അന്തരിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ അവസാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹത്തിന്റെ മാനേജര്‍ ജെയിംസ് എര്സ്കിന്. വോണ്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അബോധാവസ്ഥയിലായതെന്ന് പറഞ്ഞു.
‘തായ്ലന്ഡിലെ ഖൊ സമുയിലുള്ള റിസോര്‍ട്ടില്‍ അവധി ആഘോഷിക്കാനായി എത്തിയതാണ് വോണ്‍. വോണ്‍ മദ്യപിച്ചിരുന്നില്ല. അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള പദ്ധതിയിട്ടിരുന്നു. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റാണ് അദ്ദേഹം ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിച്ച് യുകെയിലേക്ക് പോകാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്.’
‘വോണിനെ കാണാനായി ആന്‍ഡ്രൂ എന്ന സുഹൃത്ത് വന്ന സമയത്ത് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നതായി മനസിലാക്കി. അബോധാവസ്ഥയിലായ വോണിന് ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കാനും സുഹൃത്ത് ശ്രമിച്ചിരുന്നു. 20 മിനിറ്റ് വൈകിയാണ് ആംബുലന്‍സ് എത്തിയത്. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അദ്ദേഹം മരിച്ചു’ ജെയിംസ് എര്സ്കിന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോവിഡ് ബാധിതനായിരുന്ന വോണിന് അതിന്റെ സങ്കീര്‍ണതകളുമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷമാണ് ഓസീസ് താരത്തിന് കോവിഡ് ബാധിച്ചത്. കടുത്ത തലവേദനയും പനിയും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് വോണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. വേദന സഹിക്കാനാകാതെ നാല് ദിവസത്തോളം താരം വെന്റിലേറ്ററിലായിരുന്നു.
ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ച് ചന്ദ്രനില്‍ വലിയ ഗര്‍ത്തം. ഏഴ് വര്‍ഷക്കാലം ബഹിരാകാശത്ത് കറങ്ങിയ അവശിഷ്ടം വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറ് മണിയോടെയാണ് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത്.
ഇത്തരത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിതമായ വസ്തുവിന്റെ അവശിഷ്ടം ചന്ദ്രനില്‍ പതിക്കുന്നത്. അവശിഷ്ടം ചന്ദ്രനില്‍ കാര്യമായ കേടുപാടുകള്‍ സൃഷ്ടിച്ചേക്കില്ലെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. ഒരു റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് കറങ്ങുന്നതായി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ അവശിഷ്മമാണിതെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ചൈനീസ് റോക്കറ്റിന്റേതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ചൈന ഇത് നിഷേധിച്ചിട്ടുണ്ട്.
65 അടി വിസ്തൃതിയുള്ള ഗര്‍ത്തമാണ് ചന്ദ്രോപരിതലത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇന്ധനം തീര്‍ന്നോ എനര്‍ജി ഇല്ലാതെയോ ഭൂമിയിലേക്കെത്താന്‍ കഴിയാതെ ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇനിയുമുണ്ടെന്നാണ് വിവരം. ചിലതൊക്കെ ഭൂമിക്ക് തൊട്ട് മുകളിലാണുള്ളത്. ഇവ നീക്കം ചെയ്യാന്‍ ഇതുവരെ ഒരു പദ്ധതിയും ആവിഷ്കരിക്കപ്പെട്ടിട്ടില്ല.
Space junk crashes into far side of moon. It will take some time before we see the damage:https://t.co/f4jfhNjd1e
— USA TODAY (@USATODAY) March 4, 2022
ഒരുവര്‍ഷമായി രാജ്യത്ത് കോവിഡ് 19 വാക്സിനേഷന് യജ്ഞം പുരോഗമിയ്ക്കുകയാണ്. അതിനിടെ മലയാളി ആരോഗ്യപ്രവര്‍ത്തകയെ തേടി ദേശീയ അംഗീകാരം എത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയയെ തേടി മികച്ച വാക്സിനേറ്റര്‍ പുരസ്കാരം
എത്തിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധ വാക്സിനേഷന് വിതരണം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ, മികച്ച വനിതാ വാക്സിനേറ്റര്‍മാര്‍ക്കുള്ള പുരസ്കാരം പ്രിയയെ തേടിയെത്തിയത്. ഗ്രേഡ് വണ്‍ നഴ്സിങ് ഓഫീസറായ പ്രിയ, 13 മാസം കൊണ്ട് 488 സെഷനുകളിലായി 1,33,161 ഡോസ് കോവിഡ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. ഓരോ ദിവസവും വാക്സിനേഷനായെത്തുന്ന അവസാന ആള്‍ക്കും കുത്തിവയ്പു നല്കി, നിരീക്ഷണം പൂര്‍ത്തിയാക്കി അവര്‍ പോകുന്നതു വരെ പ്രിയ വാക്സിനേഷന് കേന്ദ്രത്തിലുണ്ടാവും.
