Latest News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകാനാവില്ലെന്ന് കാവ്യാ മാധവന്‍. അന്വേഷണ സംഘത്തെ നടി അസൗകര്യം അറിയിച്ചു. ബുധനാഴ്ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു.

അക്രമത്തിനിരയായ നടിയും കാവ്യാ മാധവനും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്.

അതേസമയം, കേസിലേക്ക് കാവ്യാ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു.

നായകനായും വില്ലനായും സ്വഭാവ നടനായും കോമഡി റോളിലുമെല്ലാം അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ ഷൈനിനായിട്ടുണ്ട്.

ഭീഷ്മ പര്‍വ്വം, വെയില്‍, കുറുപ്പ് എന്നിവയാണ് ഷൈനിന്റെതായി ഈയടുത്ത് പുറത്തിറങ്ങിയ സിനിമകള്‍. നായകനായി അഭിനയിച്ചതിനേക്കാളധികം ക്യാരക്ടര്‍ റോളുകളിലൂടെയാണ് ഷൈന്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.

തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ആരാണ് ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ഷൈന്‍.ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കൂടെ വര്‍ക്ക് ചെയ്ത നടിമാരില്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയത് ആര്‍ക്കൊപ്പമായിരുന്നു എന്നായിരുന്നു അവതാരകയുടെ ചോദ്യം.

”ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്.

അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറുമൊക്കെയുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നും.

ക്ലാസ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നമ്മള്‍ ആക്ട് ചെയ്യുന്ന ആ സംഭവമാണ്. അതില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ ദേഷ്യം തോന്നും. അത് പ്രായത്തിന്റെ കൂടി കാര്യമാണ്.

അവര് ചെറിയ പ്രായവും നമ്മള്‍ കുറച്ചുകൂടി പ്രായമുള്ള കാരണവന്മാര്‍ ആയതിന്റെ ദുശ്ശീലങ്ങളാണ് അതൊക്കെ.റാഗ് ചെയ്യാറില്ല. ഇടക്ക് ദേഷ്യം പിടിക്കും,” ഷൈന്‍ പറഞ്ഞു.

വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റ് ആണ് ഷൈനിന്റെതായി ഇനി പുറത്തിറങ്ങാനുള്ള വമ്പന്‍ റിലീസ്.

 

താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.വി. തോമസ്. കെ.പി.സി.സി നേതൃത്വം ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാര്‍ട്ടി വിരുദ്ധമായി ഒന്നും സെമിനാറില്‍ പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറില്‍ താന്‍ പ്രസംഗം തുടങ്ങിയതെന്നും കെ.വി. തോമസ് പറഞ്ഞു.

കണ്ണൂരില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ്.

ദേശീയതലത്തില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. പാര്‍ട്ടി കോണ്‍ഗ്രസിലേത് ഒരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരനൊന്നുമല്ല ഞാന്‍. ശശി തരൂരിനെയും ക്ഷണിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്നീട് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു, കെ.വി. തോമസ് പറഞ്ഞു.

അതേസമയം, കെ.വി. തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചര്‍ച്ച ചെയ്യും.

ദിലീപ് പല നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഈ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

‘ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്.

മലയാള സിനിമയില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ തന്നെയാണ് സിനിമയെ നിയന്ത്രിക്കുന്നത്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. അതിന് ഇരകളാണ് ഞാനും വിനയനുമൊക്കെ, പല നടിമാരും ഇരകളായിട്ടുണ്ട്.

എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള്‍ സിനിമയിലുണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കും. ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണം. മാന്യന്മാരായ പല നടന്‍മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണം.

പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുത്. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണ്. മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ ബൈജു കൊട്ടാരക്കര പറഞ്ഞു.

ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം. ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.

പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ക്യാംപസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പികല്ലേറ് നടത്തുകയും വിദ്യാര്‍ത്ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഷിബു മാത്യൂ
സ്പിരിച്ച്വല്‍ ഡെസ്‌ക്.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കത്തീട്രല്‍ അസ്സി. വികാരി റവ. ഫാ. ഡാനി മൊളോപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു. കോവിഡ് കാലത്തെ നിയ്മങ്ങള്‍ക്ക് ഇളവു വന്നതിന് ശേഷമുള്ള ആദ്യത്തെ വലിയ തിരുക്കര്‍മ്മമാണ് ഇന്ന് നടന്നത്. അഞ്ഞൂറില്‍പ്പരം വിശ്വാസികളാണ് ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയത്.
ആരാധനാ വത്സരത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രാര്‍ത്ഥനാദിനങ്ങളിലൊന്നായ ഓശാന ഞായര്‍ മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തെയും അനുസ്മരിക്കുന്നു. ഓശാന എന്ന വാക്ക് മിശിഹാ നല്‍കുന്ന രക്ഷയെ അര്‍ത്ഥമാക്കുന്നു. ഈ വാക്കിന് കുരുത്തോല എന്നും അര്‍ത്ഥമുണ്ട്. ഇന്നേ ദിവസം ആശീര്‍വദിച്ചു നല്‍കുന്ന കുരുത്തോലകള്‍ നാം മിശിഹായെ രക്ഷകനായി സ്വീകരിച്ചവരും എവിടെയും ഈ സത്യം പ്രഘോഷിക്കുന്നവരുമാണെന്ന് സൂചിപ്പിക്കുന്നു. കുരുത്തോല വിതരണത്തിന് ശേഷം ഓറശ്ലെം ലിറ്റര്‍ജിയില്‍ നിന്നും സ്വീകരിച്ച പ്രദക്ഷിണവും വാതില്‍ മുട്ടി തുറക്കുന്ന ദേവാലയ പ്രവേശന കര്‍മ്മവും നടന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്നു സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റ് പറയുവാനും ഈ ദിവസം തിരുസ്സഭാ മാതാവ് ആഹ്വാനം ചെയ്യുന്നു.
തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന തുടര്‍ന്നു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. ഡാനി മൊളോപ്പറമ്പില്‍ ഓശാന ഞായര്‍ സന്ദേശം നല്‍കി. ദൈവീക മഹത്വം കാണാന്‍ സാധിച്ചത് കുഞ്ഞുങ്ങള്‍ക്കാണ്. നിഷ്‌ക്കളങ്കമായ ഹൃദയവും വിശ്വാസവുമാണ് അതിന് കാരണം. ഓരോ വ്യക്തിയും ഈശോയെ വഹിക്കുന്നവരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ബീന DSFS ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍ ശുശ്രൂഷിയായി.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കാലങ്ങളായി നടന്നു വരുന്ന തമുക്ക് നേര്‍ച്ചവിതരണം നടന്നു. ഇടവക പ്രതിനിധികള്‍ ഒന്നായി ഉണ്ടാക്കിയ തമുക്ക് നേര്‍ച്ച ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി.
ഓശാന ഞായറാഘോഷത്തോടുകൂടി ലീഡ്‌സ് ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ആത്മീയമായി ഒരുങ്ങാന്‍ എല്ലാ ഇടവകാംഗങ്ങളോടുമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അഭ്യര്‍ത്ഥിച്ചു.

വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

ഫാ. ഹാപ്പി ജേക്കബ്

പ്രതീക്ഷ അറ്റ ജനത പ്രതീക്ഷയോടെ കാത്തിരുന്ന ദിവസം . വേദപുസ്തകത്തിൽ വലിയ പ്രവാചകൻമാർ നൂറ്റാണ്ടുകൾക്കു മുൻപേ പ്രവചിച്ചു. യശയ്യാ 62 : 11, സഖറിയ 9: 9 . സീയോൻ പുത്രിയേ ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക ; യെരുശലേം പുത്രിയേ ആർപ്പിടുക ! ഇതാ നിൻറെ അടുക്കൽ വരുന്നു ; അവൻ നീതിമാനും ജയശാലിയും താഴ്മ ഉള്ളവനുമായി കഴുതപ്പുറത്തും പെൺ കഴുതയുടെ കുട്ടിയായ ചെറു കഴുതപ്പുറത്തും കയറി വരുന്നു.

