പ്രാരാബ്ദങ്ങൾക്കിടയിലും പഠനത്തിൽ മിടുക്കിയായ മകളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അഭിഭാഷകയാക്കിയ മാതാപിതാക്കൾക്ക് ഇനിയും അഷ്ടമിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല. അഷ്ടമിയെ കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം പറയാൻ നല്ലതുമാത്രം.
കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമിഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളായ അഷ്ടമിയാണ് വീടിനുള്ളൽ തൂങ്ങിമരിച്ചത്. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്ന ഈ മാതാപിതാക്കൾക്ക് ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ചെറുതെങ്കിലും സന്തുഷ്ടകുടുംബത്തിലെ ഈ പെൺകുട്ടി എന്തിനാണ് ജീവനൊടുക്കിയത് എന്നാണ് എല്ലാവരിലും ഉയരുന്ന ഏക ചോദ്യം. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു.
കൊല്ലം എസ്എൻ ലോ കാളേജിൽ നിന്നും കഴിഞ്ഞ വർഷം നിയമബിരുദം പൂർത്തിയായ അഷ്ടമി 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയിൽ പ്രാക്ടിസീനു പോയി തുടങ്ങിയത്. വ്യാഴാഴ്ച കോടതിയിൽ പോകാതെ അഷ്ടമി ലീവാക്കിയിരുന്നു. പിതാവ് അജിത്ത് വണ്ടി ഓടാനായി പോയി. അമ്മ തൊഴിലുറപ്പ് ജോലിക്കായും പോയിരുന്നു.
തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വന്ന അമ്മ റെന അഷ്ടമിയുമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ട് മടങ്ങിയിരുന്നു. പിന്നീട് വൈകീട്ട് അഞ്ചേകാലോടെ വന്ന മാതാവ് അകത്തുനിന്നും അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതിൽ തുറന്നതോടെയാണ് മകൾ തൂങ്ങിനിൽക്കുന്നത് കണ്ടത്.
റെനയുടെ നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി എത്തിയത്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പോലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
അഷ്ടമിയുടെ മൊബൈൽ ഫോണിൽ നിന്ന് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീടിനു സമീപം അടുത്ത പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തിരുന്നത് കണ്ടതായി പറയുന്നു. ആരോടോ കലഹിക്കുന്നത് പോലെ ആണ് സംസാരിച്ച് കൊണ്ടിരുന്നതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ശബ്ദമുയർത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടെന്നാണ് ഇവർ പറയുന്നു. കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.
എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നിയമവിദ്യാർത്ഥിയായ അഷ്ടമിയുടെ മരണത്തിൽ അതുകൊണ്ട് തന്നെ ദൂരുഹത ഉണ്ട് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. നിരവധി പേരാണ് ബിൻഷയുടെ തട്ടിപ്പിന് ഇരയായത്.
റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ തോമസ് പണം തട്ടിയെന്ന് അഞ്ചു പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു ബിൻഷ പണം വാങ്ങിയത്. കൊടുത്തതിൽ പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുണ്ടായിരുന്നു.
അഞ്ചുപേരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ അന്വേഷണത്തിലാണ് ബിൻഷ അറസ്റ്റിലായത്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഇരിട്ടിയിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും വിവരം ലഭിച്ചു.
തിരുവമ്പാടി പ്രദേശത്തെ മോശപ്പെടുത്തി സംസാരിച്ച ധ്യാന്‍ ശ്രീനിവാസന് മറുപടിയുമായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധ്യാനിന് എംഎല്‍എ മറുപടി നല്‍കിയത്. തിരുവമ്പാടിയുടെ പ്രത്യേകതകളും സവിശേഷതകളും എണ്ണി പറഞ്ഞുകൊണ്ടായിരുന്നു ലിന്റോ ജോസഫിന്റെ മറുപടി പോസ്റ്റ്.
അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യര്‍ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.! എന്നും എംഎല്‍എ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
പ്രിയപ്പെട്ട Dhyan Sreenivasan അറിയുന്നതിന്
താങ്കള്‍ ഒരു സിനിമ പ്രമോഷന്റെ ഭാഗമായുള്ള ഇന്റര്‍വ്യുവില്‍ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി.ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമര്‍ശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യര്‍ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.
ഒരു മലയോര മേഖലയില്‍ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.!
താങ്കളുടെ ഫിലിം ഷൂട്ടിനിടയില്‍ താങ്കള്‍ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവന്‍ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നല്‍കി വികസനത്തെ ഹൃദയത്തില്‍ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാര്‍..!അതിമനോഹരമായ ഈ പാത നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
താങ്കളുടെ ഫിലിം ഷൂട്ടിംഗ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണല്‍ പാതയായ ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്. ബാംഗ്ലൂര്‍ കൊച്ചി ഇടനാഴിയെ എറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പാതയായിരിക്കും.
ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാന്‍ പോവുകയാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്. സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതിയകാല നിര്‍മ്മാണത്തിന്റെ രൂപഭംഗി ഉള്‍ക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു..
താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനായ പുല്ലുരാംപാറയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്. ദേശീയ അന്തര്‍ദേശിയ കായിക ഇനങ്ങളില്‍ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്.
സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പര്‍ താരം തിരുവമ്പാടിയിലെ കോസ്മോസിന്റെ പ്രിയപ്പെട്ട കളിക്കാരന്‍ നൗഫലാണ്.
ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം ആരംഭിക്കും.
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുല്‍ത്താന്‍ ബി പി മൊയ്തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ, കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താല്‍ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്. മുക്കത്ത്.!
ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറന്‍തോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുള്‍പ്പെടുന്ന ഗിരിശ്രേഷ്ഠന്‍മാര്‍ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങള്‍ക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്.
താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാന്‍ താത്പര്യമുണ്ട്. താങ്കള്‍ താങ്കളുടെ
പ്രസ്താവന തിരുത്താന്‍ തയ്യാറാകണം.
ഒരിക്കല്‍ കൂടി പറയുന്നു..
തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല..
അഭിമാനമാണ്
തിരുവമ്പാടി..!
ലിന്റോ ജോസഫ്
എം.എല്‍.എ,തിരുവമ്പാടി
മാത്യൂ ചെമ്പുകണ്ടത്തിൽ
സാക്ഷിമൊഴിയും അന്യേഷണ ഉദ്യോഗസ്ഥരും നീതിപീഠവും മാധ്യമങ്ങളും എല്ലാം എതിരാകുമ്പോഴും നിരപരാധികൾക്ക് ആത്മബലത്തോടെ എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതിൻ്റെ ജീവിക്കുന്ന സാക്ഷികളാണ് “സിസ്റ്റർ അഭയാ കേസില്‍” കുറ്റാരോപിതരായ ഫാ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും. “കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്” എന്ന സങ്കീർത്തനം അന്വർത്ഥമാക്കുന്ന ജീവിത സാക്ഷ്യമാണ് ഈ ബ്രഹ്മചാരികൾ നമുക്ക് മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്.
1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയ എന്ന കന്യാസ്ത്രീയുടെ ജഡം കണ്ടതു മുതല്‍ കഴിഞ്ഞ 30 കൊല്ലങ്ങളായി പോലീസും മാധ്യമങ്ങളും ഈ രണ്ട് ജീവിതങ്ങളെ തലങ്ങും വിലങ്ങും വേട്ടയാടുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കുറ്റാന്വേഷണ ഏജന്‍സി ”അന്വേഷിച്ച് ശിക്ഷവിധിച്ച” കേസില്‍ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ജൂൺ 23ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിവാചകങ്ങളിലെ പരാമർശങ്ങൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്; നീതിബോധം നഷ്ടപ്പെട്ട്, സമൂഹത്തിന്‍റെയും മാധ്യമങ്ങളുടെയും മുറവിളിക്കൊപ്പം നിന്നുകൊണ്ട് കുറ്റാന്വേഷണം നടത്തുന്ന ഏജന്‍സികളും മെഡിക്കല്‍ ഉദ്യോഗസ്ഥരും മനുഷ്യത്വത്തെ എത്രമേല്‍ ചവിട്ടിമെതിക്കുന്നു എന്നതാണ് വിധി വാചകങ്ങളിൽ വായിച്ചെടുക്കാൻ കഴിയുന്നത്. സിനിമാക്കഥകളെപ്പോലും വെല്ലുന്നവിധത്തില്‍ “സാക്ഷികളെ” സംഘടിപ്പിച്ചുകൊണ്ട് നിരപരാധികളെ കുറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ പൈശാചികതയ്ക്ക് മുന്നിലും തൻ്റെ അൽപജ്ഞാനം പ്രദർശിപ്പിക്കുന്നതിന് വെമ്പൽ കൊള്ളുന്ന നിയമജ്ഞരുടെ വിധി പ്രസ്താവനകൾക്കു മുന്നിലും
തളര്‍ന്നുപോകാതെ ക്രൈസ്തവ സഹനത്തിന്‍റെ സാക്ഷ്യം ഉയർത്തിപ്പിടിച്ചാണ് ഫാ കോട്ടൂരും സിസ്റ്റര്‍ സെഫിയും ഇപ്പോള്‍ കേരള സമൂഹത്തിൻ്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നത്.
“പ്രതികള്‍ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതിന്‍റെ ലക്ഷ്യം സമൂഹത്തേ പറഞ്ഞു പഠിപ്പിച്ചതിനു ശേഷം നടത്തിയ ക്രൂരവും മനുഷ്യത്വഹീനവുമായ നടപടിയായിരുന്നു സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന” എന്നാണ് ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സർജൻ ഡോ കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. “കന്യകാത്വ പരിശോധന നിര്‍വ്വഹിച്ച ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് തരിമ്പും വൈദഗ്ധ്യമില്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴിതുവച്ചു. അവര്‍ കണ്ട സത്യം തുറന്നു പറഞ്ഞില്ലെന്നു മാത്രമല്ല, സത്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ഓര്‍ക്കണം, സിസ്റ്റര്‍ സെഫി കന്യകയാണെങ്കില്‍, അവരുടെ കന്യാചര്‍മ്മത്തിന് കേടുപാടില്ലെങ്കില്‍ പിന്നെ അഭയാ കൊലക്കേസില്ല” – ഡോ ബാലേന്ദ്രന്‍ തന്‍റെ ഫെയ്സ് ബുക്ക് പേജില്‍ എഴുതുന്നു. കൂടാതെ, “സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മ്മം ശസ്ത്രക്രിയയിലൂടെ പുനഃര്‍നിര്‍മ്മിച്ചതാകാമെന്ന (Hymenoplasty) റിപ്പോര്‍ട്ടാണ് പരിശോധന നടത്തിയ രണ്ട് ഡോക്ടര്‍മാരും കോടതിക്ക് നല്‍കിയത്. ഈ ഡോക്ടര്‍മാര്‍ ഹൈമനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയെപ്പറ്റി പഠിക്കുകയോ ശസ്ത്രക്രിയ കാണുകയോ ആ പ്രക്രിയയില്‍ സഹായിക്കുകയോ ചെയ്തിട്ടുള്ളവരല്ല. ഹൈമനോപ്ലാസ്റ്റി കഴിഞ്ഞ ഒരാളേപ്പോലും അവര്‍ അന്നുവരെ കണ്ടിട്ടുമില്ല. അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിബിഐയുടെ വാദം ശരിവച്ചതിനേയാണ് ഡോ ബാലേന്ദ്രന്‍ ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതി ജാമ്യം നൽകി പുറപ്പെടുവിച്ച വിധിയുടെ 20,21 പേജുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങളെ ഡോ ബാലേന്ദ്രന്‍റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടിവായിക്കുമ്പോഴാണ് അഭയാ കേസ് “പ്രതികളു”ടെ നിരപരാധിത്വം സംശയലേശമെന്യെ വെളിവാകുന്നത്. മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയെ പരിശോധിച്ച ഡോക്ടർ 19-ാം സാക്ഷിയാണ്. ഈ ഡോക്ടറുടെ (PW 19) മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ കന്യാചര്‍മ്മത്തിന് യാതൊരു കേടുപാടോ ക്ഷതമോ സംഭവിച്ചിട്ടില്ലെന്നും പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി പറയാന്‍ സാധിക്കില്ല എന്നും അസന്നിഗ്ധമായി കോടതി പ്രസ്താവിച്ചിരിക്കുന്നു. ഇവിടെയാണ് കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചു എന്ന കണ്ടുപിടുത്തം സിബിഐ അവതരിപ്പിക്കുന്നത്. ഈ വാദം കോടതിയില്‍ സ്ഥാപിക്കാന്‍ മൂന്നാം പ്രതിയെ പരിശോധിച്ച