Latest News

നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ പ്രശസ്തി അഗോളതലത്തിൽ എത്തിച്ചതിൽ മാലാഖകുട്ടികൾ വഹിച്ച പങ്ക് നിസ്തുലമാണ്. അവരുടെ അർപ്പണമനോഭാവവും,കഠിന പരിശ്രമവും കൊണ്ട് വിവിധ രാജൃങ്ങളിൽ തൊഴിൽ ചെയ്യാനും കുടിയേറുവനും സാധിച്ചിട്ടുണ്ട്. യുകെയിലെ ആരോഗൃമേഖലയിൽ മികച്ച പാടവമാണ് ഈ മാലാഖകുട്ടികൾ പുലർത്തുന്നത്. അതേ ഇവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരംകാണുമാനും യുക്മ എന്ന മഹാസംഘടനയുടെ കീഴിലുള്ള യുഎൻഎഫും കെസിഎഫും ചേർന്ന് ഒരുക്കുന്ന നേഴ്സസ്ദിനാചരണവും സെമിനാറും (14-05-2022) 10Am മുതൽ 3Pm വരെ വാറ്റ് ഫോർഡിൽ നടത്തപ്പെടുന്ന കാരൃം പ്രസ്താവിച്ചു കൊള്ളട്ടെ. കെസിഎഫ് ട്രസ്റ്റി സിബി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പരിപാടിയുടെ ഉത്‌ഘാടനം നിർവഹിക്കും . ഡങ്കൻ ബർട്ടൺ , ട്രേസി കാർട്ടർ, ഡേവിഡ് തോർപ്പ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

സാൻഡ്‌വെല്ലിലെയും ബെസ്റ്റ് ബെർമിങ്ഹാം എൻഎച്ച്എസിലെയും അഡ്വാൻസ്ഡ് പ്രാക്ടീസ് ഡയറക്ടറും യുഎൻഎഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യനും ലണ്ടനിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്‌സുമായ മിനിജ ജോസഫും ആണ് ക്ലാസ്സുകൾ നയിക്കുന്നത്.

പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വിജയത്തിലും ജോലിയിലും മുന്നേറാൻ സഹായകരമായ കാരൃങ്ങൾ ഉൾപ്പെടുത്തിയാണ് സെമിനാർ വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും സൗജനൃമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് തോളോടു തോൾച്ചേർന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് യുഎൻഎഫും കെസിഎഫും ശ്രമിക്കുന്നത്. ദയവായി മുൻകുർ ബുക്ക് ചെയ്യത് സീറ്റുകൾ ഉറപ്പു വരുത്തുക.

കുടുതൽ വിവരങ്ങൾക്ക്

George Thomas 07459518143. Bronia Tomy 07852112470. Sibu Skaria 07886319232

കണ്ണൂർ: കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുമെന്ന പോലീസ് ഭീഷണി നിലനിൽക്കവെ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലകാണ്‌ വധു. മെയ് 12 ന് വധൂഗൃഹത്തിൽ വെച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. സോഷ്യൽ മീഡിയയിലുടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂർ ജില്ലക്കാരി തന്നെയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസ് കോടതിയിൽ ഉടൻ വിചാരണ തുടങ്ങിയേക്കും. സിപിഎം നേതാവ് പി ജയരാജന്റെ ആരാധകരിൽ ഒരാളും സോഷ്യൽ മീഡിയയിലെ ആശയപ്രചാരകനുമായ ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാർട്ടിയും ഡി.വൈ.എഫ്.ഐയുമായി അകൽച്ചയിലാണ്. പാർട്ടിയെയും ഡി.വൈ.എഫ്.ഐ സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു എടയന്നൂർ ശുഹൈബിന്റെത്. ഇതോടെയാണ് ആകാശ് തില്ലങ്കേരിയെ പുറം ലോകം അറിയുന്നത്. ഈ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആകാശ് തില്ലങ്കേരി പിന്നീട് തന്റെ ബന്ധങ്ങൾ വിപുലീകരിക്കുകയും സിപിഎമ്മിന് തലവേദനയാവുകയുമായിരുന്നു.

നെയ്യാറ്റിന്‍കര: തീവണ്ടിയില്‍ കയറുന്നതിനിടെ കാലുതെറ്റി ട്രാക്കില്‍ വീണ പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപ്പെട്ടു. ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട പെണ്‍കുട്ടിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. വലതുകാലിലെ പാദവും മുറിച്ചുമാറ്റി.

തൃശ്ശൂര്‍ പുറനാട്ടുകര പറമ്പുവീട്ടില്‍ രാധിക(17)യാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.26-ന് നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. മാറനല്ലൂര്‍ പഞ്ചായത്തിലെ കോട്ടമുകളിലുള്ള ബന്ധുവിന്റെ മകളുടെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടിയും ബന്ധുക്കളും.

