സ്‌പോട്‌സ് ഡെസ്‌ക്, മലയാളം യുകെ.
കായിക രംഗത്തുള്ള പ്രതിഭകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കീത്തിലി മലയാളി ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ച ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടന്നു. പുരുഷവിഭാഗത്തില്‍ ജോമേഷ് അഗസ്റ്റ്യനും ലാന്‍ KS ടീം വിജയകിരീടം ചൂടി. ബോണി ബെന്നി, അരുണ്‍ ഫ്രാന്‍സീസ് ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ റെനില്‍ ചാക്കോ, ദിദിന്‍ ചാര്‍ളി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂണിയേഴ്‌സ് വിഭാഗത്തില്‍ ഹന്നാ തോമസ്സും മെറീന ബേബിയും ജേതാക്കളായി. റോസ ഷിബു അലീന ബേബി ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ ലിസ്മിയ ജോബി നേഹ അലക്‌സ് ടീം മൂന്നാമതെത്തി.
പുരുഷവിഭാഗത്തില്‍ കിരീടം ചൂടിയവര്‍ക്ക് ഡോ. സുധിന്‍ ഡാനിയേല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യനും ജിന്റു മാര്‍ട്ടിന്‍ തോമസും സമ്മാനദാനം നിര്‍വ്വഹിച്ചു. പൊന്നച്ചന്‍ തോമസ്സ്, ഫെര്‍ണാണ്ടെസ് വര്‍ഗ്ഗീസ്, മെറിന്‍ ഡേവിസ്, ജെസ്സി ബേബി എന്നിവര്‍ മറ്റുള്ള വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ഏറ്റവും മികച്ച കളിക്കാരനുള്ള ട്രോഫി ലാന്‍ KS ന് ബാബു സെബാസ്റ്റ്യന്‍ സമ്മാനിച്ചു.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കീത്തിലി ലക്ഷ്യര്‍ സെന്ററില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍
സീനിയേഴ്‌സും ജൂണിയേഴ്‌സുമായി പതിനഞ്ചോളം ടീമുകളാണ് പങ്കെടുത്തത്. വളരെ നിലവാരമുള്ള കളികളാണ് എല്ലാ ടീമുകളും കാഴ്ച്ചവെച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേരിട്ട് രണ്ട് സെറ്റ്കള്‍ക്ക് തോല്പിച്ചാണ് ജോമേഷ് ലാന്‍ സഖ്യം വിജയമുറപ്പിച്ചത്. ജൂണിയേഴ്‌സ് ഗേള്‍സിന്റെ മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു.
കീത്തിലിയിലും പരിസരത്തുമായിട്ടുള്ള മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂര്‍ണ്ണമെന്റാണ് ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ചത്.
യോര്‍ക്ഷയറിലെ ഏറ്റവും ചെറിയ ഗ്രാമമായ കീത്തിലിയിലെ മലയാളികളുടെ കൂട്ടായ്മ നടത്തിയ
ഈ ടൂര്‍ണ്ണമെന്റ് സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്നു.
പോപ്പുലര്‍ പ്രൊട്ടക്ട് ഇന്‍ഷ്വറന്‍സ്, മലയാളം യുകെ ലിമിറ്റഡ്, മാങ്കോസ് കീത്തിലി, ചക്കര റെസ്റ്റോറന്റ് എന്നിവരായിരുന്നു ടൂര്‍ണ്ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയ്ച്ചു.
ഷെറിൻ പി യോഹന്നാൻ
1988 – 2005 കാലയളവിൽ മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സേതുരാമയ്യർ. സിബിഐ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരിക ആ മുഖം ആയിരിക്കും. മലയാളത്തിലെ കുറ്റാന്വേഷണ – ത്രില്ലർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് സിബിഐ സീരിസിലെ നാലെണ്ണവും. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുന്നത് സ്വാഭാവികം. എന്നാൽ കാലത്തിനനുസരിച്ച് മാറാത്ത കഥയും കാഴ്ചകളുമാണ് എസ് എൻ സ്വാമിയും സംഘവും ഇത്തവണ നമുക്ക് സമ്മാനിക്കുന്നത്.