സംസ്ഥാനത്ത് കോവിഡ് വാക്സിന് വിതരണം ആരംഭിച്ച 2021 ജനുവരി 19 മുതല്‍ വാക്സിനേഷന് കേന്ദ്രത്തിലാണ് പ്രിയയ്ക്ക് ഡ്യൂട്ടി. നൂറ് മുതല്‍ ആയിരം വരെ കുത്തിവയ്പുകള്‍ നല്കിയ ദിവസങ്ങളുണ്ട്. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോള്‍, സെന്റ് ജോസഫ് സ്കൂളില്‍ തയ്യാറാക്കിയ കേന്ദ്രത്തിലായിരുന്നു സേവനം. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും പ്രിയയെ രോഗം ബാധിച്ചില്ല.
‘വാക്സിനേഷന് ആരംഭിച്ചതു മുതല്‍ ഒരുപാട് ആളുകളെ കണ്ടു. വാക്സിന് കിട്ടാത്തവര്‍ ശപിച്ചപ്പോള്‍, വാക്സിനായി ഒരുപാട് അലഞ്ഞെത്തിയവര്‍ കുത്തിവയ്പ്പെടുത്തുകഴിഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിച്ച നിമിഷങ്ങളുമുണ്ടായി. മനഃപൂര്‍വം വാക്സിന് നല്‍കുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ തെറ്റിദ്ധരിച്ചതില്‍ മാത്രമാണ് വിഷമം തോന്നിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ എത്താതിരുന്നാല്‍ ബാക്കി വരുന്ന രണ്ടോ മൂന്നോ വാക്സിന് വയലുകള്‍. ഇതിനായി മത്സരമാണ്. ആരും ഒഴിവാകില്ല. ഇവരില്‍നിന്ന് അര്‍ഹരായവരെ കണ്ടെത്തി നല്‍കുകയെന്നത് പ്രയാസകരമായിരുന്നു. കൂടെ ജോലി ചെയ്തവരുടെ സഹകരണവും വലുതായിരുന്നു’ – പ്രിയ പറഞ്ഞു.
2006ല്‍ ഡി.എം.ഒ. നിയമനമായാണ് ജനറല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2008-ല്‍ പി.എസ്.സി. നിയമനം ലഭിച്ചു. മലയിന്‍കീഴ് കരിപ്പൂര്‍ ഡ്രീം കാസിലില്‍ ഭര്‍ത്താവ് സുന്ദര്‍സിങ്ങിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മന്‍സൂക്ക് മാണ്ഡവ്യയില്‍ നിന്ന് പ്രിയ പുരസ്കാരം സ്വീകരിക്കും.
മോസ്കോ: യുക്രൈനില്‍ രണ്ട് നഗരങ്ങളില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും ഒഴിപ്പിക്കാന്‍ തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ വ്യക്തമാക്കി. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍.
‘ഇന്ന്, മാര്‍ച്ച് 5 ന് മോസ്കോ സമയം രാവിലെ 10 മണിക്ക്, റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മരിയുപോളില്‍ നിന്നും വോള്‍നോവഹയില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യുന്നു’ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായി റഷ്യയുടെ മേല്‍ ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നുമാണ് റഷ്യന്‍ പക്ഷത്തിന്റെ നിലപാട്.
