Latest News

ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹൃദയം നുറുങ്ങുന്ന വേദനയോടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഖത്തര്‍ ലോകകപ്പില്‍ നിന്നും വിടപറഞ്ഞത്.
തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തില്‍ നിന്നും നിറകണ്ണുകളോടെയാണ് റോണോയ്ക്ക് കളംവിടേണ്ടി വന്നത്. ആരാധകലോകവും ആ കാഴ്ച കണ്ട് വിങ്ങിപ്പൊട്ടുകയാണ്.

മൊറോക്കോ/ പോര്‍ച്ചുഗീസ് പോരാട്ടത്തില്‍ ഒടുവില്‍ നിശ്ചിത സമയമവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തില്‍ മൊറോക്കോ സെമി ഫൈനല്‍ ഉറപ്പിച്ചു. മത്സരം അവസാനിച്ച ശേഷം അത് വിശ്വസിക്കാനാവാതെ നില്‍ക്കുകയായിരുന്നു റൊണാള്‍ഡോ.

മത്സരശേഷം ഡ്രസ്സിങ് റൂമിലേക്ക് നടന്നുകയറുമ്പോള്‍ അയാള്‍ ഉള്ളിലെ സങ്കടത്തിന്റെ അണക്കെട്ട് തുറന്നുവിട്ടു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു. താരം കരയുന്നതിന്റെ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടാണ് ലോകമെങ്ങും പരന്നത്. റൊണാള്‍ഡോ വിമര്‍ശകരുടെ നെഞ്ചകം പോലും പൊള്ളിക്കുന്നതാണ് ആ കണ്ണീര്‍.

മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് പോര്‍ച്ചുഗീസ് നായകന്‍ റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. ഗ്രൗണ്ടിലെത്തിയപ്പോള്‍ തൊട്ട് ഗോളടിക്കാനായി കിണഞ്ഞുശ്രമിച്ച റൊണാള്‍ഡോയ്ക്ക് പക്ഷേ ലക്ഷ്യം കാണാനായില്ല. പലതവണ മൊറോക്കോ ഗോള്‍ പോസ്റ്റില്‍ അപകടം സൃഷ്ടിക്കാന്‍ താരത്തിന് സാധിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

പോര്‍ച്ചുഗലിന് ആധുനിക ഫുട്ബോളില്‍ ഒരു മേല്‍വിലാസം ചാര്‍ത്തിക്കൊടുത്ത ശേഷമാണ് റൊണാള്‍ഡോ അവസാന ലോകകപ്പില്‍ നിന്നും പടിയിറങ്ങുന്നത്.
ഇനി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2026-ല്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുക എന്നത് റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നിലവില്‍ 37 വയസ്സുണ്ട് സൂപ്പര്‍ താരത്തിന്. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് ലോകകിരീടത്തില്‍ മുത്തമിടാനാവാതെ തിരിഞ്ഞുനടക്കുകയാണ് സിആര്‍ സെവന്‍.

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പ്രശസ്ത ടെലിവിഷന്‍ നടി വീണാ കപൂറിനെ (74) മകന്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മകന്‍ സച്ചിന്‍ കപൂറിനെയും വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും പോലീസ് അറസ്റ്റു ചെയ്തു.

മുംബൈയിലെ ജുഹുവിലാണ് സംഭവം. വീണയെ ബെയ്‌സ്‌ബോള്‍ ബാറ്റുകൊണ്ട് തുടരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞെന്ന് പോലീസ് അറിയിച്ചു.

90 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലെ നദിയിലാണ് മൃതദേഹം ഒഴുക്കിയത്. വീണയും സച്ചിനും തമ്മില്‍ ഏറെക്കാലമായി സ്വത്തുതര്‍ക്കമുണ്ട്. ഡിസംബര്‍ ആറിന് വീണ താമസിച്ചിരുന്ന കല്‍പടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്.

തുടര്‍ന്ന് മകനെ ചോദ്യം ചെയ്തതിലൂടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. 12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തില്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്നുമാണ് സച്ചിന്‍ പോലീസിനോടു പറഞ്ഞത്.

