Latest News

വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തേകിഞ്ഞതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയത്. എന്നാൽ മരിച്ചത് മാതൃസഹോദരൻ കുഞ്ഞുമോൻ ആണ്. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതോടെയാണു കുഞ്ഞുമോൻ ആദ്യം അവശതയിലായത്. ഉടൻ‌ തന്നെ കുഞ്ഞുമോന് സുധീഷ് ഉപ്പുകലക്കിയ വെള്ളം കൊടുത്ത് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. 3 പേരെയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്നിൽ നിന്നതും സുധീഷാണ്.

വഴിയിൽക്കിടന്നു ലഭിച്ച മദ്യമായിരുന്നു ഇതെന്നും താൻ ഫോൺ ചെയ്തു വരുത്തിയാണ് 3 പേർക്കും കൊടുത്തതെന്നുമാണ് ഇയാൾ പൊലീസിനെയും നാട്ടുകാരെയും ധരിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സുധീഷിനെ അവിശ്വസിച്ചിരുന്നില്ല. സംഭവം നടന്നയുടൻ സുധീഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നില്ല. തെളിവു നശിപ്പിക്കുന്നതിന് മദ്യക്കുപ്പി ഇയാൾ കത്തിക്കാൻ ശ്രമിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ കുഞ്ഞുമോൻ മരിച്ചതോടെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്യുന്നതിനു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി. മദ്യം വഴിയിൽക്കിടന്നു കിട്ടിയതാണെന്നാണ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് താൻ വാങ്ങിയതാണെന്നു പ്രതി സമ്മതിച്ചു.

സ്ഥിരമായി മദ്യം കഴിച്ചിരുന്ന സുധീഷ് അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ പലതരത്തിലാണു മൊഴി നൽകിയത്. മദ്യം കഴിച്ച് ആദ്യം അവശതയിലായ കുഞ്ഞുമോനെ രക്ഷിക്കാൻ സുധീഷ് വലിയ വെപ്രാളം കാട്ടിയെന്നും കുഞ്ഞുമോന് മാത്രം ഉപ്പുവെള്ളം കൊടുത്തെന്നും സുഹൃത്തുക്കൾ മൊഴി നൽകിയതോടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു.

ഇടുക്കി ഡിവൈഎസ്പി ടി.കെ.ഷൈജു, അടിമാലി എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ്, എസ്ഐ കെ.എം.സന്തോഷ്, ടി.പി.ജൂഡി, ഷിജു ജോക്കബ്, എം.യു.അജിത്, ടി.എസ്.രാജൻ, പി.എൽ.ഷാജി, ടി.എം.അബ്ബാസ്, ടി.എം.നൗഷാദ്, പി.എസ്.ഷാജിത എന്നിവരാണു കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നത്.

കോവിഡ് മഹാമാരി ഒന്നൊതുങ്ങിയ ശേഷം ലോകം ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് നമ്മുടെ കേരളം. ഇപ്പോഴിതാ 2023ല്‍ സന്ദര്‍ശിക്കേണ്ട മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്ന 52 സ്ഥലങ്ങളുടെ ലിസ്റ്റിലാണ് കൊച്ചു കേരളവും ഇടം നേടിയത്.

കടൽത്തീരങ്ങൾ, കായലുകള്‍, രുചികരമായ പാചകരീതികൾ, വൈക്കത്തഷ്ടമി ഉത്സവം ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധമാണ് കേരളമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെല്ലാം പുറമേ, ഹിൽ സ്റ്റേഷനുകൾ, വ്യാപാര നഗരങ്ങൾ, ഗ്രാമങ്ങൾ തുടങ്ങി വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന നിരവധി കാഴ്ചകള്‍ കേരളത്തിലുണ്ട്. ഉത്തരവാദിത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമരകത്ത് എത്തിയാല്‍ സന്ദർശകർക്ക് കാടു മൂടിയ കനാലിലൂടെ തുഴയാനും ചകിരി പിരിച്ച് കയറുണ്ടാക്കാനും തെങ്ങില്‍ കയറാനുമുള്ള അവസരം ലഭിക്കുന്നു. മറവന്‍തുരുത്തും കാഴ്ചയുടെ സുന്ദരമായ അനുഭവമാണ് പകരുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പട്ടികയില്‍ 13-ാം സ്ഥാനത്താണ് കേരളം. ലണ്ടനാണ് ലിസ്റ്റില്‍ ആദ്യം ഇടംപിടിച്ചിരിക്കുന്നത്. ജപ്പാനിലെ മോറിയോക്ക, മോണുമെന്‍റ് വാലി നവാജോ ട്രൈബൽ പാർക്ക്,സ്കോട്ടലന്‍റിലെ കിൽമാർട്ടിൻ ഗ്ലെൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്.

കോവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോർക്ക് ടൈംസിൻ്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ അംഗീകാരം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്‍ട് വൈപ്പേഴ്സിന്റെ ഉടമകള്‍ കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.

ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്‍പ്പെടുന്നുവെന്നാണ് ഡെസേര്‍ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര്‍ വ്യക്തമാക്കിയത്.

എന്നാൽ ഇതിനുള്ള ടെണ്ടര്‍ വാങ്ങിയോ എന്നത് വ്യക്തമാക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള്‍ തനിക്കിപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത വൈദികനും സുഹൃത്തും ജയിലിലായി. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് ജയിലിലായത്. ഈ മാസം അഞ്ചിന് പൊള്ളാച്ചിയില്‍ നിന്ന് വാല്‍പാറയിലേക്കുള്ള യാത്രയ്ക്കിടെയാണ് വൈദികന്‍ വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുത്തത്.

ഈ രംഗം ഒരു സഞ്ചാരി എടുത്ത് തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍ പെട്ട തമിഴ്‌നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്.

അതേസമയം, തങ്ങളുടെ പ്രവൃത്തി മറ്റൊരാള്‍ പകര്‍ത്തി തമിഴ്‌നാട് പത്രത്തില്‍ പ്രസിദ്ധീകരിച്ചതും വലിയ പ്രശ്‌നമായതും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല. വാല്‍പാറയില്‍ നിന്ന് ആറാം തീയ്യതി തന്നെ ഇവര്‍ തിരിച്ചു പോന്നിരുന്നു.

കഴിഞ്ഞ ദിവസം രാജാക്കാട് നിന്നാണ് വൈദികനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. ഇവര്‍ സന്ദര്‍ശിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി.

വിദ്യാർത്ഥികളുടെ ജീവിതത്തെ വിവിധ വശങ്ങളിൽ സ്വാധീനിക്കുകയും അവർ ഭാവിക്കായി കൂടുതൽ നന്നായി തയ്യാറാകുകയും ചെയ്യുന്ന സ്ഥലമാണ് സ്കൂൾ. ആളുകൾക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനും പൊതുവെ മനുഷ്യ വികാരങ്ങളെയും വികാരങ്ങളെയും കുറിച്ച് ധാരാളം പഠിക്കാനും കഴിയുന്ന ഒരു മികച്ച സ്ഥാപനമാണിത്. എന്നിരുന്നാലും, യുകെയിലെ ഒരു സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബന്ധങ്ങൾ നിരോധിക്കുന്ന വിചിത്രമായ നയം സ്വീകരിച്ചു, അവരെ ബന്ധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് തടയുന്നു.

ചെംസ്‌ഫോർഡിലെ ഹൈലാൻഡ്‌സ് സ്‌കൂളിന് ശാരീരിക സമ്പർക്കത്തിന് “ക്രൂരമായ” നിയന്ത്രണമുണ്ട് കൂടാതെ വ്യക്തിപരമായ ഇടപെടലുകൾ “അനുവദിക്കുന്നില്ല”. വിദ്യാർത്ഥികൾ തമ്മിലുള്ള ആലിംഗനങ്ങളും ഹാൻ‌ഡ്‌ഷേക്കുകളും ഉൾപ്പെടെയുള്ള ശാരീരിക ഇടപെടലുകളും ബന്ധങ്ങളും അവർ നിയമവിരുദ്ധമാക്കിയതായി ഡെയ്‌ലി മെയിൽ യുകെ റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം.

ആലിംഗനം, ഹസ്തദാനം, മര്‍ദനം തുടങ്ങിയ ശാരീരിക സമ്പര്‍ക്കം സ്‌കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്.

സ്‌കൂളിനുള്ളില്‍ സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ ഇത് അനുചിതമായ സ്പര്‍ശനത്തിനോ മറ്റൊരാളില്‍ അസ്വസ്ഥതയ്‌ക്കോ പരിക്കിനോ പോലും വഴിവെച്ചേക്കാമെന്നും കത്തില്‍ വിശദീകരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം സ്‌കൂളിന്റെ കര്‍ക്കശമായ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി.

“എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇക്കാലത്ത്, അനുചിതമായ സ്പർശനവും അടിയും അടിയും – തീർച്ചയായും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ആരോഗ്യകരമായ ബന്ധം എങ്ങനെ വേണമെന്ന് അവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നില്ല,” ഒരു രക്ഷിതാവ് പറഞ്ഞു. .

