Latest News

ടോം ജോസ് തടിയംപാട്

ഇറ്റലിയുടെ മധ്യഭാഗത്തുള്ള പിസ എന്ന നഗരവും അവിടുത്തെ ചരിഞ്ഞ ഗോപുരവും വാസ്തുശിൽപ്പ കുതുകികളെയും എഞ്ചിനീയറൻമാരെയും ആകർഷിക്കുന്ന ഒരു മഹത് സൃഷ്ടിയാണ് .റോമിൽ നിന്ന് ഒരു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താണ് ഞങ്ങൾ പിസയിൽ എത്തുന്നത് ഒരു പട്ടണത്തിന്റെ വലിയ സൗഹര്യങ്ങൾ ഒന്നും അധികം ഇല്ലാത്ത ഒരു സ്ഥലമാണ് പിസ നഗരം . ഈ നഗരം ഒരു കാലത്തു യൂറോപ്പിൽ നിന്നും വിശുദ്ധ നാടായ ജെറുസലേമിലേക്കു പോകുന്നവരുടെ ഒരു ഇടത്താവളം കൂടി ആയിരുന്നു .

എ ഡി 1173 ൽ പിസയിലെ കത്തീഡ്രലിനു വേണ്ടി ഒരു ബെൽ ടവർ നിർമ്മിക്കാൻ നടന്ന ആലോചനയുടെ ഭാഗമായിട്ടാണ് പിസ ഗോപുരത്തിന്റെ പണി ആരംഭിക്കുന്നത് കത്തീഡ്രലിന് സമീപം പിയാസ ഡീ മിറാക്കോളി (“അത്ഭുതങ്ങളുടെ സ്ക്വയർ”) എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഗോപുരം നിർമ്മിച്ചിട്ടുള്ളത്. .
പട്ടണത്തിന്റെ ശക്തിയുടെയും സമ്പത്തിന്റെയും പ്രതീകമായി പത്താം നൂറ്റാണ്ടിൽ ഇറ്റലിയിൽ പള്ളികളോട് ചേർന്ന് ഇത്തരം ബെൽ ഗോപുരങ്ങൾ സാധാരണയായി നിർമ്മിച്ചിരുന്നു.

ബോണാനോ പിസാനോ എന്ന എഞ്ചിനീയർ ആയിരുന്നു ഇതിന്റെ പണി ഏറ്റെടുത്തു നടത്തിയത്.. 1178-ൽ ഗോപുരത്തിന്റെ മൂന്നാം നില പൂർത്തിയാകുമ്പോഴേക്കും ഗോപുരം വടക്കുപടിഞ്ഞാറോട്ട് ചെറുതായി ചാഞ്ഞിരുന്നു ഇതിന്റെ കാരണം കേവലം . 10 അടി (3 മീറ്റർ) മാത്രം ആഴ൦ മാത്രമാണ് അടിത്തറക്കുണ്ടായിരുന്നത് . അടിയിലെ മണ്ണ് മൃദുവും അസ്ഥിരവുമായിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഗോപുരനിർമ്മാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചു .

1272 ൽ അഥവ ഏകദേശം നൂറുവർഷങ്ങൾക്ക് ശേഷ൦ . ജിയോവാനി ഡി സിമോണി എന്ന എൻജിനിയറുടെ നേതൃത്വത്തിൽവീണ്ടും ഗോപുരത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു. ചരിവ് നികത്താൻ ശ്രമിക്കുകയും , മുകളിലെ നിലകൾ ഒരു വശം മറ്റൊന്നിനേക്കാൾ അല്പം ഉയരമുള്ള തരത്തിൽ അദ്ദേഹം രൂപകൽപ്പന ചെയ്തു. ഏഴാം നില പൂർത്തിയാകുമ്പോഴേക്കും, കെട്ടിടം വീണ്ടും ചെരിയുന്നതായി കണ്ടു, 1284-ൽ വീണ്ടും പണി നിർത്തിവച്ചു ഒടുവിൽ, 1372-ൽ ബെൽ ടവറിന്റെ നിർമ്മാണം പൂർത്തിക്കി . 7 മണികൾ സ്ഥാപിക്കുയും ചെയ്തു എന്നാൽ ഗോപുരം ചലിച്ചുകൊണ്ടിരുന്നു, പതിനാറാം നൂറ്റാണ്ടോടെ 3 ഡിഗ്രി ചെരിഞ്ഞു . 57 മീറ്റർ ഉയരത്തിൽ കൊത്തുപണിയും മാർബിളു കൊണ്ട് പണിത ഗോപുരം പിന്നീട് ചെരിഞ്ഞുകൊണ്ടിരുന്നു.1911-ൽ എഞ്ചിനീയർമാർ ടവറിന്റെ കോണിന്റെ സൂക്ഷമമായി അളക്കാൻ തുടങ്ങി, അത് ഇപ്പോഴും പ്രതിവർഷം ഒരു ഇഞ്ച് 1/20 എന്ന നിരക്കിൽ ചലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. 1934-ൽ എഞ്ചിനീയർമാർ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ നിർദേശപ്രകാരം ഗോപുരം നേരെയാക്കാൻ ശ്രമിച്ചു പക്ഷെ അത് ലക്ഷ്യം കണ്ടില്ല .