കാലം മാറിയതിനനുസരിച്ച് സിനിമയുടെ ആഖ്യാനത്തിലും മേക്കിങ്ങിലും മാറ്റം വന്നിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർ തിരഞ്ഞുപിടിച്ച് കാണാൻ തുടങ്ങി. ഒടിടിയിലും അല്ലാതെയും പല രീതിയിലുള്ള ത്രില്ലർ കഥകളുടെ ചാകരയാണ് ഇന്ന്. ഇതിനിടയിലേക്കാണ് സിബിഐയുടെ അഞ്ചാം ഭാഗമെന്ന നിലയിൽ സ്ഥിരം പറ്റേൺ പിന്തുടരുന്ന, പഴയ ശൈലിയിലുള്ള ചിത്രം വരുന്നത്. ഇന്നത്തെ പ്രേക്ഷകനെ മനസ്സിലാക്കാതെ പോയത് എസ് എൻ സ്വാമിയും കെ മധുവുമാണ്.
സിബിഐ സിനിമകളിലെ വില്ലന്മാരെ കണ്ടെത്താൻ എളുപ്പമാണ്. സിനിമയിൽ തന്നെ നേരത്തെ അവരെ കാണിച്ചിട്ടുണ്ടാകും. ഇത്തിരി ശ്രദ്ധയോടെ കണ്ടിരുന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ സിനിമയിലെ വില്ലനെ നമുക്ക് പിടികിട്ടും. കാരണം, പഴയ നാല് സിബിഐ സിനിമകളാണ് നമ്മുടെ മനസ്സിൽ കിടക്കുന്നത്… എസ് എൻ സ്വാമിക്ക് അവിഹിതക്കഥ ഒരു വീക്ക്‌നെസ് ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ സിനിമകളിലും കൊലപാതകങ്ങൾക്കുള്ള മൂല കാരണം അതായിരിക്കും. ഇത്തവണയും ഒരാവശ്യവുമില്ലാത്ത അവിഹിതക്കഥ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

പിഷാരടിയുടെ രണ്ട് തോൽവി തമാശകളോടെയാണ് ചിത്രം ആരംഭിക്കുന്നത്. 2012ൽ സിബിഐ അന്വേഷിച്ച ഒരു കേസാണ് ഇവിടെ പറയുന്നത് – ബാസ്കറ്റ് കില്ലിംഗ്സ്. നടന്ന കൊലപാതകങ്ങൾക്കെല്ലാം പരസ്പര ബന്ധമുണ്ടെന്ന് കരുതുന്നിടത്ത് അന്വേഷണം സിബിഐ ലേക്ക് എത്തുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന അനേക കാര്യങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. എന്നാൽ അതൊക്കെ സിനിമയുടെ നീളം കൂട്ടുന്നതല്ലാതെ എൻഗേജിങ് ആയി ഒരുക്കാൻ സാധിച്ചിട്ടില്ല. എന്തിന്! ഈ കുറ്റാന്വേഷണ സിനിമ തന്നെ മൊത്തത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല.
സേതുരാമയ്യരായി മമ്മൂട്ടി, സായ്കുമാറിന്റെ സത്യദാസ്, ജെക്സ് ബിജോയിയുടെ സംഗീതം, ജഗതിയുടെ സെഗ്മെന്റ് എന്നിവ നന്നായിരുന്നു. സിബിഐ ആയത്കൊണ്ട് മസിൽ പിടിച്ച് അഭിനയിക്കുന്ന ഒരുപിടി താരങ്ങളെ ഇവിടെ കാണാം. സൗബിന്റെ കാസ്റ്റിങ്ങും പാളിപ്പോയി. പഴയ മേക്കിങ് സ്റ്റൈൽ, ആകാംഷയുണർത്താത്ത കഥാഗതി, മോശം ക്ലൈമാക്സ് എന്നിവ ചിത്രത്തെ സാരമായി ബാധിക്കുന്നുണ്ട്.
