കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ വിയോഗ വേദനയിലാണ് മലയാള സിനിമാലോകം. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പിന്നണി ഗായകനായി താൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനം എഴുതിയത് ബീയാര്‍ പ്രസാദ് ആണെന്ന് വിനീത് കുറിക്കുന്നു.
“ബീയാർ പ്രസാദ്. പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്. ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. ‘കൂന്താലിപ്പുഴ’ എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്‌ടിയാണ്.പ്രസാദേട്ടനെ സ്നേഹപൂർവ്വം,ആദരപൂർവ്വം ഓർക്കുന്നു.കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു”, എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ വാക്കുകൾ.
കവിത പാടുന്ന കുട്ടനാടന്‍ കാറ്റിന്റെ തലോടല്‍ ആ പാട്ടുകളിലെല്ലാമുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം പോലെ മധുരമുള്ള പാട്ടുകള്‍ മലയാളിക്ക് പകര്‍ന്നുതന്ന്, മഴത്തുള്ളികള്‍ പൊഴിഞ്ഞ നാടന്‍ വഴികളിലൂടെ ബീയാര്‍ പ്രസാദ് നമ്മെ കൈപിടിച്ചു കൊണ്ടുപോയത് പാട്ടിന്റെ പച്ചത്തുരുത്തിലേക്കായിരുന്നു. അവിടെ കേരനിരകളും ഒന്നാംകിളി പൊന്നാണ്‍കിളിയും കസവിന്റെ തട്ടമിട്ട മൊഞ്ചത്തിയുമൊക്കെ ചേര്‍ന്ന് നമ്മെ സ്വീകരിച്ചു. പൊന്നോടു പൂവായതും മാന്‍ചുനപോല്‍ പൊള്ളുന്നതുമായ പാട്ടുകള്‍ നമുക്കായി എഴുതി. ജലം പുഷ്പതീർഥമായ് തളിക്കുവാന്‍ നദികള്‍ മത്സരിച്ചപോല്‍ ബീയാര്‍ പ്രസാദിന്റെ പാട്ടുകള്‍ ആസ്വാദകരുടെ ഉള്ളില്‍ ഏതാണ് പ്രിയപ്പെട്ടതെന്നറിയാതെ മത്സരിച്ചു നിന്നു.
മങ്കൊമ്പിലെ മേളവാദ്യ കലാകാരനായ അച്ഛന്‍ ബാലകൃഷ്ണപ്പണിക്കരുടെ താള ബോധം കുട്ടിക്കാലത്തു തന്നെ മകനിലേക്കും പകര്‍ന്നു കിട്ടി. ബീയാറിന്റെ മൂന്നാം വയസിലാണ് അമ്മ കല്യാണിക്കുട്ടിയമ്മയെ അച്ഛന്‍ മലയാളം വിദ്വാന്‍ പഠിക്കുവാന്‍ അയക്കുന്നത്. അമ്മയ്‌ക്കൊപ്പം മിക്ക ദിവസവും ക്ലാസുകളില്‍ മകനെയും കൂട്ടി. അതോടെ കുട്ടിക്കാലത്തു തന്നെ സാഹിത്യ സ്‌നേഹവും വന്നു ചേര്‍ന്നു. വായനയിലേക്ക് അതിവേഗത്തില്‍ കടക്കുവാന്‍ അത് സഹായകമായി. യൗവനകാലത്ത് സജീവ നാടക പ്രവര്‍ത്തകനായിരുന്നു. അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്കും നാടക രചനയിലേക്കും എത്തി. പിന്നെ കവിതയും പാട്ടെഴുത്തുമൊക്കെയായി. കോളജ് പഠനകാലത്ത് തന്നെ ട്യൂട്ടോറിയല്‍ കോളജില്‍ മലയാളം അധ്യാപകനുമായി.
