ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ടയര്‍ പഞ്ചര്‍ കട തീവെച്ച് നശിപ്പിച്ച് അതിഥി തൊഴിലാളി. മലപ്പുറത്താണ് സംഭവം. ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ടത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍.
ഇയാള്‍ക്കെതിരെ കടയുടമ കെ ടി അമാനുള്ളയാണ് പരാതി നല്‍കിയത്. കടയില്‍ നിന്നും സ്ഥിരമായി പണം നഷ്ടമാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ പരിശോധിച്ചപ്പോഴാണ് ആലം ആണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കടയ്ക്ക് തീയിട്ടത്. കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്.
തീയിട്ടതിന് പിന്നാലെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി ഇയാള്‍ നാടുവിടുകയായിരുന്നു. പുലര്‍ച്ചെ ഫുട്‌ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. തുടര്‍ന്ന് വിവരം അഗ്‌നിരക്ഷാ സേനയെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.
മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് അബ്ദുള്‍സമദ് രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പോലീസ് അന്വേഷണത്തിനിടെ അബ്ദുള്‍സമദ് ഒളിവില്‍ പോയിരുന്നു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
2020 ജൂണ്‍ 18നായിരുന്നു ഫര്‍സാന(21)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് അബ്ദുള്ള മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടെ അബ്ദുള്‍ സമദ് ഒളിവില്‍പ്പോവുകയാണുണ്ടായത്. ഗൂഡല്ലൂര്‍ ഡി.എസ്.പി. പി.കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അബ്ദുള്‍സമദിനെ പിടികൂടിയത്.
2017ലായിരുന്നു ഫര്‍സാനയും അബ്ദുള്‍സമദും തമ്മിലുള്ള വിവാഹം. ഇരുവരും കോവിഡ്കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാര്‍ഥം 2019-ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്സില്‍ ഐട്യൂണ്‍ എന്നപേരില്‍ മൊബൈല്‍കട തുടങ്ങിക്കൊടുത്തതായും അബ്ദുള്ളയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായസമയത്തായിരുന്നു ഇത്. തുടര്‍ന്ന് പ്രസവാനന്തരം ഒന്നാംമൈലിലും പിന്നീട് കുറച്ചുകാലത്തിനുശേഷം രണ്ടാംമൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടകവീട് തരപ്പെടുത്തി നല്‍കിയതായും അബ്ദുള്ള പറയുന്നു.
വാടകവീട്ടില്‍ കഴിയവെ കറി വെക്കുന്നതിനെ ചൊല്ലി ഫര്‍സാനയും അബ്ദുള്‍ സമദും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്ന് മുറിക്കകത്ത് കയറിയ ഫര്‍സാന തൂങ്ങി മരിക്കുകയായിരുന്നുവെന്നുമാണ് അബ്ദുള്‍സമദ് മൊഴി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. രണ്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ താന്‍ വാതില്‍ ചവിട്ടി തുറന്നെന്നും തൂങ്ങിമരിച്ച നിലയില്‍ കണ്ട ഫര്‍സാനയെ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍സമദ് ബന്ധുക്കളോടും സമീപവാസികളോടും ഉള്‍പ്പടെ പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സമദിനെ റിമാന്‍ഡ് ചെയ്തു.
മകളുടെ മരണം വൈകിയാണ് തന്നെ അറിയിച്ചതെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മൃതദേഹം കാണിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അബ്ദുള്‍സമദ് ഒളിവില്‍ പോയത്. ഗൂഡല്ലൂര്‍ ഡിഎസ്പി പി കെ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗ പോലീസ് സംഘം ഞായറാഴ്ച വൈകിട്ട് ചൂരല്‍മലയിലെ വീട്ടില്‍ നിന്നാണ് അബ്ദുള്‍ സമദിനെ പിടികൂടിയത്.
