കന്നഡ നടൻ വജ്ര സതീഷിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാ സഹോദരൻ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. ആർ.ആർ നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീടിന്റെ വാതിലിനു സമീപം രക്തം കണ്ടതോടെ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്നപ്പോൾ കിടപ്പുമുറിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സതീഷിന്റെ ഭാര്യ ഏഴു മാസം മുൻപ് മരിച്ചിരുന്നു. ഒരു കുട്ടിയുണ്ട്.
സതീഷ് ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും അതാണ് ഭാര്യയുടെ മരണ കാരണമെന്നും ഭാര്യയുടെ സഹോദരൻ സുദർശൻ ആരോപിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും കുടുംബം ആരോപിച്ചു. ഇതിന്റെ വൈരാഗ്യമാണ് സതീഷിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു.
ഒരു കിണറിനെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹതയ്ക്ക് ഉത്തരം തേടുകയാണ് ഈ നാടും വനം വകുപ്പും പൊലീസും. കാട്ടിനുള്ളില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തെ കിണറില്‍നിന്ന് എന്തിനാണ് ആരോ ആരുമറിയാതെ മണ്ണും ചെളിയും കോരിയത്? കിണറിലെന്തായിരിക്കും ഉണ്ടായിരുന്നത്, നിധിയായിരിക്കുമോ? ഈ ചോദ്യങ്ങളാണിപ്പോള്‍ ജാനകിക്കാട് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കുറച്ചുദിവസമായി ഉയര്‍ന്നുകേള്‍ക്കുന്നത്.
കുറ്റ്യാടിക്കടുത്തുള്ള മരുതോങ്കര പഞ്ചായത്തില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള ജാനക്കാട്ടിലാണ് നൂറു വര്‍ഷം പഴക്കമുള്ള ദുരൂഹത മുറ്റിനില്‍ക്കുന്ന ഈ കിണര്‍ സ്ഥിതിചെയ്യുന്നത്. കാടിനു നടുവിലായി പെട്ടെന്ന് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തുള്ള കിണര്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
അടിത്തട്ടോളം കല്ല് ഉപയോഗിച്ച് കെട്ടിയ കിണര്‍ കാലപ്പഴക്കമൂലം മണ്ണിടിഞ്ഞും മാലിന്യം നിറഞ്ഞും പകുതിയിലേറെയും മൂടിയനിലയിലായിരുന്നു. ആദ്യ രണ്ടു പടവുകള്‍ മാത്രമാണു നോക്കിയാല്‍ കാണാമായിരുന്നത്. ഈ കിണറിലെ മണ്ണും ചെളിയുമാണ് ഒരു സുപ്രഭാതത്തില്‍ ആരൊക്കെയാണു ചേര്‍ന്ന് നീക്കിയിരിക്കുന്നത്. ഏതായാലും ഒരാള്‍ക്കു മാത്രമായി ഇത്രയും മണ്ണ് നീക്കാനാവില്ല. അപ്പോള്‍ ഇതൊരു കൂട്ടായ ശ്രമമാണ്. അതെന്തിനായിരിക്കുമെന്നുള്ള ചോദ്യത്തിന് ഇതുവരെയും ഉത്തരമായിട്ടില്ല.
500 വര്‍ഷം പഴക്കമുള്ള മരതോങ്കര തൃക്കൈപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് ഏതാണ്ട് 200 മീറ്റര്‍ മാത്രം അകലെയാണ് ഈ കിണര്‍. ക്ഷേത്രത്തിൽ നേരത്തെ നടന്ന താംബൂലപ്രശ്‌നത്തില്‍ സമീപത്തെ കിണറ്റില്‍ നിധിയുണ്ടെന്നു പ്രവചിച്ചിരുന്നു. നിധി ലക്ഷ്യം വച്ചാണോ കിണറിലെ മണ്ണ് നീക്കിയതെന്നാണ് പൊതുവെ ഉയരുന്ന സംശയം.