ഇന്ത്യന്‍ സമയം ഏകദേശം 12.50 ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയും റഷ്യയോട് താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് 229 ഇന്ത്യക്കാര്‍ കൂടി ഡല്‍ഹിയിലെത്തി. റൊമാനിയ അതിര്‍ത്തിയില്‍ എത്തിയ സംഘം ഓപറേഷന് ഗംഗ രക്കാദൗത്യത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിയത്. ഇതിനകം 17,000 ഇന്ത്യക്കാര്‍ നാട്ടിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇന്നലെ വ്യോമസേന വിമാനത്തില്‍ 629 പേര് തിരിച്ചെത്തിയിരുന്നു.
അതേസമയം, 1000 ഇന്ത്യക്കാര്‍ യുദ്ധബാധിത മേഖലയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 300 ഓളം പേര് ഖര്‍കീവിലും 300 പേര് സൂമിയിലും. ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്നും ഇന്ത്യക്കാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ യുക്രൈന്, റഷ്യന്‍ ഭരണകൂടങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതിനിടെ, വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷണ് അനുമതി നല്കി. കോവിഡ് 19, യുക്രൈന് യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതുവരെ ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷ്യേറ്റ് പ്രകാരം വിദേശത്തു പഠിക്കുന്നവര്‍ രണ്ട് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമായിരുന്നു. എംബിബിഎസ് പൂര്‍ത്തിയാക്കിയ രാജ്യത്തും ഇന്ത്യയിലും.
യുദ്ധമുഖത്ത് ചാനലുകളുടെ ക്യാമറയില്‍ പതിയുന്നതുമാത്രമല്ല സാമൂഹിക സേവനം. നിശബ്ദമായി ആരോടും പറയാതെ തങ്ങളെക്കൊണ്ടാകുന്ന സേവനങ്ങള്‍ ചെയ്യുന്ന നിരവധിപ്പേരുണ്ട്. അവരൊന്നും ഒരുപക്ഷേ മലയാളത്തിലെ ചാനലുകളില്‍ കാണില്ല.
ഇങ്ങനെ ഉക്രൈന്റെ അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന ഒരു കന്യാസ്ത്രീയെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ് സി. സോണിയ തെരേസ ഡി.എസ്.ജെ. അങ്കമാലി സ്വദേശിയായ സി. ലിജി പയ്യമ്പള്ളിയുടെ സേവനമാണ് സിസ്റ്റര്‍ സോണിയ തെരേസ് പങ്കുവയ്ക്കുന്നത്. ഉക്രൈന്‍കാരായ കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് ഇതിനകം ആയിരക്കണക്കിന് ഇന്ത്യാക്കാരെയാണ് സി. ലിജി പയ്യമ്പള്ളി ഉക്രൈന് അതിര്‍ത്തി കടത്തിയത്.
ചില സമയം സി. ലിജി സ്വയം ഡ്രൈവ് ചെയ്ത് തന്നെ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടത്തി. 20 വര്‍ഷത്തില്‍ അധികമായി ഉക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജിക്ക് ഉക്രൈന് ഗവണ്മന്റ് ബഹുമാന സൂചകമായി നല്കിയ ഉക്രൈന് പൗരത്വം ഈ ഒരു സാഹചര്യത്തില്‍ വളരെ ഉപകാരമായി തീര്‍ന്നുവെന്നും സി. സോണിയ കുറിക്കുന്നു.
സിസ്റ്ററിന്റെ കുറിപ്പ് ഇങ്ങനെ :
യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാര്‍:
അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിന്റെ ഇരകളായി ലക്ഷക്കണക്കിന് ആള്ക്കാര് ഉക്രൈനില്‍ നിന്നും പാലായനം ചെയ്തപ്പോള്‍ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ഇന്ത്യാക്കാര്‍.
ഉക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിര്‍ത്തിയിലെത്തി കൊടുംതണുപ്പില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ബോര്‍ഡര്‍ കടക്കാന്‍ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാന്‍ പ്ലാന്‍ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റര്‍ ലിജി പയ്യമ്പള്ളിയുടെ കോള്‍ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാര്‍ത്ഥികളുടെ വേദന മനസിലാക്കിയ സിസ്റ്റര്‍ ലിജി വളരെ വേഗത്തില്‍ തന്നെ പോളണ്ടിന്റെ ബോര്ഡറില് നിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ഈ വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ഉക്രൈനിലെ ഒരു മെത്രാനെയും വൈദികരെയും വാഹനങ്ങളുമായി പറഞ്ഞയച്ചു. രണ്ടു രാത്രി കൊടുംതണുപ്പില്‍ ഒരു സ്കൂളില്‍ കിടന്നുറങ്ങിയ ഒരു പറ്റം യുവജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തവിധം താമസ സൗകര്യവും സ്വീകരണവും ഭക്ഷണവും ഒക്കെ ആ മെത്രാന്റെയും വൈദികരുടേയും നേതൃത്വത്തില്‍ ഏര്‍പ്പാടാക്കി.