1989 ആയപ്പോഴേക്കും ഗോപുരം 5 .5 ഡിഗ്രി ചെരിയുകയും അപകടാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു . ഇതിനെ തുടർന്ന് പിസ ഗോപുരം അടച്ചിടാനും അതിനു കീഴിലുള്ള പ്രദേശം ഒഴിപ്പിക്കാനും തീരുമാനിച്ചു.. ഗോപുരം എങ്ങനെ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ ഒരു അന്താരാഷ്ട്ര ടീമിനെ രൂപീകരിക്കാനും തീരുമാനിച്ചു.

1990-ൽ എഞ്ചിനീയർമാരുടെയും ഗണിതശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും ഒരു അന്താരാഷ്ട്ര സംഘം അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിലുള്ള അസോർസ് ദ്വീപുകളിൽ കണ്ടുമുട്ടി , ഇതു എൻജിനീറിങ് ചരിത്രത്തിലെ ഒരു വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.


.
800 വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടം തകരാൻ പോകുന്നതിനെ എങ്ങനെ തടയാമെന്നു കണ്ടെത്തുകയായിരുന്നു അവരുടെ ചുമതല., പിന്നീട് ഒരു വശത്തേക്ക് 5.5 ഡിഗ്രി ചരിഞ്ഞു. നിൽക്കുന്ന ഗോപുരത്തെ രക്ഷിക്കാൻ ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, പിസയിലെ ലോകപ്രശസ്തമായ ചെരിഞ്ഞ ഗോപുരം നിലംപതിക്കും എന്നവർക്കു മനസിലായി.

ഗോപുരത്തിന്റെ വടക്കൻ അടിത്തറയുടെ അടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് ചെരിവ് ശരിയാക്കാൻ സഹായിക്കുമെന്നുള്ള ഒരു ആശയം ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മണ്ണ് മെക്കാനിക്സ് വിദഗ്ധനായ ടീം അംഗം ജോൺ ബർലാൻഡ് മുന്നോട്ടു വച്ചു . നിരവധി കമ്പ്യൂട്ടർ സിമുലേഷനുകൾ നടത്തിയ ശേഷം, അത്തരമൊരു നടപിടിയാണ് ഏറ്റവും മികച്ചതെന്നു എൻജിനിയറിങ് സംഘം കണ്ടെത്തി . ഈ പണികൾ തുടരുമ്പോൾ കെട്ടിടം പിളരാതിരിക്കാൻ, താൽക്കാലികമായി നിരവധി നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിന്റെ ഭാരം കുറയ്ക്കാൻ കൂറ്റൻ മണികൾ നീക്കം ചെയ്തു. ഈ സാങ്കേതിക സംഘം അവരുടെ ഉദ്യമത്തിൽ വിജയം വരിച്ചു.ഗോപുരത്തിന്റെ ചെരിവ് 1.5 ഡിഗ്രി നേരെയാക്കാനും അടിത്തറ ശക്തിപ്പെടുത്താനും അവർക്കു കഴിഞ്ഞു അങ്ങനെ വിജയകരമായി 2001 ഡിസംബർ മാസം 15 നു ,പിസ ഗോപുരത്തെ സന്ദർശകർക്കായി തുറന്നുകൊടുത്തു .സന്ദർശകർക്ക് പിസ ഗോപുരത്തിന്റെ മുകളിൽ വരെ സ്‌റ്റെപ്പ്കൾ കയറി പോയി പിസ പട്ടണം മുഴുവൻ കാണാം ..

ഗോപുരം പൂർണമായി നേരെയാക്കുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശം. ഗോപുരം ഇപ്പോഴും 3.97 ഡിഗ്രി ചരിഞ്ഞുനിൽക്കുന്നു , ഭൂകമ്പം പോലുള്ള ഒരു വലിയ സംഭവം ഒഴികെ, കുറഞ്ഞത് നൂറുകണക്കിന് വർഷമെങ്കിലും ടവർ സുരക്ഷിതമായിരിക്കാൻ വേണ്ടതു തങ്ങൾ ചെയ്തിട്ടുണ്ടെന്നു എഞ്ചിനീയർമാർ വിശ്വസിക്കുന്നു.

പിസയിലെ പൗരന്മാർക്ക് വലിയ ഒരു നേട്ടമാണ് പിസ ഗോപുരം നിലനിന്നതിലൂടെ ലഭിച്ചത്. അവരുടെ പട്ടണത്തിന്റെ ചിഹ്നവും സാമ്പത്തിക നേട്ടത്തിന്റെ കേന്ദ്രവുമാണ് സംരക്ഷിക്കപ്പെട്ടത്. റോമൻ ആർക്കിടെക്ച്ചറിന്റെയും കലയുടെയും പ്രതീകമായ പിസ ഗോപുരം കാണാൻ ലോകത്തെമ്പാടുമുള്ള സന്ദർശകർ അവിടെ എത്തുന്നു അതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് പിസ നിവാസികൾക്ക്‌ ലഭിക്കുന്നത് .

 

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ​ഗതാ​ഗത വകുപ്പ് പാടുപെടുമ്പോഴും ഓട്ടത്തിനിടെ സ്വകാര്യ ബസുകാരുടെ സാഹസം. ഇന്ന് കൊല്ലത്ത് രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടന്ന തർക്കം വലിയ ദുരന്തത്തിലേക്ക് എത്തുമായിരുന്നു.

