അമ്മയുടെ കയ്യില്‍ നിന്നും പുഴയില്‍ വീണ് കൈക്കുഞ്ഞിനെ കാണാതായി. ഏലംകുളം പാലത്തോള്‍ മപ്പാട്ടുകര പാലത്തില്‍ വെച്ചാണ് ചൊവ്വാഴ്ച രാത്രി കുഞ്ഞ് താഴെ വീണത്. മാനസിക അസ്വാസ്ഥ്യമുള്ള പാലത്തോള്‍ സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ കയ്യില്‍നിന്നാണ് 11 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് തൂതപ്പുഴയിലേക്കു വീണത്. റെയില്‍വേ പാലത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ ഗുഡ്സ് ട്രെയിന്‍ വരുന്നത് കണ്ട് പാലത്തോടു ചേര്‍ന്നുള്ള സുരക്ഷിത കാബിനിലേക്ക് മാറിനില്‍ക്കുമ്പോള്‍ കയ്യില്‍നിന്ന് കുഞ്ഞ് പുഴയില്‍ വീഴുകയായിരുന്നു എന്നാണ് യുവതി പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.
പാലത്തിന് അര കിലോമീറ്ററോളം അകലെയാണ് യുവതിയുടെ വീട്. രാത്രി ഒമ്പത് മണിയോടെ കുഞ്ഞിനെയും യുവതിയെയും കാണാതായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ പതിനൊന്നോടെ യുവതി ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചെത്തി. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പുഴയില്‍ വീണ കാര്യം പറഞ്ഞത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് രാത്രിതന്നെ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുലര്‍ച്ചെയോടെ അഗ്‌നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. ഇന്നലെയും നാട്ടുകാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അഗ്‌നിരക്ഷാ സേനയുടെ റബര്‍ ഡിങ്കികളും മലപ്പുറത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധരും സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരുംതിരച്ചിലിനുണ്ട്. കുഞ്ഞ് വീണതായി പറയുന്ന ഭാഗത്ത് ആഴവും ഒഴുക്കും കുറവാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് 6 വയസ്സുള്ള മകനുണ്ട്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.
ഫ്‌ലോറിഡ: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിലെ പൈലറ്റിന് അസുഖം പിടിപെട്ടപ്പോള്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത യാത്രക്കാരന്‍ രക്ഷകനായെത്തി. ഫ്‌ലോറിഡയിലാണ് സംഭവം അരങ്ങേറിയത്. യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന യാത്രകാരന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സഹായത്തോടെ് വിമാനം സുരക്ഷിതമായിറക്കുകയായിരുന്നു.
സംഭവത്തില്‍ വിമാനം തിരിച്ചിറക്കിയ യാത്രികന്റെ പ്രതികരണം ഇങ്ങനെ:
‘എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വെബ്‌സൈറ്റായ ലൈവ് എറ്റിസി നെറ്റിന്റെ സഹായത്തോടെ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചു. പൈലറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും പൊരുത്തപ്പെടാത്ത രീതിയിലുമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 280യുടെ സ്ഥാനം എവിടെ എന്നറിയാമോ എന്ന് എന്നോട് ചോദിച്ചു. യാതൊരു ധാരണയുമില്ല എന്നതായിരുന്നു എന്റെ മറുപടി’
ക്രിസ്റ്റഫര്‍ ഫ്‌ലോറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു യാത്രകാരന്‍ വിമാനം നിയന്ത്രിച്ചത്. ബൊക്ക റാറ്റണിന് മുകളിലൂടെ വിമാനം സഞ്ചരിക്കവെ യാത്രകാരന്റെ ശബ്ദം അവ്യക്തമായിരുന്നതിനാല്‍ ആശയവിനിമയവും തടസ്സപ്പെട്ടു. തുടര്‍ന്ന് യാത്രകാരന്റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ രംഗത്ത് 20 വര്‍ഷം അനുഭവ സമ്പത്തുള്ള റോബര്‍ട്ട് മോര്‍ഗണായിരുന്നു പിന്നീട് നിര്‍ദ്ദേശം നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിമാനം റണ്‍വേയില്‍ സുരക്ഷിതമായി എത്തിച്ചേരുകയായിരുന്നു.