ഡ്രൈവറും മറ്റ് യാത്രക്കാരും ചേര്‍ന്ന് യാത്രയ്ക്കിടെ ടാക്സിയ്ക്കുള്ളില്‍ വച്ച് യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഇന്നലെ രാവിലെയായിരുന്നു ദാരുണസംഭവം അരങ്ങേറിയത്.

യുവതിയും പത്തുമാസം പ്രായമായ പെണ്‍കുഞ്ഞും പെല്‍ഹറില്‍ നിന്ന് പൊഷെരേയിലേയ്ക്ക് ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്നു. വാഹനത്തിനുള്ളില്‍ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. ഇതിനിടെ ടാക്സി ഡ്രൈവറും മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇത് ചെറുക്കുന്നതിനിടെ അക്രമികള്‍ കുഞ്ഞിനെ തട്ടിയെടുത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ യുവതിയെ ടാക്സിയ്ക്കുള്ളില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിടുകയും ചെയ്തു.

യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല

ബേസിൽ ജോസഫ്

സ്വീറ്റ് കോൺ സൂപ്പ് 
ചേരുവകൾ :  
സ്വീറ്റ് കോൺ – 200 ഗ്രാം
ക്യാരറ്റ് അരിഞ്ഞത് – 50 ഗ്രാം
ബീൻസ് അരിഞ്ഞത് – 50 ഗ്രാം
സ്പ്രിങ് ഒനിയൻ – 50 ഗ്രാം
ബട്ടർ – 1 ടേബിൾസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
വെള്ളം – 200 എംൽ
കുരുമുളക്പൊടി – 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
വിനാഗിരി – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

 പാചകം ചെയ്യുന്ന വിധം

150 ഗ്രാം സ്വീറ്റ് കോൺ അൽപം വെള്ളമൊഴിച്ചു ഒരു ബ്ലെൻഡറിൽ അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക . ഒരു പാനിൽ ബട്ടർ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതിലേക്കു കാരറ്റ് , ബീൻസ് , കാബേജ് സ്പ്രിങ് ഒനിയൻ അരക്കാത്ത ബാക്കിയുള്ള സ്വീറ്റ് കോൺ എന്നിവ ചേർത്തു വഴറ്റിയെടുക്കുക ഒന്ന് വാടി വരുമ്പോൾ 250 എംൽ വെള്ളമൊഴിച്ചു കൊടുക്കുക , വെള്ളം തിളച്ചുവരുമ്പോൾ അരച്ചുവെച്ച സ്വീറ്റ്‌കോൺ ചേർത്തു കൊടുക്കുക , വീണ്ടും തിള വരുമ്പോൾ കുരുമുളകുപൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്കു കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുക. കുറുകിവരുമ്പോൾ വിനാഗിരി ചേർത്തു ഗ്യാസിൽ നിന്നും മാറ്റി ചൂടോടെ സെർവ് ചെയ്യുക.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പാമ്പ്. ദുബായിൽ എത്തിയ വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടെത്തിയത്. ദുബായിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ട്.

ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടയിലാണ് കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടതെന്നാണ് അധികൃതർ അറിയിച്ചത്. സുരക്ഷിതമായി പുറത്തിറക്കിയ യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി.

കോഴിക്കോട് നിന്ന് പുറപ്പെട്ട B737-800 വിമാനത്തിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ അന്വേഷണം നടത്തി വീഴ്ച്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

നടന്‍ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആരോപണവുമായി നടന്‍ ബാല രംഗത്ത്. വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. സീരിയല്‍ താരത്തേക്കാള്‍ കുറഞ്ഞ തുക പ്രതിഫലം കൊടുത്തു എന്നു പറയുന്നത് ഉണ്ണിമുകുന്ദന് തന്നെ നാണക്കേടാണെന്നും ബാല പറയുന്നു.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ഒഴികെ മറ്റാര്‍ക്കും പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിനു മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് വന്നിരുന്നു. എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയെന്നും ബാലയ്ക്ക് പ്രതിദിനം പതിനായിരം രൂപ നിരക്കിലാണ് കൊടുത്തതെന്നുമായിരുന്നു മറുപടി. ഇതിലായിരുന്നൂ ബാലയുടെ പ്രതികരണം.