ഇന്നത്തെ ചിന്താവിഷയം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് വി. മത്തായി 21: 1 -11. താഴ്മയുടെ അടയാളമായ കഴുതയെ തിരഞ്ഞ് അതിന്റെ പുറത്ത് കയറി രാജകീയ യാത്ര നടത്തുമ്പോൾ എളിമയുടെ പ്രതീകമായി മാത്രമല്ല. കർത്താവിന് ആവശ്യമുള്ളവരെ തിരഞ്ഞെടുക്കുമ്പോൾ മനുഷ്യചിന്തയ്ക്ക് അപ്പുറമാണ്. ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യത്തെ പിടിക്കുന്നവരെ ആയിരുന്നു. ധാരാളം പ്രത്യേകതകൾ ആ യാത്രയിൽ കാണാമായിരുന്നു.

ആ യാത്രയിൽ പങ്കുകാരായിരുന്നവർ ഒലിവിൻ ചില്ലകൾ കൈയിൽ ഏന്തിയിരുന്നു. വിജയത്തിൻറെ പ്രതീകമാണ് ഒലിവ് എങ്കിലും അതിനു അപ്പുറം വലിയ ഒരു അർത്ഥം നമുക്ക് നൽകിയിരുന്നു . മിശിഹാ അല്ലെങ്കിൽ അഭിഷിക്തൻ എന്ന നിലയിൽ അവനെ വെളിപ്പെടുത്തുന്നു. പഴയ നിയമ കാലത്ത് പ്രവാചകനായി പുരോഹിതനായി രാജാവായി അഭിഷേകം ചെയ്യുമ്പോൾ ഒലിവ് തൈലം ഉപയോഗിച്ചിരുന്നു. പിന്നീടുള്ള കാലത്ത് ഒലിവ് ഇല സമാധാനം ,സമ്പൽസമൃദ്ധി, ജയം എന്നിവയുടെ പ്രതീകമായിരുന്നു. അന്തിമവിജയം അത് മരണത്തിൻ മേലുള്ള വിജയം തന്നെ ആണെന്ന് ഈ പ്രവർത്തി സൂചിപ്പിച്ചു. ഹേ മരണമേ നിൻറെ ജയം എവിടെ ? ഹേ മരണമേ നിൻറെ വിള മുള്ള് എവിടെ ? 1 കോരി 15:55

അവൻ വിനീതനായ കഴുതയെ തിരഞ്ഞെടുത്തതിലും താൻ സമാധാന പ്രഭു എന്ന് പഠിപ്പിച്ചു. എളിമയും വിനയവും പ്രസംഗവിഷയം മാത്രമായ ഇന്ന് ജീവിതവും അങ്ങനെ ആവണം എന്ന് ക്രിസ്തു പഠിപ്പിച്ചു. അവർ ആർത്ത് വിളിച്ചു. ഹോശാന അതിൻറെ അർത്ഥം “കർത്താവേ ഇപ്പോൾ രക്ഷിക്കണമേ ” എന്നാണ്. കാത്തിരിപ്പിന്റെ വിരാമം, രോഗങ്ങളിൽ നിന്ന് മുക്തി , വിശപ്പിന് അപ്പം ,മരിച്ച ച്ച ലാസറിന് ജീവൻ. പിന്നെ വേറെ എന്ത് വേണം ജനത്തിന് തൃപ്തി വരാൻ . അവർ ആർത്ത് വിളിച്ച് അവനെ ആനയിച്ചു. ഒരു ദിവസം കഴിഞ്ഞപ്പോൾ ഇവർ തന്നെ ആർത്ത് വിളിച്ചത് അവനെ ക്രൂശിക്ക എന്നാണ്. എന്തൊരു വിരോധാഭാസം ! നാമം ഇതുപോലെ അല്ലെ . നമ്മുടെ ഓരോ കാര്യങ്ങളും നടത്തി തരുവാൻ ദൈവം വേണം. അതിന് ശേഷം എന്താണ് . സത്യത്തിൽ ഈ ജനം ഒരു ഭൗതീക രാജാവിനെ അല്ലേ ആഗ്രഹിച്ചത്. ഈ പ്രശംസയുടെ നടുവിലും ആരവങ്ങൾക്കിടയിലും കർത്താവ് യെരുശലേമിനെ നോക്കി വിലപിച്ചു. ഈ നാളിലെങ്കിലും സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നെങ്കിലും കൊള്ളാമായിരുന്നു. പ്രവാചകന്മാർ പറഞ്ഞതും, യോഹന്നാൻ പറഞ്ഞതും, കർത്താവ് പ്രസംഗിച്ചതും ശ്ലീഹന്മാർ പഠിപ്പിച്ചതും ഇന്നും ആവശ്യമായിരിക്കുന്നു. മാനസാന്തരപ്പെടുക. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ഇനി എങ്കിലും നാം മനസ്സിലാക്കണ്ടേ . കല്ലോട് കല്ല് ശേഷിക്കാത്ത കാലം വരും എന്ന് യെറുശലേമിനെ നോക്കി പറഞ്ഞത് എന്ത് കൊണ്ടാണ് നാം മനസ്സിലാക്കാതെ പോകുന്നു.