ഫോറെന്‍സിക് വിദഗ്ധയെയും ഗൈനക്കോളജിസ്റ്റിനെയും സിബിഐ ഉപയോഗിച്ചു. ഈ രണ്ടുപേര്‍ക്കും യാതൊരു മുന്‍പരിചയവുമില്ലാത്ത വിഷയത്തില്‍, പ്രതി കന്യാചര്‍മ്മം ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചതാവാം എന്ന് ഇവര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇന്ത്യയില്‍ എവിടെയെങ്കിലും ഈ ശസ്ത്രക്രിയ നടക്കുന്നുണ്ടോ, പ്രതിയായി ആരോപിക്കപ്പെടുന്ന വ്യക്തി അവിടെ പോയിരുന്നോ തുടങ്ങിയ യാതൊരു അന്വേഷണങ്ങളിലേക്കും കടക്കുവാനോ തെളിവുകള്‍ ഹാജരാക്കുവാനോ സിബിഐ തയ്യാറായതുമില്ല; ഇത്തരം ദുർബല വാദങ്ങളുടെ അടിസ്ഥാനത്തിൽ വളരെ വിചിത്രമായ വിധത്തിലാണ് വിചാരണ കോടതി നിഗമനത്തില്‍ എത്തിച്ചേർന്നത്. അതിനാൽ വിചാരണ കോടതിയുടെ വിധിയെ ഹൈക്കോടതി നിശിതമായി വിമര്‍ശിക്കുന്നത് വിധിന്യായത്തിന്‍റെ 7-ാം പേജില്‍ വായിക്കുമ്പോൾ നാം തരിച്ചിരുന്നു പോകും!
കുറ്റാന്വേഷണത്തോട് ഏതുവിധത്തിലും സഹകരിച്ചുകൊണ്ട് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറായ സിസ്റ്റര്‍ സെഫി, തന്‍റെ ശരീരത്തിലെ പരമോന്നത സ്വകാര്യാവസ്ഥയെപ്പോലും പരിശോധനയ്ക്കു സമർപ്പിക്കാന്‍ തയ്യാറായപ്പോള്‍, അതിനെപ്പോലും പൊതുസമൂഹത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു ധാർമ്മികതയും മനഃസാക്ഷിയും നഷ്ടപ്പെട്ട മാധ്യമങ്ങളും കുറെ മനുഷ്യപ്പിശാചുക്കളും. പോലീസ് കെട്ടിച്ചമച്ച കഥകളും മാധ്യമങ്ങളുടെ ഊഹാപോഹങ്ങളും ഏറ്റെടുത്തുകൊണ്ട് നിരപരാധികളായ രണ്ട് വ്യക്തികളെ കുറ്റക്കാരായി വിശ്വസിച്ച് ഒരു തലമുറതന്നെ കടന്നുപോയി. ജനകോടികള്‍ ഇന്നും ഇവരെ കുറ്റവാളികളെപ്പോലെ സംശയത്തോടെ വീക്ഷിക്കുന്നു; ഇതിനെല്ലാം ഇനി ആര് സമാധാനം പറയും? വളരെ കുറഞ്ഞ ഒരു മനുഷ്യായുസ്സിൽ, 30 വർഷങ്ങളോളം നിരപരാധിത്വം തെളിയിക്കപ്പൊടാനാകാതെ നീറി നീറി ജീവിച്ച ഇവർക്ക്, വർഷങ്ങളോളം നിഷേധിക്കപ്പെട്ട നീതിയുടെ മൂല്യം ആരാണ് പരിഹരിച്ചു കൊടുക്കുക ?
“കിണറും വാട്ടർ ടാങ്കും ഉള്ളിടത്ത്” തളരാതെ പിടിച്ചു നിന്ന്, തൻ്റെ ചരിത്ര്യ വിശുദ്ധിയുടെയും അടിയുറച്ച ക്രൈസ്തവ ധാർമ്മിക ബോധത്തിൻ്റെയും ഈ നൂറ്റാണ്ടിലെ മഹനീയ ക്രൈസ്തവ സാക്ഷ്യമാണ് സിസ്റ്റർ സെഫിയുടെ ജീവിതം. ഒരു തലമുറയിലെ ജനലക്ഷങ്ങൾ മുഴുവൻ തന്നെ വെറുക്കുകയും മാധ്യമപ്പരിഷകൾ ഈ അധാർമ്മികതയ്ക്ക് ചുക്കാൻ പിടിക്കുകയും ചെയ്തിട്ടും സഹനത്തിൻ്റെ മാർഗ്ഗത്തിലൂടെ ദിവ്യരക്ഷകൻ്റെ കാലടികൾ പിൻപറ്റാൻ ഈ സന്യാസിനി പ്രകടിപ്പിച്ച അസാധാരണമായ ആത്മബലത്തിനു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു! പ്രിയപ്പെട്ട സിസ്റ്റർ സെഫി, ഈ കേസിൽ പൂർണമായി നിങ്ങളെ കുറ്റവിമുക്തയായി ഇന്ത്യൻ നീതിപീഠം പ്രഖ്യാപിക്കുന്ന ദിനത്തിനായി ഞങ്ങൾ പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുന്നു.
