തെലുങ്ക് ഇന്റസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ലെന്ന മോഹന്‍ലാല്‍ലിന്റെ പരാമര്‍ശത്തിനെതിരെ മലയാളി പ്രേക്ഷകര്‍. മോശം കണ്ടാല്‍ മോശം എന്നല്ലാതെ മറ്റെന്ത് പറയാനാണ് എന്നാണ് പ്രേക്ഷര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ പോലെ മഹാനായ നടന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും, എന്തും പ്രോത്സാഹിപ്പിക്കാമോയെന്നും ചിലര്‍ പറയുന്നു.
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരിക്കലും മോശം പറയില്ലെന്നും അത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ബഹുമാനം കൊണ്ടാണെന്നും താരം പറഞ്ഞു. മലയാളത്തില്‍ അങ്ങനെയാണോ എന്നു ചോദിച്ചാല്‍ അറിയില്ലെന്ന് പറഞ്ഞ് ചിരിക്കുന്ന മോഹന്‍ലാലിനെ കാണാം. സംഭവം വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
‘ഒരുതരത്തിലും സിനിമയെക്കുറിച്ച് ബന്ധമില്ലാത്തവരാണ് സിനിമയെക്കുറിച്ച് മോശം പറയുന്നത്. ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കൊവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരാബാദിലായിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സമ്മതിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ എഴുതില്ല. ആ ഇന്റസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആ ഇന്റസ്ട്രിയെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്’. – എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍
മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തിരക്കഥയിലെയും അഭിനയത്തിലേയും അടക്കം പാകപിഴകള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമ പ്രേമികള്‍ രംഗത്തെത്തിയത്. മലയാളത്തില്‍ അധികം ഉപയോഗപ്പെടുത്താത്ത മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ വിഎഫ്എകിന്റെ പേരിലും ചിത്രത്തിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു
പീഡന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന യൂട്യൂബ് ബ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്.ഹൈക്കോടതി നിർദേശപ്രകാരം ആണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്.
കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.
കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.എന്നാൽ ബലാൽസംഗ ആരോപണം നിലനിൽക്കുന്നില്ല എന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് നേരത്തെ കേസെടുത്തിരുന്നത്. ബലാൽസംഘ കുറ്റം ചുമത്തിയാണ് ശ്രീശാന്തിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നത്.അതിനുപിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയിരുന്നു.
കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് യുവതി പറയുന്നത്.
ആദ്യം സോഷ്യൽ മീഡിയ വഴി ആണ് പരാതിക്കാരി ശ്രീശാന്തിനെതിരെ രംഗത്തെത്തിയത്.പിന്നീട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.യുവതി കൊച്ചിയിൽ താമസിക്കുമ്പോഴാണ് ശ്രീകാന്ത് മായി പരിചയപ്പെടുന്നത്.
പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാൽ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയിരുന്നു.ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.നേരത്തെയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു ലൈംഗികാരോപണകേസ് ഉയർന്നിരുന്നു.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ വി.പി സത്യന്റെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രജേഷ് സെന്‍ മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ജയസൂര്യ നായകനായി എത്തിയ ചിത്രം 2018ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രം പ്രദര്‍ശനത്തിനെത്തി നാല് വര്‍ഷം പിന്നിടുമ്പോള്‍ വെള്ളം സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.
പ്രജേഷ് സെന്നിന്റെ കുറിപ്പ്:
വെള്ളത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ നടക്കുകയാണ്. അന്ന് തളിപ്പറമ്പിനടുത്തുള്ള പൂമംഗലം സ്‌കൂളിലാണ് ലൊക്കേഷന്‍. ഷൂട്ടിന്റെ തിരക്കുകളില്‍ നില്‍ക്കുന്നതിനിടെ ഷൂട്ടിംഗ് കാണാന്‍ വന്ന ആളുകള്‍ക്കിടയില്‍ നിന്നും ഒരു മധ്യവയസ്‌കന്‍ അടുത്തു വന്ന് കെട്ടിപ്പിടിച്ചു. കുറച്ച് സമയം സംസാരിക്കണം എന്നു പറഞ്ഞു. ക്യാപ്റ്റനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഉള്ളില്‍ തട്ടിയ സിനിമയാണെന്നും ഒരുപാട് തവണ കണ്ടെന്നും പറഞ്ഞു.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും വികാരവായ്പു കൊണ്ട് അധികമൊന്നും സംസാരിച്ചില്ല. ഒരു കടലാസ് പൊതി കയ്യില്‍ തന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു. തിരക്കൊഴിയുമ്പോള്‍ വിശദമായി സംസാരിക്കാം ഇവിടെ കാണില്ലേ എന്ന് ഞാന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞത് കേട്ടോ എന്നറിയില്ല. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ ആ പൊതി എവിടെയോ വെച്ച് മറന്നു.