Last Word – ‘സിബിഐ 5 ദി ബ്രെയിൻ” എന്ന ചിത്രത്തിൽ ബ്രെയിൻ ഉപയോഗിച്ചുള്ള കുറ്റാന്വേഷണം എവിടെയാണെന്ന് നമ്മൾ ചിന്തിക്കും. ക്ലൈമാക്സിൽ ഒരു വാക്കിൽ നിന്നൊക്കെ കണ്ടെത്തുന്ന തെളിവ് കണ്ടാൽ പുച്ഛം തോന്നും. ലാഗടിപ്പിക്കുന്ന, എടുത്തുപറയാൻ പുതുമകളില്ലാത്ത എസ് എൻ സ്വാമി – മധു ചിത്രം. സിബിഐ ഫ്രാഞ്ചൈസിലെ ദുർബലമായ ചിത്രം.
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ്ജിന് ജാമ്യം. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
തനിക്കെതിരെ ഉണ്ടായത് പിണറായി വിജയന്‍ തീവ്രവാദ മുസ്ലീംങ്ങള്‍ക്ക് നല്‍കിയ റംസാന്‍ സമ്മാനമാണ് എന്ന് ജാമ്യം ലഭിച്ച ശേഷം പി.സി. ജോര്‍ജ്ജി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോടതി ഇടപെട്ടത് നീതി പൂര്‍വ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എ.യൂസഫലിയെക്കുറിച്ചു പറഞ്ഞതില്‍ മാത്രം തിരുത്തുണ്ട്. മനസിലുള്ള ആശയവും പറഞ്ഞതും രണ്ടായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്കു വേണ്ടിയാണ് സംസാരിച്ചതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പരിപാടിയിൽ ഒരു കാര്യം മനസിലിരുന്ന ആശയമല്ല പറഞ്ഞത്. യൂസുഫലി വളരെ മാന്യനാണ്. പിണറായി സർക്കാർ റിലയൻസിന്റെ ഔട്ട്ലെറ്റ് തുടങ്ങാൻ നീക്കം നടത്തുന്നതിനെ ഞാൻ എതിർത്തിരുന്നു. അതുപോലെ യൂസുഫലി ഇങ്ങനെ മാൾ തുടങ്ങിയാൽ മനുഷ്യന്മാരെല്ലാം അവിടെ കയറി ചെറുകിട കച്ചവടക്കാരെല്ലാം പട്ടിണിയാകുമെന്ന് പറയാനാണ് ശ്രമിച്ചത്. ഹിന്ദുവും ക്രിസ്ത്യാനിയും എന്നില്ല, എല്ലാവരും അവിടെ പോകും. മുസ്ലിംകളാണ് കൂടുതൽ പോകുന്നത്. യൂസുഫലിക്കെതിരെ പറഞ്ഞത് ഞാൻ പിൻവലിക്കുകയാണ്-പി.സി ജോർജ് വ്യക്തമാക്കി.
പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് കസ്റ്റഡിയില്‍ എടുത്ത പി.സി. ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചാണ് 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ജാമ്യം ലഭിച്ച ജോര്‍ജ് ഈരാറ്റുപേട്ടയ്ക്ക് മടങ്ങി.
ഏ.ആര്‍ ക്യാമ്പില്‍ ജോര്‍ജുമായെത്തിയ പൊലീസ് വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധവുമായി കരിങ്കൊടിയുമായി എത്തിയ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. വാഹനവ്യൂഹത്തിനുനേരെ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. വട്ടപ്പാറയില്‍ ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകരും എത്തിയിരുന്നു.
തലസ്‌ഥാനത്ത് നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ മൂന്നാംദിന സമ്മേളനം ഉദ്‌ഘാടനം ചെയ്‌താണ് പി.സി. ജോര്‍ജ് വിവാദപ്രസംഗം നടത്തിയത്. ജനസംഖ്യാ വളര്‍ച്ചയിലെ അസന്തുലിത്വം ഇല്ലാതാക്കാന്‍ ഹൈന്ദവരും ക്രൈസ്‌തവരും കുറഞ്ഞത് നാലു കുട്ടികളെങ്കിലും വേണമെന്നുവയ്‌ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
ഡോ. ഐഷ വി
ഒരു ഉത്പന്നത്തിന്റെ ഈട് എത്ര നാൾ നിലനിൽക്കും എന്നത് വളരെ പ്രസക്തിയുള്ള കാര്യമാണ്. അത് ഓരോ തലമുറയിൽപെട്ടവർക്കും വളരെ വ്യത്യസ്തമായ കാലയളവാണ്. അര നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്നവർക്ക് അവർ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ദീർഘകാലം നിലനിൽക്കണം , ഉപയോഗിക്കാൻ പറ്റണം എന്ന ആഗ്രഹമുള്ളവരായിരുന്നു. വസ്ത്രങ്ങളുടെ കാര്യമെടുത്താലും നമുക്ക് കാണാൻ കഴിയുന്നത് അങ്ങനെയാണ്. രണ്ടോ മൂന്നോ ജോഡി കുപ്പായങ്ങൾ മാത്രമേ ആ തലമുറയ്ക്ക് ഉണ്ടായിരുന്നുള്ളൂവെങ്കിലും അവർ അത് അലക്കിതേച്ച് ശുഭ്ര വസ്ത്രധാരിയായി നടക്കുമായിരുന്നു.
