ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കർശനമാക്കും.
നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനുശേഷവുമുള്ള സുരക്ഷാ പരിശോധനകൾക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് (എസ്എൽപിസി)’ കൂടിയാണ് ഏർപ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയിൽ പരിശോധന ആരംഭിച്ചു.
ഇതു പ്രകാരം ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിൻ ബാഗും അടക്കം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.
എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം. സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ എത്തണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടു. മറ്റു വിമാനക്കമ്പനികളും സമാനമായ അഭ്യർഥന മുന്നോട്ടുവച്ചിട്ടുണ്ട്.
സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയെന്നും രാജ്യാന്തര യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുൻപും ആഭ്യന്തര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുൻപും വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പാകിസ്താന്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാക് സൈന്യത്തിന്റെ ഒട്ടേറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ജമ്മുവിന് സമീപത്തായി നിലയുറപ്പിച്ച സൈനികരാണ് പാകിസ്താന് ഇത്തരത്തില്‍ കനത്ത തിരിച്ചടി നല്‍കിയതെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ, ശനിയാഴ്ച രാവിലെയും പാകിസ്താന്റെ പ്രകോപനം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവില ശ്രീനഗറില്‍ സ്‌ഫോടനശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ കഴിഞ്ഞരാത്രി മുഴുവന്‍ പാകിസ്താന്‍ ഷെല്ലാക്രമണം തുടര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കുപ് വാരയില്‍ ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തി. രജൗരിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഈ വിവരം സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസങ്ങളില്‍ പാകിസ്താന്റെ നിരവധി സൈനികപോസ്റ്റുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഇന്ത്യയെ ലക്ഷ്യമിട്ടുവന്ന പാകിസ്താന്റെ അന്‍പതോളം ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടിരുന്നു.
വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യയിലെ സൈനിക താവളങ്ങളടക്കം 36 കേന്ദ്രങ്ങളായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം. വ്യാഴാഴ്ച രാത്രി എട്ടിനും 11.30 നും ഇടയില്‍ അഞ്ഞൂറോളം ഡ്രോണുകളാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് തൊടുത്തത്.
ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 36 ഇടങ്ങളായിരുന്നു ശത്രു രാജ്യത്തിന്റെ ലക്ഷ്യമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കരസേനയും വ്യോമസേനയും ചേര്‍ന്ന് ഈ 500 ഡ്രോണുകളെയും തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ ഡ്രോണുകള്‍ ആയുധങ്ങള്‍ ഘടിപ്പിച്ചവയായിരുന്നില്ല എന്നും രാജ്യത്ത് ഭീതി പരത്തുക എന്നത് മാത്രമായിരുന്നിരിക്കാം പാകിസ്ഥാന്‍ ലക്ഷ്യം വെച്ചതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
സാധാരണക്കാരെ ഭീതിയിലാഴ്ത്തുക എന്നതിനൊപ്പം ഇന്ത്യയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നതുകൂടി പാക് സൈന്യം ഡ്രോണുകളിലൂടെ ലക്ഷ്യം വെച്ചിരിക്കാം എന്നും സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് സൈന്യം പല തവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി.
പാകിസ്ഥാന്റെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. രക്ഷിതാക്കള്‍ക്കും പരുക്കുണ്ട്. സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യാത്രാ വിമാനങ്ങളെ കവചമാക്കിയായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി. കര്‍താര്‍പുര്‍ ഇടനാഴി വഴിയുള്ള സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് വിക്രം മിസ്രി അറിയിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. ആലപ്പുഴയിൽ വളർത്തു നായയിൽ നിന്ന് പേവിഷബാധയേറ്റതിനെ തുടർന്ന് വിദ്യാർഥി മരിച്ചു. വളർത്തു നായയുടെ നഖം കൊണ്ടുള്ള പോറലേറ്റ് പേവിഷബാധയുണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്ന തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്.
ബന്ധുവീട്ടിൽ വച്ച് സൂരജിന് വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റെരുന്നു. എന്നാൽ വിദ്യാർഥി വാക്സീൻ എടുത്തിരുന്നില്ല. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സൂരജിന്‍റെ മൃതദേഹം എംബാം ചെയ്ത് ബന്ധുക്കൾക്കു കൈമാറി.
സംസ്ഥാനത്ത് നാല് മാസത്തിനുള്ളിൽ നാല് കുട്ടികളുൾപ്പടെ 15 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേരായി മരണ സംഖ്യ ഉയർന്നു.
2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.
പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി. നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മര്‍ദ്ദത്തിലാണ് പെട്ടിട്ടുള്ളത്.
ബിഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് ദീര്‍ഘമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം കനക്കുന്നതിനിടെ ബിഎല്‍എ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നത്. ബിഎല്‍എ വിമോചന സമരം ശക്തമാക്കിയതായാണ് വിവരം.
കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎല്‍എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴുസൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബിഎല്‍എ ക്വറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്.
ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎല്‍എ പോരാളികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.