ഏതാനും ദിവസം മുന്‍പാണു സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മരങ്ങളും വള്ളികളും പന്തലിച്ചിരിക്കുന്ന ഈ ഭാഗത്ത് എത്തിപ്പെടുക അത്ര എളുപ്പമല്ല. കിണറില്‍നിന്ന് പുറത്തെടുത്ത മണ്ണ് സമീപത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇത്രയും മണ്ണ് പുറത്തെടുക്കാന്‍ ഒന്നിലേറെ ആളുകള്‍ ഉത്സാഹിച്ചാല്‍ പോലും ദിവസങ്ങള്‍ വേണം. മണ്ണ് പുറത്തെടുക്കാന്‍ ഉപയോഗിച്ച കൈക്കോട്ട് ഉള്‍പ്പെടെയുള്ള പണിയായുധങ്ങളും തോര്‍ത്തും ഇവിടെ കണ്ടെത്തി.
അജ്ഞാത സംഘത്തിന്റെ ദിവസങ്ങള്‍ നീണ്ട ‘മണ്ണുനീക്കല്‍ ഓപ്പറേഷനെ’ക്കുറിച്ച് നാട്ടുകാര്‍ക്കോ വനം വകുപ്പിനോ ഒരു ചെറിയ സൂചന പോലും ലഭിച്ചിട്ടില്ലെന്നതു സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സംഭവത്തില്‍ വനംവകുപ്പും തൊട്ടില്‍പാലം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശം നല്ല പരിചയമുള്ളവര്‍ക്കു മാത്രമേ കിണറിനടുത്തേക്ക് എത്തിപ്പെടാന്‍ കഴിയൂവെന്നതിനാല്‍ അക്കാര്യം കേന്ദ്രീകരിച്ചാണു വനം വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം. അജ്ഞാതസംഘത്തിനു പ്രദേശവാസികളുടെ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. കിണറില്‍ നിധിയായിരിക്കുമുണ്ടായിരുന്നതെന്ന അഭ്യൂഹം പരന്നതോടെ ഇവിടേക്കു സന്ദര്‍ശകരുടെ തിരക്കാണ്.
കോഴിക്കോട് നഗരത്തില്‍നിന്ന് 55 കിലോ മീറ്റര്‍ അകലെ കുറ്റ്യാടിക്ക് അടുത്തായാണു ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മരുതോങ്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജാനകിക്കാട് പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണ്. ദൂരെ ദിക്കുകളില്‍നിന്നുപോലും ഇവിടെ നിത്യേന സന്ദര്‍ശകര്‍ എത്താറുണ്ട്. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്നും പാലേരിയില്‍നിന്നും ജാനകിക്കാടിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്റെ സഹോദരി വി കെ ജാനകി അമ്മയുടെ പേരിലുള്ള എസ്‌റ്റേറ്റാണ് പിന്നീട് ജാനകിക്കാട് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. എസ്‌റ്റേറ്റിന്റെ നിയന്ത്രണം നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാരിനു ലഭിക്കുകയായിരുന്നു. വന്യജീവികളില്ലാത്ത ഈ കാട് അപൂര്‍വയിനം മരങ്ങളുടെയും പൂമ്പാറ്റകളുടെയും കോഴി വേഴാമ്പല്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടെയും കേന്ദ്രമാണ്.
ജാനകിക്കാടിനോട് ചേര്‍ന്നുള്ള, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ, കുത്തിയൊഴുകുന്ന പുഴയും വശ്യമനോഹരമാണ്. അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുന്ന ഈ പുഴ അപകടകാരികൂടിയാണ്. അടുത്തിടെ സെല്‍ഫിയെടുക്കുന്നതിനിടെ ദവദമ്പതികളില്‍ ഒഴുക്കില്‍പ്പെടുകയും വരന്‍ മരിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ കണ്ടിട്ടുണ്ടെന്നും അത് വ്യക്തമാവാന്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിനെതിരെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെയും അതിജീവിതയുടേയും ഹര്‍ജികള്‍ ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസാണ് പരിഗണിച്ചത്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും എന്നാല്‍ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നെയെങ്ങനെ ദൃശ്യം ചോര്‍ന്നെന്ന് പറയാനാകുമെന്ന് കോടതി ആരാഞ്ഞു. വിചാരണക്കോടതിയെ ആക്രമിക്കുന്നതു നോക്കി നില്‍ക്കാനാകില്ലെന്നു പറഞ്ഞ കോടതി, വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്നും ചോദിച്ചു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നു പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ഇതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ട്. പരിശോധനയയ്ക്കു രണ്ടോ മൂന്നോ ദിവസം മതിയെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തുവെന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ആരാഞ്ഞു.ദൃശ്യം ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. കോടതിയിലുള്ളത് തന്നെ പീഡിപ്പിക്കുന്ന ദൃശ്യമാണ്. അതു പുറത്ത് പോയാല്‍ എന്റെ ഭാവി എന്താകും? കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യം ആരോ പരിശോധിച്ചു. അതില്‍ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.