പിന്നീടുള്ള തലമുറകൾക്ക് സാമ്പത്തികശേഷി കൂടി വന്നപ്പോൾ അവരുടെ ആവശ്യങ്ങളിൽ മാറ്റമുണ്ടായി. പലപ്പോഴും അവർ മാറ്റങ്ങൾ ആഗ്രഹിച്ചു. ഉത്പാദകർ പരസ്യങ്ങളിലൂടെ അവരെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. പതിയെ പതിയെ ഒരു ഉപഭോക്തൃ സംസ്കാരം നിലവിൽ വന്നു. മാത്രമല്ല ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരവും പിന്നാലെ വന്നു. കമ്പനികൾക്ക് കൂടുതൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക, വിൽക്കുക, ലാഭം കൂട്ടുക, പുതുമയുള്ള ഉത്പന്നങ്ങൾ വീണ്ടുമുണ്ടാക്കുക എന്നതായി ലക്ഷ്യം. ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുക ഉപയോഗിക്കുക, കളയുക, വീണ്ടും പുതുമയുള്ളത് വാങ്ങുക എന്നിങ്ങനെയായി . ഈ സംസ്കാരം ലോകമെമ്പാടും മാലിന്യ കൂമ്പാരമാകാനും ഇടയാക്കി. മൊബൈൽ ഫോണും ഇലക് ട്രോണിക് ഉപകരണങ്ങളും സൃഷ്ടിച്ച ഇലക്ട്രോണിക് മാലിന്യങ്ങളും ചില്ലറയല്ല. ടെക്നോളജി മാറുന്നതനുസരിച്ച് പുതിയവയിലേയ്ക്ക് മാറുന്നതും നല്ലതു തന്നെയാണ്. വേഗതയും സൗകര്യവും ഉറപ്പാക്കാൻ അതിലൂടെ കഴിയുന്നു.
നമുക്ക് നമ്മുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകേണ്ടതുണ്ട്. അതിൽ നമുക്ക് വസ്ത്രത്തിന്റെ കാര്യമെടുക്കാം. പഴയ തലമുറ ഒരു കീറൽ തുണിയിൽ വന്നാൽ തക്കസമയത്ത് തയ്ച്ച് 9 എണ്ണം വാങ്ങാനുള്ള കാശ് ലാഭിക്കാമെന്ന പഴമൊഴി യാഥാർത്ഥ്യമായവരായിരുന്നു. ഗാന്ധിജിയാകട്ടെ എല്ലാവർക്കും വസ്ത്രo വേണമെന്നും അക്കാര്യത്തിൽ നമ്മൾ സ്വയം പര്യാപ്തമാകണമെന്ന ആദർശ ധീരനും. ചർക്കയിൽ നൂൽ നൂറ്റ് വസ്ത്രം നെയ്തെടുത്ത് തന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കി മാറ്റി അദ്ദേഹം. സ്വതന്ത്ര ഭാരതത്തിൽ ധാരാളം തുണിമില്ലുകൾ ഉണ്ടാകുകയും ഉത്പാദനം വർദ്ധിക്കുകയും ചെയ്തു. എന്നാൽ ഗുണമേന്മയുടേയും ഈടു നിൽക്കുന്നതിന്റേയും കാര്യത്തിൽ പലതും പിന്നോക്കമായി.
