ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ തീപ്പൊരി പരാമർശം നടത്തിയ സമാജ്വാദി പാർട്ടി എം.എൽ.എ. ഷാസിൽ ഇസ്‌ലാം അൻസാരിയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ഇടിച്ചുനിരപ്പാക്കി.
അൻസാരിയുടെ പരാമർശം വിവാദമായതിനുപിന്നാലെയാണ് ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ബുൾഡോസറുപയോഗിച്ച് അധികൃതർ പൊളിച്ചുമാറ്റിയത്. ബറേലി-ഡൽഹി ദേശീയപാതയ്ക്ക് സമീപമുള്ള പമ്പിന് നിയമപരമായി അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബറേലി വികസന അതോറിറ്റിയാണ് കടുത്ത നടപടിയെടുത്തത്.
പാർട്ടിപരിപാടിയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അൻസാരി ആഞ്ഞടിച്ചത്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയെന്നും യോഗി ഇനി ശബ്ദമുണ്ടാക്കിയാൽ എസ്.പി.യുടെ തോക്കിൽനിന്ന് പുകയല്ല, വെടിതന്നെ പൊട്ടുമെന്നുമാണ് അൻസാരി പറഞ്ഞത്. ഇതിന്റെപേരിൽ അദ്ദേഹത്തിന്റെപേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ചില മാധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിച്ചെന്നാണ് ഇതേക്കുറിച്ച് അൻസാരിയുടെ പ്രതികരണം.
എന്നാൽ, ഈ പ്രസംഗം വൈറലായതോടെയാണ് പ്രതികാരനടപടിയെന്നോണം എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് നിലംപരിശാക്കിയത്. പമ്പ് ഇടിച്ചുനിരത്തുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ മലയാളിയുടെ ബോഡി ഷെയ്മിങ് കുപ്രസിദ്ധമാണ്. ശരീരപ്രകൃതവും നിറവുമെല്ലാം ചൂണ്ടിക്കാട്ടി എല്ലാ അതിരുകളും ലംഘിക്കുന്ന കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും കാണാം. വ്യക്തികളുടെ ഇഷ്ടങ്ങളിലേക്കും അവരുടെ സ്വകാര്യതകളിലേക്കും അതിക്രമിച്ചുകയറിയാണ് ആളുകള്‍ ഇത്തരം കമന്‍റുകളിടുന്നത്.
അടുത്തിടെ താരദമ്പതികളായ ജയറാമിന്‍റെയും പാർവതിയുടെയും ചിത്രത്തിനു താഴെ എല്ലാ മര്യാദകളും ലംഘിക്കുന്ന കമന്‍റുകള്‍ വന്നു. അഡ്വക്കറ്റ് അതുല്യ ദീപുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ് ബുക്കില്‍ കുറിപ്പിട്ടത്- ” ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ”പാര്‍വതി ഷുഗര്‍ പേഷ്യന്‍റാണെന്ന് തോന്നുന്നു”, “എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോക്കിയതാ. എന്തായാലും സംഭവം കളർ ആയിട്ടുണ്ട്. കഴുത്തിലും കയ്യിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയുടെ പോലെ ആവും പാർവതി” എന്നിങ്ങനെയാണ് കമന്‍റുകള്‍.
അവരുടെ ശരീരത്തിലെ മാറ്റങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്തെന്ന് അതുല്യ ചോദിക്കുന്നു. ചിലപ്പോള്‍ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം. വ്യായാമം ചെയ്യുന്നുണ്ടാകാം. ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം. അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ? സ്കിന്‍ ഒക്കെ ഏത് സമയത്തും ചുക്കിചുളിയാം. ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍പോലും അങ്ങനെ ആകാം. വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുമ്പോള്‍ ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതിയെന്ന് ഓര്‍ക്കണമെന്നും അഭിഭാഷക ഓര്‍മിപ്പിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും, ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം റീച്ച് ഉള്ള ഒരു ഫേസ്ബുക്ക് പേജില്‍ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വതിയുടേയും ഫോട്ടോ. ഇത് റീസന്‍റ് ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില കമന്‍സ് ഇങ്ങനെ ആണ്– ”ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ”ഐ തിങ്ക് പാര്‍വതി ഈസ് എ ഷുഗര്‍ പേഷ്യന്‍റ്”, ”എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാൻ നോക്കിയതാ എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മേടെ പോലെ ആവും പാർവതി” ഇങ്ങനെ പോകുന്നു കമന്‍സ്.
എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയ്മിങ് മറക്കില്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം നെഗറ്റീവ്സ് പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റ്സ് ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് ഡയബെറ്റിക്സ് ഉണ്ടോന്ന് അവര്‍ ചെക്ക് ചെയ്തോളും. നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് ! ഇനി സ്കിന്‍ ഒക്കെ ടൈറ്റാനിക്കിലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ സ്കിന്‍ സാഗി ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും ബോഡി ഷെയിം ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.
മുൻ ബറോഡ സഹതാരവും നിലവിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് സഹതാരവുമായ ക്രുനാൽ പാണ്ഡ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ തുറന്നുപറഞ്ഞ് ദീപക് ഹൂഡ.
ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ ബറോഡയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ ഹൂഡയും ക്രുനാൽ പാണ്ഡ്യയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ഹൂഡ ക്രുനാലിനെതിരെ പരാതി നൽകുകയും പിന്നീട് രാജസ്ഥാനിലേക്ക് മാറുകയും ചെയ്തു. ഒടുവിൽ ഐ പി എൽ ലേലത്തിൽ ആകസ്മികമായി ഇരുവരെയും ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കി. ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ശേഷം ഇരുവരും എങ്ങനെ ഒരുമിച്ച് കളിക്കുമെന്ന് ആരാധകർ ആശ്ചര്യപെട്ടിരുന്നു.
” ക്രുനാൽ പാണ്ഡ്യ എൻ്റെ സഹോദരനെ പോലെയാണ്, സഹോദരങ്ങൾ തമ്മിൽ വഴക്കിടും. ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടിയുള്ള മത്സരങ്ങൾ ജയിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഞങ്ങൾ കളിക്കുന്നത്. ” അടുത്തിടെ നടന്ന അഭിമുഖത്തിൽ ദീപക് ഹൂഡ പറഞ്ഞു.
” ഞാൻ ഐ പി എൽ ലേലം കണ്ടില്ല. ടീം ഹോട്ടലിൽ മറ്റു കളിക്കാരെ പോലെ ഞങ്ങൾ കണ്ടുമുട്ടി. സംഭവിച്ചതെല്ലാം കഴിഞ്ഞുപോയി. ഞാൻ പറഞ്ഞതുപോലെ ഞങ്ങൾ രണ്ടുപേരും ഒരു ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യവും ഒന്നുതന്നെയാണ്. ” ദീപക് ഹൂഡ കൂട്ടിച്ചേർത്തു.
” മറ്റെല്ലാവരെയും പോലെ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ് എൻ്റെയും സ്വപ്നം. എൻ്റെ ജോലി മികച്ച പ്രകടനം പുറത്തെടുക്കുകയും മറ്റെല്ലാം സെലക്ടർമാരുടെ തീരുമാനത്തിന് വിടുകയും ചെയ്യുകയെന്നതാണ്. ഞാൻ ഒരു ഓൾ റൗണ്ടറാണ്. ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലർത്തുകയെന്നതാണ് എൻ്റെ ലക്ഷ്യം, അതല്ലാതെ മറ്റൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ” ദീപക് ഹൂഡ പറഞ്ഞു.
ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമാക്കിയിട്ടുള്ള സിനിമകളിൽ പ്രധാനപ്പെട്ടതാണ്. മുട്ടത് വർക്കിയുടെ നോവലിനേ അടിസ്ഥാനമാക്കി ഹിറ്റ് മേക്കർ ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രമായി മമ്മൂട്ടി പകർന്നാട്ടം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായും കോട്ടയം കുഞ്ഞച്ചൻ മാറി. ആട് 2ന്റെ നൂറാം ദിന വിജയാഘോഷ വേളയിൽ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിന്റെ പോസ്റ്റർ വിജയ് ബാബുവും മമ്മൂട്ടിയിയും ചേർന്ന് പുറത്ത് വിട്ടിരുന്നു. പിന്നീട് ചിത്രത്തെ പറ്റി മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനിടെ മിഥുൻ മാനുവൽ തോമസ് കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രമൊരുക്കുകയും ചെയ്തിരുന്നു.
ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ കേരളത്തിലെ സിനിമാ പ്രേമികൾ തങ്ങളുടെ ഇഷ്ട്ട കഥാപാത്രം കോട്ടയം കുഞ്ഞച്ചന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നല്ല.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ ചെയ്യുന്നില്ലെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത് . കഥയോ തിരക്കഥയോ ശരിയായിട്ടില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും വിജയ് ബാബു വ്യക്തമാക്കി.
ഇത്തരമൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ 100 ശതമാനവും തൃപ്തിയുള്ളൊരു തിരക്കഥയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ വായിച്ച തിരക്കഥ അത്തരത്തില്‍ ഒന്നായിരുന്നില്ലെന്നും വിജയ് ബാബു പറഞ്ഞു.