എഴുത്തും നാടകപ്രവര്‍ത്തനവുമായി നീങ്ങുന്നതിന് ഇടയിലാണ് സിനിമാപ്രവേശം. 1993ല്‍ പുറത്തിറങ്ങിയ ജോണി എന്ന ചിത്രത്തിന്റെ രചന നടത്തിയെങ്കിലും ബീയാര്‍ പ്രസാദ് ഗാനരചയിതാവാകുന്നത് പിന്നെയും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. തിരക്കഥാകൃത്തായി അറിയപ്പെടേണ്ടിയിരുന്ന ബീയാര്‍ പ്രസാദിനെ ഇന്ന് സിനിമ ആസ്വാദകര്‍ക്ക് കൂടുതല്‍ പരിചയം ഗാനരചയിതാവായാണ്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ചയാണ് സിനിമാ ഗാനരചനയിലേക്ക് എത്തിക്കുന്നത്. ബീയാര്‍ പ്രസാദിന്റെ, ദേവദാസി സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥ, ഒരിക്കല്‍ ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ചു. കഥ കണ്ട് നിര്‍മാതാവായ ഗുഡ്‌നൈറ്റ് മോഹന്‍ വിളിക്കുന്നു. ‘ഈ കഥ നമുക്ക് പ്രിയദര്‍ശനെക്കൊണ്ട് സിനിമയാക്കിയാലോ?’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ബീയാര്‍ സമ്മതംമൂളി. പ്രിയദര്‍ശനെ കണ്ട് കഥ സംസാരിച്ചെങ്കിലും ഇത് വലിയൊരു ക്യാന്‍വാസില്‍ ഹിന്ദിയിലോ ഇംഗ്‌ളീഷിലോ ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഥാ ചര്‍ച്ചയ്ക്ക് ശേഷം ബീയാറും പ്രിയദര്‍ശനും തമ്മില്‍ സാഹിത്യം സംസാരിക്കുവാന്‍ തുടങ്ങി. വയലാറിന്റെയും പി. ഭാസ്‌ക്കരന്റെയും ഒ.എന്‍.വിയുടെയുമൊക്കെ കവിതകള്‍ വിഷയമായി. അവരുടെ കവിതകള്‍ അക്കമിട്ട് ബിയാര്‍ ചൊല്ലിയതോടെ പ്രിയദര്‍ശനും അതിശയം. പാട്ടെഴുത്തും വശമുണ്ടെന്ന് മനസ്സിലാക്കിയ പ്രിയദര്‍ശന്‍ എന്റെ അടുത്ത പടത്തില്‍ പാട്ടെഴുതാന്‍ നിങ്ങളെ വിളിച്ചിരിക്കുമെന്ന് പറഞ്ഞെങ്കിലും ബീയാര്‍ അതൊരു വെറും പറച്ചിലായി മാത്രം കണ്ടു.
എന്നാല്‍, തന്റെ സിനിമകള്‍പോലെ അതൊരു കോമഡിയായിരുന്നില്ല പ്രിയദര്‍ശന്. അദ്ദേഹം വാക്കു പാലിച്ചു. ആറു മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം പ്രിയദര്‍ശന്‍ വിളിച്ചു, ‘എന്റെ പുതിയ പടം തുടങ്ങുന്നു. ബീയാര്‍ വേണം പാട്ടുകളെഴുതാന്‍.’
മുസ്‌ലിം പശ്ചാത്തലത്തിലുള്ള പാട്ടുകളാണ് ചിത്രത്തിലെന്ന് അറിഞ്ഞതോടെ മുസ്‌ലിം ഗ്രന്ഥങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ കണ്ടെത്തി പദസമ്പത്തുകള്‍ പരിചയപ്പെടാന്‍ തുടങ്ങി. ഇസ്‌ലാമിക ദര്‍ശനമടക്കമുള്ള ഗ്രന്ഥങ്ങള്‍ വായിച്ച ബലത്തില്‍ പ്രിയദര്‍ശന്‍ ചിത്രത്തിലെ പാട്ടെഴുതാന്‍ ബിയാര്‍ ചെന്നൈയ്ക്കു വണ്ടി കയറി.
പാട്ടൊക്കെ എഴുതാന്‍ അറിയുമോ എന്നൊന്നു നോക്കണമല്ലോ, മുസ്‌ലിം പശ്ചാത്തലത്തില്‍ പ്രണയം ആവിഷ്‌ക്കരിക്കുന്നൊരു ഗാനം എഴുതാന്‍ പ്രിയദര്‍ശന്‍ ബിയാറിനോട് ആവശ്യപ്പെട്ടു. പഠിച്ചെടുത്ത പദസമ്പത്തുക്കള്‍ നിരത്തി നിമിഷം നേരം കൊണ്ടൊരു പാട്ടെഴുതി. പ്രിയദര്‍ശന്‍ പാട്ട് ശ്രദ്ധിച്ചു വായിച്ചു, ആകെ നിരാശന്‍. ‘അയ്യോ നമുക്കിത്രയും കട്ടിയുള്ള അറബി വാക്കുകളൊന്നും വേണ്ട, വല്ല മൊഞ്ചത്തിയോ മൊഹബത്തോ ചേര്‍ത്തൊരു സാധനം മതി.’ അതോടെ ബീയാറിനും ആശ്വാസമായി. തനിക്കും കൂടുതല്‍ വഴങ്ങുന്നത് അതു തന്നെ.
ഒന്നാംകിളി പൊന്നാണ്‍കിളി വണ്ണാംകിളി മാവിന്‍മേല്‍
രണ്ടാംകിളികണ്ടു കൊതികൊണ്ടുവരവുണ്ടപ്പോള്‍
മൂന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്….
‘കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍’ വിദ്യാസാഗറിന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനമാണ് ബീയാറിനെ ആസ്വാദകര്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നത്. പുതിയ ഗാനരചയിതാവാണെന്നു കണ്ടതോടെ വിദ്യാസാഗറിന് ആകെ സംശയം. ശരിയാകുമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍തന്നെ ഗ്യാരന്റി പറഞ്ഞു. വിദ്യാസാഗര്‍ ഒന്നാം കിളിയുടെ ട്യൂണ്‍ മൂളി. തേന്‍പുരളും മുള്ളുപോലെ ബിയാര്‍ പ്രസാദ് കേട്ടിരുന്നു. എവിടെ പിടിക്കണമെന്ന് ഒരു പിടിയും ഇല്ല. അത്രത്തോളം വേഗത്തിലുള്ള ട്യൂണ്‍. ഇടയ്ക്ക് ഒരു ഭാഗത്തു ചേര്‍ക്കാന്‍ ‘കിളിച്ചുണ്ടന്‍ മാമ്പഴമേ’ എന്നു മാത്രം കിട്ടി. പിന്നെ അതില്‍ കയറി പിടിച്ചു. എഴുതിക്കഴിഞ്ഞപ്പോഴേക്കും എണ്ണാതതിലേറെ കിളികള്‍ പാട്ടിലൂടെ പറന്നുയര്‍ന്നു.
