായ ഷൈനു ക്ലെയർ മാത്യൂസ് ആണ്.

പ്രവർത്തന മാന്ദ്യത്തിലായിരുന്ന യു കെയിലെ പ്രവാസി കോൺഗ്രസ്‌ സംഘടനയായ ഒ ഐ സി സി (യു കെ)- യെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ പി സി സി ഷൈനു ക്ലെയർ മാത്യൂസിനെ അധ്യക്ഷയാക്കിക്കൊണ്ട് പുതിയ നാഷണൽ കമ്മിറ്റിക്ക് രൂപം നൽകിയത്. വയനാട് പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ ഷൈനു ക്ലെയർ മാത്യൂസിന്റ നേതൃത്വത്തിൽ രൂപം നൽകിയ 50 പേരടങ്ങുന്ന കർമ്മസേനയുടെ പ്രവർത്തനം പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.

അയർക്കുന്നത്തെ കോൺഗ്രസ്‌ പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കൊപ്പവും മറ്റു ഭാരവാഹികൾക്കൊപ്പവും വേദി പങ്കിടാൻ സാധിച്ചതിലും ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ അമരക്കാരർ നാട്ടകം സുരേഷിൽ നിന്നും ആദരവ് ഏറ്റുവാങ്ങാൻ സാധിച്ചതിലുമുള്ള തന്റെ സന്തോഷം രേഖപ്പെടുത്തിയ ഷൈനു ക്ലെയർ മാത്യൂസ്, തന്റെ പിതാവ് കൂടി പടുത്തുയർത്തിയ അയർക്കുന്നത്തെ കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നവും അധികം വൈകാതെ സാക്ഷാത്കരിക്കുമെന്ന ഉറപ്പും നൽകി.

ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

പ്രതി ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാന്‍ പ്രാഥമിക തെളിവുകളുണ്ടെന്നും ഇയാളുടെ കൈവശം സാധുവായ ഇന്ത്യന്‍ രേഖകളൊന്നുമില്ലെന്നും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗേദാം പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന ചിലത് പിടിച്ചെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ പ്രതി ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് പ്രതി നിലവില്‍ ഉപയോഗിച്ചിരുന്നത്. അഞ്ച്- ആറ് മാസം മുമ്പാണ് അയാള്‍ മുംബൈയിലെത്തിയത്. കുറച്ചുകാലം മുംബൈയില്‍ താമസിച്ചു- ഡിസിപി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സമയം രാവിലെ 8:30 മുതലാകും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണി) സമാധാന കരാര്‍ പ്രാബല്യത്തില്‍ വരിക. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചത്.

വെടിനിര്‍ത്തല്‍ കരാര്‍ താല്‍കാലികം മാത്രമാണെന്നും ഹമാസ് ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇതുവരെ നല്‍കിയില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

കരാര്‍ പ്രകാരം ബന്ദികളാക്കപ്പെട്ട 33 ഇസ്രയേല്‍ പൗരന്മാരെ ഹമാസ് മോചിപ്പിക്കുമ്പോള്‍ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട 2000 പാലസ്തീന്‍ പൗരന്മാരെയാകും ഇസ്രയേല്‍ മോചിപ്പിക്കുക. ആറാഴ്ച നീണ്ട് നില്‍ക്കുന്നതാണ് ഒന്നാം ഘട്ടം. മോചിപ്പിക്കുന്ന 33 പേരുടെ പേര് വിവരങ്ങള്‍ മോചനത്തിന് 24 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ടതാണെന്നും എന്നാല്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഇത്തരം കരാര്‍ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും അദേഹം എക്‌സിലൂടെ വ്യക്തമാക്കി.

42 ദിവസത്തേക്കാണ് വെടി നിര്‍ത്തല്‍ കരാര്‍. ഹമാസ് ബന്ദികളാക്കിയ 33 പേരില്‍ ആദ്യ മൂന്ന് പേരെയാണ് ഇന്ന് മോചിപ്പിക്കുന്നത്. ഇവര്‍ 30 വയസില്‍ താഴെയുള്ള ഇസ്രയേല്‍ വനിതാ സൈനികരാണെന്ന വിവരങ്ങളുണ്ട്. ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പാലസ്തീന്‍ തടവുകാരുടെ വിശാദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായ വകുപ്പ് പുറത്തു വിട്ടിരുന്നു. ഇതില്‍ 95 പേരെയാണ് ആദ്യ ഘട്ടത്തില്‍ ഇസ്രയേല്‍ മോചിപ്പിക്കുന്നത്.