കൊല്ലം കുണ്ടറയിൽ ആണ് സ്വകാര്യ ബസ്സുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. യാത്രക്കാർ ബസിൽ ഉണ്ടായിരിക്കുമ്പോൾ ആയിരുന്നു ഈ പ്രവൃത്തി.

ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. ഓട്ടത്തിന്റെ സമയം സംബന്ധിച്ചായിരുന്നു തർക്കം. ഇതിന് പിന്നാലെ ഇരു ബസിലെ ജീവനക്കാരും അതത് ബസിൽ കയറി. എന്നാൽ മുന്നോട്ട് എടുത്ത ബസ് പിന്നിലോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. ഇടിയിൽ ബസിന്റെ മുന്നിലെ ചില്ല് തകർന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരു ബസിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രയർ, അന്നൂർ എന്നീ ബസ്സിലെ ജീവനക്കാർ തമ്മിലായിരുന്നു തർക്കം നടന്നത്.സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമർശനം ഉയർന്നുവന്നിരുന്നു.

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് വിധുബാല. 2005ല്‍ ആണ് ബിഗ് സ്‌ക്രീന്‍ വിട്ട് താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്. ‘കഥയല്ലിത് ജീവിതം’ എന്ന ഷോയിലെ അവതാരകയായി എത്തിയപ്പോള്‍ താരത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു.

തന്റെ അച്ഛനെ കുറിച്ച് വിധുബാല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അപകടത്തില്‍ പെട്ട് തന്റെ കൈ മുറിച്ച് കളയണം എന്ന് പറഞ്ഞപ്പോള്‍ മകള്‍ മരിച്ചാലും കുഴപ്പമില്ല വേദന അനുഭവിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞതിനെ കുറിച്ചാണ് വിധുബാല പറയുന്നത്.

തനിക്ക് എട്ട് വയസുള്ളപ്പോഴാണ് ഒരു അപകടം സംഭവിക്കുന്നത്. കൈ മുറിച്ചു കളയേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത്. ‘കൈയ്യില്ലാതെ ജീവിതകാലം മുഴുവനും എന്റെ മകള്‍ നരകം അനുഭവിക്കേണ്ടി വരും. ആ നരകം എന്റെ മകള്‍ അനുഭവിക്കേണ്ട.’

‘ആ മകള്‍ മരിച്ച് പോയെന്നുള്ള ദുഖം ഞാന്‍ അനുഭവിച്ചോളാം’ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഒരു അച്ഛനും പറയാത്ത വാക്കുകളാണ് അത്. മകള്‍ ഒരു തരി ദുഖം പോലും അനുഭവിക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന അച്ഛന്‍. മരിച്ചാലും വിരോധമില്ല മകള്‍ ദുഖം അനുഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛന്‍.

ആ ദുഖങ്ങള്‍ അച്ഛന്‍ അനുഭവിച്ചോളാം എന്നാണ് പറഞ്ഞത്. ഒരിക്കലും അച്ഛന്‍ തന്നെ വേദനിപ്പിച്ചിട്ടില്ല. ഒരിക്കല്‍ മാത്രമേ തല്ലിയിട്ടുള്ളു എന്നാണ് വിധുബാല പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന് പരിപാടിയിലാണ് വിധുബാല സംസാരിച്ചത്.

ആറ് വർഷത്തെ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് പോളണ്ട് സ്വദേശിനിയായ 83 കാരിയായ ബ്രോമയും പാകിസ്താൻ സ്വദേശിയായ 28കാരൻ മുഹമ്മദ് നദീമും. പാകിസ്താനിലെ ഹഫീസാബാദിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.

വീട്ടുകാരുടെ എതിർപ്പ് കാരണമാണ് വിവാഹം ഇത്രയും നീണ്ടുപോയതെന്ന് ബ്രോമയും മുഹമ്മദ് നദീമും പറയുന്നു. ഇരുവരുടെയും പ്രായവ്യത്യാസമാണ് എതിർപ്പുകൾക്ക് വഴിവെച്ചത്. ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി നദീമിന്റെ നദീമിന്റെ വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ബ്രോമയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് നദീം ഉറപ്പിച്ചൊരു നിലപാട് എടുത്തു.

ഇതോടെ കുടുംബം ഒടുവിൽ സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് ബ്രോമ പോളണ്ടിൽ നിന്ന് പാകിസ്താനിലേയ്ക്ക് എത്തി. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളും മെഹന്തിയും അണിഞ്ഞ് പാകിസ്താനി വധുവായിട്ടാണ് ബ്രോമ എത്തിയത്. ഇസ്ലാമിക ആചാരപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്.

മുടി കൊഴിച്ചിൽ അസഹനീയമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ചികിത്സിച്ച ഡോക്ടറുടെയും പേര് പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പ്രശാന്തിന്റെ കുടുംബം ആരോപിച്ച് രംഗത്ത് വന്നു. ഇതോടെയാണ് പ്രശാന്തിന്റെ മരണം പുറംലോകത്തേയ്ക്ക് എത്തിയത്.

ഒക്ടോബർ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടർ ആണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാൽ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറിച്ച് കാലമായി മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു പ്രശാന്ത് എന്ന് കുടുംബം പറയുന്നു. പ്രശാന്തിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന പ്രകാരം 2014 മുതൽ കോഴിക്കോട് ക്ലിനിക്കിൽ ചികിത്സ തേടി.

