Latest News

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിലായത് ഫോൺ സംഭാഷണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ആത്മഹത്യ ചെയ്ത സംഭവത്തിൽ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്. മരണ ദിവസം രാവിലെ തൃഷ്ണയും ബിനുകുമാറിന്റെ സുഹൃത്തായ ശ്രീകാന്തും ഫോണിൽ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തൃഷ്ണ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയുമായിരുന്നെന്നു പൊലീസ് പറയുന്നു.

ഓഗസ്റ്റ് 30നാണ് തൃഷ്ണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുകുമാറും ശ്രീകാന്തും ബിജെപി പ്രവർത്തകരും സുഹൃത്തുക്കളുമാണ്. തൃഷ്ണയും ശ്രീകാന്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തൃഷ്ണയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു.

തൃഷ്ണയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത ശ്രീകാന്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

12 വയസുകാരനെ പിതാവ് അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാവേലിക്കരയിൽ ചെട്ടിക്കുളങ്ങരയ്ക്കു സമീപമുള്ള വീട്ടിൽ നിന്നുള്ളതാണ് നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങൾ. മദ്യപിച്ചെത്തുന്ന പിതാവ് സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് ക്രൂരത പുറത്ത് കൊണ്ടുവന്നത്.

കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെ തുടർന്ന് രണ്ടു മാസം മുൻപ് സംഭവത്തിൽ കേസെടുത്തതായും, പോലീസ് ഇടപെടലിനു ശേഷം പിന്നീട് പ്രശ്‌നങ്ങളുണ്ടായതായി അറിവില്ല. പുതിയതായി പരാതി ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞതുപ്രകാരം സംഭവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

പിതാവിന്റെ സഹോദരന്റെ വാക്കുകൾ;

നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. തടയാൻ പോയാൽ അറയ്ക്കുന്ന ഭാഷയിൽ ചേട്ടൻ തെറിവിളിക്കും. ചൈൽഡ് ലൈൻ അധികൃതരുടെയും മറ്റും ഇടപെടലുണ്ടാകേണ്ട സാഹചര്യമുണ്ട്. പൊലീസും മറ്റു സംവിധാനങ്ങളും ഇതിൽ ഇടപെടണമെന്ന ആവശ്യമാണുള്ളത്. മാസങ്ങൾക്ക് മുൻപ് മാവേലിക്കര സ്റ്റേഷനിൽ ഇതു,സംബന്ധിച്ച് പരാതി നൽകിയിരുന്നു.കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ചേച്ചി (ഏട്ടത്തിയമ്മ)യും ചേട്ടനും വേർപിരിഞ്ഞു.

കുഞ്ഞ് ചേച്ചിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി മറ്റൊരാളെ വിവാഹം ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് അച്ഛനെ കാണണമെന്നായി. കഴിഞ്ഞ വർഷമാണ് അവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മാനസിക വെല്ലുവിളി നേടുന്ന കുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തുടക്കത്തിൽ പ്രശ്‌നമൊന്നും ഉണ്ടായില്ല. പിന്നീട് സ്ഥിരം മദ്യപിച്ചെത്തി അവനോട് ദേഷ്യപ്പെടുകയും മർദിക്കുകയുമായിരുന്നു. അവനെ പലപ്പോഴും ഉറങ്ങാൻ പോലും സമ്മതിക്കില്ല.

പലപ്പോഴും എന്താണ് തനിക്കെതിരെ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കുട്ടി അന്ധാളിച്ചു നിൽക്കുന്നത് കാണാം. കുട്ടിയെ മർദിക്കുന്നത് കണ്ട് തടയാൻ പോയാൽ തെറിയഭിഷേകമാണ്. അതിക്രമം അമ്മയുൾപ്പെടെയുള്ളവർക്കു നേരെ തിരിഞ്ഞതോടെ മാവേലിക്കര പൊലീസിനെ സമീപിക്കുകയായിരുന്നു. ശിശുസംരക്ഷണ നിയമം അനുസരിച്ച് ചേട്ടനെതിരെ കേസെടുത്തു. ഇടയ്ക്ക് പൊലീസ് വീട്ടിൽ പരിശോധനയ്ക്കും വന്നു. എന്നാൽ അതിനു ശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതിൽ മാറ്റമുണ്ടായില്ല.

