ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.
12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. എന്നാല്‍ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എല്‍വേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റില്‍ പക്വേറ്റയുടെ ക്രോസ് സ്വിസ് ഗോള്‍ മുഖത്തേക്ക്. റിച്ചാര്‍ലിസണ്‍ ഒരു മുഴുനീളെ സ്‌ട്രേച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം മിനിറ്റില്‍ വിനീഷ്യസിനും കിട്ടി ഒരവസരം. റഫീഞ്ഞയുടെ പാസ് ബോക്‌സില്‍ കണക്റ്റ് ചെയ്യാനുള്ള വിനിഷ്യസിന്റെ ശ്രമം ഗോള്‍ കീപ്പര്‍ തടുത്തിട്ടു. റഫീഞ്ഞയുടെ ഷോട്ട് സോമര്‍ കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളില്‍ അവസാനിച്ചു. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനാവട്ടെ പറയത്തക്ക അവസരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചതുമില്ല.
രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. പക്വേറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം മാത്രം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് അല്‍പം കൂടി ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. 53-ാം മിനിറ്റില്‍ അവര്‍ക്ക് ആദ്യ അവസരവും ലഭിച്ചു. വിഡ്മറുടെ നിലംപറ്റെയുള്ള ക്രോസ് ബ്രസീലിയന്‍ ബോക്‌സിലേക്ക്. ഫാബിയന്‍ റീഡര്‍ സ്ലൈഡ് ചെയ്തുനോക്കിയെങ്കിലും ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല.
റീബൗണ്ടില്‍ ഗോള്‍ നേടാനുള്ള ശ്രമം ഫ്രേഡ് തടയുകയും ചെയ്തു. 57-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഗോള്‍ശ്രമം പുറത്തേക്ക്. 64-ാം മിനിറ്റില്‍ സ്വിസ് വലയില്‍ പന്തെത്തി. കസെമിറോയുടെ ലോംഗ് ബോള്‍ വിനിഷ്യസിന്. വിഡ്മറുടെ സ്ലൈഡിംഗ് ചലഞ്ച് അതിജീവിച്ച വിനിഷ്യസി പന്ത് വലയിലെത്തിച്ചു. ബ്രസീല്‍ ആഘോഷവും തുടങ്ങി. എന്നാല്‍ വാറില്‍ വിനിഷ്യസ് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. 83-ാം മിനിറ്റില്‍ കാസമിറോയുടെ ഗോള്‍. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്ക്.
വെള്ളിയാഴ്ച ലണ്ടനിൽ നടന്ന ‘രംഗ്’- ഇന്റർനാഷണൽ കുച്ചിപ്പുഡി ഡാൻസ് ഫെസ്റ്റിവൽ 2022 ൽ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകൾ അനൗഷ്ക സുനക് നിരവധി കുട്ടികൾക്കൊപ്പം കുച്ചിപ്പുടി അവതരിപ്പിച്ചു.
ഇന്ത്യ@75 ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച നൃത്തോത്സവം പ്രശസ്ത കുച്ചിപ്പുടി നർത്തകി അരുണിമ കുമാറാണ് ക്യൂറേറ്റ് ചെയ്തത്, അവിടെ 4 മുതൽ 85 വയസ്സ് വരെ പ്രായമുള്ള 100 കലാകാരന്മാർ സംഭവബഹുലമായ വർഷത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. പരിപാടിയിൽ അവതരിപ്പിച്ചതിന് ശേഷം 9 വയസ്സുള്ള അനൗഷ്‌ക പറഞ്ഞു: “ഞാൻ വന്ന രാജ്യമാണ് ഇന്ത്യ. കുടുംബവും വീടും സംസ്കാരവും ഒത്തുചേരുന്ന സ്ഥലമാണിത്. എല്ലാ വർഷവും അവിടെ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.
