ഈരാറ്റുപേട്ട തേവരുപാറയിൽ നിന്നും കോടൈക്കനിലേക്ക് വിനോദയാത്രക്ക് പോയ അഞ്ചംഗ സംഘത്തിൽ നിന്നും കാണാതായ രണ്ടുപേരെ കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഈരാറ്റുപേട്ട തേവരുപാറയിൽ പള്ളിപ്പാറയിൽ അൽത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവരെ കണ്ടെത്തിയത്.

കോടൈക്കനിലെ പൂണ്ടി വനത്തിലാണ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. പൂണ്ടി വനത്തിലെ ആനകളുൾപ്പെടെ വന്യജീവികൾ ഉള്ള 25 കിലോമീറ്റർ അകലയുള്ള കത്രികവ എന്ന പ്രദേശത്ത് വെച്ചാണ് വിറക് വെട്ടാൻ പോയ രണ്ട് തൊഴിലാളികളാണ് പുലർച്ചെ നാല് മണിയോടെ ഇവരെ കണ്ടെത്തിയത്.

പുതുവർഷത്തലേന്ന് യാത്രപോയ സംഘത്തിൽപ്പെട്ടവരായിരുന്നു ഇവർ. അഞ്ചംഗസംഘം കൊടൈക്കനാലിലെ പൂണ്ടിയിൽ ഹോം സ്റ്റേയിൽ രണ്ടു മുറികളെടുത്തിരുന്നു. ഇതിൽ ഒരേ മുറിയിലായിരുന്നു അൽത്താഫും ഹാഫിസും താമസിച്ചിരുന്നത്. പൂണ്ടി വനത്തിനുള്ളിലേക്ക് ട്രക്കിങ്ങിന് പോയ സംഘത്തിൽ രണ്ടുപേരെ കാണാതായി എന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത്.

ശേഷം കുടുംബത്തിന്റെ പരാതിയിൽ കൊടൈക്കനാൽ പോലീസാണ് ആദ്യം തിരച്ചിൽ നടത്തിയത്. പിന്നീട് ഇവിടെയെത്തിയ ഈരാറ്റുപേട്ട പോലീസിന്റെ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തിയത്. ഈരാറ്റുപേട്ടയിൽ നിന്നുള്ള സാമൂഹികസംഘടനയായ നന്മക്കൂട്ടം എന്ന തിരച്ചിൽ സംഘവും പോലീസിനൊപ്പമുണ്ടായിരുന്നു.