ഈ യാത്ര ആരംഭിക്കുന്നത് ലാസറിനെ ഉയർപ്പിച്ച ബഥാന്യയിൽ നിന്നായിരുന്നു. അവസാനിച്ചത് തന്റെ കുരിശു മരണത്തിലും . ഞാൻ തന്നെ പുനരുദ്ധാനവും ജീവനുമാകുന്നു എന്ന് ലാസറിന്റെ ഭവനത്തിൽ വച്ച് പ്രതിവചിക്കുന്നു. മരണത്തെ പോലും അതിജീവിക്കുവാൻ തനിക്ക് കഴിയും എന്ന് പറഞ്ഞത് ഇവിടെ ഈ യാത്രയുടെ അന്ത്യത്തിൽ യാഥാർത്ഥ്യം ആകുന്നു. നശിച്ച് പോകുന്ന ലോകത്തിനു വേണ്ടി യത്നിക്കുന്ന നമുക്ക് ഈ ഓശാന പെരുന്നാൾ നിത്യതയുടെ അനുഭവമാക്കി മാറ്റാൻ കഴിയില്ലേ . നമ്മുടെ അധരങ്ങൾ പൂട്ടപ്പെടുമ്പോഴും ഈ കല്ലുകൾ പ്രകൃതിതന്നെ സ്തുതിക്കും എന്ന് കർത്താവ് അരുളുന്നു.

ഈ ദിവസത്തെ ചിന്തകൾ ഒരു ഓർമ്മ മാത്രമല്ല. കാത്തിരുന്ന രാജാവിനെ ആനയിക്കുവാൻ നാമും കടന്നുവരണം. ഹോശാന പാടി അവനെ ഹൃദയങ്ങളിലേയ്ക്ക് ആനയിക്കാം. രാജോചിതമായി തന്നെ അവനെ സ്വീകരിക്കാം. കാരണം അവൻ നമ്മുടെ രാജാവ് തന്നെ . അവനിൽ മാത്രമല്ലേ രക്ഷയുള്ളൂ. അവനിൽ ഭരിക്കപ്പെടുകയും വിധേയപ്പെട്ട പ്രജയും നാം ആയാലേ ജീവിതം അനുഗ്രഹിക്കപ്പെട്ടതാകൂ.

ഇത് യഹോവ ഉണ്ടാക്കിയ ദിവസം . ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. യഹോവേ ഞങ്ങളെ രക്ഷിക്കണമേ . യഹോവേ ഞങ്ങൾക്ക് ശുഭത തരണമേ. സങ്കീ: 118 :24 -25 . ഏവർക്കും സമാധാനത്തിന്റെ പ്രത്യാശയുടെ ഓശാന പെരുന്നാൾ ആശംസകൾ .