കല്യാണ ശേഷവും ഭര്‍ത്താവിന് വഴങ്ങി കൊടുക്കാത്ത ഭാര്യ. ഇപ്പോഴും അവളുടെ മനസ്സില്‍ പഴയ കാമുകനാണ്. കിളിച്ചുണ്ടന്‍ മാമ്പഴംപോലെ സുന്ദരിയായ അവള്‍ കാത്തിരുന്നതും അവനു വേണ്ടിത്തന്നെ. ഒരു കിളിയും ഇന്നു വരെ കൊത്താത്ത തേന്‍പഴമാണ് അവള്‍. പല കിളികളും അവളാകുന്ന മാമ്പഴത്തെ കൊതിച്ച് കൊത്തുവാന്‍ വന്നെങ്കിലും അവള്‍ക്ക് പ്രിയപ്പെട്ടത് പഴയ കാമുകനാകുന്ന ഒന്നാം കിളിയാണ്. അതാകട്ടെ പൊന്നാണ്‍കിളിയുമാണ്. അതിനു ശേഷം രണ്ടാം കിളി കണ്ടു, കൊതികൊണ്ടതല്ലാതെ കിട്ടിയില്ല. മൂന്നാം കിളിയും നാലാംകിളിയുമടക്കം എണ്ണാതതിലേറെക്കിളികള്‍ അവളെ കണ്ടു മോഹിച്ചു. അവരെല്ലാം പരസ്പരം കൊത്തിയതല്ലാതെ മാമ്പഴത്തില്‍ മാത്രം കൊത്തിയില്ല. വരികളെഴുതി കണ്ടതോടെ പ്രിയദര്‍ശനും പ്രതീക്ഷിച്ചത് കിട്ടി. വിദ്യാസാഗറിനാകട്ടെ ബീയാറില്‍ വിശ്വാസവുമായി.
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി…
വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ ശബ്ദം മലയാളികള്‍ ആദ്യമായി കേട്ടത് ഈ പാട്ടിലൂടെയായിരുന്നു. ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലെ ടൈറ്റില്‍ ഗാനം ശ്രദ്ധിക്കപ്പെടുമ്പോഴും എല്ലാവരുടെയും സംശയം ഈ ‘കൂന്താലിപ്പുഴ’ എവിടെയാണെന്നാണ്. ‘കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലാണ്. ഞാനത് എന്റെ ഭാവനയില്‍ മെനഞ്ഞെടുത്തു. അവിടെയൊരു പുഴയുണ്ടാകും, ‘കൂന്താലിപ്പുഴ’ എന്ന് പേരുമിട്ടു. ‘കൂന്താലിപ്പുഴ കണ്ടെത്തിയ കഥ ബീയാര്‍ പ്രസാദ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. പിന്നീട് സിനിമയിലും കൂന്താലിപ്പുഴ എന്ന പേര് നിറഞ്ഞു നിന്നു.
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍
കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ…
പ്രണയത്തിന്റെ കണ്ണുനീര്‍തുളളി പോല്‍ എത്രയോ ഹൃദയങ്ങളെ ഈ ഗാനം മുറിവേല്‍പ്പിച്ചിട്ടുണ്ടാകും. തോരാത്തൊരു മഴ പോലെ പ്രണയം പെയ്തിറങ്ങിയിരുന്നെങ്കില്‍ എന്ന് ഈ ഗാനം കേട്ടാല്‍ കൊതിച്ചു പോയേക്കാം. ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തില്‍ പുറത്തു വന്ന ‘വെട്ട’-ത്തിലെ തെളിച്ചമുള്ള പാട്ടുകളില്‍ ഒന്നായിരുന്നു ‘മഴത്തുള്ളികളും.’ ‘നമുക്കൊരു കഥ പറയണം ഈ പാട്ടിലൂടെ, വളരെ ലളിതമായ വരികളും ആയിരിക്കണം.’ പ്രിയദര്‍ശന്‍ സന്ദര്‍ഭം പറഞ്ഞതോടെ ബിയാര്‍ സഞ്ചരിച്ചത് പാട്ടിന്റെ മഴത്തുള്ളികള്‍ വീണ നാടന്‍ വഴികളിലൂടെയായിരുന്നു.
