Latest News

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് കോടതിയിലെത്തി രഹസ്യ മൊഴി രേഖപ്പെടുത്തി. കേസില്‍ ബന്ധുമുളളവരെക്കുറിച്ചുളള വിവരം സ്വപ്‌ന നല്‍കിയെന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന്‍ ,സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കേസിലുളള പങ്ക് എന്തൊക്കെയാണെന്നു രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് യാത്രയുടെ സമയത്താണ്. ആദ്യമായി ശിവശങ്കര്‍ സ്വപ്‌നയുമായി ബന്ധപ്പെടുന്നതെന്നും മുഖ്യമന്ത്രി ബാഗ് മറന്നു എത്രയും വേഗം ദുബായില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അന്ന് സ്വപ്‌ന കോണ്‍സുലേറ്റ് സെക്രട്ടറിയായിരുന്നു. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു അങ്ങനെയാണ് ബാഗില്‍ കറന്‍സിയാണെന്നു മനസ്സിലാക്കിയത്.

സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും അന്വേഷണം വേണ്ട പോലെ നടന്നില്ല എന്നു സ്വപ്‌ന പറഞ്ഞു.

ആംബർ ഹേർഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഹോളിവുഡ് നടൻ ജോണി ഡെപ്പ്. അനുകൂല വിധി വന്നതിന് പിന്നാലെ ​ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊത്ത് യു.കെയിൽ ഒരു സം​ഗീതപര്യടനത്തിനാണ് താരം പോയത്. പര്യടനത്തിനിടെ ജോണി ഡെപ്പ് പണം വാരിയെറിഞ്ഞ ഒരു സംഭവം വാർത്തയാവുകയാണ്.

ബെർമിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച ഡെപ്പും ജെഫും ടിപ്പായി നൽകിയത് വൻതുകയാണ് എന്നതാണാ വാർത്ത. ഇതെല്ലാം നടന്നത് വാരണാസി എന്ന ഇന്ത്യൻ റെസ്റ്റോറന്റിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 49 ലക്ഷം രൂപ ഇരുവരും ചേർന്ന് ടിപ്പ് നൽകിയത്.

അത്താഴം കഴിക്കാനാണ് ജെഫ് ബെക്കും ജോണി ഡെപ്പും എത്തിയതെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നുമായിരുന്നു റെസ്റ്റോറന്റ് വക്താവിന്റെ പ്രതികരണം. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത് എന്നാണ് ഇതേക്കുറിച്ച് റെസ്റ്റോറന്റ് അധികൃതർ പറഞ്ഞത്. ജോണി ഡെപ്പും കൂട്ടരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം ഭക്ഷണം പാഴ്സൽ വാങ്ങിക്കൊണ്ടുപോയെന്നും വാരണാസിയുടെ ഓപ്പറേഷൻസ് ഡയറക്ടർ ഹുസ്സൈൻ പ്രതികരിച്ചു.

ഇക്കഴിഞ്ഞ മേയ് 31-നാണ് മാനനഷ്ടക്കേസിൽ ആംബർ ഹേർഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളർ നൽകണമെന്ന് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചത്. അനുകൂല വിധി വന്നതിന് പിന്നാലെ നടത്തിയ പര്യടനത്തിനിടെ പല പൊതുസ്ഥലങ്ങളിലും ജോണി ഡെപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

കണ്ണൂർ: ഹൃദയസ്തംഭനമുണ്ടായ ഗർഭിണിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഡോക്ടർമാർ രണ്ട്‌ ജീവൻ രക്ഷിച്ചു. അസമിൽനിന്നുള്ള ജ്യോതി സുനാറാണ് (33) മെഡിക്കൽ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. പെരിമോർട്ടം സിസേറിയൻ എന്ന അപൂർവ ശസ്ത്രക്രിയയിലൂടെയാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടത്.

വലിയ പിരിമുറുക്കത്തിന്റെ മണിക്കൂറുകളിലൂടെയാണ് ജില്ലാ ആസ്പത്രിയിലെ വൈദ്യസംഘം ശനിയാഴ്ച ഉച്ചയ്ക്കുശേഷം കടന്നുപോയത്. ജ്യോതി സുനാർ ഇവിടെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോക്ടറെ കാണിച്ചിരുന്നത്. എന്നാൽ, ക്രമമായി ആസ്പത്രിയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രക്തസ്രാവവുമായി അവർ ആസ്പത്രിയിലെത്തി. വിശദപരിശോധന ചെയ്തപ്പോൾ സ്ഥിതി സങ്കീർണമായിരുന്നു.