അഗസ്റ്റീനിയൻ സന്യാസ സഭയിലെ ഒരു സാധാരണ മിഷനറിയായി ശുശ്രൂഷാ ജീവിതം ആരംഭിച്ച 69 വയസ്സുകാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ഇന്ന് മുതൽ കത്തോലിക്കാ സഭയുടെ അമരക്കാരൻ. മിശിഹായുടെ വികാരിയും, ആഗോള കത്തോലിക്കാ സഭയുടെ തലവനും, റോമൻ കത്തോലിക്കാ രൂപതയുടെ മെത്രാപ്പോലീത്തയും, വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായി അദ്ദേഹം നിയുക്തനായിരിക്കുന്നു.
അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ച്വറോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ദീർഘകാലം ലാറ്റിനമേരിക്കയിലെ പെറുവിൽ മിഷൻ പ്രവർത്തനം നടത്തി. അവിടെയുള്ള ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമൊപ്പമുള്ള അദ്ദേഹത്തിൻ്റെ ജീവിതം ആത്മീയതയ്ക്ക് പുതിയ വെളിച്ചം നൽകി. സഭയെ നയിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ഇടപെടലാണ് അദ്ദേഹത്തെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് എത്തിച്ചത് എന്ന് നിസ്സംശയം പറയാം. അതിനാൽ തന്നെ അദ്ദേഹത്തെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല.
1955-ൽ യു.എസ്.എയിലെ ചിക്കാഗോയിൽ ജനിച്ച പ്രീവോസ്റ്റ്, 1982-ൽ അഗസ്റ്റിനിയൻ സന്യാസ സഭയിൽ നിന്ന് വൈദികനായി അഭിഷിക്തനായി. തുടർന്ന് പെറുവിലെ ദരിദ്രരുടെ ഇടയിൽ നടത്തിയ മിഷനറി പ്രവർത്തനം അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് ആഴം നൽകി.
പുതിയ പാപ്പ ഏത് രാജ്യക്കാരനോ ഏത് ഭാഷ സംസാരിക്കുന്ന വ്യക്തിയോ ആകട്ടെ, അദ്ദേഹത്തിന് ക്രിസ്തുവിൻ്റെ ഭാഷയിൽ സംസാരിക്കാനും, സഭയുടെ ആധികാരികമായ പഠനങ്ങളെ ഉയർത്തിപ്പിടിക്കാനും കഴിയും. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം അവിടെ തടിച്ചുകൂടിയ വിശ്വാസികളോടും ലോകമെമ്പാടുമുള്ള ജനങ്ങളോടും തൻ്റെ ആദ്യ സന്ദേശം പങ്കുവെച്ചു. ഭയമില്ലാത്ത ജീവിതം, ഐക്യം, സമാധാനം എന്നീ വാക്കുകൾ അദ്ദേഹത്തിൻ്റെ പ്രഥമ സന്ദേശത്തിൽ പ്രധാനമായി കേട്ടു.
“ഭയമില്ലാതെ, ഒന്നിച്ച്, ദൈവത്തോടും പരസ്പരവും കൈകോർത്ത്, നാം മുന്നോട്ട് പോകും. നാം ക്രിസ്തുവിൻ്റെ ശിഷ്യന്മാരാണ്, ക്രിസ്തു നമുക്ക് മുൻപേ പോകുന്നു, ലോകത്തിന് അവൻ്റെ വെളിച്ചം ആവശ്യമുണ്ട്. ദൈവത്തിലേക്കും അവൻ്റെ സ്നേഹത്തിലേക്കും എത്താൻ മനുഷ്യരാശിക്ക് അവനൊരു പാലം പോലെ ആവശ്യമാണ്. സംഭാഷണത്തിലൂടെയും കണ്ടുമുട്ടലിലൂടെയും പാലങ്ങൾ പണിയാൻ നിങ്ങൾ ഞങ്ങളെ സഹായിക്കണം, അങ്ങനെ നമുക്കെല്ലാവർക്കും എപ്പോഴും സമാധാനത്തിൽ ഒരു ജനതയായിരിക്കാൻ കഴിയും,” ലിയോ പതിനാലാമൻ മാർപ്പാപ്പ തൻ്റെ ആദ്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
പ്രേഷിത പ്രവർത്തനത്തിൻ്റെയും സാധാരണക്കാരോടുള്ള പ്രതിബദ്ധതയുടെയും കരുത്തുമായി കത്തോലിക്കാ സഭയുടെ അമരത്തേക്ക് എത്തുന്ന പ്രഥമ അമേരിക്കക്കാരനായ ലിയോ പതിനാലാമൻ ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിൻ്റെയും വെളിച്ചം പകരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.
കഴിഞ്ഞ നാല് ദിവസമായി പനിയും ശ്വാസ തടസവും നേരിട്ടതിനെ തുടര്‍ന്നാണ് ഇവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിക്കുന്നത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.
കെ. സുധാകരനു പിൻഗാമിയായി കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എം.എൽ.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കി.
പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാർ. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുയിയായ സണ്ണി ജോസഫിനെ നിയമിച്ചത്.