ഓണത്തിനും ക്രിസ്തുമസിനും വിഷുവിനും പെരുന്നാളിനും പിറന്നാളിനും പലരും വസ്ത്രങ്ങൾ വാങ്ങാറുണ്ട്. മോടി മങ്ങാതെ ഒരു വർഷമെങ്കിലും നന്നായി നിലനിൽക്കുന്ന വസ്ത്രങ്ങൾ നന്നേ കുറവ്. ഉപഭോക്താക്കളുടെ വാങ്ങാനുള്ള ആസ്തി വർദ്ധിച്ചപ്പോൾ ആരും അതേ പറ്റി ചിന്തിക്കുകയോ പരാതിപ്പെടുകയോ ചെയ്യാതായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഓണക്കോടി വാങ്ങി ഒരു ഓട്ടോയിൽ വീട്ടിലേയ്ക്ക് വരുമ്പോൾ ഓട്ടോ ഡ്രൈവർ പറയുകയാണ്. ” ഇപ്പോൾ വസ്ത്രങ്ങൾ വാങ്ങിയാൽ ഒന്നു കഴുകുമ്പോഴേയ്ക്കും അത് പഴയതാകും” . ഞാനും ആലോചിച്ചപ്പോൾ കാര്യം ശരിയാണ്.
എന്റെ കുട്ടിക്കാലത്ത് അച്ഛൻ അമ്മയ്ക്ക് ഒരു സാരി വാങ്ങി കൊടുത്തു. അമ്മ അതുടുത്ത് സ്കൂളിൽ പിറ്റിഎ മീറ്റിംഗിനും മറ്റും വന്നിട്ടുള്ളപ്പോൾ എന്റെ കൂട്ടുകാരികൾ ” നല്ല സാരി” എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ആ സാരി അമ്മ എനിക്ക് തന്നു. ഇന്നും ഞാനത് ഉപയോഗിക്കുന്നു. അലക്കുകല്ലിലും വാഷിംഗ് മെഷീനിലും വർഷങ്ങളോളം കഴുകിയിട്ടും അതിന്റെ നിറത്തിലും ഗുണത്തിലും തെല്ലും കുറവുവന്നില്ല. നൂലിഴകൾ പൊങ്ങിയില്ല. പൊടിഞ്ഞില്ല. ചുരുങ്ങിയില്ല. നീണ്ടതുമില്ല. ഈർപ്പം വലിച്ചെടുക്കുകയും ആവശ്യത്തിന് ചൂടും തണുപ്പും നൽകുകയും ചെയ്യുന്നു. വായു സഞ്ചാരം ഉറപ്പാക്കുക കയും ചെയ്യുന്നു. ഈ സാരി വാങ്ങിയതിന് ശേഷം വാങ്ങിയ മറ്റൊരു വസ്ത്രവും ഇത്രയും ഗുണമേന്മയോടെ നിന്നിട്ടില്ല.

അര നൂറ്റാണ്ട് പ്രായമായിട്ടും പച്ച, മഞ്ഞ, വയലറ്റ് നിറങ്ങളിലുള്ള ഡിസൈനുകൾ വർണ്ണാഭമായി നിൽക്കുന്നു. ഞാനിക്കാര്യം അത്ര ശ്രദ്ധിച്ചിരുന്നില്ല. ആറേഴ് വർഷം മുമ്പ് ഒരു ദിവസം കോളേജിൽ പഠിച്ചപ്പോഴുള്ള കൂട്ടുകാരി കനകലത ബസ്സ്റ്റോപ്പിൽ വച്ച് എന്നെ ഇതേ സാരിയിൽ കണ്ടപ്പോൾ എന്നോട് ചോദിച്ചു: ” ഈ സാരി ഇപ്പോഴും ചീത്തയായില്ലേ ?” അന്ന് രാത്രി ഞാൻ അച്ഛനോട് ചോദിച്ചു: ” ഈ സാരി എവിടെ നിന്നുമാണ് വാങ്ങിയത്? ” അച്ഛൻ പറഞ്ഞു: ” നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ നിന്ന് .” ” ഈ സാരി ദീർഘ കാലം നിലനിന്നല്ലോ” എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു: ” നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ കിടക്കവിരികളും ഞാൻ വാങ്ങിയിട്ടുണ്ട്. അവയും ദീർഘകാലം നിലനിന്നു.” ഒരു “മെയ്ഡ് ഇൻ ഇൻഡ്യ ” ഗുണമേന്മയോടെ ഇത്ര കാലം