Latest News

ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. സൈനിക നടപടിയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പിന്തുണ പ്രതീക്ഷിക്കുന്ന രാജ്യങ്ങളെ വിളിച്ച് ഇന്ത്യ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. സംഘര്‍ഷ സാധ്യത നില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുന്നുണ്ട്. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് സൈന്യം ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അടിയന്തര യോഗം ചേര്‍ന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതിര്‍ത്തി ജില്ലകള്‍ക്ക് അഞ്ച് കോടി രൂപ വീതവും മറ്റ് ജില്ലകള്‍ക്ക് രണ്ട് കോടി രൂപയും അടിയന്തരമായി അനുവദിക്കും. കാശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും അടച്ചിടും.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ, നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും.

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഫലം ഉണ്ടായില്ല എന്ന് അറിയിച്ചുകൊണ്ട് സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നു. വോട്ടെടുപ്പ് വ്യാഴാഴ്ച തുടരും. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ ചാപ്പലിലെ കര്‍ദ്ദിനാള്‍മാര്‍ക്ക് പുറം ലോകവുമായി യാതൊരു ആശയവിനിമയവും ഉണ്ടാവില്ല.

വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെട്ടതിന്റെയും കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടാത്തതിന്റെയും സൂചനയാണ്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തത്. 89 വോട്ട് ലഭിക്കുന്നയാള്‍ ആഗോള കത്തോലിക്കാസഭയുടെ ഇടയനാകും.

ആയിരക്കണക്കിനാളുകളാണ് സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയത്. ഏതാണ്ട് മൂന്ന് മണിക്കൂറോളമാണ് വിശ്വാസികള്‍ വോട്ടെടുപ്പിന്റെ ഫലം അറിയാനായി കാത്തുനിന്നത്. കര്‍ദിനാള്‍മാര്‍ ബൈബിളില്‍ തൊട്ടു സത്യം ചെയ്ത ശേഷമാണ് വോട്ടെടുപ്പ് നടത്തിയത്. ഇന്ന് ഒരു തവണയേ വോട്ടെടുപ്പ് നടന്നുള്ളു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ മാര്‍പാപ്പ തിരഞ്ഞെടുത്തില്ലെങ്കിലും, ആരൊക്കെയാണ് പരിഗണിക്കപ്പെടുന്നതെന്ന സൂചന കോണ്‍ക്ലേവ് അംഗങ്ങള്‍ക്ക് ലഭിക്കാം. വ്യാഴാവ്ച മുതല്‍ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും മൂന്ന് വീതം ആകെ നാല് തവണ വോട്ടെടുപ്പ് ഉണ്ടാകും. 2013 ല്‍ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യമായി ഇത്തവണയാണ് 120 ല്‍ ഏറെപ്പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. എണ്ണത്തിലെ വര്‍ധന ഒരാള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നത് നീണ്ടുപോകാന്‍ കാരണമാകാം. എന്നാല്‍ കോണ്‍ക്ലേവ് നീണ്ടുപോകുന്നത് സഭയില്‍ ഭിന്നത സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ മൂന്ന് ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. കോണ്‍ക്ലേവിന് മുന്നോടിയായി കര്‍ദിനാള്‍മാര്‍ 12 തവണ യോഗം ചേര്‍ന്നിരുന്നു.

26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറിന്റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ നിലവിലെ തലവന്‍ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് കേരളവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ വളര്‍ത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുള്‍.

ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്.. ഇതിന് ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ ഇയാള്‍ അവിടെ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു.

ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നതിനിടെ 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍ഡിഎക്‌സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട സജ്ജാദ് പിന്നീട് 2017ലാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ പാകിസ്താനിലേക്ക് പോവുകയും ചെയ്ത ഐഎസ്‌ഐയുടെ ശിക്ഷണത്തിലും ഉപദേശത്തിലും റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിച്ച സംഘടനകള്‍ക്ക് പകരം ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് ഐഎസ്‌ഐ നടപ്പിലാക്കിയത്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു സംവിധാനമൊരുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. പുല്‍വാമയ്ക്ക് പിന്നാലെ പാകിസ്താന്‍ ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന രീതിയില്‍ ആഗോളതലത്തില്‍ ചര്‍ച്ചകള്‍ വരികയും ചെയ്തിരുന്നു. ഭാവിയില്‍ അത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ടി.ആര്‍.എഫിലൂടെ ഐഎസ്‌ഐ ലക്ഷ്യമിട്ടത്.

മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ടിആര്‍എഫിന്റെ പ്രവര്‍ത്തനം സജീവമായി. 2020 മുതല്‍ 2024 വരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍ ജമ്മു കശ്മീരില്‍ നടത്തി. കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആര്‍.എഫിന്റെ സ്വഭാവമായിരുന്നു. നിലവില്‍ 50 വയസുള്ള സജ്ജാദ് ഗൗളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2022ല്‍ തന്നെ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

പാകിസ്താൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സേന. ഒൻപത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിസൈലാക്രമണ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

കോട്ലിയിലെ അബ്ബാസ് തീവ്രവാദ ക്യാമ്പ്, ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് (ജെഎം) ആസ്ഥാനം, സിയാൽകോട്ട്, മുസാഫറാബാദ്, ഭിംബർ, ചക് അമ്രു, ഗുൽപുർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പ്, മുരീദ്കെയിലെ അഡീഷണൽ എൽഇടി ക്യാമ്പ് എന്നീ കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

കോട്ലിയിലെ അബ്ബാസ് ഭീകരവാദ കേന്ദ്രമായിരുന്നു ഇന്ത്യൻ സൈന്യം ആദ്യം ലക്ഷ്യമിട്ടത്. പുലർച്ചെ 1.04 ഓടെയായിരുന്നു ഇവിടെ ഇന്ത്യൻ സേന മിസൈലാക്രമണം നടത്തിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തിൽ സേന ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യൻ മിസൈലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായാണ് വിവരം. മസ്ഹൂദ് അസ്ഹറിന്റെ പ്രസ്താവനെയെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ജോലിക്ക് പോയ യുവതി വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം. യുവതിയുടെ മുൻ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു കൃഷ്ണന്‍ (36) ആണ് ഇന്നലെ മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ഇന്നലെ രാവിലെ 9നു ജോലിക്കു പോകുമ്പോള്‍ വെട്ടിക്കാവുങ്കല്‍ – പൂവന്‍പാറപ്പടി റോഡിലാണ് അപകടം.

വാഹനമിടിച്ച് അബോധാവസ്ഥയില്‍ കിടന്ന നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലൂടെ എത്തിയ വാഹനം ഇടിച്ചുവീഴ്ത്തിയെന്നാണു പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്കു പോകുന്നതു കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചു.

വാഹനം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ടു സമീപകാലത്തു നടന്ന സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നീതുവിന്റെ മക്കള്‍: ലക്ഷ്മി നന്ദ, ദേവനന്ദ. സംസ്‌കാരം പിന്നീട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്ഥാന്റെ ഒന്‍പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ 1:44 ന് നടത്തിയ ഓപ്പറേഷനില്‍ കര, നാവിക, വ്യോമസേനകള്‍ ഒരുമിച്ചു ചേര്‍ന്നാണ് പാക് അധീന കാശ്മീര്‍ ഉള്‍പ്പെടെ ഒന്‍പത് ഇടങ്ങളില്‍ ആക്രമണം നടത്തിയത്.

പാകിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഒന്‍പത് ക്യാമ്പുകള്‍ ആണ് തകര്‍ത്തത്. കോട്‌ലി, ബഹാവല്‍പൂര്‍, മുസാഫറാബാദ് എന്നിവിടങ്ങളില്‍ ആണ് ആക്രമണം നടന്നത്. നീതി നടപ്പാക്കിയെന്ന് ഇന്ത്യന്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് പ്രതിരോധ മന്ത്രാലയവയും അറിയിച്ചു.

അതേസമയം ഇന്ത്യയുടെ പ്രത്യാക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്ക് പറ്റിയതായും പാകിസ്ഥാന്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ലാഹോര്‍ സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു.

1971 ല്‍ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് സൈന്യം നേരിട്ട് പാകിസ്ഥാന്റെ രാജ്യാതിര്‍ത്തി ഭേദിക്കാതെ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്. പാക് അധീന കാശ്മീരിലെയും പാകിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ചാവേര്‍ ഡ്രോണുകളായ ‘കമിക്കാസി’ ആണ് ആദ്യഘട്ട ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഗണ്യമായ സംയമനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ബഹവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം, മുരിഡ്കെയിലെ ലഷ്‌കറെ തൊയ്ബ ആസ്ഥാനത്തും ആയിരുന്നു ആദ്യ ആക്രമണം.

പുലര്‍ച്ചെ 1:24 ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു പാകിസ്ഥാനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുുള്ള ഇന്ത്യയുടെ ആക്രമണം. ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍’ എന്ന കുറിപ്പോടെ ഇന്ത്യയുടെ ടാങ്കുകളും തോക്കുകളും മിസൈല്‍ വാഹിനികളും പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ കരസേന പുലര്‍ച്ചെ 1:28 നാണ് എക്‌സില്‍ പോസ്റ്റിട്ടത്. കരസേന എഡിജിപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ നിന്നുള്ളതായിരുന്നു പോസ്റ്റ്.

ഇതിന് ശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു പാകിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള ഇന്ത്യയുടെ പ്രഹരം.

