Latest News

മന്ത്രവാദത്തിന്റെ പേരില്‍ നഗ്‌നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന് പരാതിയുമായി യുവതി. സംഭവത്തില്‍ ഭര്‍തൃമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവും മന്ത്രവാദിയും ഉള്‍പ്പെടെ നാല് പേര്‍ ഒളിവിലാണ്.

അഞ്ച് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനില്‍ ഷാലു സത്യബാബുവും, മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവില്‍പോയത്.

കേസിനാസ്പദമായ സംഭവം 2017 ഫെബ്രുവരിയിലാണ്. 2016 ഡിസംബര്‍ 9നാണു യുവതിയെ ഷാലു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ കാലത്തു വീട്ടില്‍ അപരിചിതര്‍ വന്നുപോയിരുന്നതു യുവതി ചോദ്യംചെയ്തിരുന്നു. ഇതിനിടെ ഏര്‍വാടിയിലുള്ള ഒരു വീട്ടില്‍ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാന്‍ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.

ഇതിന് പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയിലും ആറ്റിങ്ങല്‍ പൊലീസിലും പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും യുവതി പറയുന്നു.

ഭർത്താവിനൊപ്പം യാത്രചെയ്യവെ ലോറിക്കടിയിൽപ്പെട്ട് സ്വകാര്യ അധ്യാപികയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് നെട്ട ബോബെ വില്ലയിൽ ജീന ആണ് മരിച്ചത്. 40 വയസായിരുന്നു. വാളിക്കോട് നെട്ടയിൽ വെച്ച് ജീനയും ഭർത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിന്റെ സൈഡിൽ ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ജീന തെറിച്ച് വീണ് ലോറിയുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. നവജീവൻ സ്‌കൂൾ ടീച്ചറാണ് അപകടത്തിൽ മരിച്ച ജീന. ഇരുവരും നെടുമങ്ങാട് നിന്ന് വരുമ്പോഴായിരുന്നു അപകടം നടന്നത്. വാളിക്കോട് നിന്നും വന്ന ടിപ്പർ ലോറി ബുള്ളറ്റിന്റെ സൈഡിൽ തട്ടിയതിനെ തുടർന്നാണ് അപകടമെന്നാണ് വിവരം.

അപകടത്തെ തുടർന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിലൂടെ ടയർ കയറി ഇറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് ജീന മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.

കണ്ണൂർ∙ പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് മാനന്തേരി സ്വദേശി ശ്യാം പൊലീസ് പിടിയിലായി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (അമ്മു -23) യെയാണ് കൊലപ്പെടുത്തിയത്. ഖത്തറിൽ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാനൂരിൽ ഫാർമസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന പെൺകുട്ടി, വസ്ത്രം മാറാനായി എത്തിയപ്പോളാണ് കൊലപാതകം നടന്നത്. അക്രമിയെത്തുമ്പോൾ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാൽ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോൾ ആരും അറിഞ്ഞില്ല. വസ്ത്രം മാറാൻ പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെയാണ് കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കൾ യുവതിയെ തിരഞ്ഞിറങ്ങിയത്. ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തറുത്ത് ഇരു കൈകളും മുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. ശരീരവും കഴുത്തും വേർപെട്ടനിലയിലായിരുന്നു. തൊപ്പിയും മാസ്ക്കും ധരിച്ച ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് പ്രദേശവാസികൾ കണ്ടു. വിഷ്ണുപ്രിയയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം നടത്തിയതോടെയാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായത്. മാനന്തേരിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.  ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സംഭവസ്ഥലത്തെത്തിയിരുന്നു.

മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല. കഴിഞ്ഞവർഷമായിരുന്നു ഇദ്ദേഹം രണ്ടാം വിവാഹിതനായത്. ഡോക്ടർ എലിസബത്തിനെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇപ്പോഴിതാ ഇരുവരും തമ്മിൽ പിരിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ ചിലത് പുറത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചയും നടക്കുന്നുണ്ട്.

ഇതിനുപിന്നാലെ തനിക്ക് പറയാനുള്ളത് പറഞ്ഞു ബാല ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നിങ്ങൾ ഇപ്പോൾ നിർബന്ധിച്ചാലും താൻ എലിസബത്തിനെ കുറിച്ച് സംസാരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നന്ദിയും ഇദ്ദേഹം അറിയിച്ചു. ഒരു കാര്യം മാത്രം പറയാം എന്നും തന്നെക്കാളും നല്ലൊരു വ്യക്തിയാണ് എന്നും ബാല പറഞ്ഞു. ഒരു ഡോക്ടർ ആണ് എന്നും അവർക്ക് സമാധാനം നൽകണമെന്നും ബാല വ്യക്തമാക്കി.

എലിസബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ കോർത്തിനക്കി ഒരു ഇമോഷണൽ തമിഴ് ഗാനവും താരം പങ്കുവെച്ചിരുന്നു. ഇദ്ദേഹത്തിന് ശക്തമായ പിന്തുണയും നൽകി രംഗത്ത് വരികയാണ് പ്രേക്ഷകർ. അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നും വീട്ടുകാർ തീർച്ചയായും അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം എന്നും പ്രേക്ഷകർ പറയുന്നു.

ഒരുപാട് സ്നേഹിച്ചവർ നഷ്ടമാകുമ്പോൾ പെണ്ണിന് മാത്രമല്ല പുരുഷനും തകർന്നുപോകും എന്നും അദ്ദേഹത്തിൻറെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പോലും ബന്ധുക്കൾ അതല്ല സുഹൃത്തുക്കൾ അദ്ദേഹത്തെ നന്നാക്കിയെടുക്കണം എന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. നിഷ്കളങ്കനായ ഒരു പാവം മനുഷ്യനാണ് എന്നും സിനിമ ഇൻഡസ്ട്രിയിൽ എങ്ങനെ നിലനിൽക്കണമെന്ന് അറിയാതെ പോയ മനുഷ്യനാണ് ഇദ്ദേഹം എന്നും പ്രേക്ഷകർ കമൻറ് ചെയ്യുന്നു.

 

കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

സി പി എം മന്ത്രിമാരായിരുന്ന കടകംപിളളി സുരേന്ദ്രനും, തോമസ് ഐസകിനും, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ്. ഏഷ്യാനെറ്റ് ന്യുസിന് കൊടുത്ത അഭിമുഖത്തിലാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

മന്ത്രിയായിരുന്ന കടകം പിള്ളി സുരേന്ദ്രന്‍ എറണാകുളത്ത് വ്ച്ച് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്‌ന പറഞ്ഞു. ലൈംഗീക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നു. കടകംപിള്ളിയോട് ഹോട്ടല്‍ മുറിയുടെ പുറത്ത് വച്ച് മോശമായി സംസാരിക്കേണ്ടിയും വന്നു. മന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു.

മൂന്നാര്‍ നല്ല സ്ഥലമാണെന്നും വരുന്നോ എന്നും ചോദിച്ചു. ഔദ്യോഗിക വസതിയിലെ പാര്‍ട്ടിയില്‍ വച്ചാണ് ഐസക് ഇത്തരത്തില്‍ പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതയില്‍ നടന്ന മദ്യസല്‍ക്കാരിത്തലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും സ്വപ്‌ന പറഞ്ഞു.

സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്ന ആരോപിച്ചു.

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ചത്. അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിക്ക് കയറിയത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് മിഗ്ഗിംഗ് ഗ്രാമത്തില്‍ റോഡ് സൗകര്യമില്ലാത്ത പ്രദേശത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. എച്ച്എഎല്‍ രുദ്ര എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്.

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റര്‍ നിര്‍മ്മിച്ച ആക്രമണ ഹെലികോപ്ടറാണ് രുദ്ര. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറിന്റെ വെപ്പണ്‍ സിസ്റ്റം ഇന്റഗ്രേറ്റഡ് വേരിയന്റാണിത്.

ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.

ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ കുത്തിവെക്കുന്നതിന് പകരം നല്‍കിയത് മുസംബി ജ്യൂസ്. ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.

ഡെങ്കിപ്പനി ബാധിച്ച് 32കാരനായ പ്രദീപ് പാണ്ഡെയ്ക്കാണ് ദാരുണാന്ത്യം. രോഗി മരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ ട്രോമ സെന്ററിലാണ് സംഭവം നടന്നത്.
പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു.

രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.

അതേസമയം, രോഗിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് വളരെ താഴെ പോയതോടെ ബന്ധുക്കളോട് ബ്ലഡ് പ്ലേറ്റ്ലെറ്റ് സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവരാണ് പ്ലേറ്റ്ലെറ്റ് പുറത്തുനിന്ന് വാങ്ങികൊണ്ടുവന്നതെന്നും ആരോപണ വിധേയരായ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്ലേറ്റ്ലെറ്റിന്റെ അഞ്ച് യൂണിറ്റുകളാണ് ബന്ധുക്കള്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് നല്‍കിയതോടെ രോഗി പ്രതികരിച്ചു തുടങ്ങി. ഇതോടെ പ്ലേറ്റ്ലെറ്റ് നല്‍കുന്നത് തങ്ങള്‍ നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് നടന്‍ ബാല. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബാലയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു. ഇപ്പോള്‍ താരം തന്നെ സങ്കടകരമായ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹവും പരാജയപ്പെട്ടിരിക്കുകയാണെന്ന് താരം പറയുന്നു.

എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്ന് ബാല പറഞ്ഞു. തന്റെ കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നാണ് ബാല
ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.

കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം താന്‍ തോറ്റു പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും താരം പറഞ്ഞു.

മാത്രമല്ല, എലിസബത്ത് നല്ല വ്യക്തിയാണ്. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണെന്നും ബാല പറഞ്ഞു. എനിക്കും നാവുണ്ട്. എന്നാല്‍ താന്‍ സംസാരിച്ചാല്‍ ശരിയാകില്ല എന്ന് ബാല പറയുന്നു.

ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ബാല തന്നെ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5ന് ആയിരുന്നു തന്റെ ആരാധികയായ എലിസബത്തുമായി ബാലയുടെ രണ്ടാം വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. വിവാഹശേഷം സുഹൃത്തുക്കള്‍ക്കായി ഗംഭീര വിരുന്നും സംഘടിപ്പിച്ചിരുന്നു.

വിവാഹത്തിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ബാലയും എലിസബത്തും ഒന്നിച്ചുള്ള വീഡിയോകളായിരുന്നു പങ്കുവച്ചിരുന്നത്. എലിസബത്ത് ഗര്‍ഭിണിയാണെന്ന
സന്തോഷവും താരം പങ്കുവച്ചിരുന്നു.

അടുത്തിടെയായി ബാലയും ഭാര്യ എലിസബത്തും ഒന്നിച്ച് വീഡിയോകളില്‍ എത്താതായതോടെ അഭ്യൂഹം നിറഞ്ഞിരുന്നു. എന്നാല്‍ ബാലയോ എലിസബത്തോ ഒന്നും പ്രതികരിച്ചില്ലായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്ന് എലിബത്ത് യുടൂബിലൂടെ പ്രതികരിച്ചിരുന്നു

പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്നു എന്നത് തന്നെയാണ് മോൺസ്റ്റർ എന്ന മലയാള ചിത്രത്തെ ഏറെ കാത്തിരിക്കാൻ സിനിമാ പ്രേമികളെ പ്രേരിപ്പിച്ച ഘടകം. ഇപ്പോഴും പുലിമുരുകൻ തന്നെയാണ് ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്നതെന്നത് ഈ കൂട്ടുകെട്ട് നമ്മുക്ക് കാണിച്ചു തന്ന വിജയത്തിന്റെ വലിപ്പത്തിന് അടിവരയിടുന്നുണ്ട്. എന്നാൽ പുലി മുരുകൻ പോലത്തെ ഒരു മാസ്സ് ചിത്രമല്ല മോൺസ്റ്റർ എന്നും, ഇതൊരു പരീക്ഷണ ചിത്രമാണെന്നും സംവിധായകൻ വൈശാഖ് പലയാവർത്തി പറയുകയും ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ പ്രമേയവുമായോ ഇതിലെ മോഹൻലാൽ കഥാപാത്രവുമായോ ബന്ധപ്പെട്ട ഒന്നും തന്നെ വെളിപ്പെടുത്താതെ വളരെ ചെറിയ പ്രമോഷനോടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചതും.

ഇതിന്റെ കഥയിൽ ഒരുപാട് സർപ്രൈസ് അല്ലെങ്കിൽ സസ്പെൻസ് എലമെന്റുകൾ ഉള്ളത് കൊണ്ട് തന്നെ കഥാസാരമോ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചോ പറയുന്നത് ഉചിതമാവില്ല. അതിനോടൊപ്പം സംവിധായകൻ വൈശാഖ് തന്നെ ഇത്തരം കാര്യങ്ങൾ പുറത്ത് പറയുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നും അത്കൊണ്ട് ഒരു തരത്തിലുമുള്ള വിവരങ്ങൾ പുറത്ത് വിടാതെയുമിരിക്കണമെന്ന് ചിത്രം കാണുന്ന പ്രേക്ഷകരോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും ഏറ്റവും കൂടുതൽ ആസ്വാദ്യകരമായി തീരുന്നത് അങ്ങനെ പുതുമയോടെ കണ്ടാൽ മാത്രമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എങ്കിലും ചെറുതായെങ്കിലും പറയാവുന്നത്, മോഹൻലാലിനെ ആദ്യം തന്നെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നത് ലക്കി സിങ് എന്ന പഞ്ചാബി കഥാപാത്രമായാണ് എന്നാണ്. ആരാണിയാൾ, എന്തിനാണിയാൾ വരുന്നത്, ഇയാളുടെ സാനിധ്യത്തിൽ അവിടെ സംഭവിക്കുന്നതെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം. ഭാമിനി എന്ന ഷീ ടാക്സി ഡ്രൈവറായ ഹണി റോസ് കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ഒരു യാത്രകാരനായി ലക്കി സിങ് കടന്നു വരുന്നതോടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.