ഡോക്ടർ മരുന്നും ഗുളികയും നൽകി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങൾ വരെ കൊഴിയാൻ തുടങ്ങുകയും ചെയ്തു. ശരിയാകുമെന്ന് പ്രതീക്ഷിച്ച് വീണ്ടും ഡോക്ടറെ കണ്ടു. മരുന്നുകൾ കഴിച്ചു. ഫലം ലഭിക്കാതെ വന്നതോടെ പ്രശാന്ത് വീണ്ടും നിരാശനായി. 2020വരെയാണ് ചികിത്സ തുടർന്നത്. അത്തോളി പോലീസിൽ പരാതി നൽകിയെങ്കിലും കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഡോ. റഫീക്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം കൃത്യമായ ചികിത്സയാണ് നൽകിയതെന്നും വട്ടത്തിൽ മുടി പോകുന്ന രോഗം പ്രശാന്തിന് ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദീകരണം നൽകി.

മലയാളി നഴ്സും. കോട്ടയം ചിറയില്‍പാടം കൊല്ലപറമ്പില്‍ കുടുംബാംഗവുമായ വിധു സോജിന്‍ (45) നിര്യാതയായി. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്ന വിധു ഇന്ന് രാവിലെയാണ് ലോകത്തോട് യാത്രപറഞ്ഞത്. നാല് ദിവസം മുമ്പാണ് വിധുവിനെ , ജെയിംസ് കൊണോലി ഹോസ്പീസില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലെ കണ്ണിങ്ഹാം ഫ്യുണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാമ്പാടി ആനിവേലിൽ എ എം ജേക്കബിന്റെയും,ലിസമ്മയുടെയും മകളായ വിധു സോജിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായാണ് ഒന്നര പതിറ്റാണ്ട് മുമ്പ് അയര്‍ലണ്ടില്‍ എത്തി ജോലിയില്‍ പ്രവേശിച്ചത്. ബ്‌ളാക്ക് റോക്ക് മലയാളി സമൂഹത്തിന്റെ സജീവ ഭാഗമായിരുന്ന വിധുവിന്റെ കുടുംബം.

കോട്ടയം സ്വദേശിയായ സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. 10 വയസ്സുകാരിയായ ഹന്നയാണ് മകള്‍.സംസ്‌കാര ചടങ്ങുകള്‍ അയര്‍ലണ്ടില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.പൊതു ദര്‍ശനവും സംസ്‌കാരവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

തിരുവനന്തപുരം മേയര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കത്ത് ചോര്‍ന്നതിന് പിന്നില്‍ കളിച്ചവരില്‍ മുന്‍ മന്ത്രിയടക്കമുളള സി പി എമ്മിലെ ഉന്ന നേതാക്കളെന്ന് സൂചന. ആനാവൂര്‍ നാഗപ്പനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിന് ശേഷം കഴിഞ്ഞ ഏട്ട് മാസത്തിലധികമായി സ്ഥിരമായൊരു സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം രൂക്ഷമാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത. കടകം പിള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് രൂക്ഷമായതിന്റെ ബാക്കി പത്രമാണ് കത്ത് പുറത്തകല്‍ എന്ന് പാര്‍ട്ടി വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്.

ആനാവൂര്‍ നാഗപ്പന് പകരമായി മുന്‍ മേയര്‍ ജയന്‍ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് വാദിക്കുന്ന ഒരു പ്രബല വിഭാഗം സി പിഎമ്മിലുണ്ട്. എന്നാല്‍ വര്‍ക്കല എം എല്‍ എ വി ജോയിക്ക് വേണ്ടി വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇവര്‍ തമ്മിലുള്ള പോര് മൂത്തപ്പോള്‍ അന്തരിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് ഇരു പക്ഷങ്ങള്‍ക്കും താക്കീത് നല്‍കുക വരെയുണ്ടായി. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പിന്തുണ മുന്‍ മേയര്‍ കൂടിയായ ജയന്‍ ബാബുവിനാണ്, മുന്‍ മന്ത്രിയടക്കമുള്ളവരാണ് വി ജോയിക്ക് പിന്തുണയുമായുള്ളത്.

ജില്ലയിലെ പ്രമുഖനായ സി പിഎം നേതാവ് കൂടിയായ മുന്‍ മന്ത്രിക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി നടത്തിയ ചില വെളിപ്പെടത്തലുകള്‍ പാര്‍ട്ടിയിലെ ചിലര്‍ അദ്ദേഹത്തിനെതിരെ ഉപയോഗപ്പെടുത്തുന്നതായി സി പിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഈ മുന്‍ മന്ത്രിയുമായി ബന്ധമുള്ള ചിലരാണ് ഈ കത്ത് പുറത്താക്കിയത് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് പാര്‍ട്ടിക്ക് കൃതമായ വിവരങ്ങളുമുണ്ട്.

ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ അടുത്ത ആളുകളാണ് മേയര്‍ ആര്യാ രാജേന്ദ്രനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലും. അവരെ കുടുക്കുക എന്ന ലക്ഷ്യവുമായി മുന്‍ മന്ത്രിയുമായി അടുപ്പമുള്ളവരാണ് ഇവര്‍ രണ്ടു പേരും ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്ത് വിട്ടതെന്നും വ്യക്തമായ സൂചനയുണ്ട്.

കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലെ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതി വിനേഷാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിനേഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

നേരത്തെയും ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മഞ്ചേരി ജയിലിൽ കൊതുക് തിരി കഴിച്ചാണ് വിനേഷ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടർച്ചയായി ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്തിടെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാനും ശ്രമിച്ചിരുന്നു.

2021 ജൂൺ മാസത്തിലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതിന് 21കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ പിതാവിന്റെ കടയ്‌ക്ക് തീവെച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തി ഉപയോഗിച്ചായിരുന്നു വിനേഷ് കൊലപാതകം നടത്തിയത്.

അഭിനയത്തിലേക്ക് തിരിച്ചെത്തി ശ്രീനിവാസന്‍. കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ ഷൂട്ടിംഗ് സെറ്റില്‍ ‘കുറുക്കന്‍’ എന്ന സിനിമയില്‍ മകന്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്റെ തിരിച്ചു വരവ്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ശ്രീനിവാസന്റെ ആരോഗ്യം നോക്കിയിരുന്നതിനാലാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയത് എന്നാണ് വിനീത് മാധ്യമങ്ങളോട് പറയുന്നത്. ”ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാന്‍ വൈകിയതും.”

”അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛന് വേണ്ട എറ്റവും നല്ല മെഡിസിന്‍. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതു പോലെ തിരിച്ചെത്തും” എന്നാണ് വിനീത് പറയുന്നത്.

ഇന്ന് രാവിലെയാണ് കുറുക്കന്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനോജ് റാം സിങ് തിരക്കഥ സംഭാഷണമെഴുതുന്നു. അതേസമയം, ഈ വര്‍ഷം റിലീസ് ചെയ്ത ‘മകള്‍’, ‘കീടം’ എന്നിവയാണ് ശ്രീനിവാസന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു ശ്രീനിവാസന്‍.

ഡോ. ഐഷ വി

സിന്ധു വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ താടിയിൽ കൈവച്ച് ആലോചനയിലാണ്ടു. സഹോദരൻ കാശയച്ചു കൊടുക്കുന്നതേയുള്ളൂ വീട് പുതുക്കി പണിയുന്ന ജോലിയുടെ മുഴുവൻ മേൽ നോട്ടവും വഹിക്കുന്നത് ഇളയ മകൾ സിന്ധു തന്നെയാണ്. അതോടൊപ്പം പിഎച്ച് ഡി യും ചെയ്യുന്നുണ്ട്. ഇനി ഒരാഴ്ചക്കാലം അവൾ വീട്ടിൽ കാണില്ല. മറൈൻ ആൽഗകളെ കുറിച്ചും സഹ്യനിലെ വനത്തിനുള്ളിലെ ആൽഗകളെ കുറിച്ചുമാണ് പഠനം നടത്തേണ്ടത്. ഇന്നത്തെ യാത്ര തീരപ്രദേശത്തേയ്ക്കാണ് . അവിടെ മത്സ്യത്തൊഴിലാളികളുടെകൂടെ ഒരാഴ്ച താമസിക്കണം. വെളുപ്പാൻ കാലത്ത് വള്ളത്തിൽ അവരുടെ കൂടെ കടലിലേയ്ക്ക് പോയി പായൽ കലർന്ന വെള്ളത്തിന്റെ സാംപിൾ ശേഖരിക്കണം. റിസർച്ച്‌ ഇത്തരത്തിൽ ആണെന്നറിഞ്ഞപ്പോൾ മൂത്ത രണ്ട് പെൺമക്കളും അവരുടെ ആശങ്കയും അതൃപ്തിയും അമ്മയോട് രേഖപ്പെടുത്തിയിരുന്നു. ഒന്നാമത് അച്ഛൻ മരിച്ചു പോയതിനാലും സഹോദരന്മാർ കുടുംബ സമേതം അന്യ സംസ്ഥാനത്ത് ജോലിയിലായതിനാലും സിന്ധുവിനെ എങ്ങും കൊണ്ടുപോകുവാൻ വീട്ടിൽ ആണുങ്ങളാരും ഇല്ലാത്തതാണ്. അതിനാൽ കല്യാണം കഴിഞ്ഞിട്ടു മതിയായിരുന്നു പിഎച്ച്ഡി ചെയ്യുന്നതൊക്കെ. അമ്മ ആലോചിച്ചു. മൂത്ത രണ്ട് പെൺമക്കളും പറയുന്നതിൽ കാര്യമില്ലാതില്ല. എന്നാൽ വിവാഹം കഴിഞ്ഞിട്ട് റിസർച്ച് ചെയ്യാമെന്ന് വച്ചാൽ വിവാഹം കഴിക്കുന്നയാൾ വിവാഹ ശേഷം റിസർച്ച് ചെയ്യാൻ വിട്ടില്ലെങ്കിലോയെന്ന ആശങ്ക സിന്ധുവിനുണ്ടായിരുന്നു. അത് അമ്മയോട് പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ അമ്മയുടെ മൗനം മകൾക്ക് സമ്മതമായി.