ബേസിൽ ജോസഫ്
ചിക്കൻ വിങ്‌സ് ലോലി പോപ്പ്
ചേരുവകൾ
ചിക്കണ്‍ വിങ്‌സ് -10 എണ്ണം (തൊലി കളഞ്ഞ് ഫ്ലെഷ് പുറകോട്ട് ആക്കിയത് )
മുട്ട -1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മൈദാ – 2ടീസ്പൂണ്‍
കോണ്‍ഫ്ലോർ – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/ 2 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
ചില്ലി സോസ് -1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – വറക്കുവാനവശ്യത്തിന് (ഏകദേശം 300 ml )

പാചകം ചെയ്യുന്ന വിധം
ചിക്കൻ നന്നായി കഴുകി വയ്ക്കുക .ഒരു മിക്സിങ് ബൗൾ എടുത്ത് ,മൈദാ,കോൺഫ്ലോർ, കുരുമുളക് പൊടി, നന്നായി മിക്സ് ചെയ്ത് എടുക്കുക .ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, ചില്ലി സോസ് മുട്ട ,ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ഒരു ബാറ്റർ ആക്കി എടുക്കുക .ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കുക . ഈ മിശ്രിതത്തിലേയ്ക്ക് റെഡി ആക്കി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് 20 മിനുട്ട് എങ്കിലും വയ്ക്കുക . ഒരു പാനിൽ ഓയിൽ നന്നായി ചൂടാക്കുക . ബാറ്ററിൽ ഇട്ട് വച്ചിരിക്കുന്ന ചിക്കൻ എടുത്ത് ഓയിലിൽ ചിക്കൻ കുക്ക് ആകുന്നതുവരെ വറത്ത് എടുത്ത് ഒരു കിച്ചണ്‍ ടവലിലേയ്ക്ക് എണ്ണ വലിയുന്നതിനായി വയ്ക്കുക .ഒരു ചെറിയ പീസ് സിൽവർ ഫോയിൽ കൊണ്ട് ചിക്കന്റെ ബോണ്‍ കവർ ചെയ്ത് ചില്ലി സോസിന്റെയോ സ്വീറ്റ് ആൻഡ് സൗർ സോസിന്റെ ഒപ്പമോ ചൂടോടെ സെർവ് ചെയ്യുക.
(തൊലി കളഞ്ഞ ചിക്കൻ വിങ്‌സ് -ചിക്കൻ നിബ്ലെറ്റ്സ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. മിക്കവാറും എല്ലാ ഹലാൽ ഷോപ്പുകളിലും ചിക്കൻ നിബ്ലെറ്റ്സ് ലഭ്യം ആണ് ).

ബേസിൽ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.തിരുവല്ല, പെരുന്തുരുത്തി, വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്ത് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 9.30 മണിയോടുകൂടി ചങ്ങനാശ്ശേരി ആലപ്പുഴ എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്ത്.
വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്ത് എത്തുകയും എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2022 ലോക കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ബ്രസീലിനെ നേരിടാതിരിക്കാൻ വ്യാഴാഴ്ച (ഡിസംബർ 1) ജപ്പാനെതിരെ സ്‌പെയിൻ മനഃപൂർവം തോറ്റതായി മുൻ മെക്‌സിക്കോ, റയൽ മാഡ്രിഡ് ഇതിഹാസം ഹ്യൂഗോ സാഞ്ചസ് പറയുന്നു. ബ്രസീലിനെ നേരിടുന്നതിൽ ഉള്ള റിസ്ക്ക് ഒഴിവാക്കാൻ ചെയ്ത പ്രവൃത്തി ആണിതെന്നും വിശ്വസിക്കുന്നു.
സ്പെയിൻ മനഃപൂർവം തങ്ങളുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്താൻ തീരുമാനിച്ചോ എന്ന ചോദ്യത്തിന്, മുൻ റയൽ മാഡ്രിഡ് ഇതിഹാസം ഒരു ESPN ഷോയിൽ പറഞ്ഞു.
”ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ലൂയിസ് എൻറിക്വെയുടെ മനസ് വായിക്കാൻ എനിക്ക് പറ്റും. പക്ഷേ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്താണെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. അതെ, ഒരു അപകടസാധ്യതയുണ്ട്. അവർ ബ്രസീലിനെ പേടിക്കുന്നില്ല, പക്ഷെ ബഹുമാനിക്കുന്നു.”