ഷാരോൺ വധക്കേസിലെ ശിക്ഷാ വിധിയിന്മേൽ അതിരൂക്ഷമായ വാദ- പ്രതിവാദംപൂർത്തിയായി. ഈ മാസം 20 ന് കേസിൽ ശിക്ഷ വിധിക്കും. ഒരു തരത്തിലും ദയ അർഹിക്കാത്ത കേസാണിതെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഗ്രീഷ്മയ്ക്ക് ചെകുത്താൻ്റെ ചിന്തയാണെന്നും മലയാളികൾക്ക് മുഴുവൻ നാണക്കേടുണ്ടാക്കിയ കേസാണിതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

മലയാളിക്ക് മാത്രമേ ബാധകമാവുകയുള്ളോയെന്ന് കോടതി ചോദിച്ചപ്പോൾ മലയാളികൾ മാത്രമാണ് ഈ വാർത്ത വായിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ നൽകിയ മറുപടി. ഒരു ഘട്ടത്തിൽ പോലും പ്രതിക്ക് മനസ്താപം ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ശിക്ഷയെപ്പറ്റി പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് കോടതിയോട് പറയാനുള്ള കാര്യങ്ങൾ ഗ്രീഷ്മ എഴുതി നൽകുകയായിരുന്നു. തനിക്ക് 22 വയസാണെന്ന് കോടതിയെ അറിയിച്ച ഗ്രീഷ്മ വിദ്യാഭ്യാസ രേഖകൾ കാണിച്ചു.

മറ്റ് ക്രിമിനൽ കേസുകളൊന്നും ഇല്ലെന്നും തനിക്ക് പരമാവധി ഇളവു നൽകണമെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു. കേസിൽ സാഹചര്യത്തെ മാത്രം പരിഗണിച്ച് എങ്ങിനെ ശിക്ഷിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. പരമാവധി നൽകാൻ കഴിയുന്നത് ജീവപര്യന്തം ആണ്. പക്ഷേ 10 വർഷമായി ഇളവ് നൽകേണ്ട സാഹചര്യം സംഭവത്തിൽ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു.

സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഷാരോണിൻ്റെ സ്വഭാവമെന്നും അയാൾക്ക് സമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഗ്രീഷ്മ ക്രൈം ചെയ്തു പോയത്. പ്രതിയെ മാനസാന്തരപ്പെടുത്തി പുനരധിവാസം നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രതിഭാഗം വാദം വാദിച്ചു. സമയബന്ധിതമായി കേസ് പൂർത്തിയാക്കിയതിൽ കോടതിയെയും പ്രകീർത്തിച്ചാണ് പ്രോസിക്യൂഷൻ വാദം അവസാനിപ്പിച്ചത്.

ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകന്‍ മാതാവിനെ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകന്‍ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ വീട്ടില്‍വെച്ചായിരുന്നു സുബൈദ ഏക മകന്റെ ക്രൂരകൃത്യത്തിന് ഇരയായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയായെന്നാണ് സുബൈദയുടെ സഹോദരി സക്കീന പറയുന്നത്.

മയക്ക് മരുന്നിന് അടിമയായ ആഷിഖ് ഇടയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഒരു തവണ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിക്കുകയും ചെയ്തിട്ടുള്ളതായാണ് വിവരം. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ബെംഗളൂരുവില്‍ നിന്നെത്തിയ ആഷിഖ് നാലുദിവസം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയതായി സക്കീന പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയിലാണ് മടങ്ങിയെത്തിയത്. ഈ ഘട്ടത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ശനിയാഴ്ച സക്കീന ജോലിക്കായി പുറത്തുപോയിരുന്നു. ഈ സമയത്ത് സുബൈദയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുള്ള സുബൈദ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുംകൂടിയായിരുന്നു. ശനിയാഴ്ച സുബൈദയുമായി ആഷിഖ് തര്‍ക്കത്തിലേര്‍പ്പെട്ടോ എന്നത് വ്യക്തമല്ല. ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയല്‍വീട്ടിലെത്തി കൊടുവാള്‍ ചോദിച്ചു. തേങ്ങ പൊളിക്കാനാണെന്നാണ് അവിടെ പറഞ്ഞത്. ഇവിടെ നിന്ന് വാങ്ങിയ കത്തിയുമായി വീടിനകത്ത് കയറിയ ആഷിഖ് സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു.

വീടിനുള്ളില്‍നിന്ന് കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വാതിലടച്ചിട്ട് ഇരുന്ന ആഷിഖ് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ ‘ആര്‍ക്കാടാ കത്തിവേണ്ടതെന്ന്’ ചോദിച്ച് ഒരു തവണ വീടിന് പുറത്തിറങ്ങി. തുടര്‍ന്ന് കഴുകിയ ശേഷം കത്തി അവിടെവെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു. പിന്നീട് സക്കീനയെത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസിലും ഏല്‍പ്പിച്ചു.