ഗൈഡ് രവിസാർ പിജിയ്ക്ക് സിന്ധുവിനെ പഠിപ്പിച്ച അധ്യാപകനായിരുന്നതു കൊണ്ട് സാറിന്റെ കുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്നു. “വെർബിന” യെന്ന വീട്ടുപേർ . തൂക്കിയിട്ട ചട്ടികളിലും മൺചെടിച്ചട്ടിയിലും അല്ലാതെയുമായി വെർബിന, ഡ്രൈ നെയർ എന്നിവയുൾപ്പെടെ ധാരാളം ചെടികൾ . രവി സാറിന്റെ ഭാര്യയും ബോട്ടണി പ്രൊഫസറുമായ രേണുക ടീച്ചർ ചെടികൾ നനയ്ക്കുമ്പോഴാണ് കൊല്ലം എസ് എൻ കോളേജ് ജങ്ഷനിൽ ബസ്സിറങ്ങിയ സിന്ധു ഒരാഴ്ചത്തേയ്ക്കുള്ള വസ്ത്രങ്ങളും നോട്ടുബുക്കുകളും ഒക്കെയായി വെർബിനയിലേയ്ക്കെത്തിയത്. “നല്ല ലഗേജുണ്ടല്ലോ? സിന്ധുവിന് ഒരു ഓട്ടോ പിടിച്ച് വരാമായിരുന്നില്ലേ?” അതിന് മറുപടിയായി സിന്ധു ചിരിച്ചതേയുള്ളൂ.

1980 കളിലെ ഒരു നാട്ടിൻപുറത്തുകാരിയ്ക്ക് ഈ ദൂരമൊന്നും ഒരു പ്രശ്നമേയല്ല. അവിടെ ബസ്സിറങ്ങി 2 ഉം മൂന്നും മൈൽ നടന്നാലേ വീടെത്തുകയുള്ളൂ. എന്നാൽ ഇവിടെ കോളേജ് ജങ്ഷനിൽ നിന്നും മുണ്ടക്കലിലെ വെർബിനയിലേയ്ക്കുള്ള ദൂരം വളരെ കുറവല്ലേ.

രേണുക ടീച്ചർ ഒരു കപ്പ് ചായയും പലഹാരങ്ങളുമായെത്തി. രവിസാർ ഇതിനിടയ്ക്ക് മറൈൻ ആൽഗകളെ എങ്ങനെ ഏതൊക്കെ സമയത്ത് എവിടെ നിന്നൊക്കെ ശേഖരിയ്ക്കണമെന്നും ഏതൊക്കെ കുപ്പികളിൽ ഇട്ട് സീൽ ചെയ്യണമെന്നും സിന്ധുവിനെ പറഞ്ഞേൽപ്പിച്ചു.

തീരദേശത്തേയ്ക്ക് സിന്ധു പോകുമ്പോൾ എവിടെ താമസിക്കണം എന്നൊക്കെയുള്ള കാര്യത്തിന് രവിസാർ തന്റെ പൂർവ്വ വിദ്യാർത്ഥിയും തീരദേശനിവാസിയുമായ ദാസൻ വഴി ചില ഏർപ്പാടുകൾ ചെയ്തിരുന്നു. അതിനാൽ സിന്ധുവിന് ആശങ്കയ്ക്ക് വകയില്ലായിരുന്നു. ദാസൻ വരാൻ കുറേകൂടി വൈകും. ദാസൻ ചിന്നക്കട പ്രൈവറ്റ് സ്റ്റാന്റിലാണെത്തുക. രവിസാറിന്റെ വീട്ടിൽ നിന്നിറങ്ങിയ സിന്ധു ആലോചിച്ചു. ഇന്നാണല്ലോ കൊല്ലം പബ്ലിക് ലൈബ്രറിയിലെ എക്സിബിഷൻ . അവിടെ പോയി ഒന്നു കണ്ടിട്ട് ബസ് സ്റ്റാന്റിലെത്തുമ്പോഴേയ്ക്കും ദാസൻ വരാൻ സമയമാകും . അങ്ങനെ സിന്ധു കൊല്ലം പബ്ലിക് ലൈബ്രറിയിലെത്തി. റീഡിംഗ് റൂമിലെ അലമാരികളും മേശകളുമൊക്കെയൊതുക്കി എക്സിബിഷനായി എല്ലാം സെറ്റ് ചെയ്തിരിയ്ക്കുകയാണ്. ആ ലൈബ്രറിയിലെ ലൈബ്രറിയൻ എപ്പോഴും പുസ്തകങ്ങളടങ്ങിയ അലമാരികളുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റുന്ന ശീലക്കാരനാണ്. തുഗ്ലക്ക് എന്നായിരുന്നു ലൈബ്രറിയനെ വിദ്യാർത്ഥികൾ വിളിച്ചിരുന്ന ഇരട്ടപ്പേർ. രാജ്യതലസ്ഥാനം ഇടയ്ക്കിടെ മാറ്റിയിരുന്ന തുഗ്ലക്കിനെ അനുസ്മരിപ്പിയ്ക്കുന്നതാകണം പുസ്തകമടങ്ങിയ അലമാരികളുടെ സ്ഥാനം മാറ്റൽ.