കീവില്‍ നിന്നും ലിവീവില്‍ നിന്നും ഖാര്ക്കീവില് നിന്നും പിന്നെ വിദ്യാര്‍ഥികളുടെ ഒരു നീണ്ട നിര തന്നെ സിസ്റ്റര്‍ ലിജിയുടെ നേതൃത്വത്തില്‍ റുമേനിയാ, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് ഒഴുകി. തീര്‍ത്തും അവശരായവരും ആദ്യം എത്തിയവരുമായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ ധ്യാനമന്ദിരത്തിന്റെ ഭാഗമായ കെട്ടിടങ്ങളില്‍ അഭയം നല്കി. ഭക്ഷണവും വെള്ളവും നല്‍കാനും വിശ്രമത്തിനു വേണ്ടി ഹീറ്റിംഗ് സംവിധാനം ഉള്ള മുറി ഒരുക്കാനും ആ കോണ്‍വെന്റിലെ മറ്റ് രണ്ട് മലയാളി കന്യാസ്ത്രീകളും ഉക്രൈന്‍കാരായ 18 കന്യാസ്ത്രീകളും കഠിനപരിശ്രമം തന്നെ നടത്തി.
ചങ്ങനാശ്ശേരി-പാലാ രൂപതകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി അപ്പോസ്തലേറ്റ് സംഘടനയോടും വേള്‍ഡ് മലയാളി ഫെഡറേഷനോടും (ണങഎ) ചേര്‍ന്ന് ഉക്രൈനിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിജിയും കൂട്ടരും നിരവധി ഗ്രൂപ്പ് വിദ്യാര്‍ത്ഥികളെ അതിര്‍ത്തിയില്‍ എത്തിച്ചു. മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തി കടക്കാന്‍ ഉക്രൈന് സുഹൃത്തുക്കളുടെ സഹായം തേടിയ സിസ്റ്റര്‍ ലിജി അത്യാവശ്യ സാഹചര്യങ്ങളില്‍ കോണ്‍വെന്റിലെ വണ്ടി സ്വയം ഡ്രൈവ് ചെയ്തു വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചു. 20 വര്‍ഷത്തില്‍ അധികമായി ഉക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജിക്ക് ഉക്രൈന് ഗവണ്മന്റ് ബഹുമാന സൂചകമായി നല്കിയ ഉക്രൈന് പൗരത്വം ഈ ഒരു സാഹചര്യത്തില്‍ വളരെ ഉപകാരമായി തീര്‍ന്നു.
ഇന്നലെ വൈകിട്ട് 1500 കുട്ടികളെ സ്ലോവാക്യയായുടെ അതിര്‍ത്തിയിലേയ്ക്ക് സിസ്റ്റര്‍ ലിജി പയ്യമ്പള്ളിയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ അനുവാദത്തോടെ സ്വന്തം റിസ്കില്‍ ട്രെയിനില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ ഉഷ്ഹോറോഡ് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടപ്പോള്‍ ഉഷ്ഹോറോഡ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ അലക്സാണ്ടറുമായി സിസ്റ്റര്‍ ലിജി സംസാരിച്ചു വേണ്ട മുന്‍കരുതലുകള്‍ എടുത്തു. ഉഷ്ഹോറോഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് (ണങഎ) പ്രവര്‍ത്തകരും എല്ലാ സഹായത്തിനും സിസ്റ്റര്‍ ലിജി പയ്യമ്പള്ളിയുടെയും കൂട്ടരുടെയും കൂടെ ഉണ്ടായിരുന്നു.
ദുരന്തഭൂമിയില്‍ നിശബ്ദ സേവനം ചെയ്യുന്ന ഈ കന്യാസ്ത്രീമാര്‍ തങ്ങളുടെ മേന്മയോ, കഷ്ടപ്പാടോ, ത്യാഗങ്ങളോ വിളിച്ച് പറയാന്‍ ഒരു മീഡിയയുടെയോ, ക്യാമറയുടെയോ മുമ്പില്‍ എത്താത്തതിനാല്‍ അധികമാരും ഇവരെ ശ്രദ്ധിക്കാന്‍ ഇടവന്നിട്ടില്ല. കേരളത്തിലെ ചാനലുകളില്‍ ഇരുന്ന് മണിക്കൂറുകള്‍ ക്രൈസ്തവ സന്യാസത്തെ വലിച്ച് കീറുന്ന മഹാന്മാര്ക്കും മഹതികള്‍ക്കും ഏറ്റവും സ്നേഹപൂര്‍വ്വം ഈ സന്യസ്തരുടെ സേവനങ്ങള്‍ സമര്‍പ്പിക്കുന്നു.
അധികൃതരുടെ കണ്ണ് വെട്ടിച്ച് വിമാനത്തില്‍ ഒളിച്ചുകടന്ന് ഒന്‍പത് വയസ്സുകാരന്
യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍ ദൂരം. ബ്രസീല്‍ സ്വദേശിയായ ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേരയാണ് ആ വിരുതന്. ഇത്രയും ദൂരം ഒരു കുഞ്ഞുബാലന് എങ്ങനെ യാത്ര ചെയ്തു എന്നുള്ളത് കൗതുകം തന്നെയാണ്.
ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയിലേക്കാണ് ഒളിച്ചുകടന്നത്. ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് കുഞ്ഞു ഇമ്മാനുവല്‍ യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ഇമ്മാനുവല്‍ യാത്ര ആരംഭിച്ചത്.
വിമാനത്തില്‍ കയറുന്നത് വരെ കുട്ടി ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു. വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് ഇമ്മാനുവല്‍ യാത്ര ചെയ്തിരിക്കുന്നത്. എന്നാല്‍ യാത്ര ആരംഭിച്ചതിന് ശേഷമാണ് ഒപ്പം ആരുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പോലീസിനെയും ഗാര്‍ഡിയന്‍ഷിപ്പ് കൗണ്‍സിലിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു.
അതേസമയം, കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന് യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. വിമാനത്താവള അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ വീട്ടിലെ ചുറ്റുപാടിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കുട്ടി ഏതെങ്കിലും തരത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടോ എന്ന തരത്തിലും അന്വേഷണം നടന്നിരുന്നു. എന്നാല്‍ മറ്റ് ബന്ധുക്കളോടൊപ്പം സാവോപോളോയില്‍ താമസിക്കാനുള്ള ആഗ്രഹമാണ് കുട്ടിയെ ഇത്രയും ദൂരം യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തിന് വിനീത് നല്കിയ പേരിനെ കുറിച്ച് പലരും ചോദിച്ചിരുന്നു. എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയതെന്ന്.. ‘ക്യാംപസുകളില്‍ എവിടെ നോക്കിയാലും വരച്ചു വച്ചിരിക്കുന്നത് ഹൃദയചിത്രങ്ങളാണ്. ഒരു പ്രണയകഥ പറയുമ്പോള്‍ ഈ പേര് എന്തുകൊണ്ടും നല്ലതാണെന്നു തോന്നിയെന്നാണ് വിനീത് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം പ്രണയത്തെ ഇത്ര മനോഹരമായി എങ്ങനെ കൈകാര്യം ചെയ്തുവെന്നതിനും വിനീതിന് വ്യക്തമായ ഉത്തരമുണ്ട്.
‘അച്ഛന് പ്രണയിച്ചു വിവാഹം കഴിച്ച ആളാണ്. ഞാനും അങ്ങനെ തന്നെയാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള സാമ്യം. സിനിമയില്‍ ഞങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമെന്നാണ് എനിക്കു തോന്നുന്നത്.
