എറണാകുളം കലക്ടര്‍ രേണു രാജിനെപ്പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. രേണുരാജ് വളരെ മനോഹരമായാണ് മലയാളത്തില്‍ സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.
‘കലക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കലക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ.
അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയന്‍ പറഞ്ഞപ്പോഴാണ് കലക്ടര്‍ ആണെന്ന് അറിയുന്നത്.”-മമ്മൂട്ടി പറഞ്ഞു. പ്രസംഗം നിര്‍ത്തിയപ്പോള്‍ തന്നെ രേണുരാജിനോട് സോറി പറയുകയും പക്ഷേ സത്യസന്ധമായ കാര്യമാണ് വേദിയില്‍ പറഞ്ഞതെന്ന് പറയുകയും ചെയ്തു.
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 83-ാം പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കൊച്ചി പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഗായകരായ എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോന്‍, ബിജു നാരായണന്‍, സംഗീതസംവിധായകരായ വിദ്യാധരന്‍ മാസ്റ്റര്‍, ശരത്, നടന്മാരായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. അമേരിക്കയിലെ വസതിയിലിരുന്ന് യേശുദാസും ഭാര്യ പ്രഭയും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.
കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം മന്ത്രി റിയാസ് സംഭവം വിവാദം ആക്കി. ഇതേത്തുടര്‍ന്ന് തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കനകദാസ് പറഞ്ഞു.
കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണ്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഭയം തോന്നുന്നുണ്ട്. ഞാന്‍ സംഘിയല്ല കൂടുതല്‍ അടുപ്പം സിപിഎം നേതാക്കളുമായാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഭയമില്ലെന്നും എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ആവശ്യം.
കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.
റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുൽപ്പറമ്പിൽ തോമസ് ആണ് മരിച്ചത്. 77 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിൽ വെച്ചായിരുന്നു അപകടം നടന്നത്. തോട്ടത്തിലെ കാട് കത്തിക്കാൻ പോകുന്നെന്ന് മകളോട് പറഞ്ഞാണ് തോമസ് ഇറങ്ങിയത്.
എന്നാൽ, തോട്ടത്തിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്നിരക്ഷാസംഘം ആംബുലൻസ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്. ശേഷം, തീയണയ്ക്കുമ്പോഴാണ് തീയിൽ അകപ്പെട്ട തോമസിനെയും കണ്ടെത്തിയത്.
ഉടൻതന്നെ ഫയർസ്റ്റേഷന്റെ വാഹനത്തിൽ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തോമസിന് ഭാഗികമായി പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പൊന്നമ്മയാണ് ഭാര്യ. മക്കൾ: ഷീജ, ജിനീഷ്, പരേതയായ ഷീബ. മരുമക്കൾ: ബിനു, ജോസ്, ലുധിയ.
തമിഴ്നാട് കന്യാകുമാരി നാഗര്‍കോവിലില്‍ നടന്ന ഇരട്ടക്കൊലക്കേസില്‍ മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.കേസില്‍ ജാമ്യത്തില്‍ പുറത്തിങ്ങി മുങ്ങിയ തമിഴ്നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദിനെ(48)യാണു മലപ്പുറം പൂക്കോട്ടുംപാടം ചുള്ളിയോടുനിന്നും പോലീസ് പിടികൂടിയത്.
2005 ല്‍ തമിഴ്നാട് കന്യാകുമാരി നാഗര്‍കോവിലില്‍ ഭൂത പാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ഇരു മുതലാളിമാര്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ നടന്ന അടിപിടിയില്‍ ഉണ്ടായ വൈരം തീര്‍ക്കാന്‍ ഒരു വിഭാഗം എതിര്‍ ടീമിലെ രണ്ട് പേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ രണ്ട് കൊലപാത കേസുകള്‍ ദൂതപാണ്ടി പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലൊന്നില്‍ മൂന്നാം പ്രതിയും മറ്റൊന്നില്‍ ആറാം പ്രതിയുമായാണ് റഷീദ് പിടിയിലായത്. തുടര്‍ന്ന് നാഗര്‍ കോവില്‍ ജയിലില്‍ കഴിയവേ ജാമ്യത്തില്‍ പുറത്തിങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്നു പ്രതി വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപ്പിംഗ് ജോലി ചെയ്ത് കുടുംബ സമേതം ഇവിടെ രഹസ്യമായി കഴിഞ്ഞുവരികയായിരുന്നു.