നിലനിൽക്കണമെങ്കിൽ ഗുണമേന്മയുള്ള ഉത്പന്നം നമുക്ക് നിർമ്മിക്കാൻ അറിയാഞ്ഞിട്ടല്ല. കമ്പനിക്കാരും സർക്കാരും അതിനു വേണ്ടി ആർജ്ജവത്തോടെ ശ്രമിക്കാഞ്ഞിട്ടാണ്. പൂട്ടിപ്പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ താങ്ങി നിർത്തി അതിലൂടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഗുണമേന്മ നിലനിർത്തി ഉത്പന്നങ്ങൾ നിർമ്മിച്ചാൽ ഏത് ഉത്‌പന്നമായാലും ഭാരതത്തിലും പുറത്തും വിൽക്കാൻ പ്രയാസമുണ്ടാകില്ല. അങ്ങനെ ഒട്ടനവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതിലൂടെ ഭാരതത്തിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടും . ഉപഭോക്താവിനും മുടക്കുന്ന കാശിന് ഗുണമുണ്ടാകും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഈദ് സ്പെഷ്യൽ
വെർമിസെല്ലി കുനാഫ
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ഒരു പരമ്പരാഗത അറബിക് മധുരപലഹാരമാണ് കുനാഫ. ഒരിക്കൽ രുചിച്ചവർക്ക് അത് മറക്കാൻ കഴിയില്ല. വെർമിസെല്ലി ഉപയോഗിച്ച് എളുപ്പത്തിൽ കുനാഫ ഉണ്ടാക്കി നോക്കാം
ചേരുവകൾ :
1 .നേർത്ത വെർമിസെല്ലി വറുത്തത് – 200 ഗ്രാം
2 . ഉരുകിയ വെണ്ണ – 3 ടേബിൾ സ്പൂൺ
ക്രീം ഫില്ലിങ്ങിനായി
1 . കോൺ ഫ്ലോർ – 2 ടേബിൾ സ്പൂൺ
2 . പഞ്ചസാര – 1/4 കപ്പ്
3 . പാൽ – 1 കപ്പ്
4 . വാനില എസ്സൻസ് – 1/2 ടീസ്പൂൺ
5 . മൊസറെല്ല ചീസ് – 150 ഗ്രാം
പഞ്ചസാര സിറപ്പിനായി
1 . 1/4 കപ്പ് പഞ്ചസാര
2 . 1/4 കപ്പ് വെള്ളം
3 . പിസ്ത പൊടിച്ചത് – അലങ്കരിക്കാൻ
ഉണ്ടാക്കുന്ന രീതി

ക്രീം ഫില്ലിംഗ് :-
കോൺ ഫ്ലോർ, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ കട്ടകളില്ലാതെ പാലിൽ കലർത്തുക.കട്ടിയാകുന്നത് വരെ ചെറിയ തീയിൽ വേവിക്കുക; പൂർണ്ണമായും തണുക്കാൻ അനുവദിക്കുക.
വെർമിസെല്ലി കൈഉപയോഗിച്ചു നേർത്തതായി പൊടിച്ചെടുക്കുക; ഉരുകിയ വെണ്ണയുമായി ഇത് നന്നായി യോജിപ്പിക്കുക
ഒരു ബേക്കിങ് ട്രേയിൽ തയാറാക്കി വെച്ചിരിക്കുന്ന, വെർമിസെല്ലിയുടെ പകുതി, നേർത്ത പാളിയായി നിരത്തി നന്നായി പ്രസ് ചെയ്തു കൊടുക്കുക. അതിനു മുകളിൽ പകുതി മൊസറെല്ല ചീസ് വിതറുക.
അതിനു മുകളിൽ തയാറാക്കി വെച്ചിരിക്കുന്ന ക്രീം ഫില്ലിംഗ് ഒഴിക്കുക .
അതിനുശേഷം ബാക്കിയുള്ള മൊസറെല്ല ചീസ് മുകളിൽ വിതറുക.
പിന്നീട് ബാക്കിയുള്ള വെർമിസെല്ലി മുകളിൽ നിരത്തുക; എല്ലാ ഭാഗവും വെർമിസെല്ലി കൊണ്ട് മൂടുക.
പ്രീ ഹീറ്റ് ചെയ്ത ഓവനിൽ (180°,10 Min); 20 മിനിറ്റു ബേക്ക് ചെയ്യുക.( Bake until lightly golden )
ഒരു നോൺ-സ്റ്റിക്ക് പാത്രത്തിൽ, പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ചു പഞ്ചസാര സിറപ്പ് ഉണ്ടാക്കുക
ബേക്ക് ചെയ്‌ത കുനാഫയിലേക്കു ചൂടുള്ള പഞ്ചസാര സിറപ്പ് മുഴുവൻ ഒഴിക്കുക.
മുകളിൽ പൊടിച്ച പിസ്ത ഉപയോഗിച്ച് അലങ്കരിക്കുക.
ചെറു ചൂടോടെ ആസ്വദിക്കുക !!
സ്‌പോട്‌സ് ഡെസ്‌ക്, മലയാളം യുകെ.
കായിക രംഗത്തുള്ള പ്രതിഭകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കീത്തിലി മലയാളി ബാറ്റ്മിന്റണ്‍ ക്ലബ് നടത്തുന്ന ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നാളെ കീത്തിലിയില്‍ അരങ്ങേറും. സീനിയേഴ്‌സും ജൂണിയേഴ്‌സുമായി പതിനഞ്ചോളം ടീമുകളാണ് യൂറോപ്പിലെ ഏറ്റവും ചെറിയ നഗരമായ കീത്തിലിയില്‍ മത്സരത്തിനെത്തുന്നത്.
കീത്തിലിയിലും പരിസരത്തുമായിട്ടുള്ള മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു മത്സരമാണ് കീത്തിലി മലയാളി ബാറ്റ്മിന്റണ്‍ ക്ലബ് ഉദ്ദേശിക്കുന്നത്.
യോര്‍ക്ഷയറിലെ ഏറ്റവും ചെറിയ ഗ്രാമമായ കീത്തിലിയില്‍ എത്തിയ മലയാളികളുടെ കൂട്ടായ്മ നടത്തുന്ന
മത്സരത്തില്‍ പങ്ക് ചേര്‍ന്ന് ഈ പരിപാടി വിജയിപ്പിക്കാന്‍ എല്ലാ പരിസര നിവാസികളും തയ്യാറാകണമെന്ന് സംഘാടകര്‍ അറിയ്ക്കുന്നു.
Venue:
Keighley Leisure cetnre
1st May 2022 at 10.00am
For enquiries
Jomesh Augustine 07404771500
Laan Unni 07534864104
Dhidhin 07448415370
Renil 07424800229
ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച സിനിമയാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി സിനിമപ്രേമികള്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പുകള്‍ക്ക് ഒരവസാനമെന്നോണം ‘അവതാര്‍ 2’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.
‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്നാണ് രണ്ടാം ഭാഗത്തിന് പേരു നല്‍കിയിരിക്കുന്നത്. ട്വന്റീത് സെഞ്ച്വറി ഫോക്‌സാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇവരാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിനൊപ്പം റിലീസ് ചെയ്യുന്ന തിയതിയും പുറത്തുവിട്ടിരിക്കുന്നത്. ലാസ് വേഗാസിലെ സീസര്‍ പാലസില്‍ നടന്ന സിനിമാകോണ്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
മെയ് ആറിന് ചിത്രത്തിന്റെ ട്രെയിലര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേറ്റ് വിന്‍സ്ലെറ്റ്, സിഗൂണി വീവര്‍, എഡീ ഫാല്‍ക്കോ, മിഷേല്‍ യോ, ഊനാ ചാപ്ലിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്ന ചിത്രത്തിനൊപ്പമാണ് അവതാര്‍ 2വിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുക.
View this post on Instagram
മോഹന്‍ലാലുമായി പിണങ്ങിയതിനെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം, 12 വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.
ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാന്‍ ശരിയ്ക്കും അന്ന് പിണങ്ങിയതായിരുന്നു. പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, ആ സമയത്ത് ലാല്‍ വന്നിരിക്കും.
ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍, ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. പിന്നീട്, ജയറാമിനെ പോലുള്ളവരെ വെച്ച് സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി.
ആ പിണക്കം മാറിയത് . മോഹന്‍ലാലിന്റെ ഇരുവര്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്തായിരുന്നു. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്. ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഭ്രമിച്ച് പോയി. സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹന്‍ലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടില്‍ എത്തുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്.ടി.ഡി ബൂത്തില്‍ കയറി ലാലിനെ ഞാന്‍ വിളിച്ചു. ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത്’, സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ തിരക്കില്ലാത്ത ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കാണാന്‍ വന്ന അനുഭവമാണ് പറയുന്നത്. ഒപ്പം സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ: എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നതെന്ന് ചോദിച്ചപ്പോല്‍ വരേണ്ടി വന്നു എന്നാണ് ലാല്‍ പറഞ്ഞത്. ലാലു വരുന്നത് നാട്ടുകാര്‍ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല, ഞാന്‍ മുഖം മറച്ചു പിടിച്ചിട്ടാണ് വഴി ചോദിച്ചത്’ എന്നാണ് ലാല്‍ മറുപടി പറഞ്ഞത്. എത്ര മുഖം മറച്ചു പിടിച്ചാലും മോഹന്‍ലാലിന്റെ കൈവിരല്‍ കണ്ടാല്‍ പോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാന്‍ ഭയന്നു. ‘നാടോടിക്കാറ്റ്’ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്നും സത്യന്‍ ഓര്‍ക്കുന്നു.
‘ലാല്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു.’ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതു കൊണ്ടാണ്. എതിര് പറയരുത്.’ ആളുടെ പേര് കേട്ടപ്പോള്‍ എന്റെ പാതി ജീവന്‍ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍ കാണാം പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്.’
‘ഞാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ചിട്ടും, പല കാരണങ്ങല്‍ പറഞ്ഞിട്ടും ലാല്‍ വിടുന്നില്ല. “അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.” എന്നായി ലാല്‍. ഒടുവില്‍ സൗമ്യത വെടിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണം കൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല.’ പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.” അയ്യോ.. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ?” എന്നായി ലാല്‍.
ഇതോടെ ലാലിന്റെ കുസൃതി തനിക്ക് പിടികിട്ടിയെന്നും സത്യൻഅന്തിക്കാട് പറയുന്നു. കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷി പോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.’
സിനിമാ മേഖലയെ പിടിച്ചുകുലുക്കുന്ന മീ ടൂ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇപ്പോഴിതാ, അത്തരമൊരു വെളിപ്പെടുത്തൽ നടത്തുകയാണ് നർത്തകി വർണിക സിന്ധു. സിനിമാതാരം ആകണമെന്ന് തനിക്ക് ഒരുകാലത്ത് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്നത് ദുരനുഭവമാണെന്നും വർണിക പറയുന്നു.
അക്ഷയ് കുമാർ നായകനായെത്തിയ സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും എന്നാൽ തന്നെ ദുരുപയോഗം ചെയ്യാൻ നോക്കിയെന്നുമാണ് വർണിക വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിന്ധു.
അക്ഷയ് കുമാർ നായകനായ ഹിന്ദി സിനിമയിൽ അഭിനയിച്ചാൽ 24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു. പകരം മൂന്ന് പേർക്ക് അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു മാനേജർ ആവശ്യപ്പെട്ടതെന്നും വർണിക വെളിപ്പെടുത്തുന്നു.
’24 ലക്ഷമാണ് അവർ ഓഫർ ചെയ്തത്. എന്നാൽ, ആ സിനിമ ചില കാരണങ്ങളാൽ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകൻ. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണിൽ വിളിച്ചിട്ട് രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോൾ അയാളെ അടിക്കാനാണ് തോന്നിയത്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള എന്റെ മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാൻസിലേക്ക് മാറിയത്.’- താരം വെളിപ്പെടുത്തി.
ഈ സംഭവത്തോടെയാണ് തനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതിയെന്ന ചിന്ത വന്നത്. ‘ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുൻപുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ജീവിച്ച് പോയാൽ മതി എന്നതിനാൽ ജീവിതം വിട്ടൊരു കളിയ്ക്ക് ഞാനില്ലെന്ന് അന്നേ തീരുമാനിച്ചതാണ്’-വർണിക പറയുന്നു.