Latest News

ലോകകപ്പിന് ശേഷം പിഎസ്ജിയില്‍ പരിശീലനത്തിനായി തിരിച്ചെത്തിയതിന് പിന്നാലെ ക്ലബ് വിടുമെന്ന ഭീഷണിയുമായി ഫ്രഞ്ച് സൂപ്പര്‍താരം കീലിയന്‍ എംബാപ്പെ. പിഎസ്ജിയില്‍ തുടരാനായി മൂന്ന് പ്രധാനപ്പെട്ട നിബന്ധനകള്‍ ആണ് എംബാപ്പെ നിര്‍ദേശിച്ചിരിക്കുന്നത്.

ബ്രസീല്‍ നായകന്‍ നെയ്മര്‍ ജൂനിയറിനെ പിഎസ്ജിയില്‍നിന്ന് പുറത്താക്കണമെന്നാണ് പ്രധാനപ്പെട്ട നിബന്ധന. കൂടാതെ പരിശീലകനായി ഫ്രഞ്ച് സൂപ്പര്‍താരം സിനദിന്‍ സിദാനെ കൊണ്ടുവരണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്. നിലവിലെ പിഎസ്ജി മാനേജര്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയറെ ഒഴിവാക്കണമെന്ന് എംബാപ്പെ കതുറന്നടിച്ചെന്നാണ് സ്പാനിഷ് മാധ്യമത്തിലെ റിപ്പോര്‍ട്ട്.

ക്ലബ് വിട്ടേക്കുമെന്നും വരാനിരിക്കുന്ന സീസണില്‍ റയല്‍ മാഡ്രിഡില്‍ ചേരുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എംബാപ്പെ ക്ലബില്‍ തുടരാനായി നെയ്മറെ വില്‍ക്കുകയും സിദാനെ എത്തിക്കുകയും വേണം. കൂടാതെ, മൂന്നാമത്തെ ആവശ്യമായി ഇംഗ്ലണ്ട് ടീം നായകന്‍ ഹാരി കെയ്‌നെ ക്ലബില്‍ എത്തിക്കണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, എംബാപ്പെ പിഎസ്ജിയില്‍ എത്തിയിട്ട് ഇതുവരെ ടീമിന് ചാംപ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല. ചാംപ്യന്‍സ് ലീഗ് കിരീടമില്ലാത്തത് വലിയ പോരായ്മ ആയിട്ടാണ് എംബാപ്പെ കരുതുന്നത്. അത് ഒഴിവാക്കുന്നതിനാണ് സിദാനെ കൊണ്ടുവരണമെന്ന് എംബാപ്പെ ആവശ്യപ്പെടുന്നത്.

2024-2025 സീസണ്‍ വരെയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഈ സീസണിന് വേണ്ടി കരാര്‍ പുതുക്കിയ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പിഎസ്ജി മാനേജ്‌മെന്റ് പരാജയപ്പെട്ടതായി എംബാപ്പെയ്ക്ക് പരാതിയുണ്ട്.

തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉറങ്ങിക്കിടന്ന സംഗീതയെ സുഹൃത്ത് ഗോപു വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് ഗോപു, അഖില്‍ എന്ന മറ്റൊരു പേരില്‍ പുതിയ ഫോണ്‍ നമ്പറില്‍ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്തു ബന്ധം സ്ഥാപിച്ചു. ചാറ്റില്‍ ആവശ്യപ്പെട്ടത് പ്രകാരം രാത്രി വീടിനു പുറത്തിറങ്ങിയ സംഗീതയെ ഗോപു കൊലപ്പെടുത്തുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംഗീത ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ കയ്യിലിരുന്ന പേപ്പര്‍ കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ സംഗീതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

തിരുവനന്തപുരം: വർക്കലയിൽ 17കാരിയെ ആൺ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം.

ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഗോപുവുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരിൽ മറ്റൊരു ഫോൺ നമ്പറിൽ നിന്നും പെൺകുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ നേരിട്ട് കാണണെമെന്ന് അഖിലെന്ന പേരിൽ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം രാത്രി രണ്ട് മണ്ക്ക് പെൺകുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഹെൽമെറ്റ് ധരിച്ചെത്തിയ ഗോപുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെയാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു പെൺകുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പെട്ടെന്ന തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദിക്കും കുടുംബത്തിനും മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു. അവര്‍ സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് വാഹനം ദേശീയപാത 766 ല്‍ വച്ച് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ബന്ദിപ്പൂരില്‍ നിന്നും ബാംഗ്‌ളൂര്‍ക്ക് പോകും വഴി മൈസൂറില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. ഒരു വളവ് തിരിയുന്ന സമയത്താണ് വാഹനം ഡിവൈഡറില്‍ ഇടിച്ചത് . ആറ് വയസായ കുട്ടിയുള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ജെ എസ് എസ് ആശുപത്രിയിലേക്ക് മാറ്റി.

പ്രധാനന്ത്രിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദി, മകന്‍, മരുമകള്‍, അവരുടെ ആറ് വയസായ കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറ് വയസായ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനായ മെല്‍ജിഭായ് വഘേലയാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നദിയാദിലാണ് സംഭവം. ഇയാളുടെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രണയം തകര്‍ന്നതിന് പിന്നാലെ 15കാരന്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി പതിനഞ്ചുകാരന്റെ വീട്ടില്‍ എത്തിയതായിരുന്നു ജവാന്‍. സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലേക്കും കൈയ്യാങ്കളിയിലേക്കും എത്തി. പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് വഘേലയെ മര്‍ദിച്ചത്.

ജവാനൊപ്പം മറ്റു കുടുംബാംഗങ്ങളും ചോ?ദ്യം ചെയ്യാനായി എത്തിയിരുന്നു എന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇരു വൃക്കകളുമായി ജീവന്‍ രക്ഷിക്കാനായി ലോകത്തെ ഏറ്റവും വേഗമേറിയ ആംബുലന്‍സില്‍ പാഞ്ഞ് ഇറ്റലിയിലെ പോലീസ്. വൃക്കകളുമായി 550 കിമീ ദൂരത്തേക്കാണ് ഇറ്റലിയിലെ പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ രക്ഷിച്ചത് രണ്ട് ജീവനുകളാണ്.

അവയവ ദാനത്തിനായി ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താനില്ലാത്ത അവസ്ഥയിലാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് ഉപയോഗിച്ച് പോലീസ് വൃക്കകള്‍ എത്തിച്ചത്. യാത്രയ്ക്കായി ലംബോര്‍ഗിനി ഹുറാക്കനാണ് പോലീസ് ഉപയോഗിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു ഈ ദൗത്യം. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പോലീസ് ഹുറാക്കന്‍ ലക്ഷ്യസ്ഥാനമായ റോമിലെത്തിയത്. ഈ ജീവന്മരണ യാത്രയിലൂടെ രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്.

വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പോലീസിന് കൈമാറിയത്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പോലീസിന് സ്വന്തമാണ്.

 

ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീല്‍ ബേയില്‍ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ വീല്‍ബേയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ അഞ്ചാം തീയതി ഗാംബിയയുടെ തലസ്ഥാനമായ ബാംജുലില്‍നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ടി.യു.ഐ. എയര്‍വേയ്സിന്റെ വിമാനത്തിലാണ് സംഭവം.

മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചതായി ഗാംബിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. രേഖകളില്ലാത്തതിനാല്‍ മരിച്ചയാളുടെ പേര്, പൗരത്വം, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും അജ്ഞാതമാണെന്നും സര്‍ക്കാര്‍.

മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികള്‍ ബ്രിട്ടീഷ് പോലീസും ഗാംബിയന്‍ അധികൃതരും സംയുക്തമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

ദിലീപിനോടുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ആരാധനയെ കുറിച്ചും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപ് ചിത്രം ‘പാപ്പി അപ്പച്ച’യിലൂടെയാണ് ധര്‍മ്മജന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. ദിലീപിനോടുള്ള സ്‌നേഹത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് ധര്‍മ്മജന്‍.

ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. തന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്‌നേഹം തനിക്ക് പുള്ളിയോടുണ്ട്. ആ സ്‌നേഹം തിരിച്ച് പുള്ളിക്കുമുണ്ട്. എല്ലാ സിനിമകളിലും തന്നെ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ല.

അങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ. പിന്നെ തനിക്ക് കടപ്പാടുണ്ട്, പ്രകടമായല്ല പരസ്യമായി തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. തന്റെ നിലപാടുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

അത് ശരിയല്ല എന്ന് പറഞ്ഞാല്‍, ശരിയാണെങ്കില്‍ മാറ്റും. അതല്ലാതെ തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല. അച്ഛനില്‍ നിന്ന് കിട്ടിയ ഗുണമാണ്. അത് ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ല എന്നാണ് ധര്‍മ്മജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നേരത്തെ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അകപ്പെട്ടപ്പോള്‍ ദിലീപിനെ പിന്തുണച്ച് ധര്‍മ്മജന്‍ സംസാരിച്ചിരുന്നു. ഇത് വിമര്‍ശനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം, എരിഡ എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

രാജ്യത്തിനുള്ളിൽ നിന്ന്​ വിസ മാറാനുള്ള സൗകര്യം യു.എ.ഇ നിർത്തിലാക്കിയതോടെ പുതിയ വിസയെടുക്കാൻ പ്രവാസികളുടെ നെട്ടോട്ടം. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത്​ തിരിച്ചുവരാനാണ്​ ശ്രമം. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡ്​ യാത്രയും ദുഷ്കരമായി.

രാജ്യത്തിനുള്ളിൽ നിന്ന്​ തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ്​ യു.എ.ഇ നിർത്തലാക്കിയത്. വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇയിൽ മുൻപ്​ ഉണ്ടായിരുന്നെങ്കിലും കോവിഡ്​ കാലത്ത്​ ഇതിന്​ ഇളവ്​ നൽകിയിരുന്നു. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസ വിസക്കാരുമെല്ലാം എക്സിറ്റ്​ അടിച്ച ശേഷം തിരിച്ച്​ വരണം. ദിവസവും ആയിരക്കണക്കിനാളുകളുടെ വിസ കാലാവധി കഴിയുന്നുണ്ട്​. ഇവരെല്ലാം ഒമാൻ അതിർത്തിയിലേക്ക്​ ഒഴുകിയെത്തിയതോടെ അതിർത്തി വഴി അത്യാവശ്യ വാഹനങ്ങൾ മാത്രമെ കടത്തി വിടുന്നുള്ളൂ. എല്ലാ ബസുകളും അതിർത്തി കടത്തി വിടുന്നില്ല. സർക്കാർ അംഗീകൃത ബസുകൾ മാത്രമാണ്​ കടത്തിവിടുന്നത്​.

ഇതോടെ യാത്രക്കാർ വിമാന മാർഗം ഒമാനിലെത്തി തുടങ്ങി. വിസയും ടിക്കറ്റും ഉൾപെടെ 1400 ദിർഹത്തിനുമുകളിലാണ് ഇതിന് വേണ്ടി വരുന്ന ചിലവ്. ഒമാനിൽ എത്തിയ ശേഷം വിസ എടുത്ത്​ തിരിച്ചുവരും. എന്നാൽ, വിസ ലഭിക്കാൻ വൈകുന്നവർക്ക് ഒമാനിൽ തങ്ങേണ്ടിയും വരുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിനാളുകൾ സന്ദർശക വിസയിൽ യു.എ.ഇയിലുണ്ട്​. കൃത്യസമയത്ത്​ വിസ പുതുക്കാൻ കഴിയാത്തതിനാൽ പലർക്കും പിഴ അടക്കേണ്ടിയും വരുന്നുണ്ട്.

വീട്ടമ്മയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പഴയ കുന്നുമ്മൽ ഊമൺപള്ളിക്കര ഇരുപ്പിൽ പുഷ്പ നിലയത്തിൽ എസ് എസ് അജിലിയാണ് [45] മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ഒരു ഇരുചക്ര വാഹനവും കണ്ടെത്തിയിട്ടുണ്ട്.

കിളിമാനൂർ പഞ്ചായത്തിൽ പാങ്ങൽ തടത്തിൽ റബർ തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്ന് വൈകുന്നേരം നാട്ടുകാരാണ് മൃതദേഹം കാണുന്നത് .തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഞായറാഴ്ച ഭർതൃവീട്ടിൽ നിന്ന് അജിലിയെ രാവിലെ പതിനൊന്ന് മണിയോടെ കാണാതായതായി ഭർതൃവീട്ടുകാർ കിളിമാനൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കിളിമാനൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: രഞ്ജിത്ത് മക്കൾ: സാന്ദ്ര, സരി​ഗ

Copyright © . All rights reserved