ബേണി ഇഗ്നേഷ്യസ് നല്‍കിയ ട്യൂണുമായി ബീയാര്‍ പ്രസാദ് തന്റെ വീട്ടിലേക്ക് മടങ്ങി. നൊമ്പരപ്പെടുത്തുന്ന ഒരീണം കേട്ടപ്പോള്‍ തന്നെ ബീയാറിനും ഹിറ്റു മണത്തു. മഴതോര്‍ന്നൊരു പകലില്‍ മങ്കൊമ്പിലെ നാട്ടുവഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ അറിയാതെ ആ വരികളെത്തി. ടമഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി….’ അടുത്ത ദിവസം തന്നെ ഫോണിലൂടെ ഈ വരികള്‍ എം. ജി. ശ്രീകുമാറിന് പറഞ്ഞു കൊടുക്കുകയും ചെയ്തു.
പാട്ട് തയാറായതോടെ ‘വെട്ട’ത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു ഈ ഗാനത്തിലേക്ക് എത്തുന്ന രംഗം. ‘വഴിയില്‍ വെച്ച് ഒരു മഴയത്ത് എന്റെ കുടക്കീഴിലേക്ക് ഓടി കയറിയ ഒരാളാ താന്‍, മഴ തീര്‍ന്നപ്പോള്‍ ഒക്കെ, ബൈ, താങ്ക്‌സ് എന്നൊക്കെ പറഞ്ഞ് ഒറ്റപ്പോക്കാ അല്ലേടോ…’ ദിലീപ് അവതരിപ്പിച്ച നായക കഥാപാത്രം ഗോപാലകൃഷ്ണന്‍ പറയുന്ന സംഭാഷണത്തിലേക്ക് എത്തിയതു പോലും ഈ പാട്ടിന്റെ വരികളിലൂടെയായിരുന്നു.
ഒരു കാതിലോല ഞാന്‍ കണ്ടീലാ…
തിരുതാളി വെച്ചതും കണ്ടീലാ
കളവാണിയാം കിളിയേ ഓര്‍ത്തീല അകലേ….
വെട്ടത്തിലെ പാട്ടുകളുടെ ചര്‍ച്ചകള്‍ക്കിടയിലാണ് ബീയാര്‍ പ്രസാദ് തന്റെ ‘ഒരു കാതിലോല ഞാന്‍ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീലാ’ എന്ന ഓണപ്പാട്ട് പ്രിയദര്‍ശനെ പാടി കേള്‍പ്പിക്കുന്നത്. എം. ജി. ശ്രീകുമാറായിരുന്നു ഈ ഗാനത്തിന്റെ സംഗീതം. പാട്ടു കേട്ടതോടെ ഈ വരികള്‍ തനിക്കു വേണമെന്നായി പ്രിയദര്‍ശന്‍. മറ്റൊരു പാട്ട് എഴുതാം എന്ന് ബീയാര്‍ പറഞ്ഞിട്ടും പ്രിയദര്‍ശന് ആ വരികളോടുള്ള ഇഷ്ടം മാറിയില്ല. ‘ എന്തായാലും തുടക്കം എനിക്കിതു തന്നെ വേണം’ എന്ന് തീര്‍ത്തു പറഞ്ഞു. പിന്നീട് ആ വരികളില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തുകയായിരുന്നു ബീയാര്‍.
‘കേരനിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം’
കുട്ടനാടിന്റെ കഥ പറഞ്ഞ ‘ജലോത്സവ’ത്തിലെ ഈ ഗാനത്തിലൂടെ കുട്ടനാടാണ് ബീയാര്‍ അവതരിപ്പിച്ചതെങ്കിലും നിറഞ്ഞു നിന്നത് കേരളം തന്നെ. അല്‍ഫോണ്‍സ് സംഗീതം നല്‍കിയ ഗാനത്തില്‍ കുട്ടനാടന്‍ ചേറിന്റെ മണവും ചേര്‍ന്നതോടെ ആസ്വാദകര്‍ക്ക് ആ മണ്ണില്‍ ചവിട്ടിയ സുഖവും. ‘കുട്ടനാടിനെക്കുറിച്ച് നമുക്കൊരു പാട്ടു വേണം. കുട്ടനാട്ടുകാരന്‍ എഴുതുമ്പോള്‍ അത് ഏറ്റവും നന്നാകുമെന്നാണ് എന്റെ പ്രതീക്ഷ’ കുട്ടനാട്ടുകാരന്‍ ബീയാറിനോട് സിബിമലയില്‍ പറഞ്ഞത് ഇത്രമാത്രമാണ്. എന്നാല്‍ അതിലൊരു കുഞ്ഞു പ്രകോപനമില്ലേ. ബിയാറിനും തോന്നിയത് അതുതന്നെ. കുട്ടനാടന്‍ പ്രകൃതിയും മണ്ണും കാറ്റും സ്വര്‍ണമണി നിറമുള്ള പൊന്നാര്യന്‍ കതിരുമൊക്കെ മനസ്സിലേക്ക് ആവാഹിച്ച് എഴുതി തുടങ്ങി.
കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയര്‍പ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്
പെണ്ണിവള്‍ കള മാറ്റും കളമൊഴിയായ്…
കറുത്ത് സുന്ദരിയായ പെണ്‍കുട്ടി. കയ്യില്‍ നിറയെ വളകളും കിലുങ്ങുന്ന കൊലുസുമൊക്കെയിട്ട് അവള്‍ ക്ലാസിലേക്ക് ഓടി വരും. ആരെങ്കിലുമൊരു പാട്ടുപാടാന്‍ പറഞ്ഞാല്‍ ആദ്യം ചാടി എഴുന്നേല്‍ക്കും. പാരലല്‍ കോളജിലെ തന്റെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു ബീയാര്‍ പ്രസാദിന് അവളും.
കാലവും സാഹചര്യവുമൊക്കെ അവളെയും മാറ്റി എടുത്തു. തന്റെ പ്രിയപ്പെട്ട ശിഷ്യയെ വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുനാഥന്‍ കണ്ടത് ഒരു കൊയ്ത്തുകാലത്തായിരുന്നു. പാടത്തു പണി കഴിഞ്ഞു വരുന്ന ആ സുന്ദരിയ്ക്ക് ഇന്ന് കൈയില്‍ വളകളും കാലില്‍ കൊലുസുമില്ല. ചേറു പുരണ്ട ചിരി മാഞ്ഞു തുടങ്ങി. ബീയാറിന്റെ ഉള്ളില്‍ ഒരു കണ്ണീര്‍ചിത്രമായി അവള്‍ അസ്വസ്ഥതപ്പെടുത്തി കുടിയിരുന്നു. ‘കേരനിരകളാടും’ എന്ന ഗാനമെഴുതുമ്പോള്‍ കുട്ടനാടന്‍ സുന്ദരികളില്‍ ബീയാറിന്റെ ഓര്‍മകളില്‍ ആദ്യം തെളിഞ്ഞ മുഖം അവളുടേതായിരുന്നു. മണ്ണിന്റെ മണമുള്ള അവളുടെ വിയര്‍പ്പിനു മധുമണമല്ലേ. കാലിലെന്തിനാണ് തങ്കവള, ഞാറ്റോല പച്ചവളയില്ലേ. പൊന്നും തെളി കൊലുസവള്‍ക്ക് കുട്ടനാട്ടിലെ മണ്ണുതന്നെ തീര്‍ക്കുന്നില്ലേ. കള മാറ്റുമ്പോഴും അവള്‍ കളമൊഴിയാള്‍ തന്നെയാണ്. ബിയാര്‍ പ്രിയ ശിഷ്യയെ, ആ കുട്ടനാട്ടുകാരിയെ പാട്ടിലൂടെ നമുക്കും പരിചയപ്പെടുത്തി.
ശ്രീനിവാസിന്റെ സംഗീതത്തില്‍ സീതാകല്യാണം, ശരത്തിനൊപ്പം തല്‍സമയം ഒരു പെണ്‍കുട്ടി (”പൊന്നോടു പൂവായ്,’ ‘ഓ തിങ്കള്‍പക്ഷി’) ദീപാങ്കുരനൊപ്പം തട്ടുംപുറത്ത് അച്യുതനിലെ മുത്തുമണി രാധേ തുടങ്ങിയവയാണ് മറ്റ് പ്രധാന ഗാനങ്ങള്‍.
ബാല്യകാല സൗഹൃദത്തെപ്പറ്റി പാട്ടിലെഴുതിയ ബീയാർ പ്രസാദിന് ഉടൽ തന്നെ പകുത്തു കൊടുത്തിട്ടുണ്ട് സ്കൂൾ കാലം മുതലേ അറിയുന്ന ഒരു ഇളയ കൂട്ടുകാരൻ. ചലച്ചിത്ര ഗാനരചയിതാവും ടിവി അവതാരകനുമായ ബീയാർ പ്രസാദിന് വൃക്ക നൽകിയ സുഹൃത്ത് ഇന്നും അജ്ഞാതനായി തുടരുകയാണ്. കൂട്ടുകാരന്റെ വൃക്കയില്‍ ബീയാർ മൂന്ന് വർഷത്തിലേറെ ജീവിച്ചു.
2019 ഡിസംബറിലാണ് ബീയാർ പ്രസാദിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 2018 ജനുവരിയിലാണ് പ്രസാദിനു വൃക്കരോഗം കണ്ടെത്തിയത്. ആഴ്ചയിൽ 2 ഡയാലിസിസ് നടത്തിക്കൊണ്ടിരുന്നു. വൃക്ക മാറ്റിവയ്ക്കലാണു സ്ഥായിയായ പോംവഴിയെന്നു ഡോക്ടർമാർ പറഞ്ഞു. അങ്ങനെ സ്വന്തം വൃക്ക നൽകാമെന്നു പറഞ്ഞു സുഹൃത്തു മുന്നോട്ടു വരികയായിരുന്നു. പ്രസാദ് വിലക്കിയിട്ടും പിന്നോട്ടില്ല. ‘തനിക്കു വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും കൊടുക്കും’ എന്ന മട്ടിൽ നിർബന്ധമായി. പരിശോധിച്ചപ്പോൾ പ്രസാദിനു ചേരും. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൃക്ക മാറ്റിവയ്ക്കൽ നടത്തി.