ഫാദർ തോമസ് കോട്ടൂരും ഈ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നു. രോഗവും വാർദ്ധക്യവും തളർത്തുന്ന ഈ ഘട്ടത്തിൽ തൻ്റെ നിരപരാധിത്വം പൂർണമായി മനസ്സിലാക്കാൻ നീതിപീഠത്തിന് ഉടനെ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സഹനത്തിൻ്റെയും പൗരോഹിത്യ വ്രതശുദ്ധിയുടെയും സാക്ഷിയായി, കേരള ക്രൈസ്തവ സഭയുടെ അഭിമാനമായി നിലകൊള്ളൻ പരിശുദ്ധാമാവ് അങ്ങയെ സഹായിക്കട്ടെ !
ക്രൈസ്തവ സഭയെ പൊതുവേയും കത്തോലിക്കാ സഭയെ പ്രതേകിച്ചും താറടിക്കാൻ അവസരം നോക്കിയിരുന്നവർക്ക് മൂന്നു പതിറ്റാണ്ടുകൾ സഭയെ അവഹേളിക്കാൻ കിട്ടിയ സുവർണാവസരമായിരുന്നു സിസ്റ്റർ അഭയ കേസ്. ഇപ്പോൾ സത്യം മനസ്സിലാക്കിയെങ്കിലും വാർത്തകളെ പിന്നാമ്പുറത്തേക്ക് തള്ളിമാറ്റിയാണ് ഇവർ ജാള്യത മറയ്ക്കുന്നത്. നിരപരാധികളെ ക്രൂശിക്കുന്നവർ ഒരു കാര്യം ഓർമ്മിച്ചു കൊള്ളുക, സത്യത്തെ എത്ര കുഴിച്ചു മൂടിയാലും അതിന് ഉയിർത്തെഴുന്നേറ്റ ചരിത്രമേയുള്ളൂ. അഭയാ കേസിലും സത്യവും നീതിയും അതിൻ്റെ പരിപൂർണതയിൽ വെളിപ്പെടുക തന്നെ ചെയ്യും.
അഭയ എന്ന യുവ സന്യാസിനി വാസ്തവമായി എങ്ങനെയാണ് മരിച്ചത് എന്നന്വേഷിക്കാതെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾക്കനുസൃതമായി കുറ്റാന്വേഷണം നടത്തി സാമർത്ഥ്യം തെളിയിക്കാൻ സിബിഐ പോലുള്ള എജൻസികൾ തയ്യാറായതിലുടെ, “സത്യം അറിയാൻ സിബിഐ” എന്ന് ഏതൊരു ഇന്ത്യാക്കാരനും അഭിമാനത്തോടെ കരുതുന്ന പ്രമുഖ ഏജൻസിയുടെ വിശ്വാസ്യതയാണ് തകർന്നത്. നിരപരാധികളുടെ ജീവിതവും മാനവും വച്ചുള്ള ഇത്തരം കുറ്റാന്വേഷണ വീരസ്യങ്ങൾ 21-ാം നൂറ്റാണ്ടിലെ ഉന്നതമായ മനുഷ്യാവകാശങ്ങൾക്ക് എതിരാണ്. അതിനാൽ, സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും പൂർണമായി വിമുക്തരായ ശേഷം ഈ കേസിൽ നിരുത്തരവാദപരമായ റിപ്പോർട്ടുകളും നിഗമനങ്ങളും എഴുതിച്ചേർത്ത് മനുഷ്യാവകാശവും ക്രൈസ്തവ ബ്രഹ്മചര്യത്തെയും പരിഹാസപാത്രമാക്കിയ കുറ്റാന്വേഷണ ഏജൻസിയേയും ഉദ്യോഗസ്ഥരേയും പ്രതിസ്ഥാനത്ത് നിർത്തി നിയമ പോരാട്ടം ആരംഭിക്കുകയും ഇരകൾക്ക് നഷ്ടപരിഹാരം ഈടാക്കി നൽകുകയും വേണം. എങ്കിൽ മാത്രമേ ഈ രണ്ട് മനുഷ്യ ജന്മങ്ങളോടു കുറ്റാന്വേഷകരും നിയമവ്യവസ്ഥയും കാണിച്ച അനീതിക്ക് അറുതി വരികയുളളൂ.
കോവളത്തെ ലാത്വിയൻ യുവതിയുടെ മരണം കൊലപാതകമെന്നു ഫോറൻസിക് വിദഗ്ദയുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മുൻ മേധാവി ഡോക്ടർ കെ ശശികലയാണ് മൊഴി നൽകിയത്. ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നത്.
വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് കെമിക്കൽ എക്‌സാമിനർ പി.ജി. അശോക് കുമാർ മൊഴി നൽകിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. തുടർന്ന് മൊഴി നൽകിയ ചീഫ് കെമിക്കൽ എക്‌സാമിനർ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെമിക്കൽ എക്സാമിനർ മൊഴി മാറ്റിയതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.
കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിൽ കണ്ടെത്തിയ ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കൽ എക്‌സാമിനർക്ക് അനുകൂല മറുപടിയായിരുന്നു.
ലോകകപ്പ് ഫുട്ബോളാണെന്നു കരുതി അടിച്ചുപൊളിക്കാന്‍ ഖത്തറിലേക്കു വരുന്നവര്‍ സൂക്ഷിക്കുക. ആഘോഷങ്ങള്‍ക്ക് അതിരുണ്ട്, ഖത്തര്‍ വരച്ച വര കടന്നാല്‍ എട്ടിന്റെ പണി കിട്ടും. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നത്. നിയമം ലംഘിക്കുന്നവര്‍ ജയിലിലാകാനും സാധ്യതയുണ്ട്. മയക്കുമരുന്നു കടത്തലും ഉപയോഗവും പോലെയുള്ള കാര്യങ്ങളാണ് ലോകകപ്പിനിടെ ചെയ്യുന്നതെങ്കില്‍ തലകാണില്ല എന്നാണ് സ്ഥിതി.
ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശന ലൈംഗികനിയന്ത്രണം നടപ്പാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തര്‍. നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ലോകകപ്പിനെത്തുന്നവര്‍ക്കും ഇളവുണ്ടാകില്ലെന്നാണ് സൂചന. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിങ്ങില്‍നിന്ന് വിലക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വവര്‍ഗലൈംഗികതയ്ക്കും ശിക്ഷയുണ്ടാകും.
പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാര്‍ട്ടികളും ഖത്തറില്‍ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാല്‍ കര്‍ശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍, ലോകകപ്പിന്റെ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദിക്കാന്‍ ആലോചനയുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തര്‍ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് 20 വര്‍ഷംവരെ തടവും 1,00,000 റിയാല്‍ (ഏകദേശം 21.50 ലക്ഷം രൂപ) മുതല്‍ 3,00,000 റിയാല്‍ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലര്‍ത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ അവരുടെ ഫുട്ബോള്‍ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാന്‍ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പോലീസും അറിയിച്ചിട്ടുണ്ട്.
അഭിമുഖങ്ങൾക്ക് വേണ്ടിയും അല്ലാതെയും മാധ്യമങ്ങൾക്ക് മുന്നിൽ യാതൊരു കൂസലുമില്ലാതെ എത്തിയിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ തുറന്നടിച്ചുള്ള മാധ്യമങ്ങൾക്ക് അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ മാധ്യമങ്ങളെ കണ്ട് ഷൈൻ ഓടിമാറിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
‘പന്ത്രണ്ട്’ എന്ന ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെയാണ് സംഭവം. ഇടപ്പള്ളി വനിതാ വനിതാ തിയേറ്ററിൽ ആദ്യ ഷോക്കെത്തിയ പ്രേക്ഷകരോട് മാധ്യമപ്രവർത്തകർ സിനിമയെ കുറിച്ചുള്ള അഭിപ്രായം തേടുന്നതിനിടെയാണ് ഒരാൾ ഓടി പോകുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.
തുടർന്ന് മാധ്യമങ്ങൾ ഷൈനിന്റെ പ്രതികരണം തേടിയെങ്കിലും അൽപം ഒന്ന് നിന്ന ശേഷം ഷൈൻ വീണ്ടും പുറത്ത് വാഹനത്തിലേക്ക് ഓടിപോവുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ’ എന്ന് ഒരാൾ പറയുന്നത് ഉൾപ്പെടെ വീഡിയോയിൽ കേൾക്കാം.
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പന്ത്രണ്ട് ‘. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. നബു ഉസ്മാനാണ് എഡിറ്റർ.
രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ അടിച്ചു തകര്‍ത്തു. ബഫര്‍ സോണ്‍ വിഷയത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലന്ന് ആരോപിച്ചു രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ എസ് എഫ് ഐക്കാരാണ് കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഒഫീസിലേക്ക് തള്ളിക്കയറുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തത്.
ഓഫീസിലെ സാധന സാമഗ്രികള്‍ എല്ലാം എസ് എഫ് ഐക്കാര്‍ നശിപ്പിക്കുകയും സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരയും അറസ്റ്റ് ചെയ്തില്ലന്നും ടി സിദ്ധിഖ് എം എല്‍ പറഞ്ഞു. സമരക്കാര്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് രാഹുല്‍ഗാന്ധിയുടെ ഓഫീസിന് മുന്നിലെത്തിയപ്പോഴള്‍ പെട്ടെന്ന് അക്രമാസക്തമാവുകയായിരുന്നു.
പെണ്‍കുട്ടികള്‍ അടക്കമുള്ള എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത്. ഇവരെ സി പി എം നേതൃത്വം പറഞ്ഞുവിട്ടതാണെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രകടനം നടത്തിയവരില്‍ 40ഓളം പേര്‍ ചേര്‍ന്നാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും നേതൃത്വത്തിന്റെ അറിവോടെയാണിത് നടന്നിരിക്കുന്നത്. പൊലീസ് സംരക്ഷണത്തിലായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് എതിരെ കേന്ദ്രത്തില്‍ നരേന്ദ്രമോദി നടത്തുന്ന നീക്കം പിണറായി എറ്റെടുത്തിരിക്കുകയാണ്. മോദി നിര്‍ത്തിയിടത്ത് നിന്ന് പിണറായി തുടങ്ങുകയിരിക്കുകയല്ലേ. മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള പരിപാടിയായിരുന്നോ ഇതെന്നും അദ്ദേഹം ചോദിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി ആവശ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിഷയത്തില്‍ മോദിയെ വെറുതെ വിട്ട് രാഹുലിന് എതിരെ തിരിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം ചമ്രവട്ടത്ത് വെച്ച് ബിജെപി നേതാവ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിന് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് റിപ്പോർട്ട്.
കരളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരൾ ശസ്ത്രക്രിയയ്ക്കായി ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമാക്കണമെന്നും ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. വ്യാഴാഴ്ച 11 മണിയോടെയാണ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ടത്.
അതേസമയം, വാഹനാപകത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇക്കാര്യം തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തന്നെ രംഗത്തെത്തി. എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇത്തരം ആരോപണങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കാനേ ഉപകരിക്കൂ. സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുകയെന്നും സന്ദീപ് പറയുന്നു.
അപകടത്തിൽ ദുരൂഹതയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് സന്ദീപ് പറഞ്ഞു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കോഴിക്കോട് മിംസിലാണ് ചികിത്സയിൽ തുടരുന്നത്.
ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
കോട്ടയം വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയ ഇദ്ദേഹം ഏറെ നേരമായിട്ടും വരാതിരുന്നതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്.
വെെക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ടൊവിനൊ ഉൾപ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്.
നിരവധി നാടകങ്ങളിലും സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൊച്ചിൻ സനാതനയുടെ എഴുന്നെള്ളത്ത്, ആലപ്പി തിയേറ്റേഴ്സിന്റെ ഡ്രാക്കുള അഞ്ചാം തിരുമുറിവ് തുടങ്ങിയവയാണ് വേഷമിട്ട പ്രധാന നാടകങ്ങൾ. 1973-ൽ പുറത്തിറങ്ങിയ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
ഏതാനും വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിലാണ് വേഷമിട്ടിരുന്നത്.