പ്രാർത്ഥനയോടെ

ഹാപ്പി ജേക്കബ് അച്ചൻ

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.

സുജിത് തോമസ്

ചെറുപയർ തോരൻ

ചേരുവകൾ

• ചെറുപയർ – 1 കപ്പ്
• തേങ്ങ ചിരകിയത് – 3/4കപ്പ്
• ജീരകം – 1/4 ടീ സ്പൂൺ
• കുരുമുളക് – 6 എണ്ണം
• പച്ചമുളക് – 1
• വെളുത്തുള്ളി – 2 ചെറുത്
• കൊച്ചുള്ളി – 3
• ഉപ്പ്‌ – ആവശ്യത്തിന്
• മഞ്ഞൾ പൊടി -1/2 ടീ സ്പൂൺ

താളിക്കാൻ

• കടുക് – 1/2 ടീസ്പൂൺ
• വറ്റൽ മുളക് – 2
• കൊച്ചുള്ളി – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
• കറിവേപ്പില

തയാറാക്കുന്ന വിധം

1.ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
2.തേങ്ങ ചിരകിയതു മുതൽ കൊച്ചുള്ളി വരെയുള്ള എല്ലാ ചേരുവകളും ചേർത്ത് ഒന്നു ചതച്ചെടുക്കുക.
3.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ചുവന്നമുളകും ചേർത്ത് പൊട്ടിയശേഷം, കറി വേപ്പിലയും,കൊച്ചുള്ളി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക.
3.ശേഷം ചതച്ചുവച്ച കൂട്ട് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയതിനു ശേഷം, മഞ്ഞൾ പൊടി ചേർത്ത് മൂത്തതിന് ശേഷം ചെറുപയർ ചേർക്കുക.
4.ആവശ്യത്തിന് ഉപ്പ് ചേർക്കുക. എല്ലാം കൂടെ യോജിപ്പിച്ചതിനു ശേഷം വാങ്ങുക.

തേങ്ങാ ചമ്മന്തി

ചേരുവകൾ

തേങ്ങ – അര മുറി ചിരകിയത്

കുഞ്ഞുള്ളി -3 എണ്ണം

വെളുത്തുള്ളി -3 അല്ലി

വറ്റൽമുളക് -6 എണ്ണം (എരിവ് കൂടുതൽ വേണമെങ്കിൽ 8 എണ്ണം

വാളംപുളി – ചെറിയ ഒരു നെല്ലിക്ക വലിപ്പത്തിൽ

കറിവേപ്പില -2-3 ഇല

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ -50 എം ൽ

പാചകം ചെയ്യുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വറ്റൽ മുളക് ചെറിയ തീയിൽ കരിയാതെ വറത്തെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്തു അതിലേയ്ക്ക് തേങ്ങാ ,കുഞ്ഞുള്ളി ,വെളുത്തുള്ളി വറത്തെടുത്ത മുളക് പുളി ഉപ്പ് മുളക് വറുത്ത വെളിച്ചെണ്ണ 3 -4 കറിവേപ്പില എന്നിവ ചേർത്ത് ഒരു 2 മിനിറ്റ് അരച്ചെടുക്കുക .മിക്സിയുടെ ജാർ തുറന്നു ഒരു സ്പൂൺ കൊണ്ട് സൈഡിൽ പറ്റിപിടിച്ചിരിക്കുന്നത് എല്ലാം നാടുവിലേയ്ക്ക് ആക്കി അൽപം വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം കൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം .ഒരു സ്പൂൺ കൊണ്ട് പതുക്കെ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഉരുട്ടി ചെറിയ ബോൾ പരുവത്തിൽ ആക്കിയെടുക്കുക നല്ല നാടൻ തേങ്ങാ ചമ്മന്തി റെഡി .

സുജിത് തോമസ്

 

 

 

വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് കുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച‌ രാവിലെയാണ് സംഭവം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഞായറാഴ്‌ച രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

അതിക്രൂരമായിട്ടാണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കുട്ടന് ഇരുപതോളം വെട്ടേറ്റിട്ടുണ്ട്. ചന്ദ്രികയുടെ മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായി. വീടിന് സമീപമുള്ള റോഡിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

വീട്ടിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ‘ ഇവിടെ സ്ഥിരം വഴക്കാണ്. പൊലീസ് സ്റ്റേഷനിൽ കേസുള്ളതാണ്. മകൻ അവിവാഹിതനാണ്, ജോലിയൊന്നുമില്ല. അച്ഛൻ കൃഷിക്കാരനാണ്, ടാപ്പിംഗും ഉണ്ട്. അമ്മ വീട്ടമ്മയാണ്. മകൾ വിവാഹ മോചിതയാണ്, ഒരു കുട്ടിയുണ്ട്.

ആളുകൾ കുർബാന കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അച്ഛനും അമ്മയും മകനും തമ്മിലുള്ള വഴക്കുണ്ടാകുന്നത്. നാട്ടുകാരുടെ കൺമുന്നിൽ വച്ചാണ് വെട്ടുന്നത്. ഭ്രാന്ത് പിടിച്ചപോലെ ചറപറാ വെട്ടിയെന്നാണ് ആളുകൾ പറയുന്നത്. ‘- ഒരു നാട്ടുകാരൻ പറഞ്ഞു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പുകളിൽ നിന്ന്‌ ശബ്‌ദം തിരിച്ചറിഞ്ഞ്‌ നടി മഞ്‌ജു വാര്യർ. ശബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തുടരന്വേഷണത്തിന്റെ ഭാഗമായാണ്‌ നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം ദിലീപിന്റേതാണോ എന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം.

കൊച്ചി നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. ദിലീപിന്റെ സഹോദരി ഭർത്താവ്‌ സുരാജ്, സഹോദരൻ അനൂപ്, ആലുവയിലെ ഡോ. ഹൈദരലി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളിലെ ശബ്‌ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം. മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു. സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ്‌ മൊഴിയെടുത്തത്. ദിലീപിന്റെ ഉൾപ്പെടെ എല്ലാവരുടെയും ശബ്‌ദം മഞ്ജു തിരിച്ചറിഞ്ഞു.

നടൻ ദിലീപിന്റേതെന്ന്‌ സംശയിക്കുന്ന നിർണായക ശബ്‌ദരേഖ ശനിയാഴ്‌ച പുറത്തു വന്നിരുന്നു. ദിലീപ്‌ 2017 നവംബർ 15ന്‌ ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത്‌ ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ്‌ നീളുന്ന സംഭാഷണമാണ്‌ പുറത്തുവന്നത്‌. ‘‘ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, ‌വേറെ പെണ്ണ്‌ അനുഭവിക്കേണ്ടതായിരുന്നു. അത്‌… അവരെ നമ്മൾ രക്ഷിച്ച്‌ രക്ഷിച്ച്‌ കൊണ്ടുപോയിട്ട്‌ ഞാൻ ശിക്ഷിക്കപ്പട്ടു.’’ എന്നാണ്‌ ദിലീപ്‌ സുഹൃത്തിനോടു പറയുന്നത്‌. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ്‌ ചെയ്‌ത സംഭാഷണമാണ്‌ ഇത്‌.

വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയിൽ സമർപ്പിച്ച ആറ്‌ ശബ്‌ദതെളിവുകളിൽ ഈ ശബ്‌ദരേഖയും സമർപ്പിച്ചിരുന്നു. ഈ ശബ്‌ദരേഖ തന്റേതല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ്‌ പറഞ്ഞിരുന്നു. എന്നാൽ, ഇത്‌ ദിലീപിന്റെ ശബ്‌ദംതന്നെയാണെന്ന്‌ മറ്റ്‌ സാക്ഷികളിൽ ചിലരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ശബ്‌ദരേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ ഫോറൻസിക്‌ ലാബിൽ നൽകിയിരിക്കുകയാണ്

RECENT POSTS
Copyright © . All rights reserved