അനീഷിന്റെ കുടുംബത്തില്‍ എല്ലാവരുടേയും ജന്മദിനാഘോഷം ചൊവ്വാഴ്ചയായിരുന്നു. ഇവരുടെ കുടുംബത്തിലെ മാതാപിതാക്കളും മക്കളുമുള്പ്പെടെയുള്ള നാലുപേരുടേയും ജനനദിവസം ഒരേ ദിവസമായതിനാലാണ് ഈ അത്യപൂര്‍വ സൗഭാഗ്യം അനീഷിന്റെ കുടുംബത്തിന് മാത്രം സ്വന്തമായത്.
ചെറുപുഴ പാടിയോട്ടുചാല്‍ പട്ടുവത്തെ പുതിയടവന്‍ വീട്ടില്‍ അനീഷ്കുമാറിനും മണിയറ വീട്ടില്‍ അജിതയ്ക്കും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വ സൗഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്. മേയ് 25 ആയ ഇന്നലെ ആയിരുന്നു ഇവരുടെ നാലുപേരുടേയും ജന്മദിനം.
അനീഷിന്റേയും ഭാര്യഅജിതയുടെയും ജന്മദിനം ഒരേ ദിവസമായിരുന്നതിനാല്‍ ദമ്പതികള്‍ ഒന്നിച്ചായിരുന്നു ആദ്യം ജന്മദിനം ആഘോഷിച്ചത്. ഇവരുടെ ദാമ്പത്യത്തില്‍ ആദ്യകണ്മണിയായി എത്തിയ ആരാധ്യയുടെ ജന്മദിനവും ഇതേ ദിവസം തന്നെയായി. പിന്നീട് മൂന്നുപേരുടേയും ജന്മദിനാഘോഷം ഒന്നിച്ചായിരുന്നു.
2019 മേയ് 25 ന് തന്നെയിരുന്നു അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയില്‍ രണ്ടാമത്തെ കുട്ടിയായ ആഗ്നെയുടെ ജനനം.
ഇതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടേയും ജന്മദിനം ഒരേ ദിവസമായത്. ഇന്നലെ മാതാപിതാക്കളും മക്കളുമൊത്ത് കേക്കുമുറിച്ചാണ് ഈ കുടുംബത്തിന്റെ അത്യപൂര്‍വ ജന്മദിനം ആഘോഷിച്ചത്.
1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം.1987 മേയ് 25ന് അജിതയുടേയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകള്‍ ആരാധ്യയുടെ ജനനം. കുറെനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിജോലികളും ഫാമുമായി കഴിയുകയാണ്.
ഫീല്‍ ഗുഡ് സിനിമകളുടെ അമരക്കാരനാണ് ജിസ് ജോയ് . എന്നാൽ ഒരു പ്രേക്ഷകനെന്ന നിലയില്‍ തനിക്ക് ചില കുഴപ്പങ്ങളുണ്ടെന്ന് ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം .
ഹൊറര്‍ സിനിമകളും ആക്ഷന്‍ ചിത്രങ്ങളും ഒരിക്കലും തനിക്ക് ആസ്വദിക്കാന്‍ കഴിയില്ലെന്നും സൂപ്പര്‍ ഹിറ്റായ ഒരു തമിഴ് ചിത്രം ആസിഫിനൊപ്പം കാണാന്‍ പോയപ്പോള്‍ ഉറങ്ങി പോയ അനുഭവം വിവരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.
“ഹൊറര്‍ സിനിമയും, ആക്ഷന്‍ സിനിമയും എനിക്ക് ആസ്വദിക്കാന്‍ കഴിയില്ല. ഹൊറര്‍ ചിത്രം കാണുമ്പോഴേ എനിക്ക് ചിരി വരും. ഞാന്‍ ആലോചിക്കുന്നത് അതിന്റെ പിന്നിലുള്ള കാര്യങ്ങളെ കുറിച്ചാണ്. അവിടെ ഒരു സംവിധായകന് മൈക്കും പിടിച്ചു നില്‍ക്കുന്നുണ്ടാകുമല്ലോ, ലൈറ്റിംഗ് ചെയ്യുന്നുണ്ടാകുമല്ലോ എന്നൊക്കെ.
അത് പോലെ ആക്ഷന്‍ സിനിമയും എനിക്ക് എന്ജോയ് ചെയ്യാന്‍ കഴിയില്ല. ഒരിക്കല്‍ ഞാനും, ആസിഫും, അപര്‍ണയുമെല്ലാം കൂടി തൃശൂരില്‍ ഒരു സിനിമ കാണാന്‍ പോയി. പേര് പറയുന്നില്ല. വലിയ ഹിറ്റായ ഒരു തമിഴ് സിനിമയാണ്. മാധവനും, വിജയ് സേതുപതിയുമൊക്കെ അഭിനയിച്ച സിനിമയാണ്!. സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.
