നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ – തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) നവംബർ അഞ്ചിന് രാത്രി ഒൻപതോടെ മരിച്ചത്.
കളിയിക്കാവിളയിലെ സ്വകാര്യ കോളേജിൽ ആദ്യവർഷ ബി.എസ്.സി വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു.
സെപ്തംബർ ഏഴിന് ഒറ്റയ്‌ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് തുടർ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് അഭിത മരിച്ചത്. സ്ലോപോയ്സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്നാട് നിദ്രവിള പൊലീസ് കേസെടുത്തു.
ആക്രിവിലക്ക് ലേലത്തിൽ വാങ്ങിയ വിമാനം റോഡുമാർഗം കൊച്ചിയിലേക്ക് കൊണ്ടുപോകവെ ചവറ പാലത്തിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്ന് വിമാനവും വഹിച്ചെത്തിയ ട്രെയിലർ ലോറിയുടെ ടയർ പഞ്ചറായി ചവറ പാലത്തിൽ കുടുങ്ങുകയായിരുന്നു.
ഇന്നലെ കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസ കടക്കാനാകാതെയും ട്രെയിലർ കുടുങ്ങിയിരുന്നു. കൊച്ചി ഭാഗത്തേക്കു പോകാൻ രാവിലെ എത്തിയ ട്രെയിലർ വിമാനവുമായി ടോൾ പ്ലാസ കടക്കാൻ കഴിയാത്തതിനാൽ റോഡിന്റെ വശത്ത് നിർത്തിയിട്ടു. റോഡരികിൽ കിടന്ന വിമാനം കാണാൻ നാട്ടുകാർ കൂട്ടമായെത്തിയതോടെ ഗതാഗതക്കുരുക് ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ടോൾ പ്ലാസയുടെ വശത്തുകൂടി ഒരുവിധം ട്രെയിലർ കടത്തിവിടുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് കുരീപ്പുഴ – കാവനാട് പാലം കയറുന്നതിനു മുമ്പേ ട്രെയിലറിന്റെ ടയർ പഞ്ചറായി വീണ്ടും റോഡിൽ കുടുങ്ങിയത്.
30 വര്‍ഷം ആകാശത്ത് പറന്നുനടന്ന എയര്‍ ബസ് എ-320 വിമാനമാണ് കാലഹരണപ്പെട്ടതോടെ ഹൈദ്രാബാദ് സ്വദേശി ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് ലേലത്തില്‍ വാങ്ങിയത്. 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെയാണ് വിമാനം ആക്ണ്‍വിലക്ക് വില്‍ക്കാന്‍ എയർ ഇന്ത്യ എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചത്.
വിമാനംപൊളിക്കാനായി ജോഗിന്ദര്‍ സിങ് നാല് ഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് വഴിയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറക് കൊണ്ടുപോയ ട്രെയിലർ ലോറി തട്ടി കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടിരുന്നു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരായി മാറിയിരിക്കുകയാണ് യമുന റാണിയും ഭര്‍ത്താവ് ദേവനും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയിലേക്ക് കൂടി എത്തിയതോടെ ദമ്പതിമാര്‍ ശ്രദ്ധിക്കപ്പെട്ടു.
വിവാഹ ദിവസത്തെ കുറിച്ചും അതിന് മുന്‍പ് നടന്ന കാര്യങ്ങളെ കുറിച്ചും യമുന പറഞ്ഞതൊക്കെ വൈറലായിരുന്നു.കല്യാണത്തിന്റെ തലേദിവസം വരെ ഞാന്‍ സത്യ എന്ന പെണ്‍കുട്ടി സീരിയലിന്റെ ലൊക്കേഷനില്‍ തിരക്കിലായിരുന്നെന്ന് യമുന പറയുമ്പോള്‍ കല്യാണത്തിന്റെ ബാക്കി കാര്യങ്ങളൊക്കെ ഞാനാണ് ചെയ്തതെന്ന് ദേവന്‍ പറയുന്നു. കല്യാണത്തിന് ഉടുക്കാന്‍ സാരി വേണ്ടേ എന്ന ചോദ്യത്തിന് മാമ്പഴപുളിശേരിയുടെ കളറുള്ള സാരി വേണമെന്ന് പറഞ്ഞു. അങ്ങനെ അത് തപ്പി നടക്കാത്ത സ്ഥലമില്ല. ഒടുവില്‍ എവിടുന്നോ അത് സംഘടിപ്പിക്കുകയായിരുന്നുവെന്ന് ദേവന്‍ പറയുന്നു.
