Latest News

’ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ പാചക വീഡിയോ ചെയ്ത രഹ്ന ഫാത്തിമയ്ക്ക് എതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്.

ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രഹ്ന ശബരിമല ദര്‍ശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ പരമാര്‍ശത്തില്‍ വിവാദത്തിലായി ബിജെപി എംഎല്‍എ. ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നില്ലെന്നും മുസ്ലീംകള്‍ ചെയ്യാറില്ല, പക്ഷേ അവര്‍ ധനികരാണല്ലോ എന്നുമായിരുന്നു പരാമര്‍ശം.

ബിഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലാലന്‍ പസ്വാന്‍ ആണ് പ്രസംഗത്തിനിടെ പുലിവാല് പിടിച്ചത്. ” ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നാണല്ലോ. മുസ്ലിംകള്‍ സാധാരണയായി ലക്ഷ്മിദേവിയെ ആരാധിക്കാറില്ല. അവരെന്താ ധനികരല്ലേ?” എന്ന് ബിജെപി നേതാവ് ചോദിക്കുന്നു.

”അവര്‍ സരസ്വതി ദേവിയെ ആരാധിക്കാറില്ല, അവര്‍ക്കിടയില്‍ നിന്ന് പണ്ഡിതര്‍ ഉണ്ടാകുന്നില്ലേ? അവര്‍ ഐഎഎസോ, ഐപിഎസോ ആവാതെ ഇരിക്കുന്നുണ്ടോ?” എന്നുമായിരുന്നു പരാമര്‍ശം. കൂടാതെ ആത്മ, പരമാത്മ തുടങ്ങിയവ ജനങ്ങളുടെ വിശ്വാസം മാത്രമമാണെന്നും പ്രസംഗത്തില്‍ പസ്വാന്‍ പറഞ്ഞു.

കരുത്തിന്റെ ദൈവം ബജ്‌റംഗബലിയാണെന്നാണല്ലോ വിശ്വാസം, മുസ്ലിംകളോ, ക്രിസ്ത്യാനികളോ ഇത് വിശ്വസിക്കുന്നില്ല. അവരെന്താ കരുത്തരല്ലേ? വിശ്വാസങ്ങള്‍ നിര്‍ത്തുമ്പോഴേ ജനങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കുകയുള്ളൂവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ബിജെപി എംഎല്‍എ നേരിടുന്നത്. എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ബിഹാറില്‍ നടക്കുകയാണ്.

കേരളത്തിന്റെ തീരാവേദനയാണ് വിസ്മയ. സ്ത്രീധന ജീവനെടുത്ത ഇരയാണ് വിദ്യാര്‍ഥിയായിരുന്ന വിസ്മയ. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കേണ്ടി വന്ന് അവസാനം സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നവള്‍.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്
കിരണ്‍ വിസ്മയുടെ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. കേസില്‍ അകപ്പെട്ടതോടെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട കിരണ്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്.

കാര്‍ കാരണം മകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നെങ്കിലും മകളുടെ ഓര്‍മ്മയില്‍ പുതിയ ഓഡി കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അച്ഛന്‍ ത്രിവിക്രമനും അമ്മ സജിതയും ചേര്‍ന്ന്. സഹോദര്‍ വിജിത്ത് ആണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

ഒരു വിന്‍ഡോ കാറിനു വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി നല്‍കാനില്ലെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്. 2021 ജൂണ്‍ 21നാണ് 22കാരിയായ വിസ്മയ ജീവനൊടുക്കിയത്. മെയ് 31, 2020ന് ആയിരുന്നു വിസ്മയുടെയും കിരണിന്റെയും വിവാഹം. വിസ്മയയുടെ വിയോഗ ശേഷം ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് വിസ്മയുടെ മാതാപിതാക്കളും സഹോദരനും വെളിപ്പെടുത്തിയിരുന്നു.

ഹിന്ദി സീരിയൽ താരം വൈശാലി ടക്കറിന്റെ മരണത്തിൽ അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയെ അറസ്റ്റ് ചെയ്തു. നടിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യ ദിഷയ്ക്കും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഐപിസി 306 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ പേരിൽ ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. ഇൻഡോറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലാകുന്നത്.

‘പ്രതി അയൽവാസിയായതിനാൽ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു, രക്ഷപ്പെടാൻ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് ടീമിനെ അയച്ചു, ഞങ്ങൾ പാരിതോഷികം പോലും പ്രഖ്യാപിച്ചു. ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്’ ഇൻഡോർ പൊലീസ് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മിശ്ര കൂട്ടിച്ചേർത്തു. വൈശാലിയുടെ വിവാഹ ആലോചനകൾ അറിഞ്ഞത് മുതൽ രാഹുൽ നവ്‌ലാനി ശല്യം ചെയ്യുകയായിരുന്നുവെന്ന് താരത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. നടിയുടെയും നവ്‌ലാനിയുടെയും പിതാക്കന്മാർ ബിസിനസ്സ് പങ്കാളികളാണെന്നും അവർക്ക് പരസ്പരം വളരെക്കാലമായി അറിയാമെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബർ 16നായിരുന്നു വൈശാലി ടക്കറിനെ ഇൻഡോറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നടിയുടെ വീട്ടിൽ നിന്നും ഒരു കത്തും പൊലീസ് കണ്ടെത്തിയിരുന്നു. താരത്തിന്റേത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. താരത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുൻ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയുന്നുണ്ടെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ മോത്തി ഉർ റഹ്മാൻ അറിയിച്ചിരുന്നു.