“എനിക്ക് കുച്ചിപ്പുടിയും നൃത്തവും ഇഷ്ടമാണ്, കാരണം നിങ്ങൾ നൃത്തം ചെയ്യുമ്പോൾ നിങ്ങളുടെ എല്ലാ ആശങ്കകളും സമ്മർദങ്ങളും ഇല്ലാതാകും, ഒപ്പം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന നിമിഷത്തിലാണ് നിങ്ങൾ. സ്റ്റേജിൽ ഇരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ”
ഈ വർഷം ഒക്ടോബറിൽ ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം. അതിനുമുമ്പ് അദ്ദേഹം ഖജനാവിന്റെ ചാൻസലറായിരുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ നാരായണ മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് രണ്ട് പെൺമക്കളുണ്ട് – കൃഷ്ണയും അനൗഷ്ക സുനക്കും.
അദ്ദേഹം പ്രധാനമന്ത്രിയായി നിയമിതനായി ഒരു മാസത്തിന് ശേഷം, ഭരണത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയേക്കാൾ ശക്തമായ നിലയിലാണ് അദ്ദേഹത്തിന്റെ ജനപ്രീതി നിലനിൽക്കുന്നതെന്ന് ഒരു സർവേ കണ്ടെത്തി.
എന്നിരുന്നാലും, ലിസ് ട്രസിന് ശേഷം ചുമതലയേറ്റ സുനക്ക്, അദ്ദേഹത്തിന്റെ മുൻഗാമികളായ ബോറിസ് ജോൺസണും ലിസ് ട്രസും വിമതർ നേരിടുന്നതായി റിപ്പോർട്ടുണ്ട്, അവർ തന്റെ സർക്കാരിന്റെ വിവാദ നികുതി വർദ്ധനയ്ക്കും ഇംഗ്ലണ്ടിലെ പുതിയ കടൽത്തീര കാറ്റാടി പദ്ധതികൾ അനുവദിക്കാൻ വിസമ്മതിച്ചതിനും സുനക്കിനെ വിളിച്ചു.
പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചത്.
കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടർന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.
സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാൽ പ്രതി പരോൾ പോലും അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയിൽ പറഞ്ഞു.
രണ്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ മുങ്ങിമരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഉത്തേജ് കുന്ത (24), ശിവ കെല്ലിഗരി (25) എന്നിവരാണ് മരിച്ചതെന്ന് മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് സ്ഥിരീകരിച്ചു. മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാർക്ക്സ് റിസർവോയറിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാർഥികളാണ്.
ആദ്യം നീന്താനിറങ്ങിയ ഉത്തേജ് മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാനായി വെള്ളത്തിലേക്ക് ചാടിയ ശിവയും അപകടത്തിൽ പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച 2:20 ഓടെ യുവാക്കളെ കാണാതായതായി അറിയിച്ച് ഹൈവേ പട്രോളിന് കോളുകള്‍ ലഭിച്ചതായി മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് ട്വീറ്റിലൂടെ വ്യക്തമാക്കി. തിരച്ചിലാരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷം ഉത്തേജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ശിവയുടെ മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു.
രക്ഷിക്കാനപേക്ഷിച്ചുള്ള നിലവിളി കേട്ടയുടനെ തന്നെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചറിയിച്ചതായി യുവാക്കൾ താമസിച്ചിരുന്ന എയര്‍ബിഎന്‍ബിയുടെ മാനേജര്‍ പറഞ്ഞു. ഇയാളുടെ സഹോദരന്‍ വെള്ളത്തിലേക്ക് ചാടി ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
മൃതദേഹങ്ങള്‍ വൈകാതെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തെലങ്കാന മന്ത്രി കെ.ടി.രാമറാവു അറിയിച്ചിട്ടുണ്ട്.
ബ്രിട്ടന്‍ കടല്‍തീരത്ത് അടിഞ്ഞ മത്സ്യത്തെ കണ്ട് എല്ലാവരും ഞെട്ടി. സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ് കടല്‍തീരത്ത്. ഈ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നാണ് പറയപ്പെടുന്നത്.