ആകാശത്തു നിന്ന് തീഗോളം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു വീട് പൊടുന്നനെ കത്തിയെരിഞ്ഞു. യുഎസിലെ കലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം. നെവാഡയിലുള്ള ഡസ്റ്റിന്‍ പ്രോസിറ്റയുടെ വീട്ടിലാണു സംഭവം നടന്നത്. ഇവിടെ
ഉല്‍ക്കാപതനമാണോ സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതര്‍.

വൈകീട്ട് ഏഴരയോടെയാണ് സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കില്ല. എന്തോ ഒരു സാധനം വീട്ടിലിടിച്ച് തീ കത്താന്‍ തുടങ്ങിയതാണെന്ന് ഡസ്റ്റിന്‍ പറയുന്നു. അദ്ദേഹം അന്നേരം വീട്ടിലുണ്ടായിരുന്നു. താമസിയാതെ വീടിനെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങി. തന്റെ വളര്‍ത്തുനായയുമായി ഡസ്റ്റിന്‍ ഉടനടി രക്ഷപ്പെട്ടു.

എന്നാല്‍ വീട്ടിലെ തീയണയ്ക്കാന്‍ ഡസ്റ്റിനു സാധിച്ചില്ല. അധികം താമസിയാതെ വീട് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. അഗ്‌നിശമനസേനയും മറ്റ് ഉദ്യോഗസ്ഥരും എത്തിയാണ് തീയണച്ചത്. ഒരു തീഗോളം ആകാശത്തു പ്രത്യക്ഷപ്പെട്ടെന്നും അതു ഡസ്റ്റിന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങിയെന്നും അയല്‍വാസികള്‍ പറയുന്നു.

അതേസമയം, എന്താണ് ഈ തീപിടിത്തത്തിനു തുടക്കമിട്ടതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. സംഭവത്തിന്റെ ഞെട്ടലിലാണ് ഡസ്റ്റിനും അയല്‍വാസികളും.

നടി നിമിഷ സജയനെതിരെ ഗുരുതര നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍. നിമിഷാ സജയന്‍ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇത്തരത്തില്‍ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

‘സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിമിഷയടക്കമുള്ളവര്‍ വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ആളുകളാണ്’.

വലിയ വായില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകള്‍ സഹിതമാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു.

വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ (ഐബി ) യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു.

സംസ്ഥാനത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ നികുതി അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ വിവാദമാക്കിയ ആളുകള്‍ തന്നെയാണ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് . ടാക്‌സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ

കേരളത്തിലെ ടൂറിസം ഡിപ്പാർട്ട്മെൻറ് ലോകത്തിലെ വിവിധ നഗരങ്ങളിൽ ഇൻറർനാഷണൽ ടൂറിസം ക്ലബ് ആരംഭിക്കുന്നു. കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ജനകീയ മുഖം നൽകുകയും ലോകമെങ്ങുമുള്ള സഞ്ചാര പ്രേമികളെ കേരളത്തിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യമെന്ന് ഈസ്റ്റ് ഹാമിൽ ഇന്റർനാഷണൽ ടൂറിസം ക്ലബ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങിൽ 200 പേരാണ് പങ്കെടുത്തത്.

എട്ടുവര്‍ഷമായി മകന്‍റെ മരണത്തിന്‍റെ സത്യമറിയാനുള്ള പോരാട്ടത്തിലാണ് പത്തനംതിട്ട കുഴിക്കാല സ്വദേശി അഭിഭാഷകനായ എം.എസ്.രാധാകൃഷ്ണന്‍. രണ്ടായിരത്തി പതിനാലില്‍ മംഗളൂരുവിലാണ് രാധാകൃഷ്ണന്‍റെ മകനായ എംബിബിസ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറി.

മംഗളൂരു എ.ജെ.ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു രോഹിത് രാധാകൃഷ്ണന്‍. 2014 മാര്‍ച്ച് 22ന് ആണ് രോഹിത് അപകടത്തില്‍പ്പെട്ടതായി കുടുംബത്തെ അറിയിക്കുന്നത്. അവിടെയെത്തിയപ്പോഴാണ് രോഹിത് മരിച്ചെന്ന വിവരം അറിയുന്നത്. അമിതവേഗത്തില്‍ ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ അപകടത്തില്‍പ്പെട്ട് മരിച്ചെന്നാണ് പൊലീസും കോളജുമായി ബന്ധപ്പെട്ടവരും പറഞ്ഞത്. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. മരത്തിലിടിച്ചാണ് തല വേര്‍പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം.. കോളജ് ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ ഒരു അധ്യാപകന്‍ മുന്‍പ് രോഹിത്തിനെ മര്‍ദിച്ചിട്ടുണ്ടെന്നും സ്ഥിരമായി ദ്രോഹിച്ചിരുന്നതായും കുടുംബം പറയുന്നു.

കുടുംബത്തിന്‍റെ എതിര്‍പ്പവഗണിച്ച് എ.ജെ.ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം എംബാം ചെയ്തു. പൊലീസും പിന്നീട് കേസന്വേഷിച്ച സിബിസിഐഡിയും ഗുരുതരമായ അനാസ്ഥയാണ് അന്വേഷണത്തില്‍ കാണിച്ചത്. കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകനും ഗുരുതരമായ അനാസ്ഥ കാണിച്ചു. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയം സമീപിച്ചത്. രോഹിത്തിന്‍റേത് കൊലപാതകമാണെന്നാണ് സംശയം. സിബിഐ അന്വേഷണത്തിലാണ് പ്രതീക്ഷ. രോഹിത്തിന്‍റെ സഹപാഠികളുടേയും ചില അധ്യാപകരുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും പിതാവ് പറയുന്നു.

തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത രംഗത്ത്. താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും സാമന്ത പറയുന്നു.

താന്‍ ഒരടി പോലും മുന്നോട്ടു നടക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം ‘യശോദ’യെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

”ചില ദിവസങ്ങള്‍ മോശമായിരിക്കും. ചിലപ്പോള്‍ നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാന്‍ പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.” താനിപ്പോള്‍ അപകടകരമായ സ്ഥിതിയിലല്ലെന്നും സാമന്ത വ്യക്തമാക്കി.

‘ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ അപകടാവസ്ഥയിലാണെന്നു വിവരിച്ചുകൊണ്ടുള്ള ഒരുപാട് റിപ്പോര്‍ട്ടുകള്‍ കണ്ടു. ഞാനിപ്പോള്‍ മരിക്കാന്‍ കിടക്കുകയൊന്നുമല്ല. നിലവില്‍ ഞാന്‍ മരിച്ചിട്ടില്ല. അത്തരം തലക്കെട്ടുകള്‍ അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.”- ഇരുണ്ടൊരു കാലമായിരുന്നു അത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. വലിയ ഡോസിലുള്ള മരുന്നുകളും ഡോക്ടര്‍മാരെ കാണാനുള്ള നിരന്തര യാത്രകളുമെല്ലാമായി തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു.

എല്ലാ ദിവസവും ഫലപ്രദമായി ഉപയോഗിക്കാനായില്ലെങ്കിലും പ്രശ്‌നമില്ല. ചിലപ്പോഴൊക്കെ പരാജയപ്പെട്ടാലും പ്രശ്‌നമില്ല. എപ്പോഴും നല്ല സമയം തന്നെയാകണമെന്നില്ല. രോഗിയും അവശയുമെല്ലാം ആകാവുന്നതേയുള്ളൂ. ഒടുവില്‍ നമ്മള്‍ തന്നെ വിജയിക്കും-സാമന്ത പറഞ്ഞു.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ സാമന്ത തന്നെയാണ് തന്നെ ബാധിച്ച രോഗം പരസ്യപ്പെടുത്തിയത്. പേശീവീക്കം എന്നറിയപ്പെടുന്ന ‘മയോസൈറ്റിസ്’ രോഗമാണ് താരത്തെ ബാധിച്ചിരുന്നത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് രോഗം.

