എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം – അങ്കമാലി അതിരൂപത വികാരിയായി സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. മുപ്പത്തിമൂന്നാമത് സിനഡിൻ്റെ ഒന്നാം സമ്മേളനത്തിലാണ് മാർ പാംപ്ലാനിയെ എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജർ ആര്‍ച്ച് ബിഷപ്പിൻ്റെ വികാരിയായി തിരഞ്ഞെടുത്തത്.
സിനഡിൻ്റെ ഈ തിരഞ്ഞെടുപ്പിന് മാർപാപ്പ അപ്പസ്തോലിക് ന്യൂൺഷ്യോ വഴി അംഗീകാരം നല്‌കി. തലശേരി അതിരൂപതയുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തൻ്റെ ഉത്തരവാദിത്വത്തിന് പുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്.
എറണാകുളം – അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്നുള്ള മാർ ബോസ്കോ പുത്തൂരിൻ്റെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2023 ഡിസംബർ ഏഴിന് നിയമിതനായ മാർ ബോസ്കോ പുത്തൂർ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാൽ തൻ്റെ രാജി സമർപ്പിച്ചത്. മെൽബൺ രൂപതയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ബോസ്കോ പുത്തൂർ നിയമിതനായത്.
സീരിയൽ സെറ്റിലെ ലൈംഗികാതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്ററായ യുവതി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം സെറ്റിൽ വച്ച് കടന്ന് പിടിച്ചെന്നായിരുന്നു പരാതി.
ഫെഫ്ക പുറത്താക്കിയ പ്രൊഡക്ഷൻ കൺട്രോളറെ സീരിയലിൽ തിരിച്ചെടുത്തെന്നും യുവതി വെളിപ്പെടുത്തി. പ്രൊഡ്യൂസറായി ആസിഫ് എത്തിയപ്പോഴാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം ഫാസിലിനെ അപൂർവ രാഗം സീരിയലിലൂടെ തിരിച്ചെടുത്തത്.
ഡിസംബർ എട്ടിന് അസീം ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യപ്പെട്ടു. പ്രൊഡ്യൂസർ ഷംനാദ് പുതുശ്ശേരി, മനോജ് എന്നിവർക്ക് പെൺകുട്ടികളെ നൽകണമെന്നായിരുന്നു ആവശ്യം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്ന കുട്ടികളെ വേണമെന്നായിരുന്നു ആവശ്യം. ആവശ്യം നിരസിച്ചാൽ സീരിയലിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പെൺകുട്ടികളെ നൽകാത്തതിന് പിന്നാലെ അപൂർവ്വരാഗം സീരിയലിൽ നിന്നും തന്നെ പുറത്താക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.
രണ്ട് മാസം മുൻപാണ് സംഭവമുണ്ടായത്. ചിത്രാഞ്‌ജലി സ്റ്റുഡിയോയിലെ ഷൂട്ടിംഗ് സെറ്റിൽവെച്ച് രാത്രി 12 മണിയോടെ അസീം കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ടയില്‍ കായികതാരത്തെ അറുപതിലധികംപേര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തെത്തിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി. തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ പാര്‍ക്കില്‍വെച്ച് പീഡിപ്പിച്ചു. ഗര്‍ഭിണിയായ പതിനേഴുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരുവല്ല പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പാര്‍ക്കില്‍ ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ ആയിരുന്നു പീഡനമെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കവിയൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാര്‍ക്കിലാണ് സംഭവം നടന്നതെന്നും കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്ത കാലയളവില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ആറാഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം, ഭാവി, ഗര്‍ഭത്തിന്‍റെ കാലദൈര്‍ഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ ഗര്‍ഭച്ഛിദ്രം നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ഇത്. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഭ്രൂണത്തിന്റെ ഡി.എന്‍.എ. സാമ്പിള്‍ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിന് വേണ്ടിയാണിത്.
നോയിഡയില്‍ ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍നിന്ന് വീണ് നിയമവിദ്യാര്‍ഥി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയിൽ പങ്കെടുക്കാനെത്തിയ ഗാസിയാബാദ് സ്വദേശിയായ തപസ്സ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ നോയിഡയിലെ സ്വകാര്യസര്‍വകലാശാലയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.