ടെട്രാഡോണ്ടിഡേ ഇനത്തില്‍ പെടുന്ന മത്സ്യമാണ് ഈ വിഷമത്സ്യം. കോണ്‍വാള്‍ കടല്‍തീരത്തിലൂടെ കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം പോകുമ്പോള്‍ മത്സ്യത്തെ കണ്ടെത്തുകയായിരുന്നു. കണ്ട് പരിചയിമല്ലാത്ത മത്സ്യത്തെ കരയില്‍ കിടക്കുന്നത് കണ്ട യുവതി അടുത്ത് ചെന്ന് പരിശോധിച്ചു, തുടര്‍ന്നാണ് ഇത് ഓഷ്യാനിക് പഫര്‍ ആണെന്ന് മനസിലായത്.
മത്സ്യത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ:
മോറിസ് കയ്യുറകള്‍ ധരിച്ച് മത്സ്യത്തെ പരിശോധിച്ചതിനാല്‍ അപകടമുണ്ടായില്ല. ഈ ഒരൊറ്റ മത്സ്യത്തില്‍ 30 മുതിര്‍ന്ന മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ വിഷം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇതുവരെ മരുന്നുകളും ഇതിനായി കണ്ടുപിടിച്ചിട്ടില്ല. ഈ വിഷമുള്ള മത്സ്യത്തില്‍ നിന്ന് അകലം പാലിക്കാനും സ്പര്‍ശിക്കാതിരിക്കാനും വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് തീരങ്ങളില്‍ ഈ മത്സ്യം അപൂര്‍വമായേ കാണാറുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. സമുദ്രങ്ങളില്‍ 10 മുതല്‍ 475 മീറ്റര്‍ വരെ ആഴത്തിലാണ് ഇത് കാണപ്പെടുന്നത്. ഇതെങ്ങനെ കടല്‍തീരത്ത് എത്തിപ്പെട്ടു എന്ന് അറിയില്ല.
ഷിന്‍ജിയാങിലെ ഉറുംകിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ മരിച്ചതിന് പിന്നാലെ ചൈനയിലെ ഷാങ്ഹായില്‍ പ്രതിഷേധം. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെത്തുടര്‍ന്ന് തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മൂന്ന് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഷി ജിന്‍പിങും തുലയട്ടെയെന്നും ഉറുംകിയെ സ്വതന്ത്രമാക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഉറുംകിയിലും ഷിന്‍ജിയാങിലും ചൈനയില്‍ മൊത്തത്തിലുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും നിയന്ത്രണങ്ങളല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
കോവിഡ് വ്യാപനത്തില്‍ വന്‍വര്‍ധനവ് ഉണ്ടായതിന് പിന്നാലെ സീറോ കോവിഡ് പോളിസിയെന്ന പേരില്‍ ഭരണകൂടം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ഷിയുടെ നയമെന്നാണ് നിയന്ത്രണങ്ങളെ ചൈന വിഷേഷിപ്പിക്കുന്നത്. കുടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് ചൈന എടുത്തിരുന്ന തീരുമാനം.
ശനിയാഴ്ച 40,000-ഓളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വ്യാപനനിരക്ക് കൂടുതലുള്ള പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ ശൈത്യകാലമാണ് ചൈനയിലിപ്പോള്‍. പ്രതിഷേധത്തിന് കാരണമായ തീപ്പിടിത്തമുണ്ടായ ഉറുംകിയില്‍ 100 ദിവസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് കമ്പനികളും ആഴ്ചയില്‍ 4 ദിവസം എന്ന നിലയില്‍ ജോലിയിലേക്ക് മാറിത്തുടങ്ങി.
യുകെയില്‍ ആദ്യമായി ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ ചുരുക്കാന്‍ തയ്യാറായ നൂറോളം കമ്പനികളിലെ ഏകദേശം 2600 ജോലിക്കാര്‍ പുതിയ ജോലി ക്രമത്തിലേക്ക് മാറുകയാണ്.