മറ്റൊരു രക്ഷിതാവ് പറഞ്ഞു, “നിങ്ങൾക്ക് ആരെയും തൊടാൻ കഴിയില്ല, കുട്ടികൾക്ക് അനുയോജ്യമല്ലാത്തത് എന്താണെന്ന് അറിയില്ല, ഒപ്പം അവരുടെ സമപ്രായക്കാരോട് സഹാനുഭൂതി കാണിക്കാനുള്ള കഴിവ് എടുത്തുകളയുന്നു.”

എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. നടപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുകയും ഭാവിയില്‍ ഏതൊരു തൊഴിലുടമയും പ്രതീക്ഷിക്കുന്നതുപോലെ പ്രൊഫഷണലായി പെരുമാറാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം.

 

മൈക്കിൾ ജാക്‌സന്റെ മുൻ ഭാര്യ ലിസ മേരി പ്രെസ്ലി (54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജനുവരി 12ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

‘റോക്ക് ആൻഡ് റോൾ’ ഇതിഹാസം എൽവിസ് പ്രെസ്ലിയുടെ മകളാണ് ലിസ മേരി പ്രെസ്ലി. 1968ലായിരുന്നു പ്രെസ്ലിയുടെ ജനനം. 9 വയസ് പ്രായമുള്ളപ്പോൾ പ്രെസ്ലിയുടെ പിതാവായ എൽവിസ് മരിച്ചു. പിന്നീടങ്ങോട്ട് അമ്മ പ്രിസില്ലയാണ് പ്രെസ്ലിയുടെ എല്ലാ കാര്യങ്ങളും നോക്കിയത്. 2003ൽ പുറത്തിറങ്ങിയ ‘ടു ഹും ഇറ്റ് മെ കൺസേൺ’ എന്ന ആൽബത്തിലൂടെ പ്രെസ്ലി സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. 2005ൽ പുറത്തിറങ്ങിയ ‘നൗ വാട്ട്’ എന്ന ആൽബം വലിയ ഹിറ്റായി മാറി.

വലിയ വിവാദങ്ങൾ നിറഞ്ഞതായിരുന്നു പ്രെസ്ലിയുടെ വ്യക്തി ജീവിതം. നാല് തവണയാണ് പ്രെസ്ലി വിവാഹിതയായത്. ഇവയിൽ ഒരെണ്ണം പോലും വിജയിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. 1988ലായിരുന്നു പ്രെസ്ലി മൈക്കിൾ ജാക്‌സനെ വിവാഹം കഴിച്ചത്. 6 വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. പിന്നീട് 1994ൽ സംഗീതജ്ഞനായ ഡാനി കിയോയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനിപ്പുറം ഇരുവരും വേർപിരിഞ്ഞു.

2002ൽ നടൻ നിക്കോളാസ് കെയ്ജിനെ വിവാഹം ചെയ്‌തെങ്കിലും 2004ൽ ആ ബന്ധവും അവസാനിച്ചു. 2006ലാണ് പ്രെസ്ലി നാലം തവണ വിവാഹിതയായത്. മ്യൂസിക് പ്രൊഡ്യൂസർ മൈക്കിൾ ലോക്ക്‌വുഡായിരുന്നു വരൻ. 15 വർഷം നീണ്ട ഇരുവരുടെയും വിവാഹ ജീവിതം 2021ൽ അവസാനിക്കുകയും ചെയ്തു. ജനുവരി 10ന് നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങിൽ ലിസ മേരി പ്രെസ്ലിയും അമ്മ പ്രിസില്ല പ്രെസ്ലിയും പങ്കെടുത്തിരുന്നു.

വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞുമോ​ന്റെ ബന്ധുവായ സുധീഷാണ് സംഭവത്തിൽ അറ​സ്റ്റിലായത്. എന്നാൽ കുഞ്ഞുമോൻ ആയിരുന്നില്ല, സുഹൃത്തായ മനോജ് ആയിരുന്നു സുധീഷി​ന്റെ ലക്ഷ്യം. ബിവറേജിൽ നിന്നും മദ്യം വാങ്ങി കുപ്പിയിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം ചെർക്കുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

മനോജിനോട് സുധീഷിന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം. വഴിയിൽ കിടന്ന് കിട്ടിയതാണെന്നു പറഞ്ഞ് പ്രതിയായ സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിലിരിക്കുന്നവർ മൊഴി നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ പൊലീസ് സുധീഷിനെ നിരന്തരമായി ചോദ്യം ചെയ്തതിലൂടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

ജനുവരി 8 ആണ് അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ അവശനിലയിലായി ചികിത്സ തേടുന്നത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലും ചികിത്സിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുഞ്ഞുമോൻ മരണപ്പെടുകയായിരുന്നു.