സിന്ധു എക്സിബിഷൻ കാണുന്നതിനിടയിൽ ദൂരെ പ്രിയദർശൻ നിൽക്കുന്നത് സിന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. സിന്ധുവിന്റെ ജൂനിയറും സുവോളജി പി ജി വിദ്യാർത്ഥിയുമാണ് പ്രിയദർശൻ. ധാരാളം ഷഡ്പദങ്ങളേയും കീടങ്ങളെയുക്കെ കുപ്പിയിലാക്കി പ്രദർശിപ്പിയ്ക്കുകയായിരുന്നു പ്രിയദർശൻ.” ആഹാ… പൂച്ചികളേയും പിടിച്ച് നിൽപാണോ ?” സിന്ധു ചോദിച്ചു. “ഇന്ന് കണ്ടൽ വനവുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നതിനാൽ കുറച്ച് ജീവികളെ മാത്രമേ പിടിച്ചു കൊണ്ടുവരുവാൻ സാധിച്ചുള്ളൂ. ആശ്രമത്തിന്റെ തീരം സംരക്ഷിയ്ക്കുന്ന കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രിയദർശൻ ഇതിനകം മൂന്ന് കേസ് കൊടുത്തു കഴിഞ്ഞു. തീരെ മെലിഞ്ഞ ശരീരമുള്ള പ്രിയദർശൻ ചെയ്യുന്ന കാര്യങ്ങൾ വളരെ വലുപ്പമുള്ളവയാണ്.. എക്സിബിഷൻ കണ്ട് പ്രിയദർശനുമായി കുശലം പറഞ്ഞ് കഴിഞ്ഞ് സിന്ധു അവിടെ നിന്നുമിറങ്ങി.

നേരെ ചിന്നക്കടയിലെ പ്രശസ്തമായ കൊല്ലം പട്ടണത്തിന്റെ മുഖമുദ്രയായ ക്ലോക്ക് ടവറിനടുത്തുള്ള ബസ് സ്റ്റാന്റിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ദാസനുമവിടെത്തി. അവർ നീണ്ടകര വഴി പോകുന്ന ബസ്സിൽ കയറി. ബസ്സിലിരിയ്ക്കുമ്പോൾ സിന്ധു ചിന്തിച്ചു : കേവലം മൂന്ന് കിലോമീറ്ററോ അതിൽ താഴെയോ മാത്രം വീതിയുള്ള കരഭാഗത്തുകൂടെയാണ് നീണ്ടകര വഴി പോകുന്ന നാഷണൽ ഹൈവേ നീണ്ട് നിവർന്ന് കിടക്കുന്നത് കൊല്ലത്ത് നിന്നും കരുനാഗപള്ളിയ്ക്ക് പോകുമ്പോൾ വലത് ഭാഗത്ത് അഷ്ടമുടിക്കായലും ഇടത് ഭാഗത്ത് കടലും. ചില ഭാഗത്ത് എത്തുമ്പോൾ ബസ്സിലിരുന്നാൽ കടലും കായലും ദൃശ്യമാകാറുണ്ട്. ഈ കരഭാഗം ഒരു പൊഴി ( ഡെൽറ്റ) യാകാൻ വഴിയില്ലേ? പരവൂർ പൊഴിക്കരയിലെ പൊഴിയാകട്ടെ വളരെ ചെറുതായതു കൊണ്ട് പൊഴിയെന്ന് തോന്നും. എന്നാൽ കൊല്ലത്തെ ഈ ഭാഗം പൊഴിയെന്ന് ആരും പറഞ്ഞോ വായിച്ചോ അറിവില്ല. വണ്ടി നീണ്ടകരയിലെ തുറയുടെ അടുത്തെത്തിയപ്പോൾ ദാസനിറങ്ങി. കൂടെ സിന്ധുവും. ദാസൻ സിന്ധുവിന് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കിയിരുന്നത് സത്യന്റെ ചെറ്റപ്പുരയിലാണ്. ഭിത്തിയും മേൽക്കൂരയും ഓല കൊണ്ട് തീർത്ത ഒരൊറ്റ മുറി വീട്. മലമൂത്രവിസർജനം , കുളി എന്നിവയുടെ കാര്യം പരുങ്ങലിലാവുമെന്ന് സിന്ധുവിന് തോന്നി. കാര്യം ദാസനോട് സൂചിപ്പിച്ചു . ആയിരത്തിതൊളളായിരത്തി എൺപതുകളിൽ തീരം വെളിയിട വിസർജ്യമുക്തമല്ലായിരുന്നു. കുളിയും കഴുകലുമൊക്കെ കടലിൽ തന്നെ. കിണർ സർവ്വസാധാരണമല്ല. കുടി വെള്ളത്തിന് അങ്ങകലെ റോഡരികിലുള്ള പൊതുടാപ്പിനെയാണാശ്രയിയ്ക്കുന്നത്. അഷ്ടമൂടിക്കായലിന്റെ തീരത്താണെങ്കിൽ ആളുകൾ കായലിലേയ്ക്ക് നാല് തടി കൊണ്ടുള്ള കാൽ നാട്ടി തടി കൊണ്ടുള്ള തട്ടുണ്ടാക്കി ഓലയോ പനമ്പോ കൊണ്ട് മറച്ച് കക്കൂസുണ്ടാക്കും. തടിത്തട്ടിന്റെ ഇടയിലെ വിടവിലൂടെ വിസർജ്യം നേരെ കായലിലേയ്ക്ക്.