ആസിഫ് എന്നോട് ചോദിച്ചത്. ‘ഇത്രയും സൂപ്പര്‍ ഹിറ്റായ തമിഴ് സിനിമയ്ക്ക് മുന്നില്‍ ഇരുന്നു നീ എങ്ങനെ ഉറങ്ങുന്നളിയാ’ എന്നാണ്. പക്ഷേ എനിക്കറിയില്ല, എനിക്ക് ആസ്വദിക്കാന്‍ കഴിയില്ല”. ജിസ് ജോയ് പറയുന്നു.
യുകെയിലെ റെഡ്ഡിച്ചിൽ മലയാളി നേഴ്സ് മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടി യുടെയും ശ്യാമളയുടെ മകളായ ഷീജ കൃഷ്ണ (43) ശനിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.
പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.. ചിറക്കടവ് പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ബിജെപി ഭാരവാഹികളായ എ.എസ്.റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ അൽഫോൻസ് കണ്ണന്താനം എംപിയുമായി ബന്ധപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർഥിച്ചു.
അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയശേഷം മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ആന്റിഗ്വയിൽനിന്നു കാണാതായി. കരീബിയൻ രാജ്യമായ ആന്റിഗ്വയിലെ റോയൽ പോലീസ് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. 2018 ജനുവരി മുതൽ ചോക്സി ആന്റിഗ്വയിലാണ്.
ചോക്സിയെ കാണാതായ വാർത്ത അഭിഭാഷകൻ വിജയ് അഗർവാൾ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണു ചോക്സിയെ അവസാനമായി കണ്ടതെന്ന് ആന്റിഗ്വൻ പോലീസ് അറിയിച്ചു. പ്രമുഖ റസ്റ്ററന്റിൽ രാത്രി ഭക്ഷണം കഴിക്കാൻ പോയ ചോക്സി പിന്നീട് തിരികെയെത്തിയില്ല. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നു മുങ്ങുന്നതിനു മുന്‍പേ 2017ൽ ചോക്സി ആന്റിഗ്വൻ പൗരത്വമെടുത്തിരുന്നു.
ചോക്സിയും അനന്തരവൻ നീരവ് മോദിയും ചേർന്നാണു പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പു നടത്തിയത്. രണ്ടു പേർക്കെതിരെയും സിബിഐ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നീരവ് മോദി നിലവിൽ ലണ്ടൻ ജയിലിലാണ്.
സിനിയിലുടെയും സീരിയലിലൂടെയും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ. ശരണ്യയ്ക്ക് ടൂമറിന് ഒപ്പം കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കണ്ണീരോടെ നടി സീമ ജി നായരാണ് ഈ ദുഃഖവാര്‍ത്ത പങ്കുവെച്ചത്.
ജൂണില്‍ കീമോ ചെയ്യാന്‍ വേണ്ടി ഒരുങ്ങുന്നതിനു ഇടയിലാണ് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചത്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രതികൂലമായ മാറ്റം വരികയും സ്പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു.
ഇതോടെ പെട്ടെന്ന് ഒരു സര്‍ജറി ചെയ്യാന്‍ സാധ്യമല്ല എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. പിന്നീട് വേഗം തന്നെ ശരണ്യയെ ആര് സി സിയിലേക്ക് കൊണ്ട് പോയി. ജൂണ്‍ മൂന്നിനാണ് കീമോ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നിന് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പിടിപെടുക ആയിരുന്നു.
യുട്യൂബ് ചാനല്‍ വഴിയാണ് സീമ ജി നായര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണിപ്പോള്‍ ശരണ്യ. എല്ലാവരും കൂടെ ഉണ്ടാകണം എന്നും ശരണ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും യുട്യൂബ് വഴി സീമ ജി നായര്‍ പറയുന്നു.
ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം.
സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തെലങ്കാനയിലെ തലപൂർ ജില്ലയിലെ ജന്നാരം മണ്ഡൽ പ്രദേശത്താണ് സംഭവം.
Freak accident caught on cctv camera in Mancherial district. Biker booked for rash and negligent riding after pillion rider dies on spot. They were trying to evade cops. #Telangana
PS- Accident footage, viewer discretion advised. pic.twitter.com/OpbsxHku6o— Paul Oommen (@Paul_Oommen) May 24, 2021
അലോപ്പതി ചികിത്സയെ പരിഹസിക്കുകയും പലപ്പോഴും അശാസ്ത്രീയത ഒരു മറയുമില്ലാതെ വിളിച്ചുപറയുകയും ചെയ്യുന്ന ബാബാ രാംദേവിന്റെ വായടപ്പിച്ച് സോഷ്യൽമീഡിയയിൽ താരമായി ഡോ. ജയേഷ് ലെലെ. ചാനൽ ചർച്ചക്കിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിക്കാൻ തുടങ്ങിയ രാംദേവിനോട്, ‘മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്’ എന്ന് കടുപ്പിച്ച് പറഞ്ഞാണ് ഡോ. ജയേഷ് ലെലെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
കടുത്ത രീതിയിൽതന്നെ വാദങ്ങൾക്ക് മറുപടി പറഞ്ഞ ലെലെ, തൻറെ സംസാരത്തിനിടയിൽ രണ്ടുതവണ രാംദേവ് ഇടപെട്ടപ്പോഴും രൂക്ഷമായിത്തന്നെ മറുപടി പറഞ്ഞു. പേടിച്ച രാംദേവ് മിണ്ടാതിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡോ. ലെലെ കടുത്തരീതിയിൽ സംസാരിക്കുന്നതിനിടെ വാർത്താ അവതാരക ‘പതുക്കെ’ എന്ന് പലതവണ പറയുന്നുണ്ടെങ്കിലും ലെലെ അതൊന്നും കേട്ടഭാവം നടിച്ചില്ല.
രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സെക്രട്ടറി ജനറലാണ് ഡോ. ജയേഷ് ലെലെ. നേരത്തെ തന്നെ ഐഎംഎയും രാം ദേവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. തന്റെ ആയുർവേദ മരുന്നെന്ന് അവകാശപ്പെടുന്ന മരുന്നുകളുമായി കോവിഡിനെ പ്രതിരോധിക്കാനിറങ്ങിയ രാംദേവ് പരസ്യമായി ആരോഗ്യപ്രവർത്തകരേയും അലോപ്പതി ചികിത്സാരീതിയേയും പരിഹസിച്ചിരുന്നു. ഇത് വലിയ രീതിയൽ പ്രതിഷേധത്തിന് കാരണമാവുകയും സംഭവത്തെ ഐഎംഎ അടക്കം എതിർക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ രാംദേവ് ഖേദപ്രകടനം നടത്തിുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആജ്തക് ചാനലിൽ നടന്ന ചർച്ചക്കിടെ രാംദേവിനെ ഡോ. ജയേഷ് ലെലെ വറുത്തുകോരിയത്. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമർശിച്ച് രാംദേവ് സംസാരിച്ചപ്പോഴാണ് കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്. ചർച്ചയിലെ ദൃശ്യങ്ങൾ വൈറലായതോടെ യോഗ ഗുരുവിന്റെ ‘വായടപ്പിക്കുന്ന മറുപടി നൽകിയ’ ലെലെയെ പ്രകീർത്തിച്ച് ട്വീറ്റുകൾ നിറഞ്ഞു.
കോവിഡ് 19 ഭേദമാകാൻ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങൾ മരിച്ചുവീണതെന്നായിരുന്നു ഞായറാഴ്ച രാംദേവ് നടത്തിയ വിവാദ പ്രസ്താവന. കോവിഡിനുള്ള മരുന്നുകളെ പേരെടുത്ത് വിമർശിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർമാരുടെ സംഘടനയും കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധനും രാംദേവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ താക്കീത് നൽകിയിരുന്നു.
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചത് അലോപ്പതി മരുന്നുകളാണെന്നും ഹർഷവർധൻ പറയുകയും രാംദേവിന് കത്തയക്കുകയും ചെയ്തോടെ ഇതിന് പിന്നാലെ പ്രസ്താവന പിൻവലിച്ചതായി രാംദേവ് അറിയിച്ചു. എന്നാൽ, അലോപ്പതി ചികിത്സക്കെതിരെ ഐഎംഎയോട് 25 ചോദ്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം നടത്തിയ ടിവി ചർച്ചയിലാണ് ഐഎംഎ ഭാരവാഹിയായ ലെലെയുമായി രാംദേവ് കൊമ്പുകോർത്തത്.
നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി. മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.
ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയിൽ പറഞ്ഞത്. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളടക്കം കുടുംബം പൊലീസിന് കെ മാറിയിരുന്നു.
ആത്മഹത്യയ്ക്ക് കാരണം മാനസിക – ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മയടക്കമുള്ള ബന്ധുക്കളും ഉണ്ണിക്കെതിരെ പൊലീസിനെതിരെ മൊഴി നൽകി. പ്രാഥമിക തെളിവ് ശേഖരത്തിന് പിന്നാലെയാണ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ വീട്ടിൽ നിന്ന് അറസ്റ്റ്റ് ചെയ്ത ഉണ്ണിയെ തിരുവനന്തപുരത്തെത്തിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഉണ്ണിയെ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ന്യൂഡല്‍ഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഇന്ത്യയിലെ ഭാവിയില്‍ ആശങ്ക. നാളെ മുതല്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ചട്ടങ്ങള്‍ അംഗീകരിക്കാനുള്ള അവസാന തിയ്യതിയായിരുന്നു മെയ് 25. എന്നാല്‍ ഇതുവരെയും ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ ഒരു പ്ലാറ്റ്ഫോമും ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്രവൃത്തങ്ങള്‍ പറയുന്നത് പ്രകാരം ചട്ടങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആശയ വിനിമയത്തിന്റെ ഇടനിലക്കാര്‍ എന്ന തരത്തിലുള്ള നിയമ പരിരക്ഷ ഈ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നഷ്ടപ്പെടുകയും ക്രിമിനല്‍ കേസ് വരെ എടുക്കാനും നിരോധനമേര്‍പ്പെടുത്താനും സാധിക്കും. എന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന നടപടി എന്നത് വ്യക്തമല്ല. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമോ എന്നതും വ്യക്തമല്ല.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്.
എന്തായാലും സര്‍ക്കാര്‍ നയം കടുപ്പിച്ചാല്‍ നിയമയുദ്ധത്തിലേക്ക് ഈ വിഷയം നീങ്ങും. പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളും, സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഉലച്ചിലുകള്‍ സംഭവിച്ചതായി കഴിഞ്ഞകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ടികിടോക്, പബ്ജി നിരോധനത്തില്‍ യാതൊരു ഇളവും നല്‍കാത്ത് കേന്ദ്രം ഇതിലെന്ത് തീരുമനമെടുക്കുമെന്നതും ആശങ്കയുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യന്‍ നയം അംഗീകരിക്കണം എന്ന് കേന്ദ്രം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുമ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചാലക്കുടി: ഒരു കുടുംബത്തിലെ ആറുപേർ ഒരുമാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ താമസിക്കുന്ന പരിയാരം സ്വദേശികളുടെ കുടുംബത്തിലാണ് ആറുപേർ മരണപ്പെട്ടത്.
പടിഞ്ഞാക്കര വീട്ടിൽ പരേതനായ പി.കെ. പോളിന്റെ ഭാര്യ സെലീന (88), മൂത്ത മകളും കൊട്ടേക്കാട് പല്ലൻ പൊറിഞ്ചുവിന്റെ ഭാര്യയുമായ വത്സ (64), രണ്ടാമത്ത മകളും പുതുക്കാട് പുളിക്കൻ വിൽസന്റെ ഭാര്യയുമായ ഗ്രേയ്സി (62), മകൻ ജോളി (58), മകൾ വത്സയുടെ മകൻ ടോണി (36) പോളിന്റെ സഹോദരൻ ദേവസ്സി (86) എന്നിവരാണ് മരിച്ചത്.
പോളും സഹോദരൻ ദേവസ്സിയും വർഷങ്ങൾക്ക് മുമ്പാണ് മുംബൈയിലേക്ക് ജോലിതേടി പോയത്. മുംബൈയിൽ യുണൈറ്റഡ് മോട്ടോഴ്സിലായിരുന്നു ജോലി. മക്കളും മുംബൈയിൽ ജോലിക്കാരായിരുന്നു. പോൾ ഏതാനും വർഷം മുമ്പ് മരിച്ചു.
മൂന്നുവർഷം മുമ്പ് സെലീന ഒഴികെയുള്ളവരെല്ലാം പോളിന്റെ സഹോദരന്റെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരിയാരത്ത് വന്നിരുന്നു. ബന്ധുക്കളുടെ വീടുകളിൽ ആഘോഷങ്ങൾക്കും അവധിക്കും ഇവർ നാട്ടിലെത്താറുണ്ട്.
എല്ലാവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, മരുന്ന് ലഭ്യമായിരുന്നില്ലെന്നാണ് നാട്ടിൽ ലഭിച്ച വിവരമെന്ന് പരിയാരത്തുള്ള ബന്ധുക്കൾ പറഞ്ഞു. വാക്സിനും ലഭിച്ചിരുന്നില്ല.
വത്സ ഏപ്രിൽ എട്ടിനും ടോണി 16-നും ദേവസ്സി 22-നും ഗ്രേയ്സി 24-നുമാണ് മരിച്ചത്. സെലീന മേയ് അഞ്ചിനും ജോളി 12-നും മരിച്ചു. വത്സയുടെയും ഗ്രേയ്സിയുടെയും ഭർത്താക്കന്മാർക്കും മകൻ ജോളിയുടെ ഭാര്യ റീനയ്ക്കും ഇവരുടെ മകൻ റോണിക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി.
മുംബൈയിൽ അടുത്തടുത്തായാണ് ഇവരെല്ലാം താമസം. ടോണിക്കാണ് ആദ്യം കോവിഡ് വന്നത്. പിന്നീട് മറ്റുള്ളവർക്കും.