ഭക്ഷ്യ വിഷബാധയല്ല മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളെജിലെ ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സുധീഷിനെ തുടർച്ചയായി ചോദ്യം ചെയ്ത്‌പ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. വഴിയിൽ കിടന്ന് ലഭിച്ച മദ്യം സുധീഷാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. ത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സുധീഷിലേക്ക് എത്തിയത്.

ബ്രിട്ടനിലെ ലിവര്‍പൂളിനു സമീപം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥി വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസി കൂട്ടായ്മ. വിരാല്‍ മലയാളി കമ്മ്യൂണിറ്റി ശേഖരിച്ച 6535 പൗണ്ട് വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് കൈമാറി.

ഇന്ത്യന്‍ തുകയായ 6,36,320.70 രൂപയാണു മാതാപിതാക്കളായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വിവി നിവാസില്‍ ഗീവര്‍ഗീസിനും ജെസിക്കും ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നു വിരാല്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ് പറഞ്ഞു.

വിജിന്‍ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു. വിജിന്റെ മരണ ശേഷമാണ് പരീക്ഷ ഫലം പുറത്തു വന്നത്. മികച്ച വിജയമായിരുന്നു വിജിനു ലഭിച്ചത്.

ഡിസംബര്‍ 2 നാണു വിജിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്ന മെഴ്‌സിസൈഡ് പോലീസ് വിവരങ്ങള്‍ മാര്‍ച്ച് മാസത്തോടെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിജിന്‍ എത്തിയത്. പഠനത്തോടൊപ്പം സ്വകാര്യ ഏജന്‍സി മുഖേന പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ സ്ഥിരമായി ജോലിയും വര്‍ക്കിംഗ് പെര്‍മിറ്റും കിട്ടിയതായി സൂചനയുണ്ട്. ഇത്തരത്തില്‍ സന്തോഷകരായി മുന്നോട്ടു പോകേണ്ടുന്ന സാഹചര്യത്തില്‍ ഉണ്ടായ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.

പാതിരാത്രിയിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ഇരുപതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനിയും എറണാകുളം സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയുമായ ബ്ലെയ്‌സി (20) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അർദ്ധരാത്രിയിൽ കൊച്ചി നഗരത്തിലൂടെ കറങ്ങുന്നത് കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

മാരക മയക്കുമരുന്നായ എംഡിഎംഎ ആവശ്യക്കാർക്ക് രാത്രിയിൽ സ്‌കൂട്ടറിൽ എത്തിച്ച് കൊടുക്കുന്നതിനിടെയാണ് ബ്ലെയ്‌സി എക്സൈസ് പിടിയിലാകുന്നത്. എക്സൈസ് സംഘം പിടികൂടി ചോദ്യം ചെയ്യുമ്പോൾ നൈറ്റ് ഡ്രൈവിന് ഇറങ്ങിയതാണെന്നും ഫ്ലാറ്റിലേക്ക് തിരിച്ച് പോകുകയാണെന്നും പെൺകുട്ടി നുണ പറഞ്ഞു. തുടർന്ന് സംശയം തോന്നി സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.

അതേസമയം കോഴിക്കോടുള്ള സുഹൃത്താണ് എംഡിഎംഎ എത്തിച്ച് നൽകുന്നതെന്ന് പെൺകുട്ടി മൊഴി നൽകി. ബ്ലെയ്‌സി വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലും എക്സൈസ് സംഘം റെയ്‌ഡ്‌ നടത്തി. ഫ്ലാറ്റിൽ നിന്നും 2.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഏവിയേഷൻ കോഴ്സ് പഠിക്കുന്നതിന്റെ ഭാഗമായാണ് ബ്ലെയ്‌സി എറണാകുളത്ത് എത്തിയതെന്നും എന്നാൽ പഠനത്തിന് പോകാതെ കൊച്ചിയിലെ സ്പായിൽ ജോലിക്ക് കയറിയെന്നും ആ ജോലി നഷ്ടമായതോടെയാണ് ലഹരിമരുന്ന് വില്പന ആരംഭിച്ചതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

രാത്രി തുടങ്ങുന്ന വില്പന പുലർച്ചെ വരെ നീളുമെന്നും ഒരു ദിവസം ഏഴായിരം രൂപ ലഭിക്കുമെന്നും പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ആർഭാട ജീവിതം നയിക്കുന്നതിനായാണ് പണം ചിലവഴിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം വഴിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നതെന്നും പെൺകുട്ടി പറയുന്നു. കലൂരിൽ അറസ്റ്റിലായ യുവാവിൽ നിന്നാണ് എക്സൈസിന് പെൺകുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുറച്ച് ദിവസങ്ങളായി എക്സൈസ് പെൺകുട്ടിയെ നിരീക്ഷിച്ച് വരികയായിരുന്നു.