എന്നാല്‍ എഗ്രിമെന്റ് ഇല്ലാതെ സിനിമയില്‍ അഭിനയിച്ചത് വിശ്വാസത്തിന്റെ പേരിലാണെന്ന് ബാല പറഞ്ഞു. ഡബ്ബിങ്ങിനു മിമിക്രി ആര്‍ട്ടിസ്റ്റിനേ ഉപയോഗിച്ചുവെന്നതും കള്ളമാണന്ന് ബാല പ്രതികരിച്ചു.

മാത്രമല്ല സിനിമാ നിര്‍മാതാവ് അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തതിന് ഉണ്ണി മുകുന്ദനും കാരണക്കാരനാണെന്ന ഗുരുതര ആരോപണവും ബാല ഉന്നയിച്ചു. പ്രതിഫലവുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്ത് വരാനുള്ള കാരണവും ഇതായിരുന്നുവെന്നും ബാല പറഞ്ഞു.

ഖത്തര്‍ ലോകകപ്പിലെ സ്വപ്നതുല്യമായ കുതിപ്പ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയില്‍. എതിരില്ലാത്ത ഒരു ഗോളിന് റൊണാള്‍ഡോയേയും സംഘത്തിനെയും മറികടന്ന് മൊറോക്കോ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി.

പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിയില്‍ 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹിയ എല്‍ ഇദ്രിസിയുടെ പാസില്‍ നിന്നായിരുന്നു നെസിറിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍. ഇതിനു തൊട്ടുപിന്നാലെ വലതുവിങ്ങില്‍നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ത്തട്ടി തെറിച്ചത് പോര്‍ച്ചുഗലിന് നിരാശയായി.

മത്സരത്തില്‍ പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തുന്നതിനിടെ, ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് മൊറോക്കോ ലീഡെടുത്തത്. മത്സരത്തില്‍ ചില സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ യൂസഫ് എന്‍ നെസിറി തന്നെ മൊറോക്കോയ്ക്കായി ലക്ഷ്യം കണ്ടു. ഇടതുവിങ്ങില്‍നിന്ന് യഹിയ എല്‍ ഇദ്രിസി ഉയര്‍ത്തി നല്‍കിയ ക്രോസിന് തലവച്ചാണ് നെസിറി മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇദ്രിസിയുടെ ക്രോസിന് കണക്കാക്കി മുന്നോട്ടുകയറിവന്ന ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റയെ മറികടന്ന് ഉയര്‍ന്നുചാടിയ നെസിറിയുടെ ഹെഡര്‍ ഒന്നു നിലത്തുകുത്തി വലയില്‍ കയറി. സ്‌കോര്‍ 10.

പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിയില്‍ മികച്ച അവസരങ്ങളിലേറെയും ലഭിച്ചതു മൊറോക്കോയ്ക്കാണ്. അവസരങ്ങളിലേറെയും പാഴാക്കിയത് ഗോള്‍ നേടിയ യൂസഫ് എന്‍ നെസിറി തന്നെ. ഏഴാം മിനിറ്റില്‍ത്തന്നെ ഹക്കിം സിയെച്ചിന്റെ കോര്‍ണര്‍ കിക്കിന് തലവച്ച് ഗോള്‍ നേടാന്‍ ലഭിച്ച അവസരം എന്‍ നെസിറി പാഴാക്കി. പിന്നീട് 26ാം മിനിറ്റില്‍ സിയെച്ചിന്റെ തന്നെ ഫ്രീകിക്കിന് തലവയ്ക്കാന്‍ ലഭിച്ച സുവര്‍ണാവസരവും ക്രോസ് ബാറിനു മുകളിലൂടെയാണ് നെസിറി പായിച്ചത്.

ഡിസംബര്‍ 14ന് രാത്രി പത്തിന് ബഹിരാകാശ താവളമായ ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നും ഒരു വിമാനം പറന്നുയരും. ബഹിരാകാശ കമ്പനി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരിക്കും അത്. ഏതാണ്ട് 35,000 അടി ഉയരത്തിലെത്തുമ്പോള്‍ കോസ്മിക് ഗേള്‍ അകത്ത് ഒളിപ്പിച്ചിരിക്കുന്ന 70 അടി നീളമുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്തു വച്ച് വിക്ഷേപിക്കും.