എന്നാല്‍, മെമ്മറി കാര്‍ഡില്‍നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി അതിജീവിതയോട് വ്യക്തമാക്കി. കേസില്‍ വാദം നാളെയും തുടരും. വിചാരണക്കോടതിയില്‍ ഹാജരാക്കിയ ഫോറന്‍സിക് പരിശോധനാ ഫലം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ കാലതാമസമെടുത്തിട്ടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനസ്. പോലീസ് സംരക്ഷണത്തോടെയാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചതെന്നും അനസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഗുരുതര അനാസ്ഥയെ തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ചുവെന്നാണ് ആരോപണം.
വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്നാണ് കൃത്യസമയത്ത് എത്തിയത്. എന്നാല്‍, ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എറണാകുളത്തെ ആശുപത്രിയില്‍നിന്ന് തിരിച്ചത്. രണ്ട് ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു. വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. എത്തിയ ഉടന്‍ അവയവുമായി അവര്‍ കയറിപ്പോയി.
പിന്നീടാണ് ശസ്ത്രക്രിയ വൈകിയതും രോഗി മരിച്ചതുമറിഞ്ഞത്. കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഞാനും കൂടെയുണ്ടായിരുന്നവരും പോലീസുകാരും ആംബുലന്‍സ് അസോസിയേഷന്റെ ആള്‍ക്കാരുമെല്ലാം ഏറെ പണിപ്പെട്ടാണ് കൃത്യസമയത്ത് അവയവം സുഗമമായി തിരുവനന്തപുരത്ത് എത്തിച്ചത്. ഇതിന് മുന്‍പും അവയവം എത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും അനസ് പ്രതികരിച്ചു.
കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലുണ്ടായ കല്ലേറിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ നിറഞ്ഞത്. പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ എം.എസ്. അജിത്താണ് തന്റെ വേദന ഒരു ചിരിയിലൊതുക്കിയത്.
തിരുവനന്തപുരം പാലോട് സ്വദേശിയാണ് അജിത്. ചുണ്ടിനും കവിളിനും പരിക്കേറ്റ അജിത്തിന് പത്തുദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ വൈറലാകുന്ന ചിരിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് അജിത്ത്
അജിത്തിന്റെ വാക്കുകൾ;
‘ സംഘർഷമൊന്നുമുണ്ടാകാൻ സാധ്യതയില്ലാത്ത മാർച്ചെന്നാണ് കരുതിയിരുന്നത്. പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവുമുണ്ടായതുമില്ല. പ്രതിഷേധക്കാരിൽ ചിലർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കല്ല് മുഖത്തുപതിച്ചത്.
കല്ലേറുകൊണ്ടെങ്കിലും ആരെയും ആദ്യമറിയിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ, എന്റെ മുഖത്ത് ചോര നിറയുന്നതുകണ്ട് പത്രഫോട്ടോഗ്രാഫർ ചിത്രം പകർത്തുകയായിരുന്നു. ചോരയൊലിക്കുന്നതുകണ്ട് എ.ഐ.വൈ.എഫ്. നേതാക്കളും അമ്പരന്നു. സഹതാപത്തോടെയായിരുന്നു അവരുടെ നോട്ടം. എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു അവരും. അതുതന്നെയോർത്താണ് ഞാനും ചിരിച്ചുപോയത്.”
വരനായ എം.എൽ.എ. വിവാഹത്തിന് എത്താതെ വഞ്ചിച്ചെന്ന പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബി.ജെ.ഡി. എം.എൽ.എയായ ബിജയ് ശങ്കർ ദാസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ജൂൺ 17-ാം തീയതി സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണെന്നും എന്നാൽ വരനും ബന്ധുക്കളും വിവാഹത്തിന് എത്തിയില്ലെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.
നിശ്ചയിച്ച ദിവസം യുവതിയും ബന്ധുക്കളും സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ മൂന്നുമണിക്കൂറോളം കാത്തിരുന്നിട്ടും വരനായ എം.എൽ.എയോ കുടുംബമോ എത്തിയില്ല. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനും ഉപദ്രവിച്ചതിനുമാണ് എം.എൽ.എക്കെതിരേ പ്രതിശ്രുത വധു പരാതി നൽകിയിരിക്കുന്നത്. എം.എൽ.എയെ അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുക്കളും തടങ്കലിലാക്കിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
പ്രതിശ്രുധ വരനെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മേയ് 17-ാം തീയതിയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത്.
അതേസമയം, പ്രതിശ്രുത വധുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് എംഎൽഎ രംഗത്ത് വന്നു. യുവതിയുടെ ആരോപണങ്ങൾ കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 17–ാം തീയതിയാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ട ദിവസമെന്ന് തന്നെ ആരും അറിയിച്ചിരുന്നില്ലെന്നും നിയമപ്രകാരം അപേക്ഷ നൽകി 90 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്താൽ മതിയെന്നും ഇനിയും 60 ദിവസം കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൂട്ട് കനാല്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവില്‍ മുഖം തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയെത്തുടര്‍ന്ന് മുഖം നീര് വന്ന് വീര്‍ത്തതോടെ പുറത്ത് പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് താരം.
ബെംഗളുരു സ്വദേശിനിയായ സ്വാതി ഓറിക്‌സ് ഡെന്റല്‍ എന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ അസഹ്യമായ വേദന അനുഭവപ്പെടുകയും മുഖം നീര് വയ്ക്കുകയും ചെയ്തു.
ഇതേപ്പറ്റി ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് ചോദിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കുറഞ്ഞ് കൊള്ളുമെന്നായിരുന്നു മറുപടി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നീര് വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കണ്ടതോടെ നടി മറ്റൊരു ആശുപത്രിയെ സമീപിച്ചു.
ഇവിടെയെത്തിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തെറ്റായ വിവരങ്ങളും മരുന്നുകളുമാണ് നല്‍കിയതെന്ന് മനസ്സിലാകുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കുന്നതിന് പകരം സാലിസിറ്റിക് ആസിഡ് ആണ് ഡോക്ടര്‍ കുത്തിവച്ചത്. സംഭവം തിരിച്ചറിഞ്ഞതോടെ നീര് കുറയുന്നതിനും മറ്റുമായി ഈ ആശുപത്രിയില്‍ താരം ചികിത്സ തേടി.
നിലവില്‍ നടി സുഖം പ്രാപിച്ച് വരികയാണെന്നാണ് വിവരം. എഫ്‌ഐആര്‍, 6 ടു 6 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടിയാണ് സ്വാതി.
മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്ന് പോലീസ് പ്രഥമികമായി വിലയിരുത്തുന്നത്. മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള സാംഗ്ലി ജില്ലയിലെ മഹൈസലിലെ രണ്ട് വീട്ടിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആറ് മൃതദേഹങ്ങൾ ഒരു വീട്ടിലും മറ്റ് മൂന്ന് മൃതദേഹങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള രണ്ടാമത്തെ വീട്ടിലുമാണ് കണ്ടെത്തിയത്. സാംഗ്ലി ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
“ആത്മഹത്യ കുറിപ്പ് എന്ന് തോന്നിക്കുന്ന കുറിപ്പ് ഞങ്ങൾ കണ്ടെത്തി. മരിച്ച ഒമ്പത് പേരും മഹൈസൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് സഹോദരങ്ങളുടെ കുടുംബത്തിൽ പെട്ടവരാണ് – വെറ്ററിനറി ഡോക്ടറും അദ്ധ്യാപകനും. പ്രാഥമിക സൂചനകളെല്ലാം സൂചിപ്പിക്കുന്നത് കൂട്ട ആത്മഹത്യയാണ് മരണങ്ങൾ എന്നാണ്.
കാരണങ്ങളെക്കുറിച്ച് നിലവിൽ അന്വേഷണം നടക്കുമ്പോൾ, കുടുംബങ്ങൾ ചില സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടതായി ഞങ്ങൾ സംശയിക്കുന്നു” – സാംഗ്ലി പോലീസ് സൂപ്രണ്ട് ദീക്ഷിത് ഗെദം മാധ്യമങ്ങളോട് പറഞ്ഞത്.