സിന്ധു ആലോചിച്ചു നിൽക്കെ ദാസൻ ഒരു പരിഹാരം കണ്ടെത്തി. ആ തുറയിലെ സാമാന്യം ഭേദപ്പെട്ട ഓടിട്ട വീട്ടിലെത്തി, സിന്ധുവിന് കുളിക്കാനും കക്കൂസിൽ പോകാനുമുള്ള അനുവാദം വാങ്ങി. സിന്ധു അവിടെത്തി. വീട്ടുകാരെ പരിചയപ്പെട്ടു. ഓടിട്ട വീടാണെങ്കിലും തുടർച്ചയായി ഉപ്പു കാറ്റേറ്റ് വീടിന്റെ ഭിത്തി ദ്രവിച്ച നിലയിലായിരുന്നു.

അവർ തിരികെ സത്യന്റെ വീട്ടിലെത്തി. സത്യനെയും ഭാര്യ രേവമ്മയേയും കുട്ടികളെയും പരിചയപ്പെട്ടു. കുട്ടികൾക്ക് അതിഥിയെ ഇഷ്ടപ്പെട്ടു. അവർ സിന്ധുവിന്റെ ചുറ്റും കൂടി.ആ ഒറ്റമുറി വീട്ടിന്റെ അകവും പുറവും മനോഹരമായി സൂക്ഷിച്ചിരുന്നു. എല്ലാ സാധനങ്ങളും പായയും മറ്റും മുകളിൽ ഒരറ്റത്തായി കെട്ടിതൂക്കിയിരുന്നു. ആവശ്യാനുസരണം മാത്രമേ സാധനങ്ങൾ താഴെ ഇറക്കിയിരുന്നുള്ളൂ. അതിനാൽ ആ ഒറ്റമുറി വീട്ടിൽ അസൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് പറയാം. നല്ലതുപോലെ തൂത്ത് വൃത്തിയാക്കിയിട്ടിരിയ്ക്കുന്ന മുറിയുടെ ഒരറ്റത്ത് തറയിൽ അടുപ്പ് അടുക്കള സംവിധാനം മുതലായവ. മറ്റാരറ്റത്ത് ഒരു വരിഞ്ഞ കട്ടിൽ.

പുറത്തേയ്ക്കിറങ്ങിയ സത്യൻ കുറേക്കഴിഞ്ഞ് തിരികെയെത്തി. കൈയ്യിൽ ഒരു വലിയ മത്സ്യം ഉണ്ടായിരുന്നു. രേവമ്മ മറ്റു ജോലിയിൽ ആയിരുന്നതിനാൽ സത്യൻ മത്സ്യത്തെ സിന്ധുവിന്റെ കൈയ്യിൽ കൊടുത്തു. മത്സ്യം സിന്ധുവിന്റെ കൈയ്യിലിരുന്ന് ഞെരി പിരി കൊണ്ടപ്പോൾ സിന്ധു ആദ്യമൊന്ന് അത്ഭുത പരവശയായി. നല്ല പെട പെടയ്ക്കണ മത്സ്യം എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ തന്റെ കൈയ്യിലിരുന്ന് പെടയ്ക്കുന്നു. സത്യൻ ഏതോ വള്ളക്കാരിൽ നിന്നും . സംഘടിപ്പിച്ചതാണ്.

രേവമ്മ അത്താഴത്തിന് ചൂട് ചോറും മീൻ കറിയും വിളമ്പി. കിടക്കാറായപ്പോൾ സത്യൻ കട്ടിലുമെടുത്ത് പുറത്തു കിടന്നു. മറ്റുള്ളവർ പായവിരിച്ച് അകത്തും. എല്ലാവരും കിടന്നു കഴിഞ്ഞപ്പോൾ , മണ്ണെണ്ണ വിളക്കണച്ച് രേവമ്മയും കിടന്നു.

രേവമ്മ അതിരാവിലെ തന്നെ എണീറ്റു. കട്ടൻ കാപ്പിയുണ്ടാക്കി. സത്യൻ കിട്ടന്റെ കടയിൽ നിന്നും വാങ്ങിയ അരിയുണ്ടയും കരിപ്പട്ടിയും കയർ കൊണ്ട് ഒരാവരണം തീർത്ത ഗാസ്സ് കുപ്പിയിൽ കുടിവെള്ളവുമെടുത്തു. സിന്ധു ആദ്യമായി വള്ളത്തിൽ പോകുന്നതിനാൽ അതിരാവിലെ തന്നെ ദാസനും അവിടെത്തിയിരുന്നു. സത്യൻ അരിയുണ്ടയും കരിപ്പട്ടിയും എടുത്തു വയ്ക്കുന്നത് ശ്രദ്ധിച്ച സിന്ധുവിനോട് ദാസൻ പറഞ്ഞു. “ഇത് വള്ളക്കാരുടെ ഒരു രീതിയാണ്. കടലിൽ വച്ച് പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ഭക്ഷണം ഉറപ്പാക്കാം. ഇതാകുമ്പോൾ കേടാകാതെയിരിയ്ക്കും.” സിന്ധു ശേഖരിയ്ക്കുന്ന സാമ്പിൾ സൂക്ഷിയ്ക്കേണ്ട കുപ്പികൾ എടുത്തു. അവർ മൂവരും വള്ളത്തിൽ കയറി.

തുടരും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved