Latest News

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ (74) അന്തരിച്ചു. സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയാണ്‌ (2017 -2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ൽ സിപിഐ എം അംഗത്വം. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. വൈപ്പിൻ മുരിക്കുംപാടം സെന്റ്‌ മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.

1948 ആഗസ്‌ത്‌ മൂന്നിന്‌ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി എ മത്തായിയാണ്‌ ഭർത്താവ്‌. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ്‌ വ്യാസ്‌, കണ്ണകി വ്യാസ്‌.

രാധാകൃഷ്ണൻ മാഞ്ഞൂർ

1981 ജൂൺ മാഞ്ഞൂർ വി .കെ .വി .എം .എൻ. എസ് .എസ് .ഹൈസ്കൂളിൽ പുതിയ അദ്ധ്യയന വർഷം ആരംഭം.

ഞാനടക്കമുള്ള കുറച്ചു കുട്ടികൾ മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിൽ നിന്നും 8-ാം ക്ലാസിലേക്ക് പറിച്ചു നടപ്പെട്ടു .എൻ .എസ് .എസ് സ്കൂളിൽ എനിക്ക് പരിചയ മുഖങ്ങളൊന്നുമില്ലായിരുന്നു.

ബഞ്ചിൽ ആരോടും മിണ്ടാതിരുന്ന എനിക്ക് മുന്നിലേയ്ക്കൊരു ചുരുളൻ മുടിക്കാരൻ വന്നു പരിചയപ്പെട്ടു.

‘ എന്റെ പേര് കൃഷ്ണൻകുട്ടി ‘

ഔപചാരികതയുടെ മുഖാവരണങ്ങളില്ലാതെ ഒരു കുട്ടി സ്വയം പരിചയപ്പെടുത്തിയത് പുതിയൊരു അനുഭവമായി .

ഞാനും പേരു പറഞ്ഞു, ചിരിച്ചു.

പിറ്റേദിവസം ഉച്ചയ്ക്ക് മുൻപ് വന്ന സരസ്വതിയമ്മ ടീച്ചറാണ് ഒരു നിർദ്ദേശം വച്ചത് .

“ഇനി നമുക്കൊരു പാട്ടു കേൾക്കാം … കൃഷ്ണാ നീയൊരു പാട്ടുപാടിയ്ക്കേ …”

ടീച്ചർ പറഞ്ഞുതീർന്നതും എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്നലെ പരിചയപ്പെട്ട ചങ്ങാതി ഒരു മടിയും കൂടാതെ എഴുന്നേറ്റു നിന്ന് ഒരു ചലച്ചിത്ര ഗാനം പാടുകയാണ് .

“ഹൃദയം ദേവാലയം … പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം”

ഗാനത്തിൻറെ ആരോഹണത്തിലും അവരോഹണത്തിലും ലയിച്ചു നിന്നു പാടിയ ആ സ്നേഹിതനാണ് പിന്നീട് പ്രശസ്ത ഗായകനും സിനിമാ സംഗീത സംവിധായകനുമായ കെ. ജി. കൃഷ്ണൻകുട്ടി . (കെ.ജി. കൃഷ്ണ)കിഴക്കേ തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ , ഗവൺമെൻറ് യുപിഎസ് ചവറ സൗത്ത് എന്നീ സ്കൂളുകളിൽ 27 വർഷം സംഗീത അദ്ധ്യാപകനായി ജോലിചെയ്തു. 2022 മാർച്ച് 31 -ന് ജോലിയിൽ നിന്നും വിരമിച്ചു.

സൗഹൃദങ്ങൾ നിലക്കണ്ണാടികളാണ്. നമ്മുടെ തന്നെ പ്രതിബിംബം സൃഷ്ടിക്കുന്ന നിലക്കണ്ണാടി .

പ്രതീകവത്ക്കരിയ്ക്കപ്പെട്ട ഈ സുഹൃത് ബന്ധത്തിന് സ്നേഹത്തിൻറെ ,അഭിരുചികളുടെ സമാനതകളുണ്ടായിരുന്നു.

കാലം തെറ്റിയെത്തുന്ന വേനൽ മഴ പോലെയാണ് കെ.ജി.കൃഷ്ണയുടെ വരവും പോക്കും.ഈ ഇൻറർവ്യൂ അങ്ങനെ അപ്രതീക്ഷിതമായി പിറന്നുവീണതാണ് … തികച്ചും യാദൃശ്ചികം … കരുനാഗപ്പള്ളിയിലെ റിട്ടയർമെൻറ് യോഗത്തിന്റെ തിരക്കിനിടയിൽ തന്റെ പ്രിയപ്പെട്ട കുട്ടികളുടെ സ്നേഹവാത്സല്യങ്ങൾക്കു നടുവിൽ നിന്നാണ് കെ.ജി.കൃഷ്ണ വന്നത്.

ജീവിതമെന്ന ക്ഷണിക വൈകാരികതയ്ക്കപ്പുറം തൻറെ കർമ്മമണ്ഡലത്തെ കൃത്യമായി വിലയിരുത്തുകയായിരുന്നു ഇവിടെ … സാമ്പ്രദായിക സംഗീത പഠനരീതികൾ പിൻപറ്റി കുട്ടികളുടെ പ്രിയപ്പെട്ട സംഗീത ഗുരുനാഥനായത് അമ്മയോടുള്ള ആത്മബന്ധങ്ങൾ , ജീവിതത്തിലെ സങ്കട മഴകൾ, … എല്ലാം ഇവിടെ തുറന്നു പറയുന്നു…

ചോദ്യം :- ഇരുപത്തിയേഴു വർഷത്തെ അദ്ധ്യാപന ജീവിതത്തെ എങ്ങനെ കാണുന്നു?

ഉത്തരം :- 1995 ൽ സർവീസിൽ കയറി . ഞാൻ പഠിച്ചത് ശാസ്ത്രീയസംഗീതം അത് കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നത് മറ്റൊരു ജീവിത നിയോഗം … ഇതു ശരിക്കും ഞാൻ ആസ്വദിച്ചു ചെയ്ത ജോലിയാണ് . ഒരു പൂന്തോട്ടത്തിലെ പല വർണ്ണങ്ങളിലുള്ള പൂക്കൾ എന്നു പറയുന്നതു പോലെയാണ് കുട്ടികൾ . അവർക്ക് പല അഭിരുചികളുണ്ടാവും. അവരോട് സ്നേഹത്തോടെ മാത്രം പെരുമാറുക . ചില കുട്ടികൾക്ക് സംഗീതത്തേക്കാൾ അവർക്ക് ശോഭിക്കാനാവുന്നത് മറ്റെന്തെങ്കിലും കളികളിലാവും. ഞാനവരെ അതിലേക്ക് വഴിതിരിച്ചു വിടും.

ചോദ്യം :- നിരവധി കാസറ്റുകൾക്ക് സംഗീതം പകരുകയും, ഗാനങ്ങൾ പാടുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ ?

ഉത്തരം :- 1986 മുതൽ 90 വരെയുള്ള കാലഘട്ടം കാസെറ്റുകളുടേതായിരുന്നു . പിന്നീടത് സിഡി കാലഘട്ടത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു.

നിരവധി കാസറ്റുകൾക്ക് ഈണം പകർന്നു, ഗാനങ്ങൾ പാടി . ജയപ്രകാശ് സാലിയുടെ ഗായത്രി കാസെറ്റ്സ് , ബിനോയിയുടെ പ്രതീക്ഷ കാസെറ്റ്സ് എന്നീ വമ്പൻ കമ്പനികൾക്കു വേണ്ടിയായിരുന്നു കൂടുതലും പ്രവർത്തിച്ചത്. അതൊരു തിരക്കുപിടിച്ച കാലമായിരുന്നു. ഭക്തിഗാനങ്ങൾ, മ്യൂസിക് ആൽബങ്ങൾ അങ്ങനെ നിരവധി പ്രോജക്റ്റുകൾ .

85 പരം കാസറ്റുകളിലായി തൊള്ളായിരത്തിനു മുകളിൽ ഗാനങ്ങൾക്ക് ഈണം പകരാനും കുറെ ഗാനങ്ങൾ ആലപിക്കാൻ സാധിച്ചു . ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെ അഭിമാനം തോന്നാറുണ്ട്. സംഗീതത്തിനു വേണ്ടി ഇത്രയൊക്കെ ചെയ്യാൻ സാധിച്ചുവല്ലോയെന്നത് സംതൃപ്തിയേകുന്നു … കോട്ടയം ജില്ലയിൽ മേമ്മുറി എന്ന ഗ്രാമത്തിൽ ജനിച്ച് സംഗീതമെന്ന മഹാസാഗരത്തിനു മുന്നിൽ അൽഭുതപ്പെട്ടു നിൽക്കുന്ന വെറുമൊരു കുട്ടിയാണു ഞാൻ …

ചോദ്യം :- ജാനകിയമ്മയെപ്പോലെയുള്ള ഇതിഹാസവുമൊത്തുള്ള ഓർമ്മകൾ ?

ഉത്തരം :- 2001 ൽ ‘ദക്ഷിണ ‘ യെന്ന കാസെറ്റിൽ ജാനകിയമ്മ പാടി .

ഞങ്ങൾ ജാനകിയമ്മയുടെ പാട്ട് റിക്കോർഡ് ചെയ്യാൻ മദ്രാസിലെത്തി. ഞങ്ങൾ ചെല്ലുന്ന ദിവസം ജാനകിയമ്മയുടെ മകൻറെ കുട്ടിയുടെ പിറന്നാളാണ്. പ്രിയപ്പെട്ട ഗായിക പൂജാമുറിയിൽ പ്രാർത്ഥനയിലാണ് . കുറച്ചുകഴിഞ്ഞ് ഇറങ്ങിവന്നത് ഞങ്ങൾക്കുള്ള പായസവുമായാണ് . ലോകം മുഴുവൻ ആരാധിക്കുന്ന ആ മഹാഗായികയ്ക്കു മുന്നിൽ നിന്നപ്പോൾ അൽപ്പം അമ്പരപ്പുണ്ടായിരുന്നു.

പിറ്റേദിവസം 2 പാട്ടുകൾ അവർ പാടി . ഞങ്ങൾ കൊണ്ടുപോയ ഗാനം അവർ തെലുങ്കിലേക്ക് പകർത്തിയെഴുതി. പിന്നീടത് ശുദ്ധമലയാളത്തിൽ പാടുകയാണ് ചെയ്തത് . (അവരന്ന് എഴുതിയെടുത്ത മ്യൂസിക് നോട്ട് ഞാനിന്നും പൊന്നു പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു ഗാനം കേട്ടു പഠിക്കുമ്പോൾ അവർ കാണിക്കുന്ന ശ്രദ്ധയും, കരുതലും നാം കണ്ടു പഠിക്കണം. സംഗീതത്തെ ഈശ്വര തുല്യമായി കാണുന്ന ആ സമീപനം എന്നെ അമ്പരപ്പിച്ചു. പാടുമ്പോൾ ആ ചുണ്ടുകൾ മാത്രം ചലിക്കും. നമ്മുടെ ചില ഗായകർ ശരീരമിളക്കി തലയിട്ടളക്കി റിക്കോർഡിങ് റൂം പൊളിക്കുന്നതു പോലുള്ള കോപ്രായങ്ങൾ കാണിക്കുമ്പോൾ ചിരി വരാറുണ്ട്. ‘ ദക്ഷിണ ‘ യിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു . സുജാതയും, ഞാനും ഇതിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.’ മരിയൻ ഡിജിറ്റ്സ് ‘ ഇത് റീപ്രൊഡക്ഷൻ ചെയ്തിറക്കിയിട്ടുണ്ട്.

ചോദ്യം :- ജാനകിയമ്മയോടുള്ള ആരാധന കുട്ടിക്കാലം മുതലുണ്ടായിരുന്നോ?

ഉത്തരം :- ആ ആരാധനയ്ക്കു പുറകിൽ എൻറെ അമ്മയുണ്ട്. അമ്മ നന്നായി പാടുമായിരുന്നു. എൻ്റെ ചെറുപ്രായത്തിൽ തന്നെ ഞങ്ങളുടെ അച്ഛൻ മരിച്ചു.അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഞാനിപ്പോഴും ഓർക്കുന്നു ഞങ്ങളുടെ മേമ്മുറിയിലെ വീടിൻറെ തിണ്ണയിലിരുന്ന് രാത്രിയിൽ അമ്മ പാടിയ ഹിറ്റ് ഗാനം ” പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുറുമാലു കെട്ടി ഞാൻ ” … അമ്മ ശരിക്കും ലയിച്ചു പാടും. ഞാനും , ചേട്ടനും ഇത് കേട്ടു കൊണ്ട് ഉറങ്ങിയ കാലമുണ്ട്. അമ്മയുടെ പാട്ടിലെ ആ രാജകുമാരിയെ അന്ന് മനസ്സിൽ കുടിയിരുത്തിയതാണ്.

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്നെ ക്ലാസിക് സംഗീതം പഠിപ്പിക്കുകയെന്നതായിരുന്നു. ആ സ്വപ്നത്തിന്റെ തുടർച്ചയിൽ ഞാനൊരു എളിയ ഗായകനായി, സംഗീത ഗുരുനാഥനായി, മ്യൂസിക് ഡയറക്ടറായി …

‘ ദക്ഷിണ ‘യ്ക്കു കരാർ ഒപ്പിട്ടപ്പോഴെ തീരുമാനമെടുത്തു രണ്ടു ഗാനമെങ്കിലും ഇതിഹാസ ഗായികയെ കൊണ്ട് പാടിപ്പിക്കണമെന്ന് … അതൊരു സ്വപ്ന പൂർത്തീകരണം കൂടിയായിരുന്നു. എൻറെ ജീവിതം മുഴുവൻ സംഗീതമായിരുന്നു … എന്നെ പുനർനിർമ്മിച്ചത് സംഗീതമാണ് …

ചോദ്യം :- വയലാർ ശരത്ചന്ദ്രവർമ്മയുമായുള്ള സൗഹൃദം ?

ഉത്തരം :- വയലാർ ശരത്ചന്ദ്രവർമ്മയുമൊത്ത് ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. ബിനോയിയുടെ പ്രതീക്ഷ കാ സെറ്റ്സിനുവേണ്ടി ‘ മണ്ഡല പുണ്യം’ എന്ന വർക്ക്, അതിൽ കെ. ജി മാർക്കോസാണ് പാടിയിരിക്കുന്നത്. പിന്നീടത് വേണുഗോപാലും, എം.ജി. ശ്രീകുമാറുമൊക്കെ പാടി . ശരത്ചന്ദ്രവർമ്മ എനിക്കുവേണ്ടി മുപ്പതോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.

ചോദ്യം :- ഏതൊക്കെ ഗായകരുമായി സഹകരിച്ചിട്ടുണ്ട് ?

ഉത്തരം :- കെ .എസ് ചിത്ര, സുജാത , വേണുഗോപാൽ, എം. ജി ശ്രീകുമാർ , കെസ്റ്റർ ,മധു ബാലകൃഷ്ണൻ , കെ. ജി മാർക്കോസ് , ഉണ്ണിമേനോൻ, റീന മുരളി, ലേഖാ നായർ , മനീഷ തമിഴിൽ നിന്ന് സ്വർണലത , ഉണ്ണികൃഷ്ണൻ , മനോ അങ്ങനെ നിരവധി പ്രശസ്തർക്കൊപ്പം വർക്കു ചെയ്യാൻ സാധിച്ചു.

ചോദ്യം :- പാട്ടുകൾ ഈണം പകർന്നതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ഏതാണ് ?

ഉത്തരം :- കെ .എസ് ചിത്രയും ഞാനും ചേർന്നു പാടിയ ഒരു ഡ്യൂയറ്റുണ്ട് – ” നിൻ നീല നയനങ്ങൾ പുൽകിയുറങ്ങുന്ന ” ഈ ഗാനം ഏറെ പ്രിയപ്പെട്ടതാണ് .

ചോദ്യം :- സംഗീത രംഗത്തേയ്ക്ക് വരുന്നവർക്ക് എന്തെങ്കിലും ഉപദേശങ്ങൾ ?

ഉത്തരം :- സംഗീതം ശാസ്ത്രീയമായി പഠിക്കണം. കീർത്തനവും, വർണ്ണവുമൊക്കെ ആഴത്തിൽ പഠിച്ചേ പറ്റൂ . നമ്മുടെ ദാസേട്ടനൊക്കെ ശാസ്ത്രീയമായ് ഏതു രാഗത്തെയും തൊട്ടറിയുന്നതിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചുനോക്കൂ. ഏതു രാഗത്തിലും അതിൻറെ ഉൾക്കാമ്പു കണ്ടെത്താനുള്ള ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാവുന്നത്. ഏതെങ്കിലും ഒരു താളവാദ്യം അഭ്യസിക്കുന്നത് നല്ലതാണ് . സംഗീതം സംബന്ധിച്ചുള്ള ഏതുകാര്യവും ഉപാസനയോടെ ചെയ്യാൻ ശ്രമിക്കുക. ധാരാളം പുസ്തകങ്ങൾ വായിക്കുക. നല്ല ഹൃദയത്തിൽ നിന്നേ നല്ല പാട്ടുകൾ ഉണ്ടാവൂ. ശുദ്ധ ഹൃദയത്തിൽനിന്ന് ആനന്ദത്തിന്റെ നീരുറവയുണ്ടാവും.

ചോദ്യം :- പുതിയ സംഗീത പ്രോജക്ടുകൾ ഏതൊക്കെയാണ്?

ഉത്തരം :- പ്രശസ്ത ഗാനരചയിതാവ് ശ്രീരാഗം ഷാജി സംവിധാനം ചെയ്യുന്ന ഒരു സിനിമ , മലയാളത്തിലെ പ്രശസ്തയായ ഒരു നടി നായികയാവുന്ന ‘മഴമരങ്ങൾ ‘ എന്ന സിനിമ ,രണ്ട് ഡോക്യുമെൻററി സിനിമകൾ ഇതൊക്കെയാണ് പുതിയ പ്രോജക്റ്റുകൾ .

ചോദ്യം :- നല്ല ഗാനങ്ങൾ പിറക്കുന്നില്ല എന്നൊരു പരാതി സിനിമാ ലോകത്തുണ്ട് . ഈ വിഷയത്തെ എങ്ങനെ സമീപിക്കുന്നു?

ഉത്തരം :- നല്ല ഗാനങ്ങൾ എഴുതാൻ നല്ല കവികൾ ഇല്ലാതാവുന്നതാണ് പ്രശ്നം. നല്ല ഗാനത്തിലാണ് നല്ല ഈണത്തിന്റെ അസ്ഥി . ബാക്കി മജ്ജയും, മാംസവുമൊക്കെ മ്യൂസിക് ഡയറക്ടർ നിർമ്മിക്കുന്നതാണ് . ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളറിഞ്ഞ് ഗാനങ്ങളെഴുതാൻ കവി തയ്യാറാകുമ്പോൾ നല്ല സംഗീതം പിറക്കാൻ വഴിതെളിയും. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ ‘ എന്നഗാനം ശ്രദ്ധിച്ചുനോക്കൂ. നാടൻ പാട്ടിൻറെ വശ്യതയിൽ വളരെ ഫാസ്‌റ്റായിട്ട് പാടിയ ഗാനം . ആ ഗാനത്തിന്റെ രചനയിൽ ഒരു ശിൽപ്പഭദ്രതയുണ്ട്. അതാണ് ആ ഗാനത്തിൻറെ വിജയം.

ഭാര്യ :- ഗീത കൃഷ്ണ (കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയാക് തെറാപ്പി ഡിപ്പാർട്ട്മെൻറ് )
മകൾ :- ശ്രുതി കൃഷ്ണ ബി.എസ്.സി – നേഴ്സ് തിരുവനന്തപുരം
മകൻ :- സൂരജ് കൃഷ്ണ .എം.എസ്.സി ഫിസിക്സ് . ബാംഗ്ലൂർ ഐടി മേഖലയിൽ വർക്ക് ചെയ്യുന്നു.
സംഗീത് കൃഷ്ണ ണ – ബി കോം , ടാക്സ് കൺസൾട്ടേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

കെ.ജികൃഷ്ണയുടെ ഫോൺ നമ്പർ     9496944807/95268 247 46

ഉപരേഖ

ഒരു വർഷം മുമ്പ് ഒരു സിനിമ ചർച്ചയുമായി ബന്ധപ്പെട്ട് കെ. ജി. കൃഷ്ണ എന്റെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വന്നു. ‘ മഴമരങ്ങൾ ‘ എന്ന എന്റെ കഥാ സിനിമയാക്കണം. ഇതായിരുന്നു ആവശ്യം .ഞാൻ സമ്മതിച്ചു. പക്ഷെ രണ്ടാമത്തെ ആവശ്യം എന്നെ ഞെട്ടിച്ചു.” രാധേ , ഇതിൻറെ തിരക്കഥ നീ എഴുതണം.”

ഞങ്ങളുടെ മറ്റൊരു പ്രോജക്റ്റ് മുടങ്ങിപ്പോയതിന്റെ ജാള്യതയിൽ തിരക്കഥ എഴുതില്ലെന്ന് ഞാൻ ശഠിച്ചു.

” നമ്മൾ നമ്മുടെ ജീവിതത്തെ മാറ്റി തീർത്തില്ലെങ്കിൽ പിന്നെ ആരാണതു ചെയ്യുക. നീ എഴുതിയേ പറ്റൂ . ” കെ. ജി പറഞ്ഞ ആ വാക്കുകൾ എൻറെ മനസ്സു മാറ്റി. ഞാൻ തിരക്കഥയെഴുതി. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെയും കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട . ചങ്ങാതിക്ക് ഹൃദയാഭിവാദ്യങ്ങൾ

മാഞ്ഞൂർ എൻഎസ്എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സ്റ്റാർസ് ഓഫ് ’83 (1983 എസ് എസ് എൽ സി ബാച്ച് – ബി ഡിവിഷൻ) 10-4- 2022 പകൽ 11മണിക്ക് കെ.ജികൃഷ്ണയുടെ കപിയ്ക്കാട്ടെ വസതിയിലെത്തി ആദരിക്കുന്നു.. ഞങ്ങളുടെ ഈ വാട്സ്ആപ്പ്
ഗ്രൂപ്പിനെപ്പറ്റി വിശദമായ് അടുത്ത ലക്കത്തിൽ വായിക്കാം.

ഡോ. ഐഷ വി

അമ്മ ഓണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. പാത്രങ്ങൾ എല്ലാം കഴുകി ഉണക്കി . അടുക്കളയിൽ ചെയ്യാനുള്ള ജോലികൾ മുഴുവൻ തീർത്തു വച്ചു. പലവ്യജ്ഞനങ്ങൾ ഉണക്കി വറുത്ത് ഉരലിൽ ഇടിച്ച് പൊടിച്ച് അരിപ്പയിൽ അരിച്ച് വീണ്ടും വലിയ തരികൾ പൊടിച്ചരിച്ച് വച്ചു. വീട്ടിലെ മുറികളിൽ ചിലന്തിവലയൊക്കെ അടിച്ച് തൂത്തുവാരി തുടച്ചു വൃത്തിയാക്കി. ഞങ്ങൾക്കെല്ലാം അത്താഴവും തന്നു. അപ്പോഴാണ് പിറ്റേന്ന് ദോശയ്ക്കുള്ള അരിയും ഉഴുന്നും ആട്ടിവയ് ക്കേണ്ട കാര്യം ഓർമ്മിച്ചത്. ഫ്രിഡ്ജ് ഇല്ലാതിരുന്നതിനാൽ ഒരുമിച്ച് ആട്ടി സൂക്ഷിക്കുന്ന പതിവില്ല. അന്ന് മിക്സിയും ഗ്രൈന്ററും സാർവത്രികമല്ലാത്തതിനാൽ അതും ഇല്ല. ഞങ്ങളുടെ അടുക്കളയുടെ പുറത്തേ വരാന്തയിൽ ലക്ഷ്മി അച്ഛാമ്മയുടെ ആട്ടുകല്ല് കിടപ്പുണ്ടായിരുന്നു. അമ്മ അരി ആട്ടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയപ്പോൾ അതുവരെ വീടിന്റെ തിണ്ണയിൽ മക്കളും ലക്ഷ്മി അച്ചാമ്മയുമൊത്ത് അത്താഴ ശേഷം സൊറ പറഞ്ഞിരുന്ന രോഹിണി അപ്പച്ചി പറഞ്ഞു: ” ഓമനയ്ക്ക് ഒരിക്കലും ജോലി തീരില്ല. തേക്കേപ്പുരയെടുത്ത് വടക്കേപ്പുരയിൽ വച്ച് , വടക്കേപ്പുരയെടുത്ത് തെക്കേ പുരയിൽ വച്ച് , വെളുപ്പിന് നാല് മണിക്ക് തുടങ്ങുന്ന ജോലി രാത്രി പന്ത്രണ്ട് മണിയായാലും തീരില്ല. ഞങ്ങൾ കിടക്കാൻ പോവുകയാണേ” . അത്രയും പറഞ്ഞ് രോഹിണി അപ്പച്ചിയും മറ്റുള്ളവരും കൂടി ഉറങ്ങാനായി അകത്തു കയറി .

അമ്മ വളരെ നന്നായി അധ്വാനിച്ചിരുന്നു. വീട്ടിനുള്ളിലേയും വീട്ടുപറമ്പിലെയും ഞങ്ങളുടെ മറ്റു പറമ്പുകളിലേയും കാര്യങ്ങൾ ചെയ്തിരുന്നതും ചെയ്യിച്ചിരുന്നതും അമ്മയായിരുന്നു. അതിനാൽ അമ്മയുടെ ജോലി ഒരിക്കലും തീർന്നിരുന്നില്ല. എന്നാൽ ഇതൊന്നും ആർക്കും കാണാനും വിലയിരുത്താനും വിലമതിക്കാനും മാത്രം ഉണ്ടായിരുന്നില്ല. അമ്മ ഒരു യന്ത്രം പോലെ ഇരുട്ടി വെളുക്കെ പണി ചെയ്തിരുന്നതു കൊണ്ടാണ് ഞങ്ങൾ കുട്ടികൾക്ക് അധികം പണി ചെയ്യേണ്ടി വരാഞ്ഞത്. സ്കൂൾ പഠനകാലത്ത് ഞങ്ങളുടെയെല്ലാം വസ്ത്രം കഴുകിത്തരുന്നതും അമ്മയായിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകൾ ചെയ്യാത്ത ധാരാളം പണികൾ അമ്മ ചെയ്തിരുന്നു. പഴം, പച്ചക്കറി കിഴങ്ങുവർഗ്ഗ വിളകൾ കൃഷി ചെയ്യുക എന്നത് അമ്മ അധികത്തിൽ ചെയ്യുന്ന ജോലിയായിരുന്നു. അതിനാൽ അപ്പുറത്തെ വീട്ടിലില്ലാത്ത ധാരാളം കാർഷികോത്പന്നങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.

പുറം പണി പകൽ ചെയ്യുമ്പോൾ അകം പണി അമ്മ രാത്രിയിലാക്കും. അങ്ങനെ എല്ലുമുറിയെ പണിയെടുത്തിട്ട് ” നീയെന്താണ് ഇത്ര നേരം ചെയ്തത് ?” എന്ന് അച്ഛൻ പലപ്പോഴും അമ്മയോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്മ അതിന് മറുപടി ഒന്നും പറയില്ല. അമ്മ മാത്രമല്ല. കേരളത്തിലെ വീട്ടമ്മമാരായ പല സ്ത്രീകളും നേരിട്ടിരുന്ന ചോദ്യമാണിത്. അവർ ചെയ്യുന്ന ജോലിക്ക് യാതൊരു കണക്കുമില്ല. അതൊന്നും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ജോലിയല്ല. ” നീയെന്താണ് ചെയ്തത് ? ” എന്ന ചോദ്യം അന്നത്തെ സ്ത്രീകളെ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ അവരുടെ സന്തതി പരമ്പരകൾ ഇന്നത്തെ ആർഭാട ജീവിതം നയിക്കുമായിരുന്നില്ല. അവർ എല്ലാം സഹിച്ചും ക്ഷമിച്ചും അവരുടെ ഉത്തരവാദിത്വമായി കണക്കാക്കി എല്ലാം ചെയ്ത് പോന്നു. ഞാനും അമ്മയും കൂടി അരിയാട്ടി വച്ചു. ആട്ടുകല്ല് കഴുകി വൃത്തിയാക്കിയ ശേഷം ആകെ മുഷിഞ്ഞിരുന്നതിനാൽ കുളിക്കാനായി അമ്മ ഓല കൊണ്ട് നിർമ്മിച്ച മറപ്പുരയിലേയ്ക്ക് പോയി. അമ്മ കിണറ്റിൽ നിന്നും വെള്ളം കോരി കഴിഞ്ഞ് കുളിക്കാൻ കയറിയപ്പോൾ ഞാൻ സ്കൂളിൽ നിന്നും കിട്ടിയ ഒരു നോവൽ എടുത്തു കൊണ്ടുവന്ന് വരാന്തയിൽ ആട്ടുകല്ലിനരികിലായി ഒരു കുരണ്ടിയിൽ ഇരുന്നു. പുസ്തകത്തിന്റെ പുറംചട്ട പോയിരുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ഇന്ദിര ടീച്ചർ സ്കൂൾ ലൈബ്രറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന് ഞങ്ങൾക്ക് വിതരണം ചെയ്ത പുസ്തകമായിരുന്നു അത്. ആരൊക്കെയോ കൈകാര്യം ചെയ്ത് പുറം ചട്ട പോയതാകണം.

വീടിനകത്ത് അനുജനും അനുജത്തിയും ഉറക്കമായിരുന്നു. സമയം രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നു. അമ്മ കുളിച്ച് വരുന്നതു വരെ അവിടിരിക്കാൻ തീരുമാനിച്ചത് കൊണ്ട് ഞാൻ നോവലിന്റെ പേജുകൾ മറിച്ച് വായന തുടങ്ങി. രാത്രി ഒരു സത്രത്തിൽ രണ്ടു പേർ മുറിയെടുത്തു. അവിടെ മേശയ്ക്കരികിലായി കഴുത തലയുള്ള ഒരു മനുഷ്യനെ അവർ കാണുന്നു. അങ്ങനെ വായന നീണ്ടു. പിറ്റേന്ന് അതിരാവിലെ അവർ അവിടെ നിന്നും പോകാനൊരുങ്ങുമ്പോൾ വീണ്ടും കഴുത തലയുള്ള മനുഷ്യനെ അവർ കാണുന്നു. വായന ഇത്രയുമായപ്പോൾ ഞാൻ ചുറ്റും നോക്കി ഇരുട്ടാണെന്നും ഞാൻ വരാന്തയിൽ ഒറ്റയ്ക്കാണെന്നും അപ്പോഴാണ് എനിക്ക് ബോധ്യം വന്നത്. കഴുത തലയുള്ള മനുഷ്യന്റെ കാര്യമോർത്തപ്പോൾ എനിക്ക് ഭയമായി. ഞാനറുക്കെ നിലവിളിച്ചു. അമ്മ ഓടിവന്നു. ഞാൻ പുസ്തകം വായിച്ച് പേടിച്ചിട്ടാണ് നിലവിളിച്ചതെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മ എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി. ഇനി ഇത് വായിക്കേണ്ടെന്ന് പറഞ്ഞു. ഓണം കഴിഞ്ഞ് സ്കൂളിൽ പോയപ്പോൾ തിരികെ നൽകാനാണ് അമ്മ ആ പുസ്തകം തന്നത്. അങ്ങനെ ഞാനാ പുസ്തകം സ്കൂളിൽ തിരികെ ഏൽപ്പിച്ചു.

അമ്മ നല്ല ധൈര്യശാലിയാണ്. ഇരുട്ടിനെയൊന്നും അമ്മയ്ക്ക് ഭയമില്ല. ഇന്ന് കഴുത തലയുള്ള മനുഷ്യന്റെ കാര്യവും എന്റെ നിലവിളിയും ഓർക്കുമ്പോൾ ചിരി വരുന്നു. കേവലം ഒരു ഉപമ മാത്രമായിരുന്നു ആ “കഴുതത്തല” പ്രയോഗം.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്

 

ഐ.പി.എല്ലിൽ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹൽ. മുൻപ് മുംബൈ ഇന്ത്യൻസിനു വേണ്ടി കളിച്ചിരുന്ന സമയത്താണ് സഹതാരത്തിൽനിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്. മദ്യപിച്ചെത്തിയ സഹതാരം ഹോട്ടലിന്റെ 15-ാം നിലയിൽനിന്ന് തള്ളിയിടാൻ നോക്കിയെന്നാണ് വെളിപ്പെടുത്തൽ.

രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ രവിചന്ദ്രൻ അശ്വിൻ, കരുൺ നായർ എന്നിവർക്കൊപ്പമുള്ള സംഭാഷണത്തിലാണ് ചഹൽ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജസ്ഥാനിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംഭാഷണത്തിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആ കഥ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരിക്കലും ആരുമായും പങ്കുവച്ചിട്ടുമില്ല. 2013ലായിരുന്നു സംഭവം. അന്ന് മുംബൈ താരമായിരുന്നു ഞാൻ. ബംഗളൂരുവിൽ ഞങ്ങളുടെ ഒരു കളി കഴിഞ്ഞ ശേഷം എല്ലാവരും ഒത്തുകൂടിയതായിരുന്നു-ചഹൽ പറഞ്ഞു.

”കൂട്ടത്തിൽ അമിതമായി മദ്യപിച്ചിരുന്ന ഒരു താരവുമുണ്ടായിരുന്നു. പേര് ഞാൻ പറയില്ല. നന്നായി മദ്യപിച്ചിരുന്നു അയാൾ. കുറേനേരമായി എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നെ വിളിച്ച് പുറത്ത് ബാൽക്കണിയിലേക്ക് പിടിച്ചുകൊണ്ടുപോയി.”

ഞാൻ അയാളെ പിറകിൽനിന്ന് കഴുത്തിന് പിടിച്ചുനിൽക്കുകയായിരുന്നു. എന്റെ പിടിത്തമെങ്ങാനും നഷ്ടപ്പെട്ടിരുന്നെങ്കിൽ… 15-ാം നിലയിലായിരുന്നു അത്. പെട്ടെന്നു തന്നെ കൂടുതൽ പേർ അവിടെ വന്ന് ഇടപെട്ടു. ബോധം പോയ പോലെയായിരുന്നു ഞാൻ. ഉടൻ തന്നെ അവരെനിക്ക് വെള്ളം തന്നു-ചഹൽ വെളിപ്പെടുത്തി.

അന്നു മുതലാണ് എവിടെ പോകുമ്പോഴും നമ്മൾ എത്രമാത്രം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഞാൻ തിരിച്ചറിയുന്നതെന്നും താരം കൂട്ടിച്ചേർത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു അനുഭവമാണിത്. ചെറിയൊരു അബദ്ധം സംഭവിച്ചിരുന്നെങ്കിൽ താൻ അടിയിൽ കിടക്കുന്നുണ്ടാകുമെന്നും ചഹൽ സൂചിപ്പിച്ചു.

2013ൽ ഒരു സീസൺ മാത്രമാണ് ചഹൽ മുംബൈയ്ക്കു വേണ്ടി കളിച്ചിട്ടുള്ളത്. ഇതിനുശേഷം കഴിഞ്ഞ സീസൺ വരെ തുടർച്ചയായി എട്ടു വർഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ വിശ്വസ്ത സ്പിന്നറായിരുന്നു താരം. ആർ.സി.ബി കുപ്പായത്തിൽ 139 വിക്കറ്റുകളാണ് താരം വാരിക്കൂട്ടിയിട്ടുള്ളത്. ഇത്തവണ മെഗാലേലത്തിൽ സൂപ്പർ താരത്തെ രാജസ്ഥാൻ റോയൽസ് വിളിച്ചെടുക്കുകയായിരുന്നു.

തിരുവനന്തപുരം തോന്നക്കലിലെ മണലകത്ത് 10 പേര്‍ക്ക് ഇടിമിന്നലേറ്റു. ഇവരില്‍ ഒമ്പത് പേര്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. പരുക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപകമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
08-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്. 09-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

 

പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡിവൈഎസ്പി പി.സി ഹരിദാസ്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖി(27)ന്റെ മരണകാരണമാണ് പൊലീസ് വ്യക്തമാക്കിയത്. മർദ്ദനത്തിൽ യുവാവിന്റെ താടിയെല്ല് തകർന്നിട്ടുണ്ടെന്നും അറിയിച്ചു. പ്രതികളായ ഗുരുവായൂരപ്പൻ, മനീഷ്, സൂര്യ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിന് മർദനമേറ്റിരുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്ന് പേർ നേരത്തെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം നടന്നത്. പതിനഞ്ചോളം പേർ റഫീഖിനെ മർദിക്കുന്നത് കണ്ടെന്ന് ദൃക്‌സാക്ഷിയായ ബിനു പറഞ്ഞിരുന്നു. അടിയേറ്റ് നിലത്തുവീണ യുവാവിനെ പ്രദേശവാസികൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഇന്നലെ മുണ്ടൂർ കുമ്മാട്ടി ഉത്സവമായിരുന്നു. അതുകഴിഞ്ഞ് ബാറിലേക്കുവന്ന പ്രതികളിൽ ഒരാളുടെ ബൈക്ക് റഫീഖ് മോഷ്ടിച്ചു എന്നാണ് ആരോപണം. ബാറിൽ നിന്ന് 300 മീറ്റർ അകലെയാണ് പ്രതികൾ റഫീഖിനെ മർദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പ്രതികളിൽ മൂന്നു പേരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

മർദനം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടിൽ താമസിക്കുന്ന ബിനു പറയുന്നതിങ്ങനെ- ‘ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ടു വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് നോക്കിയതാണ്. അപ്പോൾ കുറേപ്പേർ കൂടിനിൽക്കുന്നതു കണ്ടു. പതിനഞ്ചോളം പേരുണ്ടായിരുന്നു. ഒരാളെ കൂടിനിന്നവർ അടിക്കുന്നതാണ് കണ്ടത്. അടിയേറ്റയാൾ നിലത്തുവീണതു കണ്ടു. അപ്പോൾത്തന്നെ പൊലീസിനെ വിളിച്ചു. 10 മിനിറ്റ് കൊണ്ട് പൊലീസ് വന്നു. അപ്പോഴേക്കും തല്ലിയവരിൽ കുറച്ചുപേർ തിരിച്ചുവന്നിരുന്നു. അടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചു. വണ്ടി മോഷ്ടിച്ചതിനാണ് മർദിച്ചതെന്ന് പറയുന്നതുകേട്ടു’.

പ്രേക്ഷകർക്ക് ഇഷ്ടപെട്ട താര ജോഡികൾ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും. ഒരു മകൾ ഉണ്ടായ ശേഷമാണ് ജീവിതത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞത്. പിന്നീട് ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അഭിനയത്തിൽ സജീവമാണ് ഇരുവരും ഇപ്പോഴും. അടുത്തിടെ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഉർവ്വശിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഉണ്ടായ കരണത്തെക്കുറിച്ചും മനോജ് കെ ജയൻ പറയുകയുണ്ടായി. ഇപ്പോൾ വീണ്ടും ആ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ. ഇരുവിവാഹങ്ങളെയും കുറിച്ച് മനോജ് കെ ജയന്‍ മനസ് തുറന്ന അഭിമുഖം ആണ് വൈറൽ ആകുന്നത്. എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട് തനിക്ക് എന്നും അഭിമുഖത്തിൽ മനോജ് കെ ജയൻ പറയുന്നുണ്ട്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോടു മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. പിന്നീട് ചിന്മയ മിഷൻ സ്കൂളിലും.വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തുനിർത്തിയത് ഉർവശിയുടെ അമ്മയാണ് എന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ മനോജ് പറയുന്നു.

‘ആരോടും ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി’ എന്നും മനോജ് വ്യക്തമാക്കിയിട്ടുണ്ട്. ആ തീരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉർവശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു.

ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പിയാണ് എന്നും മനോജ് വ്യക്തമാക്കി.അതേസമയം ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നാണ് താരം പറയുന്നത്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു.

ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളതെന്ന് മനോജ് പറയുന്നു. പ്ലസ്ടു റിസൽറ്റ് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. ഉർവശിയുടെ നന്പരിലേക്ക് ആശയുടെ ഫോണിൽ നിന്നുമാണ് മോൾ വിളിച്ചതെന്നും മനോജ് വ്യക്തമാക്കി, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവർ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ ചെന്നൈയിൽ വന്നാൽ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു.

രണ്ട് ബൾബ് മാറ്റിയിടുന്നതിന് 15 ലക്ഷം ശമ്പളം കിട്ടുക എന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരക്കും. അമേരിക്കൻ എഞ്ചിനീയറായ കെവിൻ ഷമ്മിറ്റിന്റെ ജോലിയെ കുറിച്ചുള്ള വിവരണമാണ് ഇപ്പോൾ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ മാത്രം ബൾബ് മാറ്റിയിടുന്നതിനാണ് ഈ ഉയർന്ന ശമ്പളം ഇദ്ദേഹം കൈപ്പറ്റുന്നത്.

എന്നാൽ വിചാരിക്കും പോലെ അത്ര നിസാരമല്ല ഈ ജോലി. നല്ല ഉയരമുള്ള ഒരു ടിവി ടവറിന്റെ ഏറ്റവും തുഞ്ചത്ത് ഘടിപ്പിച്ചിരിക്കുന്ന ബൾബ് മാറ്റുകയാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. ഈ ടവറിന് ഉയരം 1,500 അടിയാണ്. അതിനാൽ അത്രയും ഉയരം കയറി വേണം ടവറിന്റെ അറ്റത്ത് എത്താൻ. അവിടെയാണ് ആറ് മാസം കൂടുമ്പോൾ മാത്രം മാറ്റിവെക്കേണ്ട ബൾബ് ഘടിപ്പിച്ചിരിക്കുന്നത്.

അപകടസാധ്യത ഏറെയുള്ള തൊഴിലായതിനാലാണ് ജോലിക്ക് ഇത്രയുമധികം വരുമാനം. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതിനാൽ ജോലിഭാരവും കൂടുതലാണെന്നു പറയാം. ജീവൻ പണയം വെച്ച് ഇലക്ട്രിക്കലായുള്ള നിരവധി ടൂളുകൾ ബാക്പാക്കിൽ കരുതി വേണം കെവിന് ഈ ടവർ കയറാൻ.

നിലവിൽ ഈ ജോലി ചെയ്യുന്ന കെവിൻ ഷമ്മിറ്റ് ഒരു ദിവസം മുഴുവൻ എടുത്താണ് പണി പൂർത്തിയാക്കുന്നത്. വളരെ സാവധാനം അത്യധികം ജാഗ്രതയോടെയാണ് കെവിൻ ഒരോ അടിയും മുകളിലേക്കും താഴേക്കും വക്കുക. ഇതിനിടെ ശക്തമായ കാറ്റുവീശിയാലോ മഴ പെയ്താലോ ടവർ കയറിയിറങ്ങുന്നത് വൈകും.

അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിലുള്ള കെഡിഎൽടി ടിവിയുടെ അനലോഗ് ടവറിന്റെ ബൾബാണ് കെവിന് മാറ്റേണ്ടത്. ഈ ജോലി ആർക്കും ചെയ്യാവുന്നതുമല്ല, ചില യോഗ്യതകൾ ഇവർക്ക് ആവശ്യമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും പ്രത്യേക പരിശീലനവും ലഭിച്ചവർക്ക് മാത്രമാണ് ഈ ജോലിക്ക് അർഹത. കെവിനെ പോലെ നിരവധി പേർ ഇത്തരത്തിൽ ടവറുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം സുരക്ഷ ഒരു ഹെൽമെറ്റും ബെൽറ്റും ധരിക്കുക മാത്രമായിരിക്കും.

 

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.കാവ്യയെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്തായിട്ടുണ്ട്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്.

ദിലീപിന്റെ ബന്ധു സൂരജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സൂരജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

കേസില്‍ ഇനിയും കാര്യങ്ങള്‍ തെളിയിക്കപ്പെടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും. നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോന്‍ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടര്‍ ഹൈദരാലിയും സൂരജും തമ്മില്‍ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.

 

മാത്യൂ ചെമ്പുകണ്ടത്തിൽ

സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി നിന്നുകൊണ്ട് വീറോടെ വാദിച്ചത് സീറോ മലബാർ സഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു. പുരോഹിതരടക്കം എല്ലാ വിഭാഗം വിശ്വാസികളും ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തിൻ്റെ ഭാഗമാകേണ്ടി വന്നു എന്നതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പിരിമുറുക്കം നിറഞ്ഞു നിന്ന ഏതാനും മാസങ്ങൾക്കൊടുവിൽ, നോമ്പുകാലത്തെ 40-ാം വെളളിയുടെ തലേന്ന് പിതാക്കന്മാർ പുറപ്പെടുവിച്ച സർക്കുലർ അനേകായിരങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ ഫലമായിരുന്നു.

സീറോ മലബാർ സഭയുടെ തലവനും കർദ്ദിനാളുമായ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം. ഈയൊരു നിർണ്ണായക തീരുമാനത്തിലേക്ക് സഭയെ നയിച്ച പരിശുദ്ധാത്മാവിനെ നന്ദിനിറഞ്ഞ ഹൃദയത്തോടെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം സമാധാന ശ്രമങ്ങൾക്കായി മുന്നിട്ടിറങ്ങിയ പുരോഹിതരും അൽമായരുമായ എല്ലാവരേയും “ദൈവപുത്രന്‍മാ”രെന്നു പദവിയോടെ (മത്തായി 5:9) സ്വർഗ്ഗം പ്രതിഫലം നൽകി മാനിക്കട്ടെ എന്നും ആശംസിക്കുന്നു.

“ഞാൻ എൻ്റെ സഭയെ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” (മത്തായി 16:18) എന്ന് ഈശോ മിശിഹാ പ്രഖ്യാപിക്കുന്നത് റോമാ സാമ്രാജ്യത്തിൻ്റെ ശക്തിപ്രഭാവവും യഹൂദൻ്റ ആചാരതീക്ഷണതയും വിജാതീയ മതങ്ങളുടെ കിരാതമതബോധവും പ്രബലപ്പെട്ടു നിന്ന സമൂഹത്തിൽ നിന്നു കൊണ്ടായിരുന്നു. സാത്താൻ സർവ്വശക്തിയോടും കൂടെ സഭയുടെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും വ്യാപനത്തിനും തടസ്സങ്ങൾ സൃഷ്ടിച്ചു. സാമ്രാജ്യങ്ങളും ചക്രവർത്തിമാരും സൈന്യങ്ങളും സാത്താൻ്റെ ചട്ടുകങ്ങളായി നിന്നുകൊണ്ട് സഭയെ തകർത്തു കളയാൻ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും വരണ്ട നിലത്ത് വളർന്നുതുടങ്ങിയ സഭ ലോകത്തെ മുഴുവൻ കീഴടക്കി നിത്യജീവൻ്റെ വാസനകളുടെ ഉറവിടമായി ഇന്നും നിലകൊള്ളുന്നു.