‘വിമാനം തിരിച്ചിറക്കിയ പുതിയ പൈലറ്റിന് അധികൃതര്‍ അഭിനന്ദനമറിയിച്ചു. ‘അദ്ദേഹത്തിന് ഇത് ചെയ്യുവാന്‍ സാധിക്കുമോ എന്ന് ഞങ്ങളില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ജോലി ചെയ്തതായാണ് എനിക്ക് അനുഭവപ്പെട്ടത്. ഞാനൊരു സിനിമയിലാണെന്ന് തോന്നിപ്പോയി’ എന്ന് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ മോര്‍ഗനും അറിയിച്ചു.
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവ പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാനായി മഞ്ജുവിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം മഞ്ജു വാര്യര്‍ സ്ഥിരീകരിച്ചാല്‍ അത് കേസ് അന്വേഷമത്തില്‍ വലിയ വഴിത്തിരിവാകും.
പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഫോണിലുണ്ടായിരുന്നുവെന്നും ഇവ കണ്ട മഞ്ജു വാര്യര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയില്‍ പറയുന്നു. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാരിയര്‍ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? കയ്യിലൊരു മാജിക്ക് വാണ്ടൊക്കെ പിടിച്ചു പതുക്കെ തൊട്ടു തൊട്ടു പോകുന്നവയെയെല്ലാം സ്പാർക്കിളിങ് ആക്കിമാറ്റാൻ കഴിവുള്ള പ്രത്യേക മാലഖമാർ .
ഈ മാലാഖാമാർക്കെല്ലാം ഒരേ ഭംഗിയാണ് , ഒരേ ചിന്തയാണ്, ഒരേ ഭാഷയാണ്, ഒരേ സ്നേഹമാണ് എല്ലാരോടും . അവരുടെ ആ മാജിക്കൽ ടച്ചിലൂടെ കടന്നുപോകുന്ന ഓരോ രോഗിയും ജീവിതത്തിന്റെ തിളക്കത്തിലേക്ക് കടന്നു പോകുമ്പോൾ മാലാഖയൊന്ന് ഗാഢമായി നിശ്വസിക്കും.
അതെ പിറന്നു വീഴുന്ന ഓരോകുഞ്ഞിന്റെയും കണ്ണ് തുറപ്പിക്കുന്നതിനും മരണം പുൽകുന്ന ഓരോ മാനുജന്റെയും കണ്ണുകൾ അടപ്പിക്കുന്നതിനും ദൈവം മുഴുവൻ ഉത്തരവാദിത്വവും കൊടുത്തിരിക്കുന്നത് നേഴ്സ്മാരെന്ന് വിളിപ്പേരുള്ള മാലാഖമാരിലാണ് . It is indeed a high blessing to be the first and last to witness the beginning and end of life.”
അതിനാൽത്തന്നെ ഈ നേഴ്സസ് ഡേക്കൊരു പ്രത്യേകതയുണ്ട് . രണ്ടു വർഷത്തിലേറെ നീണ്ടുനിന്ന യുദ്ധം നമ്മൾ ജയിക്കാൻ സ്വന്തം വീട്ടുകാരെയും കുഞ്ഞുങ്ങളെയും ആരോഗ്യത്തെയുമൊക്കെ മാറ്റിവച്ചു നമ്മളെ സഹായിച്ചവരാണവർ . ഡോക്ടറോട് , സർജനോട്, ഫിസിയോയോട് , ന്യൂട്രിഷനോട് , എന്നുവേണ്ട രോഗികൾക്കുവേണ്ടി ഓരോ അവസ്ഥയിലും വാദിക്കുന്നൊരേ ഒരു അഡ്വക്കേറ്റാണവർ …
ഹെൽത്തുണ്ടെങ്കിൽ മാത്രമേ മറ്റുള്ള സർവീസുകൾ നമുക്കുപകാരപ്രദമാകൂ . ആ ഹെൽത്തിനെ വീഴാതെ പിടിച്ചു നിർത്തിയവരാണീ മാലാഖമാർ. ഭയന്ന കണ്ണുകളെ അടയ്ക്കാതെ കാവലിരുന്നവരാണ്, തോറ്റൂ കീഴടങ്ങിയ കണ്ണുകളെ കരുണയോടെ അടച്ചവരാണ്, അവരുടെ ബന്ധുക്കളുടെ നിറകണ്ണുകൾ തുടച്ചാശ്വസിപ്പിച്ചവരാണവർ. ഇന്നവരുടെ ദിവസമാണ് ..
“Your compassion, optimism and kindness do not go unnoticed.Because of you, we live in a happier, healthier world. Thank you from the bottom of our hearts.”
ജോളി മാത്യൂ
രാപകൽ വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയംവെച്ച് രോഗികളെ പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാർ ആണ് നേഴ്സുമാർ. അവരുടെ സ്പർശനം കിട്ടാത്ത ഒരു വ്യക്തിയും ഈ ഭൂമിയിൽ ഉണ്ടാവില്ല.
ഇന്ന് മെയ് 12, ഇൻറർനാഷണൽ നേഴ്സസ് ഡേ . മികച്ച എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റിഷ്യനുമായ ഫ്ലോറൻസ് നൈറ്റിംഗേൽ തൻറെ പതിനാറാമത്തെ വയസ്സിൽ തന്നെ നേഴ്സിങ് ആണ് പാവങ്ങളെ സഹായിക്കാനുള്ള യഥാർത്ഥ വേദിയെന്ന് മനസ്സിലാക്കിയിരുന്നു.
ക്രീമിയൻ യുദ്ധകാലത്ത് Crimean War) പരുക്കേറ്റ , പകർച്ചവ്യാധി പിടിക്കപ്പെട്ട പട്ടാളക്കാരെ, രാപകൽ കൈയ്യിലൊരു വിളക്കുമേന്തി അവൾ ശുശ്രൂഷിച്ചു .പിന്നീട് ‘The Times’ പത്രം അവരെ വിളക്കേന്തിയ വനിത (Lady with the Lamp ) എന്ന വിശേഷണം നൽകി ആദരിച്ചു.
1965 ഇൻറർനാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് , ഫ്ലോറന്സ് നൈറ്റിംഗേൽ ജന്മദിനമായ മെയ് 12 ലോക നേഴ്സസ് ദിനമായി പ്രഖ്യാപിച്ചു.
ഇന്ന് ലോകം മുഴുവൻ മറ്റൊരു യുദ്ധം നേരിട്ടോണ്ടിരിക്കുന്ന ഈ വേളയിൽ നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്ത ഈ ശത്രു (കോവിഡ്-19), യുദ്ധക്കളത്തിൽ മുന്നണി പടയാളികളായി നിൽക്കുന്നത് മറ്റാരുമല്ല, ഈ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരാണ്.
ധാരാളം ധാരാളം നേഴ്സുമാരുടെ ജീവൻ നഷ്ടമായത് വളരെയധികം വേദനയോടെ ഞാൻ ഓർക്കുന്നു.
എങ്കിലും നമ്മൾ തളരാൻ പാടില്ല. ആതിര സേവനത്തേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ പ്രചോദനമാകണം.
നമുക്ക് എല്ലാമായി ജീവൻ പണയം വച്ചും രാപകൽ കഷ്ടപെടുന്ന ഇവരെയല്ലേ , നമ്മൾ , ഈ ഭൂമിയിലെ യഥാർത്ഥ ദൈവത്തിൻറെ കയ്യൊപ്പ് പതിഞ്ഞ മാലാഖമാർ എന്ന് വിശേഷിപ്പിക്കേണ്ടത്.
ലോകത്തിലാകമാനം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ നേഴ്സുമാർക്കും ആശംസകളും പ്രാർത്ഥനകളും നേരുന്നു.
മിസിസ് . ജോളി മാത്യു : യോർക്ക് ടീച്ചിംഗ് ഹോസ്പിറ്റൽ ,അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണർ
നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ പ്രശസ്തി അഗോളതലത്തിൽ എത്തിച്ചതിൽ മാലാഖകുട്ടികൾ വഹിച്ച പങ്ക് നിസ്തുലമാണ്. അവരുടെ അർപ്പണമനോഭാവവും,കഠിന പരിശ്രമവും കൊണ്ട് വിവിധ രാജൃങ്ങളിൽ തൊഴിൽ ചെയ്യാനും കുടിയേറുവനും സാധിച്ചിട്ടുണ്ട്. യുകെയിലെ ആരോഗൃമേഖലയിൽ മികച്ച പാടവമാണ് ഈ മാലാഖകുട്ടികൾ പുലർത്തുന്നത്. അതേ ഇവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരംകാണുമാനും യുക്മ എന്ന മഹാസംഘടനയുടെ കീഴിലുള്ള യുഎൻഎഫും കെസിഎഫും ചേർന്ന് ഒരുക്കുന്ന നേഴ്സസ്ദിനാചരണവും സെമിനാറും (14-05-2022) 10Am മുതൽ 3Pm വരെ വാറ്റ് ഫോർഡിൽ നടത്തപ്പെടുന്ന കാരൃം പ്രസ്താവിച്ചു കൊള്ളട്ടെ. കെസിഎഫ് ട്രസ്റ്റി സിബി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പരിപാടിയുടെ ഉത്‌ഘാടനം നിർവഹിക്കും . ഡങ്കൻ ബർട്ടൺ , ട്രേസി കാർട്ടർ, ഡേവിഡ് തോർപ്പ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
സാൻഡ്‌വെല്ലിലെയും ബെസ്റ്റ് ബെർമിങ്ഹാം എൻഎച്ച്എസിലെയും അഡ്വാൻസ്ഡ് പ്രാക്ടീസ് ഡയറക്ടറും യുഎൻഎഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യനും ലണ്ടനിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്‌സുമായ മിനിജ ജോസഫും ആണ് ക്ലാസ്സുകൾ നയിക്കുന്നത്.

പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വിജയത്തിലും ജോലിയിലും മുന്നേറാൻ സഹായകരമായ കാരൃങ്ങൾ ഉൾപ്പെടുത്തിയാണ് സെമിനാർ വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും സൗജനൃമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് തോളോടു തോൾച്ചേർന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് യുഎൻഎഫും കെസിഎഫും ശ്രമിക്കുന്നത്. ദയവായി മുൻകുർ ബുക്ക് ചെയ്യത് സീറ്റുകൾ ഉറപ്പു വരുത്തുക.
കുടുതൽ വിവരങ്ങൾക്ക്
George Thomas 07459518143. Bronia Tomy 07852112470. Sibu Skaria 07886319232
കണ്ണൂർ: കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുമെന്ന പോലീസ് ഭീഷണി നിലനിൽക്കവെ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലകാണ് വധു. മെയ് 12 ന് വധൂഗൃഹത്തിൽ വെച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. സോഷ്യൽ മീഡിയയിലുടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂർ ജില്ലക്കാരി തന്നെയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസ് കോടതിയിൽ ഉടൻ വിചാരണ തുടങ്ങിയേക്കും. സിപിഎം നേതാവ് പി ജയരാജന്റെ ആരാധകരിൽ ഒരാളും സോഷ്യൽ മീഡിയയിലെ ആശയപ്രചാരകനുമായ ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാർട്ടിയും ഡി.വൈ.എഫ്.ഐയുമായി അകൽച്ചയിലാണ്. പാർട്ടിയെയും ഡി.വൈ.എഫ്.ഐ സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു എടയന്നൂർ ശുഹൈബിന്റെത്. ഇതോടെയാണ് ആകാശ് തില്ലങ്കേരിയെ പുറം ലോകം അറിയുന്നത്. ഈ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആകാശ് തില്ലങ്കേരി പിന്നീട് തന്റെ ബന്ധങ്ങൾ വിപുലീകരിക്കുകയും സിപിഎമ്മിന് തലവേദനയാവുകയുമായിരുന്നു.
നെയ്യാറ്റിന്‍കര: തീവണ്ടിയില്‍ കയറുന്നതിനിടെ കാലുതെറ്റി ട്രാക്കില്‍ വീണ പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപ്പെട്ടു. ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട പെണ്‍കുട്ടിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. വലതുകാലിലെ പാദവും മുറിച്ചുമാറ്റി.
തൃശ്ശൂര്‍ പുറനാട്ടുകര പറമ്പുവീട്ടില്‍ രാധിക(17)യാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.26-ന് നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. മാറനല്ലൂര്‍ പഞ്ചായത്തിലെ കോട്ടമുകളിലുള്ള ബന്ധുവിന്റെ മകളുടെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടിയും ബന്ധുക്കളും.
തിങ്കളാഴ്ച പിറന്നാളാഘോഷം കഴിഞ്ഞ് രാത്രി തൃശ്ശൂരിലേക്കു പോകാനായി ചൈന്നെയില്‍നിന്നുള്ള ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടെയായിരുന്നു അപകടം. അമ്മ മഞ്ജുളയും ബന്ധുക്കളും നോക്കിനില്‍ക്കേയാണ് രാധിക പ്ലാറ്റ്ഫോമിനടിയിലൂടെ ട്രാക്കിലേക്കു വീണത്.
ബന്ധുക്കളും യാത്രക്കാരും രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ വി.എസ്.സുജനും ഷിബു ക്രിസ്റ്റഫറും രക്ഷാപ്രവര്‍ത്തനം നടത്തി. രാധികയുടെ കാല്‍ തീവണ്ടിയുടെ ചക്രത്തിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കാല്‍ ചക്രത്തിനിടയിലായതു കാരണം തീവണ്ടി പതുക്കെ മുന്നോട്ടെടുത്തു. തുടര്‍ന്നാണ് ചക്രത്തില്‍നിന്നു കാല്‍ വേര്‍പെടുത്തി രാധികയെ പുറത്തെടുക്കാനായത്.
ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇടതുകാല്‍ മുട്ടിനു താഴെവച്ചാണ് മുറിച്ചുമാറ്റിയത്. വലതുകാലിന്റെ വിരലുകളിലും ചക്രം കുടുങ്ങിയതു കാരണം പാദവും മുറിച്ചുമാറ്റി. ശസ്ത്രക്രിയ കഴിഞ്ഞ രാധിക മെഡിക്കല്‍ കോളേജ് ഓര്‍ത്തോ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് രാധിക.
മലപ്പുറം: മൈസൂരുവിലെ വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളും കുറ്റംസമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്ക് പുറമേ സുല്‍ത്താന്‍ ബത്തേരി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍, കയ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്, ഷൈബിന്റെ ഡ്രൈവര്‍ നിഷാദ് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഭവത്തിലടക്കം കൂടുതല്‍പ്രതികള്‍ ഉള്‍പ്പെട്ടതായാണ് സൂചനയെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മലപ്പുറം എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ശേഷം എടവണ്ണ സീതിഹാജി പാലത്തില്‍നിന്നാണ് ചാലിയാര്‍ പുഴയില്‍ തള്ളിയത്. മൃതദേഹാവശിഷ്ടങ്ങള്‍ക്കായി ഇനി തിരച്ചില്‍ നടത്തണം. പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റുപ്രതികള്‍ കവര്‍ച്ചചെയ്ത ഷൈബിന്റെ ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ നൗഷാദ് കൈമാറിയ പെന്‍ഡ്രൈവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെന്നും എസ്.പി. പറഞ്ഞു. വൈദ്യനെ കാണാതായ സംഭവത്തില്‍ മൈസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണവുമായി മൈസൂരു പോലീസ് സഹകരിക്കുന്നുണ്ടെന്നും കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എസ്.പി. വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാനായാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫി(60)നെ ഷൈബിന്‍ അഷ്‌റഫും സംഘവും തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് ഷൈബിനും സംഘവും ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നിലമ്പൂരിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനമാണ് ഇക്കാലയളവില്‍ വൈദ്യന് നേരിടേണ്ടിവന്നത്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചിട്ടും ഒറ്റമൂലിയുടെ രഹസ്യം വൈദ്യന്‍ വെളിപ്പെടുത്തിയില്ല. ഇതിനിടെ, 2020 ഒക്ടോബറിലെ ഒരുദിവസം മര്‍ദനത്തിനിടെ ഷാബാ ഷരീഫ് കൊല്ലപ്പെട്ടു. ഇതോടെ പ്രതികള്‍ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു.
വൈദ്യനെ തട്ടിക്കൊണ്ടുവന്നതിനും കൊലപ്പെടുത്തിയതിനും മറ്റുപ്രതികള്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ പണം ലഭിക്കാതായതോടെ ഷൈബിനും കൂട്ടുപ്രതികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നാണ് പോലീസ് നിഗമനം. പിന്നാലെ മറ്റുപ്രതികള്‍ ഷൈബിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തുകയും ചെയ്തു. നിര്‍ണായക ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പ് അടക്കമുള്ളവയാണ് അന്ന് കവര്‍ച്ച ചെയ്തത്. ഈ സംഭവത്തില്‍ ഷൈബിന്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതികളിലൊരാളെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഷൈബിനൊപ്പം കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും അന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ തിരുവനന്തപുരം പോലീസ് നിലമ്പൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞത്.
ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗ്രഹാം തോർപ്പ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ആണെന്നുള്ള റിപോർട്ടുകൾ പുറത്തുവരുന്നു. ശാരീരിക അസ്വസ്ഥകളാൽ ബുദ്ധിമുട്ടിയ താരത്തിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
52 കാരനായ തോർപ്പ് 1993 നും 2005 നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്., 16 സെഞ്ചുറികളോടെ 44.66 ശരാശരിയിലാണ് താരം കരിയർ അവസാനിപ്പിച്ചത് . ഓസ്‌ട്രേലിയയിൽ ഈ ശൈത്യകാലത്തെ 4-0 ആഷസ് തോൽവിക്ക് ശേഷം അവസാനിച്ച ഇംഗ്ലണ്ട് കോച്ചിങ് ടീം വിട്ട തോർപ്പ് അടുത്തിടെയാണ് അഫഗാനിസ്ഥാൻ ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നത്.
തോർപ്പിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്വകാര്യതയാണ് മുഖ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
“ഗ്രഹാം തോർപ്പ് ഗുരുതരമായ അസുഖം പഠിച്ച ആശുപത്രിയിലാണ്. അയാളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നു. അവരുടെ സ്വകാര്യതയാണ് മുഖ്യമിപ്പോൾ. ഞങ്ങൾ എല്ലാം കുടുംബത്തിനൊപ്പമുണ്ട്.”
കൗണ്ടി ടീം സറേയുടെ മുൻ ഇടംകയ്യൻ തോർപ്പ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായി അറിയപ്പെടുന്നു, 2005 ൽ വിരമിക്കുന്നതിന് മുമ്പ് കൃത്യമായി 100 ടെസ്റ്റുകൾ കളിക്കുകയും പല വിജയങ്ങളിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹം ഓസ്‌ട്രേലിയയിലാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത് , അവിടെ അദ്ദേഹം ന്യൂ സൗത്ത് വെയിൽസിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം പ്രവർത്തിച്ചു, പിന്നീടാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ ബാറ്റിംഗ് കോച്ചായി ചേർന്നത്.