സ്കൂളിൽ പ്രസാദിന്റെ ജൂനിയറായിരുന്നു വൃക്ക നൽകിയ സുഹൃത്ത്. പിന്നീട് കുറച്ചു കാലം ഒന്നിച്ചു ജോലി ചെയ്തു. കുട്ടിക്കാലം മുതലേ അറിയുമെങ്കിലും ഗാഢബന്ധമില്ലായിരുന്നെന്നു പ്രസാദ് പറഞ്ഞിട്ടുണ്ട്. വൃക്ക നൽകുമ്പോൾ കൂട്ടുകാരൻ ഒന്നേ പറഞ്ഞുള്ളൂ: ഇതു രഹസ്യമായിരിക്കണം. അന്ന് കൂട്ടുകാരനു കൊടുത്ത വാക്ക് ബീയാർ പ്രസാദ് മരണം വരെ കാത്തുസൂക്ഷിച്ചു. ഇന്നും അജ്ഞാതനായി തുടരുകയാണ് ബീയാറിന്റെ ആ ബാല്യകാല സുഹൃത്ത്!
പ്രമുഖ അവതാരകനും നടനുമായ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും ബലാത്സംഗത്തിന് പോലീസ് കേസെടുത്തു. തന്നെ മൂന്നു പ്രാവശ്യം ബലാൽസംഗം ചെയ്തു എന്ന പെൺകുട്ടിയുടെ പരാതിയിന്‍ മേലാണ് എറണാകുളം നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസമാണ് ഗോവിന്ദൻ കുട്ടിയുടെ യൂ ട്യൂബ് ചാനലിലെ അവതാരകമായ പെൺകുട്ടി തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നതിനിടയാണ് പുതിയ പരാതിയുമായി മറ്റൊരു പെൺകുട്ടി രംഗത്ത് വന്നത്.
നേരത്തെ ഗോവിന്ദൻകുട്ടി തന്നെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചുവെന്നും ചലച്ചിത്രമേഖലയുള്ളവരെ പോലും തന്നെ സ്വാധീനിക്കാൻ ഉപയോഗിച്ചതായും ആദ്യം ഇയല്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഗോവിന്ദന്‍ കുട്ടി തന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി അന്ന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ കേസിൽ എറണാകുളം സെഷൻസ് കോടതി ഗോവിന്ദൻകുട്ടിക്ക് മുൻകൂർ ജാമ്യം അനുവദിച്ച നടപടി തിരുത്തണമെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അന്ന് കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ച് എന്നു ചൂണ്ടി ക്കാട്ടിയാണ് പെണ്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2022 മെയ് 14ന് എറണാകുളം പോണേക്കര റോഡിലുള്ള ഫ്ലാറ്റിൽ വെച്ച് ആദ്യം ബലാത്സംഗം ചെയ്തുവെന്നും പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം ആവർത്തിച്ചു എന്നും വിവാഹക്കാര്യം ചോദിച്ചതോടെ ക്രൂരമായി മർദ്ദിച്ചതായും പീഡനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സമർപ്പിച്ച പരാതിയിൽ പറയുന്നു.
തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ(48), ഭാര്യ സുലജ കുമാരി(46), മകൾ രേഷ്മ(23) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. ഇന്നലെയാണ് രമേശൻ ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്
കിടപ്പുമുറിയിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽച്ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ നിന്ന് തീ ആളിക്കത്തുന്നത് കണ്ടത്. മുൻവാതിൽ തകർത്ത് അയൽവാസികൾ അകത്ത് കടന്നെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്ത് വെച്ചിരുന്നു
പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മൂന്ന് പേരെയും മരണം സംഭവിച്ചിരുന്നു. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഒരു മകനുള്ളത് തമിഴ്‌നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു.
മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ലെന. നിരവധി സിനിമകളിൽ അഭിനയിച്ച് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1998 ൽ ജയരാജിന്റെ സ്നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ലെന നായികയായി പുറത്തിറങ്ങിയ ആൽബം സോഗ്സ് ഒരുകാലത്ത് തരംഗമായിരുന്നു.
സിനിമയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം കഴിഞ്ഞ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണെന്നും അയാളെ തന്നെ വിവാഹം കഴിച്ചെന്നും ദാമ്പത്യ ജീവിതത്തിൽ മടുപ്പ് തോന്നിയപ്പോൾ പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേർപെടുത്തിയെന്നും താരം പറയുന്നു. കുറെ കാലം സന്തോഷത്തോടെയാണ് ജീവിച്ചത്. ആറാം ക്ലാസ്സ് മുതൽ ഞാൻ അവന്റെ മുഖവും അവൻ എന്റെ മുഖവുമല്ലേ കാണുന്നത് അതുകൊണ്ട് രണ്ട് പേരും പുതിയ മുഖങ്ങൾ കാണുന്നതിനായി രണ്ട് വഴിക്ക് പിരിഞ്ഞെന്ന് താരം പറയുന്നു.