തിങ്കളാഴ്ച പിറന്നാളാഘോഷം കഴിഞ്ഞ് രാത്രി തൃശ്ശൂരിലേക്കു പോകാനായി ചൈന്നെയില്‍നിന്നുള്ള ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടെയായിരുന്നു അപകടം. അമ്മ മഞ്ജുളയും ബന്ധുക്കളും നോക്കിനില്‍ക്കേയാണ് രാധിക പ്ലാറ്റ്ഫോമിനടിയിലൂടെ ട്രാക്കിലേക്കു വീണത്.

ബന്ധുക്കളും യാത്രക്കാരും രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ വി.എസ്.സുജനും ഷിബു ക്രിസ്റ്റഫറും രക്ഷാപ്രവര്‍ത്തനം നടത്തി. രാധികയുടെ കാല്‍ തീവണ്ടിയുടെ ചക്രത്തിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കാല്‍ ചക്രത്തിനിടയിലായതു കാരണം തീവണ്ടി പതുക്കെ മുന്നോട്ടെടുത്തു. തുടര്‍ന്നാണ് ചക്രത്തില്‍നിന്നു കാല്‍ വേര്‍പെടുത്തി രാധികയെ പുറത്തെടുക്കാനായത്.

ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇടതുകാല്‍ മുട്ടിനു താഴെവച്ചാണ് മുറിച്ചുമാറ്റിയത്. വലതുകാലിന്റെ വിരലുകളിലും ചക്രം കുടുങ്ങിയതു കാരണം പാദവും മുറിച്ചുമാറ്റി. ശസ്ത്രക്രിയ കഴിഞ്ഞ രാധിക മെഡിക്കല്‍ കോളേജ് ഓര്‍ത്തോ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് രാധിക.

മലപ്പുറം: മൈസൂരുവിലെ വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളും കുറ്റംസമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്ക് പുറമേ സുല്‍ത്താന്‍ ബത്തേരി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍, കയ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്, ഷൈബിന്റെ ഡ്രൈവര്‍ നിഷാദ് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഭവത്തിലടക്കം കൂടുതല്‍പ്രതികള്‍ ഉള്‍പ്പെട്ടതായാണ് സൂചനയെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മലപ്പുറം എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ശേഷം എടവണ്ണ സീതിഹാജി പാലത്തില്‍നിന്നാണ് ചാലിയാര്‍ പുഴയില്‍ തള്ളിയത്. മൃതദേഹാവശിഷ്ടങ്ങള്‍ക്കായി ഇനി തിരച്ചില്‍ നടത്തണം. പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റുപ്രതികള്‍ കവര്‍ച്ചചെയ്ത ഷൈബിന്റെ ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ നൗഷാദ് കൈമാറിയ പെന്‍ഡ്രൈവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെന്നും എസ്.പി. പറഞ്ഞു. വൈദ്യനെ കാണാതായ സംഭവത്തില്‍ മൈസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണവുമായി മൈസൂരു പോലീസ് സഹകരിക്കുന്നുണ്ടെന്നും കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എസ്.പി. വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാനായാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫി(60)നെ ഷൈബിന്‍ അഷ്‌റഫും സംഘവും തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് ഷൈബിനും സംഘവും ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നിലമ്പൂരിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനമാണ് ഇക്കാലയളവില്‍ വൈദ്യന് നേരിടേണ്ടിവന്നത്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചിട്ടും ഒറ്റമൂലിയുടെ രഹസ്യം വൈദ്യന്‍ വെളിപ്പെടുത്തിയില്ല. ഇതിനിടെ, 2020 ഒക്ടോബറിലെ ഒരുദിവസം മര്‍ദനത്തിനിടെ ഷാബാ ഷരീഫ് കൊല്ലപ്പെട്ടു. ഇതോടെ പ്രതികള്‍ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു.

വൈദ്യനെ തട്ടിക്കൊണ്ടുവന്നതിനും കൊലപ്പെടുത്തിയതിനും മറ്റുപ്രതികള്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ പണം ലഭിക്കാതായതോടെ ഷൈബിനും കൂട്ടുപ്രതികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നാണ് പോലീസ് നിഗമനം. പിന്നാലെ മറ്റുപ്രതികള്‍ ഷൈബിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തുകയും ചെയ്തു. നിര്‍ണായക ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പ് അടക്കമുള്ളവയാണ് അന്ന് കവര്‍ച്ച ചെയ്തത്. ഈ സംഭവത്തില്‍ ഷൈബിന്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതികളിലൊരാളെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഷൈബിനൊപ്പം കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും അന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ തിരുവനന്തപുരം പോലീസ് നിലമ്പൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞത്.

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗ്രഹാം തോർപ്പ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ആണെന്നുള്ള റിപോർട്ടുകൾ പുറത്തുവരുന്നു. ശാരീരിക അസ്വസ്ഥകളാൽ ബുദ്ധിമുട്ടിയ താരത്തിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

52 കാരനായ തോർപ്പ് 1993 നും 2005 നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്., 16 സെഞ്ചുറികളോടെ 44.66 ശരാശരിയിലാണ് താരം കരിയർ അവസാനിപ്പിച്ചത് . ഓസ്‌ട്രേലിയയിൽ ഈ ശൈത്യകാലത്തെ 4-0 ആഷസ് തോൽവിക്ക് ശേഷം അവസാനിച്ച ഇംഗ്ലണ്ട് കോച്ചിങ് ടീം വിട്ട തോർപ്പ് അടുത്തിടെയാണ് അഫഗാനിസ്ഥാൻ ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നത്.

തോർപ്പിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്വകാര്യതയാണ് മുഖ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഗ്രഹാം തോർപ്പ് ഗുരുതരമായ അസുഖം പഠിച്ച ആശുപത്രിയിലാണ്. അയാളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നു. അവരുടെ സ്വകാര്യതയാണ് മുഖ്യമിപ്പോൾ. ഞങ്ങൾ എല്ലാം കുടുംബത്തിനൊപ്പമുണ്ട്.”

കൗണ്ടി ടീം സറേയുടെ മുൻ ഇടംകയ്യൻ തോർപ്പ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായി അറിയപ്പെടുന്നു, 2005 ൽ വിരമിക്കുന്നതിന് മുമ്പ് കൃത്യമായി 100 ടെസ്റ്റുകൾ കളിക്കുകയും പല വിജയങ്ങളിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹം ഓസ്‌ട്രേലിയയിലാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത് , അവിടെ അദ്ദേഹം ന്യൂ സൗത്ത് വെയിൽസിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം പ്രവർത്തിച്ചു, പിന്നീടാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ ബാറ്റിംഗ് കോച്ചായി ചേർന്നത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ധാരാളം കാമുകിമാരുണ്ടായിരുന്നെന്നും അതിന് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പുള്ളി വഴക്ക് പറയുമ്പോള്‍ നമ്മളെ അടിച്ച് താഴ്ത്തി കളയും. എനിക്കിപ്പോഴും ഓര്‍മ്മയുള്ള ഒരു സംഭവമുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍ എവിടെന്നെങ്കിലും അച്ഛന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് സംശയമുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

”ഒരു തവണ ഇതിന് എന്നെ അച്ഛന്‍ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനീത് ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിലേയ്ക്ക് ചേക്കേറിയ താരമാണ് നടി പാർവതി തിരുവോത്ത്. അടുത്തിടെ മമ്മൂട്ടി ചിത്രമായ കസബയിലെ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ വലിയ തോതിൽ വിമർശനങ്ങളും താരം നേരിട്ടിരുന്നു. കസബയിൽ സ്ത്രീവിരുദ്ധത ആഘോഷിച്ചതിനെതിരെയായിരുന്നു പാർവതിയുടെ വിമർശനം. ഇതിന് പിന്നാലെ അവർക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും നടന്നിരുന്നു.

എന്നാൽ അത് കേരളത്തിൽ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുത്തു എന്ന് വെളിപ്പെടുത്തുകയാണ് താരം. വിവാദങ്ങൾ തന്നെ ബാധിച്ചില്ലെന്നും പകരം സത്യങ്ങൾ തുറന്ന് പറയാൻ കൂടുതൽ ധൈര്യം തന്നു എന്നും പാർവതി പറയുന്നു. ‘കേരളത്തിൽ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാൻ ആ തുറന്നുപറച്ചിൽ സഹായിച്ചു. ഇപ്പോൾ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിർമിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലർത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നൽകിയ സ്റ്റേറ്റ്മെന്റായിരുന്നു അത്. അത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ വിവാദങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. പകരം എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം കൂട്ടുകയാണ് ചെയ്തതെന്നും നടി കൂട്ടിച്ചേർത്തു.

തനിക്കും മമ്മൂട്ടിക്കുമിടയിൽ അത് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും പാർവതി പറയുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു ആ സംഭവത്തിന് പിന്നാലെ ഉണ്ടായ ‘പൊങ്കാല”ക്കിടയിൽ ഞാൻ അദ്ദേഹത്തിന് മെസേജയച്ചു. ഞാൻ പേഴ്സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നവുമില്ല. ഞാൻ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തിൽ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞതെന്നും പാർവതി വ്യക്തമാക്കി.

എന്നാൽ മാധ്യമങ്ങൾ ഞാൻ പറയുന്നത് എങ്ങനെ കൊടുക്കും എന്നതിനെ പറ്റി ഞാൻ ബോധവതിയാണ്. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവും ഞാൻ സംസാരിക്കുന്ന പ്ലാറ്റ് ഫോമുകൾ സെലക്ടീവാണ്. വാക്കുകൾ വളച്ചൊടിച്ചാൽ എന്റെ പ്രതികരണം വലുതായിരിക്കുമെന്നും താരം വ്യക്തമാക്കി.

ഇന്ന് നാടുണർന്ന് കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ വൈകാതെ തന്നെ, കൂട്ടമരണത്തിന് പിന്നിൽ പോലീസുകാരനായ റനീസിന് നേരെ ആരോപണ ശരങ്ങൾ ഉയർന്നിരിക്കുകയാണ്. ഇയാളുടെ വഴിവിട്ട പരസ്ത്രീ ബന്ധങ്ങളെ കുറിച്ച് അറിഞ്ഞ് മനംമടുത്ത ഭാര്യ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകായയിരുന്നു എന്നാണ് സൂചന.

ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും അതിൽ ഒരാൾ ഇയാളുടെ ബന്ധു തന്നെ ആയിരുന്നുവെന്നുമാണ് അടുത്തബന്ധുക്കൾ മൽകുന്ന വിവരം. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകൾ പലതവണ ഭാര്യ നജില കണ്ടുപിടിക്കുകയും ഇതിന്റെ പേരിൽ വഴക്കടിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാതവണയും റനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചായിരുന്നു വായടപ്പിച്ചിരുന്നതെന്നാണ് വിവരം. പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും അയൽക്കാർ പറയുന്നു.

അതേസമയം, എന്നാൽ നജിലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്‌ല രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്ല. റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ആരോപിക്കുന്നു.

നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനീസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വീട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സഹോദരി പറയുന്നു.

മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മിൽ ക്വാർട്ടേഴ്സിൽ തർക്കമുണ്ടായിരുന്നു. രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്. അഞ്ചുവയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്ഡ മുക്കി കൊല്ലുകയും മറ്റൊരു കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.

വെള്ളി പാദസരം മോഷ്ടിക്കാനായി നാല് വയസുകാരിയെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വീടിന് പുറത്തുള്ള മണലിൽ കുഴിച്ചിടുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് 29കാരിയായ യുവതി കുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പെൺകുട്ടിയെ കല്ല് കൊണ്ട് തലക്കടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കുട്ടി ധരിച്ചിരുന്ന വെള്ളി പാദസരങ്ങൾ കൈക്കലാക്കിയതിന് ശേഷം കുട്ടിയുടെ മൃതദേഹം വീടിന് പുറത്തുള്ള മണലിൽ കുഴിച്ചിട്ടു.

ഇതിനിടെ കുട്ടിയെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ അയൽവാസിയായ യുവതിയുടെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായും ഇവരുടെ പക്കൽ നിന്ന് പാദസരം കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കുറ്റകൃത്യത്തെ കുറിച്ച് പ്രതി തന്റെ ഭർത്താവിനോട് പോലും വെളിപ്പെടുത്തിയിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

വി. ജി വാസൻ
മുന്തിയ മൂന്ന് പത്രങ്ങളുടെ തലക്കെട്ട്
ഇങ്ങനെയായിരുന്നു.
ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിയെ വില്ലനായി ചിത്രീകരിച്ചു പ്രധാന വാർത്ത കാരണങ്ങൾ നിരത്തി
ഘടകകക്ഷി രാഷ്ട്രീയ പിന്നാമ്പുറങ്ങൾ തുറന്ന്കാട്ടി.
യുവ എം.എൽ.എ.യും
പ്രൈവറ്റ് ബസ് മുതലാളി വക്കച്ചൻ അടക്കം കുഴിക്കലിന്റെ പുത്രനുമായ
ജോൺ.എ.വക്കൻ ഇന്ന് സർക്കാർ വാഹനഗതാഗത വകുപ്പിന്റെ ചുമതല ഏൽക്കും.
പത്രങ്ങളുടെ കണ്ടെത്തലനുസരിച്ച്
വാഹന വകുപ്പിന്റെ മേൽ അവസാനത്തെ ആണിയടിക്കാനും ചരമക്കുറിപ്പെഴുതാനും
പ്രൈവറ്റ് ബസ്‌മുതലാളിമാർ ഇറക്കിയ തുറുപ്പുചീട്ടാണ്
ജോൺ വക്കൻ.

രാവിലെ പത്രങ്ങൾ കണ്ടതോടെ
ജോൺ ആകെ സമ്മർദ്ദത്തിലും
കോപത്തിലുമാണ്.
ചില നിഗൂഡ ലക്ഷ്യങ്ങൾ ഉള്ളിൽ വച്ചുകൊണ്ടാണ് മന്ത്രിസ്ഥാനം പിടിച്ചു വാങ്ങിയത്.

ആദ്യ ദിവസംതന്നെ വില്ലൻവേഷം കെട്ടിച്ച പത്രക്കാരെ കയ്യിൽ കിട്ടിയിരുന്നേൽ
ജോൺ ഇന്ന് കൊന്ന് കൊലവിളിച്ചേനേ.

സത്യപ്രതിജ്ഞ കഴിഞ്ഞു വൈകുന്നേരം പത്രസമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരുടെനേരേ മന്ത്രി
ചീറ്റപ്പുലിയെപ്പോലെ ചീറി.

ഇവിടം പൊളിച്ചടുക്കാനാണ് ഈ മന്ത്രിക്കസേര ഞാൻ സ്വന്തമാക്കിയത്
അത് ഞാൻ നടത്തിയിട്ടേ ഇവിടെനിന്ന് പോകൂ.
എന്നെ എത്രവേണമെങ്കിലും എഴുതിനാറ്റിച്ചോളൂ.