മിഠായിയോ മറ്റോ ആകുമെന്ന് കരുതി അന്വേഷിച്ചതുമില്ല. കുറച്ചു കഴിഞ്ഞ് യൂണിറ്റിലെ ആരോ ആ പൊതി കൊണ്ടു തന്നു. ഞാന്‍ അത് പോക്കറ്റിലിടുകയും ചെയ്തു. രാത്രി മുറിയിലെത്തി തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്. ഒരു സ്വര്‍ണ മോതിരമായിരുന്നു അത്. ക്യാപ്റ്റന്റെ പേരില്‍ കിട്ടിയ അമൂല്യ സമ്മാനം. സത്യേട്ടനോടും ക്യാപ്റ്റനോടുമുള്ള ആ സ്‌നേഹ സമ്മാനം ഇന്നും ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.
എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തെ വീണ്ടും കാണുകയാണെങ്കില്‍ തിരിച്ചു കൊടുക്കണം. ആ സ്‌നേഹത്തേക്കള്‍ വലിയ സമ്മാനം വേറെന്തുണ്ട് അല്ലേ? ക്യാപ്റ്റന്റെ ആദ്യ ഷോ കവിത തിയേറ്ററില്‍ കണ്ടിറങ്ങിയപ്പോഴും സത്യേട്ടന്റെ ആരാധകനായ ഒരു വൃദ്ധന്‍ ഇതു പോലെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു പോയ അനുഭവം നേരത്തെ പങ്കുവച്ചിരുന്നല്ലോ. എവിടെപ്പോയാലും ഒരാളെങ്കിലും ക്യാപ്റ്റനെക്കുറിച്ച് സംസാരിക്കാതിരിക്കാറില്ല.
അങ്ങനെ അപരിചിതരായ നൂറു കണക്കിന് ആളുകളുടെ സ്‌നേഹം ഇപ്പോഴും അനുഭവിക്കുകയാണ്. മുന്നോട്ടുള്ള യാത്രക്ക് അതുതരുന്ന ഊര്‍ജം ചെറുതല്ല. ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായനായ, ഫുട്‌ബോള്‍ പ്രേമികളുടെ ഏറ്റവും പ്രിയങ്കരനായ സത്യേട്ടനോടുള്ള സ്‌നേഹത്തിന്റെ ഒരു ചെറിയ പങ്കാണ് എനിക്കും കിട്ടുന്നതെന്ന ബോധ്യമുണ്ട്.
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത സത്യേട്ടന്‍ എന്റെ ജീവിതത്തിന്റെയും ഒരു പ്രധാന ഭാഗമാണിന്ന്. അനിതച്ചേച്ചിയും സത്യേട്ടനുമായി അടുപ്പമുള്ള ഓരോരുത്തരും പറഞ്ഞറിഞ്ഞത് വെള്ളിത്തിരയിലെത്തിച്ചു എന്നതിനപ്പുറം ഒരു വലിയ ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. സത്യേട്ടന്‍ എപ്പോഴും കൂടെയുണ്ട്. ഇന്ന് ക്യാപ്റ്റന്‍ ഇറങ്ങി നാല് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
സംവിധായകനും എഴുത്തുകാരനും എന്ന നിലയില്‍ എന്നെ അടയാളപ്പെടുത്തിയ സിനിമയാണ് ക്യാപ്റ്റന്‍. അനിതേച്ചി, ഗുരുനാഥന്‍ സിദ്ധിഖ് സര്‍, ജയേട്ടന്‍, പ്രൊഡ്യൂസര്‍ ജോബി ചേട്ടനും ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സും നന്ദി മനസില്‍ സൂക്ഷിക്കുന്നു.
ആദരണീയനായ മമ്മൂക്ക, ആന്റോ ജോസഫ് ചേട്ടന്‍, അനു സിത്താര, സിദ്ധിക്ക, റോബി രാജ്, നൗഷാദ്, ബിജിത്ത്, ശ്രീകുമാറേട്ടന്‍ അങ്ങനെ ക്യാപ്റ്റന്‍ ടീമിലെ ഓരോരുത്തരോടും വീണ്ടും വീണ്ടും നന്ദി. കൂടെ നിന്നവരോട്, പിന്തുണച്ചവരോട്, ക്യാപ്റ്റനെ നെഞ്ചോട് ചേര്‍ത്ത ആസ്വാദകരോടു കൂടി. ഒരുപാട് സ്‌നേഹം.