വൈപ്പിനിൽ ഒന്നര വർഷം മുൻപ് കാണാതായ രമ്യ എന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് വ്യക്തമായതോടെ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതിയുടെ സഹോദരൻ. രമ്യ എവിടെപ്പോയി എന്നതിൽ ഉൾപ്പെടെ ഭർത്താവ് സജീവൻ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി സഹോദരൻ വെളിപ്പെടുത്തി. സജീവൻ പഠിപ്പിച്ചതാണ് കുട്ടികളും പറഞ്ഞത്. മക്കളും സജീവനും പറഞ്ഞതിലെ പൊരുത്തക്കേടാണ് സംശയമുണ്ടാക്കിയത്. രമ്യയെ കാണാതായി ആറു മാസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും സഹോദരൻ വെളിപ്പെടുത്തി.

‘കുട്ടികൾ വീട്ടിൽ വരുന്ന സമയത്തൊക്കെ അമ്മ എവിടെ എന്ന് ഞാൻ അന്വേഷിച്ചിരുന്നു. അമ്മ വിളിക്കാറില്ലേയെന്നും പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലേയെന്നും അവരോട് ചോദിച്ചിരുന്നു. മൂത്ത കുട്ടിയുടെ അഡ്മിഷന്റെ സമയമായിരുന്നു അത്. ആ സമയത്തു പോലും വിളിച്ചില്ലെന്ന് പറഞ്ഞപ്പോൾത്തന്നെ എനിക്ക് സംശയം തോന്നിയിരുന്നു. ഒൻപതു വയസ്സുള്ള ഇളയ കുട്ടിയേപ്പോലും ആദ്യമേ എല്ലാം പറഞ്ഞു പഠിപ്പിച്ചുവച്ചിരുന്നു. അതുകൊണ്ട് സംശയം തോന്നാലുള്ള സാധ്യത കുറവായിരുന്നു. പിന്നീട് ഇരുവരോടും വെവ്വേറെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പൊരുത്തക്കേടു തോന്നിയത്. അപ്പോഴേയ്ക്കും മാസങ്ങൾ പിന്നിട്ടിരുന്നു’ – രമ്യയുടെ സഹോദരൻ പറഞ്ഞു.

രമ്യ ബെംഗളൂരുവിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാനായി പോയെന്ന വിശദീകരണവും സജീവൻ നൽകിയിരുന്നു. പിന്നീട് മറ്റൊരാൾക്കൊപ്പം പോയെന്നും പറഞ്ഞുണ്ടാക്കി. സജീവന് രമ്യയെ സംശയമായിരുന്നുവെന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ദിവസം രമ്യയ്ക്കു വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സജീവൻ കയറുപയോഗിച്ച് രമ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് മക്കൾ വീട്ടിലുണ്ടായിരുന്നില്ല. പകലാണ് കൊലപാതകം നടത്തിയത്. അന്നു രാത്രി മൃതദേഹം വീടിനോടു ചേർന്ന് മറവു ചെയ്തു. തുടർന്ന് രമ്യയുടെ തിരോധാനത്തെക്കുറിച്ച് മക്കളെ ഉൾപ്പെടെ കള്ളക്കഥ മെനഞ്ഞുണ്ടാക്കി വിശ്വസിപ്പിച്ചു.

ഒന്നര വർഷം മുൻപു കാണാനില്ലെന്നു പരാതി നൽകിയ ഭാര്യയെ താൻ കൊന്നു കുഴിച്ചു മൂടിയതാണെന്നു ഭർത്താവിന്റെ കുറ്റസമ്മതം. എറണാകുളം എടവനക്കാടാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകം. വാചാക്കൽ സജീവന്റെ ഭാര്യ രമ്യയെയാണ് (32) ഭർത്താവു തന്നെ കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയത്. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി.

ഇയാൾ തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവൻ പരാതി നൽകിയിരുന്നു. എന്നാൽ, ‌മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു സമ്മതിച്ചത്.

ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകം എന്നു നടന്നു എന്നതു സംബന്ധിച്ചു പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം, കൊലപാതകം സംബന്ധിച്ചു നാട്ടുകാർക്കു പോലും കാര്യമായ സംശയം ഉണ്ടായിരുന്നില്ല എന്നാണ് അയൽവാസികൾ പറയുന്നത്. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും പറയുന്നു.

Copyright © . All rights reserved