തന്റെ കരിയറിൽ തന്നെ വൈശാഖ് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് മോൺസ്റ്റർ. വൈശാഖിന്റെ മാത്രമല്ല, രചയിതാവ് ഉദയ കൃഷ്ണയിൽ നിന്നു പോലും പ്രേക്ഷകർ പ്രതീക്ഷിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രമാണിത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം കഥ പറയുന്നതെന്ന് നമ്മുക്ക് പറയാമെങ്കിലും അതിലും ഉള്ളിൽ വളരെ പ്രസക്തമായ, മലയാള സിനിമയിൽ അധികം പേര് പറഞ്ഞിട്ടില്ലാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ആ പ്രമേയത്തെ വളരെ മികച്ച ഒരു എന്റർടൈൻമെന്റ് പാക്കേജായാണ് വൈശാഖും ഉദയ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നത്. കഥ പറച്ചിലിലും കഥാപാത്ര സൃഷ്ടിയിലുമുള്ള ആ പുതുമ തന്നെയാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്ന ആവേശം. പതിഞ്ഞ താളത്തിലാണ് വൈശാഖ് എന്ന സംവിധായകൻ ഇതിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. പതിയെ പതിയെ ഓരോ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറുന്ന ചിത്രം ഇന്റെർവൽ ട്വിസ്റ്റോടെ ഒറ്റയടിക്കു ട്രാക്കിലേക്ക് കേറുകയാണ്. പിന്നെ നമ്മൾ കാണുന്നത് ഗംഭീരമായി ഒരുക്കിയ ഒരു രണ്ടാം പകുതിയാണ്. ട്വിസ്റ്റുകളും സസ്‍പെൻസുകളും കൊണ്ട് നിറഞ്ഞ ഈ രണ്ടാം പകുതിക്കു ഒരു ഗംഭീര ക്ളൈമാക്‌സാണ് വൈശാഖും ഉദയനും ചേർന്നൊരുക്കിയത്. ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നതും ആ അവസാന 15 മിനിറ്റ് നൽകിയ ആവേശമാണെന്ന് പറയാം.

ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ കാഴ്ച വെച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വൈശാഖ് എന്ന സംവിധായകന്റെ മേക്കിങ് മികവിനൊപ്പം മോഹൻലാൽ ആദ്യാവസാനം ഇതിൽ തിളങ്ങി നിന്നപ്പോൾ പ്രേക്ഷകർക്ക് അത് വലിയ ആവേശമാണ് സമ്മാനിച്ചത്. മോഹൻലാൽ കൂടാതെ ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആൻ്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഭാമിനി എന്ന കഥാപാത്രമായി ഇതിൽ ഹണി റോസ് നടത്തിയത് അവരുടെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നും പറയാം. താരതമ്യേന ചെറിയ ബഡ്ജറ്റിലാണ് ഒരുക്കിയതെങ്കിലും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സാങ്കേതികമായി ഗംഭീര നിലവാരമാണ് പുലർത്തിയത്.

സതീഷ് കുറുപ്പൊരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മികച്ച പാകതയും കരുത്തും വേഗതയും പകർന്നു നൽകിയിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന്, സ്റ്റണ്ട് സിൽവയൊരുക്കിയ ഇതിലെ ആക്ഷൻ രംഗങ്ങളാണ്. ഇതിലെ രണ്ട് ആക്ഷൻ രംഗങ്ങൾ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുടെ പട്ടികയിലേക്ക് ചേർത്ത് വെക്കാവുന്നവയാണ്. ദീപക് ദേവ് ഈണം നൽകിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുകയും ചെയ്‌തു. ഒരു പഞ്ചാബി ഗാനത്തിലെ ഗായകന്റെ ശബ്ദം മോഹൻലാലിന് ചേരാതെ വന്നത് മാത്രമാണ് ഇതിലെ ഒരു പോരായ്മയായി തോന്നിയത്. എന്നാൽ പശ്‌ചാത്തല സംഗീതം ആവേശം പകരുന്നതായിരുന്നു.

ചുരുക്കി പറഞ്ഞാൽ, മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ച, തീർത്തും അപ്രതീക്ഷിതമായ ഒരു സിനിമാനുഭവമാണ് മോൺസ്റ്റർ. മലയാളത്തിൽ അധികം കാണാത്ത ഒരു പ്രമേയത്തിന്റെ ഗംഭീരമായ ആവിഷ്കാരമായ ഈ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.

RECENT POSTS
Copyright © . All rights reserved