എന്റെ തൊഴിലാളികളെ പൊന്നുപോലെ
കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഇതിന്റെ അലകുംപിടിയും ഞാൻമാറ്റും.
ജനിച്ചുവീണപ്പോൾ മുതൽ ബസ് സർവ്വീസിന്റെ അടിയും കളിയും കണ്ടുവളർന്ന ജോൺവക്കനാണ് പറയുന്നത്.
നിങ്ങൾക്ക് തടയാൻ പറ്റുമോ എന്ന് നോക്ക്?

ഓർഡിനറി ബസ് മുഴുവൻ
റെന്റ് എ ബസ്
പദ്ധതിയിലേക്ക് മാറ്റാനാണ് തീരുമാനം.
ഡെയ്ലീ വാടകയ്ക്ക് ബസുകൾ വിട്ടു നൽകും.

പത്രക്കാർ ശരിക്കും ഞെട്ടിത്തരിച്ചുപോയി.
എഴുതിവിട്ടതിലും ഭീകരനാണ് മുന്നിലിരിക്കുന്നത് എന്ന സത്യം അവരുടെ മുഖങ്ങളിൽ
ഭയത്തിന്റെ നിഴൽ വീഴിച്ചു.

വക്കച്ചൻ മുതലാളിയുടെ ഗുണ്ടാസംഘം
അത്ര പ്രസിദ്ധമാണെന്നതാണ്
അവിടെയൊരു മൗനം സൃഷ്ടിച്ചത്.

മന്ത്രിയുടെ അടുത്തവാചകമാണ് അവരെ ഉണർത്തിയത്.
മൂന്നു ദിവസത്തിനകം ജീവനക്കാരുടെയും മന്ത്രിയുടെയും കൂടിയാലോചനായോഗമുണ്ടാകും.
പക്ഷേ പത്രക്കാർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
വാർത്താസമ്മേളനം അവസാനിച്ചിരിക്കുന്നു,
ചോദ്യങ്ങൾക്ക് നേരേ മുഖം തിരിച്ച് മന്ത്രി കടന്നുപോയി.
° ° °
ഓരോ ഡിപ്പോയിൽ നിന്നും
വിദ്യാഭ്യാസം ഉള്ള പത്ത് പേരും
അനുഭവസമ്പത്തുള്ള അഞ്ച് പേരുമടങ്ങുന്ന പ്രതിനിധി സംഘമാണ്
ആലോചനായോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നത്.
മന്ത്രി ചർച്ചയ്ക്ക് തുടക്കമിട്ടു.

നാളെ ജനിക്കാനിരിക്കുന്ന കൊച്ചിനു പെൻഷൻ കൊടുക്കാനായിട്ട് ഈ സംവിധാനം നിലനിർത്തണം എന്ന യൂണിയൻ മൂരാച്ചിസം ഈ ചർച്ചയിൽ നിരോധിച്ചിരിക്കുന്നു. കാരണം നാളെ ലോകം എന്താകുമെന്ന് നമുക്കു പ്രവചിക്കാനാവില്ല.
തെളിവിതാ നോക്ക്!

കമ്പ്യൂട്ടറിനെതിരെ തെരുവിൽ ഘോരഘോരം സമരംചെയ്തവരുടെ മക്കളെല്ലാം ഇന്ന് കമ്പ്യൂട്ടർ ഉപയോഗിച്ച് തൊഴിൽനേടി സുഖമായി ജീവിക്കുന്നു.
അതിനാൽ ചില പരിഷ്കാരങ്ങൾ വരുത്തുകയാണ്.
മാർക്കറ്റ് വിലയിലും കൂടിയ തുകയ്ക്ക് ഡീസൽ വാങ്ങുന്ന ഇടപാട് ഇന്നത്തോടെ നിർത്തുകയാണ്.
നമ്മുടെ പമ്പുകൾ നിർത്തലാക്കി
പുറത്തു നിന്നും നാളെ മുതൽ ഡീസലടിക്കും.

വ്യക്തികൾക്ക് ലൈസൻസ് എടുക്കുന്നതിന് നമ്മുടെ പമ്പ് ലീസിനു നൽകുന്നതായിരിക്കും.
റോഡിനോട് ചേർന്ന് അവർ ആരംഭിക്കുന്ന പെട്രോൾ ഔട്ട്ലെറ്റുകൾ ഉൾപ്പടെ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനമായിരിക്കും വാടക.
നമ്മുടെ വകുപ്പിൽ സർവ്വീസിലിരിക്കെ മരണപ്പെട്ട സഹോദരങ്ങളുടെ വിധവകൾക്കായിരിക്കും പ്രഥമ പരിഗണന.

റെന്റ് എ ബസ് പദ്ധതി നിങ്ങളിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട് എന്നറിയാം.
ബസ് വാടകയ്ക്ക് നൽകിയാലും നിങ്ങളിൽ ഒരാളുടെപോലും തൊഴിൽ നഷ്ടപ്പെടില്ല.
ആറുപുതിയ ടയറിട്ടായിരിക്കും ബസ് നൽകുക.
ആറു ടയറിന്റെ വിലയാണ് ഒരു വ്യക്തിയുടെ മുടക്കുമുതൽ.
നമുക്ക് അപ്പോൾ ടയറ് മിച്ചമാകും
അങ്ങനെ കൊടുത്തില്ലെങ്കിൽ
അവൻ ടയർ ഊരിവിറ്റിട്ട് വണ്ടി തിരിച്ചേൽപ്പിച്ചാൽ
നമ്മൾ പെടും.