ഡോക്ടറായ പോപ്പാട്ട് യല്ലപ്പ വാൻമോർ (52), സംഗീത പോപ്പട് വാൻമോർ (48), അർച്ചന പോപ്പട്ട് വാൻമോർ (30), ശുഭം പോപ്പട്ട് വാൻമോർ (28), മണിക് യല്ലപ്പ വാൻമോർ (49), രേഖാ മണിക് വാൻമോർ (49), രേഖാ മണിക് വാൻമോർ (49) എന്നിവരാണ് മരിച്ചത്. 45), ആദിത്യ മണിക് വാൻ (15), അനിതാ മണിക് വാൻമോർ (28), അക്കാടൈ വാൻമോർ (72) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മരണകാരണം എന്താണെന്ന് കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തും എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു മൃതദേഹത്തിലും ബാഹ്യമായ മുറിവുകളില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ (കോലാപ്പൂർ റേഞ്ച്) മനോജ്കുമാർ ലോഹ്യ പറഞ്ഞു. അവരുടെ എല്ലാ മരണത്തിനും പിന്നിലെ കാരണം ഏതെങ്കിലും തരത്തിലുള്ള വിഷം ഉപയോഗിച്ചതാകാം എന്നാണ് വിലയിരുത്തല്‍.
ഫോറൻസിക് വിശകലനം നടത്തുന്ന സംഘങ്ങളും വലിയ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സാംഗ്ലി പോലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.
ബാംഗ്ലൂർ : പൗരോഹിത്യം വെറും വാക്കല്ലന്നും അത് പരിശുദ്ധിയാണെന്നു ഇടവകയും ഇടവകജനവും ലോകത്തിനു മുന്നില്‍ വിളിച്ചു പറയുന്നതാണ് പള്ളിലച്ചന്‍ എന്ന ഷോട്ട്ഫിലിം. അനേകരായിരങ്ങളിലേക്കു പകര്‍ന്ന ഈ വെളിച്ചത്തിന്റെ രണ്ടാം ഭാഗം ജൂണ്‍ 26ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പുറത്തിറക്കുന്നു. കോവിഡ് കാലഘട്ടത്തില്‍ മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ വിശ്വാസികള്‍ അഭിനയിച്ചു പുറത്തിറക്കിയ പള്ളിലച്ചന്‍ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഇടവകയിലെ അസിസ്റ്റന്റ് വികാരി ഫാ. എബി ഒറ്റക്കണ്ടത്തിലാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. പള്ളിലച്ചനായി അഭിനയിച്ചു ജനങ്ങളുടെമുക്തകണ്ഠം പ്രശംസ നേടിയ വര്‍ഗീസ് ചേട്ടന്‍ രണ്ടാം ഭാഗം എത്തുന്നതിനു മുമ്പു നിത്യസമ്മാനത്തിനായി യാത്രയായതു ഇടവകസമൂഹത്തിനു കനത്ത ദുഃഖമാണ് സമ്മാനിച്ചിരിക്കുന്നത്.
കന്നഡ സിനിമകളില്‍ ക്യാമറമാനായി ശോഭിക്കുന്ന ഡാനീയലാണ് ഈ ഫിലിമിന്റെയും ക്യാമറമാന്‍. നമ്മുടെ കുടുംബങ്ങളില്‍ അരങ്ങേറുന്ന സംഭവങ്ങളെ തന്‍മയത്വമായി അവതരിപ്പിക്കുന്നതും ഇതില്‍ പള്ളിലച്ചന്റെ ഇടപെടലുകളുമാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. സമൂഹത്തില്‍ നിന്നും തിന്മകളുടെ അംശങ്ങളെ തുടച്ചുനീക്കുന്ന പ്രമേയം ജനശ്രദ്ധനേടികഴിഞ്ഞു
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്ന് പ്രോസിക്യൂഷന്‍. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസില്‍ ഫൊറന്‍സിക് ലാബ് ഡയറക്ടറെ വിസ്തരിച്ചപ്പോഴും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് തുടരന്വേഷണത്തിലാണ് ഇക്കാര്യം വിചാരണാക്കോടതിയെ അറിയിച്ചിരുന്നതായി കണ്ടെത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. മറിച്ച് ഇതിന്റെ നിജസ്ഥിതി വിദഗ്ധരില്‍നിന്ന് അറിയണമെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം, മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണെന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്. ഇത് അതീവഗൗരവതരമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അത് പുറത്തുപോയാല്‍ ജീവിതത്തെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും നടിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചു.
നേരത്തെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.