അമ്‌നിയോട്ടിക് സഞ്ചിയുടെ സ്തരം പൊട്ടിയിരിക്കുന്നു. മറുപിള്ള വേർപെട്ടിരിക്കുന്നു. ഗർഭസ്ഥശിശുവിന് രക്തംകലർന്ന അമ്‌നിയോട്ടിക് ദ്രാവകത്തിൽ ശ്വാസംകിട്ടാത്ത സ്ഥിതി. ഉടൻ തിയറ്റർ ഒരുങ്ങി. അടിയന്തര ശസ്ത്രക്രിയ വേണം. ശസ്ത്രക്രിയ തുടങ്ങാനിരിക്കുമ്പോൾ യുവതിക്ക് അപസ്മാരലക്ഷണങ്ങൾ വന്നു. പെട്ടെന്ന്‌ ഹൃദയസ്തംഭനവും. പെരിമോർട്ടം സിസേറിയൻ എന്ന അപൂർവ ശസ്ത്രക്രിയ നടത്താമെന്ന തീരുമാനമെടുത്തു. ഡോ. ഷോണി തോമസ് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. മിന്നൽവേഗത്തിൽ അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ. കൂട്ടിന് ഡോക്ടർമാരുടെ സംഘം. കുഞ്ഞിനെ പുറത്തെടുത്ത ഉടൻ ഡോ. മൃദുല ശങ്കറിന്റെ ചുമതലയിൽ സി.പി.ആർ., ഡിഫിബ്രില്ലേഷൻ എന്നിവയിലൂടെ അമ്മയുടെ ജീവനും രക്ഷിച്ചു. പിന്നീട് വിദഗ്ധ ചികിത്സ തുടർന്നു. ജ്യോതി സുനാറിന്റെ നാലാമത്തെ പ്രസവമാണിത്.

പെരിമോർട്ടം സിസേറിയനിലൂടെ അമ്മ രക്ഷപ്പെടാൻ 30 ശതമാനവും കുഞ്ഞ് രക്ഷപ്പെടാൻ 50 ശതമാനവും സാധ്യതയാണുള്ളതെന്നാണ് കണക്കാക്കുന്നത്. ഇവിടെ രണ്ട്‌ ജീവനും രക്ഷിക്കാനായി.

ഡോ. ഷോണി തോമസ്, ഡോ. ഇ. തങ്കമണി, ഡോ. എസ്.ബി. വൈശാഖ്, ഡോ. മേജോ മത്തായി, ഡോ. മൃദുല ശങ്കർ, ഡോ. ആർ. പ്രിയ, നഴ്സിങ് ഓഫീസർമാരായ സൗമ്യ രാജ്, വി.കെ. ഹസീന എന്നിവരടങ്ങിയ സംഘമാണ് അഭിമാനകരമായ പ്രവർത്തനം കാഴ്ചവെച്ചത്.

ഞായറാഴ്ച പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയ അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു.

കോഴിക്കോട്: കോഴിക്കോട് മാവൂരിലെ വീട്ടില്‍ നടന്ന മോഷണത്തില്‍ യുവാവ് പിടിയില്‍. വീട്ടുടമയായ പുനത്തില്‍ പ്രകാശന്റെ മകന്‍ സനീഷ് തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി. സ്വന്തം വീട് കുത്തി തുറന്ന് അരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.

സംഭവത്തില്‍ സിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുറത്തു നിന്നെത്തിയ കള്ളനെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സിനീഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇതിനായി 10 ഇഞ്ച് സൈസുള്ള ഷൂസ് ധരിക്കുകയും മുറികളില്‍ മുളകുപൊടി വിതറുകയും ചെയ്തു.

വിരലടയാളം പതിയാതിരിക്കാനായി കൈകളില്‍ പേപ്പര്‍ കവര്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. ഒളിപ്പിച്ചു വെച്ച പണവും പൂട്ട് പൊളിക്കാനായി ഉപയോഗിച്ച ആക്സോ ബ്ലെയ്ഡും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.

മുത്തശ്ശി വീട്ടിലെ ഒത്തുചേരൽ:… 5.6 .2022 ‘മാഞ്ഞൂർ(കോട്ടയം ജില്ല) തൊണ്ണൂറ്റി നാലു വർഷം പഴക്കമുള്ള പന്തല്ലൂർ വീട്ടിൽ കുടുംബ സംഗമം നടന്നു. മൂന്നു തലമുറ കളുടെ കൂടിച്ചേരൽ ” ഒരു മഴപ്പകൽ കൂട്ടായ്മ ” എന്ന പേരിൽ പന്തല്ലൂർ വാട്സപ്പ് ഗ്രൂപ്പാണ് സംഘടിപ്പിച്ചത്. രണ്ടു വർഷത്തെ കോവിഡ് മഹാമാരി മൂലം കുടുംബാംഗങ്ങളുടെ കൂട്ടായ്മ നിർത്തിവച്ചിരിക്കുകയായിരുന്നു. മുത്തശ്ശി തറവാടിനെപ്പറ്റിയുള്ള ഗൃഹാതുര സ്മരണകൾ മുതിർന്ന അംഗങ്ങൾ അയവിറക്കിയപ്പോൾ പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്കതു വേറിട്ട അനുഭവമായി..