ആദ്യകാല സാമ്പത്തിക യുഗത്തിന്റെ ‘ഹാംഗോവറാണ്’ അഞ്ച് പ്രവൃത്തിദിന ക്രമമെന്ന് ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിനായി വാദിക്കുന്നവര്‍ പറയുന്നു. ഈ വിധത്തില്‍ ജോലി ചെയ്യുന്നത് വഴി ഉത്പാദനക്ഷമത മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നും, കുറഞ്ഞ മണിക്കൂറില്‍ സമാനമായ ഔട്ട്പുട്ട് ലഭിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു.
ഫ്രാന്‍സില്‍ നടത്തിയ നാല് പ്രവൃത്തിദിന പരീക്ഷണത്തില്‍ ജോലിക്കാര്‍ കുറഞ്ഞ ദിവസങ്ങളില്‍ കൃത്യമായ തോതില്‍ സമയം ചെലവഴിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കമ്പനികള്‍ക്ക് അധിക സമയത്തിന് അധികമായി പണം നല്‍കേണ്ടിവരികയും ചെയ്യുകയായിരുന്നു.
യുകെയില്‍ രണ്ട് വലിയ കമ്പനികളായ ആറ്റം ബാങ്കും, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് കമ്പനി എവിനും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ രണ്ട് കമ്പനികള്‍ക്കുമായി യുകെയില്‍ 450-ഓളം ജീവനക്കാരാണുള്ളത്. 4 പ്രവൃത്തിദിനത്തിന് അംഗീകാരം നല്‍കിയതോടെ ജോലിക്കാരെ ദീര്‍ഘമായ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം കുറഞ്ഞ സമയം ജോലി ചെയ്യാന്‍ അനുവദിക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്.
കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പരിഷ്‌കാരങ്ങളില്‍ ഒന്നാണ് നാല് പ്രവൃത്തിദിനത്തിലേക്ക് മാറുന്നതോടെ കൈവരിക്കുന്നതെന്ന് എവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആഡം റോസ് വ്യക്തമാക്കി. 70 കമ്പനികളില്‍ 3300 ജോലിക്കാരെ ഉള്‍പ്പെടുത്തിയാണ് യുകെ ക്യാംപെയിന്‍ ട്രയല്‍സ് സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പൈലറ്റ് സ്‌കീമില്‍ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളും, ബോസ്റ്റണ്‍ കോളേജ്, ബുദ്ധികേന്ദ്രമായ ഓട്ടോണോമി എന്നിവരും പങ്കെടുത്തിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്‍ഡിലെ സന്ന മരിൻആണ് വിപ്ലവകരമായ ആശയം ആദ്യം നടപ്പാക്കിയത്. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന ആശയമാണ് ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിൻ നടപ്പാക്കിയത്. ഫിൻലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉണ്ടായിരുന്നത്.
മക്കളുടെയും മരുമക്കളുടെയും പരിപൂർണ്ണ സമ്മതത്തോടെ 78-ാം വയസിൽ വീണ്ടുമൊരു വിവാഹം ചെയ്ത് തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ. തലവടി തുടങ്ങിയിൽ 59കാരിയായ ബിനാകുമാരിയാണ് സോമൻനായർക്ക് വധുവായത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും മക്കളും കൊച്ചുമക്കളും സന്നിഹിതരായി.
റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് സോമൻനായർ. പിന്നീട് സംസ്ഥാനത്തെ എൻസിസി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ഒരു വർഷം മുൻപാണ് സോമൻനായരുടെ ഭാര്യ മരിച്ചത്. മൂന്ന് മക്കളാണുള്ളത്. ബീനാകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപാണ് ലോകത്തോട് വിടപറഞ്ഞത്. ബിനാകുമാരിയുടെ വിവാഹത്തിനായി മുൻകൈ എടുത്തത് സഹോദരൻ ടിഡി പ്രവീണും.