ക്യാപ്റ്റന്റെ തിരക്കഥ ലിപി പബ്ലിഷേഴ്‌സ് വഴി പുറത്തിറക്കിയിരുന്നു. അത് വായിച്ചും ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരോടും നന്ദി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വെള്ളം വിജയപ്പിച്ചതും പ്രിയപ്പെട്ട പ്രേക്ഷകരാണ്. പുതിയ ചിത്രങ്ങളായ മേരി ആവാസ് സുനോയും സീക്രട്ട് ഓഫ് വിമണും റിലീസിന് ഒരുങ്ങുകയാണ്. കോ ഡയറക്ടറായി പ്രവര്‍ത്തിച്ച, റോക്കട്രി ദ നമ്പി എഫക്ട് എന്ന ബഹുഭാഷാ ചിത്രവും ജൂലൈ ഒന്നിനെത്തും. പിന്തുണയ്ക്കണം. അനുഗ്രഹിക്കണം.
ന്യുഡല്‍ഹി: ലതാ മങ്കേഷ്‌കറുടെ വിയോഗത്തിന്റെ വേദന മാറും മുന്‍പ് ഇന്ത്യന്‍ സംഗീതത്തില്‍ മറ്റൊരു കനത്ത നഷ്ടം കൂടി. ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. ഇന്ത്യന്‍ ഡിസ്‌കോ കിംഗ് എന്നറിയപ്പെട്ടിരുന്ന ബപ്പിയുടെ പാട്ടുകള്‍ 80കളിലും 90 കളിലും ബോളിവുഡ് സിനിമകളില്‍ തരംഗമായിരുന്നു.
നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ബപ്പി ലാഹിരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ആരോഗ്യം വീണ്ടും മോശമാകുകയായിരുന്നു. ഡോക്ടര്‍ വീട്ടില്‍ വന്ന് പരിശോധിച്ച് മുംബൈയിലെ ക്രിട്ടി കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ദ്ധരാത്രിയോടെ മരണമടയുകയായിരുന്നു.
മാതാപിതാക്കളുടെ കൈപിടിച്ച് മൂന്നാം വയസ്സില്‍ തബല വായിച്ച് സംഗീത ലോകാത്തേക്ക് കടന്നുവന്ന് ഇന്ത്യന്‍ സിനിമ ഗാന മേഖല കീഴടക്കിയ ബംഗാളി ഗായകനാണ് ബപ്പി. ഡിസ്‌കോ ഡാന്‍സര്‍, ഡാന്‍സ് ഡാന്‍സ്, ചല്‍ത്തെ ചല്‍ത്തെ , നമക് ഹലാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീതം ബോളിവുഡിനെ പിടിച്ചുകുലുക്കി. ബംഗാള്‍ സിനിമകള്‍ക്ക് എണ്ണമറ്റ ഗാനങ്ങള്‍ സമ്മാനിച്ചു. സ്വന്തമായി കംപോസ് ചെയ്ത നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. ഡിസ്‌കോ ഡാന്‍സറിലെ കോയി യഹ നാചെ നാചെ, സാഹബിലെ പ്യാര്‍ ബിന ചെയ്ന്‍ കഹ എന്നിവ ഉദാഹരണമാണ്.
സണ്‍ഗ്ലാസും ആഭരണങ്ങളും ധരിച്ച് സംഗീത വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബപ്പി ലാഹിരിയുടെ പാട്ടും ഡാന്‍സും ആരാധകര്‍ക്ക് ആവേശമായിരുന്നു. അലോകേഷ് എന്നാണ് ബപ്പി ലഹിരിയുടെ യഥാര്‍ത്ഥ പേര്. 2020ല്‍ ബാഗി 3 എന്ന ചിത്രത്തിനു വേണ്ടി കംപോസ് ചെയ്ത ബങ്കാസ് എന്ന ഗാനമാണ് ബോളിവുഡിന് നല്‍കിയ അവസാന സമ്മാനം.