ജപ്പാനെതിരെ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ അടിക്കാൻ മറന്നതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിൻ ജപ്പാനോട് തോൽക്കുക ആയിരുന്നു.
നടന്‍ കൊച്ചുപ്രേമന്‍ എന്ന കെ.എസ് പ്രേംകുമാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാടകത്തിലൂടെ സിനിമയില്‍ എത്തിയ കൊച്ചുപ്രേമന്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 250 ഓളം സിനിമകളില്‍ അഭിനയിച്ചു. ഹാസ്യത്തിന് തന്റേതായ ശൈലിയുമായി എത്തി സിനിമയില്‍ സാന്നിധ്യമുറപ്പിക്കാന്‍ കൊച്ചുപ്രേമന് കഴിഞ്ഞിരുന്നു. 1979 മുതല്‍ സിനിയില്‍ ഉണ്ടെങ്കിലും 1997ല്‍ റിലീസായ ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്.
സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകത്തില്‍ സജീവമായിരുന്നു കൊച്ചുപ്രേമന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.
സ്‌കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്‌സിന്റെ അനാമിക എന്ന നാടകത്തിലും തുടര്‍ന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.
ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ.
നാടക സമിതിയില്‍ സജീവമായ കാലത്ത് അദ്ദേഹത്തിന്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചുപ്രേമന്‍ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. 1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു.
ഇതിനിടയിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്
കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി.
രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്.
ഭാര്യ: ഗിരിജ (സിനിമ-സീരിയന്‍ താരം), മകന്‍ ഹരികൃഷ്ണന്‍.
ബിർമിംഗ്ഹാം .ഡിസംബർ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൻെറ ഒരുക്കങ്ങൾ ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുന്നു. റവ. ഫാ. ജോസ് അഞ്ചാനിക്കൽ അച്ചൻെറ നേതൃത്വത്തിലും വുമൺസ് ഫോറത്തിൻെറ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൻെറ സംഘാടകരും ഇതിൽ സഹകരിച്ചുകൊണ്ടാണ് പരിപാടികൾ പുരോഗമിക്കുന്നത്. രൂപതയിലെ എട്ട് റീജിയണുകളിൽനിന്നായി ഇടവക,മിഷൻ, പ്രോപോസ്ഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രതിനിധികൾ ഈ വനിതാ സമ്മേളനത്തിലേക്ക് എത്തും. രാവിലെ എട്ടരമുതൽ വൈകുന്നേരം നാലരവരെയാണ് നടക്കുന്ന സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ് ഹാം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്യും .

ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ 100 പേരടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും . സമ്മേളനത്തിൽ വച്ച് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വനിതാ ഫോറം മുൻഭാരവാഹികളെയും ആദരിക്കും.

രൂപതയിലെ എട്ട് റീജിയണുകളിൽനിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിന് മിഴിവേകും . വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. സഭയുടെ വളർച്ചക്കും സുവിശേഷവത്കരണത്തിനും സ്ത്രീകൾക്ക് ഏറെ ചെയ്യുവാനുണ്ട് എന്ന ദീർഘവീക്ഷണത്തേടെ അഭിവന്ദ്യ പിതാവ് അഞ്ച് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച രൂപത വിമൻസ് ഫോറം ഇന്ന് രൂപതയുടെ സുവിശേഷവത്കരണ പ്രവർത്തനങ്ങളോടെ ചേർന്ന് പ്രവർത്തിക്കുന്നു.

രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സി. ആൻ മരിയ എസ്എച്ച് പ്രാരംഭപ്രാർഥന നയിക്കുകയും റവ .ഡോ. ബാബു പുത്തൻപുരക്കൽ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. വനിതാ ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും .രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വനിതാ ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യുമെന്ന് വനിതാ ഫോറം സെക്രട്ടറി റോസ് ജിമ്മിച്ചൻ അറിയിച്ചു.




മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും
ലണ്ടന്‍ സന്ദര്‍ശനത്തിന് ചെലവായത് 43.14 ലക്ഷം രൂപ. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപ ചെലവായി. ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനില്‍ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചില്‍ ഫീസായി നല്‍കിയത് 2.21 ലക്ഷം രൂപയാണ്.
വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്. ഒക്ടോബര്‍ എട്ടുമുതല്‍ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. ഒക്ടോബര്‍ നാലുമുതലായിരുന്നു സന്ദര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന്‍ കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു ലണ്ടന്‍ സന്ദര്‍ശനം. അവിടേക്കുള്ള വിമാനയാത്ര ഒഴികെയുള്ള ചെലവാണ് 43.14 ലക്ഷം രൂപ. കൊച്ചി സ്വദേശി എസ്.ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്കു ശേഖരിച്ചത്.
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 72 വയസ്സുള്ള സ്ത്രീ അറസ്റ്റില്‍. ജര്‍മ്മനിയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ മാന്‍ഹൈമിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഈ സ്ത്രീ തന്നോടൊപ്പം മുറിയില്‍ കഴിഞ്ഞിരുന്ന രോഗിയോട് ഇത്തരത്തില്‍ പെരുമാറിയത്.
വെന്റിലേറ്ററിന്റെ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞായിരുന്നു മുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റര്‍ ഇവര്‍ ഓഫ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആ രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സംഭവത്തില്‍ നരഹത്യാശ്രമം ആരോപിച്ച് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തു.
79 കാരിയായ ഒരു രോഗിയായിരുന്നു അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചു കൊണ്ടായിരുന്നു ഈ സ്ത്രീ ഇങ്ങനെ പെരുമാറിയത്.
ആദ്യതവണ വെന്റിലേറ്റര്‍ ഓഫ് ചെയ്തപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാര്‍ സ്ത്രീയെ ശാസിക്കുകയും വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഈ സ്ത്രീ വീണ്ടും വെന്റിലേറ്റര്‍ ഓഫ് ചെയ്യുകയായിരുന്നു.
ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തീവ്രചരണത്തിലൂടെ മാത്രമേ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആകൂ എന്നും ആശുപത്രി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദുക്കളും ചെറിയ പ്രായത്തിലേ അവരുടെ മക്കളെ കല്യാണം കഴിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ എംപി. ഹിന്ദുക്കള്‍ ‘മുസ്ലിം ഫോര്‍മുല’ സ്വീകരിക്കണമെന്നാണ് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞത്.
‘മുസ്ലിം പുരുഷന്‍ നിയമം അനുശാസിക്കുന്ന 20-22നും ഇടയിലും മുസ്ലിം സ്ത്രീ 18 വയസ്സിലും വിവാഹം കഴിക്കുന്നു. അപ്പുറത്ത്, വിവാഹത്തിന് മുന്‍പേ ഒന്ന്, രണ്ട്, മൂന്ന് അനൗദ്യോഗിക ഭാര്യമാരുണ്ടാവും. അവര്‍ പ്രസവിക്കുന്നില്ല, രസിക്കുകയും പണം സംരക്ഷിക്കുകയും ചെയ്യുന്നു’, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
’40 വയസ്സ് കഴിയുമ്പോള്‍ അവര്‍ രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍ വിവാഹം കഴിക്കുന്നു. 40ന് ശേഷം കുട്ടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?. വളക്കൂറുള്ള മണ്ണില്‍ വിതച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നല്ല വിളവുണ്ടാക്കാന്‍ കഴിയൂ. അവിടയെ നല്ല വളര്‍ച്ചയുണ്ടാവൂ.
അവര്‍ മുസ്ലിങ്ങളുടെ ഫോര്‍മുല സ്വീകരിക്കുകയും ആണ്‍മക്കളെ 20-22 വയസ്സിനിടയിലും പെണ്‍കുട്ടികളെ 18-20 വയസ്സിനിടയിലും വിവാഹം കഴിപ്പിക്കണം. എന്നിട്ട് നോക്കൂ എത്ര കുട്ടികളുണ്ടാവുമെന്ന്.’, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.