കൂട്ടായ്മയിൽ എത്തിച്ചേരാൻ പറ്റാത്തവർ സ്വദേശത്തും വിദേശത്തു നിന്നുമായ് വീഡിയോ കോളിൽ ലൈവായി വന്ന് സന്തോഷം പങ്കിട്ടു. ഫോട്ടോ സെഷനു ശേഷം കെ.എൻ. അജയകമാർ തൃപ്പൂണിത്തുറയുടെ മനോഹരഗാനങ്ങൾ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി.വി.കെ.ഹരിദാസ്, രവീന്ദ്രൻ തിരുവഞ്ചൂർ, സ്റ്റീഫൻ, കെ.ജോസഫ്, പ്രമോദ് കാണക്കാരി, ഷീലഹരിദാസ്, അനൂപ്, കെ.കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയിലും നെഞ്ചിലുമേറ്റ പരിക്കാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരം മുഴുന്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായത്. ഈ പരിക്കുകള്‍ മരണത്തിന് മുമ്പ് ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജംഷീദിന്റെ ശരീരത്തില്‍ നിന്ന് ഗ്രീസിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മെയ് 11ന് മാണ്ട്യയിലെ റയില്‍വേ ട്രാക്കിലാണ് ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്ര പോയതായിരുന്നു. ട്രെയിന്‍ തട്ടിയാണ് ജംഷീദ് മരിച്ചതെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

മെയ് ഏഴിനാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ജംഷീദ് യാത്ര പോയത്. ബുധനാഴ്ച്ച ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ജംഷിദിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു മാണ്ഡ്യ പൊലീസ് നല്‍കിയ വിവരം. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.

സുഹൃത്തുക്കളാണ് മകനെ അപായപ്പെടുത്തിയത്. അവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇരിട്ടി: പായം പഞ്ചായത്തിൽ ആറാം വാർഡിൽ കുന്നോത്ത് താമസിക്കുന്ന ജിജേഷ് പുതുക്കുടി അഞ്ചു വർഷക്കാലമായി ഹൃദയ സംബന്ധമായ രോഗങ്ങളാൽ വലയുകയാണ്. അഞ്ചു വർഷങ്ങൾക്ക് മുൻപ് ഹാർട്ട് അറ്റാക്ക് വന്നതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് ഹൃദയ ശസ്ത്രക്രീയ നടത്തിയെങ്കിലും ജിജേഷിന്‌ ഇതുവരെയും ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞിട്ടില്ല. ഓപ്പറേഷൻ ഒരു പരിധിവരെ വിജയകരമായിരുന്നെങ്കിലും അതിനെത്തുടർന്ന് വയറ്റിൽ പഴുപ്പ് നിറയുന്ന അവസ്‌ഥയിലേക്കു മാറുകയായിരുന്നു. പല ആശുപത്രികളിലായി നിരവധി ചികിത്സകൾ ചെയ്തുവെങ്കിലും ഒന്നിനും ജിജേഷിനെ പഴയ അവസ്‌ഥയിലേക്കു തിരിച്ചു കൊണ്ടുവരുവാൻ സാധിച്ചിട്ടില്ല.

കൂലിവേല ചെയ്തു കുടുംബം നോക്കിയിരുന്ന ആളായിരുന്നു ജിജേഷ്. ഭാര്യയും പ്രായമായ അമ്മയും രണ്ടു പിഞ്ചു കുട്ടികളും അടങ്ങുന്നതാണ് ജിജേഷിന്റെ കുടുംബം. ഓപ്പറേഷന് ശേഷം ഇതുവരെ ജിജേഷിന്‌ ജോലിക്കു പോകുവാൻ കഴിഞ്ഞിട്ടില്ല. നീണ്ട അഞ്ചു വർഷത്തെ ചികിത്സകളും മറ്റു ചിലവുകളും നല്ലവരായ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടായിരുന്നു മുൻപോട്ടു പോയിരുന്നത്. നീണ്ട അഞ്ചു വർഷത്തെ ചികിത്സകൾ ജിജേഷിനെയും കുടുംബത്തെയും വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുമായി ഈ കുടുംബം ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ വലയുകയാണ്. ഈ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങാകുവാൻ നിങ്ങൾ ഏവരുടെയും സഹായം വോക്കിങ് കാരുണ്യ അഭ്യർത്ഥിക്കുന്നു. നിങ്ങളാൽ കഴിയുന്ന സഹായം ജൂൺ ഇരുപതിന്‌ മുൻപായി വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കുവാൻ താല്പര്യപ്പെടുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്

ജെയിൻ ജോസഫ്:07809702654
ബോബൻ സെബാസ്റ്റ്യൻ:07846165720
സാജു ജോസഫ് 07507361048

 

വളരെ അപ്രതീക്ഷിതമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അധികം വൈകാതെ തന്നെ ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തെന്നോ സഹോദരനെന്നോ പറയാവുന്ന തരത്തിലേക്ക് ആ ബന്ധം വളരുകയായിരുന്നു. ഇപ്പോഴിതാ താനും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. രാവിലെ എഴുന്നേല്‍കണമെങ്കില്‍പോലും താന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണമെന്നും ആന്റണി വ്യക്തമാക്കി.

പലപ്പോഴും മോഹന്‍ലാല്‍ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റില്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു.ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധ പ്രകാരമാണ് മോഹന്‍ലാല്‍ അങ്ങനെ ചെയ്യുന്നതെന്നും. താന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ആന്റണി അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് വളരെ പ്രിയമായി തോന്നിയ മോഹന്‍ലാലിന്റെ സ്വഭാവത്തെ കുറിച്ചും ആന്റണി വെളിപ്പെടുത്തി. ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍ എന്നാണ് ആന്റണി പറയുന്നത്. തനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവന്‍ ആവാന്‍ കാരണവും ഈ സ്വഭാവമാണെന്ന് ആന്റണി വ്യക്തമാക്കി.

30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. അടൂര്‍ മൃതദേഹത്തിന്റെ തലയും ഒരു കയ്യും നായ കടിച്ച നിലയിലാണ് കണ്ടെത്തിയത്. അടൂര്‍ ഏനാദി മംഗലം കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടത്.

തിങ്കളാഴ്ച വൈകുന്നേരം ഒരു കൈയുടെ ഭാഗം കടിച്ചെടുത്ത് തെരുവുനായ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് കൂടി പോകുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടത്. മൃതദേഹം അഴുകിയ നിലയിലും അവയവങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. വിവരം അറിഞ്ഞെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് നിന്ന് ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇയാളുടെ മൃതദേദമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം എങ്ങനെയെത്തി എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് പൊലീസ്. രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. വിജയ് ബാബു കൊടുത്ത മൊഴികളിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് പൊലീസ് ഭാഷ്യം. ഈ കാര്യത്തിൽ വ്യക്തത വരാനാണ് വീണ്ടും വിളിപ്പിക്കുന്നത്. ഈ ആഴ്ച തന്നെ ചോദ്യം,ചെയ്യുവാൻ ഒരുങ്ങുകയാണ്.

വിജയ് ബാബുവിനെ സഹായിച്ച നടനെയും ചോദ്യം ചെയ്യുവാനൊരുങ്ങുകയാണ്. ഇപ്പോൾ സാക്ഷികളായ 30 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യും. പ്രമുഖ ഗായകനും ഭാര്യയും കേസിൽ സുപ്രധാന സാക്ഷികളായി മാറിയിരിക്കുകയാണ്. ഇവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയില്ല.

വീട്ടിലെത്തിയോ വിളിച്ചു വരുത്തിയോ മൊഴിയെടുക്കും. 20 മണിക്കൂർ ചോദ്യം ചെയ്തയ്യലിലും വിജയ് ബാബു പഴയ മൊഴിയിൽ നിന്നും മാറിയിട്ടില്ല.ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സിനിമയിൽ കൂടുതൽ അവസരം വേണമെന്ന നടിയുടെ ആവശ്യം നിരസിച്ചിരുന്നു. ഇതോടെയാണ് പീഡന പരാതിയുമായി നടി രംഗത്ത് വന്നത്.

സൃഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോൺവിളികളും പൊലീസ് പരിശോധിക്കുവാനൊരുങ്ങുകയാണ്. വിജയ് ബാബുവിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തു . നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുൾപ്പെടെയുള്ള വിവരങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ശേഷം ഫോണുകൾ പിടിച്ചെടുത്തത്.

RECENT POSTS
Copyright © . All rights reserved