സഭയുടെ വളർച്ച കണ്ട് അത്ഭുതപ്പെടുമ്പോഴും ചരിത്രത്തിൽ നിന്നും നാം പഠിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്; ബാഹ്യശത്രുവിനു തകർക്കാൻ കഴിയാതിരുന്ന സഭ പലയിടത്തും ദുർബലമായത് ആന്തരിക സംഘർഷങ്ങളാലായിരുന്നു എന്ന യാഥാർത്യം. ഇതിൻ്റെ നൂറുകണക്കിന് ഉദാഹരണങ്ങൾ സഭാ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കും. ഇവിടെയും രസകരമായ ഒരു കാര്യമുണ്ട്, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള സഭാ നേതൃത്വത്തിൻ്റെ തർക്കങ്ങളേക്കാൾ ദൈവശാസ്ത്ര വിഷയങ്ങളിലുള്ള വ്യത്യസ്ത വീക്ഷണങ്ങളും വ്യാഖ്യാനങ്ങളുമായിരുന്നു ഈ വിഭാഗീയതകൾക്കെല്ലാം കാരണമായിത്തീർന്നത് എന്നതാണ്. സാധാരണ വിശ്വാസികൾക്ക് അധികം പങ്കാളിത്തമില്ലാത്ത ഈ മേഖലയിൽ, സഭയിലെ ഉന്നതസ്ഥാനീയർ തമ്മിലായിരുന്നു പരസ്പരം പോരടിച്ചത്. സീറോ മലബാർ സഭയിലെ കുർബാന വിവാദവും പ്രാരംഭത്തിൽ സാധാരണക്കാരുടെ വിഷയമായിരുന്നില്ല. സാധാരണ വിശ്വാസികൾ നിസ്സഹായരായി നോക്കി നിൽക്കുമ്പോൾ പുരോഹിതനേതൃത്വം പോരടിക്കുന്ന കാഴ്ച പരമ ദയനീയമായിരുന്നു. ക്രിസ്തുവിൽ ഏറ്റവും ചെറിയവനെ വിസ്മരിച്ചുകൊണ്ടുള്ള ദൈവശാസ്ത്ര തർക്കങ്ങൾ തെരുവിലേക്കു നീങ്ങുമ്പോൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുകയാണ് തങ്ങളെന്ന് യാഥാർത്ഥും പുരോഹിത വിഭാഗം മറന്നുപോയി. മോഷ്ടിക്കരുത് എന്ന് പഠിപ്പിക്കുകയും അമ്പലം കൊള്ളയടിക്കുകയും ചെയ്യുന്നതിന് തുല്യമാണ് സ്നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കുന്നവർ പരസ്പരം വെല്ലുവിളിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത്. ആത്മീയ വളർച്ച ആത്മീയ പക്വതയിലേക്കുള്ള വളർച്ചയാണ്. കുർബാന വിഷയയത്തിൽ പുരോഹിതരിൽ പലരുടെയും പ്രതികരണങ്ങൾ വളരെ അപക്വമായിരുന്നു എന്ന് പറയാതെ വയ്യ.

“അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണത എന്നെ വിഴുങ്ങിക്കളയും”
(യോഹന്നാന്‍ 2:17) എന്ന് എഴുതപ്പെട്ടതു പോലെ സഭയോടുള്ള തങ്ങളുടെ തീക്ഷണതയും സ്നേഹവും പല വിശ്വാസികളെയും കീഴടക്കിയത് കുർബാന വിവാദത്തിൻ്റെ ദിനങ്ങളിലായിരുന്നു. സോഷ്യൽ മീഡിയാ പോസ്റ്റുകളും കമൻ്റുകളുമായി തങ്ങളുടെ സഭാ സ്നേഹം പലരും പ്രകടിപ്പിച്ചുവെങ്കിലും ചിലതെല്ലാം പരിധിവിട്ടതും ക്രൈസ്തവ ധാർമികതയ്ക്ക് നിരക്കാത്തതുമായിരുന്നു. പല കാരണങ്ങളാൽ സഭയിൽ ഭിന്നത രൂപപ്പെടാമെന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നുണ്ട്. ”നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്‌” (1 കോറിന്തോസ്‌ 11:19) എന്നൊരു തത്വം ബൈബിളിൽ കാണാം. ഈ ആത്മീയതത്വത്തിൻ്റെ അടിസ്ഥാനത്തിൽ, കുർബാന വിവാദത്തിൽ ഇടപെട്ട് ദൈവമുമ്പാകെ അയോഗ്യരായി എന്നു സ്വന്ത മന:സാക്ഷിയിൽ തിരിച്ചറിഞ്ഞവർക്ക് മാനസാന്തരപ്പൊടാനും പാപക്ഷമ യാചിക്കാനും ദൈവാത്മാവുമായി രമ്യതയിലാകുവാനും വലിയവാരത്തിലെ പാപപരിഹാര ദിനങ്ങളെ നമുക്ക് സമീപിക്കാം. സഭാവിരുദ്ധ ശക്തികൾ സഭയ്ക്കു ചുറ്റിലും തമ്പടിച്ചിരിക്കുന്ന ഇക്കാലത്ത് ആത്മാവിൻ്റെ ആയുധവർഗ്ഗം ധരിച്ചു കൊണ്ട് നമുക്ക് ഒരുമയോടെ മുന്നേറാം.

മനുഷ്യചരിത്രത്തിലേക്ക് ദൈവസ്നേഹം മനുഷാകാരംപൂണ്ട് ഇറങ്ങി വരികയും പീഡാസഹനങ്ങളിലൂടെയും മരണത്തിലൂടെയും ഈ സ്നേഹത്തിൻ്റെ ആഴം മനുഷ്യവംശത്തിന് നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്ന അതിവിശുദ്ധ സ്ഥലമാണ് മദ്ബഹ. മദ്ബഹയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയെ തർക്കത്തിൻ്റെയും വാഗ്വാദങ്ങളുടെയും ഇടമാക്കി മാറ്റുന്ന യാതൊന്നും ഇനി സീറോ മലബാർ സഭയിൽ സംഭവിച്ചുകൂട. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് (എഫേ 4:30) എന്ന തിരുവചനത്തെ അതിലംഘിക്കാൻ സാധ്യതയുള്ള യാതൊരു പരിഷ്കാരവും നമുക്കു വേണ്ട. സീറോ മലബാർ സഭയെ ദൈവം ഏൽപ്പിച്ചിരിക്കുന്ന പാരമ്പര്യങ്ങളുടെയും വിശ്വാസ സംവർദ്ധകമായ അനുഷ്ഠാനങ്ങളുടെയും സൂക്ഷിപ്പുകാരാണ് നമ്മൾ ഓരോരുത്തരും. ഈ വസ്തുത വിസ്മരിക്കാൻ നമുക്ക് ഇടയാകാതിരിക്കട്ടെ! വരുന്ന തലമുറയിലേക്ക് ഈ ബോധ്യങ്ങൾ പകർന്നു കൊടുത്തുകൊണ്ട് യേശുക്രിസ്‌തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്ന”
(ഫിലിപ്പി 3 :14) തീർത്ഥാടകരായി നമുക്ക് യാത്ര തുടരാം.

RECENT POSTS
Copyright © . All rights reserved