തൊഴിലാളികൾക്കിടയിൽ ഒരു മർമ്മരം രൂപപ്പെട്ടു.
ഡെയ്ലി സർവ്വീസ് ഫാസ്റ്റ് ബസ് മുഴുവൻ
ബസ്പാസും ടിക്കറ്റ് മെഷീനും സ്ഥാപിക്കുകയാണ്. ഇംപോർട്ടഡ് മെഷീൻ
എല്ലാ ബസിലുമുണ്ടാകും.
ഈ ബസുകളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകൂ. ഓരോ ഡിപ്പോയിലും ഡ്രൈവർമാർക്ക് ഫ്രൂട്സ് കരുതിയിട്ടുണ്ടാകും. അത് വാങ്ങി ഡൂട്ടി ടൈമിൽ കഴിക്കാവുന്നതാണ്.

റെന്റ് എ ബസിന്റെ ലാഭം
ഇന്ധനവും ശമ്പളവുമായി ചിലവാകുന്ന
ഏഴായിരം ഒഴിവാകും.
പ്രതിദിനം ഒരു രണ്ടായിരം വരുമാനം കിട്ടിയാലും മതി.
നമുക്ക് ദിവസവും ഒൻപതിനായിരം മൂല്യം നമ്മുടെ കയ്യിലെത്തും ഓരോ ബസിൽ നിന്നും.
° ° °
വാഹന വകുപ്പ് വിൽപ്പനയ്ക്ക്

അന്തിച്ചർച്ചകളും പത്ര ലേഖനങ്ങളും
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചു.
രഹസ്യമായി അവർക്കു വിവരങ്ങൾ കൈമാറിയ വാഹനവകുപ്പ് സെക്രട്ടറി
ജോത്സ്ന IAS ഒന്നു ചിരിച്ചു.

മന്ത്രിയുടെ നാട്ടുകാരിയും ആജന്മശത്രുവുമാണ് ജോത്സ്ന.
വേദപാഠ ക്ളാസിൽവച്ച്
എനിക്കു നിന്നോട് പ്രേമമാണെടീ നിന്നെ ഞാൻ കെട്ടിക്കോളാം എന്ന് നാൽപത് പിള്ളേരെ സാക്ഷി നിർത്തി വിളിച്ചുപറഞ്ഞതോടെയാണ് രണ്ടു പേരുംതമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്.
പിന്നീട് ഐ എ എസ് ട്രെയിനിംഗിന് നാടുവിടുന്നത് വരെ ജോണിന്റെ വായിനോട്ടത്തിന്റെ ഇരയായിരുന്നു
ജോത്സ്ന.

നേരിട്ട് ഉപദ്രവിച്ചിട്ടില്ല എന്നതുമാത്രമാണ്
ഒരുഗുണമുള്ളത്.
സാധുവും വിധവയുമായ അന്നമ്മയുടെ മോള് വാശിയോടെ പഠിച്ച് ഈ നിലയിലെത്തി നാടിന് അഭിമാനമായി.
പള്ളിക്കാര് കണ്ടെത്തിനൽകിയ സ്പോൺസറാണ് പത്താം ക്ലാസ് മുതൽ
ജോത്സ്നയുടെ പഠനച്ചിലവ് നടത്തിയത്.

വിവാഹം വേണ്ടെന്ന് തീരുമാനിച്ച് സ്റ്റേറ്റിന് പരിപൂർണ്ണ സേവനം നൽകുകയാണ്
സത്യസന്ധയായ ഈ ഉദ്യോഗസ്ഥ.

നോട്ടിനേയും
പെണ്ണിനേയും
എങ്ങനെയും തന്റെ കുഴിയിൽ ചാടിക്കുന്ന
വക്കച്ചൻ മുതലാളിയുടെ കുപ്രസിദ്ധിയും
ജോത്സ്ന കേട്ടറിഞ്ഞ വിവരങ്ങളും ജോണിനോടുള്ള വെറുപ്പിന് കാരണമാണ്.

പെണ്ണിനെ ചതിക്കുന്നവർ എന്ന ഒരു അവജ്ഞ നാട്ടുകാരുടെ ഇടയിലുണ്ടുതാനും.

സർക്കാർ വകുപ്പിനെ ബസ് മുതലാളിമാരുടെ ബിനാമികൾക്ക് കൈമാറാനുള്ള രഹസ്യനീക്കം
എന്ന പ്രതിപക്ഷ ആരോപണത്തിൽ മന്ത്രിസഭ ആടിയുലഞ്ഞു.

പിറ്റേന്ന് കൃഷിമന്ത്രി
മന്ത്രി ജോൺ വക്കനോടൊപ്പം നടത്തിയ
വാർത്താസമ്മേളനം
സർവ്വരുടേയും വായ മൂടിക്കെട്ടി.

അവശ്യവസ്തു നിയമപ്രകാരം പച്ചക്കറിയുടെ മൊത്തവിതരണ സംഭരണം സംസ്ഥാന ഗവൺമെന്റ് ഏറ്റെടുക്കുകയാണ്.
വാഹനവകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഈ പദ്ധതി ജനങ്ങൾക്ക് ശുദ്ധമായ പച്ചക്കറികൾ ലഭ്യമാക്കും.
ഗതാഗത മന്ത്രി നിങ്ങളോട് സംസാരിക്കും.

ജോൺവക്കൻ വിശദീകരിച്ചു.

ഞങ്ങളുടെ എല്ലാ ഡിപ്പോയോടും അനുബന്ധിച്ച് ഫ്രീസർ ഹാളോടുകൂടിയ
വിഷ ശുദ്ധീകരണം നടത്തിയ പച്ചക്കറികൾ മൊത്തമായും ചില്ലറയായും ലഭ്യമാക്കും.
പാലക്കാട്
കാന്തല്ലൂര് വട്ടവട
കൊല്ലം
ആലപ്പുഴ കഞ്ഞിക്കുഴി തുടങ്ങി എല്ലാ മേഖലയിൽനിന്നും
ഞങ്ങളുടെ ബസുകൾ പച്ചക്കറികൾ ഡിപ്പോകളിലെത്തിക്കും.
ഈ വ്യാപാരത്തിൽനിന്നും
പെട്രോൾ പമ്പിൽനിന്നും ലഭിക്കുന്ന വരുമാനം വാഹനവകുപ്പിനെ
നാളെ നൂറ്കോടി വിളയിക്കുന്ന പ്രസ്ഥാനമായി മാറ്റും.

ഇതിന്റെ ലാഭം നാളെ മറ്റ് പ്രവർത്തനങ്ങൾ
ഏറ്റെടുക്കാൻ
വകുപ്പിനെ പ്രാപ്തിയുള്ളതാക്കും

കാറ്റ് ആകെ മാറി വീശിയിരിക്കുന്നു.
രണ്ട് വർഷംകടന്നുപോയിരിക്കുന്നു.
പത്രങ്ങൾ ഇന്ന് ജോൺ വക്കന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ മത്സരിക്കുകയാണ്.

പ്രസ്ഥാനം ഇന്ന് രാജ്യത്തിന് മാതൃകയായിരിക്കുന്നു.

സർവ്വാദരണീയനായ വ്യക്തിയായി
ജോൺവക്കൻ വളർന്നിരിക്കുന്നു.

ജോത്സനയും ജോണിന്റെ സത്യസന്ധത
അംഗീകരിച്ച് ഇന്ന് സുഹൃത്തായി മാറിയിരിക്കുന്നു.
ചെറുപ്പത്തിലെ കുരുത്തക്കേടുകൾക്ക്
ജോൺ മാപ്പ് പറഞ്ഞതോടെ
രണ്ട് പേരുടെ ഇടയിലുമുണ്ടായിരുന്ന
അകൽച്ച ഇല്ലാതാകുകയായിരുന്നു.

രണ്ട് പേർക്കും അന്ന് സന്തോഷമുള്ള ദിവസമായിരുന്നു.
ഫാദർ.ആന്റണി വലിയന്മാക്കൻ
അവരെ കാണാനാഗ്രഹിച്ച് അന്ന്
തിരുവനന്തപുരത്ത് വരുമെന്നറിയിച്ചിട്ടുണ്ട്

ജോത്സ്ന സ്നേഹവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ വലിയ ഉത്സാഹത്തിലാണ്
അച്ചനു കുട്ടികളോട് വലിയ വാത്സല്യമായിരുന്നു.

അൾത്താരബാലനായ ജോണും
കുഞ്ഞുപാട്ടുകാരിയായ ജോത്സനയും
അച്ചന്റെ കുട്ടിപ്പട്ടാളമായിരുന്നു,
പഠനച്ചിലവെല്ലാം എത്തിച്ചുനൽകി
ഐ എ എസ് എടുക്കുന്നവരെ അച്ചൻ തണലായുണ്ടായിരുന്നു ജോത്സനയ്ക്ക്.

അച്ചനെ കണ്ടതും നന്ദി കൊണ്ട് അവളുടെ കണ്ണുകൾ തുളുമ്പി നിന്നു.
അരമണിക്കൂർ അവരുടെകൂടെ ചിലവഴിച്ച ആ വൃദ്ധവൈദികൻ
പോകാനൊരുങ്ങി.
മക്കളെ നിങ്ങൾ തമ്മിൽ മത്സരിച്ചാണ്
വളർന്നത്.
നീ പഠിച്ചു വളർന്നപ്പോൾ
നിന്റെ ഒപ്പംനിൽക്കാനാണ ഇവൻ രാഷ്ട്രീയം കളിച്ച് മുന്നേറിയത്.
ഇന്നവൻ അത് മറന്നു നാടിന്റെ സ്വന്തമായി.

നീയും നാടിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നു.
നല്ലത്,
ഈ വൃദ്ധന്റെ ഒരാഗ്രഹമാണ് നിങ്ങളെ
ഒരു കുടുംബമായി കാണണമെന്നുള്ളത്.
നിങ്ങളുടെ വിവാഹം
ആശീർവ്വദിക്കാൻ പറ്റുക എന്റെ ജീവിതത്തിലെ ഒരു ഭാഗ്യ നിമിഷമാകും.
കുഞ്ഞിലേമുതലേ നിങ്ങളുരണ്ടും
എന്റെ മക്കളായിരുന്നു.

ഇനി നമ്മൾ കാണുന്നത്
നിങ്ങളെന്നെ വിവാഹം ക്ഷണിക്കാനായിരിക്കണം.
അച്ചൻ യാത്രയായി

നാട്ടുകാരുടെയും കേരളത്തിന്റെ തന്നെയും
ഒരാഘോഷമായി ആ വിവാഹം.

ജോണിന്റെ അമ്മ വർഷങ്ങൾക്കുശേഷം
ചിരിച്ചദിവസമായിരുന്നു അത്.
ക്രൂരനായ ഒരു മനുഷ്യനോടൊപ്പം
അകംകരഞ്ഞു ജീവിച്ച ഒരു സാധു സ്ത്രീ
ഉള്ളുതുറന്നു സന്തോഷിച്ചദിവസം.

വിവാഹ വേദിയിലും പരിസരത്തും ജോത്സനയുടെ കണ്ണുകൾ അലഞ്ഞുനടന്നു
ഒരജ്ഞാതൻ തന്റെ നേരേ നടന്നടുക്കുന്നതും നോക്കി.
തന്റെ സ്പോൺസർ
പത്താംക്ലാസ് മുതൽ തന്നെ പഠിപ്പിച്ച
വലിയമനുഷ്യൻ
അച്ചന്റെ കൂട്ടുകാരനാണ്.
പത്തിൽ നല്ലമാർക്ക് വാങ്ങിയ തന്നെ പഠിപ്പിക്കാൻ പള്ളിയിൽ സഹായാഭ്യർത്ഥന നടത്തിയ അന്നുമുതൽ ഐ എ എസ് വരെ ആ നന്മമരം തണലൊരുക്കി.

കല്യാണത്തിനു വരും എന്ന് അച്ചൻ ഉറപ്പുതന്നതാണ്.
അപരിചിതനായ ഒരു വൃദ്ധനെ അവളുടെ കണ്ണുകൾ തേടിക്കൊണ്ടിരുന്നു

രാത്രി
ജോൺ വക്കന്റെ കൊട്ടാരസമാനമായ വീട്ടിൽ
മണിയറയിലേക്ക് പ്രവേശിക്കാനായി
ഒരു ഗ്ളാസ് പാലുമായി അടുക്കളയിൽ
ജോത്സ്ന ഗ്ളാസ്സിൽ തെരുപ്പിടിച്ചുകൊണ്ട്
നിന്നു.
അവൾക്കു മുമ്പേ ജോണിന്റെ അമ്മ
മണിയറയിലേക്ക് കയറിപ്പോയി
നാണിച്ചു ചമ്മിയമുഖത്തോടെ
അവൾ പൂറത്തു കാത്തുനിന്നു.

മോനേ
അമ്മയുടെ കണ്ഠമിടറി.
പൊന്നുമോനേ
എന്തെങ്കിലും തിരിച്ചുകിട്ടാനല്ല
ജോത്സ്ന മോളെ അമ്മ പഠിപ്പിച്ചത്.

അന്ന്
അവൾ പത്തിൽ ജയിച്ചു സഹായിക്കണം
എന്ന് പള്ളിയിൽ വിളിച്ചുപറഞ്ഞ രാത്രി
കുടുക്ക പൊട്ടിച്ച പണവുമായി എന്റെ മോൻ പള്ളിയിലേക്ക് ഓടിയപ്പോൾ
എത്രവലിയ സമ്മാനത്തിനുവേണ്ടിയാണ്
എന്റെ മകൻ ഓടുന്നതെന്ന് അമ്മ ഓർത്തില്ല.
നിന്റെ ആഗ്രഹത്തിനു അവളെ പഠിപ്പിച്ചു.
ഇന്ന് നീ അവളെ എനിക്കു മകളായിതന്നു.

നിന്നെ പെറ്റുവളർത്താനായ അമ്മയ്ക്ക്
വേറെ എന്തുവേണം.
ഈ പാവം അമ്മയ്ക്ക്
ഇനി എന്തുവേണം.
ജീവിതകാലം മുഴുവൻ കരഞ്ഞവളാണ് അമ്മ.
അവർ മകനെ കെട്ടിപ്പിടിച്ചു
രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

 

വി. ജി വാസൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിൽ ചെറു കഥകളും സാമൂഹിക വിഷയങ്ങളും
പങ്കുവയ്ക്കുന്ന ബാബു തോമസ് ഇസ്രായേലിൽ ജോലി ചെയ്യുന്നു. ഇദ്ദേഹം  കോട്ടയം അതിരമ്പുഴ സ്വദേശിയാണ്.

RECENT POSTS
Copyright © . All rights reserved