ഇത്രയും സൗഹൃദത്തോടെ വിവാഹ ബന്ധം വേർപ്പെടുത്തിയ മറ്റൊരു ദമ്പതിമാർ കാണില്ലെന്നും. ഡിവോഴ്‌സിന് വേണ്ടി വക്കീലിനെ കാണാൻ ഒന്നിച്ചാണ് ഞങ്ങൾ പോയത്. വക്കീൽ വരുമ്പോൾ ഞങ്ങൾ ഒരു പ്ളേറ്റിൽ നിന്നും ഗുലാബ് ജാമ് കഴിക്കുന്നതാണ് കണ്ടതെന്നും തരാം പറയുന്നു. ഏതെങ്കിലും സിനിമയിൽ ഈ രംഗം എഴുതണമെന്ന് ആഗ്രഹമുണ്ടെന്നും ലെന പറഞ്ഞു.
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായി നാടുവിട്ട കെഎസ്ആർടിസി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്‌ബുക്ക് വഴിയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറങ്ങാൻ പ്രേരിപ്പിക്കുകയും പെൺകുട്ടിയുമായി കടന്ന് കളയുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫേസ്‌ബുക്ക് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. വീട്ടിൽ നിന്നും ഇറക്കിയ പെൺകുട്ടിയുമായി ട്രെയിൻ വഴി എറണാകുളത്ത് എത്തിയ പ്രതി വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ താമസ സ്ഥലം കണ്ടെത്തുകയും പെൺകുട്ടിയെയും പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നു.
കൊല്ലം ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ പ്രതി ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.
കേരളാപുരം സ്വദേശിയായ യുവതിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. ബീച്ചില്‍ നിന്നും കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
50) അന്തരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്നു. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൈസൂരു ആർട്‌സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് സുനിൽ ബാബു സിനിമ ലോകത്തേക്ക് എത്തിയത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സുനിൽ ബാബുവിന് സാധിച്ചു.
അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.
ഒരു ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടിയും കലാ സംവിധാനം നിർവഹിച്ചു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം പുറത്ത് ഇറങ്ങാൻ ഇരിക്കെയാണ് മരണം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.
അര്‍ബുദബാധിതനായ ആറുവയസുകാരന്റെ ഹൃദയ്പര്‍ശിയായ
അസാധാരണ അഭ്യര്‍ഥനയുടെ കഥ പങ്കുവെച്ച് ഡോക്ടര്‍. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാറാണ് ഹൃദ്യമായ അനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. താന്‍ കാന്‍സര്‍ ബാധിതനാണെന്ന കാര്യം മാതാപിതാക്കളോട് പറയരുതെന്നാണ് ആറുവയസുകാരന്‍ തന്നോട് അഭ്യര്‍ഥിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. ഒപിയില്‍ അന്നും തിരക്കേറിയ ദിവസമായിരുന്നു. അപ്പോഴാണ് യുവദമ്പതികള്‍ തന്റെ മുറിയിലേക്ക് കടന്നുവന്നത്. അവരുടെ മകന്‍ മനുവിന് കാന്‍സറാണ്.
‘മനു പുറത്തിരിക്കുകയാണ്. അവനോട് ഞങ്ങള്‍ക്ക് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടറും ഇക്കാര്യം പറയരുത്’. ആ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചു. മാതാപിതാക്കളുടെ അഭ്യര്‍ഥന അംഗീകരിച്ച താന്‍ അവരുടെ മകന്‍ മനുവിനെ കണ്ടു. വീല്‍ചെയറിലിരിക്കുകയായിരുന്ന അവന്റെ മുഖത്ത് ആത്മവിശ്വാസം കാണാമായിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ മനുവിന് തലച്ചോറിന്റെ ഇടതുവശത്ത് ഗ്ലിയോബ്ലാസ്റ്റോമ മള്‍ട്ടിഫോര്‍ം ഗ്രേഡ് 4 ആണെന്ന് കണ്ടെത്തിയിരുന്നു. മസ്തിഷ്‌ക കാന്‍സര്‍ സ്ഥിരീകരിച്ചതോടെ വലതു കൈയ്ക്കും കാലിനും പക്ഷാഘാതം സംഭവിച്ചു. തുടര്‍ന്ന് ഓപ്പറേഷനും കീമോതെറാപ്പിയിലുമായിരുന്നു കുട്ടി. മനുവിന്റെ ചികിത്സയെക്കുറിച്ച് ഡോക്ടര്‍ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യുകയും അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു.
അവര്‍ പോകാനൊരുങ്ങിയപ്പോള്‍ ഡോക്ടറോട് തനിച്ച് സംസാരിക്കണമെന്ന് മനു ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ മുറിക്ക് പുറത്തേക്ക് പോയ ശേഷം അവന്‍ അടുത്തേക്ക് വന്നു.