തൃശ്ശൂർ കൂട്ടായ്മയുടെ ഏഴാമത് വാർഷികവും വിഷു ഈസ്റ്റർ ആഘോഷവും അതിഗംഭീരമായി ബർമിങ്ഹാമിൽ ആഘോഷിച്ചു യുകെയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മയാണ് തൃശൂർ കൂട്ടായ്മ Gloucester പഞ്ചാരിയുടെ പഞ്ചവാദ്യവും ഹെവൻസ് യുകെയുടെ ഗാനമേളയും Freya സാജുവിന്റെ വയലിനും പരിപാടിക്ക് മാറ്റുകൂട്ടി, Spicy Nest Kettering ഒരുക്കിയ അതിസ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഉപഹാറിന്റെ നേതൃത്വത്തിൽ ഓർഗൺ ആൻഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രേഷനും ഉണ്ടായിരുന്നു, പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയിൽ ഭാരവാഹികൾ നന്ദി അറിയിച്ചു.

 

കാട്ടാക്കടയില്‍ 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. തിരുവനന്തപുരം വഞ്ചിയൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മരിച്ച പത്താം ക്ലാസ്‌കാരൻ ആദിശേഖറിന്റെ ബന്ധു കൂടിയാണ് പ്രതിയായ പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ. മനഃപൂർവമല്ലാത്ത അപകടം എന്ന് കരുതിയിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. കൂടാതെ ദൃക്‌സാക്ഷികളുടെ മൊഴിയും പ്രിയരഞ്ജൻ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചു.

2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെറെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ആദിശേഖര്‍ സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. പിന്നീട് കാർ നിർത്താതെ ഇയാൾ ഓടിച്ചുപോയി.

വിദേശത്തുള്ള ഭാര്യയുമായി സംസാരിക്കവെ കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴിയും പുറത്തുവന്നതോടെയാണ് കൊലപാതക കാരണം വൈരാഗ്യവും കൊലപാതകം ആസൂത്രിതവും ആയിരുന്നെന്ന് തെളിഞ്ഞത്.പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബം കോടതിയോട് ആവശ്യപ്പെട്ടത്.

ഇന്ത്യ- പാക് ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ വമ്പന്‍ യുദ്ധാഭ്യാസത്തിനൊരുങ്ങി വ്യോമസേന. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്നാകും യുദ്ധാഭ്യാസം നടക്കുക. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ് അഭ്യാസപ്രകടനങ്ങള്‍ നടക്കുക. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് കൊമേർഷ്യൽ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം ( NOTAM- Notice to Airmen) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

യുദ്ധാഭ്യാസ സമയത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങളില്‍നിന്ന് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നാളെ രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുകള്‍ നടത്താനുള്ള നിര്‍ദ്ദേശത്തിന് പുറമെയാണ് വ്യോമസേനയുടെ യുദ്ധാഭ്യാസമെന്നത് ശ്രദ്ധേയമാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് സംഘര്‍ഷം വര്‍ധിച്ചുവരികയാണ്. ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുന്നത്. 1971-ലാണ് അവസാനമായി മോക്ക് ഡ്രില്‍ നടന്നത്. ഇതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായിരുന്നു.

രാജ്യമെമ്പാടുമുള്ള സിവില്‍ ഡിഫന്‍സ് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മോക്ക് ഡ്രില്‍ നടത്തുക. 300 കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയാണ് സിവില്‍ ഡിഫന്‍സ് ജില്ലകളായി വിശേഷിപ്പിക്കുന്നത്. ആണവനിലയങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍, ക്രൂഡ് ഓയില്‍ സംഭരണകേന്ദ്രങ്ങള്‍, തന്ത്രപ്രധാനമായ സാമ്പത്തിക- പൊതു നിര്‍മിതികളുള്ള സ്ഥലങ്ങള്‍ തുടങ്ങിയവ ഉള്ള സ്ഥലങ്ങളാണ് സിവില്‍ ഡിഫന്‍സ് ജില്ലകള്‍.

ഷൈമോൻ തോട്ടുങ്കൽ

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം മെയ് 5 തിങ്കളാഴ്ച പ്രസ്റ്റൺ റീജിയണിൻ്റെ ആതിഥേയത്വത്തിൽ ചോർലിയിൽ വച്ച് നടന്നു. ആയിരത്തോളം അധ്യാപകർ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെള്ളൂസ് വെരി. റവ. ഡോ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയർ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തെ അധികരിച്ച് റവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു. രൂപതാ കാറ്റക്കിസം കമ്മീഷൻ നേതൃത്വം നൽകിയ അധ്യാപക സംഗമത്തിന് പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ശ്രീ ജോബി ജേക്കബ് നന്ദി പ്രകാശനവും നടത്തി. അടുത്ത വർഷത്തെ മതാധ്യാപകദിനം 2026 മെയ് 4 ന് ലണ്ടൻ റീജണിൽ വച്ച് നടത്തപ്പെടുന്നതാണ്.

Copyright © . All rights reserved