യശോദ’യുടെ ട്രെയിലറിന് ലഭിച്ച വലിയ സ്വീകരണത്തിന് സാമന്ത നന്ദി പറഞ്ഞു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് ലേസര്‍ ശസ്ത്രക്രിയ. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലാണ് ഉമ്മന്‍ചാണ്ടി.
അദ്ദേഹത്തിനൊപ്പം ജര്‍മനിയിലുള്ള മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്.

ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുന്നത്. ചികിത്സ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അപ്പയുടെ ചികിത്സ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ ആരംഭിച്ചിരിക്കുകയാണ്.. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അപ്പയെ ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂര്‍ത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്.നിങ്ങള്‍ നല്‍കിയ പിന്തുണകള്‍ക്ക് നന്ദി..

ഈ മാസം ആറിനാണ് ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് തിരിച്ചത്. മകന്‍ ചാണ്ടി ഉമ്മനെ കൂടാതെ മകള്‍ മറിയ, ബെന്നി ബഹനാന്‍ എംപി, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്.

ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കാര്യമറിയില്ല. ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നു. അന്ന് ഒമ്പത് മാസം കഴിഞ്ഞാണ് പോയത്. 2015ല്‍ വന്നപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ല്‍ വന്നപ്പോള്‍ യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി പോയിരുന്നതായും ചാണ്ടി ഉമ്മന്‍

അകാലത്തില്‍ നഷ്ടപ്പെട്ട സഹോദരന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരുന്ന
ഇരുചക്രവാഹനം മോഷണം പോയതിന്റെ വേദനയില്‍ യുവാവ്. മഞ്ചേരി സ്വദേശിയും വ്യാപാരിയുമായ സുജീഷാണ് നഷ്ടപ്പെട്ട വാഹനം കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുന്നത്. കട്ടെടുത്തവര്‍ മടക്കി നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നാണ് സുജീഷിന്റെ വാക്ക്.

അര്‍ബുദ ബാധയേറ്റാണ് സുജീഷിന്റെ സഹോദരന്‍ പ്രതീഷ് അകാലത്തില്‍ പൊലിഞ്ഞത്. നഷ്ടപ്പെടലിന്റെ വേദന ഇന്നും നൊമ്പരമായി സുജീഷിന്റെയും ബന്ധുക്കളുടെയും ഉള്ളിലുണ്ട്. സഹോദരന്റെ സന്തത സഹചാരിയായിരുന്ന ബൈക്കായിരുന്നു ആകെയുള്ള ഓര്‍മയും ആശ്വാസവും. ഇതാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്.

കട്ടെടുത്തവര്‍ തന്റെ ചങ്കാണ് പറിച്ചെടുത്തത്. അനിയന്‍കുട്ടിയുടെ വാഹനവുമായി അത്രയേറെ ആത്മബന്ധമുണ്ട്. തിരികെ നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നും സുജീഷ് പറയുന്നു.

കെഎല്‍ 55 എല്‍ 5809 എന്ന പാഷന്‍ പ്രോ ബൈക്ക് കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ചോമേരിയില്‍ നിന്നാണ് നഷ്ടപ്പെട്ടത്. ബൈക്ക് വീണ്ടെടുക്കാന്‍ സുജീഷ് മണ്ണാര്‍ക്കാട് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. വാഹനം തിരികെ നല്‍കണമെന്ന് കള്ളന്‍ ആഗ്രഹിച്ചാല്‍ പരാതി പിന്‍വലിക്കാനും തയ്യാറാണെന്നും സുജീഷ് പറയുന്നു.

യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ്‌ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിഒപിയും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. ഓമ്‌നി വാൻ ലൈഫിലൂടെയാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ പ്രശസ്തരായത്.

പിന്നീട് ടെമ്പോ ട്രാവലർ കാരവൻ സ്വന്തമാക്കി ഇവർ യാത്രകൾ നടത്തിവരികയായിരുന്നു. എന്നാൽ നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ പിടിച്ചെടുത്ത വാഹനം ഒക്‌ടോബർ 28നാണ് ഇവർക്ക് വിട്ടുകിട്ടിയത്. പിന്നീട് മോഡിഫിക്കേഷനുകൾ ഒഴിവാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നിലവിൽ 2.08 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിനുള്ളത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇരുവരും നിലവിൽ ജാമ്യത്തിലാണ്.

RECENT POSTS
Copyright © . All rights reserved