ശേഷം വിദേശത്തേക്കും ജോലി തേടി പോയിരുന്നു. തുടര്‍ന്നു അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്. പ്രതിയുടെ മുന്‍കാല കിമിനല്‍ പാശ്ചാതലത്തെ കുറിച്ച് പൂക്കോട്ടു പാടം സി.ഐ സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ എം. അസ്സൈനാര്‍ , ശശികുമാര്‍ , എസ്.സി.പി.ഒ മാരായ ശ്യാംകുമാര്‍ സൂര്യകുമാര്‍ , അജീഷ്, ലിജിഷ് , നൗഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കമാണ് പ്രതിയെ പിടികൂടാനായത്.
വിവരമറിഞ്ഞ് പൂക്കോട്ടുംപാടത്ത് എത്തിയ ഭൂതപാണ്ടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാഗര്‍ കോവില്‍ കോടതിയില്‍ ഹാജരാക്കാനായി പ്രതിയെ ഏറ്റ് വാങ്ങി നാഗര്‍കോവിലിലേക്ക് തിരിച്ചു.
വർഷങ്ങൾക്ക് മുൻപ് ‘മ’ അക്ഷരം പറഞ്ഞ് കളിക്കുന്നതിനിടയിലുണ്ടായ പകയാണ് 15 വർഷങ്ങൾക്ക് ശേഷം സുഹൃത്തിനെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ജയറാഴ്ച കണ്ണനല്ലൂർ സ്വദേശി സന്തോഷ് (41) നെ സുഹൃത്ത് ചന്ദനത്തോപ്പ് സ്വദേശി പ്രകാശ് കുത്തി കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ 15 വർഷം മുൻപുണ്ടായ പകയാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കളായ സന്തോഷും, പ്രകാശും ‘മ’ അക്ഷരം വരാതെ സംസാരിക്കുന്ന കളി കളിച്ചു. എന്നാൽ സംസാരിക്കുന്നതിനിടയിൽ ‘മ’ ഉച്ചരിച്ച പ്രകാശിന്റെ നട്ടെലിന് സന്തോഷ് ഇടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രകാശിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഇതിനെല്ലാം കാരണം നട്ടെല്ലിനേറ്റ ഇടിയാണ് എന്ന് പ്രകാശ് വിശ്വസിച്ചിരുന്നത്. കൂടാതെ വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടാവാത്തതും നട്ടെല്ലിന് ഏറ്റ ഇടിയാണെന്നാണ് പ്രകാശ് കരുതിയിരുന്നത്. ഇതാണ് പകയ്ക്ക് കാരണമായതെന്നും പോലീസ് പറയുന്നു.
അതേസമയം രണ്ട്‍ വർഷം മുൻപ് ഭാര്യ മരിച്ചതോടെ പ്രകാശൻ തീർത്തും ഒറ്റപ്പെടുകയും സന്തോഷിനോടുള്ള വൈരാഗ്യം വർദ്ധിക്കുകയുമായിരുന്നു. ഒരു വർഷത്തോളമായി സന്തോഷിനെ കൊലപ്പെടുത്തുന്നതിനായി പ്രകാശൻ കത്തി വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ കാണുകയും ഉച്ചയോടെ പ്രകാശ് സന്തോഷിന്റെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ഇരുപത്തിമൂന്നോളം കുത്തുകളാണ് സന്തോഷിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ആന്തരികാവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് നാട്ടുകാർ സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്.
ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോയുടെ തൂണ് തകർന്ന് വീണ് അപകടം. അപകടത്തിൽ സ്ത്രീയും രണ്ടര വയസ്സുള്ള മകനും മരിച്ചു. റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് മുകളിലൂടെയാണ് തൂൺ തകർന്നു വീണത്.
യുവതിയുടെ ഭർത്താവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല.
നാഗവര മേഖലയിലെ മെട്രോ പില്ലറാണ് തകർന്നു വീണത്. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേ ഔട്ടിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. 25കാരിയായ തേജസ്വിയും മകൻ വിഹാനും ആണ് മരിച്ചത്.
അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ നടിയാണ് ശാലിൻ സോയ. ഓരോ ഫോട്ടോഷൂട്ടിന്റെയും വിശേഷങ്ങള്‍ ശാലിൻ സോയ പങ്കുവയ്‍ക്കാറുണ്ട്. ശാലിൻ സോയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.ഇപ്പോഴിതാ ശാലിൻ സോയയുടെ ഗ്ലാമർ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.
അവതാരകയായി തിളങ്ങിയ ശാലിൻ സോയ, ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്. ശാലിൻ സോയ അവതരിപ്പിച്ച ദീപ റാണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
സീരിയലിനുപുറമെ ഒട്ടേറെ സിനിമകളിലും ശാലിൻ സോയ വേഷമിട്ടിട്ടുണ്ട്.ധമാക്ക, അരികില്‍ ഒരാള്‍, ഡ്രാമ, യാത്ര, മല്ലു സിംഗ് തുടങ്ങിയവയാണ് ശാലിൻ സോയ അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍.
ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ വാർത്തയായിരുന്നു. ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവച്ചിരുന്നു.
68-ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആയി ചുരുക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് ശാലിൻ ഇത് സാധിച്ചെടുത്തത്.
യുവസംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേട്. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ക്ഷതം സര്‍ജന്റെ മൊഴിയിലില്ല. ‘കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തില്‍ സംശയമില്ല’ എന്ന് ഉറപ്പിച്ചാണ് സര്‍ജന്റെ മൊഴി. എന്നാല്‍ അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തെ കുറിച്ച് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നല്‍കുന്ന ഈ മൊഴി കൊലപാതക സാധ്യത തള്ളിക്കളയുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ.ശശികലയുടേതാണ് ഈ ദുരൂഹ മൊഴി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെയും പൂര്‍ണമായി വിശ്വസിക്കാനാവുന്നില്ലയെന്നതാണ് മറ്റൊരു പ്രശ്‌നം. വലത് വൃക്കയുടെ അടിവശത്താണ് രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടിവയറിന്റെ ഇടതുഭാഗത്താണ് ക്ഷതമേറ്റതെന്ന കണ്ടെത്തലുമുണ്ട്. വൃക്കയും പാന്‍ക്രിയാസും അമര്‍ന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്ഷതം ഇടത് വശത്തും രക്തസ്രാവം വലത് വശത്തും വന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. ഇതോടൊപ്പം മൂത്രാശയം ഒഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന കണ്ടെത്തല്‍ നയനയ്ക്ക് ചവിട്ടേറ്റെന്ന സൂചനയും നല്‍കുന്നുണ്ട്. ഇതിലൊന്നും വ്യക്തത നല്‍കാത്തതാണ് സര്‍ജന്റെ മൊഴി. നയനയുടെ മരണത്തെ വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന തരത്തിലാണ് സര്‍ജന്‍ മൊഴി നല്‍കിയിരിക്കുന്നത്.
കേസിന്റെ തുടക്കം മുതല്‍ ഉടലെടുത്ത സംശയങ്ങളും പൊലീസിന്റെ വീഴ്ചകളും കണക്കിലെടുത്ത് വിശദമായ അന്വേഷണമാണ് നയനയുടെ കുടുംബം ആവശ്യപ്പെടുന്നത്. പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും കാര്യമായ പുരോഗതി ഇല്ലെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിട്ടുമുണ്ട്. കേസില്‍ വലിയ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയും കുടുംബം തേടിയിട്ടുണ്ട്.
നയനയുടെ മരണം കൊലപാതകം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കുടുംബത്തോടൊപ്പം സുഹൃത്തുക്കളും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്പ്പിക്കാനും മരണം ആത്മഹത്യയാക്കാന്‍ പൊലീസിനെ കൊണ്ട് തിരക്ക് കൂട്ടാനും കഴിവുള്ള ആരോ ഒരാളാണ് പിന്നിലെന്നും ഇവര്‍ കരുതുന്നു. തെളിവുകളും പൊലീസിന്റെ വിചിത്രമായ നീക്കങ്ങളും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തിരുവനന്തപുരത്തെ ഭരണകക്ഷിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും നയനയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം അദ്ദേഹം പങ്കാളിയായിരുന്ന ചില പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതും മരണവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇയാള്‍ നയനയെ ഭീഷണിപ്പെടുത്തിയെന്ന സുഹൃത്തുക്കളുടെ ആരോപണം ഇതിനോടൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്.
മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നയനയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവ രണ്ട് പരിശോധനയ്ക്ക് ശേഷം തിരിച്ച് നല്‍കിയപ്പോള്‍ മുഴുവന്‍ ഡേറ്റയും തേയ്ച്ച് മായ്ച്ച് കളഞ്ഞിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ മെസേജുകള്‍ പൂര്‍ണമായും മായ്ച്ചിട്ടുണ്ടെങ്കിലും കോണ്‍ടാക്ട് നമ്പരുകള്‍ ഫോണിലുണ്ടായിരുന്നു. എട്ട് മാസത്തിന് ശേഷം ലഭിച്ച ലാപ്‌ടോപ്പും ശൂന്യമായിരുന്നു. സിനിമകളും ചിത്രങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ നയന കഴുത്തില്‍ കുടുക്കിയ നിലയില്‍ കാണപ്പെട്ട വസ്ത്രത്തിനു പകരം മറ്റൊരു തുണിക്കഷ്ണമായിരുന്നു പൊലീസ് നല്‍കിയത്.
ചുരുട്ടിയ നിലയില്‍ പുതപ്പ് ഉണ്ടായിരുന്നുവെന്ന് മഹസ്സറില്‍ രേഖപ്പെടുത്തിയ പൊലീസ് തിരിച്ചു നല്‍കുമ്പോള്‍ അതെങ്ങനെ കര്‍ട്ടന്‍ തുണിയാകുമെന്ന സംശയം ഇനിയും ബാക്കി. കൂടാതെ മൃതദേഹം അകത്ത് നിന്ന് പൂട്ടിയ മുറിയിലായിരുന്നുവെന്ന പൊലീസിന്റെ ‘കണ്ടെത്തല്‍’ സംഭവ സ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് തന്നെ തെറ്റാണെന്ന് ഉറപ്പിച്ച് പറയുന്നു. ഇത്തരത്തില്‍ തെളിവ് പൊലീസ് തന്നെ നശിപ്പിച്ചെന്ന ഗുരുതരമായ ആരോപണമാണ് നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉയര്‍ത്തുന്നത്.
മരിച്ച ദിവസം നയനയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മൊഴിയെടുക്കാത്തതും വീട്ടുടമസ്ഥന്‍ സംഭവത്തിന് രണ്ടാം ദിവസം വിദേശത്തേക്ക് പോയതും ദുരൂഹത കൂട്ടുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തിക്ക് എങ്ങനെ വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞുവെന്നാണ് നയനയുടെ സുഹൃത്തുക്കള്‍ ചോദിക്കുന്നത്.
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ – ഷീല ദമ്പതികളുടെ മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള വ്യക്തികൂടിയായിരുന്നു നയന സൂര്യ. സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി മാറുകയായിരുന്നു. മരണപ്പെടുന്നതിന് മുന്‍പ് വരെ മലയാളസിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു.
ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കമലിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്‌സ് ഓഫ് ലവ്, ലെനിന്റെ തന്നെ ഇടവപ്പാതി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നയന പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ്‌ഷോകളിലും അസിസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആണ് നയനയെ സിനിമയുമായി ബന്ധപ്പെട്ടുത്തിയത്. സിനിമ ചെയ്യണമെന്ന ആഗ്രഹമുദിച്ചതിനെ തുടര്‍ന്ന് നയന ലെനിന്‍ രാജേന്ദ്രനുമായി ബന്ധപ്പെടുകയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമായിരുന്നു.
കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിനിൽക്കേ മരണത്തിൻ്റെ പേരിൽ പഴികേട്ട കാസർഗോഡ് അടുക്കത്ത്ബയല്‍ അൽ റൊമാൻസിയ ഹോട്ടൽ അടഞ്ഞുതന്നെ കിടക്കുകയാണ്. ഹോട്ടൽ പുട്ടാനുള്ള തീരുമാനമെടുത്തത് കാസർഗോഡ് മുൻസിപ്പാലിറ്റിയാണെന്നും ഇനി തുറക്കാനുള്ള അനുമതി നൽകേണ്ടതും അവർ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. അതേസമയം ഹോട്ടൽ തുറക്കാനുള്ള അനുമതി നൽകണമെങ്കിൽ ഹോട്ടലിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കണമെന്നാണ് കാസർകോട് മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വ: വിഎം മുനീർ വ്യക്തമാക്കുന്നത്. ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെങ്കിൽ അടുത്തു തന്നെ ഹോട്ടൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് അദ്ദേഹം ഇന്ത്യാടുഡേയോട് വ്യക്തമാക്കി.
ഹോട്ടലിൽ നിന്നും വാങ്ങിയ കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ മരണപ്പെട്ടതെന്ന ആരോപണമാണ് ആദ്യം ഉയർന്നത്. എന്നാൽ പിന്നീട് ആ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനിടയിൽ ഡിവൈഎഫ്ഐ പോലുള്ള സംഘടനകൾ ഹോട്ടലിലേക്ക് മാർച്ച് നടത്തുകയും ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. പക്ഷേ വിഷബാധയുള്ള ഭക്ഷണം വിതരണം ചെയ്തു എന്ന് ആരോപിച്ച് പൊലീസ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായതോടെ ഇവരെ പൊലീസ് വിടുകയായിരുന്നു. മകളുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് ചുണ്ടക്കാട്ടിൽ അഞ്ജുശ്രീയുടെ മാതാപിതാക്കൾ ഹോട്ടലിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
മകളുടെ മരണം ആത്മഹത്യയാണെന്ന് മാതാപിതാക്കൾക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. എന്നിട്ടും ഇവർ ഭക്ഷ്യവിഷബാധയേറ്റാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിനെതിരെ പരാതി നൽകുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും മനസ്സിലായത്. അതേസമയം അഞ്ജുശ്രീയുടെ വീട്ടുകാർ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ വിഷബാധയ്ക്ക് ഉണ്ടെന്ന് വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ പൊലീസ് അത് അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്. അഞ്ജുവിൻ്റെ ശരീരത്തിൽ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇതിനിടെ അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇത് പൊലീസ് കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മാനസിക സമ്മർദ്ദം കാരണം പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, താൻ എല്ലാവരോടും യാത്ര പറയുകയാണ് എന്നാണ് കുറിപ്പിലുള്ളത്. അഞ്ജുശ്രീയുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് എവിടെ നിന്ന് വാങ്ങിയെന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് ഇതിന്റെ പാക്കറ്റ് കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല.
അതേസമയം, അഞ്ജുശ്രീയുടെ മരണത്തിന് കാരണമായ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും ദുരൂഹത അകറ്റണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.അഞ്ജുശ്രീയുടെ സുഹൃത്തായ ചട്ടഞ്ചാൽ സ്വദേശിയും ബേക്കറി ജീവനക്കാരനുമായിരുന്ന യുവാവ് ഒന്നരമാസം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇയാളുമായി രണ്ടുവർഷമായി അഞ്ജുശ്രീ പ്രണയത്തിലായിരുന്നു എന്ന് സൂചനയുണ്ട്. യുവാവ് മരിച്ചതിന്റെ 41ാം ദിവസമാണ് അഞ്ജുശ്രീ മരിച്ചത്. ഇയാളുടെ മരണത്തെ തുടർന്നുണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
വർഷങ്ങളായി ഒരുപാട് കുഞ്ഞുങ്ങൾക്ക് അന്നമൂട്ടിയ പഴയിടം നമ്പൂതിരിയെന്ന ഒരു പാവം ബ്രഹ്മണ മനുഷ്യനെ മാറ്റിനിർത്താൻ ശ്രമിച്ചവരോട് രണ്ടു വാക്ക് ….വിദ്യാഭ്യാസം നേടിയത് കൊണ്ട് വകതിരിവ് ഉണ്ടാകണമെന്നില്ല എന്നതിനൊരു ഉത്തമ ഉദാഹരണമാണ് ഈ അരുൺകുമാറിനേ പോലുള്ള ചില സാമൂഹിക ദ്രോഹികൾ . ഇന്നും എന്റെ സമുദായം എന്റെ ജാതി എന്ന് ഏക്കമിട്ട് ഉറപ്പിക്കുന്നവരെല്ലാം ഈ അരുൺകുമാറിൽ പെടും ….
ഒരുവനെ അവന്റെ തൊഴിലിന്റെയോ ജനനത്തിന്റെയോ പേരിൽ ഭിന്നിപ്പിക്കുന്ന ഇന്നത്തെ ജാതി വെറി പൂണ്ട മനുഷ്യരോടാണ്… നമ്മൾ ഇങ്ങനൊന്നും ആയിരുന്നില്ല കേട്ടോ . അതായത് പണ്ടുള്ള നമ്മുടെ ഇന്ത്യയിലെ ജാതി വ്യവസ്ഥ ഒരു വണ്ടിയുടെ നാലു ചക്രങ്ങൾ പോലെ പരസ്പരം തമ്മിൽ ബന്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു … ഒരു ചക്രത്ത്തിന്റെ അഭാവം മറ്റു മൂന്ന് ചക്രങ്ങളെയും നന്നായി ബാധിക്കുമെന്ന തിരിച്ചറിവുള്ള ഒരു ജനത .
അതെ അത്രയധികം അവർ തമ്മിൽ പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു . നമ്മളീ ഘോരഘോരം കൂവി നിലവിളിക്കുന്ന എന്റെ എന്റെ മതം എങ്ങനെ വന്നുവെന്ന് നോക്കാം….
അതായത് സമൂഹത്തിൽ വല്യ ഉത്തരവാദിത്വങ്ങളൊന്നും എടുക്കാൻ താല്പര്യമില്ലാതെ, തുച്ഛമായ വരുമാനത്തിനായി മാത്രം ജോലി ചെയ്തു ജീവിച്ചിരുന്ന ഒരു പറ്റം ജനതയെ അന്നവർ ശൂദ്രർ എന്ന് വിളിപ്പേരിട്ടു വിളിച്ചപ്പോൾ , തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുള്ള അല്ലെങ്കിൽ താല്പര്യമുള്ള ഒരു സമൂഹം വൈശ്യർ എന്നും എന്നറിയപ്പെട്ടു .
അതെ ഇന്നാണ് പണത്തിനു വേണ്ടി മാത്രം പലതരം ബിസിനസുകൾ നടത്തുന്നവർ നമുക്ക് ചുറ്റുമുള്ളത് , പക്ഷെ പണ്ടത്തെ കാലത്തു വ്യാപാരികൾ എന്നാൽ താൻ ജീവിക്കുന്ന സമൂഹത്തിനാവശ്യമായ ധാന്യങ്ങളുൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സ്വരുക്കൂട്ടി വെക്കുന്ന ആൾക്കാരായിരുന്നു . അവർ ചരക്കുകൾ സംഭരിക്കുകയും അതാവശ്യമുള്ളപ്പോൾ സമൂഹത്തിനു നൽകുകയും ചെയ്തു പോന്നിരുന്നു . അങ്ങനെ ഉത്തരവാദിത്വ ബോധമുള്ള ആ ചെറു സമൂഹത്തെ അല്ലെങ്കിൽ അങ്ങനത്തെ കഴിവുള്ള ആൾക്കാരെ വൈശ്യർ എന്ന് വിളിക്കപ്പെട്ടു …
അതുപോലെതന്നെ , തന്റെ ജീവൻ പണയം വെച്ചും , രക്തം ചിന്തിയും മറ്റു മനുഷ്യരെ എന്തിനേറെ തന്റെ രാജ്യത്തെ തന്നെ സംരക്ഷിക്കാൻ തക്ക മനധൈര്യം ഉള്ളവരെ ക്ഷത്രിയർ എന്നും വിളിക്കപ്പെട്ടു .
ഇനി നാലാമത്തെ കാറ്റഗറിയാണ് ബ്രാഹ്മണർ, ഇച്ചിരി പഠിക്കാൻ മിടുക്കരും, ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തല്പരരായിരുന്നവരായിരുന്ന ആ ഒരുകൂട്ടം ജനതയ്ക്ക് ബ്രാഹ്മണൻ എന്ന വിളിപ്പേര് നൽകപ്പെട്ടു . ‘ബ്രാഹ്മണൻ’ എന്ന വാക്കിനർത്ഥം തന്നെ ഡിവൈൻ എന്നാണ് . പരിധിയില്ലാത്ത ഉത്തരവാദിത്തബോധമുള്ളവന് മാത്രമേ അന്ന് അത്രയും ദൈവികമയ കാര്യങ്ങൾ അനുഷ്ഠിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു . അവരായിരുന്നു സമൂഹത്തിന്റെ നെടും തൂണുകൾ . കാരണം അവർ വിദ്യാഭ്യാസം കൊണ്ടും അറിവ് കൊണ്ടും സൗമ്യത കൊണ്ടുമൊക്കെ പൊതുവെ അല്ലെങ്കിൽ ജന്മനാ വിനീതരായിരുന്നു …
ഇങ്ങനത്തെ ഓരോ മനുഷ്യരെയും അവരുടെ കഴിവുകൾ അനുസരിച്ചു വിഭചിച്ചു പോന്നിരുന്ന ഏർപ്പാടാണിന്ന് കറങ്ങിത്തിരിഞ്ഞ് ജാതി , മതം , വർണം എന്നിവകൊണ്ടൊക്കെ പരസ്പരം വലിച്ചു കീറി മുറിക്കപ്പെടുന്നത് .
ഇന്നിപ്പോ കാലങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യനെ അവന്റെകഴിവിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കാതെ, ജനനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജാതി മതം കൂട്ടി കുഴച്ചു സമൂഹ മധ്യത്തിലേക്ക് ശർദ്ദിക്കാൻ തുടങ്ങി . അങ്ങനെ ജന്മം കൊണ്ട് മാത്രം നമ്മൾ ബ്രാഹ്മണനും ക്ഷത്രിയനും ശൂദ്രനും, ഹിന്ദുവും , ക്രിസ്ത്യാനിയുമൊക്കെ ആയപ്പോൾ മുതലാണ് കുഴപ്പം തുടങ്ങിയത്.
അതെ നമ്മൾ സൃഷ്ടിക്കുന്നത് അത് ഏതു സംവിധാനമായാലും, അത് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാനും, പിന്നീടങ്ങോട്ടത് നന്നായി കൊണ്ട് നടക്കാനും നമ്മൾ നിരന്തരം പ്രവർത്തിക്കേണ്ടതുണ്ട് . അല്ലാത്തപക്ഷം അവ എത്ര മനോഹരമാണെങ്കിലും, അവ ചൂഷണത്തിന്റെ ഉറവിടമായി മാറിയേക്കാം.
ഈ മുഴുവൻ ജാതി മത വ്യവസ്ഥകൾ ഒരുവന്റെ ജനനം വഴി മാത്രം നൽകപ്പെടാൻ തുടങ്ങിയതിന്റെ മൂല കാരണത്തിലേക്ക് വരാം …
കർഷകനായ പിതാവിന്റെ മകൻ ഡോക്ടറും , ചെരുപ്പ് കുത്തിയുടെ മകൻ എൻജിനീയറുമൊക്കെ ആകാൻ തുടങ്ങുന്നതിന് മുമ്പ് ഒരുവൻ അവന്റെ പിതാവ് ചെയ്യുന്ന തൊഴിലാണ് പിന്നീട് ഏറ്റെടുത്തു പോന്നത് .
അതിന് കാരണം മരപ്പണിക്കാരനായ ഒരപ്പന്റെ മകൻ,അവന്റെ ശൈശവം മുതലേ കാണുന്നതും കേൾക്കുന്നതുമെല്ലാം അവന്റെ അപ്പൻ ചെയ്യുന്ന മരപണിമാത്രമാണ് . അതിനാൽ ഏകദേശമൊരു ആറു വയസാകുമ്പോൾ മുതലവൻ ചുറ്റികയും അങ്കിയും ഉപയോഗിച്ച് കളിക്കാൻ തുടങ്ങും , പിന്നീടവനേകദേശമൊരു എട്ട് വയസാകുമ്പോഴത്തേക്കും അതെ തൊഴിലിലവൻ കുടുതലായി ഇണങ്ങി ചേരുകയും പിന്നീടങ്ങനെ അതെ തൊഴിലവൻ അവന്റെ ഉപജീവന മാർഗ്ഗമായി ഏറ്റെടുക്കുകയും ചെയ്തു പോന്നു.
അങ്ങനെ മരപ്പണിക്കാരനായ ഒരപ്പന്റെ മകൻ മരപ്പണിക്കാരനും,സ്വർണ്ണപ്പണിക്കാരനായിരുന്ന ഒരപ്പന്റെ മകൻ സ്വർണ്ണപ്പണിക്കാരനുമായി തീർന്നിരുന്നു . അങ്ങനെ ഓരോ തൊഴിലും അവൻ അവന്റ കുടുംബത്തിൽ നിന്നുതന്നെ നേടിയെടുത്തു പോന്നു .
അങ്ങനെ വന്ന് വന്ന് ഒരേ തൊഴിലിൽ ഏർപ്പെട്ട ആളുകളുടെ എണ്ണം കൂടുകയും പിന്നീടവർക്ക് അവരുടേതായ ഭക്ഷണരീതിയും, അവരുടേതായ വിവാഹരീതിയും സ്വന്തം കാര്യങ്ങളുമൊക്കെ ഉണ്ടായി, കാരണം ഒരു കമ്മാരനും സ്വർണ്ണപ്പണിക്കാരനും തമ്മിൽ, അവർ ഉപയോഗിക്കുന്ന ചുറ്റിക, അവർ കഴിക്കുന്ന ഭക്ഷണം, അങ്ങനെ എല്ലാമെല്ലാം തന്നെ സ്വാഭാവികമായും വ്യത്യസ്തമായിരുന്നു, അങ്ങനെ അങ്ങനെ അവർ ഒരു ജാതി രൂപീകരിച്ചു കൂടുതൽ വ്യത്യസ്തരായി തിരിഞ്ഞു .
കാലക്രമേണ ആ വേർതിരിവുകൾ മനുഷ്യരെ തമ്മിൽ കൂടുതലായി അകറ്റുകയും , പിന്നീടത് ചൂഷണത്തിനുള്ള ഒരു ഉപാധിയായി മാറുകയും ,സ്‌കൂൾ നടത്തുന്നവനെക്കാൾ ഭേദം ക്ഷേത്രം നടത്തുന്നവനാണെന്നും , തട്ടുകട നടത്തുന്നവനെക്കാൾ ഭേദം സ്‌കൂൾ നടത്തുന്നവനാണെന്നുമൊക്കെ പരസ്പരം താഴ്ത്തികെട്ടി വിവേചനങ്ങൾ സ്വയം സ്ഥാപിച്ചെടുത്തു പലതരം ജാതി വ്യവസ്ഥകൾ ഉടലെടുത്തു .
മതത്തിന്റെ അടിസ്ഥാന വശം തന്നെ ഒരാളെ എല്ലാം ഉൾക്കൊള്ളുന്ന ഒരു മനുഷ്യനാക്കുന്നു എന്നതാണെന്ന് വിദ്യാഭ്യാസമേറെയുള്ള നമ്മളിന്ന് മറന്നിരിക്കുന്നു . ഒരുവൻ വേറൊരുവന്റെ കുലത്തൊഴിലിലേക്ക് മതവിഷം വാരിയെറിഞ്ഞു നാശമാക്കുമ്പോൾ , ആ സാധുവായ മനുഷ്യൻ പറയുകയാണ് ” ഇനി ഊട്ടുപുരയിൽ കയറാനെനിക്ക് ഭയമാണെന്ന് ” മതവിഷം നാശമാക്കുന്നവൻ അത് ഏതു ജാതിയോ മതമോ ആയാലും മനുഷ്യന് വിലകൊടുക്കാത്ത അവനെ മനുഷ്യജാതിയിൽ പോലും പെടുത്താനാകില്ല ….
വർണവെറി കൊണ്ട് പുളകം തൂകുന്നവർ അതേത് ജാതിയായാലും അവരുടെ വർണം മറ്റുള്ളവരെ കൂടി പ്രശോഭിതമാക്കുന്നവയാകട്ടെയെന്ന് ആശിച്ചു പോകുന്നു ….