അച്ഛന്റെ സിനിമകളില്‍ പ്രണയം പറയാതെ പറയുകയാണ്. ഒരു വാക്ക്, ഒരു നോട്ടം ഇത്രയൊക്കെ മതി അച്ഛന് പ്രണയം പറയാന്‍. ഞാന്‍ അങ്ങനെയല്ല. എ നിക്കു പ്രണയം ആഘോഷമാണ്. പാട്ടും ഡാന്‍സും അലറിവിളിക്കലും നിറങ്ങളും… അങ്ങനെ ഞാന്‍ പ്രണയത്തെ ഉത്സവമാക്കുന്ന ആളാണെന്നാണ് വിനീത് പറയുന്നത്.
മരിച്ച നിലയിൽ കണ്ടെത്തിയ യു ട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയുടെ മുറിയില്‍നിന്നു ലഭിച്ച മയക്കുമരുന്ന് എത്തിച്ചതു കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുള്‍ സലാം.
നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി സിദ്ധാര്‍ഥ് നായരുടെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് സൂചന. സിദ്ധാര്‍ഥ് നായരെ എളമക്കര പോലീസ് ഇന്നു രാവിലെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
ഇന്നും വരും ദിവസങ്ങളിലുമായി നേഹയുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്യും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മരിച്ച നേഹ ഉള്‍പ്പെടെയുള്ളവര്‍ക്കു ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നേഹയുടെ പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. മരണത്തിനു മുമ്പ് ആത്മഹത്യ സൂചന നല്കി ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായി പറയുന്ന സന്ദേശവും പോലീസ് പരിശോധിക്കുന്നുണ്ട്.
ഫെബ്രവരി 28ന് ഉച്ചയ്ക്കാണ് പോണേക്കരയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ആറു മാസം മുമ്പാണ് സിദ്ധാര്ഥുമൊത്തു കൊച്ചിയില്‍ താമസം തുടങ്ങിയത്.
ദമ്പതികളെന്നു പറഞ്ഞാണ് അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തത്. താഴത്തെ നിലയില്‍ താമസിച്ചിരുന്ന ഇവര്‍ക്കു മറ്റുള്ളവരുമായി ബന്ധമൊന്നും ഇല്ലായിരുന്നു. ഐടി ഉദ്യോഗസ്ഥര്‍ എന്നാണ് ഇവര്‍ അയല്ക്കാരോടു പറഞ്ഞിരുന്നത്.
അസമയത്ത് ഇവരുടെ മുറിയില്‍ പലരും വന്നു പോകുന്നത് അയല്‍വാസികള്‍ ചോദ്യം ചെയ്തപ്പോള്‍ രാത്രിയില്‍ വിദേശ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് ഇവിടെ എത്തുന്നതെന്നാണ് മറുപടി നല്‍കിയത്.
കഴിഞ്ഞ 25ന് സിദ്ധാര്‍ഥ് നേഹയുമായി പിണങ്ങി കാസര്‍ഗോഡേക്കു പോയതായാണ് വിവരം. അതേസമയം, മരിച്ച ദിവസം നേഹയ്ക്കൊപ്പം സിദ്ധാര്‍ഥിന്റെ സുഹൃത്തായ നെട്ടൂര്‍ സ്വദേശി ഉണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയി വന്ന സമയത്താണ് നേഹ മരിച്ചതെന്നാണ് പറയുന്നത്.
മരണവിവരം ഇയാളാണ് അയല്‍ക്കാരെ അറിയിച്ചത്. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സിദ്ധാര്‍ഥിനെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അപ്രകാരമാണ് അയാള്‍ ചോദ്യം ചെയ്യലിനു ഹാജരായത്.
അതേസമയം, നേഹയുടെ മരണം അറിഞ്ഞെത്തിയ പോലീസ് സമീപത്തുനിന്ന് 8.120 ഗ്രാം എംഡിഎംഎ ഗുളികകളും 380 മില്ലിഗ്രാം വെള്ള രൂപത്തിലുള്ള എംഡിഎംഎയുമാണ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് അബ്ദുള്‍ സലാം പരിഭ്രാന്തനായതിനെത്തുടര്ന്നായിരുന്നു പോലീസ് കാര്പരിശോധിച്ചു ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു പേരും കാറില്‍ ഉണ്ടായെങ്കിലും ഇവരെ വിട്ടയയ്ക്കുകയായിരുന്നു. വിട്ടയച്ചവരെയും ഇന്നു ചോദ്യംചെയ്യും.