ശനിയാഴ്ച നോയിഡ സെക്ടര്‍ 99-ലെ സുപ്രീം ടവേഴ്‌സിലുള്ള ഏഴാമത്തെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു തപസ്സ്. ഫ്‌ളാറ്റില്‍നിന്ന് വീണ് ഇയാള്‍ മരിച്ചെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.
മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. ബന്ധുക്കളില്‍നിന്ന് ഔദ്യോഗികകമായി പരാതി ലഭിച്ചാല്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 19/01/25 തീയതി (ഞായറാഴ്ച), ഹെൽത്ത് ടൂറിസം ഓൺലൈൻ സെമിനാർ നടത്തുന്നു.
സമയം: 7 പി.എം.(ഇന്ത്യ), 1.30 പി.എം.(യുകെ), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്).
സൂം മീറ്റിംഗ് ഐഡി: 852 2396 7104, പാസ്‌കോഡ്: 239951.
വിഷയങ്ങളും പ്രഭാഷകരും; 1. കേരള ഹെൽത്ത് ടൂറിസം: ട്രെൻഡുകളും ഭാവിയും – ഡോ. കെ. എ. സജു, നിംസ് മെഡിസിറ്റി ജനറൽ മാനേജർ, 2. എസ്.കെ. ഹോസ്പിറ്റലിന്റെ ആരോഗ്യ ടൂറിസത്തിലേക്കുള്ള കാഴ്ചപ്പാട് – ഡോ. സന്ധ്യ കെ. എസ്., ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എസ്.കെ. ആശുപത്രി, തിരുവനന്തപുരം, 3. ഹെൽത്ത് ടൂറിസം: വികസനം, മാർക്കറ്റിംഗ്, പരിശീലനം – എഞ്ചിനീയർ നജീബ് കാസിം, ചെയർമാനും എംഡിയും, എച്ച്ക്യു എഞ്ചിനീയറിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഇന്റർനാഷണൽ, 4. കേരള ഹെൽത്ത് ടൂറിസം നിക്ഷേപ അവസരങ്ങൾ – ശ്രീ രവി രാജ് എൻ. എ., ഭാവ ഐഡിയേഷൻസ് ബിസിനസ് ഡയറക്ടർ, ജി.എം., ഇൻഡൽ മണി, 5. ആരോഗ്യ ടൂറിസത്തിൽ ഹോം ഹെൽത്ത്കെയറിന്റെ പങ്ക് – ശ്രീ ആലുവിള പ്രസാദ് കുമാർ, ജനറൽ മാനേജർ, മെഡിഹോം ഫാമിലി ക്ലിനിക് പ്രൈവറ്റ് ലിമിറ്റഡ്, കൊല്ലം, 6. ആധുനിക ആരോഗ്യ ടൂറിസത്തിന്റെ വ്യാപ്തി – ശ്രീ സൈഫുല്ല കെ. ഹസ്സൻ, ഡയറക്ടർ, കാലിൻ വെഞ്ചേഴ്‌സ് & നെസ്ലെ. ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org.
വിവരങ്ങൾക്ക് ബന്ധപ്പെടുക; ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ (യുകെ): വാട്ട്‌സ്ആപ്പ് 00447470605755.
പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. കേസിൽ മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം അഞ്ചായി. ഇതുവരെ 15 പേരെയാണ് കേസിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കാനാണ് സാധ്യത.
പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി ഡയറിയിൽ എഴുതി വെച്ചിരുന്നു. 40ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടി 62 പേരുടെ പേര് വിവരങ്ങളാണ് പറഞ്ഞതെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരുന്നുവെന്നും രാജീവ് പറഞ്ഞു.
പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പരാതിയിൽ പരിശീലകർ ഉൾപ്പെടെ പ്രതികളാകുമെന്നാണ് സൂചന. 40ലധികം ആളുകൾ ഇപ്പോൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രക്കാനം സ്വദേശികളായ സുബിന്‍, എസ്. സന്ദീപ്, വി.കെ. വിനീത്, കെ. അനന്ദു, അച്ചു ആനന്ദ് എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്.
സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നു പറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോൾ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.
കുട്ടിയുടെ അച്ഛൻ്റെ ഫോണിലായിരുന്നു ആളുകൾ വിളിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് മുന്നിലെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എല്‍. ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിടാനും ആഹ്വാനം ചെയ്തു.
പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നു വരികയായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചു.
ഇക്കാര്യത്തിലാണ് എലത്തൂരിലെ ഡിപ്പോയില്‍വെച്ച് ചര്‍ച്ച നടന്നത്. യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കൈയ്യേറ്റത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി. അടിയന്തര ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തീരുമാനം.
ഡിജോ ജോൺ
ഏർഡിങ്ടൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4 ശനിയാഴ്ച സട്ടൻ കോർഡ്ഫീൽഡ് സെന്റ് ചാഡ്സ് ഹാളിൽ വച്ച് വൻ ജനസാഗരത്തെ സാക്ഷിയാക്കി നടത്തപ്പെട്ടു. ഏർഡിങ്ടൺ ബാൻഡിന്റെ മനോഹരമായ സംഗീതം, കുട്ടികളുടെ അതിമനോഹരമായ കലാപരിപാടികൾ, വിഭവസമൃദ്ധമായ വിരുന്ന് എന്നിവ ചേർന്ന് ആഘോഷത്തിന് മാറ്റ് കൂട്ടി.
ഇഎംഎ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ഇഎംഎ മെമ്പേഴ്സിന്റെ യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു, ഈ സമ്മേളനത്തിൽ സെക്രട്ടറി ഡിജോ ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിനേഷ് സി മനയിൽ നന്ദിയും പ്രകാശിപ്പിച്ചു. പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ ക്രിസ്മസ് ന്യൂ ഇയറിന്റെ സന്ദേശവും അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായുള്ള മൂന്ന് ഏരിയ തിരിച്ചു കരോൾ കോമ്പറ്റീഷൻ കാണികൾക്ക് ആവേശം പകർന്നു. അതനുസരിച്ച് യഥാക്രമം കിങ്സ്ബറി ഏരിയ ഒന്നാം സ്ഥാനവും സെൻട്രൽ ഏരിയ രണ്ടാം സ്ഥാനവും പെറി കോമൺ ഏരിയ മൂന്നാം സ്ഥാനവും പങ്കിട്ടു.
ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.
അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടില്‍ എത്തിച്ചു. ഇന്ന് രാവിലെ 10ന് മൃതദേഹം പാലിയത്ത് തറവാട്ടില്‍ എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പി. ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പിന്നീട് മരണം സംഭവിച്ചതും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്‍പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ ദിവസം തന്നെയാണ് മരണം സംഭവിച്ചതും.
അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഇലവുംതിട്ട പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധനവകുപ്പും ചുമത്തും. ആറ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 64 പേര്‍ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതില്‍ 34 ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ 18 വയസ്സുള്ള വിദ്യാര്‍ഥിനിക്ക് 13 വയസ്സുമുതല്‍ പീഡനം നേരിട്ടെന്നാണ് മൊഴി.
പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡുചെയ്തു. ഇതില്‍ സുധി പോക്‌സോകേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. അച്ചു ആനന്ദ് എന്നയാള്‍ക്കായി തിരച്ചില്‍നടത്തുന്നതായും പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങളും കുട്ടിയില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാവരുടെയുംപേരില്‍ പോക്‌സോചുമത്തി.
ബാക്കിയുള്ള 30 ആളുകളുടെ ഫോണ്‍നമ്പറുകളാണുള്ളത്. ഇതില്‍ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണില്‍നിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളില്‍ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്. 2019 മുതലാണ് പീഡനംതുടങ്ങിയത്. വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ കാമുകന്‍ ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി.
പെണ്‍കുട്ടിയുടെ നഗ്‌നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. തുടര്‍ന്ന് അവരും പീഡിപ്പിച്ചെന്നാണ് പ്രാഥമികവിവരം. പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. അവര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.