മമ്മൂക്കയുടെ ലൈഫിലെ ഏറ്റവും ക്ലാസിക്കായുള്ള ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചനെന്നും അപ്രോച്ച് ചെയ്യുമ്പോള്‍ 100 ശതമാനം കോണ്‍ഫിഡന്‍സ് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് അപ്രോച്ച് ചെയ്യാന്‍ പാടുള്ളുവെന്നും വിജയ് ബാബു പറയുന്നു.
ലോകയാൻ 2022നായി ഇന്ത്യൻ നാവികസേനയുടെ കടൽയാത്രാ പരിശീലന കപ്പൽ പുറപ്പെട്ടു. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തുനിന്ന് ഐഎൻഎസ് തരംഗിണിയാണ് ഇന്ത്യയുടെ യശസുയർത്തുന്ന ലോകപര്യടനത്തിനായി യാത്ര തിരിച്ചത്. ദക്ഷിണമേഖലാ മേധാവി റിയർ അഡ്മിറൽ ആന്റണി ജോർജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് മാസങ്ങൾ നീളുന്നതാണ് തരംഗിണിയുടെ യാത്ര.
ലണ്ടന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നതാണ് യാത്രയുടെ സുപ്രധാന ഭാഗം. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണിത്. 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ കപ്പൽ സന്ദർശിക്കും. പുതുതായി എത്തുന്നവർക്ക് കടൽയാത്രാ പരിശീലനം നൽകുന്നതിനൊപ്പം പ്രശസ്തമായ ‘ടാൾ ഷിപ്പ് റേസിലും തരംഗിണി പങ്കെടുക്കുമെന്ന് റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു.
‘ദക്ഷിണ നാവിക കമാൻഡിന്റെ കപ്പൽ പരിശീലനക്കപ്പലായ ഐഎൻഎസ് തരംഗിണി, കടൽയാത്രാ പരിശീലനം നൽകുന്നതിനും ടാൾ ഷിപ്പ് റേസിൽ പങ്കെടുക്കുന്നതിനുമായി ഏഴ് മാസത്തെ നീണ്ട യാത്രയ്ക്കായി പുറപ്പെടുന്നു. കപ്പൽ 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ സന്ദർശിക്കും’ – റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു. ലണ്ടനിലെത്തുന്ന കപ്പൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അവിടെ ദേശീയ പതാക ഉയർത്തും. ഇന്ത്യൻ നാവികസേനയ്ക്കും രാജ്യത്തിനും ഇതൊരു അഭിമാന നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് മാസത്തെ യാത്ര പൂർത്തിയാക്കി നവംബറിൽ ഐഎൻഎസ് തരംഗിണി മടങ്ങിയെത്തും.
എറണാകുളം കോതമംഗലത്ത് അർധരാത്രി കോഴിക്കുരുതിയും കൂടോത്ര പൂജയും. കഴിഞ്ഞ രാത്രിയാണ് കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂർ കവലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കൂടോത്രപൂജ നടന്നത്.
അർധരാത്രി ഇതിലൂടെ വാഹനത്തിൽ പോയവരാണ് സംഭവം കണ്ടത്. പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻകോഴിയും വിളക്കും വച്ചായിരുന്നു കവലയുടെ നടുവിൽ കുരുതിക്ക് നീക്കം. നാട്ടുകാരെ കണ്ടതതോടെ നീക്കം ഉപേക്ഷിച്ചു കൂടോത്രക്കാരൻ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ നാട്ടുകാർ പോത്താനിക്കാട് പൊലീസിൽ അറിയിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് പൂവൻകോഴിയെയും കൂടോത്രത്തിന് ഉപയോഗിച്ച വസ്തുക്കളും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കടകളുടെയും സഹകരണ ബാങ്ക് ബ്രാഞ്ചിന്റെയും സിസിടിവി ദൃശ്യങ്ങളിൽനിന്ന് കൂടോത്രക്കാരനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വോഷണത്തിനു കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.
തുടരന്വേഷണത്തിന്റെ ഭാഗമായി ചില ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന തരത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജിന്റെ ഫോണില്‍ നിന്നും പുതിയ വിവരങ്ങള്‍ ലഭിച്ചു. അതില്‍ ആക്രമണ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതിനാല്‍ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഈ മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഭീകര സംഘടന അല്‍ ഖായിദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. വിഗ്രഹാരാധകരായ ഹിന്ദുക്കളുടെ ജനാധിപത്യമെന്ന മായികതയാല്‍ വഞ്ചിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ഹിജാബിനെയും ശരീയത്തിനെയും എതിര്‍ക്കുന്നവര്‍ മുസ്ലിങ്ങള്‍ക്കെതിരാണെന്നും പറയുന്ന സവാഹിരിയുടെ വീഡിയോ പുറത്തു വന്നു.