അതേ സമയം വിവാഹം വളരെ രഹസ്യമാക്കി നടത്താനാണ് തീരുമാനിച്ചത്. ലൊക്കേഷനില്‍ പോലും മക്കളെയും കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ മൂകാംബികയിലേക്ക് പോവുകയാണ്, രണ്ട് ദിവസത്തെ അവധി വേണമെന്നാണ് പറഞ്ഞത്. അങ്ങനൊരു ബ്രേക്ക് എടുത്താണ് താന്‍ പോയതെന്ന് യമുന പറയുന്നു. രണ്ടാം വിവാഹമല്ലേ, നമ്മള്‍ എന്ത് ആഘോഷമാക്കാനാണ്. ഒരു ചടങ്ങ് നടത്തി സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് മാത്രമേ കരുതിയുള്ളുവെന്ന് യമുന പറയുന്നു.
വിവാഹത്തിന് ദേവന്റെ സഹോദരിമാരും തന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് മക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് യമുന പറയുന്നു. കല്യാണം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരാള്‍ വിളിച്ചിട്ട് കല്യാണം കഴിഞ്ഞോന്ന് ചോദിക്കുന്നത്.അവര്‍ ഒരു സംശയം പോലെയാണ് ചോദിച്ചത്. ഒരു ഷൂട്ടിങ് ആയിരുന്നു എന്നൊക്കെ പറഞ്ഞ് ഒഴിവാക്കി. പിന്നാലെ നിരവധി കോളുകള്‍ വന്ന് തുടങ്ങി. ഇതോടെ മറച്ച് വെച്ചിട്ട് കാര്യമില്ലെന്ന് മനസിലായി. അങ്ങനെ സത്യം പറഞ്ഞെന്ന് യമുന പറയുന്നു.
എല്ലാ ദമ്പതിമാരെ പോലെയും ഞങ്ങള്‍ക്കിടയിലും വഴക്ക് ഉണ്ടാവാറുണ്ട്. ടിഷ്യു പേപ്പറിന്റെ പേരിലാണ് കൂടുതലും വഴക്ക് നടക്കുന്നത്. ബാത്ത്‌റൂമിലും കിച്ചണിലുമൊക്കെ ആള്‍ക്ക് ടിഷ്യു വേണമെന്നാണ് യമുന പറയുന്നത്. പിന്നെ ഡ്രൈവ് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ വഴക്ക്. ഡ്രൈവ് ചെയ്യുന്ന തന്നെ നിയന്ത്രിക്കുന്നത് യമുനയായിരിക്കും. ആക്‌സിലേറ്റര്‍ മാറ്റ്, ഗിയര്‍ മാറ്റ് എന്നൊക്കെയുള്ള നിര്‍ദ്ദേശം സഹിക്കാന്‍ പറ്റില്ലെന്ന് ദേവന്‍ പറയുന്നു.
ഇനിയൊരു ഡേറ്റിങ്ങും ലിവിങ് ടുഗദറും ഉണ്ടാവില്ലെന്ന തീരുമാനം ഞാനെടുത്തിരുന്നുവെന്നാണ് യമുന പറയുന്നത്. പല ആലോചനകളും സുഹൃത്തുക്കളിലൂടെ വന്നിട്ടുണ്ട്. സംസാരിച്ച് നോക്കിയിട്ടുണ്ടെങ്കിലും അതൊന്നും റെഡിയായില്ല. നമ്മള്‍ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ലല്ലോ ഇത്. പക്ഷേ കല്യാണക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്റെ മക്കള്‍ക്ക് അതൊരു സര്‍പ്രൈസോ ഞെട്ടലോ ഉണ്ടാക്കിയില്ല. ബാക്കിയൊക്കെ ദേവേട്ടനാണ് അവരോട് സംസാരിച്ചതെന്ന് യമുന പറയുന്നു.
ടാന്‍സാനിയയില്‍ യാത്രാ വിമാനം തടാകത്തില്‍ തകര്‍ന്ന് വീണൂ. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 43 പേരില്‍ 26 പേരെ രക്ഷിതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ മത്സ്യതൊഴിലാളികളും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിൽനിന്ന് 100 കിലോമീറ്റർ അകലെയായിരുന്നു അപകടം. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 പേർ വിമാനത്തിൽ ഉള്ളതായി റീജിയനൽ കമ്മിഷണർ ആർബർട്ട് ചാലമില പറഞ്ഞു.
ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നു വീണത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തീരദേശ നഗരമായ ദാർ എസ് സലാമിൽ നിന്ന് വന്ന വിമാനമാണ് തകർന്നതെന്ന് ടാൻസാനിയൻ എയർലൈൻ കമ്പനി പ്രിസിഷൻ എയർ പറഞ്ഞു. വിമാനം ഏകദേശം 100 മീറ്റർ മധ്യത്തെത്തിയപ്പോൾ എഞ്ചിൻ പ്രശ്നങ്ങൾ അനുഭവപ്പെടുകയും അതോടൊപ്പം മോശം കാലാവസ്ഥ നേരിടുകയും ചെയ്തു. തുടർന്ന് മഴ പെയ്യുകയും വിമാനം തകർന്ന് തടാകത്തിലേക്ക് വീഴുകയുമായിരുന്നു.
ടോം ജോസ് തടിയംപാട്
ഇറ്റലിയുടെ മധ്യഭാഗത്തുള്ള പിസ എന്ന നഗരവും അവിടുത്തെ ചരിഞ്ഞ ഗോപുരവും വാസ്തുശിൽപ്പ കുതുകികളെയും എഞ്ചിനീയറൻമാരെയും ആകർഷിക്കുന്ന ഒരു മഹത് സൃഷ്ടിയാണ് .റോമിൽ നിന്ന് ഒരു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താണ് ഞങ്ങൾ പിസയിൽ എത്തുന്നത് ഒരു പട്ടണത്തിന്റെ വലിയ സൗഹര്യങ്ങൾ ഒന്നും അധികം ഇല്ലാത്ത ഒരു സ്ഥലമാണ് പിസ നഗരം . ഈ നഗരം ഒരു കാലത്തു യൂറോപ്പിൽ നിന്നും വിശുദ്ധ നാടായ ജെറുസലേമിലേക്കു പോകുന്നവരുടെ ഒരു ഇടത്താവളം കൂടി ആയിരുന്നു .
എ ഡി 1173 ൽ പിസയിലെ കത്തീഡ്രലിനു വേണ്ടി ഒരു ബെൽ ടവർ നിർമ്മിക്കാൻ നടന്ന ആലോചനയുടെ ഭാഗമായിട്ടാണ് പിസ ഗോപുരത്തിന്റെ പണി ആരംഭിക്കുന്നത് കത്തീഡ്രലിന് സമീപം പിയാസ ഡീ മിറാക്കോളി (“അത്ഭുതങ്ങളുടെ സ്ക്വയർ”) എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഗോപുരം നിർമ്മിച്ചിട്ടുള്ളത്. .
പട്ടണത്തിന്റെ ശക്തിയുടെയും സമ്പത്തിന്റെയും പ്രതീകമായി പത്താം നൂറ്റാണ്ടിൽ ഇറ്റലിയിൽ പള്ളികളോട് ചേർന്ന് ഇത്തരം ബെൽ ഗോപുരങ്ങൾ സാധാരണയായി നിർമ്മിച്ചിരുന്നു.
ബോണാനോ പിസാനോ എന്ന എഞ്ചിനീയർ ആയിരുന്നു ഇതിന്റെ പണി ഏറ്റെടുത്തു നടത്തിയത്.. 1178-ൽ ഗോപുരത്തിന്റെ മൂന്നാം നില പൂർത്തിയാകുമ്പോഴേക്കും ഗോപുരം വടക്കുപടിഞ്ഞാറോട്ട് ചെറുതായി ചാഞ്ഞിരുന്നു ഇതിന്റെ കാരണം കേവലം . 10 അടി (3 മീറ്റർ) മാത്രം ആഴ൦ മാത്രമാണ് അടിത്തറക്കുണ്ടായിരുന്നത് . അടിയിലെ മണ്ണ് മൃദുവും അസ്ഥിരവുമായിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഗോപുരനിർമ്മാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചു .
1272 ൽ അഥവ ഏകദേശം നൂറുവർഷങ്ങൾക്ക് ശേഷ൦ . ജിയോവാനി ഡി സിമോണി എന്ന എൻജിനിയറുടെ നേതൃത്വത്തിൽവീണ്ടും ഗോപുരത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു. ചരിവ് നികത്താൻ ശ്രമിക്കുകയും , മുകളിലെ നിലകൾ ഒരു വശം മറ്റൊന്നിനേക്കാൾ അല്പം ഉയരമുള്ള തരത്തിൽ അദ്ദേഹം രൂപകൽപ്പന ചെയ്തു. ഏഴാം നില പൂർത്തിയാകുമ്പോഴേക്കും, കെട്ടിടം വീണ്ടും ചെരിയുന്നതായി കണ്ടു, 1284-ൽ വീണ്ടും പണി നിർത്തിവച്ചു ഒടുവിൽ, 1372-ൽ ബെൽ ടവറിന്റെ നിർമ്മാണം പൂർത്തിക്കി . 7 മണികൾ സ്ഥാപിക്കുയും ചെയ്തു എന്നാൽ ഗോപുരം ചലിച്ചുകൊണ്ടിരുന്നു, പതിനാറാം നൂറ്റാണ്ടോടെ 3 ഡിഗ്രി ചെരിഞ്ഞു . 57 മീറ്റർ ഉയരത്തിൽ കൊത്തുപണിയും മാർബിളു കൊണ്ട് പണിത ഗോപുരം പിന്നീട് ചെരിഞ്ഞുകൊണ്ടിരുന്നു.1911-ൽ എഞ്ചിനീയർമാർ ടവറിന്റെ കോണിന്റെ സൂക്ഷമമായി അളക്കാൻ തുടങ്ങി, അത് ഇപ്പോഴും പ്രതിവർഷം ഒരു ഇഞ്ച് 1/20 എന്ന നിരക്കിൽ ചലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. 1934-ൽ എഞ്ചിനീയർമാർ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ നിർദേശപ്രകാരം ഗോപുരം നേരെയാക്കാൻ ശ്രമിച്ചു പക്ഷെ അത് ലക്ഷ്യം കണ്ടില്ല .
1989 ആയപ്പോഴേക്കും ഗോപുരം 5 .5 ഡിഗ്രി ചെരിയുകയും അപകടാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു . ഇതിനെ തുടർന്ന് പിസ ഗോപുരം അടച്ചിടാനും അതിനു കീഴിലുള്ള പ്രദേശം ഒഴിപ്പിക്കാനും തീരുമാനിച്ചു.. ഗോപുരം എങ്ങനെ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ ഒരു അന്താരാഷ്ട്ര ടീമിനെ രൂപീകരിക്കാനും തീരുമാനിച്ചു.
1990-ൽ എഞ്ചിനീയർമാരുടെയും ഗണിതശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും ഒരു അന്താരാഷ്ട്ര സംഘം അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിലുള്ള അസോർസ് ദ്വീപുകളിൽ കണ്ടുമുട്ടി , ഇതു എൻജിനീറിങ് ചരിത്രത്തിലെ ഒരു വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.

.