സുബൈദ ഡൈനിങ് ഹാളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പേ സുബൈദ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

കുന്ദമംഗലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് സ്വദേശി ശ്രീനിജ് ആണ് അറസ്റ്റിലായത്. കുന്ദമംഗലം പോലീസ് പരിധിയില്‍ വരുന്ന ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് ശ്രീനിജ്. രണ്ട് വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

രണ്ടുപേരുടെ പരാതിയില്‍ രണ്ട് വ്യത്യസ്ത കേസുകളാണ് ശ്രീനിജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ലൈംഗിക ഉദ്ദേശത്തോടുകൂടി അധ്യാപകന്‍ പെരുമാറി എന്ന് വിദ്യാര്‍ഥികള്‍ ആദ്യം പരാതി നല്‍കിയത് സ്‌കൂളിലെ പ്രഥമാധ്യാപകനോടാണ്. അദ്ദേഹമാണ് വിവരം പോലീസില്‍ അറിയിച്ചത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ശ്രീനിജിനെതിരെ ഇതിനുമുമ്പും കേസുകള്‍ ഉള്ളതായി പോലീസ് വ്യക്തമാക്കി. ഒരു വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് ജുവനൈല്‍ ആക്ട് പ്രകാരമുള്ള കേസും സഹപ്രവര്‍ത്തകരായ അധ്യാപകരെ അസഭ്യം പറഞ്ഞയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഉള്‍പ്പെടെ ആറോളം കേസുകളുമാണ് ശ്രീനിജിനെതിരെ നിലവിലുള്ളത്.

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) കുറിച്ച് വിശദ അന്വേഷണത്തിന് പോലീസ്. ഋതു കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും ലഹരി ഇടപാടുകളില്‍ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് തീരുമാനം. പോലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷം സ്റ്റേഷനില്‍ എത്തിച്ച പ്രതി ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് ഇയാള്‍ ഉത്തരം നല്‍കിയിരുന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32), എന്നിവരാണ് ഋതുവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം ചേരാനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഋതു കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കൃത്യം നടത്തിയ ശേഷം ബൈക്കില്‍ സഞ്ചരിച്ച പ്രതിയെ സംശയം തോന്നിയതിനാല്‍ പോലീസ് തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. നാലുപേരെ കൊന്നുവെന്നും അത് അറിയിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്നുമാണ് ഋതു പോലീസിനോട് പറഞ്ഞത്. പിന്നാലെ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. കൊലപാതകത്തെ കുറിച്ച് അറിഞ്ഞാണ് പോലീസ് തടഞ്ഞു നിര്‍ത്തിയത് എന്ന വിശ്വാസത്തിലായിരുന്നു ഋതുവിന്റെ കുറ്റസമ്മതം. വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു പോലീസ് കൈകാട്ടി തടഞ്ഞത്. ഹെല്‍മറ്റ് വയ്ക്കാതെയായിരുന്നു ഋതു ബൈക്കില്‍ പോയതെന്നായിരുന്നു ഇതിന് കാരണം. ജിതിന്റെ ബൈക്ക് എടുത്തായിരുന്നു രക്ഷപ്പെടാനുള്ള ഋതുവിന്റെ ശ്രമം. പോലീസ് കണ്ടതു കൊണ്ട് മാത്രമാണ് അപ്പോള്‍ പിടിയിലായത്. അല്ലാത്ത പക്ഷം സ്ഥലം വിടാന്‍ സാധ്യത ഏറെയായിരുന്നു.

സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്ക് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്നും കൂടുതല്‍ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണം എന്നും കാണിച്ച് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റഡി ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. വൈകുന്നേരം ആറരയോടെയാണ് ഋതുവിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. പ്രതി പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുന്നുണ്ടെന്നും ഡി.വൈ.എസ്.പി. പറഞ്ഞു. വൈദ്യപരിശോധനയില്‍ സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടര്‍ന്നാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് ചോദ്യംചെയ്യലില്‍ ഋതു പോലീസിനോട് വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ചേന്ദമംഗലത്തെ നടുക്കിയ അരുംകൊല നടന്നത്.

ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്. കൊല്ലപ്പെട്ട മൂന്നുപേര്‍ക്കും മുഖത്തും തലയിലുമാണ് പരിക്കുകള്‍. കഴുത്തിനുതാഴെ കാര്യമായ പരിക്കുകളില്ല. വേണുവിന്റെ തലയില്‍ ആറും വിനീഷയുടെ തലയില്‍ നാലും ഉഷയുടെ തലയില്‍ മൂന്നും മുറിവുണ്ട്. എട്ട് സെന്റിമീറ്റര്‍വരെ നീളത്തിലുള്ള മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ജിതിനെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ വെന്റിലേറ്ററിലാണ്. കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ പ്രതി ഋതു ഉപയോഗിച്ചത് ബൈക്കിന്റെ ഷോക്ക്അബ്സോര്‍ബറിന്റെ സ്റ്റമ്പാണ്. ഇതുകൊണ്ട് തലയ്ക്കടിച്ചശേഷം ജിതിന്റെ ബൈക്കുമായി പോകുന്നതിനിടെ പ്രതി നാട്ടുകാരില്‍ ചിലരോട് നാലുപേരെ തീര്‍ത്തെന്ന് പറഞ്ഞിരുന്നു. ഹെല്‍മെറ്റ് വയ്ക്കാതെ സിഗരറ്റ് വലിച്ച് ബൈക്കില്‍ പോകുന്നതുകണ്ട് വടക്കേക്കര പൊലീസ് കൈ കാണിച്ചു. എന്നാല്‍, നിര്‍ത്താതെപോയ ഋതു തിരികെവന്ന് നാലുപേരെ കൊന്നെന്ന് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വേണുവും കുടുംബവും അപകീര്‍ത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നല്‍കിയത്. കൊലപാതകത്തില്‍ കുറ്റബോധമില്ലാത്ത വിധമാണ് പ്രതിയുടെ പെരുമാറ്റം. ബൈക്ക് മോഷണം ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ ഋതു പ്രതിയാണ്. പൊലീസിന്റെ ഗുണ്ടാ പട്ടികയിലുണ്ട്. 2015ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ബൈക്ക് മോഷണം, 2020ല്‍ പറവൂര്‍ സ്റ്റേഷനില്‍ അടിപിടി, 2022ല്‍ സ്ത്രീയെ പിന്തുടര്‍ന്ന് ശല്യംചെയ്തെന്ന പരാതിയില്‍ വടക്കേക്കര സ്റ്റേഷനിലുമാണ് കേസുകള്‍. തര്‍ക്കങ്ങളില്‍ വേണുവിന്റെ വീട്ടുകാരും ഋതുവിന്റെ വീട്ടുകാരും രണ്ടുതവണ വടക്കേക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുള്ള ജിതിന്‍ ബോസ് കുറച്ചുകാലം നാട്ടില്‍ ഡ്രൈവറായിരുന്നു. പിന്നീടാണ് ഗള്‍ഫില്‍ ജോലി കിട്ടിയത്. കൂട്ടക്കൊല നടത്തിയ പ്രതി ഋതു ഇടയ്ക്ക് ബംഗളൂരുവില്‍ പോകുമെങ്കിലും ഇയാളുടെ ജോലിയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണകളില്ല. നിര്‍മ്മാണ തൊഴിലാളിയാണെന്ന് പറയുന്നുണ്ടെന്ന് മാത്രം. ലഹരിമരുന്ന് ഇടപാടുകള്‍ക്കായാണ് ബംഗളൂരു യാത്ര എന്നാണ് നാട്ടുകാര്‍ പറയുന്നത്.

വെള്ളി വൈകിട്ട് 5.30നാണ് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. ജിതിന്റെ സുഹൃത്തുക്കളും നാട്ടുകാരും കോടതി അങ്കണത്തില്‍ എത്തിയിരുന്നു. ഇവരില്‍ പലരും രോഷത്തോടെ, ‘നീ ഒരു കുടുംബത്തിനെ ഇല്ലാതാക്കിയില്ലേടാ’ എന്ന് ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. ജീപ്പില്‍നിന്ന് ഇറക്കിയപ്പോള്‍ ചിലര്‍ പ്രതിക്കുനേരെ പാഞ്ഞടുത്തെങ്കിലും പൊലീസ് വേഗം കോടതിയുടെ ഉള്ളിലേക്ക് കയറ്റി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് കോടതിമുറിക്കുസമീപത്തേക്ക് ജീപ്പ് നീക്കിയിട്ടു. പ്രതിയെ തിരിച്ച് പുറത്തേക്ക് ഇറക്കിയപ്പോള്‍ ഒരാള്‍ ഇഷ്ടികയുമായി പാഞ്ഞടുത്തു. പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഋതുവിനെ ജീപ്പിലേക്ക് വേഗം കയറ്റി. പ്രതിയെ ആലുവ സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. പിന്നീട് കോടതി പോലീസ് കസ്റ്റഡിയിലും വിട്ടു.

RECENT POSTS
Copyright © . All rights reserved