ക്രിക്കറ്റിലെ നിത്യവസന്തമായ ഷെയ്ൻ വോണിന്റെ അന്ത്യത്തോടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളെയാണ് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ വോണിന്റെ വേർപാട് തീരാനഷ്ടമാണ്.
ലോകത്തിലെ ബാറ്റർമാരുടെ പേടി സ്വപ്നമായിരുന്നു വോണ്‍. ഗ്രൗണ്ടിലും പുറത്തും ഒരുപോലെ വാർത്തകൾ സൃഷ്ടിച്ച താരം കൂടിയാണ് വോണ്‍. 15 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 145 മത്സരം കളിച്ച വോണ്‍ 708 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ലോകത്തെ ഏതൊരു ബാറ്ററും പേടിയോടെയാണ് വോണിന്റെ അസാമാന്യ പന്തുകളെ നേരിട്ടിട്ടുള്ളത്. പല ക്രിക്കറ്റ് നിരൂപകരും വോണിനു ചാർത്തിനൽകിയ സ്ഥാനം സാക്ഷാൽ ഡോണ്‍ ബ്രാഡ്മാനു തൊട്ടുതാഴെയാണ്.
1992ൽ ഇന്ത്യക്കെതിരേ അരങ്ങേറിയ വോണ്‍ ആദ്യടെസ്റ്റിൽ നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. അതും 150 റണ്‍സ് വഴങ്ങി. എന്നാൽ, 18 മാസങ്ങൾക്കുശേഷം നൂറ്റാണ്ടിന്റെ പന്തെറിഞ്ഞുകൊണ്ട് ആരാധകരെ അന്പരപ്പിച്ചു. 1993 ആഷസ് പരന്പരയിൽ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെതിരേ ഓൾഡ് ട്രാഫോർഡിലായിരുന്നു ഇത്. ലെഗ്സ്റ്റംപിനു പുറത്ത് ഇഞ്ചുകൾ മാറി പിച്ചുചെയ്ത പന്ത് അസാധാരണമാംവിധം തിരിഞ്ഞ് ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. പിന്നീട് എത്രയെത്ര സുന്ദരമായ നിമിഷങ്ങൾ ഷെയ്ൻ വോണ്‍ ക്രിക്കറ്റ് ആരാധകർക്കു സമ്മാനിച്ചു.
194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006 ൽ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടന്ന ആഷസ് പരന്പരയോടെയാണ് വോണ്‍ ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ കെവിൻ പീറ്റേഴ്സന്റെ അടക്കമുള്ള നിർണായക വിക്കറ്റുകൾ നേടിയാണ് വോണ്‍ മത്സരം അവസാനിപ്പിച്ചത്. ആൻഡ്രൂ ഫ്ളിന്േറാഫാണ് ടെസ്റ്റിൽ വോണിന്റെ അവസാന ഇര.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒഴികെ മറ്റെല്ലാം ലോകോത്തര ബാറ്റർമാ·ാരെയും വോണ്‍ വിറപ്പിച്ചിട്ടുണ്ട്. എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു വോണ്‍. ബ്രിട്ടീഷ് ടാബ്ലോയ്ഡുകൾക്ക് എല്ലാക്കാലത്തും വോണ്‍ നല്ല വിഭവങ്ങൾ നൽകിയിരുന്നു. ഒരു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സ്ത്രീക്ക് ഫോണിലൂടെ അശ്ലീല മെസേജുകൾ അയച്ചെന്ന ആരോപണം ഉയർന്നു. പിന്നീടു പലവട്ടം പല സ്ത്രീകളോട് വോണ്‍ ഇത്തരത്തിൽ പെരുമാറിയെന്ന് പറയപ്പെടുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയപ്പോൾ മുതൽ രാജസ്ഥാൻ റോയൽസിന്റെ നായകനും പരിശീലകനുമായ വോണ്‍ നാലു സീസണുകൾ പൂർത്തിയാക്കിയാണ് വിരമിച്ചത്. റോയൽസിന് ആദ്യ വർഷത്തെ കിരീടം നേടിക്കൊടുക്കാനും വോണിനും കഴിഞ്ഞു. വ്യക്തിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും വോണിന്റെ പ്രതിഭയും കഴിവും എക്കാലവും സ്മരിക്കപ്പെടുന്നതാണ്.