ഐപിസി യുകെ ആൻ്റ് അയർലണ്ട് റീജിയൻ അടുത്ത മൂന്നു വർഷത്തെക്കുള്ള (2022-2025) പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഒക്ടോബർ 15ന് ലിവർപൂൾ പട്ടണത്തിൽ പാസ്റ്റർ ബാബു സഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുക്കപ്പെട്ടവർ:

സീനിയർ മിനിസ്റ്റർ – പാസ്റ്റർ ബാബു സഖറിയ; പ്രസിഡൻ്റ് & ജനറൽ കൗൺസിൽ മെംബർ – പാസ്റ്റർ ജേക്കബ് ജോർജ്; വൈസ് പ്രസിഡൻ്റ് – പാസ്റ്റർ വിൽസൻ ബേബി ; സെക്രട്ടറി – പാസ്റ്റർ സി.ടി.എബ്രഹാം; ജോയൻ്റ് സെക്രട്ടറി – പാസ്റ്റർ വിനോദ് ജോർജ്; പ്രമോഷനൽ സെക്രട്ടറി – പാസ്റ്റർ സീജോ ജോയി; ട്രഷറർ – ബ്രദർ ജോൺ മാത്യു.

കൂടാതെ പാസ്റ്റർ പി.സി.സേവ്യർ – റീജിയൻ അഡ്മിനിസ്ട്രേറ്റർ, ബ്രദർ റിനോൾഡ് എബനേസർ – ജനറൽ കൗൺസിൽ മെംബർ, ബ്രദർ തോമസ് മാത്യു -Northern അയർലൻ്റ് കോ-ഓർഡിനേറ്റർ എന്നിവർ അടങ്ങുന്ന 42 അംഗ റീജിയൻ കൗൺസിൽ നിലവിൽ വന്നു.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്‌സായ, കോട്ടയം പാമ്പാടി സ്വദേശിനിയായ ദേവീ പ്രഭ(38) നിര്യാതയായി .സെപ്‌സിസ് മൂലം ടുള്ളമോര്‍ ഹോസ്പിറ്റലില്‍ ഐ. സി. യു വില്‍ ചികിത്സയിലായിരുന്ന ദേവിപ്രഭ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്ത്യയാത്രയായത്. ശ്രീരാജിന്റെ ഭാര്യയായ ദേവീപ്രഭ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവരാണ് മക്കള്‍.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലില്‍ നിയമനം കിട്ടിയതിനെ തുടര്‍ന്നാണ് ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറി താമസിച്ചത്.പോര്‍ട്ട്‌ലീഷിലെ ഓണാഘോഷ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന ദേവപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുള്ളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനായില്ല.

വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്താന്‍ ആണ് തീരുമാനം

ബലാത്സംഗ കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്കനടപടിയുണ്ടാകും. കേസില്‍ ഉള്‍പ്പെട്ടതിന് പുറമേ ഒളിവില്‍ പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെ വിശദീകരണം നല്‍കിയാലും എല്‍ദോസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടര്‍ന്ന്, ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ, എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തി.

എല്‍ദോസിനെതിരെ കൂടുതല്‍ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കോടതി പരിഗണിക്കുമോയെന്ന് ഇന്ന് അറിയാം.

ബലാല്‍സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് നിലവിലുമുണ്ട്.

സിപിഐഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99–ാം പിറന്നാൾ. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഗതിമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വി എസ് അച്യുതാനദൻ വിവിധ കാലഘട്ടങ്ങളിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷത്തിന് നേതൃത്വം വഹിച്ചു. 1923 ഒക്ടോബര്‍ 20നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്.പതിനാറാം വയസില്‍ ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കമ്പനിയിലെ തൊഴിലാളി സമരത്തിലൂടെയായിരുന്നു വി എസിൻറെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. പി കൃഷ്ണ പിള്ളയാണ് വിഎസിലെ പ്രക്ഷോഭകാരിയെ കണ്ടെത്തിയത്. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ്‌ 1940ൽ പതിനേഴാം വയസ്സിലാണ്‌ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായത്‌. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും വി എസിന് നഷ്ടപ്പെട്ടിരുന്നു. അച്ഛന്‍റെയും അമ്മയുടേയും മരണം വി എസ്സിനെ ഒരു നിരീശ്വരവാദിയാക്കിയിരുന്നു.

രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ്‌ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു. അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980-92 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായി. 2006 മെയ്‌ 18 ന്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ജയപരാജയങ്ങളൊന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ തളർത്തിയിരുന്നില്ല. 1965ലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനെ എതിരിട്ടപ്പോൾ 2327 വോട്ടുകൾക്ക് അദ്ദേഹം തോറ്റു. എന്നാൽ 1967-ൽ കോൺഗ്രസിലെ തന്നെ എ അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് അദ്ദേഹം നിയമസഭാംഗമായി. 1970 -ൽ ആർ എസ് പിയിലെ കെ കെ കുമാരപിള്ളയെ വി എസ് തോൽപ്പിച്ചു. എന്നാൽ, 77ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. പിന്നെ നീണ്ട ഇടവേളയ്ക്ക് ശേഷം 1991ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോൺഗ്രസിലെ ഡി സുഗതനെ 9980 വോട്ടുകൾക്ക് തോല്‍പ്പിച്ചുകളഞ്ഞു വി എസ്. 1996 -ൽ മാർക്സിസ്റ്റു പാർട്ടിയുടെ കോട്ടയെന്ന് തന്നെ വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് അദ്ദേഹത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 2001-ൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. 2006-ൽ ഇതേ മണ്ഡലത്തിൽ മുന്നത്തെ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് തന്നെ അദ്ദേഹം തോല്‍പ്പിച്ചു.

പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെ 2007 മെയ് 26ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. തല്‍ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 -ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.

1946 ൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍ സമര നേതാക്കളിൽ പ്രധാനിയായിരുന്നു വി എസ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്. ഒളിവിൽ കഴിയവെ പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. പാര്‍ട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൊടിയ മർദ്ദനം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കുകയായിരുന്നു പൊലീസ്.1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഐഎം രൂപീകരിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയാണ് വിഎസ്. അവിടന്നിങ്ങോട്ടുള്ള സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേധന ചരിത്രത്തില്‍ സംഘാടകനായും നേതാവായും എന്നും ഉണ്ടായിരുന്നു. പാർട്ടിയുടെ 23-ാം കോൺഗ്രസിൽ ശാരീരിക അവശതകള്‍ മൂലം അദ്ദേഹം വിട്ടുനിന്നു. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും വി എസ് എന്ന രണ്ടക്ഷരം ഇന്നും കേരള രാഷ്ട്രീയത്തിൽ സുപ്രധാനമാണ്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.

അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു. എന്നാൽ താരം അതൊന്നും തന്നെ വകവെച്ചിരുന്നില്ല.പലപ്പോഴും അതിനൊക്കെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്.ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്അച്ഛന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് അഭയ.അച്ഛന്റെ വാച്ച് തന്റെ കയ്യിൽ കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഓർമ പുതുക്കിയത്.

താൻ കാനഡയിൽ പോയി വന്നപ്പോൾ അച്ഛനു സമ്മാനിച്ചതാണ് ആ വാച്ച് എന്നും എല്ലാ വിശേഷ ദിവസങ്ങളിലും അച്ഛൻ ആ വാച്ച് അണിയുമായിരുന്നെന്നും അഭയ ഹിരൺമയി കുറിച്ചു.താൻ അച്ഛന്റെ രാജകുമാരിയാണെന്നും തനിക്ക് അച്ഛനെ മിസ് ചെയ്യുന്നുണ്ടെന്നും അഭയ കുറിച്ചു.2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി.മോഹൻ കോവിഡ് ബാധിച്ചു മ രിച്ചത്. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ.

എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവർ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാർക്കുകളിലും ഒത്തുകൂടിയിരുന്നു.

ആ സമയത്ത് പൂക്കൾ, പാവകൾ, മെഴുകുതിരികൾ, രാജ്ഞിയുടെ ഛായാചിത്രങ്ങൾ എന്നിവയുൾപ്പെടെ രാജ്ഞിക്ക് സ്നേഹോപഹാരങ്ങളാണ് ആളുകൾ സമർപ്പിച്ചത്. കൊട്ടാരം അധികൃതർ അത്തരത്തിൽ ലഭിച്ച പാവകളെല്ലാം കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സമർപ്പിച്ച 1,000 ലധികം പാഡിംഗ്ടൺ കരടികളും മറ്റ് ടെഡ്ഡികളും കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്യുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

യുകെയിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് ദുഃഖിതരായ ബ്രിട്ടീഷ് ജനതയ്ക്ക് പൂക്കളും ടെഡി ബിയറുകളും ഉൾപ്പെടെ സ്നേഹ സമ്മാനങ്ങൾ നൽകാൻ അനുവാദം നൽകിയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലും വിൻഡ്സർ കാസിലിന് പുറത്തുള്ള റോയൽ പാർക്കുകളിലും രാജ്ഞിക്കുള്ള സ്നേഹ സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

രാജ്ഞിയോടുള്ള ആദരസൂചകമായി കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബെർണാഡോസിന് പാവകൾ കൈമാറുകയാണ്. കൈമാറുന്നതിന് മുമ്പ് എല്ലാ പാവകളും പ്രൊഫഷണലായി വൃത്തിയാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരവും റോയൽ പാർക്കുകളും പ്രഖ്യാപിച്ചു.

 

RECENT POSTS
Copyright © . All rights reserved