800 വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടം തകരാൻ പോകുന്നതിനെ എങ്ങനെ തടയാമെന്നു കണ്ടെത്തുകയായിരുന്നു അവരുടെ ചുമതല., പിന്നീട് ഒരു വശത്തേക്ക് 5.5 ഡിഗ്രി ചരിഞ്ഞു. നിൽക്കുന്ന ഗോപുരത്തെ രക്ഷിക്കാൻ ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, പിസയിലെ ലോകപ്രശസ്തമായ ചെരിഞ്ഞ ഗോപുരം നിലംപതിക്കും എന്നവർക്കു മനസിലായി.
ഗോപുരത്തിന്റെ വടക്കൻ അടിത്തറയുടെ അടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് ചെരിവ് ശരിയാക്കാൻ സഹായിക്കുമെന്നുള്ള ഒരു ആശയം ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മണ്ണ് മെക്കാനിക്സ് വിദഗ്ധനായ ടീം അംഗം ജോൺ ബർലാൻഡ് മുന്നോട്ടു വച്ചു . നിരവധി കമ്പ്യൂട്ടർ സിമുലേഷനുകൾ നടത്തിയ ശേഷം, അത്തരമൊരു നടപിടിയാണ് ഏറ്റവും മികച്ചതെന്നു എൻജിനിയറിങ് സംഘം കണ്ടെത്തി . ഈ പണികൾ തുടരുമ്പോൾ കെട്ടിടം പിളരാതിരിക്കാൻ, താൽക്കാലികമായി നിരവധി നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിന്റെ ഭാരം കുറയ്ക്കാൻ കൂറ്റൻ മണികൾ നീക്കം ചെയ്തു. ഈ സാങ്കേതിക സംഘം അവരുടെ ഉദ്യമത്തിൽ വിജയം വരിച്ചു.ഗോപുരത്തിന്റെ ചെരിവ് 1.5 ഡിഗ്രി നേരെയാക്കാനും അടിത്തറ ശക്തിപ്പെടുത്താനും അവർക്കു കഴിഞ്ഞു അങ്ങനെ വിജയകരമായി 2001 ഡിസംബർ മാസം 15 നു ,പിസ ഗോപുരത്തെ സന്ദർശകർക്കായി തുറന്നുകൊടുത്തു .സന്ദർശകർക്ക് പിസ ഗോപുരത്തിന്റെ മുകളിൽ വരെ സ്‌റ്റെപ്പ്കൾ കയറി പോയി പിസ പട്ടണം മുഴുവൻ കാണാം ..
ഗോപുരം പൂർണമായി നേരെയാക്കുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശം. ഗോപുരം ഇപ്പോഴും 3.97 ഡിഗ്രി ചരിഞ്ഞുനിൽക്കുന്നു , ഭൂകമ്പം പോലുള്ള ഒരു വലിയ സംഭവം ഒഴികെ, കുറഞ്ഞത് നൂറുകണക്കിന് വർഷമെങ്കിലും ടവർ സുരക്ഷിതമായിരിക്കാൻ വേണ്ടതു തങ്ങൾ ചെയ്തിട്ടുണ്ടെന്നു എഞ്ചിനീയർമാർ വിശ്വസിക്കുന്നു.
പിസയിലെ പൗരന്മാർക്ക് വലിയ ഒരു നേട്ടമാണ് പിസ ഗോപുരം നിലനിന്നതിലൂടെ ലഭിച്ചത്. അവരുടെ പട്ടണത്തിന്റെ ചിഹ്നവും സാമ്പത്തിക നേട്ടത്തിന്റെ കേന്ദ്രവുമാണ് സംരക്ഷിക്കപ്പെട്ടത്. റോമൻ ആർക്കിടെക്ച്ചറിന്റെയും കലയുടെയും പ്രതീകമായ പിസ ഗോപുരം കാണാൻ ലോകത്തെമ്പാടുമുള്ള സന്ദർശകർ അവിടെ എത്തുന്നു അതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് പിസ നിവാസികൾക്ക് ലഭിക്കുന്നത് .
റോഡ് അപകടങ്ങൾ കുറയ്ക്കാൻ ഗതാഗത വകുപ്പ് പാടുപെടുമ്പോഴും ഓട്ടത്തിനിടെ സ്വകാര്യ ബസുകാരുടെ സാഹസം. ഇന്ന് കൊല്ലത്ത് രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടന്ന തർക്കം വലിയ ദുരന്തത്തിലേക്ക് എത്തുമായിരുന്നു.
കൊല്ലം കുണ്ടറയിൽ ആണ് സ്വകാര്യ ബസ്സുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. യാത്രക്കാർ ബസിൽ ഉണ്ടായിരിക്കുമ്പോൾ ആയിരുന്നു ഈ പ്രവൃത്തി.
ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. ഓട്ടത്തിന്റെ സമയം സംബന്ധിച്ചായിരുന്നു തർക്കം. ഇതിന് പിന്നാലെ ഇരു ബസിലെ ജീവനക്കാരും അതത് ബസിൽ കയറി. എന്നാൽ മുന്നോട്ട് എടുത്ത ബസ് പിന്നിലോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. ഇടിയിൽ ബസിന്റെ മുന്നിലെ ചില്ല് തകർന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരു ബസിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രയർ, അന്നൂർ എന്നീ ബസ്സിലെ ജീവനക്കാർ തമ്മിലായിരുന്നു തർക്കം നടന്നത്.സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമർശനം ഉയർന്നുവന്നിരുന്നു.
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് വിധുബാല. 2005ല്‍ ആണ് ബിഗ് സ്‌ക്രീന്‍ വിട്ട് താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്. ‘കഥയല്ലിത് ജീവിതം’ എന്ന ഷോയിലെ അവതാരകയായി എത്തിയപ്പോള്‍ താരത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു.
തന്റെ അച്ഛനെ കുറിച്ച് വിധുബാല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അപകടത്തില്‍ പെട്ട് തന്റെ കൈ മുറിച്ച് കളയണം എന്ന് പറഞ്ഞപ്പോള്‍ മകള്‍ മരിച്ചാലും കുഴപ്പമില്ല വേദന അനുഭവിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞതിനെ കുറിച്ചാണ് വിധുബാല പറയുന്നത്.
തനിക്ക് എട്ട് വയസുള്ളപ്പോഴാണ് ഒരു അപകടം സംഭവിക്കുന്നത്. കൈ മുറിച്ചു കളയേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത്. ‘കൈയ്യില്ലാതെ ജീവിതകാലം മുഴുവനും എന്റെ മകള്‍ നരകം അനുഭവിക്കേണ്ടി വരും. ആ നരകം എന്റെ മകള്‍ അനുഭവിക്കേണ്ട.’
‘ആ മകള്‍ മരിച്ച് പോയെന്നുള്ള ദുഖം ഞാന്‍ അനുഭവിച്ചോളാം’ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഒരു അച്ഛനും പറയാത്ത വാക്കുകളാണ് അത്. മകള്‍ ഒരു തരി ദുഖം പോലും അനുഭവിക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന അച്ഛന്‍. മരിച്ചാലും വിരോധമില്ല മകള്‍ ദുഖം അനുഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛന്‍.
ആ ദുഖങ്ങള്‍ അച്ഛന്‍ അനുഭവിച്ചോളാം എന്നാണ് പറഞ്ഞത്. ഒരിക്കലും അച്ഛന്‍ തന്നെ വേദനിപ്പിച്ചിട്ടില്ല. ഒരിക്കല്‍ മാത്രമേ തല്ലിയിട്ടുള്ളു എന്നാണ് വിധുബാല പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന് പരിപാടിയിലാണ് വിധുബാല സംസാരിച്ചത്.
ആറ് വർഷത്തെ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് പോളണ്ട് സ്വദേശിനിയായ 83 കാരിയായ ബ്രോമയും പാകിസ്താൻ സ്വദേശിയായ 28കാരൻ മുഹമ്മദ് നദീമും. പാകിസ്താനിലെ ഹഫീസാബാദിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
വീട്ടുകാരുടെ എതിർപ്പ് കാരണമാണ് വിവാഹം ഇത്രയും നീണ്ടുപോയതെന്ന് ബ്രോമയും മുഹമ്മദ് നദീമും പറയുന്നു. ഇരുവരുടെയും പ്രായവ്യത്യാസമാണ് എതിർപ്പുകൾക്ക് വഴിവെച്ചത്. ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി നദീമിന്റെ നദീമിന്റെ വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ബ്രോമയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് നദീം ഉറപ്പിച്ചൊരു നിലപാട് എടുത്തു.
ഇതോടെ കുടുംബം ഒടുവിൽ സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് ബ്രോമ പോളണ്ടിൽ നിന്ന് പാകിസ്താനിലേയ്ക്ക് എത്തി. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളും മെഹന്തിയും അണിഞ്ഞ് പാകിസ്താനി വധുവായിട്ടാണ് ബ്രോമ എത്തിയത്. ഇസ്ലാമിക ആചാരപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്.
മുടി കൊഴിച്ചിൽ അസഹനീയമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ചികിത്സിച്ച ഡോക്ടറുടെയും പേര് പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പ്രശാന്തിന്റെ കുടുംബം ആരോപിച്ച് രംഗത്ത് വന്നു. ഇതോടെയാണ് പ്രശാന്തിന്റെ മരണം പുറംലോകത്തേയ്ക്ക് എത്തിയത്.
ഒക്ടോബർ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടർ ആണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാൽ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറിച്ച് കാലമായി മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു പ്രശാന്ത് എന്ന് കുടുംബം പറയുന്നു. പ്രശാന്തിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന പ്രകാരം 2014 മുതൽ കോഴിക്കോട് ക്ലിനിക്കിൽ ചികിത്സ തേടി.
ഡോക്ടർ മരുന്നും ഗുളികയും നൽകി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങൾ വരെ കൊഴിയാൻ തുടങ്ങുകയും ചെയ്തു. ശരിയാകുമെന്ന് പ്രതീക്ഷിച്ച് വീണ്ടും ഡോക്ടറെ കണ്ടു. മരുന്നുകൾ കഴിച്ചു. ഫലം ലഭിക്കാതെ വന്നതോടെ പ്രശാന്ത് വീണ്ടും നിരാശനായി. 2020വരെയാണ് ചികിത്സ തുടർന്നത്. അത്തോളി പോലീസിൽ പരാതി നൽകിയെങ്കിലും കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഡോ. റഫീക്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം കൃത്യമായ ചികിത്സയാണ് നൽകിയതെന്നും വട്ടത്തിൽ മുടി പോകുന്ന രോഗം പ്രശാന്തിന് ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദീകരണം നൽകി.
മലയാളി നഴ്സും. കോട്ടയം ചിറയില്‍പാടം കൊല്ലപറമ്പില്‍ കുടുംബാംഗവുമായ വിധു സോജിന്‍ (45) നിര്യാതയായി. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്ന വിധു ഇന്ന് രാവിലെയാണ് ലോകത്തോട് യാത്രപറഞ്ഞത്. നാല് ദിവസം മുമ്പാണ് വിധുവിനെ , ജെയിംസ് കൊണോലി ഹോസ്പീസില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലെ കണ്ണിങ്ഹാം ഫ്യുണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാമ്പാടി ആനിവേലിൽ എ എം ജേക്കബിന്റെയും,ലിസമ്മയുടെയും മകളായ വിധു സോജിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായാണ് ഒന്നര പതിറ്റാണ്ട് മുമ്പ് അയര്‍ലണ്ടില്‍ എത്തി ജോലിയില്‍ പ്രവേശിച്ചത്. ബ്‌ളാക്ക് റോക്ക് മലയാളി സമൂഹത്തിന്റെ സജീവ ഭാഗമായിരുന്ന വിധുവിന്റെ കുടുംബം.
കോട്ടയം സ്വദേശിയായ സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. 10 വയസ്സുകാരിയായ ഹന്നയാണ് മകള്‍.സംസ്‌കാര ചടങ്ങുകള്‍ അയര്‍ലണ്ടില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.പൊതു ദര്‍ശനവും സംസ്‌കാരവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.