1952 നവംബര്‍ 27ന് ബംഗാളിലെ ജല്‍പൈഗുരിയിലായിരുന്നു ജനനം. എന്നാല്‍ ജൂലായ് 18നാണ് അദ്ദേഹം പതിവായി പിറന്നാള്‍ ആഘോഷിച്ചത്. അലോകേഷില്‍ നിന്നും ബപ്പിയിലേക്കുള്ള മാറ്റത്തിന്റെ ആഘോഷമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. 2014ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
ചിത്രാനി ലാഹിരിയാണ് ഭാര്യ. ബപ്പ, റെമ എന്നിവര്‍ മക്കളുമാണ്.
തിരുവനന്തപുരം/കോഴിക്കോട് ∙ മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചു.
വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കു കഴിഞ്ഞയുടന്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. മേയ് മാസം വിവാഹനിശ്ചയം നടത്താനാണ് ആലോചന. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ് എംഎല്‍എ പ്രതികരിച്ചു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓൾ സെയിൻസ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.
ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എസ്എഫ്ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എൽഡിഎഫ് സ്ഥാനാർഥികളിലൊരാൾക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ്(28) ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്യുന്ന പുതിയ സംഗീത ആൽബം പ്രേക്ഷകരിലേക്ക്. ശരത്ത് അപ്പാനി, ജയൻ ചേര്‍ത്തല എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ 123 ഫ്രെയിംസ് അവതരിപ്പിക്കുന്ന ‘റൈസിംഗ് സോൾ’ എന്ന ആല്‍ബം തികച്ചും വ്യത്യസ്തമായാണ് അണിയിച്ചൊരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
എമിൽ എം ശ്രീരാഗ് സംഗീത സംവിധാനം ചെയ്യുന്ന ആല്‍ബം നിര്‍മ്മിക്കുന്നത് ഷമീർ മുതുരക്കാലയാണ്.
ഛായാഗ്രഹണവും എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നത് സല്‍മാന്‍ അന്‍സറാണ്. ആര്യ ജനാര്‍ദനനാണ് വരികളെഴുതിയതും ആലപിച്ചിരിക്കുന്നതും. ആൽബത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ അലക്സ് മുത്തു.
മലയാളികളുടെ ഇഷ്ട നടനായിരുന്നു രതീഷ്. ഒരുപാട് ചിത്രങ്ങൾ നായകനായും സഹ നടനായും വില്ലനായും അഭിനയിച്ച ആളാണ്. 981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. തുഷാരം എന്ന ഐ.വി. ശശി ചിത്രത്തിലാണ് രതീഷ് ആദ്യമായി നായക വേഷത്തിൽ പ്രത്യക്ഷപ്പട്ടത്. മലയാളത്തിന്റെ ആക്ഷൻ താരം ജയനു വേണ്ടി മെനഞ്ഞുണ്ടാക്കിയ ഈ കഥാപാത്രത്തെ രതീഷ് മികവുറ്റതാക്കുകയും നായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായകനായിരുന്നു.
മോഹൻലാൽ മമ്മൂട്ടി എന്ന നടന്മാരുടെ വരവോടെയാണ് രതീഷ് പിന്നീട് സിനിമയിൽ തഴയപ്പെട്ടത്. നടൻ സത്താറുമായി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്, ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും രതീഷ് നിർമിച്ചിട്ടുണ്ട്. എന്നാൽ ആ വകയിൽ അദ്ദേഹത്തിന് കാര്യമായ രീതിയിൽ ചില സാമ്പത്തിക പ്രശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 1990-ഓടെ രതീഷ് സിനിമ രംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് സിനിമ ലോകത്തേക്ക് മടങ്ങി വന്നത്. 2002 ഡിസംബർ 23-ന് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു. മരണസമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു അദ്ദേഹം.
നടന്റെ വിയോഗ ശേഷം സാമ്പത്തിക തകർച്ച മൂലം ഭാര്യയും മക്കളും വലിയ പ്രതിസന്ധിയിൽ ആയിരുന്നു. എന്നാൽ ഇതറിഞ്ഞ നടനും രതീഷിന്റെ സുഹൃത്തുമായിരുന്ന സുരേഷ് ഗോപി ആ കുടുംബത്തെ സാമ്പത്തികമായ കുരുക്കുകളിൽ നിന്നും രക്ഷിച്ച് അവർക്ക് ഒരു പുതു ജീവിതം നൽകുക ആയിരുന്നു. ഇപ്പോഴിതാ രതീഷിന്റെ അടുത്ത സുഹൃത്തും നടനുമായ ലാലു അലക്സ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്‍ രതീഷിന്റെ മരണം തന്നെ എത്രത്തോളം തളര്‍ത്തിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി അപകടത്തിലായി എന്നാണ് ലാലു അലക്‌സ് പറയുന്നത്.
ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി അവൻ പോയപ്പോൾ അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. രതീഷിന്റെ മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും തനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്. തനിക്ക് സിനിമയില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊന്നും ഇപ്പോളില്ലെന്നും ലാലു അലക്സ് പറയുന്നു. തനിക്ക് കുറേ അടുത്ത സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ആ സൗഹൃദങ്ങള്‍ ഒക്കെ വിട്ടുപോയി. കാരണം അവരൊക്കെ കൂടുതല്‍ തിരക്കിലായി. അത് നമ്മള്‍ മനസിലാക്കണം. അതുകൊണ്ട് ആരോടും പരാതിയുമില്ല എന്നും താരം പറയുന്നു.
സമൂഹമാധ്യമ താരം ഖന്ദീൽ ബലൂചിന്റെ കൊലപാതകത്തിൽ പ്രതിയായ സഹോദരനെ കോടതി വെറുതെ വിട്ടു. പാക്കിസ്ഥാനെ പിടിച്ചുകുലുക്കിയ കേസിൽ മുൽത്താനിലെ അപ്പീൽ കോടതിയാണ് സഹോദരൻ മുഹമ്മദ് വസീമിനെ കുറ്റമുക്തനാക്കിയത്.
2016 ജൂലൈയിൽ വീട്ടിൽ വച്ചാണ് 26കാരിയായ ഖന്ദീൽ ബലൂച്. കൊല്ലപ്പെടുന്നത്. കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരൻ വസീമാണ് കൃത്യം നിർവഹിച്ചത്. 2019ൽ കോടതി വസീമിന് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കൾ മാപ്പുനൽകിയതിനെ തുടർന്നാണ് അപ്പീൽ കോടതി വസീമിനെ വെറുതെ വിട്ടത്.
കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധന ബോട്ട് മുങ്ങി 10 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. മൂന്നു ജീവനക്കാരെ രക്ഷപെടുത്തി. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിന് സമീപമുള്ള കടലിലാണ് ബോട്ട് മുങ്ങിയത്. ബോട്ട് 24 അംഗ ജീവനക്കാരില്‍ 16 സ്പാനിഷുകാരും പെറുവിയൻ, ഘാന പൗരന്മാരും ഉൾപ്പെടുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ ഗലീഷ്യ മേഖലയിലെ മരിൻ തുറമുഖത്ത് നിന്നാണ് മത്സ്യബന്ധന ബോട്ട് എത്തിയത്.
കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചാബി നടന്‍ ദീപ് സിദ്ധുവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഡല്‍ഹിയിലെ കെഎംപി ഹൈവേയിലാണ് അപകടം നടന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെ സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക ഉയര്‍ത്തിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്.
ഒളിവിലിരുന്ന് വിദേശത്തുളള വനിതാ സുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന് അറസ്റ്റ് ചെയ്തത്.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കര്‍ഷക നേതാക്കള്‍ ശക്തമായി അന്ന് ഉന്നയിച്ചു.
2015-ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യപ്രവര്‍ത്തകനുമാണ് സിദ്ദു. 1984-ല്‍ പഞ്ചാബിലെ മുക്ത്‌സാര്‍ ജില്ലയിലാണ് ജനിച്ചത്.
സണ്ണി ഡിയോളിന്റെ അടുത്ത അനുയായി ആയിരുന്നു ദീപ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സണ്ണിയുടെ ഒപ്പമുണ്ടായിരുന്നു മുഴുവന്‍ സമയവും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ചെങ്കോട്ടയിലെ കൊടിയുയര്‍ത്തല്‍ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ, സിദ്ദുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
”ഞങ്ങളുടെ സമരരീതിയായിരുന്നില്ല തുടക്കം മുതലേ അവര്‍ക്ക്”, എന്നാണ് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് വ്യക്തമാക്കിയത്. ശംഭു അതിര്‍ത്തിയിലുള്ള സമരത്തിലാണ് ദീപ് സിദ്ദു എത്താറുള്ളത്. അവിടെ ആദ്യം മുതല്‍ക്കേ സിദ്ദുവിന്റെ സമരരീതിയുമായി ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നും യാദവ് പറഞ്ഞിരുന്നു. 41 കര്‍ഷകസംഘടനകളുടെ സംയുക്ത കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയും ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടെടുക്കുന്നു.