6-yr old to me: “Doctor, I have grade 4 cancer and will live only for 6 more months, don’t tell my parents about this”
1. It was another busy OPD, when a young couple walked in. They had a request “Manu is waiting outside. He has cancer, but we haven’t disclosed that to him+— Dr Sudhir Kumar MD DM🇮🇳 (@hyderabaddoctor) January 4, 2023
ഡോക്ടര്‍ ഞാനീ രോഗത്തെക്കുറിച്ച് ഐപാഡില്‍ എല്ലാം വായിച്ചിട്ടുണ്ട്, ഇനി 6 മാസം കൂടി മാത്രമേ ജീവിക്കാനാവൂ എന്ന് എനിക്കറിയാം, പക്ഷേ ഇക്കാര്യം മാതാപിതാക്കളുമായി പങ്കുവെച്ചിട്ടില്ല. അവര്‍ക്കത് താങ്ങാനാവില്ല…അവര്‍ എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട്… ദയവായി അവരോട് ഇക്കാര്യം പങ്കുവെക്കരുത്….’ അവന്റെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിപ്പോയെന്നും കുറച്ച് നേരത്തേക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഡോക്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പക്ഷേ ആ കുരുന്നിനെ താന്‍ ചേര്‍ത്തുപിടിച്ചു. അവന്‍ ആവശ്യപ്പെട്ടതു പോലെ ഇക്കാര്യം മാതാപിതാക്കളോട് പറയില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ മനുവിന്റെ മാതാപിക്കളോട് അവന്‍ പറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ചു. ‘എത്ര സമയം ബാക്കിയുണ്ടെങ്കിലും, ആ കുടുംബം ഒരുമിച്ച് ആസ്വദിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അതിലുപരിയായി, മനുവിന് തന്റെ രോഗത്തെക്കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവന് കൊടുത്ത വാക്ക് പാലിക്കാഞ്ഞതെന്നും ഡോക്ടര്‍ കുറിച്ചു. മകന് രോഗവിവരം അറിയാമെന്ന കാര്യം കേട്ടപ്പോള്‍ മാതാപിതാക്കളുടെ കണ്ണുനിറയുന്നത് തനിക്ക് കാണാമായിരുന്നു. അവര്‍ നന്ദി പറഞ്ഞ് യാത്രയായി.
ഒമ്പതു മാസങ്ങള്‍ക്ക് ശേഷം മനുവിന്റെ മാതാപിതാക്കള്‍ തന്നെ കാണാന്‍ വീണ്ടുമെത്തി. ‘ഡോക്ടറെ കണ്ടതിന് ശേഷം ഞങ്ങള്‍ മനുവിനൊപ്പം ഒരുപാട് നല്ല സമയം ചെലവഴിച്ചു. അവന് ഡിസ്നിലാന്‍ഡ് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങള്‍ ജോലിയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്ത് അവനെ അതെല്ലാം കാണിച്ചുകൊടുത്തു. ഒരു മാസം മുമ്പ് ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെട്ടു. ആ മികച്ച 8 മാസങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയതിന് നന്ദി പറയാനാണ് ഇന്നത്തെ സന്ദര്‍ശനം”… അവര്‍ പറഞ്ഞു നിര്‍ത്തിയെന്നും ഡോക്ടര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഈരാറ്റുപേട്ട തേവരുപാറയിൽ നിന്നും കോടൈക്കനിലേക്ക് വിനോദയാത്രക്ക് പോയ അഞ്ചംഗ സംഘത്തിൽ നിന്നും കാണാതായ രണ്ടുപേരെ കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഈരാറ്റുപേട്ട തേവരുപാറയിൽ പള്ളിപ്പാറയിൽ അൽത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവരെ കണ്ടെത്തിയത്.
കോടൈക്കനിലെ പൂണ്ടി വനത്തിലാണ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. പൂണ്ടി വനത്തിലെ ആനകളുൾപ്പെടെ വന്യജീവികൾ ഉള്ള 25 കിലോമീറ്റർ അകലയുള്ള കത്രികവ എന്ന പ്രദേശത്ത് വെച്ചാണ് വിറക് വെട്ടാൻ പോയ രണ്ട് തൊഴിലാളികളാണ് പുലർച്ചെ നാല് മണിയോടെ ഇവരെ കണ്ടെത്തിയത്.
പുതുവർഷത്തലേന്ന് യാത്രപോയ സംഘത്തിൽപ്പെട്ടവരായിരുന്നു ഇവർ. അഞ്ചംഗസംഘം കൊടൈക്കനാലിലെ പൂണ്ടിയിൽ ഹോം സ്റ്റേയിൽ രണ്ടു മുറികളെടുത്തിരുന്നു. ഇതിൽ ഒരേ മുറിയിലായിരുന്നു അൽത്താഫും ഹാഫിസും താമസിച്ചിരുന്നത്. പൂണ്ടി വനത്തിനുള്ളിലേക്ക് ട്രക്കിങ്ങിന് പോയ സംഘത്തിൽ രണ്ടുപേരെ കാണാതായി എന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത്.
ശേഷം കുടുംബത്തിന്റെ പരാതിയിൽ കൊടൈക്കനാൽ പോലീസാണ് ആദ്യം തിരച്ചിൽ നടത്തിയത്. പിന്നീട് ഇവിടെയെത്തിയ ഈരാറ്റുപേട്ട പോലീസിന്റെ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തിയത്. ഈരാറ്റുപേട്ടയിൽ നിന്നുള്ള സാമൂഹികസംഘടനയായ നന്മക്കൂട്ടം എന്ന തിരച്ചിൽ സംഘവും പോലീസിനൊപ്പമുണ്ടായിരുന്നു.