ഒരു മകൾ മാത്രമാണ് ഉള്ളത്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. പ്രവീൺ സോമൻനായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മൂന്ന് മക്കളും സമ്മതം മൂളിയ ശേഷമാണ് ഇരുവരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത്. വിവാഹത്തിന് സോമൻ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവർ സാക്ഷിയായി. എയർഫോഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ.
ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല ഡല്‍ഹി. അതിനിടെ സമാനസ്വഭാവത്തിലുള്ള മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച്. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും മൃതദേഹം മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവമാണ് പോലീസ് വെളിച്ചത്തുകൊണ്ടുവന്നത്.
കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലെ താമസക്കാരിയായ പൂനം എന്ന സ്ത്രീയാണ് ഭര്‍ത്താവ് അഞ്ജന്‍ ദാസിനെ മകന്‍ ദീപക്കിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. പൂനത്തിന്റെ ആദ്യഭര്‍ത്താവിലുള്ള മകനാണ് ദീപക്. കൊലയ്ക്കു ശേഷം അഞ്ജന്റെ മൃതദേഹം പത്തുകഷണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൂനത്തെയും ദീപക്കിനെയും ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പൂനത്തിന്റെ സ്വര്‍ണം അഞ്ജന്‍ദാസ് വില്‍ക്കുകയും ആ പണം അദ്ദേഹത്തിന്റെ ആദ്യഭാര്യയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എട്ടുമക്കള്‍ക്കൊപ്പം ബിഹാറിലാണ് അഞ്ജന്റെ ആദ്യഭാര്യ താമസിക്കുന്നത്. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അഞ്ജനെ കൊലപ്പെടുത്താന്‍ പൂനം ദീപക്കുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ആദ്യഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 2017-ലാണ് പൂനം അഞ്ജനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്. തന്റെ ഭാര്യയോട് അഞ്ജന്‍ മോശമായി പെരുമാറിയിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്താനുള്ള പൂനത്തിന്റെ പദ്ധതിയില്‍ പങ്കാളിയായതെന്നും ദീപക് പോലീസിനോടു പറഞ്ഞു.
ജൂണ്‍മാസത്തിലാണ് അഞ്ജനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. പ്രതികള്‍ അഞ്ജന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ബോധരഹിതനായതിന് പിന്നാലെ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ശേഷം പ്രതികള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഉപേക്ഷിച്ച മൃതദേഹഭാഗങ്ങളില്‍ ആറെണ്ണം ഇതുവരെ കണ്ടെത്തിയതായി
പോലീസ് പറഞ്ഞു.
ജൂണില്‍ പാണ്ഡവ് നഗറില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ അഴുകിയിരുന്നതിനാല്‍ അന്വേഷണം ഏറെയൊന്നും മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ ആദ്യം ശ്രദ്ധയുടെ കൊലപാതകം പുറത്തുവന്നതോടെ പാണ്ഡവ് നഗറില്‍നിന്ന് ലഭിച്ച മൃതദേഹഭാഗം ശ്രദ്ധയുടേതാണോ എന്നറിയാന്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ അവ ഒരു പുരുഷന്റേതാണെന്ന കാര്യം വ്യക്തമായി. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്ത പാണ്ഡവ്‌നഗറിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അപ്പോഴാണ് പൂനവും ദീപക്കും പലരാത്രികളില്‍ പ്രദേശത്ത് വന്ന കാര്യം വ്യക്തമായത്. ദീപക്ക് ബാഗുമായി പോകുന്നതും പൂനം പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രദേശവാസിയായ അഞ്ജന്‍ദാസിനെ ഏകദേശം ആറുമാസമായി കാണാനില്ലെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുമില്ല. ഇതിനു പിന്നാലെ ദീപക്കിനെയും പൂനത്തെയും പോലീസ് ചോദ്യം ചെയ്യുകയും ഇവര്‍ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ മക്കളോട് അഞ്ജന് മോശം സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പൂനം മാധ്യമങ്ങളോടു പ്രതികരിച്ചു. ദീപക്കാണ് കത്തികൊണ്ട് അഞ്ജനെ കൊലപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.