2011 മുതൽ പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്. കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ, ടി.സിദ്ദിഖ് എന്നിവരായിരുന്നു നിലവിൽ വർക്കിങ് പ്രസിഡന്റുമാർ.
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുമുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റിയത്.
ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ആശയവിനിമയത്തില്‍ മേല്‍ക്കൈ. എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവ വോട്ടുകള്‍ നേരിയതെങ്കിലും ബിജെപിയിലേക്ക് ചായുന്നെന്ന ചിന്തയുമുണ്ട്.
സുധാകരനെ മാറ്റുമ്പോള്‍ ഈഴവ വിഭാഗത്തില്‍നിന്നുണ്ടാകാവുന്ന എതിര്‍പ്പും കണക്കിലെടുത്തു. അതുകൊണ്ടാണ് ഈഴവ വിഭാഗത്തില്‍നിന്ന് പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിന് യു.ഡി.എഫ് കൺവീനർ സ്ഥാനം നൽകിയത്.
ഷിബി ചേപ്പനത്ത്
ലണ്ടൻ : പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ 2025 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ റെഡ്ഡിച്ചിലുള്ള സെൻറ് ജോസഫ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ 2025 സെപ്റ്റംബർ 27ശനി, 28 ഞായർ ദിവസങ്ങളിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ച് (THE NEW BINGLEY HALL, 1 HOCKLEY CURCUS BIRMINGHAM B18 5PP) നടത്തപ്പെടും. ഭദ്രാസനത്തിലെ 47 പരം ഇടവകകളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.
മലങ്കരയുടെ നവാഭിഷിക്ത ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി മുഖ്യ അതിഥിയായി എഴുന്നുള്ളി വന്ന് കുടുംബ സംഗമത്തിൻ്റെ ദ്വിദ്വിന പരിപാടികളിൽ സംബന്ധിക്കും.
കൂടാതെ പ്രബുദ്ധരായ മഹനീയ വ്യക്തികൾ നയിക്കുന്ന കുടുംബ ക്ലാസുകളും, കുഞ്ഞുങ്ങൾക്കും, കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകളും വിവിധ തരത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളും സംഗമത്തിന് മാറ്റു കൂട്ടും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ യുകെ ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം ആണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കിയത്.
കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
നോർവിച്ച്: യു കെ യിലെ നോർവിച്ചിൽ നിര്യാതയായ നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസിനു നാളെ മെയ് 9 ന് വെള്ളിയാഴ്ച്ച സ്നേഹോഷ്മളമായ യാത്രാമൊഴിയേകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം നോർവിച്ച് മലയാളി സമൂഹത്തിലും, സെന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ ഇടവകയിലും, നീണ്ടൂർ സംഗമത്തിലും സ്നേഹ സാന്നിദ്ധ്യമായിരുന്ന മേരിക്കുട്ടിക്ക് നാളെ (വെള്ളിയാഴ്ച) നോർവിച്ചിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാവും നൽകുക.
പൊതുദർശനം ഉച്ചക്ക് ഒരു മണി മുതൽ മൂന്നുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതുമായിരിക്കും. നോർവിച്ചിൽ സെന്റ് ജോർജ്ജ് റോമൻ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനത്തിനും, തിരുക്കർമ്മങ്ങൾക്കും ഉള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരാളായിരുന്നു. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം ആണ്. സഞ്ചു, സനു, സുബി എന്നിവർ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവർ മരുമക്കളുമാണ്.
നോർവിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലിയും മരണാനന്തര ശുശ്രുഷകളും അർപ്പിക്കും. സീറോമലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമ്മീകത്വം വഹിക്കുന്നതാണ്.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഒരുക്കിയിരിക്കുന്ന അനുശോചന വേളയിൽ മേരിക്കുട്ടി ജയിംസിന്റെ ജീവിതം അനുസ്മരിക്കുകയും, അനുശോചന സന്ദേശങ്ങൾ നൽകുകയും. തുടർന്ന് ബോഡി തിരിച്ചു മോർച്ചറിയിലേക്ക് കൊണ്ടു പോകുന്നതുമാണ്.
നിയമനടപടികൾ പൂർത്തിയാക്കി ബോഡി നാട്ടിൽ എത്തിക്കുന്നതും, നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ ദേവാലയ കുടുംബ കല്ലറയിൽ സംസക്കരിക്കുന്നതുമാണ്.
പൊതുദർശനത്തിലും തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് വിടപറഞ്ഞ പ്രിയ സോദരിക്ക് യാത്രാമൊഴിയേകുവാനും, അനുശോചനവും അന്ത്യാഞ്ജലിലും അർപ്പിക്കുന്നതിനും, നിത്യശാന്തി നേരുന്നതിനും ഉള്ള അവസരമാണ് നോർവിച്ച് സെന്റ് ജോർജ്ജ് കത്തോലിക്ക ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇതൊരറിയിപ്പായി കണക്കാക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.
Venue :
St. George’s R C Church, Sprowston Road, Norwich, Norfolk,
NR3 4HZ