ക്യൂബ് ആകൃതിയിലുള്ള ക്യൂബ് സാറ്റുകളെ ഭ്രമണ പഥത്തിലെത്തിക്കുകയാണ് ലോഞ്ചര്‍വണ്‍ റോക്കറ്റിന്റെ ലക്ഷ്യം.പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയ കോസ്മിക് ഗേളിന്റെ ബഹിരാകാശ താവളത്തില്‍ നിന്നുള്ള യാത്രയാണ് ദിവസങ്ങള്‍ക്കകം യാഥാര്‍ഥ്യമാവുക. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരിക്കും അത്. യൂറോപ്പിലെ ആദ്യത്തെ വ്യാവസായിക വിക്ഷേപണം വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആദ്യ രാജ്യാന്തര തലത്തിലുള്ള വിക്ഷേപണം തുടങ്ങിയ നേട്ടങ്ങളും ഇതുവഴി കോസ്മിക് ഗേളിന്റെ യാത്ര സ്വന്തമാക്കും.

ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന് വേണ്ടിയാണ് ക്യൂബ് സാറ്റുകളെ വെര്‍ജിന്‍ ഓര്‍ബിറ്റ് ഭ്രമണപഥത്തിലെത്തിക്കുന്നത്. കരയിലും സമുദ്രത്തിലും നിരീക്ഷണം നടത്താനാണ് ക്യൂബ് സാറ്റുകളെ ഉപയോഗിക്കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കോണ്‍വാള്‍ ബഹിരാകാശതാവളത്തിന് കഴിഞ്ഞ മാസമാണ് ഓപറേഷന്‍ ലൈസന്‍സ് നല്‍കിയത്. ഇതോടെയാണ് കോണ്‍വാള്‍ ബഹിരാകാശ താവളം വഴി വിക്ഷേപണം നടത്തുന്നത് സാധ്യമായത്.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ബഹിരാകാശ താവളത്തിലേക്ക് ലോഞ്ചര്‍വണ്‍ റോക്കറ്റിനെ എത്തിച്ചിരുന്നു. കലിഫോര്‍ണിയയില്‍ നിന്നും സൈനിക വിമാനത്തിലാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ കോണ്‍വാളിലേക്ക് എത്തിച്ചത്. സാധാരണ വിമാനങ്ങള്‍ പറന്നുയരുന്ന പോലെയാണ് ലോഞ്ചര്‍വണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ആരംഭിക്കുന്നത്. പ്രത്യേകം നിര്‍മിച്ച ബോയിങ് 747 വിമാനമായ കോസ്മിക് ഗേളാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ 35,000 അടി ഉയരം വരെ എത്തിക്കുന്നത്.

കോസ്മിക് ഗേളിന്റെ മധ്യ ഭാഗത്താണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ ഘടിപ്പിക്കുക. രണ്ട് ഘട്ടങ്ങളുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്ത് 35,000 അടി ഉയരത്തില്‍ വച്ച് കോസ്മിക് ഗേളില്‍ നിന്നും വേര്‍പെടുന്നു. ഇതിന് പിന്നാലെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് മുന്നോട്ട് കുതിച്ച് സാറ്റലൈറ്റുകളെ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നതാണ് പദ്ധതി. ഇതിനിടെ 35,000 അടി വരെ റോക്കറ്റിനെ എത്തിക്കുന്ന കോസ്മിക് ഗേള്‍ സാധാരണ വിമാനം പോലെ കോണ്‍വാള്‍ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

റിച്ചര്‍ഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ബഹിരാകാശ കമ്പനിയാണ് വെര്‍ജിന്‍ ഓര്‍ബിറ്റ്. 2017 സ്ഥാപിച്ച വെര്‍ജിന്‍ ഓര്‍ബിറ്റ് ഇതിനകം അമേരിക്കന്‍ ബഹിരാകാശ സേനക്കു വേണ്ടിയുള്ള ദൗത്യങ്ങളടക്കം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍വാള്‍ താവളത്തിന് പുറമേ രണ്ട് ബഹിരാകാശ താവളങ്ങളുടെ പണി കൂടി ബ്രിട്ടനില്‍ പുരോഗമിക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ കൊടുംതണുപ്പും സ്നോയും ജന ജീവിതത്തെ ബാധിച്ചു തുടങ്ങി. ഡബ്ലിന്‍ വിമാനത്താവളം തണുത്തുറഞ്ഞതിനെ തുടര്‍ന്ന് 143 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് സൂചന.