“യഥാര്‍ഥ ലോകത്ത് മനുഷ്യാവകാശം, ഭരണഘടനയോടുള്ള ബഹുമാനം, നിയമങ്ങള്‍ എന്നിവയൊന്നും ഇല്ല. ഇത്തരം മിഥ്യാധാരണകളില്‍ നിന്നെല്ലാം പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കെതിരായി നടക്കുന്ന യുദ്ധത്തിന്റെ ഭാഗമാണിതെല്ലാം. ഫ്രാന്‍സിനെയും ഹോളണ്ടിനെയുമൊക്കെ നോക്കൂ. പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കാം. പക്ഷേ ഹിജാബ് അനുവദനീയമല്ല. ഇസ്ലാമിന്റെ രീതികളോടും മൂല്യങ്ങളോടും മര്യാദകളോടുമൊക്കെയാണ് ഈ യുദ്ധം. ഇതിനെതിരെ നാം ഒറ്റക്കെട്ടായി പൊരുതണം”. സവാഹിരി വീഡിയോയില്‍ ആഹ്വാനം ചെയ്തു.
ഹിജാബ് ധരിച്ചെത്തിവരെ തടഞ്ഞവര്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങിയ മുസ്‌കാന്‍ എന്ന വിദ്യാര്‍ഥിനിയെ സവാഹിരി വീഡിയോയില്‍ പുകഴ്ത്തുന്നുമുണ്ട്. ഇന്ത്യയുടെ കുലീനയായ വനിതയാണ് മുക്‌സാനെന്ന് പ്രകീര്‍ത്തിച്ച സവാഹിരി വിദ്യാര്‍ഥിനിയ്ക്കായി ഒരു കവിതയും ചൊല്ലി. അഫ്ഗാനില്‍ വെച്ച് രോഗബാധിതനായി മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ആറ് മാസം മുമ്പാണ് സവാഹിരി ആദ്യമായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ആറ് മാസത്തിനിടെയുള്ള രണ്ടാമത്തെ വീഡിയോയാണ്. ഒരു പരിക്കുമില്ലാതെ ജീവിച്ചിരിക്കുന്നെന്നും ഇന്ത്യയുള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളിലെ സംഭവവികാസങ്ങളെ സവാഹിരിയും സംഘവും കൃത്യായി വിലയിരുത്തുന്നുണ്ടെന്നുമാണ് വീഡിയോകള്‍ തെളിയിക്കുന്നത്.
വിദ്യാർത്ഥിനി തീവ്രവാദ സംഘടനയുടെ ഭാഗമാണെന്ന തരത്തിൽ പ്രചരണവും പിന്നാലെ നടന്നു. എന്നാലിപ്പോൾ ഇത്തരം പ്രചരണങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുസ്കാൻ ഖാന്റെ പിതാവ്.അൽ ഖ്വയ്ദയുമായി തങ്ങളുടെ കുടുംബത്തിന് ഒരു ബന്ധവുമില്ലെന്നും വീഡിയോ പ്രസ്താവനയിൽ അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവഹിരി പറയുന്ന കാര്യങ്ങളെ അനുകൂലിക്കുന്നില്ലെന്നും മുസ്കാന്റെ പിതാവ് വ്യക്തമാക്കി.
‘ആളുകൾ എന്തെങ്കിലുമൊക്കെ പറയും. ഇത് അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കാനാണ്. ഞങ്ങൾ ഞങ്ങളുടെ രാജ്യത്ത് സമാധാനപരമായാണ് ജീവിക്കുന്നത്. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ടതില്ല. ഞങ്ങളുമായി ഒരു ബന്ധവുമില്ല. നമ്മൾക്കിടയിൽ വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണിത്,’ പിതാവ് പറഞ്ഞു.
കോട്ടയത്ത് നിന്ന് മണിപ്പാലിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ കർണാടക ഉഡുപ്പി ബീച്ചിൽ തിരയിൽ പെട്ട് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികളാണ് മരിച്ചത്.
കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയാണ് കാണാതായത്.
ബീച്ചിന് സമീപം പാറയിൽ നിന്ന് സെൽഫി എടുക്കവേ കടലിലേക്ക് വഴുതി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെ സെന്റ് മേരിസ് ഐലൻഡിലെ ഉഡുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർത്ഥികൾ പാറക്കെട്ടിൽ കയറിയത്.
മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ മണിപ്പാല്‍ കിംസ് ആശുപത്രിയിലേക്കു മാറ്റി.രണ്ടു ബസുകളിലായി 77 വിദ്യാര്‍ഥികളും നാല് അധ്യാപകരും ഉള്‍പ്പെടുന്ന സംഘം ഇന്നലെ (ബുധനാഴ്ച) വൈകിട്ടാണ് യാത്ര തിരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ സ്വകാര്യലാബിലുമടക്കം നടത്തിയ പരിശോധനകൾ മൂന്ന് ഫലം തന്നതോടെ ഞെട്ടലിൽ ഡോക്ടർമാരും രോഗിയും. ഏത് ഫലമാണ് ശരിയെന്ന് അറിയാതെ തലപുകയ്ക്കുകയാണ് ഡോക്ടർമാർ.
തലയോലപ്പറമ്പ് സ്വദേശിനിയായ ഇരുപത്തിയേഴുകാരി വയറുവേദനയെ തുടർന്ന് കഴിഞ്ഞ 23നാണ് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിലെത്തിയത്. ഡോക്ടറെ കണ്ടപ്പോൾ സ്‌കാനിങിന് നിർദേശിച്ചു. 27ന് പരിശോധനാ ഫലവുമായി എത്തിയപ്പോൾ ഗാസ്ട്രോ വിഭാഗത്തിലേക്ക് പരിശോനയ്ക്ക് അയച്ചു. പരിശോധനയിൽ കരൾ വീക്കം കണ്ടെത്തി. തുടർന്ന് കരളിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ എസ്ജിഒടി, എസ്ജിപിടി എന്നീ രണ്ടു പരിശോധനകൾ നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചത്.
മെഡിക്കൽ കോളജിലെ പൊടിപാറ ലാബിൽ നൽകിയ സാംപിളിന്റെ പരിശോധനാഫലം 30ന് കിട്ടിയപ്പോൾ യുവതി വീണ്ടും ഡോക്ടറെ കണ്ടു. ഇവിടെ നിന്ന് കിട്ടിയ പരിശോധനാഫലത്തിലെ എസ്ജിഒടി നോർമൽ റേറ്റ് 2053 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഫലം കണ്ടതോടെ രോഗി അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുമല്ലോയെന്ന് കരുതി വിവരം അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെ സമീപത്ത് മറ്റ് കുഴപ്പമൊന്നുമില്ലാതെ നിൽക്കുന്നതാണ് രോഗിയെന്ന് അറിഞ്ഞത്.
എസ്ജിഒടി, എസ്ജിപിടി നോർമൽ റേറ്റ് പല ലാബുകളിലും വ്യത്യസ്തമാണെങ്കിലും ശരാശരി നാൽപതിന് താഴെ നിൽക്കണമെന്നാണ്. എന്നാൽ പൊടിപാറ ലാബിൽ നിന്നും ലഭിച്ചഫലം 2053 ആയിരുന്നു. ഇതനുസരിച്ച് രോഗി ജീവിച്ചിരിക്കില്ല. അതിനാൽ തന്നെ വീണ്ടും പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തന്നെയുള്ള അർദ്ധ സർക്കാർ സ്ഥാപനമായ ലാബിൽ പരിശോധനയ്ക്ക് നൽകി. അവിടെ നിന്നും കിട്ടിയ എസ്ജിഒറ്റി ഫലം വെറും 23.
പിന്നീട് കൂടുതൽ കൃത്യത വരുത്താൻ ഒരിക്കൽകൂടി പരിശോധന നടത്താൻ ഡോക്ടർ തീരുമാനിക്കുകയും ആശുപത്രിക്ക് പുറത്തുള്ള ഒരു സ്വകാര്യ ലാബിൽ സാമ്പിളുകൾ നൽകുകയും ചെയ്തു. അവിടെ നിന്നുള്ള എസ്ജിഒറ്റി ഫലം 18 ആയിരുന്നു. ഇതിൽ ഏതാണു ശരിയെന്ന് കണ്ടത്താനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ഡോക്ടർമാർ.
പരിശോധനാ ഫലങ്ങൾ പലതരത്തിൽ വന്നപ്പോൾ വിവരം തിരക്കിയ ബന്ധുക്കളോട് മഞ്ഞപ്പിത്തം ഉണ്ടാകാമെന്നും വേണമെങ്കിൽ ഒന്നുകൂടി പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ, തെറ്റായ പരിശോധനാഫലം നൽകിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് പരാതി നൽകുമെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു.