Latest News

ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 225 കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 638 കുട്ടികളെയാണ് യുദ്ധം ബാധിച്ചതെന്നും ഇതില്‍ 225 കുട്ടികള്‍ കൊല്ലപ്പെടുകയും 413 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും ഉക്രെയ്‌നിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

അധിനിവേശ പ്രദേശങ്ങളിലെയും, യുദ്ധം അതിതീവ്രമായി തുടരുന്ന മറ്റ് മേഖലകളിലെയും കുഞ്ഞുങ്ങളുടെ എണ്ണം കൃത്യമായി അറിയാന്‍ സാധിക്കാത്തതിനാല്‍ ഇതില്‍ കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഉക്രെയ്‌നിന്റെ കിഴക്കന്‍ മേഖലയായ ഡോണെസ്‌കിലാണ് ഏറ്റവുമധികം കുട്ടികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കീവിലും ഖാര്‍കീവിലും നൂറിനടുത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു.

റഷ്യന്‍ അധിനിവേശ പ്രദേശത്തുള്ള അനാഥാലയങ്ങളില്‍ നിന്ന് കുട്ടികളെ നാട്ടിലെത്തിക്കാന്‍ ഉക്രെയ്ന്‍ ഭരണകൂടം അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് ഡാരിയ ഹെരാസംചുക്ക് പറഞ്ഞു.

ശനിയാഴ്ച കിഴക്കന്‍ ഉക്രെയ്‌നിലെ സ്‌കൂളില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തെത്തുടര്‍ന്ന് 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. തൊണ്ണൂറോളം പേരാണ് ഇവിടെ അഭയം പ്രാപിച്ചിരുന്നത്.

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പി റഫ്താസ്.

റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് അഭിഭാഷകനും പറയുന്നത്. റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആരോപണം.

ദുബായില്‍ നിന്ന് കിട്ടിയ സര്‍ക്കാര്‍ രേഖകളില്‍ റിഫയുടെ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് പാടുകള്‍ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകന്‍ റഫ്താസ് വെളിപ്പെടുത്തി.

റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവള്‍ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാല്‍ സഹോദരന്‍ എത്തിയപ്പോള്‍ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലന്‍സില്‍ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല. സമയത്തിലും വ്യത്യാസമുണ്ട്.

മരിച്ച മൂന്ന് കഴിഞ്ഞ് പോയ ആള്‍ പിന്നെ ഒരു സംസാരമോ ബന്ധുക്കളുമായി നടത്തിയിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാന്‍ വന്നിട്ടില്ല. റിഫയുടെ ഫോണ്‍ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

കല്ല്യാണത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളില്‍ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടി കൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.

കേസില്‍ പ്രധാന ദൃക്‌സാക്ഷിയായ റൂം ഷെയര്‍ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോള്‍ മിസ്സിങ്ങാണ്. അയാള്‍ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഗാനമേളവേദികളിൽ സ്ത്രീശബ്ദം മനോഹരമായി അനുകരിച്ചിരുന്ന ഗായകൻ കൊല്ലം ശരത്ത് (എആർ ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു.പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാൻ വിധി അനുവദിക്കാതെയാണ് ശരത്തിനെ കവർന്നത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാർട്ടിക്കിടെ ഗാനമേളയിൽ ആറാമത്തെ പാട്ടുപാടികൊണ്ടിരിക്കവെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

അടുത്തബന്ധുവിന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

എസ് ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു ശരത്ത്. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ.

തേയിലത്തോട്ടത്തിലൂടെ നടൻ ജോജു ജോർജ് നടത്തിയ ഓഫ് റോഡ് ജീപ്പ് റൈഡിന് എതിരെ കെഎസ്‌യുവിന്റെ പരാതി. നടൻ ജോജു ജോർജിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവർക്കു പരാതി നൽകി.

കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആണ് പരാതി കൈമാറിയിരിക്കുന്നത്. നേരത്തെ, ജീപ്പ് ഓടിക്കുന്ന ജോജു ജോർജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു കെഎസ്യു നേതാവിന്റെ പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പറയുന്നു.

ജീവൻ മെമ്മോറിയൽ യുകെഒ എന്ന സംഘടനയാണു മത്സരത്തിന്റെ സംഘാടകർ. നടൻ ബിനു പപ്പുവും ജോജു ജോർജിനൊപ്പമുണ്ടായിരുന്നു.

പതിവുപോലെ നിലപാടിൽ വീണ്ടും മാറ്റം വരുത്തി ജനപക്ഷം നേതാവ് പിസി ജോർജ്. ജോ ജോസഫ് പി സി ജോർജിന്റെ സ്ഥാനാർത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങൾക്കിടെയാണ് നിലപാടിൽ മാറ്റം വരുത്തിയത്. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധമില്ലെന്നാണ് പിസി ജോർജിന്റെ മറുപടി. ൂഞ്ഞാറുകാരനെന്ന നിലയിലാണ് ജോ ജോസഫുമായി ബന്ധമെന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു. ആവശ്യപ്പെട്ടാൽ ബിജെപിക്കായി പ്രചരണത്തിനിറങ്ങും. തനിക്ക് ബന്ധമുള്ള ഏക പാർട്ടി ബിജെപിയാണെന്നും പി സി ജോർജ് വ്യക്തമാക്കി.

നേരത്തെ, ബിജെപി സ്ഥാനാർത്ഥിയാകാനില്ലെന്നും ജോ ജോസഫ് തനിക്ക് വേണ്ടപ്പെട്ടയാളാണെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഈ പരാമർശം എത്തിയതിനു പിന്നാലെ തൃക്കാക്കരയിൽ സിപിഐഎം ടിക്കറ്റിൽ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാർഥിയല്ല മറിച്ച് പി സി ജോർജിന്റെ സ്ഥാനാർഥിയാണെന്ന വിമർശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ഉന്നയിച്ചത്.

ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന് വരുത്തിത്തീർക്കാൻ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. വാ തുറന്നാൽ വിഷം തുപ്പുന്ന പി സി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാർഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഐഎമ്മുകാർ പറയണമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. പിന്നാലെയാണ് പിസി ജോർജ് നിലപാട് തിരുത്തിയത്.

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 77.40 രൂപ നല്‍കേണ്ട സ്ഥിതി.

ചൈനയിലെ ലോക്ഡൗണ്‍ , റഷ്യ-യുക്രൈന്‍ യുദ്ധം, ഉയര്‍ പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയാണ് രൂപയെ ബാധിച്ചത്.

വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ 77.42ലെത്തി. താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളര്‍ കരുത്താര്‍ജിക്കാനും രൂപ ദുര്‍ബലമാകാനും അതിടയാക്കി.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും അതിനെതുടര്‍ന്നുള്ള നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതി വിപണിയില്‍ വ്യാപകമായതും തിരിച്ചടിയായി.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി കാവ്യ മാധവന് വീണ്ടും നോട്ടീസ് സാക്ഷി എന്ന നിലയിലാണ് ചോദ്യം ചെയ്യല്‍. ഇന്നു 11 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.

നേരത്തെ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയപ്പോള്‍ ആദ്യം അസൗകര്യം അറിയിക്കുകയായിരുന്നു. രണ്ടാമത് വീട്ടില്‍ എത്തി മൊഴിയെടുക്കാമെന്ന് കാവ്യ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റേതെങ്കിലും സ്ഥലമാണ് ഉചിതമെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് മൊഴിയെടുക്കാന്‍ എത്തിയിരുന്നില്ല. ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ ഇത്തവണയും അറിയിച്ചിരിക്കുന്നത്. സാക്ഷി എന്ന നിലയില്‍ മൊഴി നല്‍കാന്‍ ഉചിതമായ സ്ഥലം നിശ്ചയിക്കാന്‍ കാവ്യക്കും അവകാശമുണ്ട്. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് കാവ്യ നിര്‍ദേശിച്ച സ്ഥലത്ത് എത്തുമെന്നാണ് കരുതുന്നത്.

ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ട്. പ്രതികളുടെ ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത സംഭാഷണത്തില്‍ കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ട്. കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും കാവ്യയ്ക്ക് അറിയാമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

ആലപ്പുഴ: ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശാമള എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ദേഹത്ത് സ്വയം വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചതെന്നാണ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.

പ്രമുഖ മലയാള പത്രത്തിൻറെ ഓൺലൈൻ കലോത്സവത്തിൽ സമ്മാനാർഹർ ആയതിൻറെ സന്തോഷത്തിലാണ് എലിസബത്ത് ചെറുവത്തൂരും അനിയൻ ജോൺ ചെറുവത്തൂരും . എലിസബത്ത് ബാംഗ്ലൂർ ക്രൈസ്റ്റ് അക്കാദമിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയും ജോൺ കോറമംഗലം സെൻറ് ഫ്രാൻസിസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മത്സരത്തിൽ കേരളത്തിന് പുറത്തുനിന്നുള്ള വിഭാഗത്തിലെ മികച്ച ഗായികയായി എലിസബത്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അനിയൻ ജോൺ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

സിംഗസന്ദ്ര മണിപ്പാൽ കൗണ്ടി റോഡിലെ എം ജെ ലൈഫ് സ്റ്റൈൽ ആട്രിയയിൽ താമസിക്കുന്ന കണ്ണൂർ കുടിയാൻമല ചെറുവത്തൂർ വീട്ടിലെ സോമി ജേക്കബിന്റെയും അനു ജോണിന്റെയും മക്കളാണ് ഇരുവരും . ഇമാൻ കല്യാൺ ഹിന്ദുസ്ഥാനി സ്കൂളിലെ സംഗീത വിദ്യാർത്ഥികളും . ഹിന്ദി ,ഇംഗ്ലീഷ്, മലയാളം പാട്ടുകൾ ഒരുപോലെ വഴങ്ങുമെന്ന് ഇവരുടെ യൂട്യൂബ് ചാനലുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഇവരുടെ സഹോദരനും പത്താംക്ലാസ് വിദ്യാർത്ഥിയുമായ ജേക്കബ് ചെറുവത്തൂരും പാടാൻ മിടുക്കൻ. ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവവും സഹോദരങ്ങൾക്ക് പിൻബലമായുണ്ട്.

2019 -ൽ ബാംഗ്ലൂരിൽ നടന്ന ഇൻറർ സ്കൂൾ മത്സരത്തിൽ ഹിന്ദി ഗാന വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് ഗാനത്തിൽ രണ്ടാം സ്ഥാനവും എലിസബത്ത് നേടിയിരുന്നു. ആട്ടം പാട്ടിൽ ഹിന്ദി ചലചിത്രം രാംലീലയിലെ ‘എ ലാൽ ഇഷ്ക് ‘ എന്ന ഗാനത്തിനാണ് എലിസബത്ത് സമ്മാനാർഹയായത്. ബ്രൂണോ മാർസിന്റെ ‘ടോക്കിങ് ടൂ ദ് മൂൺ’ എന്ന ആൽബത്തിലെ ‘ഐ നോ യൂ ‘ ആർ സംവേർ ഔട്ട് ദേർ ‘എന്ന പാട്ടിനാണ് ജോണിന് സമ്മാനം.

തമിഴ്നാട്ടിൽനിന്ന് സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരത്തുവച്ച് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കിൽനിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.

സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽനിന്ന് കണ്ടെടുത്തു.

Copyright © . All rights reserved