Latest News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ്ഫീൽഡിൽ താമസിക്കുന്ന വിൽസൺ ജോസഫിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് പുതിയപറമ്പിലിൽ (89) നിര്യാതയായി. പരേതനായ വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ പി സി ജോസഫിൻെറ ഭാര്യയാണ് . മൃതസംസ്കാര ശുശ്രൂഷകൾ 18-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പറത്താനം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.

മക്കൾ: ആലീസ് സെബാസ്റ്റ്യൻ, സിസിലി ജോസഫ്, റുബിസൺ ജോസഫ്, ഫാ. ജേക്കബ് പുതിയാപറമ്പിൽ(വികാരി സെന്റ് തോമസ് ചർച്ച് പൂവത്തോട്), സോമി ജോജി, വിത്സൺ ജോസഫ് (യുകെ ), ജെയ്സൺ ജോസഫ് (എച്ച്എസ്എസ്ടി കൊമേഴ്സ്, സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം), ഡോ . സാന്റി ടെനി ( വൈസ് പ്രിൻസിപ്പൽ, സെൻ്റ് അലോഷ്യസ് കോളേജ്, എടത്വാ)

മരുമക്കൾ: പരേതനായ ടി സി സെബാസ്റ്റ്യൻ തയ്യിൽ ആലക്കോട്, ഔസേപ്പച്ചൻ ഐക്കര പാതാമ്പുഴ. സലോമി റുബിസൺ ആലപ്പാട്ട് ചേന്നാട്, ജോജി ജേക്കബ് മണ്ണംപ്ലാക്കൽ എരുമേലി, സ്മിത വിൽസൺ അരീപറമ്പിൽ മാട്ടുക്കട്ട (യുകെ), ജൂബി സ്കറിയ വാളിപ്ലാക്കൽ പെരിങ്ങുളം (എച്ച്എസ്ടി ഇംഗ്ലീഷ് സെൻ്റ് മേരീസ് എച്ച്എസ്എസ് തീക്കോയി), ടെനി ജോർജ് പിണക്കാട്ട് ഇടമറുക് (എസ് ജെ ഐഎച്ച്എംസിടി പാലാ).

വിൽസൺ ജോസഫിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

റോമി കുര്യാക്കോസ്

സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഒ ഐ സി സി (യു കെ) – യുടെ പ്രഥമ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15, ശനിയാഴ്ച സംഘടിപ്പിക്കും. ‘All U K Men’s Doubles – Intermediate & Age Above 40 Yrs Badminton Tournament’ എന്ന പേരിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട്‌ നിയമസഭാ മണ്ഡലം പ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ യൂത്ത് ഐക്കണുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

സ്റ്റോക്ക് – ഓൺ – ട്രെന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് ആക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾക്ക്, ഒ ഐ സി സി (യു കെ) – യുടെ സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റ് ആതിഥേയത്വം വഹിക്കും.

ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗത്തിലെ വിജയികൾക്ക് £301 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് £201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങൾ. 40 വയസ്സിനു മുകളിലുള്ള വിഭാഗത്തിലെ വിജയികൾക്ക് £201 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £75 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

സാമൂഹിക – രാഷ്ട്രീയ – ചാരിറ്റി പ്രവർത്തനങ്ങളിലും കലാ – സാംസ്കാരിക വേദികളിലും നിറഞ്ഞ സാന്നിധ്യമായ ഓ ഐ സി സി, യു കെയിൽ ആദ്യമായാണ് ഒരു കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. ടൂണമെന്റിന്റെ സുഗമമായ നടത്തിപ്പിന് സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പിയെ ടൂർണമെന്റിന്റെ ചീഫ് കോർഡിനേറ്റർ ആയി നിയമിച്ചുകൊണ്ട് ഒരു കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ, പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ വിളിച്ചു ടീമുകൾക്ക് മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടീമുകൾക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കൂ. പങ്കെടുക്കുന്ന ടീമുകൾ രാവിലെ കൃത്യം 9 മണിക്ക് തന്നെ ‘ലൈൻ അപ്പി’നായി എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:

ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619

വിജീ കെ പി: +44 7429 590337

ജോഷി വർഗീസ്: +44 7728 324877

റോമി കുര്യാക്കോസ്: +44 7776646163

ബേബി ലൂക്കോസ്: +44 7903 885676

മത്സരങ്ങൾ നടക്കുന്ന സ്ഥലം:

St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR

നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെ ഹൈക്കോടതി ജാമ്യഉത്തരവ് പുറത്തിറക്കും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം.

ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ബോബി ചെമ്മണൂരിനെ എന്തിന് കസ്റ്റഡിയില്‍ വിടണമെന്ന ചോദ്യത്തിന്, പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഹാജരായി.

കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ചോദ്യം. അതിനിടെ, ആ സമയത്ത് നടിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍, നടിയുടെ മാന്യത കൊണ്ടാണ് അവര്‍ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി പറഞ്ഞു.

നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. റിമാന്‍ഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. ജാമ്യം ഉത്തരവ് പുറത്തിറങ്ങുന്നതോടെ ചൊവ്വാഴ്ചതന്നെ ബോബി ചെമ്മണൂര്‍ ജയില്‍മോചിതനായേക്കും.

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം ഇന്ന്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും.

സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് ഇന്ന് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല.

മകര വിളക്ക് കാണാവുന്ന സ്ഥലങ്ങള്‍

നിലക്കല്‍, അട്ടത്തോട്, അട്ടത്താട് പടിഞ്ഞാറെ കോളനി, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല,പമ്പ, ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യഭാഗം,വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, ദര്‍ശന കോപ്ലക്സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫീസിന്റെ മുന്‍വശം, വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പരിസരം

രണ്ട് വര്‍ഷത്തിനിടയില്‍ ഒറ്റ ദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട് രൂപ. ഇന്ന് ഡോളറിനെതിരെ 58 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ താഴ്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. 86.62 ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്.

അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പുമാണ് രൂപയെ ബാധിച്ചത്. ഇന്ന് 86.12 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. 0.67 ശതമാനം ഇടിവാണ് ഇന്ന് രൂപ നേരിട്ടത്. 2023 ഫെബ്രുവരി ആറിലെ 68 പൈസയുടെ ഇടിവാണ് ഇതിന് മുന്‍പത്തെ വലിയ മൂല്യത്തകര്‍ച്ച. രണ്ടാഴ്ചക്കിടെ ഒരു രൂപയുടെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്.

അമേരിക്കയയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച തൊഴില്‍ വളര്‍ച്ച ഉണ്ടായതാണ് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ കാരണം. ഇതിന്റെ ഫലമായി യുഎസ് കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇതിന് പുറമേയാണ് അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 81 ഡോളറിലേക്ക് നീങ്ങുകയാണ്. ഇറക്കുമതിക്കാര്‍ക്ക് ഇടയില്‍ ഡോളര്‍ ആവശ്യകത വര്‍ധിക്കാന്‍ ഇത് ഇടയാക്കി. ഇതും രൂപയുടെ മൂല്യത്തെ ബാധിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അതിനിടെ ഓഹരി വിപണിയിലും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റാണ് താഴ്ന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതുമാണ് ഓഹരി വിപണിയെ ബാധിച്ചത്.

സെന്‍സെക്സ് 1,048 പോയിന്റ് നഷ്ടത്തോടെ 76,330 ല്‍ ക്ലോസ് ചെയ്തു. 345 പോയിന്റ് നഷ്ടത്തോടെ 23,085 ലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. പവര്‍ഗ്രിഡ്, അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, സൊമാറ്റോ, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി.

എന്നാല്‍ രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. കേസ് ഈ മാസം 27-ലേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നല്‍കിയത്. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

റോമി കുര്യാക്കോസ്

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഒ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഒ ഐ സി സി (യു കെ) – യുടെ പ്രവർത്തന പുരോഗതി എ ഐ സി സി സെക്രട്ടറിക്ക് ഷൈനു ക്ലെയർ മാത്യൂസ് വിശദീകരിച്ചു. സംഘടനയുടെ മൂന്നു മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ നേതാക്കൾ ദീപാ ദാസ് മുൻഷിക്ക് കൈമാറി. ഇതാദ്യമായാണ് ഒ ഐ സി സി – യുടെ പ്രവർത്തന വിശദമാശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട്‌ എ ഐ സി സി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും അതു തികച്ചും അഭിനന്ദനാർഹമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

ഒ ഐ സി സി (യു കെ) – യുടെ പുതിയ നാഷണൽ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഒ ഐ സി സി (യു കെ) സംഘം കൈമാറിയത്.

ഒ ഐ സി സി (യു കെ) – യുടെ കഴിഞ്ഞ മൂന്ന് മാസക്കാലത്തെ ഓരോ പ്രവർത്തനവും വിശദീകരിച്ച ചർച്ചയിൽ, കേരളത്തിലെ സമകാലിക രാഷ്ട്രീയവും ചർച്ചാ വിഷയമായി. ഒ ഐ സി സി (യു കെ) – യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച ദീപാ ദാസ് മുൻഷി, തുടർ പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.

റോമി കുര്യാക്കോസ്

ബോൾട്ടൻ: ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് രൂപീകരിച്ചു. ഇന്നലെ സംഘടിപ്പിച്ച രൂപീകരണ സമ്മേളനത്തിൽ വനിതകൾ ഉൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

രൂപീകരണം സമ്മേളനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടയിൽ ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന് കീഴിൽ സംഘടനയുടെ രണ്ടു പുതിയ യൂണിറ്റുകൾ രൂപംകൊണ്ടത് സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. ഒ ഐ സി സി (യു കെ)യുടെ നാഷണൽ പ്രസിഡന്റ്‌ പ്രതിനിധാനം ചെയ്യുന്ന റീജിയൻ എന്ന പ്രത്യേകതയും മാഞ്ചസ്റ്ററിലെ ഒ ഐ സി സി – ക്ക് ഉണ്ട്.

യു കെയിലുടനീളം ഒ ഐ സി സിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റുകളുടെ രൂപീകരണം. യൂണിറ്റ് രൂപീകരണ യോഗത്തിൽ വനിതകളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി. പുതിയ ഭാരവാഹികളിൽ പകുതി പേരും വനിതകളാണ്. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

യൂണിറ്റിൽ പ്രവർത്തനത്തിന്റെ ആദ്യപടിയായി അംഗത്വവിതരണം ഉടൻ ആരംഭിക്കുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

ഒ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് ഭാരവാഹികൾ:

പ്രസിഡന്റ്‌: അരുൺ ഫിലിപ്പോസ് , വൈസ് പ്രസിഡന്റുമാർ: സിജോ സെബാസ്റ്റ്യൻ, ജിജി ജോസ് , ജനറൽ സെക്രട്ടറി: അമൽ മാത്യു , ജോയിന്റ് സെക്രട്ടറി : ജിനു ജോർജ്, തോംസൺ, ട്രഷറർ: ബിനോജ് ബാബു

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിന്ദുഷ കെ ബി, കീർത്തന വിനീത്, ജെസ്സിമോൾ ജോസ് , സജിമോൻ ജോസഫ്, വിനീത് സുരേഷ്ബാബു, ഇമ്മാനുവേൽ ജോസ് , ജോസി മാത്യു, ആശ പി മാത്യു, ജോളി ജോസഫ് .

പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിരയായ കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാകും. ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എഫ്ഐആറുകളുടെ എണ്ണം 29 ആയി.

ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റര്‍ ചെയ്തു. പ്രതികളിൽ ചിലർ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

13 -ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. വിശദമായ അന്വേഷനം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിൽ ആകെ 28 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്. അതിനിടെ 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പൊലീസ് കണ്ടെത്തി.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടർന്ന് ഇയാൾ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടർ പീഡനം. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയന്നും പോലീസ് പറയുന്നുണ്ട്.

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അൻവർ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തി.

പോലീസിനെതിരേ ആരോപണം ഉന്നയിച്ച് സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അന്‍വര്‍ 14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേർപെടുത്തുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു.

2016-ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021-ലും ഇത് ആവര്‍ത്തിച്ചതോടെ മണ്ഡലം അന്‍വറിന്റെ കുത്തകയായി മാറി. 2016-നെ അപേക്ഷിച്ച് 2021-ല്‍ വലിയ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ അന്‍വറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു.

എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്ര സിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2014-ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019-ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

RECENT POSTS
Copyright © . All rights reserved