ആയിരക്കണക്കിനാളുകളുടെ യാത്രകളാണ് മുടങ്ങിയത്. നൂറുകണക്കിന് യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും വേണ്ടിവന്നു.മഞ്ഞിലുറഞ്ഞ വിമാനങ്ങളെ ഡി ഫോസ്റ്റ് ചെയ്യാന്‍ കമ്പനികള്‍ പാടുപെട്ടു. പലര്‍ക്കും സമയത്ത് വിമാനങ്ങളിലെ ഐസ് നീക്കുന്നതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു. അതിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചത്തെ 69 വിമാനങ്ങളും 74 ഇന്‍ബൗണ്ട് ഫ്ളൈറ്റുകളുമാണ് റദ്ദാക്കിയതെന്ന് ഡി എ എ സ്ഥിരീകരിച്ചു.ശനിയാഴ്ച ഷെഡ്യൂള്‍ ചെയ്ത ഡസനിലേറെ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.

വാരാന്ത്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിന് മുമ്പ് എയര്‍ലൈനുമായി ചെക്ക് ഇന്‍ ചെയ്യണമെന്ന് എയര്‍പോര്‍ട്ട് നിര്‍ദ്ദേശിച്ചു.വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ എയര്‍പോര്‍ട്ട് ക്ഷമാപണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായതെന്നും അധികൃതര്‍ വിശദീകരിച്ചു.

വ്യാഴാഴ്ച രാത്രി വിമാനത്താവളത്തില്‍ താപനില -3സിയിലെത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയുമുണ്ടായി.വെള്ളിയാഴ്ച രാജ്യത്താകെ സ്നോയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ഉച്ചവരെ ഇത് തുടരുമെന്നാണ് പ്രവചനം.

ഡബ്ലിന്‍ എയര്‍പോര്‍ട്ട്, ഫീനിക്സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.കോര്‍ക്കിലെ ഷെര്‍ക്കിന്‍ ഐലന്റിലാണ് ഏറ്റവും കൂടിയ 7.2 സി. താപനില രേഖപ്പെടുത്തിയത്.

അയര്‍ലണ്ട് ശരിക്കും കൊടും തണുപ്പിന്റെ പിടിയിലായെന്നും സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായേക്കാമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.പൂജ്യത്തിന് താഴെയുള്ള നിരവധി ദിനരാത്രങ്ങളാണ് അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്. തീരദേശ ജില്ലകളില്‍ ആലിപ്പഴം, മഞ്ഞ്, സ്നോ എന്നിവയ്ക്കും സാധ്യതയുണ്ട്.

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളും യെല്ലോ അലേര്‍ട്ടിലാണ്.  നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആന്‍ട്രിം, ഡൗണ്‍, ടൈറോണ്‍, ഡെറി എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചവരെ മഞ്ഞ് വീഴ്ച മുന്‍നിര്‍ത്തി യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 7 റോസ്‌കോമണിലെ മൗണ്ട് ഡിലോണില്‍ രേഖപ്പെടുത്തി.
രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില -5സി മുതല്‍ -1ഇ വരെയായിരിക്കുമെന്നാണ് കരുതുന്നത്.

ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 21ന് മഴവില്‍ ടീഷര്‍ട്ട് ധരിച്ച് ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെയാണ് ഗ്രാന്റ് വാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗ്രാന്റ് വാല്‍തന്നെയാണ് അറിയിച്ചത്.

ടീ ഷര്‍ട്ട് ഊരാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിക്കുകയും ചെയ്തതായി ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കര്‍ ട്വീറ്റ് ചെയ്തു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ താന്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്കക്കുറവ്, സമ്മര്‍ദ്ദം, സ്ട്രസ്സ്, ജോലിഭാരം തുടങ്ങിയവ തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതാതും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved